2018, ഏപ്രിൽ 29, ഞായറാഴ്‌ച

ഈ ഭൂമി ഇപ്പോഴും നല്ലതാട്ടോ.. !

28 അഭിപ്രായ(ങ്ങള്‍)
ഈ ഭൂമി ഇപ്പോഴും നല്ലതാട്ടോ.. !

ഇന്നലെ ഒരു കുടുംബസംഗമം. അമ്മവീട്ടില്‍. ഒരു ഉള്‍നാടന്‍ ഗ്രാമം. എന്റെ ശൈശവബാല്യങ്ങള്‍ ചിലവഴിച്ച -- കാപ്പി , കുരുമുളക് , മഞ്ഞള്‍, കശുവണ്ടി , കശുമാമ്പഴം , കച്ചൂലം , ഇഞ്ചി തുടങ്ങിയവയുടെ ആസ്വാദ്യഗന്ധങ്ങളിലൂടെതന്നെ എന്നെ തടവിലാക്കിയ -- മലയോരഗ്രാമം. പിന്നീട് എല്ലാ അവധിയ്ക്കും അമ്മവീട്. അവധി എന്ന് പറഞ്ഞാല്‍ ആ രണ്ടു മാസം അമ്മവീട്. അന്ന് മുത്തച്ഛനും മുത്തശ്ശിയും ഉള്ള കാലം. ചിറ്റമാരുടെയും അമ്മാവന്റെയും ഒക്കെ മക്കളും ഞങ്ങളും പിന്നെ അയല്‍പക്കത്തെ കുറെ കുട്ടികളും. അതില്‍ പ്രധാനി ജോര്‍ജ് ആയിരുന്നു. അവന്റെ അനിയത്തി മിനിയും. അടുത്ത വീട്ടിലെയാണ്.

മുത്തച്ഛനും മുത്തശ്ശിയും മരിച്ചു. പഴയ തറവാട് വിറ്റുപോയി .
ഒരിയ്ക്കല്‍ അവിടെ ചെന്നപ്പോള്‍ ചുമ്മാ ആ പഴയ വീട് കാണാന്‍ കൊതിയായിട്ട് ഞങ്ങള്‍ - ഞാനും അനിയത്തിയും കൂടി അവിടെ പോയി. അന്നത്തെ വീടിനു ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ട് അവര്‍. ഒരുപാട് ഓര്‍മ്മകള്‍ ഉറങ്ങുന്നുണ്ട് അവിടെ. ഞാന്‍ അവിടവിടെ നോക്കി തപ്പിത്തിരഞ്ഞു നടന്നു. അന്ന് ഞാന്‍ പതിച്ചു പോന്ന കുഞ്ഞു കാലടികള്‍ അവിടെയെങ്ങാന്‍ ഉണ്ടോ എന്ന് വേവലാതിയോടെ നോക്കി നടന്നു.. ഇല്ല. ഒന്നും കണ്ടില്ല. :(:(:( ... പിന്നെ ഞാന്‍ അവിടെ പോയുമില്ല. എന്നാലും ദൂരെ നിന്നും നോക്കും. ഒരുപാട് മരങ്ങളും പച്ചപ്പും ഉള്ളൊരു സ്ഥലമാണ് ഇപ്പോഴും. തണലോട്തണല്‍. :):):)

ചിറ്റമാര്‍ , അമ്മാവന്‍മാര്‍ തുടങ്ങിയ അടുത്ത തലമുറകള്‍ പുതിയ വീടുകളില്‍. അതില്‍ ഒരു അമ്മാവന്റെ വീട്ടില്‍ വച്ചായിരുന്നു കുടുംബസംഗമം നടന്നത്. ആ പഴയ തറവാടിന്റെ അടുത്തുതന്നെയാണ് എല്ലാരുടെയും വീടുകള്‍. ഞങ്ങളിങ്ങനെ ഓര്‍മ്മകള്‍ അയവിരക്കിയും സംസാരിച്ചും അതിനിടയില്‍ കലാപരിപാടികളും ( അമ്മവീട്ടില്‍ എല്ലാരും കലയുമായി ബന്ധപ്പെട്ടവരായതിനാല്‍ എല്ലാരും കൂടുമ്പോ ഒരു യുവജനോത്സവം തന്നെയാവും :) ) - ആയി അങ്ങനെ ഇരിയ്ക്കുന്നതിനിടയില്‍ അമ്മാവന്റെ മകന്‍ പറയുന്നു, "നമ്മള്‍ എല്ലാരും ഇന്നിവിടെ എത്തും എന്നറിഞ്ഞു ഒരാള്‍ നമ്മളെ കാണാന്‍ വന്നിട്ടുണ്ട്. "

