2018, മേയ് 26, ശനിയാഴ്‌ച

നേപാമ് ഗേള്‍ ചിരിയ്ക്കുന്നു ..

20 അഭിപ്രായ(ങ്ങള്‍)
" അന്ന് നിങ്ങളുടെ ദേഹത്ത് ഞാന്‍ വെള്ളമൊഴിച്ചില്ലായിരുന്നെങ്കില്‍ എന്ത് സംഭവിയ്ക്കുമായിരുന്നു ?" 

"ഞാന്‍ കത്തിത്തീരുമായിരുന്നു ..  താങ്കളോ ?  അന്നെന്റെ ദേഹത്ത് വെള്ളമൊഴിച്ചില്ലായിരുന്നെങ്കില്‍ താങ്കള്‍ എന്തുചെയ്യുമായിയൂന്നു ?"

"തീര്‍ച്ചയായും കുറ്റബോധം സഹിയ്ക്കാനാവാതെ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു .."

ഇങ്ങനെ അവര്‍ പരസ്പരം ചോദിച്ചിട്ടുണ്ടാവുമോ?  കിം ഫുക്കും  നിക്ക് ഊട്ട് ഉം ?  അറിയില്ല. പക്ഷെ അവര്‍ ആ ചോദ്യോത്തരങ്ങള്‍ സമൂഹത്തിന് മുന്നില്‍ വയ്ക്കുന്നുണ്ട്  .

കിം ഫുക്ക് ചിരിയ്ക്കുകയാണ്  ! മഴവില്ലണിഞ്ഞത് പോലുള്ള ചിരി !!   ഇന്ന് അവരെ  കാണുമ്പോള്‍ എനിയ്ക്ക് ഒരുപാട് സന്തോഷമുണ്ട്.  പക്ഷേ ലോകമനസ്സാക്ഷിയുടെ മേല്‍ ഒരു വലിയ പൊള്ളലായി അവശേഷിച്ച ഒരു കൊച്ചു പെണ്‍കുട്ടിയുടെ  ആര്‍ത്തലച്ച നിലവിളി മറക്കാന്‍ .... 

ഇല്ല. ഞാനത് കേട്ടില്ല. എന്നാലും ആ ചിത്രം..  കത്തിപ്പുകയുന്ന  ശരീരവുമായി നഗ്നയായി ആര്‍ത്തലച്ച നിലവിളിയുമായി ഓടിവരുന്ന ആ കൊച്ചു പെണ്‍കുട്ടി ഇന്ന് കാണുന്ന ആ  സുന്ദരിയിലെയ്ക്ക് എത്തിയത് ദൈവത്തിന്റെ കൈ പിടിച്ചായിരുന്നു എന്ന് ഓര്‍ക്കുമ്പോള്‍ , ആ ദൈവത്തിന്   നിക്ക് ഊട്ട്   എന്ന് പെരിട്ടല്ലേ തീരു നമുക്ക് ? 

കിം ഫുക്ക് .. നിക്ക് ഊട്ട്‌..  

 മറക്കാന്‍ പറ്റില്ലല്ലോ.  'നോങ്ങ്ക്വാ നോങ്ങ്ക്വാ '  (പൊള്ളുന്നു പൊള്ളുന്നു )   എന്ന് അലറിക്കരഞ്ഞുകൊണ്ട് നഗ്നയായി ഓടിവരുന്ന ആ കൊച്ചു പെണ്‍കുട്ടിയുടെ ചിത്രം .. മറക്കാന്‍ പറ്റില്ലല്ലോ.. ഇപ്പൊ  46 വയസ്സ് തികയുന്ന ആ ചിത്രം വിയറ്റ്നാം യുദ്ധകാലത്തെ കൊടും ദുരിതങ്ങളെ ഒരു പൊള്ളലായി നമ്മളെ വേദനിപ്പിയ്ക്കുന്നുണ്ട് ഇപ്പോഴും .  

ഓര്‍മ്മയില്ലേ ?   പത്രത്താളുകളിലൂടെ നമ്മുടെ ആത്മാവില്‍ ചോര തെറിപ്പിച്ച ആ ചിത്രം ഓര്‍മ്മയില്ലേ ? 

എന്തിനായിരുന്നു അത് ?  ആ അമേരിക്ക - വിയറ്റ്‌ നാം യുദ്ധം ?   കമ്മ്യൂണിസത്തെ തുരത്താനോ ? എന്നിട്ട്  അമേരിക്ക എന്തെങ്കിലും നേടിയോ? കുറെ അപമാനമല്ലാതെ ? ആ ചിത്രം .. ഒരേയൊരു ചിത്രം .. അമേരിക്കയുടെ പ്രതിച്ഛായ തന്നെ കളഞ്ഞുകുളിച്ചില്ലേ ? 

1954 ഇൽ  ഫ്രഞ്ച് അധീനതയിലായിരുന്ന  ഫ്രഞ്ച് ഇന്തോ ചൈന എന്ന  വിയറ്റ്നാം,  കമ്യൂണിസ്റ്റ് നേതാവായ ഹോ ചിമിൻ ന്റെ അധീനതയിലായെന്നും ,  വടക്കൻ വിയറ്റ് നാമിൽ ഹോ യും കിഴക്ക് എമ്പറർ  ബയോയും അധികാരം തുടങ്ങിയെന്നും , എമ്പറർ ബയോയെ മാറ്റി കമ്യൂണിസ്റ്റ് വിരോധിയായ ദിൻ ദിയെം സ്ഥാനമേറ്റെന്നും അമേരിക്ക അത് സപ്പോർട്ട് ചെയ്‌തെന്നും ഒക്കെ വായിച്ചറിവ്.

