2014, ജനുവരി 24, വെള്ളിയാഴ്‌ച

തുന്നിച്ചേര്‍ത്ത നന്‍മത്താളുകള്‍

1 അഭിപ്രായ(ങ്ങള്‍)
                                                   തുന്നിച്ചേർത്ത  നൻമ്മത്താളുകൾ
                                                                                                                     -ശിവനന്ദ

                                                        ഞാന്‍  മരമാണ്‌.....................   .ആല്‍മരം.   ഒരുപാട്‌  പ്രായമായി  എനിക്ക്‌. . ................എത്രയായോ  ആവോ.   ചിലരെന്നെ  മുത്തശ്ശനെന്നു  വിളിക്കും.   ചിലര്‍  മുത്തശ്ശിയെന്നും.   എന്നും എന്റെ  യടുത്ത്‌  വരുന്ന   ഒരു  ചെറിയ  പെണ്‍കുഞ്ഞുണ്ട്‌. .................................   അവളുടെ  പേരെനിക്കറിയില്ല.   പത്തോ പതിനൊന്നോ  വയസ്സുകാണും.   അവളെന്നെ  അപ്പൂപ്പനെന്നാണ്‌   വിളിക്കുക.   എന്നെ കെട്ടിപ്പിടിക്കും,  ഉമ്മവയ്ക്കും,  രാത്രി  എന്റെ   കാല്‍ച്ചുവട്ടില്‍  കിടന്നുറങ്ങുകയും  ചെയ്യും.   അവള്‍ക്കാരുമില്ലായിരിക്കുമോ ?  അറിയില്ല.   ചിലപ്പോള്‍  ഏതെങ്കിലും  നാടോടിക്കൂട്ടത്തില്‍  നിന്നും  വഴിതെററിവന്നതാകും.  പാവം.  ചില രാത്രികളില്‍  അവളെ  ആരോ  കൈയ്യില്‍പ്പിടിച്ച്‌   വലിച്ചുകൊണ്ടുപോകുന്നതു  കാണാം.   അവളുടെ  പ്രതിഷേധം  വകവയ്ക്കാതെ  വലിച്ചിഴച്ചാണ്‌  കൊണ്ടുപോവുക.   അതാരാണെന്നോ  എങ്ങോട്ടാണവളെ  കൊണ്ടുപോകുന്നതെന്നോ  അറിയില്ല.   അല്‍പ സമയത്തിനുശേഷം  അവൾ  കരഞ്ഞുകൊണ്ട്‌  തിരിച്ചുവരുന്നത്‌ കാണാം.   കൈയിലൊരു  ഭക്ഷണപ്പൊതിയും  കാണും.   കരഞ്ഞുകൊണ്ടു  തന്നെ  അവളത്‌  ആര്‍ത്തിയോടെ  കഴിക്കും.   കൈയും  മുഖവും  കീറിപ്പറിഞ്ഞ  ഉടുപ്പില്‍  തുടച്ച്‌  ഏങ്ങലടിച്ചുകൊണ്ട്‌  എന്റെ  കാല്‍ച്ചുവട്ടില്‍  കിടക്കും.   മിക്കവാറും  ഞാന്‍  കാണുന്ന  കാഴ്ചയാണിത്‌.   ചെറുപ്പത്തില്‍  ഞാന്‍  കേട്ടത്‌  വിപ്ളവവീര്യമുള്ള,  മൂര്‍ച്ചയുള്ള  വാക്കുകളും  ആശയങ്ങളുമാണെങ്കില്‍  ഇന്ന്‌  ഞാന്‍  കാണുന്നത്‌  ഏതൊക്കെയോ  ആശയങ്ങളുടെ  മൂര്‍ച്ചയില്‍  മുറിവേറ്റു  പിടയുന്ന  പെണ്‍കുഞ്ഞിന്റെ  ഏങ്ങലടികളാണ്‌...............................................................................  .................................  സംസാരിക്കാനും  സഞ്ചരിക്കാനും കഴിയുന്നില്ലെങ്കിലും  എനിക്ക്‌  കാഴ്ചയുണ്ട്‌ ',. കേഴ്‌വിയുണ്ട്‌,  ചിന്തകളുണ്ട്‌,  സ്വപ്നങ്ങളും  സങ്കല്‍പങ്ങളുമുണ്ട്‌.  ഏങ്ങലടിച്ചു  കിടക്കുന്ന  കുഞ്ഞിനെ  വീശിയുറക്കാന്‍  മാത്രമേ  എനിക്ക്‌  കഴിയുന്നുള്ളൂ  എന്നോര്‍ത്തപ്പോള്‍ വല്ലാത്ത  നിസ്സഹായത  തോന്നുന്നു.   ഇപ്പോള്‍  എന്റെ   ദേഹം  നിറയെ  തോരണങ്ങള്‍  തൂക്കിയിരിക്കുകയാണ്‌.   തെരഞ്ഞെടുപ്പുകളും  സമ്മേളനങ്ങളും  തകൃതിയായി  നടക്കുമ്പോള്‍  ഞാന്‍  ഒരുപാട്‌  പീഡനങ്ങള്‍  സഹിക്കേണ്ടിവരുന്നുണ്ട്‌. ..   ചിലപ്പോള്‍  എന്റെ  ദേഹത്ത്‌  കൊടികള്‍  കെട്ടിവയ്ക്കും.   ചിലപ്പോള്‍  ബാനറുകള്‍  കെട്ടിവയ്ക്കും.   വലിച്ചുമുറുക്കി  കെട്ടുമ്പോള്‍  എനിക്ക്‌  വേദനിക്കുമെന്ന്‌  ആര്‍ക്കുമറിയില്ല.   ചിലപ്പോള്‍  തുണികള്‍  കൊണ്ടെന്റെ  ദേഹം  പുതപ്പിക്കും.   അതെനിക്ക്‌  വല്ലാത്ത  അസ്വസ്ഥതയാണ്‌.   പ്രകൃതിയാണെന്റെ പുതപ്പ്‌ .  അതാരോട്‌  പറയാന്‍ !  പണ്ട്‌,  സ്വാതന്ത്യ്രസമരകാലത്ത്‌,  അന്ന്‌  ഞാന്‍  തീരെ  കുഞ്ഞായിരുന്നു.   എന്റെ കൂടെ അച്ഛനുമുണ്ടായിരുന്നു.  ഭീമാകാരനായിരുന്നു  എന്റെ അച്ഛനാൽമരം.   അന്നിതുപോലൊന്നുമായിരുന്നില്ല  കാര്യങ്ങൾ .   ഇന്നത്തെപ്പോലെ  വലിയ  വേദികള്‍  കെട്ടിപ്പൊക്കിയും  വാഹനതടസ്സമുണ്ടാക്കിയും  സമ്മേളനങ്ങള്‍  നടത്താറില്ല  അന്ന്‌.  . ഞങ്ങളുടെ  കാല്‍ച്ചുവട്ടിലിരുന്ന്‌  സഭകൂടുമായിരുന്നു.   വലിപ്പച്ചെറുപ്പില്ലാതെ  , ജാതിമതഭേദമില്ലാതെ,  തൊഴുത്തില്‍ക്കുത്തുകളില്ലാതെ ... ഓര്‍ക്കാന്‍  തന്നെ  എന്തു  സുഖമാണ്‌. !!.............................................! എല്ലാവര്‍ക്കും  പരസ്പരം  ത്യാഗസമ്പന്നമായ  സ്നേഹ മായിരുന്നു.   കോരിത്തരിപ്പിക്കുന്ന  ഒരുപാട്‌  കഥകൾ ,  അല്ല   അനുഭവസാക്ഷ്യങ്ങള്‍  . ...........  ആദര്‍ശശുദ്ധിയുള്ള  രാഷ്ട്രീയചര്‍ച്ചകള്‍   ...  ജയില്‍വാസ കഥകള്‍ .. പോലീസ്‌  മേലാസകലം  ബ്ളേഡ്‌ കൊണ്ട്‌  വരഞ്ഞ്‌  ഉപ്പും  മുളകും  പുരട്ടി  ക്രൂരമായി  പീഡിപ്പിച്ച  കൃഷ്ണപ്പിള്ള,  ഒരു കൈയ്യബദ്ധത്തിന്‌  കൊലപാതകിയാകേണ്ടിവന്ന  പാവം  മുക്കുവപ്പയ്യനെ  രക്ഷിയ്ക്കാന്‍  അവനു  വേണ്ടി  സ്വയം  കുറ്റമേറ്റ്‌  ജയിലില്‍പ്പോയ  നിരപരാധിയായ  ശങ്കരമേനോന്‍.  ...............................സ്വന്തം  സഖാക്കളെ  അന്യായമായി  ലോക്കപ്പിലിട്ട്‌  മര്‍ദ്ദിച്ചപ്പോള്‍  പോലീസ്‌  സ്റ്റേഷന്‍  ആക്രമിച്ച്‌  അവരെ  മോചിപ്പിച്ച  കഥ , തനിക്ക്‌  വിളമ്പുന്ന  ഭക്ഷണം  അയല്‍പക്കത്തുള്ള  ദരിദ്രഭവനങ്ങളിലെ  കുട്ടികളെ  വിളിച്ചുവരുത്തി പങ്കുവച്ചുകൊടുക്കുന്ന  മാധവന്‍,   പോലീസ്‌  ഓടിച്ചപ്പോള്‍  കുറുമ്പ  എന്ന  വൃദ്ധയുടെ  കുടിലിലേക്ക്‌  ഓടിക്കയറിയ  സഖാവ്‌  ശങ്കുപ്പിള്ളയെ  പനമ്പിനുള്ളില്‍  കിടത്തി  തെറുത്തുകെട്ടി  മൂലയില്‍  ചാരി വച്ച്‌  പോലീസിനെ കബളിപ്പിച്ചു . ആ  അഭിവന്ദ്യമാതാവ്‌ .   തങ്ങള്‍ക്കൊരു  അച്ഛനുണ്ടെന്നും  അദ്ദേഹം  വലിയ  ആളാണെന്നും  സ്വാതന്ത്യ്രസമര സേനാനിയാണെന്നും  ഒളിവിലാണെന്നുമൊക്കെ  കേട്ടറിഞ്ഞ  കുരുന്നു കുഞ്ഞ്‌,   ഒളിച്ചും  പാത്തും കയറിവരുന്ന  അച്ഛനെന്ന  വിശിഷ്ടാതിഥിയെ  അപരിചിതത്വത്തോടെ,   നാണത്തോടെ  ഒളികണ്ണിട്ടു നോക്കുന്നതും  അവരെയൊന്നെടുത്ത്‌  ലാളിയ്ക്കാൻ ന്‍  കൊതിക്കുന്നതും  വിവരിക്കുന്ന  ശിവദാസന്‍പിള്ളയുടെ കണ്ണിലപ്പോള്‍  നനവുണ്ടായിരുന്നോ?   ഈ  വിപ്ളവകഥകളെല്ലാം  കേട്ടുവളര്‍ന്ന  എനിക്ക്‌  അല്‍പം  ദേശസ്നേഹവും  വിപ്ളവചിന്തയുമുണ്ടായതില്‍  അത്ഭുതപ്പെടാനുണ്ടോ. ? എന്റെ   വളര്‍ച്ചയുടെ  ഏതോ  ഒരു ഘട്ടത്തില്‍  അച്ഛനെന്നെ  വിട്ടുപോയി.   ഒരു  പ്രഭാതത്തില്‍  ഞാന്‍  കണ്ണുതുറപ്പോള്‍  അച്ഛന്‍  വീണു കിടക്കുന്നതാണ്‌  കണ്ടത്‌.   എന്തുപറ്റിയെന്നറിയില്ല.   പിന്നീട്‌  ആരൊക്കെയോ   വന്ന്‌  അച്ഛനെ  എടുത്തുകൊണ്ടുപോയി.   അതു മുതല്‍  ഞാനൊറ്റയ്ക്കാണ്‌.  .  വര്‍ഷങ്ങളെത്ര കഴിഞ്ഞു!   എന്തെല്ലാം  മാറ്റങ്ങൾ ! രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും  ചിന്തകള്‍ക്കും  വളരെ  വ്യത്യാസം.   ഇപ്പോള്‍  എന്റെ  കാല്‍ച്ചുവട്ടിലിരുന്ന്‌  ആരും ചര്‍ച്ചകള്‍  നടത്താറില്ല   അതുകൊണ്ടുതന്നെ  പുതിയ  മാറ്റങ്ങളെക്കുറിച്ച്‌  എനിയ്ക്കൊന്നുമറിയില്ല.   എന്റെ  മുന്നില്‍  ഒരു  കപ്പലണ്ടിക്കച്ചവടക്കാരന്‍  കപ്പലണ്ടി  വില്‍ക്കുന്നുണ്ട്‌. .  അയാളുടെ  അടുത്ത്‌  രണ്ട്‌  പുസ്തകങ്ങൾ .......... അതില്‍  നിന്നും  താളുകള്‍  വലിച്ചുകീറി  അയാള്‍  കപ്പലണ്ടി  പൊതിയുന്നു.   ഞാന്‍  ആകാംക്ഷയോടെ പുസ്തകത്തിന്റെ  പുറംചട്ട  നോക്കി.   ഒന്ന്‌,  നെഹ്രുവിന്റെ   ,  ' ഒരച്ഛന്‍  മകള്‍ക്കയച്ച  കത്തുകള്‍ '   മറ്റേത്‌,  "പൊരുതിവീണവരുടെ  കത്തുകള്‍  .'    മനസ്സൊന്നു  പകച്ചു.   അടുത്ത നിമിഷം  എനിക്ക്‌  കരയാനാണ്‌ തോന്നിയത്‌  . നന്‍മയുടെ  താളുകളാണ്‌  ഒന്നൊന്നായി  വലിച്ചുകീറി  അയാള്‍  കപ്പലണ്ടി  പൊതിയുന്നത്‌ . സത്യത്തിന്റെയും   നീതിയുടെയും  അക്ഷരപ്പൊട്ടുകളാണ്‌  ഉപ്പും  മുളകും  പുരട്ടി  വില്‍ക്കുന്നത്‌. ........................................... അത്‌  തിരിച്ചറിയാനാവാത്തവിധം  ലോകം  മാറിയെന്ന്‌  ആ നിമിഷം  ഞാനറിഞ്ഞു.   ഇനിയിവിടെ  വിപ്ളവ  വീര്യമുളള  നന്‍മക്കുറിപ്പുകള്‍  ഉണ്ടാവില്ലെന്നും  തോന്നി.   സത്യവും  ന്യായവും  കച്ചവടച്ചരക്കാകും.   ത്യാഗം നിറഞ്ഞ  സ്നേഹഗാഥകള്‍  വെറും  കടലാസുകുമ്പിളുകളാകും.   ഒന്നുമിനി  പ്രതീക്ഷിക്കാനില്ലെന്നിനിക്കുറപ്പായി.   എന്റെ  മൗനത്തിന്‌  മൂര്‍ച്ച  കൂടി...   ഇപ്പോള്‍  എന്റെയടുത്ത്‌   കുറെ  ആളുകള്‍  കൂടിനില്‍ക്കുന്നുണ്ട്‌.   അവരെന്റെ   ദേഹത്ത്‌  ആണികള്‍  തറയ്ക്കും.   പരസ്യ ബോര്‍ഡുകള്‍  വയ്ക്കാന്‍ തറയ്ക്കുന്ന  ആണികള്‍  എന്റെ   ഹൃദയത്തിലാണ്‌  കൊള്ളുന്നതെന്ന്‌  ആര്‍ക്കുമറിയില്ല.   സഹനത്തിനപ്പുറമായിരിക്കുന്നു  എല്ലാം.   ഇപ്പോള്‍  ഞങ്ങളെയാരും  ഗൗനിക്കാറില്ല.   ഇത്തിരി  ദാഹജലം  ഒഴിച്ചുതരുന്നതിനു  പകരം  ആസിഡും  മണ്ണെണ്ണയുമൊക്കെ  ഞങ്ങളുടെ  വേരുകളിലൊഴിയ്ക്കുന്നു.   ഒരു  ഇല പറിച്ചെടുത്താല്‍പോലും  ഞങ്ങള്‍ക്ക്‌  വേദനിക്കുമെന്ന്‌  മനസ്സിലാക്കാതെ , ശിഖരങ്ങള്‍  തന്നെ  മുറിച്ചുമാറ്റുന്നു.   ഇനി  ഈ  വേദന  സഹിക്കാന്‍  വയ്യ.   എല്ലാംകൊണ്ടും  മടുത്തു.   പോവുകയാണ്‌  ഞാന്‍.   എന്റെ  വിത്തിലേക്ക്‌  തന്നെ  മടങ്ങുകയാണ്‌ .   അതാണ്‌  സുരക്ഷിതം.   അവിടെയെനിക്ക്‌  സമാധിയിരിക്കാം.   സന്ധ്യയായി.   നാളെ പുലരുമ്പോള്‍  ആത്മാവ്‌  വിത്തിലേക്ക്‌  മടങ്ങിയ  മൃതശരീരം  മാത്രമേ  കാണൂ.

