2016, ഏപ്രിൽ 29, വെള്ളിയാഴ്‌ച

വിഷുപ്പക്ഷിയുടെ പാട്ട് .

0 അഭിപ്രായ(ങ്ങള്‍)
                           വിഷുപ്പക്ഷിയുടെ  പാട്ട് .
                          ---------------------------------------
                                                                                  --  ശിവനന്ദ .

                കൈയ്യിലിരുന്ന്   തിളങ്ങുന്ന   സ്വർണ്ണ നാണയത്തിലേയ്ക്ക്  നോക്കി   അവർ   വെറുതെ   ഇരുന്നു .   വിഷുക്കൈനീട്ടം....  മകൻ   തന്ന  വിഷുക്കൈനീട്ടം .....  മറ്റേ   കൈയ്യിൽ   ഒരു  ഇരുപത്തഞ്ച്   പൈസയുടെ   തുട്ട്  ഉണ്ടോ ?   അവർ   നോക്കി.   ഇല്ല.   ഉണ്ടായിരുന്നെങ്കിൽ  ഏത്   കൈയ്യാവും   ഭാരം  കൊണ്ട്   താഴുക ?   അവർ  വെറുതെയൊന്നു   ചിരിച്ചു.   ഇതെങ്ങനെയാണ്  ഇതുപോലെ   ചിരിയ്ക്കാൻ  പഠിച്ചത് ?  തിളച്ചുമറിയുന്ന   ലാവയെ   ഉള്ളിലൊതുക്കിയ   അഗ്നിപർവ്വതത്തിന്റെ   ശാന്തത   പോലെ ?  മഴമേഘങ്ങളെ   പിന്നിലൊതുക്കി   ഒളിഞ്ഞു  നോക്കുന്നൊരു   നിലാച്ചിന്ത്   പോലെ ?

               കണിക്കൊന്ന   നിറയെ   പൂത്തിരിയ്ക്കുന്നു...!!  നിറയെ   സ്വർണ്ണമണികൾ....!!!   കൈയ്യിലിരിയ്ക്കുന്ന   സ്വർണ്ണ നാണയത്തിനോ   ആ സ്വർണ്ണമണികൾക്കൊ   കൂടുതൽ   ഭംഗി ?   അവർ   വീണ്ടും   ചിന്തിച്ച്   നോക്കി .   ചിന്തകൾ   ആരോടാണ്   പങ്ക്   വയ്ക്കുക ?   വട്ടു പിടിച്ച   ചിന്തകള്   എന്നാണ്   മക്കൾ  വിശേഷിപ്പിയ്ക്കുക.    ആയിക്കോട്ടെ.   ഈ  വട്ടു   പിടിച്ച   ചിന്തകൾ   തനിയ്ക്ക്   അത്യാവശ്യമാണെന്ന്   അവരോർത്തു .    അതൊരു   ചെപ്പിനുള്ളിലിട്ടു   അടയ്ക്കാം.   അതിൽ   കാപ്പിപ്പൂവും   ശീമക്കൊന്നപ്പൂവും  ഗന്ധരാജൻ  പൂവും  എല്ലാം.....

തൊടിയിൽ   ഓടി നടന്നു പിടിച്ച   തുമ്പിയും   കിടക്കട്ടെ   ചെപ്പിനുള്ളിൽ.... കല്ലെടുപ്പിയ്ക്കാത്ത   തുമ്പി....  വാലിൽ   ചരട്   കെട്ടി   പറപ്പിയ്ക്കാത്ത   തുമ്പി.....

വിഷു സദ്യ   കഴിഞ്ഞ്  എലാവരും  വിശ്രമിയ്ക്കാൻ   പോയപ്പോൾ ,  വിഷുക്കൈനീട്ടം   എടുത്ത്   വീണ്ടും   തിരിച്ചും മറിച്ചും   നോക്കി.   ഇതിനു മാത്രം   ഇതെന്താണ്   ഇത്ര   നോക്കാനുള്ളത്   എന്നവർ ആലോചിച്ചു....

