2018, ജൂലൈ 16, തിങ്കളാഴ്‌ച

വിശ്വാസവും യുക്തിയും.

15 അഭിപ്രായ(ങ്ങള്‍)
വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും ഇടയ്ക്കുള്ള ഒരവസ്ഥ വിശദീകരിക്കാൻ എളുപ്പവും രസകരവുമാണ്.  ഇതിന്റെ രണ്ടിന്റെയും ഇടയ്ക്കുള്ള ഒരു വിശ്വാസി എന്ന് ഞാനെന്നെ സ്വയം വിലയിരുത്തുമ്പോൾ മറ്റുള്ളവർ  അത്   ഏത് രീതിയിൽ ഉൾക്കൊള്ളും എന്നറിയില്ല.  ഒരുപക്ഷേ ഞാനിതിന്റെ  ഇടയിൽപ്പെട്ടുപോകാൻ കാരണം, അച്ഛന്‍ അവിശ്വാസിയും അമ്മ വിശ്വാസിയുമായതാവാം.  എനിക്ക് വിശ്വാസമുണ്ട്. എന്നാലത് അന്ധമായ രീതിയിലല്ലതാനും .  എന്റെ വിശ്വാസത്തിന്റെ രീതികൾ മറ്റാരെയും നോവിയ്ക്കാതിരിക്കാൻ ഞാൻ  ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ മറ്റൊരാളുടെ വിശ്വാസത്തെ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല. 

ക്ഷേത്രത്തെക്കുറിച്ചുള്ള കുട്ടിക്കാലത്തെ  ഓർമ്മകൾ പോലും തങ്ങിനിൽക്കുന്നത്,  അച്ഛന്റെ ജ്യേഷ്ഠപത്നിയുടെ കൂടെ ഇടയ്ക്ക്  അമ്പലക്കുളത്തിൽ കുളിക്കാൻ പോകുന്നതും, വല്ലപ്പോഴും അമ്മ പറിച്ചുതരുന്ന പനിനീർപ്പൂക്കൾ നനഞ്ഞ വാഴയിലയിൽ  വച്ച് ഏറെ ദൂരം നടന്ന് അമ്പലത്തിന്റെ നടയ്ക്കൽ കൊണ്ട് വയ്ക്കുന്നതും,  അമ്പലത്തിലെ ഉത്സവപ്പറമ്പിലെ കച്ചവടക്കാരുടെ കയ്യിൽ നിന്നും കുപ്പിവളയും മുത്തുമാലയും വാങ്ങുന്നതും ബാലേ, വില്ലടിച്ചാംപാട്ട് ആദിയായവ  ആസ്വദിക്കുന്നതിലുമൊക്കെയാണ്.  ഇന്നും നല്ല ഓർമ്മയുണ്ട്, അന്ന്  ശ്രീകോവിലിൽ നോക്കിയത്  ഈശ്വരനെ കാണാനായിരുന്നില്ല. ആ ബിംബത്തിന് പിന്നിൽ സൂര്യന്റെയോ പൂവിന്റെയോ മറ്റോ  ആകൃതിയിൽ ഉള്ളൊരു ലൈറ്റ് ( പ്രകാശം) ഉണ്ടായിരുന്നു. അതാണ് ഞാൻ കൗതുകത്തോടെ നോക്കിയിരുന്നത്. ഒരിയ്ക്കലും തീരാത്തൊരു കൗതുകമായിരുന്നു എനിയ്ക്കത്.

 നിത്യേന ക്ഷേത്രത്തില്‍ പോയി പ്രാർത്ഥിക്കുക  എന്നത് അന്നും ഇന്നും ഒരു ജീവിതചര്യയാക്കി എടുത്തിട്ടില്ല.  എന്നാല്‍ പോകണമെന്ന്  സ്വയം തോന്നുന്ന ദിവസം ഞാന്‍ പോവുകയും ചെയ്യും. അത് വളരെ ആസ്വദിച്ചാണ് ചെയ്യുക.  യാതൊരു ധൃതിയുമില്ലാതെ വഴിയോരത്തുള്ള ചെടികളേയും പൂക്കളെയും ശ്രദ്ധിച്ച്,  വഴിയരികില്‍ നില്‍ക്കുന്ന ഇലഞ്ഞി പൂക്കുന്ന കാലത്ത് അതിന്റെ മൂന്നുനാല് പൂക്കളെടുത്ത് വാസനിച്ച്,  എതിരെ വരുന്ന ബന്ധുക്കളോടും പരിചയക്കാരോടും ചിരിച്ച് കുശലം പറഞ്ഞൊക്കെ നടക്കുന്നതാണ് ശീലം.   അമ്പലത്തില്‍ ചെന്നാല്‍ ഓട്ടപ്രദക്ഷിണം നടത്തി തിരികെ ഓടുന്ന ശീലവുമില്ല. പ്രദക്ഷിണവഴികളില്‍ ധ്യാനലീനമായിരിയ്ക്കും മനസ്സ്.  എന്നുവച്ചാല്‍ ഒന്നുമില്ലാത്തൊരു അവസ്ഥ എന്നേ  മനസ്സിലാക്കേണ്ടതുള്ളൂ.  ശ്രീകോവിലിന്റെ മുന്നില്‍ നിന്ന് ലിസ്റ്റ് എഴുതി വായിയ്ക്കുന്നതുപോലെ പ്രാര്‍ത്ഥിക്കുന്ന സ്വഭാവമില്ല. ഉള്ളിലേക്ക് നോക്കി മന്ത്രധ്വനികള്‍ കേട്ട്  സുഗന്ധം ആസ്വദിച്ച്  ശാന്തമായി നില്‍ക്കും. മനസ്സിൽ പ്രാർത്ഥനയോ പരാതിയോ പരിഭവമോ ഉണ്ടാവില്ല.  അതിനിടയില്‍  ദേഹത്ത്  വീഴുന്ന തീര്‍ത്ഥത്തിന്റെയും  കൈയ്യില്‍ വാങ്ങുന്ന ചന്ദനത്തിന്റെയും കുളിര് ഏറെ  ഇഷ്ടമാണ്.