കമ്യൂണിസത്തെ തുരത്താനുള്ള അമേരിക്കയുടെ പ്രവർത്തനം തുടർക്കഥയായി .  1962 ഓടുകൂടി അമേരിക്കൻ സൈന്യം വിയറ്റ്‌നാം മണ്ണിലെത്തിയെന്നും   വര്ഷങ്ങളോളം നീണ്ടുനിന്ന രക്തച്ചൊരിച്ചിലിന്റെ അവസാനം അമേരിക്കയ്ക്ക് കുറെ ഏറെ അപമാനം സമ്മാനമായി കിട്ടിയെന്നുമൊക്കെ അറിയുമ്പോള്‍ .. എന്തിനായിരുന്നു ഇതൊക്കെ എന്ന് വെറുതെ ആലോചിച്ചു..

പത്ത് വര്‍ഷത്തോളം വിയറ്റ്നാം യുദ്ധത്തില്‍ ഫോട്ടോഗ്രാഫര്‍ ആയി പ്രവര്‍ത്തിച്ച നിക്ക് ഊട്ട് എടുത്ത ആ ചിത്രം യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു .  ഊണിലും ഉറക്കത്തിലും ആ നിലവിളി അമേരിക്കയെ ഭയപ്പെടുത്തി . അന്നത്തെ പ്രസിഡന്റ്റ് നിക്സന്‍ പറഞ്ഞത്രേ ആ ചിത്രം കള്ളം പറയുന്നു എന്ന്.  ആ കുട്ടിയുടെ ദേഹത്ത്  കുക്കിംഗ് ഓയില്‍ വീണ് പൊള്ളല്‍ പറ്റിയതാണ് എന്നും നിക്ക് ഊട്ട് ഒരു നുണയന്‍ ആണെന്നും അദ്ദേഹം പറഞ്ഞത്രേ.  ആഹാ !!  നമിയ്ക്കണം !!!   അത് പറയുമ്പോള്‍ നിക്ക് ഊട്ട് പറഞ്ഞൊരു കാര്യമുണ്ട്... ഇതാണത്..  

" യുദ്ധത്തിന്റെ കഷ്ടതകള്‍ അത് അനുഭവിയ്ക്കുന്നവര്‍ക്ക് മാത്രമേ മനസ്സിലാക്കാന്‍ സാധിയ്ക്കൂ.  രാഷ്ട്രീയ നേതാക്കള്‍ക്ക് അവരുടെ സുരക്ഷിതത്വത്തില്‍ നിന്നുകൊണ്ട് എന്തുവേണമെങ്കിലും പ്രസ്താവിയ്ക്കാം.."

ഈ വാക്കുകള്‍ ഇന്നുമായും നമുക്ക് ചേര്‍ത്ത് വായിയ്ക്കാമെന്ന് തോന്നുന്നു.

ആര്‍ത്ത് നിലവിളിച്ചുകൊണ്ട് മരണത്തില്‍ നിന്നും പിടഞ്ഞോടിവരുന്ന ആ കുഞ്ഞിന്റെ നഗ്നശരീരം മാത്രമാണ് ചില സദാചാരസമൂഹം കണ്ടത്.  നഗ്നത ആരോപിച്ച് നോര്‍വേ യില്‍ ചിത്രം ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തു അധികൃതര്‍ !  കൊടുംയുദ്ധത്തിന്റെ ആ കത്തിപ്പുകയുന്ന ഇരയെ അവര്‍ മറന്നു.  ഹാ !! നമിച്ചുനമിച്ച് നമുക്ക് തോല്‍ക്കാം !!!

സംഭവം  വിവാദമായതുകൊണ്ടാവാം  അവര്‍ എഫ് ബി യില്‍ ചിത്രം തിരികെയിട്ടു.    'നേപാമ് ഗേള്‍'  എന്ന് പേരിട്ട ആ ചിത്രം എടുത്ത സാഹചര്യവും അതെടുത്ത ഹുയിന്‍ കോങ്ങ് ഊട്ട് എന്ന നിക്ക് ഊട്ട് ഉം എന്‍റെ വായനയെ ദിവസങ്ങളോളം കണ്ണീരില്‍ ആഴ്ത്തി .  

1972 ജൂണ്‍ എട്ടാം തീയതി ആയിരുന്നു അത്.   ട്രാന്‍ ബാങ്ങ് എന്ന വിയറ്റ് കോങ്ങ് ഗ്രാമത്തില്‍ നടന്ന എയര്‍ സ്ട്രൈക്ക് .  ഒരു അമേരിക്കന്‍ സ്കൈ റെന്ജര്‍ , നേപാമ് ബോംബ്‌ ഇട്ടു.  ചിന്നിച്ചിതറിയ മനുഷ്യശരീരങ്ങള്‍ക്കിടയിലൂടെയാണ്   നഗ്നയായ ആ കൊച്ചു കുഞ്ഞ്  മരണത്തില്‍ നിന്നും കുതറിയോടി കത്തി പുകയുന്ന ശരീരവുമായി ആര്‍ത്ത് കരഞ്ഞ് നിക്ക്  ഊട്ടിന്റെ ക്യാമറയ്ക്ക് മുന്നിലേയ്ക്ക് വന്നണഞ്ഞത് ... 

അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നമുക്കും നെഞ്ച് പൊട്ടി കരയാം...

" ബോംബ്‌ പൊട്ടി. ആദ്യം കറുത്ത പുക. പിന്നെ വെളുത്ത പുക.ഭയന്നോടുന്ന മനുഷ്യര്‍.  വാവിട്ടു കരഞ്ഞുകൊണ്ടോടുന്ന  കുഞ്ഞുങ്ങള്‍ .. ആ പുകയ്ക്കിടയിലൂടെ ഒരു ഏഴു വയസ്സുകാരന്‍ ഓടിവന്ന് എന്റെ ക്യാമറയ്ക്ക് മുന്നില്‍ മരിയ്ക്കുന്നു.. പിന്നെ കണ്ടത് , നഗ്നയായി ഓടുന്ന ഒരു പെണ്‍കുഞ്ഞ്..അവളുടെ ചര്‍മ്മത്തില്‍ നിന്നും പുകനാളങ്ങള്‍ ഉയരുന്നു..  എന്റെ ക്യാമറ കണ്ണ് ചിമ്മി.. അപ്പോഴാണ്‌ ഞാനവളുടെ പുറം കണ്ടത്.  പുകഞ്ഞ് വേവുന്ന    മാംസം.. വേദന കൊണ്ട് അവള്‍ അലറി. എന്റെ കൈയ്യിലുണ്ടായിരുന്ന വെള്ളം ഞാനവളുടെ ദേഹത്ത് ഒഴിച്ചു. അവള്‍ക്ക് കുടിയ്ക്കാന്‍ വെള്ളം കൊടുത്തു എനിയ്ക്കെങ്ങനെ ആ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച് പോരാന്‍ കഴിയും ? അതുകൊണ്ട് ഞാനവളെ സഹായിച്ചു. ആശുപത്രിയില്‍ എത്തിച്ചു. ... " 

അങ്ങനെ പോകുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍ ..  ആ പെണ്‍കുട്ടിയാണ്  'നേപാമ് ഗേള്‍ '   എന്നറിയപ്പെട്ട ആ ചിത്രത്തിലെ പെണ്‍കുട്ടി .  വിയറ്റ്‌നാം യുദ്ധത്തിന്റെ ഗതി മാറ്റിയെഴുതിയ ചിത്രം !   ചിത്രം  വാര്‍ത്തയായപ്പോള്‍ , അത് സമൂഹം ഏറ്റെടുത്തപ്പോള്‍  അവള്‍ ജീവിയ്ക്കേണ്ടത്  അത്യാവശ്യമായി മാറി.  അവള്‍ ജീവിച്ചു..അല്ല, അവളെ ജീവിപ്പിച്ചു.. ആ പെണ്‍കുട്ടി ഇന്ന് വളര്‍ന്ന് അതീവസുന്ദരിയായി   വിവാഹിതയായി രണ്ടു കുട്ടികളുമായി ക്യാനഡയില്‍ ജീവിയ്ക്കുന്നു.  ഒത്തിരി സന്തോഷം തോന്നി  അവരുടെ  ഇപ്പോഴത്തെ മനോഹരചിത്രം കണ്ടപ്പോള്‍.. 

മരണത്തില്‍ നിന്നും അവളെ കൈ പിടിച്ചു ജീവിതത്തിലേയ്ക്ക് കൊണ്ടുവന്ന  ദൈവത്തിന്റെ കൈകള്‍ .. അത് നിക്ക് ഊട്ട് അല്ലാതെ മറ്റാരുമല്ല. 

നിക്ക് ഊട്ട് എന്ന  ഈ ഫോട്ടോഗ്രാഫറെ കുറിച്ച് എത്ര പറഞ്ഞാലും അധികമാവില്ല. ഒരു ഫോട്ടോ ജേര്‍ണലിസ്റ്റ് ന് സംഭവങ്ങള്‍ ഒപ്പിയെടുക്കാന്‍ മാത്രമേ അധികാരമുള്ളൂ .  ഇരയെ സഹായിയ്ക്കാന്‍ അവര്‍ക്ക് അധികാരമില്ല. 

അദ്ദേഹം പറയുന്നു... 

" ഞാന്‍ അന്ന് കിം നെ സഹായിച്ചില്ലായിരുന്നെങ്കില്‍ അവള്‍ മരിച്ചുപോയേനെ. പശ്ചാത്താപം മൂലം ഞാന്‍ ആത്മഹത്യ ചെയ്തേനെ.  അന്നത്തെ എന്‍റെ പ്രവൃത്തികള്‍ മൂലം എന്റെ ജോലിതന്നെ നഷ്ടപ്പെട്ടേക്കാമായിരുന്നു. എന്നാല്‍ ആ പെണ്‍കുട്ടിയെ കൈവിടാന്‍ എന്റെ മനസ്സാക്ഷി എന്നെ അനുവദിച്ചില്ല .  ഞാന്‍ ജോലിയെ പറ്റിയോ നിര്‍ദ്ദേശങ്ങളെ പറ്റിയോ ചിന്തിച്ചില്ല.  ശരിയായതെന്താണോ അത് ചെയ്തു ."

