2023, ജനുവരി 27, വെള്ളിയാഴ്‌ച

വിശ്വാസവും മാനവികതയും. (New )

0 അഭിപ്രായ(ങ്ങള്‍)

 വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും ഇടയ്ക്കുള്ള അവസ്ഥ വിചിത്രവും കൗതുകകരവുമാണ്.  ഇതിന്റെ രണ്ടിന്റെയും ഇടയിലുള്ള ഒരു വിശ്വാസി എന്ന് ഞാനെന്നെ സ്വയം വിലയിരുത്തുമ്പോൾ മറ്റുള്ളവർ  അത്  ഏത് രീതിയിൽ ഉൾക്കൊള്ളും എന്നറിയില്ല.  ഒരുപക്ഷേ ഞാനിതിന്റെ  രണ്ടിന്റെയും സങ്കരമാകാൻ  കാരണം, അച്ഛന്‍ അവിശ്വാസിയും അമ്മ വിശ്വാസിയുമായതാവാം.  എന്നാൽ അമ്മയ്ക്ക് അന്ധവിശ്വാസം തീരെയുണ്ടായിരുന്നില്ല. 

കുറേപ്പേരെ എല്ലാം ഉള്ളവരായും  സുഖിയ്ക്കാൻ മാത്രമായും കുറേപ്പേരെ ഒന്നുമില്ലാത്തവരായും പീഡനങ്ങൾ സഹിയ്ക്കേണ്ടവരായും സൃഷ്ടിച്ചത് ദൈവമാണെങ്കിൽ അങ്ങനെയൊരു ദൈവത്തിനെ നമുക്കെന്തിന് എന്നായിരുന്നു, എന്നും മറ്റുള്ളവർക്കായി ജീവിച്ച, കയ്യിലുള്ള അവസാനത്തെ ചില്ലിക്കാശ് വരെ ദുരിതം അനുഭവിയ്ക്കുന്നവർക്ക് കൊടുത്ത്  കാലിക്കീശയുമായി ജീവിച്ചുമരിച്ച അച്ഛന്റെ ചോദ്യം.  ആ ചോദ്യത്തെയാണ് ഞാൻ പിന്തുടർന്നത്.   എനിക്ക് വിശ്വാസമുണ്ട്. എന്നാലത് അന്ധമായ രീതിയിലല്ലതാനും .  എന്റെ വിശ്വാസത്തിന്റെ രീതികൾ മറ്റാരെയും നോവിയ്ക്കാതിരിക്കാൻ ഞാൻ  ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ മറ്റൊരാളുടെ വിശ്വാസത്തെ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല.  അത് അച്ഛനും ചെയ്തിട്ടില്ല. ആരുടേയും സ്വാതന്ത്ര്യത്തിൽ അനാവശ്യമായി കൈ കടത്തിയില്ല അച്ഛൻ. വീടിന്റെ മുന്നിലുള്ള പള്ളിയിൽ പെരുന്നാൾ വരുമ്പോൾ  എല്ലാ സഹായസഹകരണങ്ങളും അച്ഛൻ ചെയ്യുമായിരുന്നു. പ്രദക്ഷിണം കാണാൻ നിൽക്കുമായിരുന്നു. ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പ് കാണുമായിരുന്നു. അതൊക്കെ നാട്ടിൽ നടക്കുന്ന സാംസ്ക്കാരിക പരിപാടിയാണ് എന്നാണു അദ്ദേഹം പറയുക.  എന്നാൽ ഒരിയ്ക്കലും വഴിപാടുകൾ നടത്താനോ കാണിപ്പെട്ടിയിൽ ഇടാനോ പൈസ തന്നില്ല. ആ പൈസ പാവങ്ങൾക്ക് കൊടുക്കാൻ പറഞ്ഞു അച്ഛൻ. ആ യുക്തിയും മാനവികതയുമാണ് ഞാൻ നെഞ്ചിലേറ്റിയത്.   


ക്ഷേത്രത്തെക്കുറിച്ചുള്ള കുട്ടിക്കാലത്തെ  ഓർമ്മകൾ പോലും തങ്ങിനിൽക്കുന്നത്,  അച്ഛന്റെ ജ്യേഷ്ഠപത്നിയുടെ കൂടെ ഇടയ്ക്ക്  അമ്പലക്കുളത്തിൽ കുളിക്കാൻ പോകുന്നതും, വല്ലപ്പോഴും അമ്മ പറിച്ചുതരുന്ന പനിനീർപ്പൂക്കൾ നനഞ്ഞ വാഴയിലയിൽ  വച്ച് ഏറെ ദൂരം നടന്ന് അമ്പലത്തിന്റെ നടയ്ക്കൽ കൊണ്ട് വയ്ക്കുന്നതും,  അമ്പലത്തിലെ ഉത്സവപ്പറമ്പിലെ കച്ചവടക്കാരുടെ കയ്യിൽ നിന്നും കുപ്പിവളയും മുത്തുമാലയും വാങ്ങുന്നതും ബാലേ, വില്ലടിച്ചാംപാട്ട് ആദിയായവ  ആസ്വദിക്കുന്നതിലുമൊക്കെയാണ്.  ഇന്നും നല്ല ഓർമ്മയുണ്ട്, അന്ന്  ശ്രീകോവിലിൽ നോക്കിയത്  ഈശ്വരനെ കാണാനായിരുന്നില്ല. ആ ബിംബത്തിന് പിന്നിൽ സൂര്യന്റെയോ പൂവിന്റെയോ മറ്റോ  ആകൃതിയിൽ ഉള്ളൊരു  പ്രകാശമുണ്ടായിരുന്നു. അതാണ് ഞാൻ കൗതുകത്തോടെ നോക്കിയിരുന്നത്. ഒരിയ്ക്കലും തീരാത്തൊരു കൗതുകമായിരുന്നു എനിയ്ക്കത്.