ശ്ശെ ...

ആ  ശബ്ദത്തിന്  നിരാശയുടെ   ചുവയുണ്ടായിരുന്നോ ?

" അമ്മേ "...

ഞെട്ടി.

" അമ്മ കുറെ   നേരായല്ലൊ   ഈ  കോയിൻ   നോക്കിക്കൊണ്ടിരിയ്ക്കുന്നു  !   എന്തേ   ഇഷ്ടായില്ലേ ?   എത്ര   വില  കൊടുത്തെന്നറിയോ ! "

മകന്റെ   മുഖത്തേയ്ക്ക്   സൂക്ഷിച്ചു  നോക്കി.

" സന്തോഷമായോ   അമ്മയ്ക്ക് ?"

അവനെ   നോക്കി   വെറുതെ  ചിരിച്ചു .   അവർക്ക്   മാത്രം   സ്വന്തമായുള്ള   ആ  പ്രത്യേക തരം   ചിരി....അതിന്റെ   അർത്ഥത്തിനു പോലും   പിടി കൊടുക്കാത്ത   ചിരി.....

മകൻ   സംതൃപ്തിയോടെ   തിരിഞ്ഞ്   നടന്നു.

"മോനേ .."

ആ  പിൻവിളിയ്ക്ക്   എന്ത്  അർത്ഥമാണുള്ളത്   എന്ന്  ആ  നിമിഷം   അവർ   ചിന്തിച്ചില്ല.   ആ  ചിന്തയുടെ  അഭാവത്തിൽ   അവർ  തോറ്റുപോയി ....

മകന്റെ   കണ്ണിലെ   ചോദ്യചിഹ്നത്തിൽ   നോക്കി   അവർ   പറഞ്ഞു.

" മോനെ ...  അമ്മയ്ക്കിത്   വേണ്ട.  ഇത്   നീയെടുത്തോ ..."

"ങേ ..!"

അമ്മയ്ക്ക്  സ്വർണ്ണനാണയം   വിഷുക്കൈനീട്ടമായി   കൊടുത്ത   ധനികനായ  മകൻ   ഞെട്ടുക   എന്നത്   അവിടെ   അത്യാവശ്യമായിരുന്നു...

" വേണ്ടെന്നോ ?  എന്തെ ?  ഇഷ്ടമായില്ലേ ?"

" ഇഷ്ടമായി.  ഇത്രയും   വിലപിടിപ്പുള്ള   വിഷുക്കൈനീട്ടം   ഏത്   മക്കളാണ്   അമ്മയ്ക്ക്   കൊടുത്തിട്ടുണ്ടാവുക ? "

അവൻ   ആ  അംഗീകാരം   അഭിമാനത്തോടെ   രുചിച്ചു.

" പിന്നെന്താ "?

" അമ്മയ്ക്ക്.... അമ്മയ്ക്ക്...വേറൊരു   സാധനം   മതി."

" എന്ത്   സാധനം"?

അഭിമാനക്കണ്ണുകളിൽ   അതിശയം ...

വിക്കി വിക്കി  പറഞ്ഞു ...

" ഒരു...ഒരു പാട്ട് ..."

" പാട്ടോ ?  എന്ത്   പാട്ട് ?"

ഇക്കുറി   വിക്കിയില്ല .   ആവേശത്തോടെ   പറഞ്ഞു.

"ഉം ...  വിഷുപ്പക്ഷിയുടെ   പാട്ട്."

" ങേ ?...!  "

ആ ശബ്ദം   ഞെട്ടലിന്റെയാണോ   അതിശയത്തിന്റെയാണോ   എന്ന്  തരം  തിരിയ്ക്കാൻ   ശ്രമിച്ചില്ല.   വലിയൊരു   തമാശ   കേട്ടത് പോലെ  ചിരിച്ച്   മറിയുന്നതിനിടയിൽ   അവൻ   പറയുന്നുണ്ടായിരുന്നു..

