2016, നവംബർ 10, വ്യാഴാഴ്‌ച

കുഞ്ഞേ.. പണ്ട് പണ്ട് ..

8 അഭിപ്രായ(ങ്ങള്‍)
                                        കുഞ്ഞേ.. പണ്ട് പണ്ട് ..
                                      ---------------------------------------
  
ഇങ്ങോട്ടു നോക്കൂ...  ഞാനിവിടെത്തന്നെയുണ്ട് .    നിന്റെ   നെട്ടോട്ടം   ഞാൻ  കാണുന്നുമുണ്ട് .    എന്തേ ?   ഇപ്പൊ   കടിച്ചതുമില്ല   പിടിച്ചതുമില്ല എന്നായോ ?    കഷ്ടം...  സഹതാപം   തോന്നുന്നുണ്ടെനിയ്ക്ക് ...


നീയോർക്കുന്നോ ?   എന്നെ   ഒരു   നോക്ക്  ഒന്ന്   കാണാൻ  കൊതിച്ചൊരു   കാലമുണ്ടായിരുന്നു   നിനക്ക് ...  ഒന്ന്   കാണാൻ.. ഒന്നടുത്തിരിയ്ക്കാൻ... ഒന്ന്   സ്പർശിയ്ക്കാൻ...  എത്ര  കൊതിച്ചു   നീ !   ഇല്ലേ ?


എത്രയോ   പ്രതിസന്ധികൾ   തരണം   ചെയ്താണ്   നീയെന്നെ   സ്വന്തമാക്കിയതെന്ന്   ഓർമ്മയുണ്ടോ ?   നീയെന്നെ   സ്നേഹിച്ചില്ലെന്നൊന്നും   ഞാൻ  പറയില്ല.   


ആദ്യമായി   നീയെന്നെ   സ്പർശിച്ച   നിമിഷം ... നിന്റെ കൈകളിൽ പടർന്ന   വിറയൽ..  അതെന്തിന്റേതായിരുന്നു  ?   സ്നേഹമോ ?   അതോ  ഉത്കണ്ഠയോ ?   ആ... എനിയ്ക്കറിയില്ല.   പക്ഷെ   ആ  വിറയൽ   എന്നിലൊരു   കുളിരായ്   പടർന്നുവെന്നു മാത്രം  എനിയ്ക്കറിയാം.   ആ  ദിവസം   എനിയ്ക്കൊരിയ്ക്കലും  മറക്കാൻ   കഴിയില്ല...


നിന്റെ   കൈകൾക്കുള്ളിൽ   ഞാൻ  വിധേയത്വത്തോടെ   ഒതുങ്ങി   നിന്നു .   ആരാണതാഗ്രഹിയ്ക്കാത്തത് ?   സ്നേഹിയ്ക്കുന്ന   ഒരാളിന്റെ  കൈയ്ക്കുള്ളിൽ   ഒന്ന് ഒതുങ്ങിക്കൂടി  നിന്ന്   നിർവൃതിയിലലിയാൻ   ആരാണാഗ്രഹിയ്ക്കാത്തത് ?


നീയെന്റെ  ആർദ്രമായ   കണ്ണുകളിലേയ്ക്ക്   അതിലേറെ   ആർദ്രതയോടെ   നോക്കി.   പിന്നെ... പിന്നെ   എന്റെ  ചുണ്ടുകളിൽ  മൃദുവായി   ചുംബിച്ചു ... കോരിത്തരിപ്പിന്റെയൊരു   കുഞ്ഞ്   ലോകം എനിയ്ക്ക് ചുറ്റും   നൃത്തം ചെയ്തു... ആ  നിമിഷം   നിന്റെ   കണ്ണുകൾ  നനഞ്ഞിരുന്നു ..  അത്  സ്നേഹം   കൊണ്ടായിരുന്നു   എനിയ്ക്കറിയാം... പിന്നെ,   നീയെന്നെ  നിന്റെ   നെഞ്ചിലേക്ക്   ചേർത്തമർത്തി.... ആ  നെഞ്ചിൽ   മുഖമണച്ചിരുന്ന്   ഞാൻ  നിന്റെ  ഹൃദയതാളങ്ങൾ   കേട്ടു .   ഒരുപാട്   നിന്നെ   സ്നേഹിച്ചു ..  ജീവനേക്കാളേറെ  നീയെന്നെയും ...