ഇവിടെയാണ്‌.. ഇവിടെത്തന്നെയാണ്  അദ്ദേഹം ദൈവമാകുന്നത്.  അല്ല.. ഏറ്റവും വലിയ വിപ്ലവകാരിയാവുന്നത് .  ആ ചിത്രം കണ്ട് കണ്ണ്‍ നനയാത്തവരായും മനസ്സ് വേവാത്തവരായും ആരുമില്ല എന്നിരിയ്ക്കെ ,  ഒരുപാട് വിശദീകരണത്തിന്റെ  ആവശ്യമുണ്ടെന്നു തോന്നുന്നില്ല.  

ഞാന്‍ ആണയിട്ട് പറയുന്നു ,   കൊന്നതും തിന്നതുമല്ല വിപ്ലവം.  ഒരു ഫോട്ടോ ജേര്‍ണലിസ്റ്റ് ന് സംഭവങ്ങളില്‍ ഇടപെടാന്‍ അധികാരമില്ല എന്നിരിയ്ക്കെ , അങ്ങനെ ചെയ്‌താല്‍ ജോലിപോലും നഷ്ടമായേക്കാം എന്നിരിയ്ക്കെ , അതൊന്നും കണക്കാക്കാതെ ആ കുഞ്ഞിനെ എടുത്തുകൊണ്ട് ആശുപത്രിയിലെയ്ക്കോടിയ നിക്ക് ഊട്ട് തന്നെയാണ് യഥാര്‍ത്ഥ വിപ്ലവകാരി.. !  

പ്രിയപ്പെട്ട  നിക്ക് ഊട്ട് ! അങ്ങേയ്ക്ക് ഹൃദയത്തില്‍  കൈ ചേര്‍ത്തൊരു വന്ദനം.. !!






2018, മേയ് 4, വെള്ളിയാഴ്‌ച

നാരായനും കൊച്ചരേത്തിയും പിന്നെ ഞാനും..

39 അഭിപ്രായ(ങ്ങള്‍)
നാരായനും കൊച്ചരേത്തിയും പിന്നെ ഞാനും.
---------------------------------------------------------------------------------

" എന്റെ വംശം തന്നെ കാരണം ! "

പറഞ്ഞത്  നാരായൻ .......   നാരായൻ  കുറെ നാളായി  എന്റെ മനസ്സിലൊരു നോവായി കിടക്കുന്നു.  

കുഞ്ഞാദിച്ചന്റെയും ഇട്യാതിയുടെയും കൊച്ചുരാമന്റെയും  കുഞ്ഞിപ്പെണ്ണിന്റെയുമൊക്കെ  സഹവാസിയായി ഞാൻ മാറുമ്പോൾ  ഇടയ്‌ക്കൊന്നും നാരായനെ  ഓർത്തതേയില്ല.  

ഞാൻ തിരക്കിലായിരുന്നു ...    കാട്ടിടവഴികളുടെ  കൊടും മുഴക്കത്തിലലിഞ്ഞ്  കുരുമുളകും  കാപ്പിക്കുരുവും  പറിയ്ക്കണമായിരുന്നു .  കൊടിവേര്‌ ചതച്ചിട്ട് കാപ്പി   അനത്തണമായിരുന്നു.   കാട്ടാചാരങ്ങളിൽ  നമിയ്ക്കണമായിരുന്നു.   ആടയും  ആഭരണങ്ങളുമില്ലാത്ത  കാട്ടുഭാഷയുടെ  ഇലമണം  ശ്വസിയ്ക്കണമായിരുന്നു.    "നമുക്കൊരു മൊറയൊണ്ട് .. നമ്മളായിട്ടത് തെറ്റിയ്ക്കണോ ?"  കുഞ്ഞാദിച്ചന്റെ  ചോദ്യത്തിൽ നിന്നും  ഗോത്രമര്യാദകൾ  പഠിയ്ക്കണമായിരുന്നു .   ആധുനികവത്കരണത്തിന് മുൻപുള്ള സാമൂഹികവും കുടുംബപരവുമായ  വിശ്വാസപ്രമാണങ്ങളെ ലംഘിയ്ക്കാതെ പ്രബുദ്ധതയുടെ  പുതിയ ലോകത്തേയ്ക്ക് പ്രവേശിയ്ക്കാൻ  ഒരു സമുദായത്തിനും കഴിയില്ല എന്ന് ഉറപ്പിയ്ക്കണമായിരുന്നു.  പുറത്ത്‌നിന്നും  കാട് കേറി വരുന്ന കച്ചവടക്കാർ ,  മലയരയരുടെ  നിഷ്ക്കളങ്കതയെയും  അറിവില്ലായ്മയെയും ചൂഷണം ചെയ്ത്  അവരുടെ കാർഷികവിഭവങ്ങൾ  തട്ടിയെടുക്കുമ്പോൾ  ആദിവാസികളോടൊപ്പം എനിയ്ക്കും കച്ചവടക്കാരെ   പ്രാകണമായിരുന്നു .   ആധുനികജീവിത പരിസരങ്ങളിലേയ്ക്ക് ആദിവാസി സമൂഹം കടക്കാൻ തുടങ്ങുമ്പോൾ ഉണ്ടാകുന്ന  ഉദ്വേഗങ്ങളിൽ എനിയ്ക്കും വീർപ്പടക്കണമായിരുന്നു .....