"വിഷുപ്പക്ഷിയുടെ   പാട്ടേയ് ...!  ഇങ്ങനെയുമുണ്ടോ   മനുഷ്യർക്ക്   വട്ട് ..!"

എങ്ങു നിന്നെന്നറിയാതെ    ഒരു   ഈറൻ മേഘം  മനസ്സിൽ  വന്നു നിറഞ്ഞു....

" നീ പോ ...എനിയ്ക്കല്പം   കിടക്കണം..."

കിടക്കയിലേയ്ക്ക്   ചാഞ്ഞു... കണ്ണുകളടച്ചു ....

മേഘങ്ങൾക്കിടയിലൂടെ   മനസ്സ്   ഊളിയിട്ടു.....  ആ  മനസ്സിനൊരു   നിഴൽ രൂപമുണ്ടായി .   നീണ്ടിടതൂർന്ന   മുടിയും , അതിൽ   ഇലഞ്ഞിപ്പൂ മണവുമുള്ളൊരു   രൂപം...  അത്  തൊടിയിൽ   ഓടിനടന്ന്   കുയിൽപ്പാട്ട്   പാടി....  എത്താക്കൊമ്പത്ത്  നിന്നും  ശീമക്കൊന്നപ്പൂക്കളും   കാപ്പിപ്പൂക്കളും   എത്തി വലിഞ്ഞ്  പറിച്ചു ....  വിഷുപ്പക്ഷിയുടെ   ഈണത്തിന്   ശബ്ദം   കൊടുത്തു ...

" അച്ഛൻ  കൊമ്പത്ത്... അമ്മ വരമ്പത്ത്.... കള്ളൻ  ചക്കേട്ടു ....കണ്ടാ മിണ്ടണ്ട ..."

അതൊരു   ഹൃദയഗാനമായി...

കണ്ണ് നനഞ്ഞു..... എവിടെയാണ് .... എവിടെയാണ്  ആ ഹൃദയഗാനം ?  ഒരു   പാവം  മനസ്സിനെ   ഉപേക്ഷിച്ച്   ആ വിഷുപ്പക്ഷി   എവിടെയാണ്   പോയത് ?   മനസ്സിന്റെ   മുറ്റത്തെ   കണിക്കൊന്നച്ചില്ലയിൽ  ഒരിയ്ക്കലും   വരാതെ പോയ   ആ വിഷുപ്പക്ഷിയുടെ   സംഗീതത്തിൽ  ഒരു   കുഞ്ഞു  ബാല്യവും ,   കുളിരുള്ളൊരു   കൗമാരവുമുണ്ടായിരുന്നു ...  പിന്നെ...... പിന്നെ.....

 " ശാലു ..."

ഞെട്ടി..

" ദാ  വിഷുപ്പക്ഷിയുടെ   പാട്ട്.."

"ങേ "?.....

" നമ്മളൊന്നിച്ച്   കണ്ട  കൗമാരസ്വപ്നങ്ങൾക്ക്   ഈണം   പകർന്ന   പാട്ട്..."

" ഇത്..... ഇതെങ്ങനെ.....എവിടുന്ന് ....."

" ഇങ്ങിനി   വരാത്ത വണ്ണം   പോയില്ലേ  എല്ലാം.... അപശ്രുതികൾ..... അവതാളങ്ങൾ...."

" അപ്പൊ  ഇത്....  ഇതെങ്ങനെ...."

" നെറ്റിൽ  നിന്നും   കിട്ടാത്തതെന്തെങ്കിലും  ഉണ്ടോ  ഇപ്പോൾ?  ഡൌൻ ലോഡ്   ചെയ്തതാ.  നിനക്ക്  വേണ്ടി.."

കരച്ചിൽ   വന്നു .

" കരയരുത് .   നമുക്കും   നടക്കാം   കാലത്തിനൊപ്പം ..."

................