പിന്നെ   നമ്മളൊന്നിച്ചുള്ള   ജീവിതയാത്ര .... ഒരു നിമിഷം   പോലും  നമ്മൾ  പിരിഞ്ഞിരുന്നില്ല.   ഒരു  നിമിഷം  പോലും   നമ്മൾ   കാണാതിരുന്നില്ല.   സ്നേഹിയ്ക്കാതിരുന്നില്ല .... പിന്നെ  എങ്ങനെ ?   പിന്നെ   എങ്ങനെയാണ് ?


ഒരു  നിമിഷം  കൊണ്ട്   എങ്ങനെയാണ്   എല്ലാം  കീഴ്‌മേൽ   മറിഞ്ഞത് ?   എങ്ങനെയാണ്   ഇത്ര  നിഷ്ടൂരമായി  എന്നെ   ഉപേക്ഷിയ്ക്കാൻ   നിനക്ക്   കഴിഞ്ഞത് ?   എന്ത്   തെറ്റാണ്   നിന്നോട്   ഞാൻ  ചെയ്തത് ?   ഇന്നലെ വരെ  എന്നെ സ്നേഹത്തോടെ   നോക്കിയ  കണ്ണുകളിൽ   ഇന്നെങ്ങനെയാണ്   ഇതുപോലെ അവഗണന   നിറഞ്ഞത് ?   ഇന്നലെവരെ   പ്രണയത്തോടെ  എന്നെ   ആസകലം  തഴുകിയ  നിന്റെ കൈകൾ  ഇന്നെങ്ങനെയാണ്  എന്നെയിങ്ങനെ ആട്ടിയകറ്റിയത് ?


ഇന്നലെവരെ   നിന്റെ  നെഞ്ചിൽ   ചേർന്നിരുന്ന   എന്നെ  ഇത്ര   നിസാരമായി   തള്ളിക്കളയുമ്പോൾ  ഒരു വേദനയും  തോന്നുന്നില്ലേ   നിനക്ക് ?   ഉപേക്ഷിയ്ക്കപ്പെടുന്നതിന്റെ   തീരാനോവ്   എത്രയെന്നറിയുമോ  നിനക്ക് ?


ശരി....  ആയിക്കോട്ടെ... ഇനിയില്ല... നിർത്തുകയാണ്  ഈ പരിദേവനം,  എന്നെന്നേയ്ക്കുമായി.   അറിയാമെനിയ്ക്ക് ..   മനസ്സിലാവുന്നുണ്ട് .   


ഇത്രയേ ഉള്ളു ..  ജീവിതം  എന്ന്  പറയുന്നത്  ഇത്രയേ   ഉള്ളു...  ഒരു ജന്മം   മുഴുവൻ   നെഞ്ചിൽ   കൊണ്ടുനടന്നിട്ട് ,  ഒരു  നിമിഷം കൊണ്ട്   എല്ലാം തകർന്ന്   തരിപ്പണമായിപ്പോകുന്ന  ഒരു  തമാശ..!  ഇത്രയേയുള്ളൂ..!


തീരട്ടെ   എല്ലാം ...  വരുംതലമുറയ്ക്ക്   പറഞ്ഞുകൊടുക്കാൻ  ഒരു കഥ..!


" പണ്ട് പണ്ടൊരു  അഞ്ഞൂറും   ആയിരവും   ഉണ്ടായിരുന്നു...."

                                                     -------------------------------




2016, നവംബർ 4, വെള്ളിയാഴ്‌ച

നിങ്ങളെന്നെ തെരുവിലാക്കി. ( ലേഖനം )

2 അഭിപ്രായ(ങ്ങള്‍)
                                                
                                                   
                                                                       

ചില  അനുഭവസാക്ഷ്യങ്ങളിൽ  നിന്നും   നമുക്ക്  തുടങ്ങാം.

എന്റെ  കുട്ടിപ്രായത്തിൽ  അച്ഛന്റെ   വീട്ടിൽ  ഒരു വളർത്തു നായുണ്ടായിരുന്നു .   ടോമി   എന്നായിരുന്നു   അവന്റെ   പേര് .   വലിയ   കുടുംബമഹിമയൊന്നും   അവകാശപ്പെടാനില്ലാത്ത   ഒരു നാടൻ നായ .   നല്ല  ഓർമ്മയുണ്ടെനിയ്ക്ക് ...