വേദഗ്രന്ഥങ്ങൾ ഒന്നുംതന്നെ വായിച്ചിട്ടില്ല.  എന്നാൽ അതിലെ കാര്യങ്ങൾ കഥകൾ പോലെ കേൾക്കാനും വായിക്കാനും ഇഷ്ടമാണ്.   ജാതിമതഭേദമെന്യേ എല്ലാ മതഗ്രന്ഥങ്ങളിലും ഒരേ കാര്യം തന്നെയാണ് പറഞ്ഞിട്ടുള്ളതെന്നും മനുഷ്യൻ കാണിക്കുന്ന തരംതിരിവ് ബുദ്ധിശൂന്യതയാണെന്നുമാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. നല്ലതിന് വേണ്ടി നമ്മുടെ ആചാര്യന്മാർ എഴുതിവച്ച പുസ്തകങ്ങൾ പരസ്പരം വൈരം തീർക്കാൻ പലയിടത്തും ഉപയോഗിക്കപ്പെടുമ്പോൾ വിഷമം തോന്നും.  സത്യത്തിൽ,  ഒരുപാട് പഠനങ്ങൾക്കുള്ള സാദ്ധ്യത അവശേഷിപ്പിച്ചാണ് നമ്മുടെ ഗ്രന്ഥകാരന്മാർ ബുദ്ധിപൂർവ്വം എഴുതി നിർത്തിയിരിക്കുന്നത്.  എത്രയോ വീക്ഷണകോണിലൂടെ  ഒരു തുടർപഠനം ഓരോ ഗ്രന്ഥങ്ങളും നമുക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്!  വേദഗ്രന്ഥങ്ങളിലെ   കഥകളോടൊപ്പം അതിന്റെ രാഷ്ട്രീയവും കൂടി ചിന്തിയ്ക്കുന്നതാണ് എനിയ്ക്കിഷ്ടം.  ആത്മീയതയിലെ ശാസ്ത്രം അന്വേഷിക്കാന്‍ ആണ് എനിയ്ക്ക് കൂടുതല്‍ ഇഷ്ടം തോന്നുക.  എന്നെ സംബന്ധിച്ചിടത്തോളം  ആ അന്വേഷണത്തിന്റെ അനുഭൂതി അനുപമമാണ്.  

ക്ഷേത്രങ്ങളിലെ ചുവർചിത്രങ്ങളും  ബിംബങ്ങളും കാണാൻ വലിയ ഇഷ്ടമാണ്. എന്നാൽ  അതിന്റെ കലാഭംഗിക്ക് മുന്നിലാണ് ഞാൻ നിന്നുപോവുക. അതുപോലെ ഭക്തിഗാനങ്ങളിലെ ഭക്തിയല്ല, അതിലെ സംഗീതമാണ് എന്നെയെന്നും പിടിച്ചുനിർത്തുക. സംഗീതം ഇഷ്ടമായില്ലെങ്കിൽ എത്ര വലിയ ഭക്തിഗാനമായാലും ശരി,  എന്റെ പ്രിയപ്പെട്ടവയിൽ നിന്നും അവ ഒഴിവാകും.  അതുപോലെ കാണിപ്പെട്ടിയിൽ  പണം നിക്ഷേപിക്കുന്നത് ഒരു അത്യാവശ്യമായി എനിക്ക് തോന്നിയിട്ടില്ല.  അതിലേറെ ദൈവികമായി എനിക്ക് തോന്നിയിട്ടുള്ളത് ദീനത അനുഭവിക്കുന്നവരെ സഹായിക്കുന്നതാണ്.  പണ്ട് ഞാനോർക്കുന്നു, അന്നൊക്കെ ആരാധനാലയങ്ങളുടെ  പരിസരത്ത് ഭിക്ഷക്കാർ നിരന്നിരിക്കുന്നുണ്ടാവും.  കാണിപ്പെട്ടിയിൽ ഇടാൻ കയ്യിൽത്തരുന്ന പൈസ ഭിക്ഷക്കാർക്ക് വീതം വച്ചിട്ട് വെറുംകൈയ്യോടെ നടയിൽ പോയി നിൽക്കും.  

