2020, ജൂലൈ 28, ചൊവ്വാഴ്ച

അടുക്കളയിൽ പൂത്ത അഗ്നിപുഷ്പങ്ങൾ !

4 അഭിപ്രായ(ങ്ങള്‍)

ഒരിയ്ക്കൽ  ഒരു ബന്ധുവിന്റെ വീട്ടില്‍ പോയി. പിറ്റേന്ന്  അവരുടെ മകളുടെ വിവാഹനിശ്ചയം. സൊ , തലേന്ന് ചുമ്മാ ഒന്ന് പോയതാ.. ഡ്രോയിംഗ് റൂമില്‍ നിന്നും ഊണുമുറിയിലേയ്ക്ക്. മനോഹരമായ വിവിധ വര്‍ണ്ണങ്ങളിലുള്ള പെബിള്സ് പാകിയ ഊണുമേശ ... അത് ഒരിയ്ക്കലും പെരുമാറാത്ത മുറിപോലെ.. പിന്നെ അടുക്കള. അതും ശൂന്യം. അപ്പുറം ഒരു കുഞ്ഞു അടുക്കള വേറെ. അതും ശൂന്യം. ആ രണ്ടു അടുക്കളയും കടന്ന് അപ്പുറം ഒരു ഇറയം ചായ്ച്ചുകെട്ടി എടുത്തതുപോലെ ഒരു നീണ്ട സ്പേസ്. ഷീറ്റ് മേഞ്ഞത്. ഹാ ! അതിശയം !! അവിടെയാണ് പാചകം . പാചകം മാത്രല്ല, അവിടെ വാഷിംഗ് മെഷീന്‍, തയ്യല്‍ മെഷീന്‍, അമ്മിക്കല്ല് , അടുപ്പ് , വാഷ് ബേസിന്‍ , പാത്രങ്ങളും കറിപ്പൊടികളും ഇരിയ്ക്കുന്ന റാക്കുകള്‍, ഷൂറാക്ക് .. വാക്കത്തി , കോടാലി , അരിവാള്‍ , കത്തികള്‍ തുടങ്ങിയ ആയുധങ്ങള്‍. ഒന്നും പോരാഞ്ഞിട്ട് ഒരു ബുള്ളറ്റ് .. ഇതിനൊക്കെ ഇടയിലൊരു പഴയ ഊണുമേശയും കുറെ കസേരകളും . ഒരു വശത്ത്  പൊതിച്ച തേങ്ങകള്‍, പാതി മുറിച്ച ചക്ക തുടങ്ങിയവ. ഒരു പക്കാ സ്റ്റോര്‍ റൂം.
അവിടെ അധികനേരം നില്‍ക്കാന്‍ പറ്റില്ല. ചട്ട് പഴുത്ത ഷീറ്റിന്റെ ചൂടുകൊണ്ട് ഉരുകും. ഞാന്‍ പലതും ഓര്‍ത്ത് നിന്നു. വീട്ടിലെ മറ്റുള്ള ഭാഗങ്ങളുമായി യാതൊരു ബന്ധവുമില്ല ആ പാചകപ്പുരയ്ക്ക്. മുന്‍വശത്ത് ഒരാള്‍ വന്നാലോ ഒരു ഫോണ്‍ ബെല്‍ അടിച്ചാലോ ഇപ്പുറത്ത് കേള്‍ക്കില്ല. മുറിയിലുള്ള ആളുകളുമായി യാതൊരു ബന്ധവും ഉണ്ടാവില്ല. ചേച്ചി  എന്ന് വിളിച്ച് ഓടിവന്നു അവിടുത്തെ വീട്ടമ്മയായ പെണ്‍കുട്ടി. വിയര്‍ത്ത് കുളിച്ച അവളുടെ മുഖത്തേയ്ക്ക് ഞാന്‍ നോക്കി..

വിയർത്തുപോയ എന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു ,

 "ഇതിപ്പോ പണിതെ ഉള്ളൂ ചേച്ചി , ടൈല്‍സ് ഇടണം ന്നു കരുതീതാ.. അപ്പഴാ കല്യാണം വന്നത് "....

"ഭയങ്കര ചൂട് "  ഞാന് പകുതി ആത്മഗതമായി പറഞ്ഞു.