എന്റെ  കൊച്ചച്ഛന്റെ  മകൾ   അന്ന്   കുഞ്ഞു വാവയാണ് .  വീട്ടിൽ   നീണ്ടൊരു   ഇറയവും   അതിനറ്റത്ത് വലിയൊരു തളവുമുണ്ട് .   തളം   എന്ന്  പറഞ്ഞാൽ ,  പൂമുഖമില്ലെ ?   അതിന്റെ  മറ്റൊരു  രൂപം.   ഇറയത്തിന്റെ   ഒരു വശമാണ്   വലിയൊരു  തുറന്ന തളമായി   മാറിയിരിയ്ക്കുന്നത് .   നമ്മുടെ   സ്വീകരണ മുറിപോലെ...


അവിടെ   നിലത്ത്   പായ  വിരിച്ചു   അനിയത്തിയെ   കിടത്തും .   കുഞ്ഞുങ്ങളെ   എപ്പോഴും   എടുത്തുകൊണ്ട്  നടക്കരുത് ,  താഴെ   കിടത്തണം ,   അവർ   കിടന്നു   തുള്ളിക്കളിച്ചു   വളരണം   എന്നാണ്   അമ്മയുടെയും മറ്റും   പക്ഷം .  (എന്റെയും ).


അനിയത്തി   പായിൽക്കിടന്ന്   തുള്ളിക്കളിച്ചു ,  ഉരുണ്ട് മറിഞ്ഞു  തളത്തിന്റ   വക്കത്തേയ്ക്ക്   നീങ്ങും .   അപ്പൊ   നമ്മുടെ   കഥാനായകൻ   ടോമി  ഇത്   സസൂക്ഷ്മം   നിരീക്ഷിച്ച്  ,  കോലിറയത്ത്   ഇരിയ്ക്കുന്നുണ്ടാവും.   കുഞ്ഞ്  ഉരുണ്ട്   അരികത്തേയ്ക്ക്   വരുമ്പോഴുണ്ടല്ലോ ,  കക്ഷി   ഓടിവന്ന്   അവളുടെ   ഇപ്പുറത്ത് , തളത്തിന്റ   വക്കത്ത്   നീണ്ടു നിവർന്ന്   ഒരു കിടപ്പാണ് ...!!!!    എന്തിനാ ?    കുഞ്ഞ്   താഴത്തേയ്ക്ക്   വീഴാതിരിയ്ക്കാൻ !!!   അവൾ  അവിടുന്നും   ഉരുണ്ടു മറിഞ്ഞ്   വേറെ  സ്ഥലത്തേയ്ക്ക്   പോകുമ്പോ  അവൻ  ഓടിവന്ന്   ആ  വശത്ത്   കിടക്കും... കുഞ്ഞിനെ   നോക്കി   ഒരുതരം   മൂളലും   മുരങ്ങലും   ഒക്കെയുണ്ട് .   അവൻ  വാവയോട്   സംസാരിയ്ക്കുന്നതാകാം.   മറക്കാൻ   പറ്റില്ല  ആർക്കുമത് .   ഒരു  മനുഷ്യൻ   കുഞ്ഞിനെ   നോക്കുന്നത് പോലെ..!


ഈ ഒരു  അനുഭവമാണ്   ആ  നായയെക്കുറിച്ച്   എന്റെ  ഓർമ്മയിലുള്ളത് .   പിന്നെ  അവന്റെ   മരണവും...  പ്രായമായി   അസുഖം  ബാധിച്ചായിരുന്നു   മരണം.   ചികിൽസിയ്‌ക്കുകയും ചെയ്തിരുന്നു.   അവൻ   എന്നെന്നേയ്ക്കുമായി   കണ്ണടച്ച   അന്ന്   വീട്ടിലെല്ലാവർക്കും   വലിയ   സങ്കടമായിരുന്നെന്നും   ഞാൻ  ഓർക്കുന്നു.   കൊച്ചച്ഛൻ   അന്ന്   ഭക്ഷണം   പോലും   കഴിച്ചില്ലത്രെ ...


എന്റെ   വീട്ടിലും   എന്നും നായയെ   വളർത്തിയിരുന്നു .  അതിൽ   എനിയ്ക്കേറ്റവും   പ്രിയപ്പെട്ടവൻ   ജാക്കി .   വലിയ   കുസൃതിയും   സ്നേഹസമ്പന്നനും .   കുറച്ചു   നേരം  ഞങ്ങളെ   കാണാതിരുന്നാൽ   സങ്കടമാണവന്.   എവിടെങ്കിലും  പോയാൽ  തിരിച്ചെത്തി   ഗേറ്റ് കടക്കുമ്പോഴേയ്ക്കും ,  സ്വതന്ത്രനാണെങ്കിൽ,   സ്നേഹം  കൊണ്ടും   സന്തോഷം   കൊണ്ടും  വീർപ്പ് മുട്ടി ,   പാഞ്ഞു വന്ന്  ചാടി ,  രണ്ടു  കാൽ   ഞങ്ങളുടെ   തോളത്ത്   വച്ചൊരു   നിൽപ്പുണ്ട് ...