 നിത്യേന ക്ഷേത്രത്തില്‍ പോയി പ്രാർത്ഥിക്കുക  എന്നത് അന്നും ഇന്നും ഒരു ജീവിതചര്യയാക്കി എടുത്തിട്ടില്ല.  എന്നാല്‍ പോകണമെന്ന്  സ്വയം തോന്നുന്ന ദിവസം ഞാന്‍ പോവുകയും ചെയ്യും. അത് വളരെ ആസ്വദിച്ചാണ് ചെയ്യുക.  യാതൊരു ധൃതിയുമില്ലാതെ വഴിയോരത്തുള്ള ചെടികളേയും പൂക്കളെയും ശ്രദ്ധിച്ച്,  വഴിയരികില്‍ നില്‍ക്കുന്ന ഇലഞ്ഞി പൂക്കുന്ന കാലത്ത് അതിന്റെ മൂന്നുനാല് പൂക്കളെടുത്ത് വാസനിച്ച്,  എതിരെ വരുന്ന ബന്ധുക്കളോടും പരിചയക്കാരോടും ചിരിച്ച് കുശലം പറഞ്ഞൊക്കെ നടക്കുന്നതാണ് ശീലം.   അമ്പലത്തില്‍ ചെന്നാല്‍ ഓട്ടപ്രദക്ഷിണം നടത്തി തിരികെ ഓടുന്ന ശീലവുമില്ല. പ്രദക്ഷിണവഴികളില്‍ ധ്യാനലീനമായിരിയ്ക്കും മനസ്സ്.  എന്നുവച്ചാല്‍ ഒന്നുമില്ലാത്തൊരു അവസ്ഥ എന്നേ  മനസ്സിലാക്കേണ്ടതുള്ളൂ.  ശ്രീകോവിലിന്റെ മുന്നില്‍ നിന്ന് ലിസ്റ്റ് എഴുതി വായിയ്ക്കുന്നതുപോലെ പ്രാര്‍ത്ഥിക്കുന്ന സ്വഭാവമില്ല. ഉള്ളിലേക്ക് നോക്കി മന്ത്രധ്വനികള്‍ കേട്ട്  സുഗന്ധം ആസ്വദിച്ച്  ശാന്തമായി നില്‍ക്കും. മനസ്സിൽ പ്രാർത്ഥനയോ പരാതിയോ പരിഭവമോ ഉണ്ടാവില്ല.  അതിനിടയില്‍  ദേഹത്ത്  വീഴുന്ന തീര്‍ത്ഥത്തിന്റെയും  കൈയ്യില്‍ വാങ്ങുന്ന ചന്ദനത്തിന്റെയും കുളിര് ഏറെ  ഇഷ്ടമാണ്.

വേദഗ്രന്ഥങ്ങൾ ഒന്നുംതന്നെ വായിച്ചിട്ടില്ല.  എന്നാൽ അതിലെ കാര്യങ്ങൾ കഥകൾ പോലെ കേൾക്കാനും വായിക്കാനും ഇഷ്ടമാണ്.   ജാതിമതഭേദമെന്യേ എല്ലാ മതഗ്രന്ഥങ്ങളിലും ഒരേ കാര്യം തന്നെയാണ് പറഞ്ഞിട്ടുള്ളതെന്നും മനുഷ്യൻ കാണിക്കുന്ന തരംതിരിവ് ബുദ്ധിശൂന്യതയാണെന്നുമാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. നല്ലതിന് വേണ്ടി നമ്മുടെ ആചാര്യന്മാർ എഴുതിവച്ച പുസ്തകങ്ങൾ പരസ്പരം വൈരം തീർക്കാൻ പലയിടത്തും ഉപയോഗിക്കപ്പെടുമ്പോൾ വിഷമം തോന്നും.  സത്യത്തിൽ,  ഒരുപാട് പഠനങ്ങൾക്കുള്ള സാദ്ധ്യത അവശേഷിപ്പിച്ചാണ് നമ്മുടെ ഗ്രന്ഥകാരന്മാർ ബുദ്ധിപൂർവ്വം ഓരോന്നും  എഴുതി നിർത്തിയിരിക്കുന്നത്.  വ്യത്യസ്ത  വീക്ഷണകോണിലൂടെ  ഒരു തുടർപഠനം ഓരോ ഗ്രന്ഥങ്ങളും നമുക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.  വേദഗ്രന്ഥങ്ങളിലെ   കഥകളോടൊപ്പം അതിന്റെ രാഷ്ട്രീയവും കൂടി ചിന്തിയ്ക്കുന്നതാണ് എനിയ്ക്കിഷ്ടം.  ആത്മീയതയിലെ ശാസ്ത്രം അന്വേഷിക്കാന്‍ ആണ് എനിയ്ക്ക് കൂടുതല്‍ ഇഷ്ടം തോന്നുക.  എന്നെ സംബന്ധിച്ചിടത്തോളം  ആ അന്വേഷണത്തിന്റെ കൗതുകവും സന്തോഷവും  അനുപമമാണ്.  

ക്ഷേത്രങ്ങളിലെ ചുവർചിത്രങ്ങളും  ബിംബങ്ങളും കാണാൻ വലിയ ഇഷ്ടമാണ്. എന്നാൽ  അതിന്റെ കലാഭംഗിക്ക് മുന്നിലാണ് ഞാൻ നിന്നുപോവുക. ആ ചിത്രം വരച്ച അല്ലെങ്കിൽ ആ രൂപം കൊത്തിയെടുത്ത വിരലുകളുടെ മാന്ത്രികതയെ  അത്ഭുതാദരങ്ങളോടെ ഓർത്തുപോകും.  അതുപോലെ ഭക്തിഗാനങ്ങളിലെ ഭക്തിയല്ല, അതിലെ സംഗീതമാണ് എന്നെയെന്നും പിടിച്ചുനിർത്തുക. സംഗീതം ഇഷ്ടമായില്ലെങ്കിൽ എത്ര നല്ല  ഭക്തിഗാനമായാലും ശരി,  എന്റെ പ്രിയപ്പെട്ടവയിൽ നിന്നും അവ ഒഴിവാകും.  അതുപോലെ കാണിപ്പെട്ടിയിൽ  പണം നിക്ഷേപിക്കുന്നത് ഒരു അത്യാവശ്യമായി എനിക്ക് തോന്നിയിട്ടില്ല.  അതിലേറെ ദൈവികമായി എനിക്ക് തോന്നിയിട്ടുള്ളത് ദീനത അനുഭവിക്കുന്നവരെ സഹായിക്കുന്നതാണ്.  പണ്ട് ഞാനോർക്കുന്നു, അന്നൊക്കെ ആരാധനാലയങ്ങളുടെ  പരിസരത്ത് ഭിക്ഷക്കാർ നിരന്നിരിക്കുന്നുണ്ടാവും.  കാണിപ്പെട്ടിയിൽ ഇടാൻ കയ്യിൽത്തരുന്ന പൈസ ഭിക്ഷക്കാർക്ക് വീതം വച്ചിട്ട് വെറുംകൈയ്യോടെ നടയിൽ പോയി നിൽക്കും.  