സത്യത്തിൽ,  ഭക്തിയേക്കാള്‍ ഉപരി എന്നെ ദൈവത്തോടുപ്പിയ്ക്കുന്നത്  കഥകളിലൂടെയും മിത്തുകളിലൂടെയും അവര്‍ ഉണ്ടാക്കിയെടുക്കുന്ന വ്യക്തിത്വമാണ്.
ഞാന്‍ വളര്‍ന്ന എന്റെ വീടിന്റെ തൊട്ടുമുന്നില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയുണ്ട് .  അതുകൊണ്ടാവാം സണ്‍ഡേ സ്കൂളും പള്ളിപ്പെരുന്നാളും ക്രിസ്മസ് കരോളും ഒക്കെ ജീവിതത്തോട് ഏറെ ചേര്‍ന്നുനിന്നു.  ക്ഷേത്രം വീട്ടില്‍ നിന്നും വളരെ ദൂരെയായിരുന്നു.  പള്ളി തൊട്ടുമുന്നിലും.  അതുകൊണ്ട് ഹിന്ദു ഭക്തിഗാനങ്ങളെക്കാള്‍   കൂടുതല്‍ കേട്ടതും പാടിനടന്നതും ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആണ്. 
പള്ളിയിൽപ്പോയി മുട്ടുകുത്തി നിന്നിട്ടുണ്ട്.  മറ്റൊന്നുമല്ല.  യേശുക്രിസ്തുവിന്റേയും കന്യാമറിയത്തിന്റെയും   മുഖത്തെ  കാരുണ്യവും ആര്‍ദ്രതയും ശാന്തതയും  എന്റെ മനസ്സിലെയ്ക്കും പകര്‍ന്നു കിട്ടുന്നു. നല്ലൊരു അനുഭവമാണത്.  

തിരക്കുള്ള ക്ഷേത്രങ്ങളിൽ പോകാൻ വലിയ മടിയാണ്. നാട്ടുമ്പുറങ്ങളിൽ യാതൊരു തിരക്കുമില്ലാതെ ഒറ്റതിരിഞ്ഞു നിൽക്കുന്ന, ചുറ്റും നിറയെ പച്ചപ്പുള്ള ചില ക്ഷേത്രങ്ങളുണ്ട്. അവിടെപ്പോയി നിൽക്കുന്നത് വല്ലാത്തൊരു അനുഭൂതിയാവാറുണ്ട്.  ആ അന്തരീക്ഷം ഉള്ളിൽ ഒരുപാട് പോസിറ്റിവ് എനർജി നിറയ്ക്കും. അതുപോലെ എല്ലാ മതക്കാർക്കും പ്രവേശനമുള്ള ആരാധനാലയങ്ങളിലെ  സമത്വത്തെയും  ഞാനേറെ സ്നേഹിക്കുന്നു. 