"അപ്പൂപ്പാ..."

 നനുത്ത  ക്ഷീണിച്ച  ശബ്ദം  കേട്ടപ്പോള്‍  ശ്രദ്ധിച്ചു.   അവള്‍  വരികയാണ്‌.

" ഒന്നും  കഴിച്ചില്ല.   വിശന്നിട്ടു വയ്യ.  ഒന്നു  വീശിത്തര്വോ   അപ്പൂപ്പാ ?"

അവൾ  വന്ന്‌  എന്റെ  കാല്‍ച്ചുവട്ടില്‍  കിടന്നു.   ഞാനവള്‍ക്ക്‌  വീശിക്കൊടുത്തു.   മെല്ലെ  അവളുറങ്ങി.   നാളെ മുതല്‍  ആരാണവള്‍ക്ക്‌  വീശിക്കൊടുക്കുക ?   എവിടെക്കിടന്നാണവളുറങ്ങുക?   പാവം.   അമ്മയുടെ  ഗര്‍ഭപാത്രത്തിലേക്ക്‌  തിരികെപ്പോകാന്‍  ഒരിക്കല്‍  അവളും  ആഗ്രഹിക്കും.   ആരോ  ആ  കുഞ്ഞിന്റെയടുത്തേക്ക്‌   വരുന്നത്‌  കണ്ടു.   അവളെ  വിളിച്ചുകൊണ്ടുപോകാനായിരിക്കും.   ഭക്ഷണം  വാങ്ങിക്കൊടുക്കുമായിരിക്കും.   നന്നായി.   അയാള്‍  അടുത്തെത്തി.   അവളുടെ  അരികില്‍  വന്നിരുന്നു.   കൈകള്‍  മെല്ലെ  ശരീരത്തില്‍  പരതുന്നു.   എനിക്കെന്തോ  അസ്വസ്ഥത  തോന്നി.   അതേ നിമിഷത്തില്‍  കുഞ്ഞ്‌  ഉണര്‍ന്ന്‌  ചാടിയെഴുന്നേറ്റു.   അടുത്ത നിമിഷം  അയാള്‍  കുഞ്ഞിനെ  പിടിച്ചു  നിലത്ത്‌  അമര്‍ത്തിക്കിടത്തി.   അതിന്റെ  മുകളിലേക്ക്‌  ചാഞ്ഞു.   നടുങ്ങിപ്പോയി  ഞാന്‍.  ദൈവമേ?   ഇതെന്താണ്‌ ?   ഇത്രയും നാള്‍  ഈ  കുഞ്ഞിനെ  വലിച്ചിഴച്ചുകൊണ്ടുപോയത്‌ ....  ഹൃദയം  വലിഞ്ഞു മുറുകി.   ആയിരം നാവുള്ള  തീജ്വാലകള്‍   മനസ്സിലേക്ക്‌  പാഞ്ഞടുത്തു.   കത്തിയെരിഞ്ഞു.   വയ്യ   ഇതിന്‌  മൂകസാക്ഷിയാവാനെനിക്ക്‌  വയ്യ.   പ്രകൃതിയാണ്‌  ഞാന്‍.  . ആശ്രയിക്കുന്നവരെ  രക്ഷിച്ചേ തീരൂ.   ചെയ്യണം  എന്തെങ്കിലും  അതിനിടയില്‍  കുഞ്ഞ്‌  എങ്ങനെയോ  കുതറിയെഴുന്നേറ്റ്‌  ഓടി.   എനിക്ക്‌  ചുറ്റുമാണവള്‍  ഓടുന്നത്‌  . അയാള്‍  പിറകെയും.   ഓട്ടത്തിനിടയില്‍  എന്റെ   വേരില്‍ത്തട്ടി  അയാള്‍  വീണു.    ഇതാണ്‌. .......... ഇതാണവസരം .......... മനസ്സിന്റെ   എല്ലാ  ശക്തിയും  ഞാനെന്റെ   ശിഖരങ്ങളിലേക്കാവാഹിച്ചു.   ജീവന്‍  പറിഞ്ഞുപോകുന്ന  വേദന  കടിച്ചമര്‍ത്തി  എന്റെ   ദേഹത്തുനിന്നും  വലിയൊരു  കമ്പടര്‍ത്തി  വന്യമായ  ആവേശത്തോടെ  അയാളുടെ  മുകളിലേക്കിട്ടു.   'അയ്യോ.....'എന്ന  അലര്‍ച്ചയോടെ  അയാള്‍  കിടന്നു  പിടഞ്ഞു.   'അമ്മേ '..............വീണ്ടും  ഞരക്കം.   അമ്മയോ?  ആ  പേര്‌  ഉച്ചരിക്കാന്‍  നിനക്കെവിടെയാണ്‌   യോഗ്യത  ദുഷ്ടാ? ഒരമ്മയുടെ  ഗര്‍ഭപാത്രത്തിലാണ്‌  ഈ  കുഞ്ഞും  ജനിച്ചതെന്ന്‌  നീ  ഓര്‍ത്തോ?  അമ്മമാരുണ്ടാകുന്നത്‌  പെണ്‍ കുഞ്ഞുങ്ങള്‍  വളര്‍ന്നിട്ടാണെന്ന്‌  നീ  ഓര്‍ത്തോ?  സ്ത്രീയെ  കൈക്കുമ്പിളിലെ  ഹരിചന്ദനമായി  കൊണ്ടുനടക്കണമെന്ന്‌  നീ  ഓര്‍ത്തോ?    അനുഭവിക്ക്‌   ദുഷ്ടാ.   ശതകോടി  അമ്മമാര്‍  നിനക്കു  വിധിക്കുന്ന  ശിക്ഷയാണിത്‌.    അനുഭവിക്ക്‌. ...................................................... ...................................  .. ഞാന്‍  സംതൃപ്തിയോടെ  നോക്കി  നിന്നു.    അയാള്‍  കിടന്നു  പിടഞ്ഞു പിടഞ്ഞ്‌.   .........................................ഒടുവില്‍  ആ  പിടച്ചില്‍  നിന്നു.   രക്തത്തില്‍  കുളിച്ചുകിടക്കുന്ന  ആ  രൂപം  കണ്ട്‌  ഒന്ന്‌  അലറിച്ചിരിക്കണമെന്ന്‌  എനിയ്ക്കു  തോന്നി.   കുഞ്ഞ്‌ എന്റെ   പിറകില്‍  നിന്ന്‌  ഭയത്തോടെ  അയാളെ  ഒളിഞ്ഞുനോക്കുകയാണ്‌.  മെല്ലെ  അവളെ  വീശിത്തലോടി.  ഒപ്പം  ഞാനുറപ്പിച്ചു.   അധര്‍മ്മത്തിനുനേരെ  മനുഷ്യന്‍  കണ്ണടക്കുമ്പോള്‍  പ്രകൃതി  രംഗത്തിറങ്ങണം.   പോകുന്നില്ല.   ഞാന്‍  മടങ്ങിപ്പോകുന്നില്ല.   പോയാല്‍  ഈ  കുഞ്ഞിന്‌  ആരുമില്ലാതാകും.   എന്നെ  എല്ലാവരും   ഉപദ്രവിച്ചോട്ടെ.   വേദനിപ്പിച്ചോട്ടെ.   ഒക്കെ  സഹിച്ച്‌  ഞാനിവിടെ  വേണം.   ഇവളെ  വീശിത്തണുപ്പിക്കാന്‍  ഞാന്‍  വേണം.   അവള്‍ക്ക്‌  വിശന്നു  തളര്‍ന്നുറങ്ങാന്‍  എന്റെ   മടിത്തട്ട്‌  വേണം.   അവളെ  ഉപദ്രവിക്കാന്‍  വരുന്നവരുടെ  ഓരോരുത്തരുടേയും  മേല്‍  എന്റെ   അവയവങ്ങള്‍  ഒന്നൊന്നായി  അറുത്തുമുറിച്ചിട്ട്‌  അവരെ  കൊല്ലണം.   മനസ്സില്‍  കത്തിയെരിയുന്ന  തീ  എന്റെ   ഓരോ  അവയവങ്ങളിലേക്കും  പടര്‍ത്തി  ഒരു  കുന്നു  കനലാക്കി  അവരുടെ  ദേഹത്തിടണം.   ഓരോരുത്തരേയും  ഓരോ  പിടി  ചാരമാക്കി   ഊതിപ്പറപ്പിക്കണം.   പേടിച്ചു  തളര്‍ന്ന  കുഞ്ഞിനെ  ചേര്‍ത്തു  പിടിച്ച്‌  ഞാന്‍  കാത്തു  നിന്നു.   കേട്ടുവളര്‍ന്ന  വിപ്ളവകഥകള്‍  ജീവന്‍  വച്ച്‌  എന്റെ  മുന്നില്‍  നൃത്തം  ചവിട്ടി.   ഉള്ളിലെന്നും  അണയാതെ  കിടന്ന  കനല്‍  എരിഞ്ഞുതുടങ്ങി.   വരട്ടെ   ഓരോരുത്തരായി  വരട്ടെ.   കാത്തുനില്‍ക്കുകയാണ്‌  ഞാന്‍.  ............................... അടര്‍ന്നുപോയ  നന്‍മത്താളുകള്‍ക്ക്‌  പകരം  ചോദിക്കാന്‍ ......................