എല്ലാര്‍ക്കും ആകാംക്ഷ. അത് ഞങ്ങളുടെ സ്വന്തം ജോര്‍ജ് ആയിരുന്നു ! അവനിപ്പോ വല്യ ആളായി . വിദേശത്താണ്, വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും ആണ്, നല്ല സാമ്പത്തിക സുരക്ഷിതത്വവും.. പക്ഷെ ...

അവന്‍ വരുന്ന ആ വരവ് കണ്ടപ്പോ എനിയ്ക്ക് കരച്ചില്‍ വന്നു. സത്യമായും കരച്ചില്‍ വന്നു. കൈലിമുണ്ടും മടക്കിക്കുത്തി , കൈയും വീശി ആ ഉള്‍നാടന്‍ ഗ്രാമത്തിന്റെ സ്വന്തം.. ഞങ്ങളുടെ സ്വന്തം ജോര്‍ജായി അവന്‍ വന്നു....

എന്റെ സഹോദരന്‍ കുറെ സംസാരിച്ചു . കുറെ പഴയ ഓര്‍മ്മകള്‍ . പിന്നെ അവന്റെ വരവിനെപ്പറ്റിയും അതിന്റെ സംക്ഷിക്തരൂപം ഇതായിരുന്നു...

" ജോര്‍ജിന്റെ വീട്ടിലാണ് ഇങ്ങനെ അവരുടെയൊരു കുടുംബസംഗമം നടക്കുന്നതെങ്കില്‍ ഒരുപക്ഷെ ഞാന്‍ വിചാരിയ്ക്കും, അവരുടെ വീട്, അവരുടെ കുടുംബം, അവരുടെ ആളുകള്‍, അവരുടെ സംഗമം.. അതിനിടയ്ക്ക് നമ്മള്‍ ചുമ്മാ കേറിച്ചെന്നു അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കണ്ട എന്ന്. അങ്ങനെ കരുതി ഞാന്‍ ചിലപ്പോ അവിടെ പോകാതിരുന്നെക്കും. എന്നാല്‍ അങ്ങനെയൊന്ന് ചിന്തിയ്ക്കുക പോലും ചെയ്യാതെ സ്വന്തം വീട്ടിലേയ്ക്ക് വരുന്നതുപോലെ കേറിവന്ന ജോര്‍ജിനെ എന്ട്ര സ്നേഹിച്ചാലാ, എത്ര ആദരിച്ചാലാ മതിയാവുക എന്നറിയില്ല. ജോര്‍ജിനെപ്പോലെ വലിയ മഹത്വമുള്ള മനസ്സിനെ ഇങ്ങനെ ചിന്തിയ്ക്കാന്‍ പറ്റൂ. അവന്റെ മുന്നില്‍ നമ്മളെല്ലാം എത്ര ചെറുതാണ്.. ! ഈ ഗ്രാമം ഇന്നും അതിന്റെ വിശുദ്ധി നഷ്ടമാക്കിയിട്ടില്ല എന്നതിന്റെ തെളിവാണ് ഇത്. "

ഇതായിരുന്നു സഹോദരന്‍ പറഞ്ഞത്.. പഴയ തറവാട്ടില്‍ കയറി ചെല്ലുന്ന സ്വാതന്ത്ര്യത്തോടെ ജോര്‍ജിന്റെ വീട്ടില്‍ പോയി ഇരിയ്ക്കാന്‍ തോന്നുന്നു എനിയ്ക്ക് എന്ന് ഞാനും പറഞ്ഞു. ഒക്കെ കേട്ട് സദസ്സില്‍ ജോര്‍ജ് ഇരുന്നു കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു. .... :(:(:(

ഇന്നലെ നടന്ന ആ കുടുംബസംഗമത്തില്‍ എനിയ്ക്ക് ഏറ്റവും മനസ്സില്‍ തട്ടിയതും ഒരിയ്ക്കലും മറക്കാന്‍ പറ്റാത്തതും ജോര്‍ജിന്റെ വരവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും ആയിരുന്നു. അവന്‍ കുറെഏറെ നേരം ഞങ്ങളോടൊപ്പം ചിലവഴിച്ചു... ഈ ഭൂമിയില്‍ സ്നേഹം ഒട്ടും നഷ്ടമായിട്ടില്ല കേട്ടോ... :):):):):):)

2018, ഏപ്രിൽ 27, വെള്ളിയാഴ്‌ച

ആരാണ് കുറ്റവാളി ?