ഒടുവിൽ സ്വന്തം നിലനിൽപ്പ്  ഭദ്രമാക്കുന്നതിന് അറിവിന്റെയും അക്ഷരത്തിന്റേയും  ലോകത്തേയ്ക്കുള്ള  കാൽവയ്‌പ്‌ അനിവാര്യമാണെന്ന തിരിച്ചറിവിലൂടെ പുതിയൊരു ലോകത്തിലേയ്ക്ക് ആദിവാസി കാല്‍ വച്ച് തുടങ്ങുമ്പോള്‍  ഞാന്‍ സന്തോഷത്തോടെ കാടിറങ്ങി.  

അപ്പോഴാണ്‌ വീണ്ടും നാരായനെ ഓര്‍ത്തത്. അദ്ദേഹം പറഞ്ഞു ,   "സിനിമയിലും ടിവി യിലും ചില പ്രസിദ്ധീകരണങ്ങളിലുമൊക്കെ കാണുന്ന ആദിവാസിക്കഥകള്‍ക്ക്  സത്യവുമായി പുലബന്ധം പോലുമില്ല... "

നാരായന്‍ ..   ദക്ഷിണേന്ത്യന്‍ സാഹിത്യചരിത്രത്തിലെ ആദ്യത്തെ ആദിവാസി നോവലിസ്റ്റ് .   കണ്ടതും കാണുന്നതുമല്ല ആദിവാസി അനുഭവമെന്ന് മലയാളം ആദ്യമായി അറിഞ്ഞു നാരായനിലൂടെ.  സമൂഹത്തിന്റെ മേൽത്തട്ടിൽ ജീവിച്ചവരുടെ കീഴ് നോട്ടങ്ങളായിരുന്ന  ആദിവാസി ആഖ്യാനങ്ങളെ തിരുത്തിയെഴുതി നാരായൻ ,   'കൊച്ചരേത്തി '   എന്ന നോവലിലൂടെ. 

1998 ഇൽ  കൊച്ചരേത്തി  എന്ന നോവൽ പുറത്തുവന്നു.   ആദ്യ നോവലിന് തന്നെ പുരസ്‌ക്കാരങ്ങൾ പലത്.. !  പല എഡിഷനുകൾ !!  പരിഭാഷകൾ വന്നു !!! 

മൂന്നുനാല്  നോവലുകൾ വീണ്ടും എഴുതി.  അങ്ങനെ  മുതുവാന്മാരും ഊരാളികളും അടങ്ങുന്ന  ഗോത്രവർഗ്ഗത്തിന്റെ ജീവിതം  മലയാളസാഹിത്യത്തിലേയ്ക്ക് പ്രവേശിച്ചു.  നൂറ്റാണ്ടുകൾ നീണ്ട ചൂഷണത്തിൽ സഹികെട്ട ഒരു ജനത ഉണർച്ചയിലേയ്ക്ക് പ്രവേശിയ്ക്കുന്നതിന്റെ  സാമൂഹികസൂചനയായി  നാരായന്റെ എഴുത്തുകൾ . 

ഇങ്ങനെയൊക്കെയായിട്ടും നാരായൻ ഇപ്പോൾ നിശ്ശബ്ദനാണ് .  എന്തെ അങ്ങനെ നിശ്ശബ്ദനാവാൻ ? 

"ഞാനിവിടെയുണ്ടായിരുന്നു. ഇപ്പോഴും ഉണ്ട് . പക്ഷെ ആരറിയുന്നു ? ആരോർക്കുന്നു ?  ആര് ഇരിപ്പിടം തരുന്നു ? "

 നാരായന്റേതാണ്  ഈ വാക്കുകൾ.  മലയാളസാഹിത്യത്തിൽ അപൂർവ്വതകൾ ഏറെയുള്ള  ഈ മനുഷ്യന്റെ ആദ്യ നോവൽ തന്നെ പുരസ്‌കാരങ്ങളും പ്രശംസകളും നേടിയെടുത്തിട്ടും  എന്തേ  അദ്ദേഹം ഇങ്ങനെ പറയാൻ ?    നാരായൻ തന്നെ മറുപടി പറയുന്നു..  

"എന്റെ വംശം തന്നെയാണ് കാരണം "

നാരായനെക്കുറിച്ച്  അറിഞ്ഞതിനെ ആകാംക്ഷയിലാണ്  ഞാൻ കൊച്ചരേത്തിയെ തിരഞ്ഞത്.  അതിശയോക്തി പറയുകയല്ല.. ഒറ്റ വീർപ്പിന്‌  വായിച്ചുതീർത്തു.  വായനയ്ക്കിടയിൽ ദേഷ്യവും സങ്കടവും അതിശയവും ധാർമ്മികരോഷവുമൊക്കെ തോന്നി.  ഞാൻ വീട്ടിലോ നാട്ടിലോ ആയിരുന്നില്ല എന്ന് പറയുന്നതാകും ശരി. കാട്ടിലായിരുന്നു ഞാൻ.  അവരുടെ  ആചാരങ്ങളിൽ പങ്കുകൊണ്ടു...  അവരോടൊപ്പം ഈന്തക്കായ തിരഞ്ഞുപോയി... തേനെടുക്കാൻ പോയി. കൃഷിപ്പണിയ്ക്ക് കൂടി..  പ്രകൃതിക്ഷോഭങ്ങളിൽ അവരോടൊപ്പം നെഞ്ചത്തടിച്ചു കരഞ്ഞു..  കാട് കേറിവന്ന്  അവരുടെ നിഷ്ക്കളങ്കതയേയും  നിരക്ഷരതയേയും  ചൂഷണം ചെയ്ത  മേലാളൻമാരെ മുച്ചൂടും  പ്രാകി..  അവരുടെ കാർഷികവിഭവങ്ങൾ , അവരെ പറ്റിച്ച്  നിസ്സാരവിലയ്ക്ക്  വാങ്ങിക്കൊണ്ടുപോകുന്ന  നാട്ടുകച്ചവടക്കാരെ വെറുപ്പോടെ നോക്കി..  ഒടുവിൽ ഞാനുമൊരു  കൊച്ചരേത്തിയായി മാറി എന്ന് പറയുന്നതാകും ശരി.....