അപ്പൊ അവള്‍ പറഞ്ഞു,   " ഫാനുണ്ട്  ദേ"  അവള്‍ ചൂണ്ടിയ സ്ഥലത്തേക്ക് നോക്കി. ഊണ് മേശ യുടെ നേരെ ഭിത്തിയില്‍ ഒരു ചെറിയ ഫാന്‍.

ഞാന്‍ ചോദിച്ചു, " ഇവിടെ നിന്ന് കുക്ക് ചെയ്യുമ്പോ ഭയങ്കര ചൂടല്ലേ?"

അപ്പൊ അവള്‍ പറഞ്ഞു ;   "അത് ഊണ് കഴിയ്ക്കുന്നവര്‍ക്ക് അറിയണ്ടല്ലോ ചേച്ചി..."
അവളുടെ ശബ്ദം അല്പം താഴ്ന്നിരുന്നു.   എന്റെ മനസിലത് കൊണ്ടു. വല്ലാതെ... ചോദിച്ചത് അബദ്ധം എന്നായി..  കുറെ സ്ത്രീജനങ്ങള്‍ ഉണ്ടായിരുന്നു ആ കൂട്ടത്തില്‍. അവളുടെ മൂഡ്‌ മാറ്റാന്‍ ഞാനത് തമാശയാക്കി. അവിടെ ചിരിയും ബഹളവുമായി... ഞാന്‍ പറഞ്ഞു, "നമുക്ക് സമരം ചെയ്യാം. അടുക്കളയില്‍ ഏസി വേണം, ടിവി വേണം, ഇതിന്നും തന്നില്ലേല്‍ ശമ്പളമെങ്കിലും തരാന്‍ പറയാം.. അതിനിപ്പോ നിയമം ഉണ്ടെന്നു പറയാം.."
അപ്പൊ അവള്‍ പറയുകയാണ്‌ , " ആ നിയമമൊന്നും നമ്മള്‍ അറിയാതിരിയ്ക്കാനല്ലേ ചേച്ചി നമ്മളെ പുറത്ത് വിടാതെ കെട്ടിട്ടിരിയ്ക്കുന്നത്"....
പിന്നെ എനിക്കൊന്നും പറയാനില്ലായിരുന്നു... മനസ്സ് പിന്നെയും മുറിഞ്ഞു... അന്ന്  വീട്ടില്‍ തിരിച്ചെത്തി ഞാന്‍ പലതും ഓര്‍ത്തിരുന്നു...
ഒരിയ്ക്കൽ ഞാനെഴുതിയ " ദൈവത്തിന്റെ താഴ്വര " എന്ന കഥ വായിച്ച്, എന്റെയൊരു സുഹൃത്ത് എന്നോട് ചോദിച്ചു, ( കഥയിലെ നായിക ഒരു വീട്ടമ്മ. മനസ്സിൽ അഗ്നിപർവ്വതങ്ങളെ ഗർഭം ധരിച്ച് മൗനത്തിലമരുകയും ഒടുവിൽ ഒരു വലിയ ആളിക്കത്തലോടെ പൊട്ടിത്തെറിയ്ക്കുകയും ചെയ്ത വീട്ടമ്മ .)
എന്റെ സുഹൃത്ത് ചോദിച്ചതിങ്ങനെയാണ് ...
" ഒരു സാധാരണ വീട്ടമ്മ ചിന്തിയ്ക്കുന്ന രീതിയാണോ ഇത് ? ഒരു സാധാരണ വീട്ടമ്മയ്ക്ക് ഇങ്ങനെയൊക്കെ ചിന്തിയ്ക്കാൻ കഴിയുമോ ?"
ആ ചോദ്യം കേട്ടപ്പോൾ സത്യത്തിൽ ഞാൻ പകച്ച് പോയി . വീട്ടമ്മയുടെ ചിന്തകളേക്കുറിച്ചല്ല , അവരെ വിശകലനം ചെയ്ത സുഹൃത്തിനെക്കുറിച്ചാണ് ഞാനപ്പോൾ ചിന്തിച്ചത്. വികലമായ ഒരു സമൂഹത്തിന്റെ പ്രതിനിധിയാണോ എന്റെ സുഹൃത്ത് എന്ന് ഞാൻ ആലോചിച്ചു. എന്റെ ചിന്തകൾക്ക് തീ പിടിച്ചു.