10 അഭിപ്രായ(ങ്ങള്‍)
കുറ്റകൃത്യങ്ങളില്‍ എന്തുകൊണ്ട് പെണ്‍സാന്നിദ്ധ്യം വര്‍ദ്ധിയ്ക്കുന്നു ?

പുരുഷനും സ്ത്രീയും ഉഭയസമ്മതപ്രകാരം , തുല്യപങ്കാളിത്തതോടുകൂടി ചെയ്യുന്ന പ്രവൃത്തിയില്‍ സ്തീ മാത്രം കുറ്റവാളിയും പുരുഷന്‍ നല്ലവനും ആകുന്ന തരത്തിലുള്ള സാമൂഹികനീതി നിലനില്‍ക്കുന്നിടത്തോളം കാലം ഇനിയും സ്ത്രീകുറ്റവാളികള്‍ ഇനിയും കൂടാനുള്ള സാദ്ധ്യത കാണുന്നില്ലേ?

ഒരേസമയം ആദ്രതയും കാരുണ്യവും സ്നേഹവുമൊക്കെ സ്ത്രീ കാത്തുസൂക്ഷിയ്ക്കുന്നതുകൊണ്ടാണ് കുടുംബം എന്ന വ്യവസ്ഥിതി ഇന്നും നിലനില്‍ക്കുന്നത് എന്ന് സമൂഹം ചിന്തിയ്ക്കെണ്ടതുണ്ട്. എന്നാല്‍ ആ മഹത്വത്തെ ഞൊടിച്ച് എറിയാന്‍ തക്കവണ്ണം ആധിപത്യമോഹം സമൂഹത്തില്‍ നിലനില്‍ക്കുന്നിടത്തോളം , സ്ത്രീകള്‍ കുറ്റവാളികള്‍ ആകുന്നതരത്തില്‍ ഒരുതരം മാനസികരോഗം പടര്ന്നുപിടിയ്ക്കുകയും ചെയ്യുമെന്ന് മനസ്സിലാക്കണം എന്നെനിയ്ക്ക് തോന്നുന്നു . . ആരെയും ഇടിച്ചുതാഴ്തുകയോ മഹത്വവത്കരിയ്ക്കുകയോ ചെയ്യുകയല്ല. മനസ്സില്‍ കടലോളം സ്നേഹവും കാരുണ്യവും ആര്‍ദ്രതയും സൂക്ഷിയ്ക്കുന്ന ഒരു പെണ്ണ്‍ എങ്ങനെ ഇത്രയും ക്രൂരയായി മാറുന്നു എന്ന് ഒരുമാത്ര ഒന്ന് ചിന്തിയ്ക്കണം നമ്മള്‍.

വലിയൊരു കുഴിയാണ് എന്നറിയുമ്പോഴും അതിലേയ്ക്ക് എടുത്തുചാടാന്‍ സ്ത്രീയെ പ്രേരിപ്പിയ്ക്കുന്നത് എന്താണ്? ചിന്തിയ്ക്കണം നമ്മള്‍...

സ്ത്രീ അടിസ്ഥാനപരമായി പുരുഷന്റെ തണലില്‍ നിന്നുകൊണ്ട് സ്വാതന്ത്ര്യം ആഘോഷിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ( അങ്ങനെയല്ലാത്തവര്‍ ഇല്ലെന്നും പറയുന്നില്ല. അവരെ ഞാന്‍ വിടുന്നു ) ഒരു പെണ്ണിന് തണല്‍ കൊടുത്ത് , കരുതല്‍ കൊടുത്ത് 'നീ സ്വതന്ത്രമായി ചിന്തിയ്ക്കൂ, പ്രവൃത്തിയ്ക്കൂ ' എന്ന പറയാന്‍ മനസ്സ് കാണിയ്ക്കുന്ന എത്ര പുരുഷന്മാരുണ്ടാകും ?

