2021, ഏപ്രിൽ 14, ബുധനാഴ്‌ച

അന്നത്തെ സ്വപ്നവും ഇന്നത്തെ ഞാനും

2 അഭിപ്രായ(ങ്ങള്‍)

 അന്നത്തെ സ്വപ്നവും ഇന്നത്തെ ഞാനും 

---------------------------------------------------------------

 അന്നത്തെ സ്വപ്നവും ഇന്നത്തെ ഞാനും പറയാൻ ഒന്നോ രണ്ടോ വാക്കുകള് പോരാ. കാരണം അത് ഏകദേശം മൂന്ന് വയസ്സിൽ നിന്നും തുടങ്ങണം. 

ഒരുപാട് കൃഷിയുള്ള  സാമാന്യം വലിയൊരു തറവാട്.  വീട്ടിലെ അകത്തളത്തില്‍ പത്തായം നിറയെ നെല്ല്...നിലവറയില്‍ മുട്ടന്‍ പാത്രങ്ങള്‍.. ഒന്നിനും മുട്ടില്ലാത്ത അടുക്കള. വല്യ പാത്രത്തില്‍ ചോറ്.. സാമ്പാറും പപ്പടവും പുളിങ്കറിയും മോരും, പയര്‍ കൊടി, മുരിങ്ങയില തോരന്‍.. അങ്ങനെ മാറി മാറി. .. എന്നിട്ടും എനിയ്ക്ക് വല്ലാതെ വിശന്നു. . ' വയറ് നിറച്ച് മാമുണ്ണണം....' എന്നായിരുന്നു അന്നത്തെ ആശ .

ഒരുപക്ഷേ അതായിരുന്നിരിയ്ക്കണം എന്റെ ആദ്യത്തെ സ്വപ്നം ! ആരോട് പറയുമെന്നറിഞ്ഞില്ല . അമ്മ ജോലിയ്ക്ക് പോയി. അച്ഛന്‍ അച്ഛന്റെ ജോലിയ്ക്ക് പോയി. ശേഷക്കാരുണ്ട് . .... പക്ഷേ ആരുമൊന്നും നിറയെ കൊടുത്തില്ല... 'വയറു നിറച്ചു മാമുണ്ണ് ' എന്നാരും പറഞ്ഞില്ല.. ആരോടും പരാതി പറയാൻ അറിയുമായിരുന്നില്ല. എന്നാൽ ഞാൻ കരഞ്ഞു. പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരാളിന്റെ കുടുംബം നീന്തിക്കടക്കേണ്ട തീക്കടലിന്റെ ഒരംശം ആണ് ഞാനീ സൂചിപ്പിച്ചത്.


ഞാന്‍   പറഞ്ഞില്ലെങ്കിലും   ഇതെല്ലാം   സസൂക്ഷ്മം   വീക്ഷിച്ചിരുന്ന   മറ്റൊരാളുണ്ടായിരുന്നു.  അടുത്ത വീട്ടിലെ ഒരമ്മ .    തലമുറകളായി   തറവാട്ടിലെ   കൃഷിപ്പണികള്‍  നോക്കി   നടത്തിയിരുന്ന   പണിക്കാരായിരുന്നു  അവര്‍.   ആ  കുടുംബത്തിലെ   ഏറ്റവും  മൂത്ത  അമ്മ.  അതൊരു   പുലയ കുടുംബമായിരുന്നു.   തറവാടിനോട്   തൊട്ടു ചേര്‍ന്ന്  തന്നെയായിരുന്നു  അവരുടെ   വീടും.