പുസ്തകം മടക്കി കാടിറങ്ങിയപ്പോൾ  വീണ്ടും നാരായനെ  ഓർത്തു . 

"എത്ര മുതിർന്നാലും  'എടാ '   എന്നൊരു വിളി കാതിലുണ്ടാവും. ഒറ്റയടിയ്ക്ക്  മലമുകളിലേക്ക് തിരിച്ചോടിയ്ക്കും  ആ വിളി.."  

നാരായന്റെ വാക്കുകൾക്ക് പിന്നാലെ ഞാൻ കാത് കൂർപ്പിച്ചു നടന്നു.   ഞാന്‍ ആദ്യം പറഞ്ഞതുപോലെ ,  മേൽനോട്ടങ്ങളുടെ നിരന്തരമായ കീഴ് നോട്ടങ്ങളായിരുന്നു ആ  "എടാ "  വിളി എന്ന് എനിയ്ക്ക് തോന്നുകയും ചെയ്തു.  

 ആദിവാസിജീവിതം  പലപ്പോഴും പല തരത്തിലും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്.  പക്ഷെ അവരുടെ യഥാർത്ഥ ജീവിതം അതൊന്നുമായിരുന്നില്ല എന്നും ,  ആദിവാസികളെക്കുറിച്ചുള്ള  ചില സിനിമകളും വാർത്തകളും  നോവലുകളുമൊക്കെ അസംബന്ധങ്ങളുടെ  പൂരമായിരുന്നു എന്നും അദ്ദേഹം പറയുന്നു. 

കൊച്ചരേത്തിയിലേക്കുള്ള  യാത്ര തുടങ്ങിയത്  ഒരു നോവൽ വായനയിൽ നിന്നായിരുന്നു എന്ന് നാരായൻ .   1988 ഇൽ  അച്ചടിച്ചു .  1998 ഇൽ  പുറംലോകം കണ്ടു.  എന്നാൽ അച്ചടിയ്ക്കുന്നതിനു പത്ത് വർഷം  മുൻപേ അതെഴുതിയിരുന്നു.  എഴുതണമെന്നു തോന്നാൻ കാരണമായത് വളരെ കയ്പ്പുള്ളൊരു  അനുഭവവും.   അക്കാലത്ത് സജീവമായിരുന്ന ഒരു വാരികയിൽ വന്നൊരു നോവൽ.  ആദിവാസി ജീവിതം പ്രമേയം.  അതിനെക്കുറിച്ച് അദ്ദേഹം പറയുന്നു ,   

"ഞങ്ങളുടെ ആചാരങ്ങളെയും അനുഭവങ്ങളെയും അപമാനിച്ചിരിയ്ക്കുന്നു ..  ഞങ്ങളെ കൂട്ടിക്കൊടുപ്പ്കാരായിട്ടും  വൃത്തിഹീനരായിട്ടും അവതരിപ്പിച്ചിരിയ്ക്കുന്നു .. ആദിവാസികളെക്കുറിച്ച്  ഒന്നുമറിയാതെ ഏതോ നികൃഷ്ടജീവികളായി ഞങ്ങളെപ്പറ്റി എഴുതിയിരിയ്ക്കുന്നു.."

ആദിമമായ സംസ്ക്കാരമുള്ളവരെന്നും അദ്ധ്വാനികളെന്നും  വിശ്വസ്തരെന്നും മലയുടെ മക്കളെന്നും  ആചാരാനുഷ്ഠാനങ്ങൾ ഉള്ളവരെന്നും സ്വന്തം സമുദായത്തെ  ( അദ്ദേഹം പറയുന്ന  'സമുദായം '   മതം വിഷലിപ്തമാക്കിയ വാക്കല്ല. പരസ്പരാശ്രിതരായ ഒരു കൂട്ടം മനുഷ്യരും  ചരാചരങ്ങളും അടങ്ങുന്ന വ്യവസ്ഥയെ ആണ് അദ്ദേഹം  സമുദായം എന്ന് വിളിയ്ക്കുന്നത് . )   അടയാളപ്പെടുത്തുന്ന നാരായനിൽ ,   ആ നോവൽവായന ഉണ്ടാക്കിയ  അഭിമാനക്ഷതമാണ്  എഴുതണം എന്ന തോന്നലുണ്ടാക്കിയത്.  അക്ഷരം കൊണ്ട് അപമാനിച്ചതിന് അക്ഷരം കൊണ്ടുതന്നെ മറുപടി കൊടുക്കണം എന്ന് അദ്ദേഹം തീരുമാനിച്ചു.   