അച്ഛൻ എപ്പോഴും  പറയുമായിരുന്നു, ദൈവങ്ങളെ ശ്രീകോവിലിന്റെ ഉള്ളിൽ പൂട്ടിയിടാതെ തുറന്ന് വിടാൻ. അതേ  വഴിയാണ് എന്റെയും യാത്ര.  അതിനർത്ഥം ദൈവനിന്ദ എന്നല്ല.  സർവ്വ ചരാചരങ്ങളിലുമാണ് ദൈവം എന്നാണ്.  പ്രകൃതിയിൽ, മനുഷ്യരിൽ, ജീവനില്ലാത്ത വസ്തുക്കളിൽ ഒക്കെ ദൈവമുണ്ട്. അഥവാ ഇവയിലൊക്കെ ഞാൻ കണ്ട പ്രത്യേകതകളോ സ്നേഹമോ ഒക്കെയാണ് എനിയ്ക്ക് ദൈവം.  അങ്ങനെ നോക്കുമ്പോൾ, നടന്നുതീർത്ത വഴികളിൽ ഞാനെത്രയോ തവണ ദൈവത്തെ കണ്ടു! ഒരിയ്ക്കൽ, ഗർഭിണിയായിരുന്ന സമയത്ത്  ഒരു ബസ്സിൽ സഞ്ചരിയ്ക്കേണ്ട അവസരം വന്നു. അന്ന്,  ആ ട്രാസ്‌ൻപോർട്ട്  റൂട്ടിൽ അതുവരെ പതിവില്ലാത്ത വിധത്തിൽ ഒരു പ്രൈവറ്റ് ബസ് വന്നുനിർത്തി. എന്നോടൊപ്പം ഒരു ബന്ധു സ്ത്രീയും ഉണ്ട്. മുൻവാതിലിൽക്കൂടി  കയറാൻ ശ്രമിച്ചു ഞാൻ.  എന്റെ കഷ്ടപ്പാട് കണ്ട ഡ്രൈവർ ബസ്സിന്റെ എൻജിൻ വരെ ഓഫ് ചെയ്തിട്ട് ഞാൻ കയറുന്നത് വളരെ അനുതാപത്തോടെ നോക്കി. കയറിക്കഴിഞ്ഞ് സുരക്ഷിതമായി ഒരു ഇരിപ്പിടത്തിൽ ഇരിയ്ക്കുന്നതുവരെ അദ്ദേഹം ക്ഷമയോടെ കാത്തു. ഇരുന്നുകഴിഞ്ഞപ്പോൾ , "പിടിച്ചിരിക്ക് മോളെ" എന്നൊരു പറച്ചിലും.  അത്രയുമായപ്പോഴേക്കും   എന്തുകൊണ്ടോ എന്റെ കണ്ണ് നനഞ്ഞു. ഞാൻ അദ്ദേഹത്തിൻറെ മുഖത്തേക്ക് നോക്കിയതേയില്ല. കാറ്റടിയ്ക്കുന്ന വശത്തേക് നോക്കിയിരുന്ന് എന്റെ കണ്ണിലെ നനവ് ഉണക്കിക്കളഞ്ഞു.  അന്ന് എന്റെ അച്ഛന്റെ പ്രായം തോന്നിച്ച ആ ആളെ എനിയ്ക്കറിയില്ല. പിന്നീടൊരിയ്ക്കലും ഞാൻ കണ്ടിട്ടുമില്ല. പക്ഷേ  അത് ദൈവമായിരുന്നു എന്ന് ഞാൻ പറയും.  അതാണ് എനിക്ക് ദൈവം. ആ ദൈവത്തെ ഒന്നുകൂടി കാണാനും ഒന്ന് തൊഴുവാനും ഇനിയൊരു ജന്മം കൂടി കിട്ടിയെങ്കിൽ എന്ന് ഞാനാഗ്രഹിക്കുന്നു.  പിന്നീട് എത്രയോ വട്ടം ഞാനാ മനുഷ്യനെ  സ്നേഹത്തോടെ ഓർത്ത് പറഞ്ഞിട്ടുണ്ട്! ഇന്നും ഓർക്കുന്നു. അതാണെനിയ്ക്ക് പ്രാർത്ഥന. 

കോളേജുകാലത്ത് ചുട്ടുപൊള്ളി പനിയ്ക്കുന്ന ശരീരവുമായി കോളേജിൽ നിന്നും തിരികെ കേറിയ തിരക്കുള്ള ബസ്സിൽ കമ്പിയിൽ തൂങ്ങിപ്പിടിച്ചുനിന്ന ഞാൻ താൾ കറങ്ങി കണ്ണിൽ ഇരുട്ട് കേറുന്നതും എന്റെ പുസ്തകങ്ങൾ വീണുപോകുന്നതും അറിഞ്ഞു. കണ്ണ് തുറന്നപ്പോൾ സീറ്റിൽ ഇരിക്കുന്നു. ആരൊക്കെയോ എന്തൊക്കെയോ ചോദിക്കുന്നു. അതിനിടയിൽ ഒരാൾ എന്റെ പുസ്തകം നീട്ടി. അതാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. താഴെവീണ പുസ്തകം പെറുക്കി കരുതലോടെ കാത്ത  അയാളും  എനിക്ക് ദൈവമാണ്.  ആരെങ്കിലും എഴുന്നേറ്റ് എനിക്ക് സീറ്റ് തന്നിട്ടുണ്ടാവാം. ആരെങ്കിലും എന്നെ താങ്ങിപ്പിടിച്ച്  ഇരുത്തിയിട്ടുണ്ടാവാം. ആരെങ്കിലും എന്റെ മുഖത്ത് വെള്ളം തളിച്ചിച്ചിട്ടുണ്ടാവാം.  ആരെങ്കിലും എനിയ്ക്ക് കുടിയ്ക്കാൻ വെള്ളം നീട്ടിയിട്ടുണ്ടാവാം. അതൊന്നും ഞാൻ കണ്ടില്ല. പക്ഷേ  അതെല്ലാം ദൈവത്തിന്റെ കൈകളാണെന്നെനിക്കുറപ്പാണ്.  