  ജാതിതിരിവ്  കാടുപ്പിടിപ്പിച്ച മനസ്സായിരുന്നു അവിടെ പലർക്കും .   ഒളിച്ചിരുന്ന്  കരഞ്ഞ   എന്നെ   ആരും   കാണാതെ  ആയമ്മ  അവരുടെ  വീട്ടിലേയ്ക്ക്   എടുത്തു കൊണ്ടുപോയി   വയറു നിറയെ   ഭക്ഷണം   തന്നു !    ഒരു  ദിവസമല്ല,  പല  ദിവസങ്ങള്‍..!     അവരുടെ   ദാരിദ്ര്യത്തിന്റെ   ഒരു   പങ്ക്.   എന്നാലെന്താ ?  ദാരിദ്ര്യത്തിന്‍റെ  രുചിയ്ക്ക്   സ്നേഹത്തിന്‍റെ  ചൂടുണ്ടായിരുന്നു..! ഭക്ഷണത്തിന്   ജാതിയും മതവുമില്ലെന്നും
അത് സ്നേഹമാണെന്നും അന്നത്തെ മൂന്നു വയസ്സുകാരിയുടെ   മനസ്സില്‍   ആദ്യമായി   എഴുതിയിട്ടത് ,  ആ  പുലയകുടുംബിനി!  


ഒരു ദിവസം  സഹികെട്ട്  അവരെന്‍റെ  അമ്മയോട്  പറഞ്ഞു,

"സാറേ,  ഇനീം   ഈ  കൊച്ചിനെ  ഇവിടെ   നിര്‍ത്തിക്കൊണ്ടിരുന്നാ   ഇത്   പട്ടിണി  കെടന്ന്  ചത്ത് പോവൂട്ടോ."

അമ്മ  ഞെട്ടി  എന്നത്  നേര്‍സാക്ഷ്യം . അതോടെ ഞങ്ങളൊരു വാടകവീട്ടിലേക്ക് മാറി.  ചാണകത്തറയുള്ള കുഞ്ഞു വീട്...
പത്തായമില്ല, നിലവറയില്ല , പക്ഷെ വയറ് നിറയെ മാമുണ്ടൂ.....

പിന്നെ  കണ്ടത് മുഴുവനും പ്രൊഫഷണൽ  സ്വപ്നങ്ങളാണ്.  ഒരു ടീച്ചറാവണം .  കുട്ടികളെ അടിയ്ക്കാല്ലോ. അതാവും. വെല്യ പുള്ളിയല്ലേ ഈ ടീച്ചർ എന്ന് പറഞ്ഞാൽ..! കുറേക്കൂടി വലുതായപ്പോൾ , എനിയ്ക്ക്  ചുറ്റും കണ്ട അനീതികൾക്ക് നേരെ  ഞാൻ  മുഷ്ടി ചുരുട്ടാൻ തുടങ്ങി. അപ്പോഴത്തെ സ്വപ്നം   ഒരു വക്കീൽ ആവണന്നായിരുന്നു . വാദിയ്ക്കാല്ലോ. വാദിച്ചു വാദിച്ചു എതിരാളിയെ തോല്പിയ്ക്കാല്ലോ..  പിന്നെയും മുതിർന്നപ്പോൾ ഞാൻ  അനീതിയ്ക്കു നേരെ വിരൽ ചൂണ്ടാൻ തുടങ്ങി. പൊട്ടിത്തെറിയ്ക്കാൻ തുടങ്ങി. അപ്പോൾ  തീരുമാനിച്ചു, ഒരു ജേണലിസ്റ്റ്  ആകണമെന്ന്. അതെ. അതായിരുന്നു  എന്റെ  അവസാന തീരുമാനം.
പക്ഷെ...ഞാൻ  ഇതൊന്നുമായില്ല.  എന്റെ  ഭാവിയെക്കുറിച്ചുള്ള കണക്കു കൂട്ടലുകൾ കണ്ട്, ദൈവം തലതല്ലി ചിരിച്ചു കാണും.
അവസാനം എന്റെ എഴുത്ത് സ്വപ്നങ്ങൾ . 
ഏഴാം ക്ളാസ്സിൽ വച്ച്   പുസ്തകത്താളുകളിൽ   ആരും   കാണാതെ   കുറിച്ചിട്ടിരുന്ന   വരികൾ  കണ്ടുപിടിച്ചത്   ബയോളജി   പഠിപ്പിയ്ക്കുന്ന   സാർ . അത്   കഥയോ   കവിതയോ  എന്ന്   എനിയ്ക്ക് തന്നെ  തിട്ടമില്ലാത്ത  അവസ്ഥ .  സാറും  ഞാനും   നല്ല  കൂട്ടുകാർ .   സാർ   പറഞ്ഞു,

"ആവർത്തന വിരസത വരുത്താതെ  നോക്കണം".