സത്യത്തിൽ,  ഭക്തിയേക്കാള്‍ ഉപരി എന്നെ ദൈവത്തോടുപ്പിയ്ക്കുന്നത്  കഥകളിലൂടെയും മിത്തുകളിലൂടെയും അവര്‍ ഉണ്ടാക്കിയെടുക്കുന്ന വ്യക്തിത്വമാണ്.
ഞാന്‍ വളര്‍ന്ന എന്റെ വീടിന്റെ തൊട്ടുമുന്നില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയുണ്ട് എന്ന്  ഞാൻ മുകളിൽ സൂചിപ്പിച്ചു. പള്ളിയുടെ സാന്നിദ്ധ്യം കൊണ്ടാവാം സണ്‍ഡേ സ്കൂളും പള്ളിപ്പെരുന്നാളും ക്രിസ്മസ് കരോളും ഒക്കെ ജീവിതത്തോട് ഏറെ ചേര്‍ന്നുനിന്നു.  ക്ഷേത്രം വീട്ടില്‍ നിന്നും വളരെ ദൂരെയായിരുന്നു.  പള്ളി തൊട്ടുമുന്നിലും.  അതുകൊണ്ട് ഹിന്ദു ഭക്തിഗാനങ്ങളെക്കാള്‍   കൂടുതല്‍ കേട്ടതും പാടിനടന്നതും ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആണ്. 
പള്ളിയിൽപ്പോയി മുട്ടുകുത്തി നിന്നിട്ടുണ്ട്.  മറ്റൊന്നുമല്ല.  യേശുക്രിസ്തുവിന്റേയും കന്യാമറിയത്തിന്റെയും   മുഖത്തെ  കാരുണ്യവും ആര്‍ദ്രതയും ശാന്തതയും  എന്റെ മനസ്സിലെയ്ക്കും പകര്‍ന്നു കിട്ടുന്നു. നല്ലൊരു അനുഭവമാണത്.  

തിരക്കുള്ള ക്ഷേത്രങ്ങളിൽ പോകാൻ വലിയ മടിയാണ്. നാട്ടുമ്പുറങ്ങളിൽ യാതൊരു തിരക്കുമില്ലാതെ ഒറ്റതിരിഞ്ഞു നിൽക്കുന്ന, ചുറ്റും നിറയെ പച്ചപ്പുള്ള ചില ആരാധനാലയ                       ങ്ങളുണ്ട്. അവിടെപ്പോയി നിൽക്കുന്നത് വല്ലാത്തൊരു അനുഭൂതിയാവാറുണ്ട്.  ആ അന്തരീക്ഷം ഉള്ളിൽ ഒരുപാട് പോസിറ്റിവ് എനർജി നിറയ്ക്കും. അതുപോലെ എല്ലാ മതക്കാർക്കും പ്രവേശനമുള്ള ആരാധനാലയങ്ങളിലെ  സമത്വത്തെയും  ഞാനേറെ സ്നേഹിക്കുന്നു. 

അച്ഛൻ എപ്പോഴും  പറയുമായിരുന്നു, ദൈവങ്ങളെ ശ്രീകോവിലിന്റെ ഉള്ളിൽ പൂട്ടിയിടാതെ തുറന്ന് വിടാൻ. അതേ  വഴിയാണ് എന്റെയും യാത്ര.  അതിനർത്ഥം ദൈവനിന്ദ എന്നല്ല.  സർവ്വ ചരാചരങ്ങളിലുമാണ് ദൈവം എന്നാണ്.  പ്രകൃതിയിൽ, മനുഷ്യരിൽ, ജീവനില്ലാത്ത വസ്തുക്കളിൽ ഒക്കെ ദൈവമുണ്ട്. അഥവാ ഇവയിലൊക്കെ ഞാൻ കണ്ട പ്രത്യേകതകളോ സ്നേഹമോ ഒക്കെയാണ് എനിയ്ക്ക് ദൈവം.  അങ്ങനെ നോക്കുമ്പോൾ, നടന്നുതീർത്ത വഴികളിൽ ഞാനെത്രയോ തവണ ദൈവത്തെ കണ്ടു! ഒരിയ്ക്കൽ, ഗർഭിണിയായിരുന്ന സമയത്ത്  ഒരു ബസ്സിൽ സഞ്ചരിയ്ക്കേണ്ട അവസരം വന്നു. അന്ന്,  ആ ട്രാസ്‌ൻപോർട്ട്  റൂട്ടിൽ അതുവരെ പതിവില്ലാത്ത വിധത്തിൽ ഒരു പ്രൈവറ്റ് ബസ് വന്നുനിർത്തി. എന്നോടൊപ്പം ഒരു ബന്ധു സ്ത്രീയും ഉണ്ട്. മുൻവാതിലിൽക്കൂടി  കയറാൻ ശ്രമിച്ചു ഞാൻ.  എന്റെ കഷ്ടപ്പാട് കണ്ട ഡ്രൈവർ ബസ്സിന്റെ എൻജിൻ വരെ ഓഫ് ചെയ്തിട്ട് ഞാൻ കയറുന്നത് വളരെ അനുതാപത്തോടെ നോക്കി. കയറിക്കഴിഞ്ഞ് സുരക്ഷിതമായി ഒരു ഇരിപ്പിടത്തിൽ ഇരിയ്ക്കുന്നതുവരെ അദ്ദേഹം ക്ഷമയോടെ കാത്തു. ഇരുന്നുകഴിഞ്ഞപ്പോൾ , "പിടിച്ചിരിക്ക് മോളെ" എന്നൊരു പറച്ചിലും.  അത്രയുമായപ്പോഴേക്കും   എന്തുകൊണ്ടോ എന്റെ കണ്ണ് നനഞ്ഞു. ഞാൻ അദ്ദേഹത്തിൻറെ മുഖത്തേക്ക് നോക്കിയതേയില്ല. കാറ്റടിയ്ക്കുന്ന വശത്തേക് നോക്കിയിരുന്ന് എന്റെ കണ്ണിലെ നനവ് ഉണക്കിക്കളഞ്ഞു.  അന്ന് എന്റെ അച്ഛന്റെ പ്രായം തോന്നിച്ച ആ ആളെ എനിയ്ക്കറിയില്ല. പിന്നീടൊരിയ്ക്കലും ഞാൻ കണ്ടിട്ടുമില്ല. പക്ഷേ  അത് ദൈവമായിരുന്നു എന്ന് ഞാൻ പറയും.  അതാണ് എനിക്ക് ദൈവം. ആ ദൈവത്തെ ഒന്നുകൂടി കാണാനും ഒന്ന് തൊഴുവാനും ഇനിയൊരു ജന്മം കൂടി കിട്ടിയെങ്കിൽ എന്ന് ഞാനാഗ്രഹിക്കുന്നു.  പിന്നീട് എത്രയോ വട്ടം ഞാനാ മനുഷ്യനെ  സ്നേഹത്തോടെ ഓർത്ത് പറഞ്ഞിട്ടുണ്ട്! ഇന്നും ഓർക്കുന്നു.  ആ സ്നേഹമാണെനിയ്ക്ക് പ്രാർത്ഥന. 