കുറുമ്പും  കുസൃതിയും   കുറച്ചല്ല.   ഒരു   ജോഡി   ചെരുപ്പ്   പുറത്ത്   കിടന്നാൽ, - അത്  ഞങ്ങളുടെയായാലും  പുറത്തു നിന്ന് വരുന്നവരുടെ  ആയാലും -    ഉറപ്പാണ്,   അതിൽ  ഒരെണ്ണം   അവൻ  എടുത്തുകൊണ്ടു പോകും.   ഒരെണ്ണം   മാത്രമേ   കൊണ്ടുപോകൂ.   എന്തിനാ ?   ഒളിച്ചു വയ്ക്കാൻ ..!   കളയുകയോ   നശിപ്പിയ്ക്കുകയോ   ഒന്നും  ചെയ്യില്ല.   ഒരു പോറൽ  പോലും  വീഴ്ത്തില്ല.  ടെറസ്സിലേയ്ക്ക്   കയറുന്ന   കോണിപ്പടിയുടെ   അടിയിലാണ്  അവൻ  അത്  ഒളിച്ചു വയ്ക്കുക.    എപ്പോഴും   അതെ.   അതിന്   മാറ്റമില്ല.   എന്നിട്ട്   അവിടെ   കാവൽ   കിടക്കും.    എന്റെ  പണി   കഴിഞ്ഞു ,  ഇനി   ആവശ്യക്കാർ   വന്ന്   എടുത്തുകൊണ്ട്   പൊയ്ക്കോ  എന്ന  ഭാവത്തിൽ..!    നമുക്ക്  പോയി   അതെടുക്കാം.   അവന്   വിരോധമില്ല.   ഹോ...!  നായയ്‌ക്കൊക്കെ   എന്നാ   പക്വത !  ല്ലേ ?


ഭക്ഷണം    കൊടുക്കുന്ന    സമയത്ത്   മാത്രം   അവന്   ക്ഷമയില്ല.   പാത്രത്തിലേക്ക്   ഇട്ടു  തീരുന്നതിനു   മുൻപേ   അവൻ   ചാടിവീഴും .    അപ്പോൾ   നമ്മൾ   ശകാരിച്ചാലുണ്ടല്ലോ ,   പിന്നത്തെ   കാര്യം   പറയണ്ട.  ഭയങ്കര   പരിഭവവും   പിണക്കവുമാണ് .   ദൂരെ   മാറിക്കിടക്കും.   ഭക്ഷണത്തിലേയ്ക്ക്   നോക്കുക   പോലുമില്ല.    വിളിച്ചാലും   പിണക്കം   മാറില്ല.   ഓട്ടക്കണ്ണിട്ട്   നമ്മളെ   നോക്കും.   പിന്നെ   അനുനയിപ്പിച്ച്   ഭക്ഷണം  കഴിപ്പിയ്ക്കാൻ   വലിയ   പാടാണ് .   അങ്ങനെ  എന്തെല്ലാം   ഓർമ്മകൾ...
  

നോക്കൂ...   ഈ  പാവങ്ങളാണ്   ഇപ്പോൾ  നമ്മുടെ   നിതാന്ത ശത്രുക്കളായിരിയ്ക്കുന്നത് .    ഒരു നായയെപ്പോലും  ഞങ്ങൾ   ഉപേക്ഷിച്ചു   കളഞ്ഞിട്ടില്ല .   അസുഖം   വന്നാൽ   ചികിത്സയ്ക്കും .   എത്ര   രോഗിയായാലും   പ്രായമായാലും  മരണം  വരെ   അവർ  വീട്ടിൽത്തന്നെയുണ്ടാകും .   