എഴുത്ത് വഴിയിൽ ആദ്യമായി   കിട്ടിയ   ഉപദേശം !   നുറുങ്ങുകഥകളും   കവിതകളും  ബയോളജി സാറെന്ന   ഒരേയൊരു   വായനക്കാരനുമായി   കഴിഞ്ഞുപോയി   എന്റെ  സ്കൂൾ   കാലഘട്ടം .   അച്ഛനോടും അമ്മയോടും മറ്റാരോടും   പറഞ്ഞില്ല   ഞാനിത്.    പരീക്ഷയുടെ  തലേന്ന്   ആരും   കാണാതെ  പുസ്തകത്തിന്റെ   ഉള്ളിൽ കടലാസ്  വച്ച്  ഒരു കുഞ്ഞു കഥയെഴുതിയത് ,  അദ്ധ്യാപികയായിരുന്ന   അമ്മ അറിഞ്ഞാൽ   ക്ഷമിയ്ക്കുമായിരുന്നില്ലല്ലോ. 

പ്രീഡിഗ്രിക്കാലത്തെ   ഹോസ്റ്റൽ   വാസത്തിനിടയിൽ   എന്റെ   കുത്തിക്കുറിപ്പുകൾ   കണ്ടുപിടിച്ചു ,   പ്രിയപ്പെട്ട   കൂട്ടുകാരി.
അവളത്   ക്ളാസ്സിൽ   പരസ്യമാക്കി . രണ്ടാം വർഷം  ഞങ്ങളുടെ   ക്ളാസ്സിൽ നിന്നൊരു മാഗസീൻ ഇറക്കി. ( സ്റ്റുഡന്റ്സ്  വോയ്സ് ) .   എന്റെ എഴുത്തിൽ  തീരെ   ആത്മവിശ്വാസമില്ലാതെ പിൻവലിഞ്ഞ   എന്നെക്കൊണ്ട്  നിർബ്ബന്ധിച്ച്   കഥയെഴുതിച്ചു   സുഹൃത്തുക്കൾ.    ' സന്ധിയ്ക്കാത്ത സ്വപ്‌നങ്ങൾ'    എന്ന ആ കഥ    വായിച്ച് , പ്രസിദ്ധീകരണയോഗ്യമാണെന്ന്   വിലയിരുത്തി,   കവിയും   കൂടിയായിരുന്ന   കൂട്ടുകാരൻ .  അങ്ങനെ   ആദ്യമായി   എന്റെയൊരു   രചന   എന്റെ സുഹൃത്തുക്കളുടെ   പ്രയത്നത്തിൽ   അച്ചടിമഷി   പുരണ്ടു ,   പതിനേഴാമത്തെ  വയസ്സിൽ .  അന്നുമുതൽ   ഞാൻ  കോളേജ് മാഗസിനിലെ   സ്ഥിരം   എഴുത്തുകാരിയായി .

ഡിഗ്രി   കാലഘട്ടത്തിൽ   എന്റെ   കഥകളുടെ  ഏറ്റവും   വലിയ   വായനക്കാർ  രണ്ടുപേർ . ഒന്ന്   എന്റെ   ട്യൂഷൻ   മാസ്റ്റർ .   പിന്നെ ,  അയൽവാസിയും   സഹപാഠിയും ആയ   സുഹൃത്ത്. 

"കഥകൾ  നന്നാവുന്നുണ്ട്,  പക്ഷെ   കുറേക്കൂടി   താദാത്മ്യം   വരുത്തണം"

അദ്ദേഹം  പറഞ്ഞു.  എഴുത്തുവഴിയിൽ   കിട്ടിയ   രണ്ടാമത്തെ   ഉപദേശം . എല്ലാം  ഞാൻ   മനസ്സിൽ   കുറിച്ചിട്ടു .  എഴുത്ത്  അനസ്യൂതം   തുടർന്നു .