അമ്മയുടെ ഒരു അനുഭവസാക്ഷ്യമുണ്ട്. എനിക്ക് ഒന്നര വയസ്സുള്ളപ്പോൾ ഉണ്ടായൊരു വാഹനാപകടം.  അമ്മയുടെ സ്ഥിതി ഗുരുതരമാണെന്നും ഞാൻ മരിച്ചുപോയെന്നും ശ്രുതി പരന്നു.  അന്നെന്നെ വാരിക്കൂട്ടിയെടുത്ത് ആശുപത്രയിലെത്തിച്ച ഒരു ടാക്സി ഡ്രൈവറുണ്ട്. അദ്ദേഹം ആരാണെന്ന് ആർക്കുമറിയില്ല. അന്നത്തെക്കാലത്ത് ഒരു മുഴുവൻസമയ കമ്മ്യൂണിസ്റ്റ് പ്രവർത്തകന്റെ കുടുംബം അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കം, ഒറ്റപ്പെടൽ, അവഗണന തുടങ്ങിയ എല്ലാ അവസ്ഥകളും ഉണ്ട്. ഏതോ സ്ഥലത്ത് അപകടത്തിൽപ്പെട്ട അമ്മയേയും  എന്നെയും സ്വന്തം ടാക്സിയിൽ ആശുപത്രിയിൽ  കൊണ്ടുപോയി എല്ലാ ചിലവും വഹിച്ച ആ ആൾക്ക്, അതിന്റെ പ്രതിഫലമായി അമ്മയുടെ കയ്യിലുണ്ടായിരുന്ന അല്പം മുഷിഞ്ഞ നോട്ടുകൾ  നന്ദിയോടെ പെറുക്കിക്കൊടുത്തപ്പോൾ അദ്ദേഹമത് സ്നേഹപൂർവ്വം നിരാകരിച്ചു പറഞ്ഞു, "ഒന്നും വേണ്ട". 
ആ മനുഷ്യൻ ദൈവമല്ലെങ്കിൽ പിന്നെയാരാണ് ദൈവം?!

രസകരമായ മറ്റൊന്നുകൂടി പറയാം. ഒരു പോസ്റ്റ് അല്ലെങ്കിൽ ഒരു കമന്റ് എഴുതി അത് പോസ്റ്റ് ചെയ്യാൻ തുടങ്ങുമ്പോൾ കാരണമറിയാതെ അപ്രതീക്ഷിതമായി അത് ഡിലീറ്റായിപ്പോകും. വീണ്ടുമത്  ടൈപ് ചെയ്യുന്ന ബുദ്ധിമുട്ട് ഓർത്ത് ആദ്യം  വിഷമം തോന്നുമെങ്കിലും ഒന്നുകൂടി ആലോചിയ്ക്കുമ്പോൾ ഞാൻ നെഞ്ചത്ത് കൈ വച്ച് പറഞ്ഞുപോകും, ദൈവമേ! അത് നന്നായി! കാരണം അതൊരു അനാവശ്യ കമന്റോ പോസ്റ്റോ ആണെന്നെനിക്ക് തോന്നും.  അത്രയും സമയം കൊണ്ട് അത് പോസ്റ്റ് ചെയ്യേണ്ട എന്ന് ഞാൻ തീരുമാനിക്കുകയും ചെയ്യും.  ആ സമയത്ത് വന്ന ആ ടെക്നിക്കൽ എറർ പോലും എനിക്ക് ദൈവമാണ്. 

അങ്ങനെയങ്ങനെ എണ്ണിയെണ്ണി പറഞ്ഞാല്‍  എത്രമാത്രം നന്മ നിറഞ്ഞതും വിശുദ്ധവും യുക്തിനിഷ്ഠവുമായ അനുഭവങ്ങളിലൂടെയാണ്‌  ജീവിതം കടന്നുപോന്നത്! 

നിരീശ്വരവാദം എന്റെ ലക്ഷ്യമല്ല.  സർവ്വ ചരാചരങ്ങളിലും, നമ്മളിൽത്തന്നെയുമാണ് ദൈവമെന്നാണ് ഞാൻ   പറയാൻ ശ്രമിക്കുന്നത്. യുക്തിഭദ്രമായ വിശ്വാസത്തെക്കുറിച്ചാണ്  പറയുന്നത്.  കർമ്മമാണ് പ്രാർത്ഥനയെന്നാണ്‌.  

ലാഫിങ് ബുദ്ധ എന്ന വിളിക്കപ്പെടുന്ന ബുദ്ധസന്യാസി എന്തുകൊണ്ടാണ് ചിരിച്ചതെന്ന് അദ്ദേഹം തന്നെ പറയുന്നതായൊരു കഥയുണ്ട്.  ലാഫിങ് ബുദ്ധയെ ഒരുപക്ഷെ കൊച്ചു കുട്ടികൾക്ക് പോലുമറിയാം.  എന്നാൽ അദ്ദേഹം എന്തുകൊണ്ട് ചിരിച്ചു എന്ന് കുട്ടികൾക്ക് പലർക്കും ചിലപ്പോൾ അറിവുണ്ടാവില്ല.  ഒരുദിവസം രാവിലെ പെട്ടെന്ന് അപ്രതീക്ഷിതമായി അദ്ദേഹം ചിരിക്കാൻ തുടങ്ങിയെന്നും  അതുകണ്ട്  പകച്ച  ശിഷ്യന്മാർ, എന്തുകൊണ്ടാണ് അങ്ങ്  ഇങ്ങനെ നിർത്താതെ ചിരിക്കുന്നതെന്നും ചോദിച്ചതായിട്ടാണ് പറയപ്പെടുന്നത്.  അദ്ദേഹം പറഞ്ഞുവത്രേ,  ദൈവത്തെ തിരഞ്ഞു നടക്കുന്നവർ എന്തൊരു വിഡ്ഢികളാണ്! നമ്മിൽത്തന്നെയുള്ളതിനെ അന്വേഷിച്ച്  നമ്മൾ പുറത്തലയുന്നത് എത്രയോ പരിഹാസ്യമാണ്! അതോർത്തിട്ട് എനിക്ക് ചിരി അടക്കാനാവുന്നില്ല...    അദ്ദേഹത്തിന് ലോകത്തോട് പറയാനുണ്ടായിരുന്നതും ഇതുതന്നെയായിരുന്നു.  ചിരിയായിരുന്നു അദ്ദേഹത്തിൻറെ ഏറ്റവും വലിയ സന്ദേശവും. 