പെണ്ണെന്നാല്‍ വയ്ക്കാനും വിളമ്പാനും ഷൂലേസ് കെട്ടാനും ബട്ടന്‍സ് പിടിപ്പിയ്ക്കാനും കിടപ്പറയില്‍ പങ്കാളിയാവാനും മാത്രമുള്ളവള്‍ എന്ന പുരാതനസങ്കല്‍പത്തില്‍ നിന്നുണ്ടായ മേല്‍നോട്ടങ്ങളുടെ കീഴ് നോട്ടങ്ങള്‍ അവരുടെ മനസ്സിന് ചുറ്റും ട്രഞ്ച് കുഴിയ്ക്കുമ്പോള്‍ , ( പൊതുവതകരിയ്ക്കുന്നില്ല. അങ്ങനെയല്ലാത്തവര്‍ എത്രയോ ഉണ്ട് ! ) വീര്‍പ്പ്മുട്ടിപ്പിടഞ്ഞു ആ കെട്ടുപാടുകളത്രയും കുടഞ്ഞെറിയാന്‍ വെമ്പുന്നൊരു ഭ്രാന്തമായ അവസ്ഥയിലേയ്ക്ക് പെണ്‍മനസ്സ് എത്തിപ്പെടുന്നത് എങ്ങനെയാണ് ?

മുന്‍പ് ഞാന്‍ എഴുതിയിട്ടുണ്ട് , യുദ്ധമുഖത്തെ സ്ത്രീപോരാളികളെ കുറിച്ച്. സ്വെറ്റ് ലാന അലക്സിവിച്ച് എന്ന എഴുത്തുകാരിയുടെ ' War's Unwomanly Face ' എന്ന പുസ്തകത്തിലാണ് ഞാനത് വായിച്ചത്. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത സ്ത്രീപോരാളികളുടെ അനുഭവങ്ങള്‍.

അവള്‍ മാതാവാണ്.ജീവന്‍ നല്‍കുന്നവള്‍ ആണ്. മുലയൂട്ടുന്നവളാണ് . യുദ്ധമുഖത്ത് അവള്‍ക്കെങ്ങനെ മറ്റൊരാളുടെ ജീവനെടുക്കാനാവും ? അനേകായിരം നോവനുഭവങ്ങള്‍ കൊണ്ട് കണ്ണീരണിഞ്ഞു നില്‍ക്കുന്ന ഈ പുസ്തകത്തില്‍ പറയുന്നു , കഠോരമായ യുദ്ധഭൂമിയിലും അവള്‍ പൂക്കള്‍ പെറുക്കുന്നു, ചോരപ്പാടുകള്‍ മായ്ച്ചുകളഞ്ഞു അവള്‍ മുഖം മിനുക്കി നടക്കുന്നു , യുദ്ധത്തിനിടയിലും ഒരു മിഠായി അവളെ മോഹിപ്പിയ്ക്കുന്നു ...

ആര്‍ദ്രതയുടെ നീരൊഴുക്കുകള്‍...

ഒരു സ്ത്രീ പോരാളി വിവരിയ്ക്കുന്നുണ്ട്, മുറിവേറ്റ രണ്ടു സൈനികരെ അവര്‍ ചുമന്ന്‍ കൊണ്ടുവന്ന കാര്യം.. ഒരാളെ ചുമലിലേറ്റി അല്‍പദൂരം കൊണ്ടുവന്നു കിടത്തി തിരിച്ചുപോയി മറ്റേ ആളെ ചുമന്നു കൊണ്ടുവരും . അങ്ങനെ.. അതില്‍ ഒരാള്‍ ശത്രുപക്ഷത്തുള്ള സൈനികനായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോള്‍ അവരൊന്നു പകച്ചു. സ്വന്തം ആളുകള്‍ നൂറ്കണക്കിന് മരിച്ചുവീഴുന്നു. അപ്പോള്‍ ഒരു ശത്രുവിനെ രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുകയോ ? ! രണ്ടുപേരും ഒരുപോലെ കത്തി കരുവാളിച്ചിരിയ്ക്കുന്നു . എങ്കിലും ശത്രുപക്ഷത്തെ സൈനികനെന്നു മനസ്സിലായപ്പോള്‍ , സ്വന്തം പടയാളിയെ മാത്രം ചുമലില്‍ ഏറ്റി മറ്റേയാളെ അവിടെ ഉപേക്ഷിച്ച് മുന്നോട്ടു നടന്ന അവര്‍ക്ക് വീണ്ടും തിരിഞ്ഞു നോക്കാതിരിയ്ക്കാനായില്ല. ശത്രുവാനെലും ഉപേക്ഷിച്ചുപോന്നാല്‍ അയാള്‍ മരിയ്ക്കും.