ഒരു സാധാരണ വീട്ടമ്മയുടെ ചിന്തകൾക്ക് പരിധികളുണ്ടോ ? അതാര് തീരുമാനിച്ചു ? വീട്ടമ്മയിൽ സാധാരണമെന്നും അസാധാരണമെന്നുമുള്ള തരംതിരിവുണ്ടോ ? എന്താണതിന്റെ മാനദണ്ഡം ?  വിദ്യാഭ്യാസമോ ? ലോകപരിചയമോ ? അതോ സാമൂഹിക പദവിയോ ?
വെറും മൂന്നാം ക്ലാസ്സ് വരെ പഠിച്ച ഒരു തമിഴ് സ്ത്രീ. ഒരു തെറ്റിദ്ധാരണയുടെ പേരിൽ പണിസ്ഥലത്ത് നിന്നും പുറത്താക്കപ്പെട്ട അവർക്ക് മറ്റൊരു സ്ഥലത്ത് ജോലിയും താമസസൗകര്യവും ഏർപ്പെടുത്തിക്കൊടുക്കാമെന്ന് ഞാനവരോട് പറഞ്ഞു. അപ്പോൾ വിദ്യാഭ്യാസമോ ലോകപരിചയമോ ഒന്നുമില്ലാത്ത ആ സ്ത്രീ എന്നോട് പറഞ്ഞു,
"എന്നെ ചേച്ചി സഹായിച്ചാൽ അത് ചേച്ചിയ്ക്ക് പ്രശ്നാവും. ചേച്ചിയെ സങ്കടപ്പെടുത്താൻ എനിയ്ക്ക് പറ്റൂല്ല."
എന്നെ സങ്കടപ്പെടുത്തിക്കൊണ്ട് ഒരു സഹായം വേണ്ടെന്നു പറഞ്ഞ് അവര് പോയി ! ഈ സ്ത്രീയും ഒരു വീട്ടമ്മ. ഈ വീട്ടമ്മയുടെ ചിന്തകളെ ഏത് വകുപ്പിൽപ്പെടുത്തണം ? വിദ്യാഭ്യാസവകുപ്പിലോ ? സാമൂഹ്യക്ഷേമവകുപ്പിലോ ? അതോ സാംസ്ക്കാരികവകുപ്പിലോ ?
വിദ്യാഭ്യാസമില്ല എന്ന് പറയുന്ന ആ വീട്ടമ്മയുടെ ചിന്തകൾക്ക് മുന്നിൽ , വിദ്യാഭ്യാസമുണ്ട് എന്നഭിമാനിയ്ക്കുന്ന ഞാൻ നമസ്കരിച്ചു. ഭൂമിയോളം താഴ്ന്ന്.....
അടുക്കളയിലെ കരിപിടിച്ച ചുമരിൽ ചാരി നിന്ന് ചന്ദ്രലേഖ എന്ന വീട്ടമ്മ പാടിയ "രാജഹംസം " അവരെ ചിറകിലേറ്റി ആകാശത്ത് കൂടി പറന്നത് നമുക്ക് മറക്കാൻ സമയമായില്ലല്ലോ ? അടുക്കളച്ചൂടിൽ എരിഞ്ഞ് തീരുന്ന വീട്ടമ്മയുടെ സ്വപ്നങ്ങളും ചിന്തകളും അപൂർവ്വമായി കാണുന്ന ജാലകപ്പഴുതിലൂടെ ഇങ്ങനെ ജീവനും കൊണ്ട് പറക്കുന്നു...
എനിയ്ക്ക് അടുത്തറിയാവുന്ന ഒരു വീട്ടമ്മ. ഭർത്താവ് ഒരു വർക്ക്ഷോപ്പ്‌ തൊഴിലാളി. അയാള് രാവിലെ ജോലിയ്ക്ക് പോയാൽ സന്ധ്യ കഴിഞ്ഞേ എത്തൂ. മക്കൾ പഠിയ്ക്കുന്നു ... ഈ സ്ത്രീ വീട്ടിൽ പാചകം ചെയ്യുന്നു, വീട് വൃത്തിയാക്കുന്നു , തുണി കഴുകുന്നു , ഭർത്താവിന്റെ രോഗികളായ അച്ഛനെയും അമ്മയേയും പരിചരിയ്ക്കുന്നു , ഇടയ്ക്കിടെ അവരെ ആശുപത്രിയിൽ കൊണ്ടുപോകുന്നു , കറന്റ്ചാര്ജ്ജ് , വെള്ളക്കരം , ടെലഫോണ്‍ ബിൽ തുടങ്ങിയവ അടയ്ക്കാൻ പോകുന്നു, ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പോകുന്നു , പലവ്യഞ്ജനവും പച്ചക്കറിയും വാങ്ങാൻ പോകുന്നു, ഇതിനെല്ലാമിടയിൽ മക്കളുടെ സ്കൂളിൽ പോകുന്നു , അവരുടെ പഠിത്തകാര്യങ്ങൾ ശ്രദ്ധിയ്ക്കുന്നു.....
ഇങ്ങനെ വിശ്രമമില്ലാത്ത ദിവസങ്ങൾ ..... എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന വരുമാനത്തിൽ അവർ സന്തോഷത്തോടെ ജീവിയ്ക്കുന്നു. ഈ സ്ത്രീ ഒരു മൊബൈൽ ഉപയോഗിയ്ക്കുന്നതിൽ തെറ്റെന്ത് ? അവർക്കോ ഭർത്താവിനോ മക്കൾക്കോ അത് തെറ്റായി തോന്നിയില്ല. പക്ഷേ മറ്റൊരാൾ ചോദിയ്ക്കുന്നു. വീട്ടിലിരിയ്ക്കുന്നവർക്ക് എന്തിനാ മൊബൈൽ ഫോണെന്ന് ! അപ്പോൾ അവർ വിശ്രമമില്ലാതെ ചെയ്യുന്ന ജോലിയ്ക്കുള്ള മൂല്യമെന്ത് ?
എന്റെ സംശയം ഇതാണ് .
ഒരു വീട്ടമ്മയുടെ ചിന്തകൾക്ക് എന്തിനാണങ്ങനെ നിബന്ധനകൾ ? ആർക്കാണ് ആ പരിധികൾ കൊണ്ട് നേട്ടം ? അത് ലംഘിച്ചാൽ എന്താണ് ശിക്ഷ ?
വീട്ടമ്മയുടെ ചിന്തകൾക്ക് അടുക്കളക്കെട്ടിലെ കരിയുടേയും പുകയുടേയും നിറമാണോ ?  വീട്ടമ്മയുടെ ചിന്തകൾക്ക് ചാരക്കുഴിയിലെ കരിപ്പാത്രങ്ങളുടെ വില മാത്രമേ ഉള്ളോ ?  അവരുടെ സ്വപ്നങ്ങൾക്കും അവകാശങ്ങൾക്കും വിലക്കുകളുണ്ടോ ?
"വീട്ടമ്മ എന്ന പദവി പലപ്പോഴും പരിഹസിയ്ക്കപ്പെടുന്നില്ലേ " എന്ന് മറ്റൊരു സുഹൃത്ത് എന്നോട് ചോദിച്ചു. ശരിയാണ്.
" ഉദ്യോഗത്തിനൊന്നും പോകണ്ടാല്ലോ ? ചുമ്മാ ഇരുന്നാപ്പോരേ ?"
" വീട്ടുപണിയല്ലേ ഉള്ളു ? ഇതിനുംമാത്രം പറയാനെന്താ ?"
( കുറച്ചു കൂടി ക്രൂരമായി പറഞ്ഞാൽ )
" രാവിലെ കുറെ വച്ചു പുഴുങ്ങിത്തിന്നലല്ലാതെ വേറെ പണിയൊന്നൂല്ലാലോ "
കേട്ടിട്ടുണ്ടാവും എവിടെയെങ്കിലുമൊക്കെ ഇങ്ങനെയുള്ള വാക്കുകൾ . വീട്ടിലെ 'ഏണിങ്ങ് മെമ്പർ ' അല്ലാത്തതിന്റെ നിസ്സാരതയാണ് ...