പഠനം   കഴിഞ്ഞു.  വിവാഹവും..... വിവാഹശേഷം , അക്ഷരങ്ങൾ   എന്നെയാണോ   അതോ   ഞാൻ   അക്ഷരങ്ങളെയാണോ   ഉപേക്ഷിച്ചതെന്നറിയില്ല  .   ഫലത്തിൽ ,  ഞാൻഎന്റെ  പേന   അടച്ചുവച്ചു .   ഒരു   ചെറിയ   വൃത്തം   വരച്ച്   അതിനുള്ളിൽ   വെറുതെയിരുന്നു .  വർഷങ്ങൾ...ഞാൻ   ഒന്നും   വായിച്ചില്ല .   എഴുതിയുമില്ല .  സൌഹൃദങ്ങളെയും   ആ  വൃത്തത്തിനുള്ളിലെയ്ക്ക്   ഞാൻ   കയറ്റിയില്ല .

  നാളുകൾക്ക്   ശേഷം   എന്റെ   പഴയൊരു   സുഹൃത്തിനെ   അപ്രതീക്ഷിതമായി   കണ്ടു.    അദ്ദേഹം ഐ,ഏ .എസ്  റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ .    എന്റെ   മാറിയ   രൂപഭാവങ്ങൾ  അദ്ദേഹത്തിന്   വിശ്വസിയ്ക്കാനായില്ല .    അടുത്ത   ദിവസം തന്നെ  എനിയ്ക്ക്   കുറെ   പുസ്തകങ്ങൾ   കൊടുത്തയച്ചിട്ട്‌   പറഞ്ഞു,,

"എഴുത്തും   വായനയും   പുനരാരംഭിയ്ക്കണം .  ഞങ്ങൾക്ക്   ഞങ്ങളുടെ   പഴയ  ഗീതയെ     തിരികെ   വേണം ."

ആ  പുസ്തകങ്ങൾ   മടിയിൽ വച്ച്   ഏറെ  നേരം   ഞാൻ   കസേരയിൽ ചാരി   കണ്ണുകളടച്ചിരുന്നു .  പിന്നെ പുസ്തകത്താളുകൾ   വെറുതെ   മറിച്ചുകൊണ്ടിരുന്നു .  മനസ്സിനെ   ഒന്ന്   തിരിച്ചുപിടിയ്ക്കാനുള്ള   ശ്രമമായിരുന്നു  അത് .   ഒരുപാട് നാൾ   തളർന്നു കിടന്നുപോയ ഒരാൾ   എഴുന്നേറ്റ്   പിച്ച വയ്ക്കുന്നതുപോലെ ...മെല്ലെ മെല്ലെ ..ഞാൻ   പഴയ   ഗീതയിലേയ്ക്ക്    തിരികെ  നടന്നു .   ആർത്തിയോടെ   വായിച്ചുതുടങ്ങി....ആവേശത്തോടെ   എഴുതിത്തുടങ്ങി .  

കുറെ   സുഹൃത്തുക്കളിലും   ചില   ആനുകാലിക പ്രസിദ്ധീകരണങ്ങളിലുമായി   എന്റെ  സൃഷ്ടികൾ   നിർവൃതി  പൂണ്ടു .   ഒരു   ആനുകാലികപ്രസിദ്ധീകരണത്തിൽ എന്റെയൊരു   കഥ   ആദ്യമായി   പ്രസിദ്ധീകരിച്ചപ്പോൾ   പ്രതിഫലമായി   അവരയച്ചുതന്ന 150   രൂപ   കൈയ്യിൽ വച്ച്  ഞാൻ  അഭിമാനത്തോടെ   ഇരുന്നു ,   ഒരു  ലക്ഷം   രൂപ   കൈയ്യിൽ  കിട്ടിയത് പോലെ..!    ഒരിയ്ക്കൽ   മറ്റൊരു  പ്രസിദ്ധീകരണത്തിൽ നിന്നും    നിന്നും   അവരയച്ച്ചുതന്ന   750   രൂപയുടെ   ചെക്ക്  തെരുപ്പിടിച്ച്   ഞാനിരുന്നു,  അമ്പിളി അമ്മാവനെ   കൈയിൽ കിട്ടിയതുപോലെ....!

