ഇന്നത്തെ സാമൂഹികചുറ്റുപാടുകളോട് ചേർത്തു വായിയ്ക്കേണ്ട ഒരു അനുഭവസാക്ഷ്യത്തിൽ നിന്നും തുടങ്ങാം...
ജി. ശങ്കരക്കുറുപ്പ് ന്റെ 'സൂര്യകാന്തി ' എന്ന കവിത ഞാനെന്റെ മകനെ പഠിപ്പിച്ചു. അവൻ അത് സ്‌കൂളിൽച്ചൊല്ലി ഒന്നാം സമ്മാനം നേടി. ശേഷം അവന്റെയൊരു സുഹൃത്തിന്റെ അമ്മ എന്നോട് പറഞ്ഞു, അവരുടെ കുട്ടിയേയും ആ കവിത പഠിപ്പിയ്ക്കണം എന്ന്.
ഞാൻ യുവജനോത്സവവേദികളിൽ മത്സരിയ്ക്കുന്ന കാലത്ത് എന്റെ അമ്മ എന്നോട് പറഞ്ഞിരുന്നു, 'ഇത് കലയാണ്, അതിൽ പകയോ വൈരാഗ്യമോ സ്വാർത്ഥതയോ പാടില്ല ' എന്ന്.. ഞാൻ അതെന്റെ മക്കൾക്കും പറഞ്ഞുകൊടുത്തു.
ആ കുട്ടിയെ ഞാൻ കവിത പഠിപ്പിച്ചു. എത്ര പറഞ്ഞുകൊടുത്തിട്ടും മനസ്സിലാവാതെ ആ കുട്ടി അക്ഷരത്തെറ്റുകൾ വരുത്തി, പദം മുറിച്ചു ചൊല്ലി .. ആ അമ്മയോട് അത് ശ്രദ്ധിയ്ക്കണം എന്ന് ഞാൻ പറയുകയും ചെയ്തു.
അടുത്തൊരു വേദിയിൽ മത്സരിയ്ക്കുന്നു രണ്ടുപേരും. ഒരേ കവിത , ഒരേവേദിയിൽ. അവിടെയും ആ കുട്ടി അക്ഷരത്തെറ്റുകൾ വരുത്തിയും പദം മുറിച്ചു ചൊല്ലിയും കവിതയുടെ വൃത്തം തന്നെ മാറ്റിക്കളഞ്ഞു. ജഡ്ജസിന്റെ കൂട്ടത്തിൽ ആ അമ്മയുടെ സുഹൃത്തുക്കൾ രണ്ടു പേരുണ്ടായിരുന്നു. എന്തായാലും ആ കുട്ടിയ്ക്ക് ഒന്നാം സമ്മാനവും എന്റെ മകന് രണ്ടാം സമ്മാനവും കിട്ടി. അവരുടെ സ്വഭാവം എനിയ്ക്കറിയാവുന്നതുകൊണ്ട് ഞാനൊന്നും മിണ്ടിയില്ല.
പിന്നീട് മറ്റൊരു വേദിയിൽ മത്സരം . അന്ന് ജഡ്ജിങ് പാനലിൽ നമ്മുടെയൊരു പ്രശസ്ത കവി ഉണ്ടായിരുന്നു. ആ മത്സരത്തിൽ എന്റെ മകന് ഒന്നാം സമ്മാനം കിട്ടി. ഈ കുട്ടിയ്ക്ക് ഒന്നും കിട്ടിയതുമില്ല. പ്രതീക്ഷിച്ചതുപോലെതന്നെ ആ അമ്മ കവിയുടെ അടുത്ത് ചെന്ന് ചോദിച്ചു, 'എന്താ സാർ എന്റെ കുട്ടിയ്ക്ക് സമ്മാനമില്ലാതെ പോയത് ? കഴിഞ്ഞ തവണ ഒരു വേദിയിൽ ഇതേ കവിത ചൊല്ലി കുട്ടിയ്ക്ക് ഒന്നാം സമ്മാനം കിട്ടിയതാ..."
അദ്ദേഹം ഒറ്റ വാചകത്തിൽ ഉത്തരം പറഞ്ഞു...
"മുഴുവൻ അക്ഷരത്തെറ്റ് ആയിരുന്നു."
ഇത് ഇത്രയും കൊണ്ട് നിൽക്കട്ടെ..