ശിവനന്ദ

 '(ഇത് വെറുമൊരു കഥയല്ല, ഞാൻ അഭിമാനത്തോടെ കേട്ടുവ ളർന്ന  അനുഭവകഥകൾ. കഥയുടെ രൂപത്തിലാക്കിയെന്നേയുള്ളു. ഇതിലെ വിപ്ലവകഥാപാത്രങ്ങൾ  - കൃഷ്ണപിള്ള, ശങ്കരമേനോൻ, മാധവൻ , ശങ്കുപ്പിള്ള, ശിവദാസൻപിള്ള ...ഇവരെല്ലാം പലരല്ല, ഒരേയൊരാൾ  മാത്രം..... എന്റെ പ്രിയപ്പെട്ട അച്ഛൻ.  അദ്ദേഹം  ഒരു സ്വാതന്ത്ര്യസമരസേനാനിയും,   ഇപ്പോൾ,   രാഷ്ട്രീയരംഗത്ത് നേതൃസ്ഥാനത്തുള്ള  ആളും. ഇന്നത്തെ രാഷ്ട്രീയം കാണുമ്പോൾ .............എന്റെ അച്ഛന്  എന്ത് കൊടുത്താൽ മതിയാകുമെന്ന് ഞാനോർക്കും . ഈ കുറെ അക്ഷരപ്പൊട്ടുകളല്ലാതെ മറ്റൊന്നുമില്ല എന്റെ കൈയ്യിൽ അദ്ദേഹത്തിന്‌  സമർപ്പിയ്ക്കാൻ .. അത്രയെങ്കിലും................ശ്രീമതി ഇന്ദിരാഗാന്ധിയുടെ കൈയ്യിൽനിന്നും  താമ്രപത്രവും, ശ്രീ അബ്ദുൾ കലാമിന്റെ കൈയ്യിൽ നിന്നും സ്വാതന്ത്ര്യസമര പുരസ്ക്കാരവും  വാങ്ങിയ  അച്ഛൻ  ,  സമരകാലത്ത് ,  ഒളിവ് ജീവിതവും  ,  ജയിൽവാസവും  ,  പോലീസ് മർദ്ദനവും   ഒക്കെക്കൊണ്ടാവാം ,  അമ്മയുടെ  ശാരീരികമാനസിക ആരോഗ്യം  മോശമായിരുന്നു.  അതുകൊണ്ടാവാം  അമ്മയ്ക്ക്  നാല് കുഞ്ഞുങ്ങൾ   നഷ്ടപ്പെട്ടതിന്   ശേഷം  വളരെ  വൈകിയാണ്  ഞാൻ  ജനിച്ചത്.  അപ്പോഴേയ്ക്കും  ആ കാലമൊക്കെ  കഴിഞ്ഞിരുന്നു.  എങ്കിലും  അപ്പോഴും  അച്ഛൻ  പ്രസ്ഥാനത്തിന്  സ്വന്തമായിരുന്നു.  ഞങ്ങൾക്ക്   വല്ലപ്പോഴും  വരുന്നൊരു  വിരുന്നുകാരനും.  അച്ഛൻ വരുമ്പോൾ  വാതിലിന്റെ  മറവിൽ നിന്ന്  നാണത്തോടെ  ഞാൻ  ഒളിഞ്ഞുനോക്കുമായിരുന്നു   എന്ന്  അമ്മ  പറയാറുണ്ട്.  ഓർക്കുമ്പോൾ  ,  അഭിമാനം  കൊണ്ടാണോ  സന്തോഷം  കൊണ്ടാണോ  സങ്കടം  കൊണ്ടാണോ  എന്നറിയില്ല ,  എന്റെ  കണ്ണുകൾ   നിറയും.  ഈ  വരുന്ന  ഫെബ്രുവരി  ആറിന്   അച്ഛന്റെ   രാഷ്ട്രീയജീവിതം  അറുപത്   വർഷം   പിന്നിടുന്നു.  അന്ന്  അച്ഛനെ  ആദരിയ്ക്കുന്നൊരു  ചടങ്ങുണ്ട്.  ഈ  അവസരത്തിൽ  ,  അച്ഛന്റെ  കാൽക്കൽ  .........എന്റെ  ആത്മപ്രണാമം ............ഒപ്പം,  എന്റെ  ജീവന്റെ  ആകെത്തുകയായ  കുറെ  അക്ഷരപ്പൂക്കളും.............. ..........)      ..അതോടൊപ്പം, ഇന്നത്തെ ഒരു സാമൂഹിക വിപത്ത്- സ്ത്രീ ശിശു പീഡനങ്ങൾ......സ്ത്രീകളെ- പ്രത്യേകിച്ച് കുഞ്ഞുങ്ങളെ ഉപദ്രവിയ്ക്കുന്നവരെ ഇറച്ചി വെട്ടുന്നതുപോലെ കൊത്തിയരിഞ്ഞ് കൊല്ലണമെന്നെനിയ്ക്ക് തോന്നാറുണ്ട് . എന്റെ മുന്നിൽക്കിട്ടിയാൽ ഞാനത് ചെയ്യുകതന്നെ ചെയ്യും. എന്റെ ആത്മരോഷം കുറെ മഷിത്തുള്ളികളായി കടലാസിലേയ്ക്ക് ഞാൻ കുടഞ്ഞുതെറിപ്പിയ്ക്കുന്നു  )

2014, ജനുവരി 20, തിങ്കളാഴ്‌ച

3 അഭിപ്രായ(ങ്ങള്‍)

വരുന്നോ അമ്മവീട്ടിലേയ്ക്ക് .....?


                                                             ശിവനന്ദ .


                                                          ഞാനെന്റെ അമ്മവീട്ടിലെയ്ക്കൊന്നു പോവുകയാണ്. അവിടെ കുറെ മുത്തും മണികളും തൂവിക്കിടക്കുന്നു. അതൊന്ന്  പെറുക്കിയെടുക്കണം . അതിനാണ് . ഇടയ്ക്കിടെ ഞാനിങ്ങനെ പോകാറുള്ളതാണ് .  നിങ്ങൾ വരുന്നോ എന്റെ കൂടെ ?  രസകരമായ ചില കാഴ്ച്ചകളുണ്ട് അവിടെ.  കാണിച്ചുതരാം.  എന്നോടൊപ്പമുള്ള യാത്ര മടുപ്പിയ്ക്കുമൊ?  എങ്കിൽ ഞ്ഞാൻ മുൻകൂറായി  ക്ഷമ ചോദിയ്ക്കുന്നു.  അങ്ങനെയെങ്കിൽ പാതിവഴിയിൽ എന്നെ ഉപേക്ഷിച്ച് തിരികെ പോകാനുള്ള  സ്വാതന്ത്ര്യവും നിങ്ങൾക്കുണ്ടല്ലോ.  എന്തായാലും നമുക്കൊന്ന് പോയിനോക്കാം അല്ലെ ?