"ഗീതയ്ക്ക്   പ്രതിഫലമായി  ആദ്യമായല്ലേ   ഒരു  ചെക്ക്   കിട്ടുന്നത് ,  ജീവിതം   മുഴുവൻ ഓർക്കാനുള്ളതാണ് "   എന്ന് പറഞ്ഞ്  ആ  ചെക്കിന്റെ   ഫോട്ടോ   എടുത്ത്   എനിയ്ക്ക്   തന്നു,  എന്റെയൊരു   സുഹൃത്ത്.( അദ്ദേഹം  അഭിഭാഷകൻ .) , ... സത്യം..എനിയ്ക്ക്   കരച്ചിൽ  വന്നു.  ആരാണ്   അങ്ങനെയൊക്കെ   ചെയ്യാൻ  അവരോട്   പറഞ്ഞത് ?  ആരും   പറഞ്ഞില്ല ...പക്ഷെ ...എനിയ്ക്ക് വേണ്ടി  അവരങ്ങനെയൊക്കെ   ചെയ്തുകൊണ്ടിരുന്നു .....

"ഗീത ബ്ളോഗ് എഴുതൂ.   ."

എന്റെ വക്കീൽ സുഹൃത്ത്  പറഞ്ഞു.  ബ്ലോഗിനെ കുറിച്ച്   അന്നെനിയ്ക്ക്   ഒന്നും   അറിയുമായിരുന്നില്ല .   എല്ലാം അവർ  പറഞ്ഞുതന്നു .  ബ്ലോഗ് ഓപ്പൺ ചെയ്തിട്ടത് സുഹൃത്തുക്കൾ  തന്നെയാണ്.   ജീവിതത്തിൽ ആദ്യമായി കമ്പ്യൂട്ടർ  ഉപയോഗിയ്ക്കാൻ തുടങ്ങിയത് അങ്ങനെയാണ്. അതുവരെ അതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയുമായിരുന്നില്ല.  അത് ഓൺ  ചെയ്യാൻ പോലും ഞാൻ  ശ്രമിച്ചിരുന്നുമില്ല...!  എനിക്കത് കൂടിയേ തീരൂ എന്ന അവസ്ഥ വന്നപ്പോൾ  അത്  പഠിയ്ക്കാൻ തന്നെ ഞാൻ  തീരുമാനിച്ചു.  എന്റെ മോളാണ് അതിലെന്റെ  ഗുരുനാഥ.  മോളോട്  ചോദിച്ച് ,   കൊച്ചു കുഞ്ഞുങ്ങൾ   അക്ഷരം   പഠിയ്ക്കുന്നതുപോലെ   ഞാൻ  ഒരോന്നും  പഠിച്ചെടുത്തു .   അങ്ങനെ 2013 ഇൽ ഞാനൊരു ബ്ലോഗറായി.   

ശിവനന്ദ  എന്ന തൂലികാനാമത്തിലാണ് ഞാൻ   എഴുതിയിരുന്നത്.  ആ പേരിനോട് എനിക്ക് വല്ലാത്തൊരു ഇഷ്ടമുണ്ട്. എനിയ്ക്ക് ഒരുപാട് ഐശ്വര്യം തന്ന പേര്. എന്റെ അച്ഛന്റെയും അമ്മയുടെയും പേരിന്റെ അംശം എടുത്ത് ഞാൻ  തന്നെ എനിക്കിട്ട പേര്.     2013 ഇൽ ത്തന്നെ  മറ്റൊരു  ഓൺലൈൻ  സൈറ്റിൽ ( കൂട്ടം )  ഞാൻ എഴുതാൻ തുടങ്ങി.   ആ  കൂട്ടായ്മ   എനിയ്ക്ക്  തന്ന   'നല്ലതുകൾ '  പറഞ്ഞാൽ തീരില്ല.   അവിടുത്തെ  സൗഹൃദങ്ങൾ   എനിയ്ക്ക് തന്ന  വൈകാരിക  പിൻതുണ  ഒരിയ്ക്കലും  മറക്കാനാവില്ല..  എന്റെ   ജീവിതത്തിൽ  അത്   ഒരുപാട്  മാറ്റങ്ങളുണ്ടാക്കി.    എന്നിലെ  എന്നെ  വീണ്ടും വീണ്ടും  ഞാൻ തിരിച്ചറിഞ്ഞു   .  