" അമ്മയെന്താ   ഇങ്ങനെ   സ്തംഭിച്ചിരിയ്ക്കുന്നെ  ?  ആ   സിഡി  ഒന്ന്  പ്ലേ   ചെയ്ത്  നോക്കിയേ ..  ഞാൻ  ദേ  ഇപ്പൊ   നെറ്റിൽ  നിന്നും   ഡൌൻ ലോഡ്  ചെയ്തെടുത്തതാ ..  അമ്മേടെ   വിഷുപ്പക്ഷിയുടെ  പാട്ട്..  സന്തോഷമായില്ലേ  അമ്മയ്ക്ക് ?"

അവർ  ചിരിച്ചു .....കൗമാരസ്വപ്നങ്ങളുടെ   ആ  ശവപ്പെട്ടിയിൽ  നോക്കി  അവർ  വീണ്ടും   ചിരിച്ചു.....

                                                         ****************









2016, ഏപ്രിൽ 8, വെള്ളിയാഴ്‌ച

എന്‍റെ മഴയോര്‍മ്മകള്‍ .

0 അഭിപ്രായ(ങ്ങള്‍)

                               എന്‍റെ മഴയോര്‍മ്മകള്‍ .
                                -------------------------------
                                                                             -- ശിവനന്ദ.



എന്റെ മഴയൊരോര്‍മ്മ ....
മഴത്തുള്ളികളിറ്റു നില്‍ക്കുന്ന 
പനിനീര്‍പ്പൂക്കളുമായ്,
നനഞ്ഞ കൂവളത്തില പൊതിഞ്ഞ 
വാഴയിലച്ചീന്തുമായ്, 
പ്രദക്ഷിണവഴിയിലൂടന്ന്
നടന്ന ഓര്‍മ്മ.....
കുളിച്ചീറനിറ്റുന്ന മുടിയില്‍ 
മഴത്തുള്ളികള്‍ മുത്തായ്‌ -
ത്തെറിയ്ക്കുന്ന നനഞ്ഞ ഓര്‍മ്മ....
ഇലച്ചീന്തിലെ ചന്ദനത്തിനൊപ്പം ചിരിച്ച
നന്ത്യാര്‍വട്ടപ്പൂവി,നെന്റെ
നീണ്ട മുടിയിലൂഞ്ഞാല് കെട്ടിയ  
കുളിരുള്ള ഓര്‍മ്മ.....
മഴയെനിയ്ക്കൊരോര്‍മ്മ ....
ഭക്തിയുടെ നിറവും ,
പ്രണയത്തിന്റെ ലഹരിയും,
സ്നേഹത്ത്നിറെ കുളിരും 
തന്നൊരോര്‍മ്മ...



  • ഒരിയ്ക്കല്‍ നീ കൊതിയ്ക്കു -
    മെന്നോടോന്നു  മാപ്പ് ചോദിയ്ക്കാന്‍ ..
    എന്നാലൊരു വാക്ക് പോലും മിണ്ടാ -
    നവസരം തരാതെ ഞാനൊരു 
    ചുവര്ചിത്രമാകുമന്ന്‍...
    അന്ന് നിന്നോടുള്ള പ്രതികാരവു -
    മസ്തമിയ്ക്കു, മന്നത്തെ
    അസ്തമയ സൂര്യനൊപ്പം.... 

  • April 3, 2016 2:35 AM PDT
    മനസ്സ് ചുട്ടു നീറി,യെറിയുന്ന
    വാക്കുകളോരോന്നുമെന്റെ 
    കോപതാപങ്ങളെയും 
    അഗ്നിശാപങ്ങളെയും 
    തണുപ്പിയ്ക്കണേ, യെന്നു നീ 
    മനം നൊന്ത് പ്രാര്ത്ധിയ്ക്കുക ...
  • April 3, 2016 2:44 AM PDT
    എന്റെ മനസ്സിന്റെ നിലാപ്പറമ്പ്
    നിഷ്ക്കരുണം കൊത്തിക്കിളച്ചു -
    ഴുതു മറിച്ചപ്പോള്‍ , നീയോര്‍ത്തില്ലൊരു 
    പൊടി വേരില്‍ നിന്ന് പോലുമീ 
    പുല്‍നാമ്പ് വീണ്ടും മുളയ്ക്കുമെന്ന്...