ആധിപത്യമോഹത്തിന്റെ മൂർച്ചയിൽ തേഞ്ഞുരഞ്ഞ് വക്കും മൂലയും പോയി വികൃതമായ വാക്കുകളാൽ പരിഹസിയ്ക്കപ്പെടുന്നതും അനാദരിയ്ക്കപ്പെടുന്നതും ഒരു വീട്ടമ്മയുടെ മഹത്വം കൂട്ടുന്നു എന്ന് വന്നാലോ ? അവൾ കാണുന്ന ജാലകക്കാഴ്ച്ചകളുടെ തിളക്കം അവളുടെ മനസ്സിന്റേതാണെങ്കിലോ ?
ശ്രദ്ധിച്ചിട്ടുണ്ടോ മറ്റൊരു കാര്യം ? ( പലരും അംഗീകരിയ്ക്കണമെന്നില്ല . പലർക്കും തർക്കവും ഉണ്ടാവും ). പലയിടത്തും നമ്മൾ കാണുന്നതാണ്.
എപ്പോഴും വിരുന്നുകാർ വരുന്ന വീട്. ഓരോരുത്തരും വരുമ്പോൾ , വീട്ടിലെ പുരുഷന്മാർ അടുക്കളയിലേയ്ക്ക് നോക്കി ഓർഡറിടും ..
" അതേയ്, കുടിയ്ക്കാൻ എന്തെങ്കിലുമെടുത്തോ "
എടുക്കുന്നു, കുടിയ്ക്കുന്നു, കുറെ നേരം സംസാരിച്ചിരിയ്ക്കുന്നു , പോകുന്നു....
അടുത്ത വിരുന്നുകാർ ....പിന്നെയും ..പിന്നെയും...
ഇനി ആരും വന്നില്ലെങ്കിൽ റോഡിൽക്കൂടി പോകുന്നവരെ വിളിയ്ക്കും...
" ങാ..എന്തായീ..? ഇങ്ങട് വാന്നേയ്.കേറീട്ട് പോ..."
വന്നുകഴിയുമ്പോൾ മുച്ചൂടും ഒരു പുതപ്പിയ്ക്കൽ .( പതപ്പിയ്ക്കലല്ല ).
" വന്നൊരു ഗ്ലാസ്സ് വെള്ളം കുടിയ്ക്കുക, രണ്ടു വാക്ക് മിണ്ടിപ്പറഞ്ഞ് പോവുക ...അതൊക്കെ നമുക്കൊരു സന്തോഷല്ലേ ?"
ശേഷം അടുക്കളയിലേയ്ക്ക്...
"അതേയ് , ഒരു രണ്ടു ചായ. തിന്നാനും കൂടി എന്തെങ്കിലും എടുത്തോ "
അതങ്ങനെ തുടരും.........
ഇതുപോലെ വിരുന്നൊഴിയാത്ത വീടുകൾ പലയിടത്തും കണ്ടിട്ടുണ്ടാവും .  ഇവിടെ ഞാനെടുത്ത് പറയുന്ന കാര്യം മറ്റൊന്നാണ് .
ഈ വിരുന്നൊഴിയാത്ത വീടുകളിലെ വീട്ടമ്മമാരുടെ മനസ്സുകളിലേയ്ക്ക് നമുക്കൊന്ന് നോക്കാം.
ഇങ്ങനെ അടുക്കളയിലേയ്ക്ക് നിരന്തരം ഓർഡറുകൾ വരുമ്പോൾ , ചെയ്തുകൊണ്ടിരിയ്ക്കുന്ന ജോലികൾ പൂർത്തിയാക്കാൻ പറ്റാതെ , അതിന്റെ ഒഴുക്ക് നഷ്ടപ്പെടുകയോ അത് പാതിവഴിയിൽ നിന്നുപോവുകയോ ചെയ്യുന്നു. ഒരു നിമിഷം പോലും വിശ്രമിയ്ക്കാൻ പറ്റാതെ വരുന്നു . അടുക്കളയിൽ തീ കെടുത്താൻ പോലും കഴിയാതെ വരുന്നു. അതവിടെ നിൽക്കട്ടെ . നമ്മുടെ വിരുന്നുകാരോ ? അവരിങ്ങനെ പറയും...
" ആ ചേട്ടന്റെയൊരു ഹോസ്പ്പിറ്റാലിറ്റി ! ഹോ ! സമ്മതിയ്ക്കണം ! എന്തൊരു നല്ല മനുഷ്യൻ ! "