അവിടെ വച്ചാണ്   എന്റെ  കഥകൾ  പുസ്തകമാകുന്നത്. ( മഞ്ഞ് പൂത്ത വെയിൽമരം ).  2014 ഇൽ .  അതിന്റെ   പബ്ലിഷർ  ലീല. എം .ചന്ദ്രൻ .    അവർ എനിയ്ക്ക് വെറുമൊരു  പബ്ളിഷർ  മാത്രമല്ല.  എന്നെ ഒരുപാട്   സ്നേഹിയ്ക്കുന്ന  സുഹൃത്തും   സഹോദരീതുല്യയും .  ലീലേച്ചിയെ   എനിയ്ക്ക്   പരിചയപ്പെടുത്തിയതും,  എന്റെ   കഥകൾ  പുസ്തകമാക്കാനുള്ള   എല്ലാ   ഏർപ്പാടുകളും   ചെയ്തതും ,  ആ കൂട്ടായ്മയിലുള്ള    എന്റെയൊരു  പ്രിയ സുഹൃത്ത് .  അദ്ദേഹത്തെ  ഞാനൊരിയ്ക്കലും കണ്ടിട്ടില്ല..!  പുസ്തകത്തിന്റെ   പ്രകാശന കർമ്മങ്ങൾക്ക്   വേണ്ട  കാര്യങ്ങളും   സുഹൃത്തുക്കൾ തന്നെ ചെയ്തു.  

ഇത്തരുണത്തിൽ ,  പുസ്തകം  പ്രകാശനം  ചെയ്ത,  ശ്രീ . കുരീപ്പുഴ  ശ്രീകുമാർ   സാറിനെയും ,  അതേറ്റുവാങ്ങിയ  ബിനോയ് ഏട്ടനേയും ( ബിനോയ് വിശ്വം) ഞാൻ സ്നേഹാദരങ്ങളോടെ  നമിയ്ക്കുന്നു.. പുസ്തകത്തിലുൾപ്പെട്ട  'ആത്മാവിന്റെ കാഴ്ചപ്പാടുകൾ'   എന്ന കഥ മുഴുവൻ , ശ്രീകുമാർ സാർ , വേദിയിൽ നിന്ന്  സദസ്സിനെ   വായിച്ചു കേൾപ്പിച്ചതും , അദ്ദേഹം ഈ പുസ്തകപ്രകാശനത്തെക്കുറിച്ച്‌ ,  'ഓൺലൈൻ മേട്ടിലെ ഒളിപ്പോരാളികൾ '     എന്ന പേരിൽ  ഒരു ലേഖനമെഴുതിയതും  എന്റെ ജീവിതത്തിലെ  അഭിമാന നിമിഷങ്ങൾ...സൗഹൃദത്തിന്റെ മായാത്ത വിരൽപ്പാടുകളും....

നൈനിക നിധി  എന്ന എഴുത്തുകാരിയുടെ   'ശീർഷകം മാഞ്ഞ കവിതകൾ '   എന്ന  പുസ്തകത്തിന്  ഒരു  അവതാരിക  എഴുതിക്കൊടുക്കാൻ  ലീലേച്ചി  എന്നെ  വിളിച്ചു  പറഞ്ഞപ്പോൾ   വിശ്വസിയ്ക്കാനാവാതെ  ഞാൻ  നിന്നത് ,  ആത്മവിശ്വാസക്കുറവ് കൊണ്ടാകാം.   പക്ഷെ ചേച്ചി ധൈര്യം തന്നു.   ചേച്ചി പറഞ്ഞു,

"നിനക്ക്  വളരാനുള്ള  വഴികളാണിതൊക്കെ ...പാഴാക്കരുത് ഒരു അവസരവും "    എന്ന് . ഞാനാ അവസരം പാഴാക്കിയുമില്ല.   എന്റെ അവതാരികയോടുകൂടി  ആ പുസ്തകം  തപാലിൽ കിട്ടിയ നിമിഷം എനിയ്ക്ക് മറക്കാനാവില്ല..!