ശ്രീനാരായണഗുരു കണ്ണാടിപ്രതിഷ്ഠ നടത്തിയതിലും ഇതേ സന്ദേശമായിരുന്നു. ശബരിമലയും പറയുന്നു അതുതന്നെ. അപ്പോൾ ദൈവങ്ങൾ അല്ലെങ്കിൽ ഗുരുക്കന്മാർ പറഞ്ഞത് ഇതുതന്നെയാണ്. തത്വമസി !  

 

2018, ജൂലൈ 14, ശനിയാഴ്‌ച

അന്നും ഇന്നും. (നുറുങ്ങുകഥ )

13 അഭിപ്രായ(ങ്ങള്‍)
അന്ന് നീയെന്നോട് ചോദിച്ചു , നമ്മുടെയിടയിലുള്ള സ്നേഹത്തിന്റെ അളവെത്രയാണ് എന്ന്.   എന്റെ കണ്ണ്‍ നിറഞ്ഞു അത് കേട്ടപ്പോള്‍.  കാരണം,  അത് അളക്കാന്‍ എനിയ്ക്കറിയുമായിരുന്നില്ല.  എന്നാല്‍ ഇന്നെനിയ്ക്കറിയാം.. അന്ന് നീയത്  അളന്നു കാണിച്ചതുമുതല്‍.

ഒരു കുറിഞ്ഞിപ്പൂച്ചയായി  നിന്റെ കാല്‍പ്പാദങ്ങളില്‍ മുഖമുരുമ്മി ഇരിയ്ക്കാനും ,  നീയുറങ്ങുമ്പോള്‍ നീയറിയാതെ നിന്റെ പുതപ്പിനുള്ളില്‍ നുഴഞ്ഞുകയറി  നിന്റെ ചൂട് പറ്റി  ശാന്തമായുറങ്ങാനും  ഞാന്‍ കൊതിച്ചിരുന്നു.  എന്നാല്‍ ഇന്നെനിയ്ക്ക്  ആ മോഹമില്ല.  അന്നങ്ങനെ അളന്നു കാണിച്ച് നമ്മുടെ സ്നേഹത്തെ നീ അനാദരിച്ചതുമുതല്‍ .

ഓരോ തവണ  നിന്റെ മുന്നില്‍ തോല്‍ക്കുമ്പോഴും  ഞാനൊരു വേശ്യയല്ല  എന്ന് എന്റെ മനസ്സ് ആര്‍ത്ത് നിലവിളിച്ചുകൊണ്ടിരുന്നു.  നീയത് കേട്ടില്ല.  നിനക്കതിനു മനസ്സുണ്ടായിരുന്നില്ല. 

നിന്നോടെനിക്കിപ്പോള്‍  സഹതാപം മാത്രമാണ്. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത , കാല്‍ക്കാശിന് വിലയില്ലാത്ത  വെറും  സഹതാപം.

നീ നഷ്ടപ്പെടുത്തിയത് എന്നിലെ എന്നെയാണ്. എന്റെ സ്വത്വത്തെയാണ്.  നഷ്ടം നിനക്കാണ്... നിനക്ക്  മാത്രം...  

2018, ജൂലൈ 11, ബുധനാഴ്‌ച

വൈകാരികതയുടെ ജനല്‍നോട്ടങ്ങള്‍.

19 അഭിപ്രായ(ങ്ങള്‍)
എന്റെ ജനാലകള്‍ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ടാവും .  കുറെ മരക്കഷണങ്ങള്‍ കൂട്ടിവച്ച ചതുരക്കളങ്ങള്‍ മാത്രമായിരുന്നില്ല  എനിയ്ക്ക് ജനാലകള്‍.  എന്റെ ജീവിതത്തില്‍ ഒരുപാട് ദൗത്യം നിര്‍വ്വഹിച്ചു അവര്‍. 

കാറ്റിന്റെ ഒരു ചെറുമര്‍മ്മരം കൊണ്ട്  തഴുകിയും  ദിവാസ്വപ്നങ്ങളുടെ അതിവൈകാരികതകളിലേയ്ക്ക് ക്ഷണിച്ചും  ജനാലകള്‍ എന്നെ പ്രണയിച്ചു. ഞാന്‍ അവരേയും.