കേട്ടില്ലേ ? ചേട്ടൻ മിടുക്കനായി. ചേട്ടൻ അടുക്കളയിലേയ്ക്ക് നോക്കി നിരന്തരം ഓർഡറിട്ടതേയുള്ളു . പെടാപ്പാട് പെട്ടത് മുഴുവൻ അവിടുത്തെ വീട്ടമ്മ. പക്ഷേ ഇവിടെ അവരുടെ സേവനം വിലമതിയ്ക്കപ്പെട്ടൊ ? ഒരു നിമിഷം ആരെങ്കിലും അവരെയൊന്ന് പരിഗണിച്ചൊ ?
ഓർഡറിട്ട ചേട്ടന് കൊടുത്തതിന്റെ പകുതി അംഗീകാരമെങ്കിലും , ഓർഡറനുസരിച്ച ചേച്ചിയ്ക്ക് കൊടുക്കേണ്ടതല്ലേ ?
സത്യത്തിൽ ഒരു വീട്ടമ്മ ആരാണ് ?
പകലന്തിയോളം ഒരു വീടിന്റെ നൊമ്പരങ്ങളത്രയും ഏറ്റു വാങ്ങുന്നവൾ.....വീടിന്റെ പരാതികളത്രയും കേട്ട് തീർപ്പ്‌ കൽപ്പിയ്ക്കുന്നവൾ ......വേതനമില്ലാതെ സേവനം ചെയ്യുന്നവൾ.....അതോടൊപ്പം ഒരിയ്ക്കലും വിലമതിയ്ക്കപ്പെടാത്തവളും ......
എന്നാൽ ഞാനവരെ വിശേഷിപ്പിയ്ക്കുന്നു , ' അടുക്കളയിൽ പൂത്ത അഗ്നിപുഷ്പം ' എന്ന് . ആ അഗ്നിപുഷ്പത്തിന്റെ അടിക്കുറിപ്പുകൾ ഞാനിങ്ങനെ ഉപസംഹരിയ്ക്കുന്നു....
വീട്ടമ്മ എന്ന പദവി അവർ സ്വയം തിരഞ്ഞെടുക്കുന്നതോ അല്ലെങ്കിൽ അവരിൽ അടിച്ചേൽപ്പിയ്ക്കപ്പെടുന്നതോ ആവാം.. പക്ഷേ മറക്കരുത് നാം...
വേതനം പറ്റാത്ത ഈ സേവനം പരിഹസിയ്ക്കപ്പെടെണ്ടതല്ല . അവഗണിയ്ക്കപ്പെടേണ്ടതുമല്ല. ഒരു വീട്ടമ്മയുടെ ബൗദ്ധികനിലവാരത്തേയൊ സാംസ്ക്കാരിക നിലവാരത്തേയോ അളക്കാൻ ഇനിയും കണ്ടുപിടിച്ചിട്ടില്ല ഒരു അളവുകോൽ. അഗ്നിയിൽ സ്ഫുടം ചെയ്തെടുത്തതാണവളുടെ മനസ്സ് . ആ മനസ്സിലെ ചിന്തകൾക്ക് തടയിണ കെട്ടരുത് . പരിധി നിർണ്ണയിയ്ക്കുകയുമരുത് . അവരുടെ അശാന്ത നിശ്വാസങ്ങൾ അടുക്കളകളിൽ നിറയരുത് .
അവർ മനസ്സില് കത്തിച്ച് വച്ച നെയ്ത്തിരി കണ്ണ് ചിമ്മിച്ചിരിയ്ക്കട്ടെ എന്നും. അത് ആളിക്കത്താൻ നമ്മുടെ ഒരു വാക്കോ നോക്കോ പ്രവൃത്തിയോ കാരണമാവാതിരിയ്ക്കട്ടെ ഒരിയ്ക്കലും .......
(ഇത്തരുണത്തിൽ, ഉദ്യോഗസ്ഥകളായ സ്ത്രീകള് ചെയ്യുന്ന ഡബിൾ റോളുകൾ ഞാൻ മറക്കുന്നില്ല . അത് ഞാനെടുത്ത് പറയുന്നു. വീട്ടമ്മയുടെയും ഉദ്യോഗസ്ഥയുടെയും റോളുകൾ ഒന്നിച്ച് കൊണ്ട് പോകുന്ന അവർക്ക് ഇരട്ടി വന്ദനം ....)