നിറം , ജാതി ,  ഭാഷ , അറിവ് , പദവി ഇവയെയൊക്കെ പരിഹസിയ്ക്കുകയും ഇകഴ്ത്തുകയും ചെയ്തവർക്കൊരു മറുപടി.  അങ്ങനെയാണ് കൊച്ചരേത്തി രൂപം കൊണ്ടത്.  എഴുതാൻ ധൈര്യം കൊടുത്ത മറ്റു ചില അനുഭവങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.  സ്ക്കൂൾ കാലത്ത് വായനശാലയിൽ പോയുള്ള ഇരിപ്പ്,  ആ ഇരിപ്പിനിടയിൽ ചുമ്മാ വായിച്ച പുസ്തകങ്ങൾ ഒക്കെയാണ് പുറംലോകത്തേയ്ക്ക്  കടക്കാനും ജോലി ചെയ്യാനുമൊക്കെയുള്ള  തോന്നലുണ്ടാക്കിയത്  എന്നും , പിന്നീട്   പോൾ.എസ്.ബക്കിന്റെ  'നല്ല ഭൂമി '   വായിച്ചെന്നും ആ വായനയിൽ നിന്നാണ് കൊച്ചരേത്തി എഴുതാൻ ധൈര്യം കിട്ടിയതെന്നും  അദ്ദേഹം പറയുന്നു.  

കുഞ്ഞാദിച്ചനും  കടുത്തയും ഇട്ട്യാതിയും കുഞ്ഞിപ്പെണ്ണും കുഞ്ഞുമുണ്ടനും  പാപ്പിയും ഇട്ടിപ്പെണ്ണും  കൊച്ചുരാമനുമൊക്കെ  കഥാപാത്രങ്ങളായി വന്ന്  ആടയാഭരണങ്ങളില്ലാതെ  നഗ്നമായ അക്ഷരങ്ങളിലൂടെ കഥകള്‍ പറഞ്ഞു .  

ആഖ്യാനരീതിയിലും പ്രമേയത്തിലും  നോവല്‍ ചരിത്രത്തിലെ പതിവ് രീതികളെയൊന്നും നാരായന്‍ പിന്‍തുടര്‍ന്നില്ല .  മലയരയരുടെആചാരങ്ങള്‍ ,  ബന്ധവ്യവസ്ഥ , പ്രകൃതിക്ഷോഭം , കഷ്ടപ്പാടുകള്‍ , കച്ചവടക്കാരുടെ ചൂഷണങ്ങള്‍.. അങ്ങനെയങ്ങനെ  എല്ലാം അലങ്കാരങ്ങളുടെ അകമ്പടിയില്ലാതെ  ശുദ്ധവും നിഷ്ക്കളങ്കവുമായ ഭാഷയില്‍ അദ്ദേഹം എഴുതി.  

വായനയ്ക്കിടയില്‍ ഞാന്‍ പലപ്പോഴും എന്നെ മറന്നുപോകുന്നുണ്ടായിരുന്നു.  ഓര്‍ത്തപ്പോഴൊക്കെ നാരയനില്‍ വന്നുഭവിച്ച നിശബ്ദത എന്നെ അസ്വസസ്ഥയാക്കുകയും ചെയ്തിരുന്നു.   മറ്റ് ആദിവാസിസമൂഹത്തെ അപേക്ഷിച്ച്   വിദ്യാഭ്യാസത്തെ കുറിച്ച് അവബോധമുള്ളവരായിരുന്നു മലയരയര്‍.  പരമ്പരാഗതമായി കര്‍ഷകരാണ് എന്നതിന് പുറമേ ഉള്‍വനങ്ങളില്‍ നിന്നും പുറത്തുവന്ന്  സമതലങ്ങളില്‍ കൃഷി ചെയ്ത് തുടങ്ങിയവരുമായിരുന്നു.  ഭൂവുടമസ്ഥതയിലേയ്ക്ക്  ആദ്യമായി വന്നവരെന്ന ബഹുമതിയും ഇവര്‍ക്കുണ്ട്.   എന്നിട്ടുമെന്തേ നാരായന്‍ എന്ന എഴുത്തുകാരന്‍ മുഖ്യധാരയില്‍ ഇല്ലാതെപോയി ? 

നാരായന്റെ മറുപടി വീശിയടിയ്ക്കുന്ന കാറ്റില്‍ പറന്നു നടക്കുന്നുണ്ട്. ...
"എന്റെ വംശം തന്നെ കാരണം ."

കുടയത്തൂര്‍ ആണ് നാരായന്റെ ദേശം .  വലിപ്പച്ചെറുപ്പങ്ങളില്ല, ജാതിമതവൈരങ്ങളില്ല , ദൈവത്തിന്റെ പേരില്‍ കലഹമോ ചൂഷണമോ ഇല്ല .  പാറക്കൂട്ടങ്ങളും മരങ്ങളും മണ്ണും ഒക്കെയാണ് അവരുടെ ദൈവങ്ങള്‍.    വാസ്തു , സ്വത്തവകാശം , നീതിനിര്‍വ്വഹണം  തുടങ്ങിയവയിലെല്ലാം ആദിവാസികള്‍ക്ക്  അവരുടേതായ രീതികളുണ്ട് . അതിന്റെയെല്ലാം അടിസ്ഥാനം പ്രകൃതിയും.  