കോളേജുകാലത്ത് ചുട്ടുപൊള്ളി പനിയ്ക്കുന്ന ശരീരവുമായി കോളേജിൽ നിന്നും തിരികെ കേറിയ തിരക്കുള്ള ബസ്സിൽ കമ്പിയിൽ തൂങ്ങിപ്പിടിച്ചുനിന്ന ഞാൻ തല കറങ്ങി കണ്ണിൽ ഇരുട്ട് കേറുന്നതും എന്റെ പുസ്തകങ്ങൾ വീണുപോകുന്നതും അറിഞ്ഞു. കണ്ണ് തുറന്നപ്പോൾ സീറ്റിൽ ഇരിക്കുന്നു. ആരൊക്കെയോ എന്തൊക്കെയോ ചോദിക്കുന്നു. അതിനിടയിൽ ഒരാൾ എന്റെ പുസ്തകം നീട്ടി. അതാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. താഴെവീണ പുസ്തകം പെറുക്കി കരുതലോടെ കാത്ത  അയാളും  എനിക്ക് ദൈവമാണ്.  ആരെങ്കിലും എഴുന്നേറ്റ് എനിക്ക് സീറ്റ് തന്നിട്ടുണ്ടാവാം. ആരെങ്കിലും എന്നെ താങ്ങിപ്പിടിച്ച്  ഇരുത്തിയിട്ടുണ്ടാവാം. ആരെങ്കിലും എന്റെ മുഖത്ത് വെള്ളം തളിച്ചിച്ചിട്ടുണ്ടാവാം.  ആരെങ്കിലും എനിയ്ക്ക് കുടിയ്ക്കാൻ വെള്ളം നീട്ടിയിട്ടുണ്ടാവാം. അതൊന്നും ഞാൻ കണ്ടില്ല. പക്ഷേ  അതെല്ലാം ദൈവത്തിന്റെ കൈകളാണെന്നെനിക്കുറപ്പാണ്.  

അമ്മയുടെ ഒരു അനുഭവസാക്ഷ്യമുണ്ട്. എനിക്ക് ഒന്നര വയസ്സുള്ളപ്പോൾ ഉണ്ടായൊരു വാഹനാപകടം.  അമ്മയുടെ സ്ഥിതി ഗുരുതരമാണെന്നും ഞാൻ മരിച്ചുപോയെന്നും ശ്രുതി പരന്നു.  അന്നെന്നെ വാരിക്കൂട്ടിയെടുത്ത് ആശുപത്രയിലെത്തിച്ച ഒരു ടാക്സി ഡ്രൈവറുണ്ട്. അദ്ദേഹം ആരാണെന്ന് ആർക്കുമറിയില്ല. അന്നത്തെക്കാലത്ത് ഒരു മുഴുവൻസമയ കമ്മ്യൂണിസ്റ്റ് പ്രവർത്തകന്റെ കുടുംബം അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കം, ഒറ്റപ്പെടൽ, അവഗണന തുടങ്ങിയ എല്ലാ അവസ്ഥകളും ഉണ്ട്. ഏതോ സ്ഥലത്ത് അപകടത്തിൽപ്പെട്ട അമ്മയേയും  എന്നെയും സ്വന്തം ടാക്സിയിൽ ആശുപത്രിയിൽ  കൊണ്ടുപോയി എല്ലാ ചിലവും വഹിച്ച ആ ആൾക്ക്, അതിന്റെ പ്രതിഫലമായി അമ്മയുടെ കയ്യിലുണ്ടായിരുന്ന അല്പം മുഷിഞ്ഞ നോട്ടുകൾ  നന്ദിയോടെ പെറുക്കിക്കൊടുത്തപ്പോൾ അദ്ദേഹമത് സ്നേഹപൂർവ്വം നിരാകരിച്ചു പറഞ്ഞു, "ഒന്നും വേണ്ട". 
ആ മനുഷ്യൻ ദൈവമല്ലെങ്കിൽ പിന്നെയാരാണ് ദൈവം?!

രസകരമായ മറ്റൊന്നുകൂടി പറയാം. ഒരു പോസ്റ്റ് അല്ലെങ്കിൽ ഒരു കമന്റ് എഴുതി അത് പോസ്റ്റ് ചെയ്യാൻ തുടങ്ങുമ്പോൾ കാരണമറിയാതെ അപ്രതീക്ഷിതമായി അത് ഡിലീറ്റായിപ്പോകും. വീണ്ടുമത്  ടൈപ് ചെയ്യുന്ന ബുദ്ധിമുട്ട് ഓർത്ത് ആദ്യം  വിഷമം തോന്നുമെങ്കിലും ഒന്നുകൂടി ആലോചിയ്ക്കുമ്പോൾ ഞാൻ നെഞ്ചത്ത് കൈ വച്ച് പറഞ്ഞുപോകും, ദൈവമേ! അത് നന്നായി! കാരണം അതൊരു അനാവശ്യ കമന്റോ പോസ്റ്റോ ആണെന്നെനിക്ക് തോന്നും.  അത്രയും സമയം കൊണ്ട് അത് പോസ്റ്റ് ചെയ്യേണ്ട എന്ന് ഞാൻ തീരുമാനിക്കുകയും ചെയ്യും.  ആ സമയത്ത് വന്ന ആ ടെക്നിക്കൽ എറർ പോലും എനിക്ക് ദൈവമാണ്. 

അങ്ങനെയങ്ങനെ എണ്ണിയെണ്ണി പറഞ്ഞാല്‍  എത്രമാത്രം നന്മ നിറഞ്ഞതും വിശുദ്ധവും യുക്തിനിഷ്ഠവുമായ അനുഭവങ്ങളിലൂടെയാണ്‌  ജീവിതം കടന്നുപോന്നത്! 