സിഎൽഎസ്  ബുക്ക്‌സ്   ഇറക്കിയ  ഒരു കഥാസമാഹാരത്തിൽ ,  ഞാനെഴുതിയ  'മറവിയിൽ ഒരു മറുവാക്ക് '   എന്ന കഥയും ,   അവരുടെതന്നെ  ഒരു കവിതാ സമാഹാരത്തിൽ ,  ഞാനെഴുതിയ   'ഇനി നീയൽപ്പം  മയങ്ങുക'    എന്ന കവിതയും  ഉൾപ്പെട്ടത് ,   സൗഹൃദത്തിന്റെ ബാക്കിപത്രങ്ങൾ....

ഒരിയ്ക്കലും  കാണാതെയും  മിണ്ടാതെയും  ,  അറിയാതെയും  ലോകത്തിന്റെ   ഏതൊക്കെയോ   മൂലകളിലിരുന്ന് ,  യാതൊരു  നിബന്ധനകളുമില്ലാതെ    പരസ്പരം  സ്നേഹിയ്ക്കുന്ന   കുറെ  ആളുകൾ...  അങ്ങനെയും  സ്നേഹിയ്ക്കാം ,  എന്ന്   ഓരോ  അനുഭവങ്ങളും   എന്നെ പഠിപ്പിച്ചു.  വളരെ അവിശ്വസനീയമായിരുന്നു  എനിയ്ക്കത് ..!  എന്റെ 
സ്വപ്നങ്ങൾ  സാക്ഷാത്ക്കരിയ്ക്കാൻ എനിക്കായി ഇറങ്ങിത്തിരിച്ചവർ! 
 
അങ്ങനെ  പല പല കൂട്ടായ്മകളിലൂടെ  എന്റെ നീണ്ട അക്ഷരയാത്രകൾ... ഞാനെപ്പോഴും   ഓർക്കുകയും ,   മറ്റാരും   തിരിച്ചറിയാതെ   പോവുകയും ചെയ്യുന്ന   ഒരു   സത്യമുണ്ട് ..   എന്താണെന്ന് വച്ചാൽ ,   ഞാൻ   ബ്ലോഗുകൾ   എഴുതുകയും   ബ്ലോഗുകൾ   വായിയ്ക്കുകയും    കമന്റ്  എഴുതുകയും   കമന്റിന്  മറുപടി   എഴുതുകയും   ഡിസ്ക്കഷൻസിൽ   പങ്കെടുക്കുകയുമൊക്കെ  ചെയ്യുമ്പോൾ  ഒരു   വ്യക്തിയോട്   എന്നതിലുപരി  ഒരു  സമൂഹത്തോടാണ്   ഞാൻ   സംവദിയ്ക്കുന്നത് .   എനിയ്ക്ക്   ഈ  സമൂഹത്തോട്   പറയാനുള്ള   കാര്യങ്ങൾ  യാതൊരു   വിലക്കുകളുമില്ലാതെ   സ്വാതന്ത്ര്യത്തോടെ  ഞാൻ  തുറന്ന്  പറയുകയാണ്‌.   സമൂഹത്തോട്   ചോദിയ്ക്കാനുള്ള   ചോദ്യങ്ങൾ   ധൈര്യപൂർവ്വം   ചോദിയ്ക്കുകയാണ് .   എന്റെ  ഇഷ്ടങ്ങൾ,   ഇഷ്ടക്കേടുകൾ ,   അഭിപ്രായങ്ങൾ,   എതിരഭിപ്രായങ്ങൾ,   ചോദ്യങ്ങൾ ,   ഉത്തരങ്ങൾ ,   മുന്നറിയിപ്പുകൾ ...... അങ്ങനെ   എല്ലാമെല്ലാം. അതിനായി   ഞാനും  എന്റെ   കഥാപാത്രങ്ങളും   സംസാരിയ്ക്കും.   എന്റെ   മനസ്സ്   പറയുന്നത്   മാത്രമേ   ഞാനെഴുതൂ.   മറ്റൊരാളുടെ   തോക്കിൻ മുനയിൽ   നിന്ന്   എഴുതേണ്ടി വന്നാൽ ,   അന്ന്  ഞാൻ   എഴുത്ത്   നിർത്തുകയും   ചെയ്യും.   ഇതാണെന്റെ   വഴി.   ഇത്  തന്നെയാണെന്റെ വഴിയും എന്റെ സ്വപ്നവും എന്റെ  സത്യവും . 