പിന്നെ നമ്മള്‍ കാണുന്ന കാഴ്ച , അവര്‍ തിരിച്ചു ചെന്ന് ശത്രുസൈനികനെയും കൂടി ചുമലിലേറ്റി നടക്കുന്നതാണ്.. !! കണ്ണ്‍ നനയാതെ അത് വായിയ്ക്കാന്‍ എനിയ്ക്ക് കഴിഞ്ഞില്ല.

അവരുടെ വാക്കുകള്‍.. "നമുക്ക് രണ്ടു ഹൃദയങ്ങള്‍ ഉണ്ടാവാനിടയില്ല. ഒന്ന് വെറുക്കാനും മറ്റൊന്ന് സ്നേഹിയ്ക്കാനും. ഇല്ല.. നമുക്കൊരു ഹൃദയമേയുള്ളൂ . രക്ഷിയ്ക്കാന്‍.."

കാരുണ്യത്തിന്റെ വറ്റാത്ത ഉറവ...

യുദ്ധത്തില്‍ വിജയം കൈവരിച്ചു , ഇനി നമുക്ക് വിവാഹിതരാവാം എന്ന് പറയുന്ന പ്രണയബദ്ധനായ കാമുകനോട് സ്ത്രീ പറയുന്നു.. " യുദ്ധത്തിന്റെ കരി പിടിച്ച ഇഷ്ടികക്കൂമ്പാരങ്ങള്‍ക്കിടയില്‍ എന്റെ മനസ്സ് മരവിച്ചു പോയിരിയ്ക്കുന്നു കൂട്ടുകാരാ .. നീയെനിയ്ക്ക് പൂക്കള്‍ സമ്മാനിയ്ക്കൂ.. നല്ല വാക്കുകള്‍ പറയൂ...പ്രണയപൂര്‍വ്വം പെരുമാറൂ.. ഞാനെന്റെ സ്ത്രീശരീരം വീണ്ടെടുക്കട്ടെ..... "

ഒരു വിങ്ങലോടെയല്ലാതെ ഇതും വായിയ്ക്കാന്‍ എനിയ്ക്ക് കഴിഞ്ഞില്ല... കഥയോ കവിതയോ ഭാവനയോ അല്ലിത്. ചരിത്രം അതിജീവിച്ച സ്ത്രീസമൂഹത്തിന്റെ പച്ചയായ ജീവിതം. അതാണീ വാക്കുകളില്‍ തുടിയ്ക്കുന്നത്.

സത്യത്തില്‍ ഒരു പെണ്‍മനസ്സ് എത്ര തരളമാണ് !

എല്ലാ രംഗത്തുമുള്ളതുപോലെ പോടുകള്‍ ഇവിടെയുമുണ്ടാകും. മൂല്യബോധമില്ലാതെ തോന്നിയത് പോലെ പോകുന്നവര്‍. നവമാധ്യമങ്ങള്‍ കീഴടക്കിയ ഈ കാലത്ത് വീടിനുള്ളിലിരുന്നും പുറംലോകത്തേയ്ക്ക് കൈനീട്ടാനുള്ള അവസരങ്ങള്‍ ഏറെയാണെന്നതിനോട് ചേര്‍ത്തു വായിയ്ക്കേണ്ടതുണ്ട് , അതിനോടനുബന്ധിച്ചുള്ള ചതിക്കുഴികളും.

എല്ലാവര്ക്കും എല്ലാം അറിയാം. എന്നിട്ടും അറിഞ്ഞുകൊണ്ട് ചതിക്കുഴികളിലെയ്ക്ക് ചാടുന്നതിന്റെ ഒരു കാരണം കുടുംബബന്ധങ്ങളിലെ വിള്ളലുകള്‍ ആണെന്ന് പറയേണ്ടിവരും.