കൗമാരസ്വപ്നങ്ങളിലും ജനാലകള്‍ കണ്ണായി.  ഒരു കുട്ടിയിഷ്ടത്തിലേക്കുള്ള കണ്ണ്‍.  പാട്ട് പാടി ഇറങ്ങിവന്നപ്പോള്‍  സ്റ്റേജിന്റെ  അരികില്‍ നിന്ന് ,   "പാട്ട് നന്നായീട്ടോ "   എന്ന് പതിയെ പറഞ്ഞ  പാട്ടുകാരനായ കൂട്ടുകാരനെ കടക്കണ്ണ്‍ എറിഞ്ഞ് പുഞ്ചിരിച്ച് നീങ്ങുമ്പോള്‍  ജനാല ഒരു  പ്രതീക്ഷയായിരുന്നു...  നിരത്തിലൂടെ  നടന്നു നീങ്ങിയ  കൂട്ടുകാരനെ നോക്കി  മിഴികള്‍ ചിമ്മിപ്പിടഞ്ഞത് ചുവന്ന വിരിയിട്ട ജനാലകള്‍ക്കിപ്പുറം  മറഞ്ഞുനിന്നപ്പോഴായിരുന്നു.  പങ്കയുടെ  കാറ്റില്‍ ഉലയുന്ന  ചുവന്ന വിരികളെപ്പോലും  സ്നേഹിച്ചുപോയ നിമിഷങ്ങള്‍.  

 നൃത്തച്ചുവടുകൾ നോക്കി  പുഞ്ചിരിച്ച  കൂട്ടുകാരൻ വീണ്ടും ജനലിഷ്ടത്തിലേയ്ക് വന്നു.  ആദ്യത്തെ കവിത പിറന്നതും ഒരു ജനൽനോട്ടത്തിലായിരുന്നു.  ജനലിലൂടെ ഒളിഞ്ഞുനോക്കി കണ്ണിറുക്കിയ നക്ഷത്രങ്ങളെ നോക്കി പതിമൂന്നുവയസ്സുകാരിയുടെ ആദ്യ കവിത.  

നിഷ്ക്കളങ്കതയുടെ  അക്ഷരങ്ങൾ പെറുക്കി നിരത്തിയ ആ വരികളിൽ കവിതയുണ്ടായിരുന്നോ എന്നെനിയ്ക് അറിയില്ല.  പക്ഷെ അതിനൊരു താളമുണ്ടായിരുന്നു.  'മാനത്ത് നോക്കീ ഞാൻ കണ്ടൂ നക്ഷത്രങ്ങൾ //  വീക്ഷിക്കുന്നുണ്ടെന്നെ സൂക്ഷ്മമായി // '    എന്നെഴുതിയ  അവളുടെ കണ്ണുകളിൽ  കൂടെപ്പാടുന്ന  കുട്ടിപ്പാട്ടുകാരനോടുള്ള  കുട്ടിയിഷ്ടം  മങ്ങിക്കത്തുന്നൊരു മൺചിരാത്  പോലെ തെളിഞ്ഞിരുന്നു..  ഇഷ്ടം !  എത്ര മനോഹരമാണ് ആ പദം  !!  അല്ലെ ?  സ്നേഹം , പ്രണയം എന്നൊക്കെ പറയുന്നതിനേക്കാൾ എത്രയോ ആർദ്രവും സൗമ്യവുമാണ്  'ഇഷ്ടം '   എന്ന വാക്ക്  !  ഞാൻ ചിലപ്പോഴൊക്കെ സ്വയം ഇങ്ങനെ പറഞ്ഞുനോക്കും..  ഇഷ്ടം.. ഇഷ്ടമാണ്.. എനിയ്ക്കിഷ്ടമാണ് നിന്നെ.. 

യൗവ്വനത്തിന്റെ കടന്നുവരവില്‍ ജനാലകളുടെ കുട്ടിക്കളി മാറി.  മഴയുള്ള രാത്രിയില്‍ തുറന്നിട്ട ജനാലയിലൂടെ വഴിവിളക്കിന്റെ പ്രകാശത്തില്‍ മരങ്ങളില്‍ പെയ്തിറങ്ങുന്ന മഴ കണ്ട് ഉള്ളം കുളിര്‍ത്തു.  മഴയുടെ ശബ്ദം  കേട്ടുറങ്ങാന്‍ ജനാലകള്‍ പാതി തുറന്നിട്ടു. ആ  താളവും തണുപ്പും പുതപ്പിനുള്ളിൽ കിടന്ന് കൊതി തീരെ അനുഭവിച്ചു.

ചിലപ്പോഴൊക്കെ രാത്രിയുടെ നിശ്ശബ്ദതയിൽ ജനാലകൾ പാതി തുറന്ന്  മാവിലകൾക്കിടയിലൂടെ കാണുന്ന  ആകാശത്തുണ്ടുകൾക്ക്  ഞാൻ പേരും രൂപവും കൊടുത്തിരുന്നു. 