തെരുവുനായ   ഭീകരാന്തരീക്ഷം   സൃഷ്ടിയ്ക്കുന്ന   ഈ സമയത്ത് ,  ഞാനൊന്ന്   ചിന്തിച്ചു   നോക്കുകയാണ്.... തെരുവ് നായ  വാദിയായോ   തെരുവ് നായ വിരുദ്ധവാദിയായോ   അല്ല.     ഒരു കിരീടവും  വയ്ക്കാതെ  സ്വതന്ത്രമായി   നിന്ന്  ഒന്ന്  ചിന്തിയ്ക്കുകയാണ്... പണ്ടില്ലാത്ത  വിധം ,  എന്തുകൊണ്ടിങ്ങനെ   സംഭവിയ്ക്കുന്നു   എന്നാണെന്റെ   ആലോചന....


ആദിമകാലം  തൊട്ടേ   മനുഷ്യന്റെ   ഉറ്റചങ്ങാതിയാണ്   നായ.   എന്നിട്ടും   എന്തുകൊണ്ട്  ?   ആരാണ്   തെറ്റുകാർ ?


നമ്മൾ   പലപ്പോഴും   കണ്ടിട്ടുള്ള    ചില  കാഴ്ചകളുണ്ട് .   വളർത്തുനായയ്ക്ക്   പ്രായമായാൽ   അവയെ  തെരുവിൽ  ഉപേക്ഷിയ്ക്കുക ,  രോഗിയായാൽ ഉപേക്ഷിച്ചു കളയുക ,   നായയ്ക്ക്  കുഞ്ഞുങ്ങളുണ്ടാവുമ്പോൾ,   നല്ല കുഞ്ഞുങ്ങളെ നോക്കി എടുത്ത്  ബാക്കി  കുഞ്ഞുങ്ങളെ  തെരുവിൽ   ഉപേക്ഷിയ്ക്കുക ... അങ്ങനെ പലതും ...


ഒരു  ചെറിയ  വിഭാഗം   നായ്ക്കൾ   ഇങ്ങനെ  തെരുവിലാകുന്നു .   തെരുവ് നായ്   എന്നതിനേക്കാൾ  തെരുവിലാക്കപ്പെടുന്ന നായ  എന്ന പേരാണ്  അവയ്ക്ക്  കൂടുതൽ യോചിയ്ക്കുക  എന്ന് എനിയ്ക്ക് തോന്നുന്നു.    തെരുവിലാകുന്ന   നായ്ക്കൾക്ക്   വരുന്ന   അനാഥത്വം ,     അവരുടെ സ്വഭാവ രീതികളിൽ  വലിയ   മാറ്റങ്ങൾ  വരുത്തുന്നു..


നമ്മൾ   പ്രത്യേകം   ഓർക്കേണ്ട   ഒരു  കാര്യമുണ്ട് .   ചെന്നായ  വർഗ്ഗത്തിൽപെട്ടവരാണ്   നായ്ക്കൾ .    ചെന്നായ്ക്കൾക്ക്   ഡൊമസ്റ്റിക്കേഷൻ  വഴി നായ്ക്കളിലേയ്ക്ക്   രൂപാന്തരീകരണം   സംഭവിച്ചതാണ്.     മനുഷ്യൻ   ആദ്യമായി  മെരുക്കി  വളർത്തിയ   മൃഗമാണ്   നായ.   ഏതാണ്ട്   പന്തീരായിരം   വർഷങ്ങൾക്ക്   മുൻപാണെന്ന്  പറയപ്പെടുന്നു ,   മനുഷ്യൻ  ചെന്നായ്ക്കളെ    മെരുക്കിയെടുത്തത്.   അങ്ങനെ  ചെന്നായയെ  മെരുക്കി  നായയാക്കി   വളർത്തി .   ഈ  നായ്ക്കൾക്ക്   മനുഷ്യരുമായി   ബന്ധമില്ലാതായാൽ ,   അവർ  പൂർവ്വികരായ   ചെന്നായ്ക്കളുടെ   സ്വഭാവം   കാണിയ്ക്കും.    

ചെന്നായ്ക്കൾ   കൂട്ടമായിട്ടാണ്  ഇരതേടുകയും   ആക്രമിയ്ക്കുകയും ചെയ്യുക.   മുഖത്തും  തുടയിലുമാണ്  ചെന്നായ്ക്കൾ   ആക്രമിയ്ക്കുക.   നോക്കൂ ,    ഇപ്പോൾ   തെരുവ് നായ്ക്കളുടെ   സ്വഭാവം  ഈ പറയുന്ന   ചെന്നായ്ക്കളുടെ  സ്വഭാവത്തിലേയ്ക്കല്ലേ  വിരൽ ചൂണ്ടുന്നത് ?   