തൽക്കാലം നിർത്തുകയാണ് ഈ അടിക്കുറിപ്പുകൾ.... എതിരഭിപ്രായങ്ങള്‍ ഒരുപാട് ഉണ്ടാകും എന്നെനിയ്ക്കറിയാം... ആയിക്കോട്ടെ.. സന്തോഷം.

2020, ജൂലൈ 8, ബുധനാഴ്‌ച

വേഷാന്തരങ്ങൾ .

7 അഭിപ്രായ(ങ്ങള്‍)


എന്നെ ' ഓപ്പോൾ ' എന്ന് സംബോധന ചെയ്യുന്ന മൂന്ന് നാല് പേര് ഉണ്ട് . എങ്ങനെയാണ് എനിയ്ക്കീ 'ഓപ്പോൾ ' മുഖം കിട്ടിയതെന്ന് അറിയില്ല. ആ വിളി ഞാൻ വളരെ ഇഷ്ടപ്പെടുന്നുമുണ്ട് . ഓപ്പോൾ എന്ന വിളിയിൽത്തന്നെ ഉണ്ണീ എന്നും അപ്പൂ എന്നുമൊക്കെയുള്ള മറുവിളിയുമുണ്ടല്ലോ എന്നും ഞാനോർത്തു ..

ശിവനന്ദ എന്ന വിളിയിൽ നിന്നും ശിവ എന്ന വിളിയിലേയ്ക്ക് എത്തുമ്പോൾ അകലം അലിഞ്ഞില്ലാതെയായി ഒരു ഹൃദയതാളത്തിനപ്പുറം ആ വിളിയെത്തുന്നത് മനസ്സ് തൊട്ടറിയാം എനിയ്ക്ക്. എന്നാൽ ശിവ എന്ന വിളിയിൽ നിന്നും ശിവനന്ദ എന്ന വിളിയിലേയ്ക്ക് തിരിച്ചുപോകുമ്പോൾ , ഒരു കൈപ്പാടകലെ മറഞ്ഞു നിൽക്കുന്നതും അറിയാം. ആ പേരിലേക്കെത്താൻ എത്ര ദൂരം നടന്നകന്നുകാണും എന്ന് അന്തിച്ചുപോകും...

ഹൃദയത്തില്‍ കൈ ചേര്‍ത്ത് നിന്നിട്ടും നമ്മളെ കാണാതെ പോകുന്നവരുണ്ട്...
എന്നാല്‍ കണ്ണടച്ചിരുന്നാലും ഒരു നേര്‍ത്ത നിശ്വാസത്തില്‍ നിന്ന് നമ്മളെ തിരിച്ചറിയുന്നവര്‍ .... അക്ഷരങ്ങളില്‍ മെല്ലെയൊന്നു തഴുകിനോക്കി "ഇത് ശിവ , ഉറപ്പ് " എന്ന് ആത്മവിശ്വാസത്തോടെ പറയുന്നവര്‍... വല്ലാത്ത കൗതുകമാണ് അത് കാണുമ്പോള്‍..

അക്ഷരങ്ങളിലൂടെ നമ്മളെ തിരിച്ചറിയുക എന്നത് എങ്ങനെ വിശകലനം ചെയ്യണം എന്ന് എനിയ്ക്കറിയില്ല. എന്നാല്‍ സന്തോഷമാണ് എനിയ്ക്ക്.. മനസ്സ് നിറഞ്ഞ സന്തോഷം..അതുകൊണ്ടാണ് ഞാന്‍ എപ്പോഴും ഇങ്ങനെ പറയാറുള്ളത് ..

നീ തന്നെയാണ് ഞാനെന്നും 
ഞാൻ തന്നെയാണ് നീയെന്നും 
പറയാതെ പറയുമ്പോൾ 
നീയും ഞാനുമെത്രയോ 

സ്നേഹിച്ചു പോകും...!!!
അതുകൊണ്ട് 
നീയെന്‍റെയക്ഷരങ്ങള്‍ 
കണ്ണടച്ചുവച്ച് വായിയ്ക്കുക..

 
Copyright © .