 മാനം തെളിഞ്ഞ രാത്രിയിലെ നക്ഷത്രസമൃദ്ധിയിലൂടെ  പറന്നു പറന്ന് മനസ്സ് കാവ്യലോകം പൂകിയപ്പോള്‍ തുറന്നിട്ട ജാലകവാതിലിലൂടെ കടന്നുവന്ന മുല്ലപ്പൂഗന്ധം  എന്നിലെ പ്രണയത്തെ തഴുകിയുണര്‍ത്തി .  പ്രണയത്തിന്റെ ഹൃദയാകാശം...

പിന്നീട് നഷ്ടപ്രണയത്തിന്റെ വേദനയില്‍ മുഖം അമര്‍ത്തി നിന്നത്  ജനാലയുടെ തോളിലായിരുന്നു.  കണ്ണുനീരൊഴുക്കാന്‍ അവരൊട്ടു സമ്മതിച്ചതുമില്ല.  എന്റെ കണ്ണില്‍ കിനിഞ്ഞ നനവിനെ ഒപ്പിയെടുക്കാന്‍ അവരെന്നും  കാറ്റിനെ ക്ഷണിച്ചു വരുത്തി.  

കാലം ചിലപ്പോഴൊക്കെ തന്ന അശാന്തിയില്‍ അത്യന്തം മടുപ്പോടെ പുറത്തെ ഇളവെയിലിലേക്ക്  നോക്കിയിരുന്നത് ജനാലയിലൂടെയായിരുന്നു .  അസ്വസ്ഥതയുടെ മുഖം താങ്ങിയ കൈകള്‍ വിശ്രമിച്ചതും ജനല്‍പ്പടിമേലായിരുന്നു .  

ജാലകപ്പഴുതിലൂടെ കാണുന്ന ഒരു തുണ്ട് വെളുപ്പ് ,  എനിയ്ക്ക്  ആകാശത്തിന്റെ കഷണം മാത്രമായിരുന്നില്ല.  അത് ചിന്തകളുടേയും കാഴ്ച്ചപ്പാടുകളുടെയും ആകാശമായിരുന്നു.  പ്രണയത്തിന്റേയും  പ്രണയകലഹത്തിന്റെയും ആകാശമായിരുന്നു.  അക്ഷരങ്ങളുടെ ആകാശമായിരുന്നു. 

ഇന്നെന്റെ  അടുക്കളയിലെ ജനാലക്കാഴ്ച്ചകളില്‍ ചെടികളും മരങ്ങളും തുമ്പികളും ശലഭങ്ങളും നിറയുമ്പോള്‍ ഞാന്‍ ഒരേസമയം അമ്മയും കുട്ടിയുമാകുന്നു .  നിരത്തിലെ വണ്ടികളുടെയും മനുഷ്യരുടേയും ചലനങ്ങള്‍  മനസ്സിനെ എപ്പോഴും കുടഞ്ഞുണര്‍ത്തുന്നു .  ഒരു ചെറുകാറ്റിലുള്ള  ഇലയനക്കം പോലും കവിതകളാകുന്നു..

എന്നാല്‍ ചിലപ്പോഴൊക്കെ മനസ്സ്  അക്ഷരങ്ങളില്ലാത്ത വെള്ളക്കടലാസ് പോലെയായിമാറുന്നു.  ശൂന്യത... നിതാന്തശൂന്യത..  അപ്പോഴും ജാലകപ്പഴുതിലൂടെ മനസ്സ്  പുറത്തേയ്ക്ക്   പറന്നു.  പറന്നകന്ന മനസ്സിന്‍റെ മുറിച്ചിറകില്‍ നിന്നും നോവുകള്‍ ഇറ്റുവീണു .  നിസ്സംഗതയോടെ ഞാനത് നോക്കിനിന്നു.  പിന്നെയാ നിസ്സംഗത  കാവ്യാത്മകമായൊരു  മൗനമായിമാറി.  മൗനം  അക്ഷരങ്ങളെ  ഗര്‍ഭം ധരിച്ചു...  അക്ഷരങ്ങളുടെ ആകാശം... 

അതെ... എന്റെ ജനാലകൾ.. എന്റെ സങ്കടങ്ങളിലും സന്തോഷങ്ങളിലും ഒരുപോലെ പങ്കുചേർന്ന  എന്റെ ജനാലകൾ.. സ്വപ്നങ്ങളുടെയും ഇഷ്ടങ്ങളുടെയും വൈകാരികതയിലേക്ക് എന്നുമെന്നെ ക്ഷണിച്ച എന്റെ ജനാലകൾ.. 

എല്ലാം അവസാനിപ്പിച്ച്  ഞാൻ എന്റെ എഴുത്തുമുറിയൊഴിയുമ്പോള്‍ പുറത്തേയ്ക്ക് പറക്കാൻ ഒരു ജനാല ഞാൻ അടയ്ക്കാതെ ബാക്കി വച്ചിരിയ്ക്കും.  ഉറപ്പ്.




 
Copyright © .