പറഞ്ഞാലും അറിഞ്ഞാലും തീരില്ല.  പഠിയ്ക്കുകയും പുറംലോകത്തെയ്ക്കിറങ്ങുകയും തപാല്‍ വകുപ്പില്‍ ഉദ്യോഗം നോക്കുകയും ചെയ്ത  ഈ എഴുത്തുകാരന്‍  -   സവര്‍ണ്ണമേധാവിത്വത്തിന്റെ കടന്നാക്രമണത്തില്‍  സഹികെട്ട് നിശ്ശബ്ദനായിപ്പോയ  ഈ മനുഷ്യന്‍ -  അദ്ദേഹത്തിന്‍റെ വാക്കുകള്‍ നമ്മുടെ ആത്മാവില്‍ തളിയ്ക്കുന്നത് കണ്ണീര്‍ത്തുള്ളികളല്ല ...  ചോരത്തുള്ളികള്‍ ആണ്.  മനസ്സ് മുറിഞ്ഞ് ഒഴുകുന്ന ചോരത്തുള്ളികള്‍..

ഒരു സാഹിത്യപരിപാടികള്‍ക്കും അദ്ദേഹത്തെ വിളിയ്ക്കാറില്ലെന്നും  വിളിച്ചാല്‍ത്തന്നെ ചെല്ലുമ്പോള്‍ ഇരിപ്പിടം ഉണ്ടാകാറില്ലെന്നും  അതുകൊണ്ട് എവിടെയും പോകാറില്ലെന്നും  അദ്ദേഹം പറയുമ്പോള്‍ ,  അവഗണന  എന്ന  വാക്കിന്റെ അര്‍ത്ഥം കൊടുംക്രൂരത എന്നായി മാറുന്നു. 

എത്ര ഓടിയാലും എത്തില്ല എന്നൊരു പരാജയബോധം അദ്ദേഹത്തിനും കൂട്ടര്‍ക്കും ഉണ്ടായെങ്കില്‍  അതിന്റെ കാരണങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ നമുക്കാര്‍ക്കും കഴിയില്ല.  ഓരോ ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍  മാപ്പ് പറഞ്ഞ് ഒരു കഥയോ കവിതയോ ലേഖനമോ  എഴുതിയാല്‍  തീരുന്നതാണോ നമ്മുടെ ധര്‍മ്മങ്ങള്‍ ? 

 അദ്ദേഹത്തെക്കുറിച്ച് ഞാന്‍ വായിച്ചത് കുറെ നാള്‍ മുന്‍പാണ്. എഴുതിയത് ഇപ്പോഴും . അതുകൊണ്ട്, അദ്ദേഹത്തിന്‍റെ  ഇപ്പോഴത്തെ സാമൂഹിക , ആരോഗ്യ പരിതസ്ഥിതി എന്താണ് എന്നു എനിയ്ക്കറിയില്ല.  എന്തായാലും അദ്ദേഹത്തെ ഒന്ന് നേരിട്ട് കാണണമെന്നും ആ കാല്‍ തൊട്ട് ഒന്ന് വന്ദിയ്ക്കണമെന്നും ഞാന്‍ ആഗ്രഹിയ്ക്കുന്നു.   ആദിവാസിയായ ഒരാളുടെ കാല്‍ തൊട്ടു വന്ദിച്ചാല്‍ എന്റെ വംശത്തിന്റെ വളയൂരിപ്പോകുമോ എന്ന് എനിയ്ക്കൊന്നറിയണമല്ലോ..  













































































































































വെറുംതോന്നലുകള്‍ .

13 അഭിപ്രായ(ങ്ങള്‍)
പലപ്പോഴും മനസ്സിന്റെ മുകളില്‍  ഒരു പുതപ്പ് വലിച്ചിട്ട് സ്വയം നോക്കി തൃപ്തി വരുത്തി ,  കൊള്ളാം എന്ന് സ്വയം പറഞ്ഞ് മുന്നോട്ട് പോകുന്നതിനിടയില്‍ ഏതെങ്കിലുമൊരു ചെറുകനല്‍ക്കാറ്റത്ത് പുതപ്പിന്റെ തുമ്പ് അല്പമൊന്ന് മാറിയാല്‍ ,    ഊന്നുവടിയോ  റാന്തലോ ഒരു നിലാച്ചിന്തോ ഒരു മിന്നാമ്മിനുങ്ങിന്റെ ഇത്തിരിവെട്ടമോ പോലുമില്ലാതെ സ്വപ്‌നങ്ങള്‍ എരിഞ്ഞ  പുക മാത്രമുള്ള ഇരുണ്ട ഇടനാഴിയിലൂടെ   ഇഴഞ്ഞും വലിഞ്ഞും നീങ്ങുന്ന തളര്‍ന്ന കാലടികള്‍....

ഇരുണ്ട ഇടനാഴിയ്ക്കപ്പുറം ഒരു ചൂട്ട് വെളിച്ചമോ ഒരു പദസ്വനമോ  കാത്തുനില്‍ക്കുന്നു എന്ന വെറും തോന്നലോടെ ... വീണിട്ടും വെപ്രാളത്തോടെ പിടച്ചെഴുന്നേറ്റ് ...  

ഇല്ല അത് വെറും തോന്നലാണ്.  കാലം എന്നോട് പറയുന്നു,  
 ' വലിച്ചെറിയൂ നിന്റെ വെറുംതോന്നലുകളെ '... 
 
Copyright © .