  • April 3, 2016 2:51 AM PDT
     സാഹചര്യങ്ങളെന്നെ ശത്രുവായി 
    പ്രഖ്യാപിച്ചപ്പോള്‍
    അമ്മേ ..ദേവീ ..പ്രകൃതീ ...
    നീയെനിയ്ക്കായി പൊരുതിയെന്നും...
    വെറുമൊരു പുല്‍നാമ്പായ ഞാന്‍ 
    ചവിട്ടിയരയ്ക്കപ്പെട്ടപ്പോഴും
    ചുട്ടു കരിയ്ക്കപ്പെട്ടപ്പോഴും 
    ഒരു പൊടി വേരായി നീയെന്നെ
    ഗര്‍ഭപാത്രത്തിലൊളിപ്പിച്ചു ... 

2016, ഏപ്രിൽ 6, ബുധനാഴ്‌ച

അന്ന് ബന്ദായിരുന്നു...

1 അഭിപ്രായ(ങ്ങള്‍)
                            അന്ന്  ബന്ദായിരുന്നു...
                          ------------------------------------
                                                                           -- ശിവനന്ദ .
അയാള്‍ പോകാനിറങ്ങി...
വണ്ടിയിറക്കാന്‍ പാടില്ലത്രേ..
"ഇന്ന് ബന്ദാ''ണെന്ന്‍...
 കൈയ്യില്‍ പണമുണ്ടെന്നയാള്‍..
ഉണ്ടേല്‍ കൈയ്യിലിരുന്നോട്ടെ, ന്നവരും 
ഇന്ന് ബന്ദാണ്...
"അങ്ങനെ തോല്‍ക്കാനോ ?
പണക്കാരനാണല്ലോ ഞാന്‍...
പണക്കാരന്‍ തോല്‍ക്കില്ല..."
അയാള്‍ വണ്ടിയിറക്കി...
ഏതോ നാല്‍ക്കവലയില്‍ 
പാഞ്ഞു വന്നൊരു കല്ല്‌ 
വണ്ടിയുടെ ചില്ല് തകര്‍ത്തു..
രണ്ടാമത്തെ കല്ലയാളുടെ 
മൂക്കിന്റെ പാലം തകര്‍ത്തു...
"എന്റെ കൈയ്യില്‍ പണമുണ്ട് .."
അയാള്‍ പിറുപിറുത്തു ...
"പണക്കാരന്‍ തോല്‍ക്കില്ല..."
അയാള്‍ നടന്നു തുടങ്ങി....
ചോരയൊലിച്ചയാളുടെ 
വെള്ളയുടുപ്പ് ചുവന്നു....
നടവഴിയിലൊടുക്കം ,
തളര്‍ന്നു വീണപ്പോഴും 
പറയാന്‍ മറന്നില്ലയാള്‍...
"പണം...പണം...ഞാനൊരു പണക്കാരന്‍ ..."
അന്ന് ബന്ദായിരുന്നു..!
ആരോ വലിച്ചിഴച്ചാ -
ശുപത്രി വരാന്തയിലിട്ടു...
"ഏറെ വൈകിപ്പോയി .."
ആരോ പിറുപിറുത്തു...
അവസാനശ്വാസവും
വലിച്ചെടുത്ത് കണ്ണടച്ചപ്പോഴു -
മയാള്‍ പറയാന്‍ മറന്നില്ല...
"പണമുണ്ട് ...ഞാനൊരു പണക്കാരന്‍.."
കാലം കളിയാക്കി...
"കൈയ്യിലിരുന്നോട്ടെ... കുഴിയിലിട്ടു മൂടാം ..





 
Copyright © .