                                        എന്റെ അമ്മയ്ക്കുണ്ടല്ലോ  , മൂന്ന് കുഞ്ഞുങ്ങൾ  ഗർഭത്തിൽ വച്ചും, ഒരു കുഞ്ഞ് പ്രസവത്തിലും  മരിച്ചതിന്  ശേഷം  ജനിച്ചത്  കുഞ്ഞു ശിവനന്ദ .  അപ്പോൾപ്പിന്നെ  ഞാനെല്ലാവരുടെയും  ഓമനയായതിൽ  പറയാനുണ്ടോ?  അമ്മയ്ക്ക് ജോലിയ്ക്ക് പോകണം.   അദ്ധ്യാപികയായിരുന്നു  അമ്മ.  അതിനാൽ കുഞ്ഞുശിവനന്ദയ്ക്ക്  തൊട്ടിൽ  കെട്ടിയത്  മുത്തശ്ശിവീട്ടിൽ  ( അമ്മയുടെ അമ്മ  ) .  അതായിരുന്നു സത്യത്തിൽ എന്റെ   വലിയൊരു പഠനക്കളരി .

                                      എനിയ്ക്കൊരുപാട്  പ്രിയപ്പെട്ട ശൈശവബാല്യങ്ങൾക്ക്‌  കാപ്പിപ്പൂവിന്റെ വാസനയാണ് .  നിറയെ പൂത്ത കാപ്പിയും അതിന് നടുക്കൊരു കൊച്ചുവീടും .  അവിടെ എന്റെ മുത്തച്ഛനും മുത്തശ്ശിയും.  മുറ്റത്ത്  ഉണങ്ങാനിട്ട  കച്ചൂലത്തിന്റെയും,  മഞ്ഞളിന്റെയും,  കുരുമുളകിന്റെയും  ഗന്ധം.  കാപ്പിക്കുരു വറുത്തുപൊടിയ്ക്കുന്നതിന്റെ  ഉന്മെഷദായകമായ വാസന.  ആ മലയോരഗ്രാമം  ഗന്ധങ്ങളിലൂടെ തന്നെ  എന്നെ തടവിലാക്കിയിരുന്നു.  തൊടിയിൽ  നിറഞ്ഞുനില്ക്കുന്ന  മാവും,  പ്ലാവും,  പേരയും, കശുമാവും  ഞങ്ങൾക്ക്  മാത്രമല്ല,  പക്ഷികൾക്കും , അണ്ണാരക്കണ്ണൻമാർക്കും  കൂടിയുള്ളതാു എന്നും, മുറ്റത്ത് അടുക്കും ചിട്ടയുമില്ലാതെ  നട്ടുവളർത്തിയ  ചെത്തിയും  ചെമ്പരത്തിയും,  രാജമല്ലിയും,  മന്ദാരവുമെല്ലാം  പൂമ്പാറ്റകൾക്ക്  വേണ്ടിയുള്ളതാു എന്നും  മുത്തച്ഛൻ  പറഞ്ഞിരുന്നു.

                                                       കരിമ്പച്ച നിറത്തിൽ  തിളങ്ങുന്ന ഇലകൾ  ചൂടിയ  ' ഗന്ധരാജനെന്ന  ' വലിയൊരു മരം മുത്തച്ഛന്റെ വീട്ടുമുറ്റത്ത്.  അതിൽ ഇടയ്ക്കിടെ വെളുത്ത പൂക്കൾ  വെള്ളിനക്ഷത്രം  പോലെ.  രാത്രി പൊട്ടിയടർന്നുമാറുന്ന  നക്ഷത്രച്ചില്ലുകൽ  പോലെ അതിന്റെ ഇതളുകൾ  പൊട്ടിവിരിയുന്നത്   മുത്തച്ഛനും  ഞാനും കൂടി  രാത്രി നൊക്കിയിരുന്ന് കണ്ടിട്ടുണ്ട് .

                                                        ഇന്ന് ഞാനെന്റെ വീട്ടുമുറ്റത്ത്   മറ്റ്  ചെടികളുടെ കൂട്ടത്തിൽ  ഗന്ധരാജനും ,  കാപ്പിച്ചെടിയും  വളർത്തിയിരിയ്ക്കുന്നു ,  കുറെ കുളിരോർമ്മപ്പൂക്കൾക്കായി .  കൂട്ടത്തിൽ ഒരു ഇലഞ്ഞിയും. ഇലഞ്ഞിപ്പൂക്കളുടെ  ഗന്ധം നുകരുമ്പോൾ വല്ലാത്തൊരു അനുഭൂതിയിൽ എന്റെ കണ്ണുകൾ  അടഞ്ഞടഞ്ഞുപോകും . കുഞ്ഞുശിവനന്ദയ്ക്ക് അവളെക്കാൾ നീണ്ട മുടിയുണ്ടായിരുന്നു. മുത്തച്ഛൻ  ചീകിമിനുക്കി മെടഞ്ഞിട്ടു തരുന്ന മുടിയിൽ ചൂടാൻ ,  കൂവളത്തിൽ  ചുറ്റിപ്പിണഞ്ഞു കിടക്കുന്ന  കിടക്കുന്ന മുല്ലയിൽ നിന്നും പൂക്കൾ ഇറുത്ത് മാല കെട്ടിത്തരും മുത്തശ്ശി. പക്ഷെ ഇലഞ്ഞിപ്പൂമാല ചൂടാനായിരുന്നു.അവള്ക്കിഷ്ടം.

                                                      കൃഷിയിടങ്ങളിലേയ്ക്ക്  തോട് കീറി മുത്തച്ഛൻ വെള്ളം തിരിച്ച്ചുവിടുമ്പോൾ  ശിവനന്ദയെന്ന  മൂന്നുവയസ്സുകാരിയുടെ കണ്ണിലും മനസ്സിലും പതിഞ്ഞത് , ഉണങ്ങിയ മണ്ണിൽ  നനവ് പടർത്തി  വെള്ളം കിനിഞ്ഞുകിനിഞ്ഞിറങ്ങുന്ന കാഴ്ച്ച !  ആ കാഴ്ച്ച ഞാനെന്നും മനസ്സിൽ  സൂക്ഷിച്ചു.  പിന്നീടെന്നോ ആ കാഴ്ച്ചയ്ക്ക്  ഞാനൊരു പേരിട്ടു.   ' സ്നേഹം ' .  അതെ. അങ്ങനെതന്നെയാണ്  സ്നേഹം.  മനസ്സിൽ  കുളിര് പടർത്തി  കിനിഞ്ഞുകിനിഞ്ഞിറങ്ങുന്ന  സ്നേഹം....!

                                                       മുത്തച്ഛന്റെ  കൈപിടിച്ച്ചുനടന്നാണ്  ഞാൻ പ്രകൃതിയെ സ്നേഹിയ്ക്കാൻ പഠിച്ചത്.  തോട്ടിയുമായി തൊടിയിൽ  കശുവണ്ടി  പറിയ്ക്കാൻ പോകുന്ന മുത്തച്ഛന്റെ  പിന്നാലെ പോയി , തുടുതുടുത്ത കശുമാമ്പഴം കടിച്ചുപറിച്ച്  അതിന്റെ ചവർപ്പും  മധുരവും  കൈയ്യിലൂടെ  ഒലിച്ചിറങ്ങി ....അത് പെറ്റിക്കോട്ടിൽ  തുടച്ച് ...! ഹോ!....അങ്ങനെ പെറ്റിക്കോട്ടിൽ  കറ  പറ്റിയ്ക്കാൻ  ഇന്ന്  Eതെങ്കിലുമൊരു  കുഞ്ഞിന്  ഭാഗ്യമുണ്ടാകുമോ?  വളരെ സമൃദ്ധമായ  ശൈശവബാല്യങ്ങൾ .  അങ്ങനെയാണതിനെ ഞാൻ  വിശേഷിപ്പിയ്ക്കുക .