നിരീശ്വരവാദം എന്റെ ലക്ഷ്യമല്ല.  സർവ്വ ചരാചരങ്ങളിലും, നമ്മളിൽത്തന്നെയുമാണ് ദൈവമെന്നാണ് ഞാൻ   പറയാൻ ശ്രമിക്കുന്നത്. യുക്തിഭദ്രമായ വിശ്വാസത്തെക്കുറിച്ചാണ്  പറയുന്നത്.  കർമ്മമാണ് പ്രാർത്ഥനയെന്നാണ്‌.  അല്ലാതെ ഒരു ദിവസം നമ്മുടെ കതകിൽ മുട്ടിവിളിച്ച് "നിനക്ക് കുറച്ച് നന്മയിരിക്കട്ടെ  എന്ന് പറയില്ല. നമ്മൾ അനുഭവിക്കുന്ന ഓരോ നന്മയും നമ്മുടെ കർമ്മഫലമാണ്. അതിന് പിന്നിൽ പ്രകൃതിയും കാലവുമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു, കാലത്തെ ക്ഷമയോടെ  കാത്തിരിക്കുന്നു. 

ലാഫിങ് ബുദ്ധ എന്ന്  വിളിക്കപ്പെടുന്ന ബുദ്ധസന്യാസി എന്തുകൊണ്ടാണ് ചിരിച്ചതെന്ന് അദ്ദേഹം തന്നെ പറയുന്നതായൊരു നിരീക്ഷണമുണ്ട്.  ലാഫിങ് ബുദ്ധയെ ഒരുപക്ഷെ കൊച്ചു കുട്ടികൾക്ക് പോലുമറിയാം.  എന്നാൽ അദ്ദേഹം എന്തുകൊണ്ട് ചിരിച്ചു എന്ന് കുട്ടികൾക്ക് പലർക്കും ചിലപ്പോൾ അറിവുണ്ടാവില്ല.  ഒരുദിവസം രാവിലെ പെട്ടെന്ന് അപ്രതീക്ഷിതമായി അദ്ദേഹം ചിരിക്കാൻ തുടങ്ങിയെന്നും  അതുകണ്ട്  പകച്ച  ശിഷ്യന്മാർ, എന്തുകൊണ്ടാണ് അങ്ങ്  ഇങ്ങനെ നിർത്താതെ ചിരിക്കുന്നതെന്നും ചോദിച്ചതായിട്ടാണ് പറയപ്പെടുന്നത്.  അദ്ദേഹം പറഞ്ഞുവത്രേ,  ദൈവത്തെ തിരഞ്ഞു നടക്കുന്നവർ എന്തൊരു വിഡ്ഢികളാണ്! നമ്മിൽത്തന്നെയുള്ളതിനെ അന്വേഷിച്ച്  നമ്മൾ പുറത്തലയുന്നത് എത്രയോ പരിഹാസ്യമാണ്! അതോർത്തിട്ട് എനിക്ക് ചിരി അടക്കാനാവുന്നില്ല...    അദ്ദേഹത്തിന് ലോകത്തോട് പറയാനുണ്ടായിരുന്നതും ഇതുതന്നെയായിരുന്നു. ആ  ചിരിയായിരുന്നു അദ്ദേഹത്തിൻറെ ഏറ്റവും വലിയ സന്ദേശവും. 

ശ്രീനാരായണഗുരു കണ്ണാടിപ്രതിഷ്ഠ നടത്തിയതിലും ഇതേ സന്ദേശമായിരുന്നു. ശബരിമലയും പറയുന്നു അതുതന്നെ. അപ്പോൾ ദൈവങ്ങൾ അല്ലെങ്കിൽ ഗുരുക്കന്മാർ പറഞ്ഞത് ഇതുതന്നെയാണ്. ഒരേ കാര്യം.  തത്വമസി!  

 

2023, ജനുവരി 18, ബുധനാഴ്‌ച

അരൂപികളുടെ ആകാശം.

2 അഭിപ്രായ(ങ്ങള്‍)

എത്ര നേരമായി നടപ്പ് തുടങ്ങിയിട്ട് എന്നയാളോർത്തു. എത്ര കഥകളാണ് പറഞ്ഞുതീർത്തതെന്നും.  ലോകത്തിന്റെ അവസാനം വരെ നടന്നാലും ഇനിയും ബാക്കിയുണ്ട് എന്നൊരു തോന്നലാണ് ഈ യാത്രയ്ക്ക് തങ്ങളെ കൊതിപ്പിച്ചതെന്ന്, ബസിൽ നിന്നും ഇറങ്ങി അയാൾ  നീട്ടിയ കൈയ്യിൽ പിടിച്ച് അവരിറങ്ങിയപ്പോൾ  അറിയാതെ അടയാളപ്പെടുത്തപ്പെട്ടിരുന്നു.   ആദ്യത്തെ ബസ് മുതൽ അവസാനത്തെ ബസ് വരെയുള്ള യാത്രാദൂരം എവിടെത്തുടങ്ങും, എവിടെത്തീരും എന്നതൊന്നും വെപ്രാളപ്പെടുത്തിയില്ല. . 

"എങ്ങോട്ട് മനു നമ്മൾ പോകുന്നത്?"

"അങ്ങനെയില്ലല്ലോ.  നമുക്ക് നടക്കാം. വഴി തീരുന്നിടം വരെ".    

" ഉം. കഥയും കാര്യവും പറഞ്ഞ് നടക്കാം.  ഇന്നലെ നിർത്തിയിടത്തുനിന്ന്  നമുക്ക് തുടങ്ങാം."

"ഇന്നലെ നിർത്തിയോ! ആര് ? അതിന് ഇന്നലെ നമ്മൾ മിണ്ടിയില്ലല്ലോ!"

അവർ അയാളുടെ മുഖത്തേക്ക് വെറുതെയൊന്ന് നോക്കി. അയാൾ വെറുതെയൊന്ന് പുഞ്ചിരിയ്ക്കുകയും ചെയ്തു. ചിറകുള്ള പുഞ്ചിരി. ചില ചിരികൾ അങ്ങനെയാണ്. വിശാലമായി ചിറക് വിരിച്ച അർത്ഥങ്ങൾ...  

അരികിൽക്കൂടി കടന്നുപോയ ഗർഭിണി അറിയാതെ ദേഹത്ത് തട്ടിയപ്പോൾ "യ്യോ " എന്ന പ്രതിവചിച്ച് അവർ സ്നേഹത്തിന്റെയൊരു നോട്ടമെറിഞ്ഞു. പിന്നെ അയാളുടെ കൈയ്യിൽ ചുറ്റിപ്പിടിച്ചു നടന്നു. 

"ഒരു സ്ത്രീ ഏറ്റവുമധികം നിഷ്ക്കളങ്കയാകുന്നത് എപ്പോഴാണെന്ന് നിനക്കറിയാമോ മനു?"

 ഗർഭിണിയെ നോക്കി അവർ ചോദിച്ചു. പറയൂ എന്ന ചിരിയോടെ അയാളും. 