കഥകളുടെ   ലോകത്ത് നിന്നും   മാറിനിന്നാൽ ,  കരയിൽ   പിടിച്ചിട്ട   മത്സ്യത്തേപ്പോലെ   ഞാൻ   പിടഞ്ഞു മരിയ്ക്കുമെന്ന്  എനിയ്ക്ക്   നന്നായറിയാം .  എന്നിട്ട് പോലും   ചില   സന്ദർഭങ്ങളിൽ ,സഹികെട്ട്   ഞാനെന്റെ   അക്ഷരങ്ങളെ  പകയോടെ   കുടഞ്ഞു തെറിപ്പിയ്ക്കാൻ   ശ്രമിച്ചിട്ടുണ്ട് .   പക്ഷെ   അപ്പോഴും  അവ   വിട്ടുപോകാതെ  എന്റെ   വിരൽത്തുമ്പിൽ   കടിച്ചു തൂങ്ങി   എന്നെ  വേദനിപ്പിച്ചു.   അവയെ   സംരക്ഷിയ്ക്കാൻ  ഞാൻ  നേരിട്ട   പ്രതിസന്ധികൾക്ക്   കണക്കില്ല.   എന്നിട്ടും   കണ്ടില്ലേ ?   എനിയ്ക്ക്   ചുറ്റും  ഞാൻ   തീർത്ത   സ്വർഗ്ഗത്തിന്റെ   പൂമുഖത്തിണ്ണയിലിരുന്ന്  ഇപ്പോഴും   ഞാനെഴുതുകയാണ് !     കറുത്ത   പകലുകളും   വെളുത്ത   രാത്രികളും  വീണ്ടും  എന്നെ   തേടി  വന്നേക്കാം .   വരട്ടെ.   വരുന്നതെല്ലാം   വന്നു പോകട്ടെ.....എന്റെ   കൈവിരൽത്തുമ്പുകൾ   നിശ്ചലമാകുന്നതുവരെ  ഞാനെഴുതും....

ഞാൻ  വിശ്വസിയ്ക്കുന്നു ,  ഓരോന്നിനും  കാലം  ഓരോ  സമയം കണ്ടുവച്ചിട്ടുണ്ട്.....ക്ഷമയോടെ  കാത്തിരിയ്ക്കുകയാണ്   ഞാൻ... ഇനിയും   ഒരുപാട്  അതിശയങ്ങൾക്കായി ..

മഞ്ഞ് പെയ്യുന്ന  മനസ്സിന്റെ   ചില്ലുജാലകത്തിനിപ്പുറം  ആരുമറിയാത്ത നോവുകളും  ആരും കാണാത്ത മുറിവുകളും  നേർത്തൊരു  പുഞ്ചിരി കൊണ്ട് ഒളിപ്പിച്ച് ,  പുറംകാഴ്ചകളിലേയ്ക്ക്  നോക്കുന്ന എന്റെ കണ്ണുകളുടെ  ആർദ്രത  തെല്ലും കുറഞ്ഞിട്ടില്ല.   ഒപ്പം തീക്ഷ്‌ണതയും ..!    ഇല്ലെങ്കിൽ ,   എന്റെ അക്ഷരങ്ങൾ  ഇവിടെ തെളിയുമായിരുന്നില്ല... അവസാനമായി ഒന്നുകൂടി.. സ്വപ്നങ്ങൾ കാണുക! അതിതീവ്രമായി  സ്വപ്നങ്ങൾ കാണുക.  അതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാവാതിരിയ്ക്കുക.  കാലക്രമേണ അത് സത്യമായി നമുക്കടുത്തേക്ക്  വരും. 




 
                                     ****************************





 
Copyright © .