                                                    മനസ്സിൽ  സംഗീതം  തേൻമഴ  പെയ്യിച്ചുതുടങ്ങിയത്  ,  മുത്തച്ഛന്റെ  കൈയ്യിലെ  ട്രാൻസിസ്റ്റർ  പൊഴിയ്ക്കുന്ന പാട്ടുകൾ  കേട്ടുകേട്ടാണ് .  അദ്ദേഹം  പള്ളിക്കൂടത്തിലെ  മാഷായിരുന്നു.  നന്നായി പാടുകയും ചെയ്യുമായിരുന്നു. അത് തലമുറകളായി ഇന്നും തുടർന്നുപോരുന്നു .

                                               അമ്മയെന്നെ പഠിപ്പിച്ച   ' എങ്ങനെ  നീ  മറക്കും  കുയിലേ  '  ആണോ  ,  അതോ  അച്ഛൻ  പഠിപ്പിച്ച  ദേശീയഗാനമാണോ  മുന്നിൽ  എന്ന്  ചോദിച്ചാൽ  എനിയ്ക്ക്  മറുപടിയില്ല.  മലയാളം  വാക്കുകൾ  സ്ഫുടമായി പറയാതിരുന്നതിന്,  പുളിയുടെ  വടിയൊടിച്ച്  അമ്മയെന്നെ അടിച്ചതാണോ  അതോ  തർക്കുത്തരം   പറഞ്ഞതിന്,   ഒരു  കുഞ്ഞു  വാഴവള്ളിയെടുത്ത്  അച്ഛൻ  അടിച്ചതാണോ  കൂടുതൽ  വേദനിച്ചതെന്നു ചോദിച്ചാലെനിയ്ക്ക്   മറുപടിയുണ്ട്.  അമ്മ  അടിച്ചത്  കാലിൽ  ചുവന്ന് തിണർത്ത്  കിടന്നു.  അച്ഛൻ അടിച്ചത്  ദേഹത്ത്  കൊണ്ടതെയില്ല .  വെറും  വാഴവള്ളിയല്ലേ .  കുട്ടിയുടുപ്പിൽത്തട്ടി   അത്  തെറിച്ചുപോയി.  പക്ഷെ.......കുഞ്ഞുശിവനന്ദയ്ക്ക്  ഒരുപാട്   നൊന്തത്   അച്ഛൻ അടിച്ചതാണ്.  സങ്കടം  വന്നിട്ട്  അവളന്നൊരു   കണ്ണീർപ്രളയം  തന്നെ  സൃഷ്ടിച്ചു. ..........         .അച്ഛന്റെ  ആദ്യത്തേയും   അവസാനത്തേയും   അടിയായിരുന്നു  അത്.

                                                           ഞാൻ ആദ്യത്തെ സ്നേഹക്കുറിപ്പെഴുതിയത്  കേൾക്കണോ  ?  ( തെറ്റിദ്ധരിയ്ക്കല്ലേ , ഞാൻ കുഞ്ഞല്ലേ? )  അത് മൂന്നാംക്ലാസ്സിൽ  വച്ചായിരുന്നു. എന്റെ ക്ലാസ്സിൽ ഉണ്ടായിരുന്ന  തങ്കപ്പൻ  എന്ന  കൂട്ടുകാരന്.  കാണാൻ ഭംഗിയുള്ള  ഒരു കരുമാടിക്കുട്ടനായിരുന്നു  അവൻ.  സ്നേഹമോ, പ്രേമമോ, പ്രേമലേഖനമോ   തിരിച്ചറിയാൻ  പ്രായമാകാത്ത  ശിവനന്ദ   എന്ന  മൂന്നാംക്ലാസ്സുകാരിയ്ക്ക്  തോന്നി ,  തങ്കപ്പൻ നല്ല  ചെക്കനാണെന്ന് .  അന്നും  ഞാനൊരു  ചെറിയ  വായനക്കാരിയാണ്.  ബാലരമയിൽനിന്നും  ,  പൂമ്പാറ്റയിൽ നിന്നും ,  അമർച്ചിത്രകഥകളിൽനിന്നും  ,വളരെ  നേരത്തെ തന്നെ  കോട്ടയം പുഷ്പനാഥിന്റെ  കുറ്റാന്വേഷണകഥകളിലേയ്ക്കും   അവിടുന്ന്  ' പൊരുതിവീണവരുടെ  കത്തുകളി  '  ലേയ്ക്കും  മലയാറ്റൂർ രാമകൃഷ്ണന്റെ  ' യന്ത്ര  ' ത്തിലേയ്ക്കും  പിന്നെ ,  മാക്സിം ഗോർക്കിയുടെ   ' അമ്മ '  യിലേയ്ക്കും  എന്റെ  വായനാതലം  നീങ്ങിയിരുന്നു.  എന്തായാലും പ്രേമമെന്നൊരു   സാധനം  ഉണ്ടെന്നും  അത്  തുണ്ടുകടലാസിൽ  എഴുതിക്കൊടുക്കണമെന്നും   ഞാനെവിടുന്നോ   പഠിച്ചുവച്ചു.  അച്ഛന്റെ  വിപുലമായ  പുസ്തകശേഖരങ്ങളിൽ  നിന്നാവണം  ,  വിപ്ലവവും , കാരുണ്യവും , ത്യാഗവും ,  സ്നേഹവും ,  പ്രണയവുമൊക്കെ  ഞാൻ  മനസ്സിലെഴുതിച്ചെർത്തു .  ..................

                                                           ഒരുദിവസം  ക്ലാസ്സിൽ  ചെന്നപ്പോൾ  ഒട്ടും  മടിയ്ക്കാതെ  ഒരു തുണ്ട് കടലാസ്സിൽ എനിയ്ക്കറിയാവുന്നത് പോലെ ഞാനെഴുതി  ഒറ്റ വരി .

" തങ്കപ്പനോട്‌  എനിയ്ക്ക്  സങ്കടം  . "

എന്റെ  ആദ്യത്തെ  പ്രണയലേഖനം  ! !!

സങ്കടത്തിനും  ,  സന്തോഷത്തിനും ,  പ്രേമത്തിനും ,  സ്നേഹത്തിനും  ഞാൻ ഒരേ  അർത്ഥം  കണ്ടു .  ' ഐ  ലവ്  യു  ' ; മിസ്‌  യു  ഡാ  '  ഇതൊന്നും  അന്നില്ലായിരുന്നല്ലൊ.  അത്  തങ്കപ്പന്  നേരെ  നീട്ടിയപ്പോൾ  അടുത്തുനിന്ന  തല്ലുകൊള്ളി  കൂട്ടുകാരൻ  ദുഷ്ടൻ  അതെന്റെ  കൈയ്യിൽ നിന്നും  തട്ടിപ്പറിച്ച്  സാറിന്റെ  കൈയ്യിൽ  കൊടുത്തു .  ( അവനിപ്പോൾ  ആർമിയിൽ  ക്യാപ്ടനാണ് .. ങും.....പിന്നെ ...എത്ര വലിയവനായാലെന്താ  ,  എന്റെ  മുത്ത്‌പോലത്തെ  പ്രണയം  പൊളിച്ചില്ലേ  നീ ? .ഇന്നും   ക്യാപ്റ്റൻ സാബിനെ  ഇടയ്ക്ക്  അവധിയ്ക്ക്  വരുമ്പോൾ  കാണുമ്പോൾ ഇത് പറഞ്ഞ്  ചിരിയ്ക്കും  ഞങ്ങൾ. )  സാറത്  വായിച്ച്  ചിരിയോട്  ചിരി.  അങ്ങനെ  എന്റെ  ആദ്യ പ്രണയം  പൊളിഞ്ഞു . .