ചുരുക്കം  പറഞ്ഞാൽ ,   ഉപേക്ഷിയ്ക്കപ്പെട്ട  നായ ,  തന്റെ   വംശപൈതൃകം  തേടുന്നു...!   അതായത്   വിപരിണാമം.  വംശപാരമ്പര്യത്തിലേക്കുള്ള  തിരിച്ചുപോക്ക് .

ഇതൊരു  കാര്യം...   ഇനി  മറ്റൊരു  കാര്യം.


ഭക്ഷണം   പാഴാക്കി തെരുവിൽ  തള്ളുന്ന  രീതി...  അറവ് മാലിന്യങ്ങൾ,   ഹോട്ടലിലെ  വേസ്റ്റ്   തുടങ്ങിയവ  സംസ്ക്കരിയ്ക്കാതെ തെരുവിൽ  തള്ളുന്ന  രീതി..   ഇതൊക്കെ   ഭക്ഷിച്ചാണ്‌   തെരുവ് നായ്ക്കൾ   കൊഴുക്കുന്നത് .   


ധാരാളം   രാസപദാർത്ഥങ്ങൾ   അടങ്ങിയ   ഭക്ഷണം  ചിലപ്പോഴൊക്കെ   മനുഷ്യരിൽപ്പോലും   വന്യ സ്വഭാവം ഉണ്ടാക്കുന്നു  എന്ന്  വിദഗ്ദ്ധമതം .   അത് ,  അതിലിരട്ടിയായി   തെരുവ് നായ്ക്കളിലും .


ഒരുപാട് ദുരന്തങ്ങൾ   നമ്മളിപ്പോൾ   കണ്ടു കഴിഞ്ഞു.   ഒരുപാട് വേദനിയ്ക്കുകയും  ചെയ്തു.    പക്ഷെ  ഈ  കൊന്നുതീർക്കൽ  എത്രത്തോളം  പരിഹാരമാകുമെന്ന്  അറിയില്ല.  


സൗത്ത്   ആഫ്രിക്കയിലെ   തെക്കു കിഴക്കൻ   പ്രദേശത്തുള്ള   'മാരിയൻ '   ദ്വീപിൽ   വളരെ   ക്രൂരമായൊരു   നായക്കുരുതി   നടന്നതായി  വായിച്ചിട്ടുണ്ട്.   പതിനാറ്  വർഷം  നിരന്തരമായിട്ട്  തെരുവ്  നായ്ക്കളെ  കൊന്നത്രെ.!   എന്നിട്ടും  തെരുവ് നായ്  പ്രശ്നം  പരിഹരിയ്ക്കാൻ  അവർക്ക്  കഴിഞ്ഞില്ല   എന്നാണ്   പറയുന്നത് .


 അതുകൊണ്ടാണ്   എനിയ്ക്ക്   സംശയം..  ഇവയെ എല്ലാം കൊന്നുതീർക്കാനാവുമോ?    ഇതൊരു  പരിഹാരമാകുമോ ?


ഇത്തരുണത്തിൽ   നമ്മൾ ഓർക്കേണ്ട  ഒരു  പ്രധാനപ്പെട്ട  കാര്യം,   തെരുവിൽ ഭക്ഷണമില്ലെങ്കിൽ ,  തെരുവിൽ  നായയുമുണ്ടാകില്ല എന്നതാണ് .  അതായത്   തെരുവ്‌നായ്ക്കളെ  കൊല്ലുന്നതിനു മുൻപ് ,   അവയുണ്ടാകാനുള്ള  സാഹചര്യങ്ങളെ   ഉന്മൂലനം   ചെയ്യുക.


അതെ... സാഹചര്യങ്ങളെയാണ്   ആദ്യം  ഉന്മൂലനം ചെയ്യേണ്ടത്   എന്നെനിയ്ക്ക്   തോന്നുന്നു.


എന്തായാലും  ഒരു കാര്യം   ഉറപ്പാണ് .   കുരുതി   കഴിയ്ക്കപ്പെടുന്ന   ഓരോ   നായയുടേയും  ആത്മാവ്   നമുക്ക്   നേരെ   വിരൽചൂണ്ടി പറയും....


" നിങ്ങളാണ് ... നിങ്ങളാണെന്നെ  തെരുവിലാക്കിയത് .   നിങ്ങളാണെന്നെ   കൊലയാളിയാക്കിയത്..."


                                        -------------------------


 
Copyright © .