തന്റെ കവിതകൾ ഇനി വിദ്യാലയങ്ങളിൽ പഠിപ്പിയ്ക്കുകയോ ഗവേഷണവിഷയമാക്കുകയോ ചെയ്യരുത് എന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സൗമ്യമായ അഭ്യർത്ഥന.. ചുള്ളിക്കാട് പറഞ്ഞത് ശരിയല്ല എന്ന് വാദിയ്ക്കുന്നു പലരും . എന്നാൽ ഞാൻ പറയുന്നു , അദ്ദേഹം ഇപ്പോഴും ആ പഴയ ' ക്ഷുഭിതയൗവ്വനം ' തന്നെയാണ്.
സൗമ്യമായ ആ അപേക്ഷയ്ക്ക് പിന്നിൽ ഒളിപ്പിച്ച തീക്ഷ്ണത മനസ്സിലാക്കാൻ സാമാന്യബോധം മാത്രം മതി. ദയനീയമായ ചില സത്യങ്ങളിലേക്കുള്ള നിശിതമായ വിരൽ ചൂണ്ടലായിരുന്നു അതെന്നു തിരിച്ചറിയേണ്ടതാണ് . അങ്ങനെയൊരു വിരൽചൂണ്ടലിന് ഇത്രയും മനോഹരമായൊരു വഴി കണ്ടെത്തിയ പ്രിയ കവിയ്ക്ക് എന്റെ വന്ദനം...
ബഹളമുണ്ടാക്കിയിരുന്നെങ്കിൽ അന്തിച്ചർച്ചകളിലെ കലപിലയായി അവസാനിയ്ക്കുമായിരുന്ന ഒരു കാര്യത്തെ ഒരൊറ്റ വാചകം കൊണ്ട് വരിഞ്ഞു മുറുക്കിയിട്ടു അദ്ദേഹം. ഹാ ! എത്ര ഗംഭീരം !! അദ്ദേഹത്തിൻറെ കവിതപോലെതന്നെ ..
അക്ഷരശുദ്ധിയും വ്യാകരണശുദ്ധിയും ഇല്ലാത്ത മലയാളം ആരുടെ സൃഷ്ടിയാണ് ? ആരെയാണ് കുറ്റപ്പെടുത്തേണ്ടത് ? അദ്ധ്യാപകരെയാണോ ? അതോ വിദ്യാർത്ഥികളെയോ ?
എന്റെ നാവിൽ ഹരിശ്രീ കുറിച്ച ബാലൻ സാറും അദ്ദേഹം പഠിപ്പിച്ച മലയാളവും അപ്പൂപ്പൻതാടി പോലെ ശുഭ്രശുദ്ധമായിരുന്നു. കാലങ്ങൾക്ക് ശേഷം എന്റെ മകനെ മലയാളവ്യാകരണം പഠിപ്പിയ്ക്കാൻ മാത്രമായി ഇതേ ഗുരുനാഥന്റെ കൈയ്യിൽ ഏല്പിച്ച് ഞാൻ പറഞ്ഞു , " സാറിനെ ഏൽപ്പിയ്ക്കുകയാണ് "..
എന്തുകൊണ്ടാണ് കണക്കും ശാസ്ത്രവും മറികടന്ന് മലയാളവ്യാകരണം പഠിപ്പിയ്ക്കാൻ മോനെ ഞാൻ കൊണ്ടുവിട്ടത് ? വ്യാകരണശുദ്ധിയില്ലാത്ത അദ്ധ്യാപനം കൊണ്ടാണോ ? അങ്ങനെയാവാം.. അല്ലെങ്കിൽ അവന്റെ കുറ്റമാവാം.
കാരണമെന്തുതന്നെയായാലും , എനിയ്ക്ക് നിർബന്ധമുണ്ടായിരുന്നു , അക്ഷരശുദ്ധിയും വ്യാകരണശുദ്ധിയും ആശയശുദ്ധിയുമില്ലാത്ത , തീരെ ഭംഗിയില്ലാത്ത ഒരു വാചകമായി മാറരുത് എന്റെ മകൻ എന്ന്. എന്റെ ശ്രമങ്ങൾ കുറെയൊക്കെ ഫലം കണ്ടിട്ടുണ്ട്. പ്രായപൂർത്തിയായി മക്കൾക്ക് . എന്നാലും ഇപ്പോഴും ഞാനവരെ പഠിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ്. അവരറിയാതെ അവരെ തിരുത്തുകയാണ്, ആശയസംവാദങ്ങളിലൂടെ...