                                                                          ഞാനിപ്പോഴും  ആലോചിയ്ക്കും,  സ്നേഹം  ,  പ്രണയം  ഇവയെക്കുിച്ചൊന്നും   വിശകലനം  ചെയ്യാനുള്ള  വിവരമൊന്നും  അന്നില്ലായിരുന്നു .  അതിനാൽ   തങ്കപ്പനോട്‌  സങ്കടമെന്നെഴുതി . എന്നാൽ  എന്തുകൊണ്ടാണ്‌   സങ്കടമെന്നതിന്   പകരം  സന്തോഷമെന്ന്  എഴുതാതിരുന്നതെന്ന്  !  ശിവനന്ദ   എന്ന   കൊച്ചുകുട്ടിയ്ക്ക്  സന്തോഷം  വരുമ്പോൾ   ചിരിയ്ക്കാനും  സങ്കടം  വരുമ്പോൾ  കരയാനുമാല്ലാതെ  മറ്റെന്തറിയാം  ?  സന്തോഷത്തേക്കാൾ  ഹൃദയസ്പർശിയായി  സങ്കടം  തോന്നിക്കാണുമോ  അവൾക്ക്  ?  ആർക്കറിയാം   !

                                                 ഇനി ,  എനിയ്ക്ക്   ആദ്യമായി കിട്ടിയ  സ്നേഹോപഹാരം  അതിലും  രസം.  അതും  മൂന്നാംക്ലാസ്സിൽ  വച്ച്.  ഞങ്ങളുടെ  പ്രൈമറി സ്കൂളിന്റെ  മതിലരികത്ത്  നിറയെ  അങ്ങോളമിങ്ങോളം  ശീമക്കൊന്നകൾ  ആർത്തുവളർന്നു നിന്നിരുന്നു.  അതിന്റെ  പൂക്കാലം  അതിമനോഹരം.  എനിയ്ക്ക്  വലിയ  ഇഷ്ടമാണ്  ശീമക്കൊന്നയുടെ  പൂക്കൾ .  ഇളം വയലറ്റ് നിറത്തിലുള്ള  വലിയ  പൂക്കുലകൾ  ,  നീളൻ   ശിഖരത്തിന്റെ  അറ്റത്ത് ,  ഞങ്ങളെ  ചെരിഞ്ഞ്  നോക്കി  സൗന്ദര്യം  കാണിച്ച്  കൊതിപ്പിച്ചുകൊണ്ടിരുന്നു.  എന്നും  ഞാനത്  കൊതിയോടെ  നോക്കിനിൽക്കും . ഒരുദിവസം  ഞങ്ങളെ  പഠിപ്പിയ്ക്കുന്ന  പൌലോസ്‌  സാറിനോട്  ഞാൻ  ചോദിച്ചു ,   ഒരു  പൂങ്കുല  പറിച്ചുതരുമോ  എന്ന് .  സാർ  അവിടെ നിന്ന്  വലിയൊരു  പ്രഖ്യാപനം !

" ശിവനന്ദയോട്  ഒരുപാട്  ഇഷ്ടമുള്ളവർ  അവൾക്ക്   ഒരു കുല  കൊന്നപ്പൂവ്  പറിച്ചുകൊടുക്കണം   ".

ഞാൻ  നോക്കിയപ്പോൾ  ,  കണ്ണടച്ചു തുറക്കുന്നതിന്  മുന്നേ  ഒരാൾ   പറക്കുന്നു  !  ആരാണെന്നോ ? കേശവൻ  !  മറ്റൊരു  കരുമാടിക്കുട്ടൻ  !  മൂന്നാംക്ലാസ്സിൽ  തോറ്റുതോറ്റ്   ' വലിയവ'നായവൻ   !

കൊന്നയിൽ  വലിഞ്ഞുകയറി  ശിഖരം  ചായ്ച്ച്  ഒരു കുല പൂവ്  പറിച്ച്  ,   മത്സരം  ജയിച്ചവനെപ്പോലെ   വിജയിയുടെ  ചിരി  ചിരിച്ച്  അവൻ  വന്നു.  ഭീമസേനൻ  ദ്രൗപദിയ്ക്ക്  കല്യാണസൗഗന്ധികം   കൊണ്ടുവന്നതുപോലെ  !  അവന്റെ നേരെ  നീണ്ട  അനേകം  കുഞ്ഞുക്കൈകളെ   അവഗണിച്ച്  എനിയ്ക്ക് മാത്രം  തന്നു  !  പിന്നീടെന്നും  രാവിലെ  സ്കൂളിൽ  വന്നാൽ   കേശവന്റെ  ആദ്യജോലി  എനിയ്ക്ക്  കൊന്നപ്പൂവ്  പറിച്ചുതരിക  എന്നുള്ളതായിരുന്നു.   ഞാൻ ചോദിയ്ക്കാതെ തന്നെ  .  മറ്റാർക്കും  കൊടുത്തിരുന്നുമില്ല.  എല്ലാ  പൂക്കാലത്തും  ഇതാവർത്തിച്ചു ..  അങ്ങനെ  കേശവൻ   അവന്റെ  ഇഷ്ടം ,   ഒരു  കുടന്ന  കൊന്നപ്പൂക്കളിലൂടെ   പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു.  പ്രൈമറി സ്കൂൾ ജീവിതം  അവസാനിയ്ക്കുന്നതുവരെ .  പിന്നീടവനെ  കണ്ടിട്ടില്ല.

സത്യം  പറയാമല്ലോ,  അത്രയും  നിഷ്ക്കളങ്കവും  നിസ്വാർത്ഥവുമായൊരു   സ്നേഹം  പിന്നീട്  ജീവിതത്തിലൊരിയ്ക്കലും  ഞാൻ  അനുഭവിച്ചിട്ടില്ല.  അന്ന്  അതിനേക്കുറിച്ച്   വലിയ  അറിവുണ്ടായിരുന്നില്ല .  പക്ഷെ  ഇന്ന്  ഞാനറിയുന്നു ,  അതൊരു  വിലമതിയ്ക്കാനാവാത്ത  നിക്ഷേപമായിരുന്നു. !  അത്  വളർന്നുവളർന്ന്  മനസ്സൊരു  സ്നേഹത്തിന്റെ  കലവറയാകുമ്പോൾ  ഞാൻ കരുതുന്നു ,  എന്നെങ്കിലുമൊരിയ്ക്കൽ  കേശവനെ  കണ്ടാൽ  ,  അന്ന്  പറയാൻ  കഴിയാതെപോയ  നന്ദി  ഇനിയെനിയ്ക്ക്  അവനോട്   പറയണം ..' ഇതാണ്  സ്നേഹം ,  ഇങ്ങനെയാണ്  സ്നേഹിയ്‌ക്കേണ്ടത്   '   എന്നെന്നെ  പഠിപ്പിച്ചതിന് ....

                                                     ഞാനിന്ന്  ഭാര്യയും   അമ്മയുമായി.  ഇടയ്ക്ക്  സ്വന്തം  നാട്ടിലേയ്ക്ക്  പോകുന്ന  സമയത്ത്  ,  ഞങ്ങളുടെ  പ്രൈമറി  സ്കൂളിന്റെ   മുന്നിലൂടെ  കടന്നുപോകുമ്പോൾ  രസകരമായ  ആ   ഓമ്മകൾ  വന്നെന്നെ  പൊതിയും.  പക്ഷെ  എന്നെ  സങ്കടപ്പെടുത്തുന്നത് ,  ആ  ശീമക്കൊന്നകളത്രയും   എന്നോ  വെട്ടിമാറ്റി  എന്നുള്ളതാണ് .   സ്നേഹം  പൂത്തിരുന്ന  ശീമക്കൊന്നകൾ ! ! !

 ഞാനാലൊചിയ്ക്കും,  ആ ശീമക്കൊന്നകൾ  എത്ര  വലിയൊരു  ദൗത്യമാണ്   നിർവ്വഹിച്ചിരുന്നതെന്ന് !  ആർക്കും   വേണ്ടാതെ ,  ആരാലും  ശ്രദ്ധിയ്ക്കപ്പെടാതെ  ,  വേലിപ്പത്തലായി   നട്ടുവളർത്തി  ,  നിഷ്ക്കരുണം  മുറിച്ച്  തെങ്ങിന്  വളമാക്കുന്ന  ആ ശീമക്കൊന്നകളിൽ   പൂത്തിരുന്നത് ,  നിഷ്ക്കളങ്കമായ ,  നിസ്വാർത്ഥമായ  കുറെ  ഇഷ്ടങ്ങളായിരുന്നു  !