" പ്രസവവേദന കൊണ്ട് പുളഞ്ഞ് ലേബര്‍ റൂമിൽ  കിടക്കുമ്പോള്‍.‍  ആ സമയം അവളൊരു പിഞ്ചു കുഞ്ഞിനെപ്പോലെ നിസഹായയും നിഷ്ക്കളങ്കയുമായിരിയ്ക്കും. പൂര്‍ണ്ണ നഗ്നയായി കിടക്കുന്ന അവള്‍ക്ക് തന്റെ നഗ്നതയെക്കുറിച്ച് വേവലാതിയുണ്ടാവില്ല. തന്റെ അരികില്‍‍ നില്‍ക്കുന്ന ഡോക്ടര്‍ ആണായാലും പെണ്ണായാലും ആ നിമിഷങ്ങളില്‍ അവള്‍ക്ക് ലിംഗബോധമില്ല. ജീവന്‍ പറിഞ്ഞുപോകുന്ന വേദനയില്‍ മുന്നില്‍ നില്‍ക്കുന്ന ഡോക്ടര്‍ അവള്‍ക്ക് മനുഷ്യനല്ല , ദൈവമാണ്. ദൈവത്തിന്റെ മുന്നില്‍ കിടക്കുന്ന ശിശുവിനെപ്പോലെ... വേദനിയ്ക്കുമ്പോ കരയാന്‍ മാത്രമറിയുന്ന നിഷ്ക്കളങ്കയായൊരു ശിശുവിനെപ്പോലെ...

അയാളുടെ കയ്യിൽ  കോർത്തിരുന്ന അവരുടെ  കൈകൾ ഒന്ന് മുറുകി. 

മനു, അന്നാണ് ഏറ്റവും കരുണയുള്ളൊരു സ്പര്‍ശം ഞാനറിഞ്ഞത്..!  മോളെ പ്രസവിച്ച അന്ന്... ഒരിയ്ക്കലും ഷൌട്ട് ചെയ്യാത്ത,  ആരുമറിയാതെ അടക്കിപ്പിടിച്ച് മാത്രം കരഞ്ഞ് ശീലമുള്ള ഞാന്‍ ആ പ്രസവമുറിയിലും ശബ്ദമുയർത്തിയില്ല.. എന്നാല്‍ കണ്ണീര്‍ ധാര മുറിയാതെ ഒഴുകി. ശരീരത്തിന്റെ ഓരോ അംശവും പറിഞ്ഞുപോകുന്നതുപോലെയുള്ള കൊടിയ വേദനയിലും 'അമ്മേ' എന്നൊരു നേര്‍ത്ത നിലവിളിയല്ലാതെ ഒന്നും എന്നില്‍നിന്നും ഉണ്ടായില്ല. ഒരു കൊടുങ്കാറ്റ് ചുരുങ്ങിച്ചുരുങ്ങി ഒരു നിശ്വാസമായതുപോലെയുണ്ടായിരുന്നു ആ നിലവിളി... കണ്ണുകള്‍ ഇറുക്കിയടച്ച് സര്‍വ്വശക്തിയുമെടുത്ത് ശ്വാസം അടക്കിപ്പിടിച്ച് കിടന്ന എന്റെ മടക്കിവച്ച കാല്‍മുട്ടുകളില്‍ ആ നിമിഷം അതീവ കരുണയുള്ളൊരു സ്പര്‍ശം ഞാനറിഞ്ഞു..! അത് ദൈവമായിരുന്നു! ആ ദൈവത്തിന് ഡോക്ടറുടെ മുഖമായിരുന്നു! എത്ര ധൈര്യമാണ്... എത്ര സുരക്ഷിതത്വബോധമാണ് ആ സ്പര്‍ശം എനിയ്ക്ക് തന്നത്! അത്രയും കരുണയുള്ളൊരു സ്പര്‍ശം ജീവിതത്തിലോരിയ്ക്കലും - അതിനു മുന്‍പോ പിന്‍പോ ഞാന്‍ അനുഭവിചിട്ടില്ല. ഞാന്‍ ഡോക്ടറുടെ മുഖത്തേയ്ക്ക് ഇടയ്ക്കിടെ നോക്കി.  ദൈവത്തെ നോക്കുന്നതുപോലെ. എന്നെ മുറുകെ പിടിച്ചോണെ വിട്ടുകളയല്ലേ എന്ന് പറയുന്നതുപോലെ... അദ്ദേഹം എന്റെ കവിളില്‍ മെല്ലെ തട്ടുന്നുണ്ടായിരുന്നു.  വേദനയുടേയും കാരുണ്യത്തിന്റെയും സങ്കലനം! എത്ര അനുപമവും അവർണ്ണനീയവുമായിരുന്നു  ആ നിമിഷങ്ങള്‍!" 

ഇക്കുറി അയാൾ അവളുടെ കൈകൾ മുറുകെ പിടിച്ചു. 

"മനു, നീയുമൊരു ദൈവമാണ്. ഞാനെല്ലാം പറയുന്ന, തിരിച്ച്  ഉപദ്രവിയ്ക്കില്ലെന്ന് എനിക്കുറപ്പുള്ള ദൈവം."

അയാളുടെ ഉറക്കെയുള്ള പൊട്ടിച്ചിരി കേട്ട് അവരെ കടന്നുപോയവരൊന്ന് തിരിഞ്ഞുനോക്കി. 

"എനിക്കിതുവരെ ഒരു മനുഷ്യനാവാൻ പോലും കഴിഞ്ഞിട്ടില്ല. പിന്നെയാ ദൈവം"! 

"ശരിക്കും നമ്മൾ എന്നാണ് മനു ആദ്യമായി  കണ്ടത്? നമ്മളെങ്ങനെയാണ് ഇങ്ങനെ അടുത്തത്? ഞാനെപ്പോഴും ഓർക്കുമത്."

"അഭിരാമി 'ആമി'യായപ്പോൾ നീയെന്നെയും  മനോഹർ  'മനു' വായപ്പോൾ  ഞാൻ നിന്നെയും കണ്ടു."

"ശരിയാ"

അയാളോട് ഒന്നുകൂടി ചേർന്ന് നടന്ന്  അവരയാളുടെ ശ്വാസഗതിയളന്നു. 

"എന്നെ താജ്മഹൽ കാണിക്കാൻ കൊണ്ടുപോകുവോ?"

"എന്തെ ഇപ്പൊ പെട്ടെന്ന് താജ്മഹൽ?"