അദ്ധ്യാപകനായിരുന്ന മുത്തച്ഛന്റെ കൈപിടിച്ച് നടന്ന ശൈശവമാണ് പ്രകൃതി എന്ന മലയാളത്തെ എന്റെ അറിവിലേക്ക് ഒരു നീർച്ചാലായി ഒഴുക്കിവിട്ടത്. അതുമുതലാണ് എന്റെ മലയാളപഠനം തുടങ്ങിയത്.
മലയാളവാക്കുകൾ സ്പുടമായി പറയാതിരുന്നതിന് കാപ്പിയുടെ വടി ഒടിച്ചായിരുന്നു അമ്മയെന്നെ തല്ലിയത് . കാലിൽ ചുവന്നു തിണർത്തു കിടന്ന ആ അടിയുടെ മഹത്വം ഞാൻ തിരിച്ചറിഞ്ഞത് മലയാളത്തെ സ്നേഹിയ്ക്കാൻ തുടങ്ങിയപ്പോഴാണ്. മലയാളം അദ്ധ്യാപികയായിരുന്നു അമ്മ . വിഷാദമധുരമായ ശബ്ദത്തിൽ , ഈണത്തിൽ ചൊല്ലിക്കേൾപ്പിച്ച പദ്യങ്ങൾ നനുത്ത മഞ്ഞ് പോലെ മനസ്സിനെ തഴുകിയിരുന്നു. അമ്മയുടെ ക്ളാസുകൾ കുട്ടികൾക്ക് ഇഷ്ടവുമായിരുന്നു. എഴുത്തുഭാഷയിൽ , അടുക്കും ചിട്ടയോടും കൂടി സ്പുടമായി സംസാരിയ്ക്കുന്ന അമ്മയുമായി സംസാരിച്ചിരിയ്ക്കുക എന്നതുതന്നെ വലിയൊരു അറിവ് ആണ്... എത്ര ഭംഗിയായും ലളിതമായുമാണ് അമ്മ എന്റെയുള്ളിലേയ്ക്ക് ശുദ്ധമലയാളത്തിന്റെ മുലപ്പാൽ മധുരം ഇറ്റിച്ചു തന്നത് !!! അമ്മയ്ക്ക് ഒരുമ്മ ...
തുടക്കത്തിൽ ഞാൻ പറഞ്ഞ സംഭവത്തിലേക്ക് തന്നെ പോകാം. ആ കുട്ടി ചൊല്ലിയതിൽ മൊത്തം അക്ഷരത്തെറ്റായിരുന്നു എന്ന് പറഞ്ഞ കവിയുടെ നേരെ കയർക്കാൻ ധൈര്യം കാണിച്ചു കുട്ടിയുടെ അമ്മ ! ഇങ്ങനെയാണ് നമ്മുടെ സമൂഹം പോകുന്നത്.
അപൂർണ്ണമായ ആശയങ്ങളോടുകൂടിയ വാചകങ്ങളും വ്യാകരണത്തെറ്റോടുകൂടിയ വാക്കുകളും അംഗവൈകല്യം ബാധിച്ച അക്ഷരങ്ങളും , ചൂണ്ടുവിരലിനെ, ചൂണ്ടി എന്നാരോപിച്ച് ഉരലിൽ ഇട്ടു ചതയ്ക്കുന്ന കാലവും..
ഈ സാമൂഹിക വിപത്തിന് എതിരെയാണ് കവി ബാലചന്ദ്രൻ ചുള്ളിക്കാട് പ്രതികരിച്ചത് എന്ന് മനസ്സിലാക്കാൻ ഒരുപാട് സർവ്വകലാശാലാ ബിരുദങ്ങളൊന്നും വേണ്ട. സ്വതന്ത്രമായി ചിന്തിയ്ക്കാനുള്ള ഒരു മനസ്സ് മാത്രം മതി.
ഇന്നും പഠിച്ചുതീരാത്ത മലയാളവുമായി , വായനാശൈശവത്തിന്റെ ബാലാരിഷ്ടതകളിപ്പെട്ട് നട്ടം തിരിയുന്ന എന്റെ വാക്കുകൾ മലയാളഭാഷയുടെ കാൽക്കൽ സമർപ്പിച്ചുകൊണ്ട് സസ്നേഹം...