                                    ഇന്ന്  ഞങ്ങളുടെ  വീടിരിയ്ക്കുന്ന  പറമ്പിന്റെ  ഒരു  മൂലയിൽ ,    മറ്റൊന്നിനും  ശല്യമില്ലാതെ  ഒരു  ശീമക്കൊന്ന  ഞാൻ   നട്ടുവളർത്തിയിട്ടുണ്ട് .  അത്  പൂക്കുമ്പോൾ  ഞാനൊരു  മൂന്നാംക്ലാസ്സുകാരിയാകും.   പൂക്കൾ   ഞാനൊരിയ്ക്കലും  പറിയ്ക്കാറില്ല .  തഴുകിത്തലോടി  അങ്ങനെ  നില്ക്കും .  ഓരോ  ശിഖരത്തിലും   ഒരു  കുടന്ന  സ്നേഹം  ഒളിപ്പിച്ചുവച്ച  എന്റെ  ശീമക്കൊന്നയ്ക്ക്   ' കേശവൻ  '  എന്ന്   പേരിട്ടാലോ ?  നന്നായിരിയ്ക്കില്ലേ ?

                                                മഴത്തുള്ളിയിലും ,  മഞ്ഞുതുള്ളിയിലും  ,  നിലാവിലും ,  നക്ഷത്രങ്ങളിലും ,  പൂക്കളിലും ,  ശലഭങ്ങളിലും ,  മാനത്തും ,  മഴവില്ലിലും   ശിവനന്ദ   എന്ന  കുട്ടി  മനസ്സ്  നിക്ഷേപിച്ചിരുന്നു .  ഇന്നും ,  ഒരു  വിമാനം  താഴ്ന്ന്  പറക്കുന്നത്  കണ്ടാൽ  സ്വയമറിയാതെ  എന്റെ  കണ്ണുകൾ   ആകാശത്തേയ്ക്ക്  നീളും .  അപൂർവ്വമായി   വിരിയുന്നൊരു  മഴവില്ല്  കണ്ടാൽ  എന്റെ  മനസ്സിലും  ഏഴ്   വർണ്ണങ്ങൾ  വിരിയും .  രാത്രി  മുറ്റത്തിറങ്ങിയാൽ  എന്റെ  കണ്ണുകൾ   അറിയാതെ  നക്ഷത്രങ്ങളിലേയ്ക്ക്   നീളും .

                                                       ഇന്നിന്റെ  പൂമുഖത്തിണ്ണയിൽ  ഇരുന്ന് ,     " ഒറ്റയ്ക്കിരിക്കുന്നു  ഞാനുമെൻ  മോഹങ്ങളും ....മാറാല  മൂടിയ  മനസ്സിൻ   ദാഹങ്ങളും  "    എന്ന്   കവിത  കുറിയ്ക്കുമ്പോൾ   ഞാനോർക്കുകയാണ്  ,  ഈ ശീമക്കൊന്നയും ,  കാപ്പിച്ചെടിയും  ,  ഗന്ധരാജനും ,,  ഇലഞ്ഞിയുമൊക്കെ  ഓരോരോ  സമയത്ത്  എത്ര  മനോഹരമായാണ്  എന്റെ  ജീവിതത്തിലിടപെട്ടത്  !

                                            ജീവിതപ്രതിസന്ധികളിൽ   സ്വയം  പഴിയ്ക്കുകയും  വിധിയെ  പഴിയ്ക്കുകയുമൊക്കെ  ചെയ്യുന്ന  സമയത്ത് ,  സ്വന്തം  മനസ്സിലേയ്ക്ക്  ഒന്ന്  തിരിഞ്ഞുനോക്കൂ.  അവിടെ ,  നമ്മളറിയാതെ  നമ്മെ  തഴുകിക്കടന്നുപോയ   മധുരമുള്ള  ചിലതുകൾ .....ജീവിതത്തിന്റെ  വരണ്ട  തലങ്ങളിൽ  ഒരു  ഇളംകാറ്റ് പോലെ  ഒഴുകിവന്ന്  കുളിരും  ലാഘവവും  തരുന്ന  ചില  ഓർമ്മത്തുന്ടുകൾ .....മാനം  കാണാതെ  സൂക്ഷിച്ച  മയിൽപ്പീലിത്തുണ്ടുകൾ   പോലെ......അവ   വീണ്ടും  നമ്മെ  തഴുകുന്നില്ലെ?  അവിടെ  നമ്മുടെ  എല്ലാ  വേദനകളും  അലിഞ്ഞുതീരുന്നില്ലെ?

                                                       എനിയ്ക്കറിയാം  ഇത്  നിങ്ങളെ  മടുപ്പിച്ചിട്ടുണ്ടാവും  എന്ന് ..കാരണം , ഞാൻ ,  എനിയ്ക്ക്  പ്രിയപ്പെട്ടവൾ ആകുന്നതുപോലെ  മറ്റാർക്കുമാകുന്നില്ലല്ലോ  ..  എങ്കിലും  ആരുടെയെങ്കിലും  മനസ്സിൽ  ഏതെങ്കിലും  ഒരോർമ്മ   കടന്നുവന്ന്  പാൽമധുരമിറ്റിച്ചിട്ടുണ്ടെങ്കിൽ  ,  അതിന്  ഇത്  കാരണമായെങ്കിൽ ,  ഞാൻ  ധന്യയായി.....

                                                         ഇനി ,  ഇതിന്റെ  മറ്റൊരു  വശം .   ഒരു  മുഴുവൻസമയ കമ്മ്യൂണിസ്റ്റ്കാരന്റെ  ഭാര്യ  എന്ന   നിലയിൽ  ,  എന്റെ  അമ്മ  അനുഭവിച്ച  ഏകാന്തതയും  വേദനയും  ആ  ഗർഭപാത്രത്തിൽക്കിടന്ന്  ഞാനറിഞ്ഞിരിയ്ക്കാം  .  ആ  നിറവയറിൽ  സ്നേഹത്തോടെ  അമ്മ  സ്വയം  തലോടുമ്പോൾ ,  ഗർഭപാത്രത്തിൽക്കിടന്നു  ആ പരിലാളനത്തിൽ  ലയിയ്ക്കുമ്പൊഴും  ഞാൻ അമ്മയോട്   ചോദിച്ചിരിയ്ക്കാം ,  "  അച്ഛനെന്താണ്   എന്നെ  തഴുകാത്തത്   ?"  എന്ന് .  അപ്പോൾ  അമ്മയിങ്ങനെ  മന്ത്രിച്ചിരിയ്ക്കാം , " അത്  രാജ്യത്തിന്‌  വേണ്ടിയുള്ള  സ്വപ്നങ്ങളുടെ  ബലിതർപ്പണം ആണ്  കുഞ്ഞേ "  എന്ന്  .  ആരെ  കുറ്റപ്പെടുത്താനാവുമെനിയ്ക്ക്  ?  അച്ഛനെന്റെ   അഭിമാനവും ,   അമ്മയെന്റെ  അനുഭൂതിയുമാണ്  .

                                                            ഞാൻ  സ്വയം  പാർവതീകരിയ്ക്കുവാൻ  വേണ്ടി  ഈ  പേജ്  ഉപയോഗിച്ചു  എന്ന്  ദയവായി  തോന്നരുത്  .  ഇതെന്റെ  അഭിമാനനിമിഷങ്ങളും,  അനുഭൂതിയും ,  വേദനകളുമാണ് .  അത്  ഞാൻ  നിങ്ങളോടല്ലാതെ   മറ്റാരോടാണ്   പങ്കുവയ്ക്കുക?

                                                       ബാല്യത്തിലേയ്ക്കുള്ള   ഈ  മടക്കയാത്രയിൽ  ആരൊക്കെ  എന്റെയൊപ്പം  വന്നെന്നറിയില്ല .  വന്നവരിൽ ,  ആരൊക്കെ  എന്നെ  പാതിവഴിയിൽ  ഉപേക്ഷിച്ച്  തിരികെപ്പോയെന്നറിയില്ല  .  എങ്കിലും.....നന്ദി.....ഒരുപാട്  നന്ദി.....എല്ലാവർക്കും .....

                                                              **************

                                       



                                               

                                           
                                    
                                                              
                                                             
                                   
 
Copyright © .