"ഒന്നൂല്യ. പണ്ടേ എനിയ്ക്ക് ഇഷ്ടാ. മരിച്ച  സ്വപ്നങ്ങളെയും മരിയ്ക്കാത്ത സ്മരണകളെയും അടക്കം ചെയ്ത പ്രണയത്തിന്റെ ശവകുടീരം... പിന്നീടിങ്ങോട്ട്   നൂറ്റാണ്ടുകളായി  മരിച്ച  പ്രണയങ്ങളുടെ   മുറിവേറ്റ  ആത്മാക്കള്‍   വസിയ്ക്കുന്നിടം എന്നൊരു സങ്കല്‍പ്പവും!  താജ്മഹലിന്റെ ഈ നിര്‍വചനത്തിന്റെ  കാല്‍പനികഭംഗി എത്ര ഗംഭീരമാണ്!  എന്നാല്‍ സ്നേഹത്തിന്റെയും പ്രണയത്തിന്‍റെയും മഹാകാവ്യമായ താജ്മഹല്‍ ഒന്ന് പുനര്‍വിചാരണ ചെയ്യപ്പെട്ടാല്‍ എങ്ങനിരിയ്ക്കും മനു? പറ്റുമോ അങ്ങനെയൊരു വിചാരണയ്ക്ക്? ഭാര്യയുടെ മരണശേഷം താജ്മഹല്‍ പണിതുയര്‍ത്തുന്ന അത്രയും നാള്‍ ഷാജഹാന്‍ ധ്യാനത്തിലായിരുന്നിരിയ്ക്കുമോ? എത്രത്തോളം സത്യസന്ധതയുണ്ടാവും നമ്മളൊക്കെ ഓമനിയ്ക്കുന്ന ആ കഥയ്ക്ക്? ഞാന്‍ മരിച്ചാല്‍ എന്റെ ഖബറില്‍ ഒരു കല്ല്‌ പോലും പാകരുത്, കുറെ പുല്ലുകള്‍ മാത്രം പിടിപ്പിച്ചാല്‍ മതി, പിന്നെ പ്രാവുകള്‍ക്ക് അന്നമായി കുറെ ഗോതമ്പ് മണികളും എന്ന് ഷാജഹാന്റെ മകള്‍ ജഹനാര എഴുതിവച്ചത് എന്തുകൊണ്ടാകും? അമ്മയുടെ ഓര്‍മ്മയ്ക്കായി പിതാവ് പണിതുയര്‍ത്തിയ ആ പ്രണയശിലാകാവ്യം നിരര്‍ത്ഥകം എന്ന് ആ മകള്‍ക്ക് തോന്നിക്കാണുമോ? സകല സുഖസൌകര്യങ്ങളിലും രമിച്ച് ജീവിയ്ക്കുന്ന പിതാവിന്‍റെ പ്രകടനമോ പ്രഹസനമോ ആയി ഇത് കണ്ടുകാണുമോ? എന്തിനോടെങ്കിലും ഉള്ള പരിഹാസമാകുമോ അത്? നീ ആലോചിച്ചിട്ടുണ്ടോ?"

"എനിയ്ക്കറിയില്ല. നമുക്ക് പൂജിക്കാൻ ബിംബങ്ങൾ വേണം. ബിംബം പണ്ടൊരു ശിലയായിരുന്നു. കണ്ണും കാതുമില്ലാത്തൊരു മഹാമൗനം. അതിനെ നമ്മൾ സ്നേഹിച്ചില്ല. സ്നേഹിയ്ക്കുകയുമില്ല. പക്ഷെ ബിംബത്തെ നമ്മൾ സ്നേഹിച്ചു. അങ്ങനെ കരുതിയാൽ മതി. പിന്നാമ്പുറം നമ്മുടെ കാഴ്ചയ്ക്ക് അപ്പുറമാണ്. അതുമതി. അതാ നല്ലത്."

അയാൾ ചിരിച്ചു. അവളും. 'കഞ്ഞിക്കട' എന്ന ബോർഡ് ചൂണ്ടി അവർ. "കേറിയാലോ" എന്ന ആംഗ്യത്തിന് "ആവാം" എന്നയാളും. മേശയ്ക്ക് ഇരുപുറവും ഇരുന്ന് പരസ്പരം തിരഞ്ഞു, ആദ്യമായി കാണുന്നതുപോലെ.

"നിന്റെ മുഖത്ത് വല്ലാതെ കരിമംഗല്യം പടർന്നിരിക്കുന്നല്ലോ ആമി! അമാവാസിയുടെ വിരൽപ്പാടുകൾ പോലെ..."

വിടർന്ന ചിരിയോടെ അവൾ അയാളെ നോക്കി. 

"അല്ല. അത് ചുംബനത്തിന്റെ പാടുകളാണ്. കഴിഞ്ഞ ഏതോ ജന്മത്തിൽ സ്വപ്നത്തിലെത്തി  ഒരു ഗന്ധർവ്വൻ ചുംബിച്ചത്"

അയാളുടെ ചിരിയിൽ കുസൃതി നിറഞ്ഞു. 

"സൗകര്യങ്ങളും സ്വകാര്യതയും തിരയാതെ പ്രകൃതിയും ആകാശവും സാക്ഷി നിൽക്കുന്ന നമ്മുടെ സ്വാതന്ത്ര്യം! ഇതെത്ര ആഗ്രഹിച്ചതാണ്! ഈ യാത്രയ്ക്ക് വേണ്ടിയാണ് നമ്മൾ മരിയ്ക്കാതിരുന്നത് അല്ലേ മനു?"

അയാൾ ആർദ്രതയോടെ അവരുടെ കൈവിരലുകളിൽ ഒന്ന് തൊട്ടു. 

കഞ്ഞിയും മാങ്ങാച്ചമ്മന്തിയും ചേർന്ന്  രുചിയുടെ ലഹരി അലിഞ്ഞിറങ്ങി. ഇറങ്ങിനടക്കുമ്പോൾ, ഇനിയങ്ങോട്ട് സമയം തീരുന്നു എന്നൊരു മൂകത പൊതിഞ്ഞു. എന്നിട്ടും പറഞ്ഞ് തീരുന്നില്ല. 

"നമുക്ക് എവിടെങ്കിലും ഒന്ന് ഇരിയ്ക്കാം. ബസ്റ്റാന്ഡിലേക്ക് പോയാലോ? അവിടത്തെ  മുഷിഞ്ഞ ചാരുബഞ്ചിലിരുന്ന് നെട്ടോട്ടമോടുന്ന ആളുകളെ കണ്ട് ബാക്കി കഥ പറയാം. ജീവിതം തേഞ്ഞു തീർന്ന ആ ചാരുബഞ്ചുകളാണ് നമുക്ക് ഏറ്റവും ചേരുക."

അവർ മൗനം കുടിച്ച നിമിഷങ്ങളെണ്ണി. ബസ്സിൽ കയറാനും ഇറങ്ങാനും ധൃതി കൂട്ടുന്ന ആളുകളെ നോക്കിയിരുന്ന്  പിറുപിറുത്തു,  "സമയം പോകുന്നു"... അവരുടെ കൈയ്യിൽ മുറുകെ പിടിച്ച് സാരമില്ലെന്നയാൾ  മന്ത്രിച്ചു. ഇനിയെന്ന് എന്നൊരു കാറ്റ് ചുറ്റും പറന്നപ്പോൾ അയാളുടെ തോളിലേക്ക് അവർ തല ചായ്ച്ചു. അപ്പോഴേക്കും ബാക്കി പറയാനുള്ള കഥകളെല്ലാം  മറന്നിരുന്നു. 

"ആമി"

"ഉം"

"പോകണ്ടേ? ആറരയ്ക്കുള്ള ബസ് കഴിഞ്ഞാൽ പിന്നെ ആ വഴി ബസില്ല". 

"ഉം"

"ഞാൻ കൂടെ വരണോ?"

"വേണ്ട. നമ്മളെന്നും ഒറ്റയ്ക്കല്ലേ നടന്നത്? സമാന്തരരേഖകൾ പോലെ..."

പെട്ടെന്ന് ഓർത്തതുപോലെ ഹാൻഡ് ബാഗ് തുറന്ന് ഒരു ചെറിയ പൊതിയെടുത്ത് അയാൾക്ക് നീട്ടി.    

"ഇത് നിനക്ക്. ഇപ്പൊ തുറന്നു നോക്കരുത്. ഞാൻ പോയിട്ട് മതി".

ഒരു നിമിഷം ഒന്ന് പകച്ച് ഒരു യാത്രാമൊഴിപോലെ  അയാളത് വാങ്ങി.   

"ഇനിയെന്ന് എന്ന് നീ  ചോദിയ്ക്കരുത്. യാത്ര പറയുകയുമരുത്.  ഇത്തരം ആചാരങ്ങളൊന്നും നമ്മുടെ ജീവിതത്തിലുണ്ടായിട്ടില്ലല്ലോ."

ബസ് വന്നു നിന്നു. 

"ആമി"

"വേണ്ട. ഒന്നും പറയരുത്. ഒന്നും പറയാതെ അറിഞ്ഞവരാണ് നമ്മൾ."

അവർ തിരിഞ്ഞുനോക്കാതെ ബസ്സിലേക്ക് കയറിപ്പോയി.  യാത്രാമൊഴികളില്ലാതെ... അയാൾ അനക്കമറ്റ്‌ നിന്നു.  ഇരുവർക്കുമിടയിലൊരു കടൽ വന്നു നിറഞ്ഞു. വണ്ടി അകന്നകന്നുപോയി. തിരികെ ചാരുബഞ്ചിലേക്ക് ഒരു തളർച്ചയോടെ ഇരുന്നു. അവൾ തന്നുപോയ പൊതി തുറന്നു.  " പ്രണയത്തിന്റെ ശവകുടീരം"   എന്നൊരു കടലാസ് കഷണം അയാളെ നോക്കി പറഞ്ഞു... സ്തംഭിച്ചുപോയി!  ആ തുണ്ടുകടലാസിൽ  അക്ഷരങ്ങൾ   കരയുകയാണോ  എന്നയാൾ സംശയിച്ചു.  പ്രണയത്തിൻ്റെ  മുറിഞ്ഞ  ആത്മാവിനെ ചുരുക്കിയടുക്കി  ഒരു തുണ്ടുകടലാസില്‍  ഒതുക്കിയ നേരം അവളെത്ര  നൊന്തുകാണുമെന്നോര്‍ത്തപ്പോ,  മനസ്സ് വിറച്ചത്, മാഞ്ഞുപോയ  നാളുകളുടെ  ഓര്‍മ്മകള്‍  നനവാര്‍ന്നിട്ടാകും  എന്നയാള്‍  ആശ്വസിച്ചു...

കണ്ണീരിനേക്കാള്‍  നോവുന്ന  വാക്കുകളെ  ഗര്‍ഭം ധരിച്ച  ഒരു കൊച്ചു താജ്മഹല്‍ ഒരു ശിലാമൗനം പോലെ  അവളയച്ച സമ്മാനപ്പെട്ടിയിലിരുന്ന്  അയാളെ  ആര്‍ദ്രമായി  നോക്കി.  ആ നോട്ടത്തില്‍   ഒരുപാട് കഥകളുണ്ടായിരുന്നു.   അരൂപികളുടെ ആകാശത്തിന്റെ കഥ!  അരൂപികളുടെ  ആകാശത്ത്  സംവദിയ്ക്കുന്നതിന്റെ  നോവുകള്‍  പേറുന്ന  അജ്ഞാതരൂപങ്ങളുടെ കഥ! അയാള്‍   ചെവിയോര്‍ത്തു....

" അരൂപികളുടെ   ആകാശത്തെ   നോവുന്ന ആത്മാക്കളുടെ കൂട്ടത്തില്‍   ഞാനുമുണ്ട്..."

അയാള്‍ക്കൊന്നും   മനസ്സിലായില്ല..  ആ  മാര്‍ബിള്‍ ശില്‍പ്പത്തിനുള്ളില്‍  അവളുണ്ടോ ?  ഹേയ്..  അതൊരു  ശവകുടീരമല്ലേ...  നൂറ്റാണ്ടുകളായി  മരിച്ച  പ്രണയങ്ങളുടെ   മുറിവേറ്റ  ആത്മാക്കള്‍   വസിയ്ക്കുന്നിടം..

"ധർമ്മാനുഷ്ഠാനങ്ങൾക്ക് വേണ്ടി നമ്മള്‍ വലിച്ചെറിഞ്ഞ നമ്മുടെ പ്രണയം  ഇതാ  ഈ  ശില്‍പത്തില്‍.  ഇത് നീയെടുത്തുകൊള്ളുക.  പ്രണയത്തിന്റെ   ആത്മാവിനെ   നീ  സൂക്ഷിച്ചുവയ്ക്കുക.  ജന്മങ്ങള്‍ താണ്ടി  വീണ്ടും  ഞാന്‍ നിന്‍റെ അടുത്തെത്തുംവരെ... "

അയാള്‍  കണ്ണുകള്‍ ഇറുക്കിയടച്ചു...

 


 
Copyright © .