ഞാന്‍ പലതവണ ഇതിനെക്കുറിച്ച് എഴുതിക്കഴിഞ്ഞു. ഏകാന്തതയുടെ ഇരുണ്ട മൂലകളില്‍ തെളിയുന്ന പച്ചവെളിച്ചമായും ജീവിതത്തിന്റെ ഇരുണ്ട ഇടനാഴിയില്‍ കാത്തുനില്‍ക്കുന്ന കൈവിളക്കായും, ഒറ്റപ്പെട്ടുപോകുന്ന പെണ്‍മനസ്സുകളിലേയ്ക്ക് ചേക്കേറുന്ന മായാവെളിച്ചങ്ങള്‍.. കരിഞ്ഞുപോകും എന്നറിഞ്ഞുകൊണ്ടുതന്നെ അതിലേയ്ക്ക് പറന്നടുക്കുന്ന പെണ്‍മനസ്സുകള്‍.. ആരെയാണ് കുറ്റപ്പെടുത്തേണ്ടത് ? ആരാണ് തെറ്റുകാര്‍ ?

ഊട്ടിയതുകൊണ്ടോ ഉടുപ്പിച്ചതുകൊണ്ടോ ഉറക്കറ പങ്കിട്ടതുകൊണ്ടോ ഒരു സ്ത്രീമനസ്സ് ശാന്തമാകുമോ ? ' അവൾക്ക് ഇരിയ്ക്കപ്പൊറുതിയില്ലെന്നും തിന്നു എല്ലിന്റെ എടേൽ കുത്തീട്ടാണെന്നും ' ഒക്കെയുള്ള അഴുകിയ വാക്കുകൾ സ്ത്രീയുടെ യഥാർത്ഥ ചിത്രം പ്രകാശനം ചെയ്യുന്നുണ്ടോ ?

സ്ഥാനഭ്രംശം ഭയക്കുന്ന ആണധികാരയുക്തികൾക്ക് മുന്നിൽ സ്ത്രീകൾ കടുത്ത അരക്ഷിതത്വം നേരിടുന്നുണ്ട്. അതിന്റെ ഉപസൃഷ്ടികളായി ഒരുപാട് ദുരന്തങ്ങളും സംഭവിയ്ക്കുന്നുണ്ട്.


പറഞ്ഞാലും എഴുതിയാലും തീരാത്ത വിഷയമാണ്.. ഇതിൽ ചോദ്യങ്ങളും അതിൽത്തന്നെ ഉത്തരങ്ങളും അതിന്റെ പരിഹാരങ്ങളും ഉണ്ട്. ചിന്തിയ്ക്കാം നമുക്ക്..

2018, ഏപ്രിൽ 25, ബുധനാഴ്‌ച

ചോദിയ്ക്കാത്ത ചോദ്യങ്ങള്‍ .( നുറുങ്ങു കഥ )

4 അഭിപ്രായ(ങ്ങള്‍)

നിന്നോടെനിയ്ക്ക് ഒരുപാട് ചോദ്യങ്ങള്‍ ചോദിയ്ക്കാനുണ്ട്. പക്ഷെ ഒന്നുപോലും ഞാന്‍ ചോദിയ്ക്കുന്നില്ല. കാരണം, എന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഒന്നുകില്‍ നീ ഒഴിഞ്ഞുമാറും . അല്ലെങ്കില്‍ ഉത്തരമില്ലാതെ നില്‍ക്കും. രണ്ടായാലും അത് നിന്റെ തോല്‍വിയാണ് . നീ തോല്‍ക്കുന്നത് എനിയ്ക്കിഷ്ടമല്ല. അതുകൊണ്ട് നനുത്തൊരു ചിരിയില്‍ ചോദ്യങ്ങളെല്ലാം കൂട്ടിക്കുഴച്ച് ശൂന്യതയിലേയ്ക്ക് ഞാന്‍ ഞൊടിച്ചെറിയുമ്പോള്‍ ... അവിടെ നീ ജയിയ്ക്കുന്നു.. നമ്മുടെ സ്നേഹവും.

പക്ഷേ എനിയ്ക്കെല്ലാം മനസ്സിലാവും. മനസ്സിലാകുമെന്ന് നിനക്കറിയാം. നിനക്കറിയാമെന്ന് എനിയ്ക്കും അറിയാം. പരസ്പരമുള്ള ഈ അറിവാണ് നമ്മുടെ സ്നേഹത്തെ നിലനിര്‍ത്തുന്നത്. സത്യമായും അതങ്ങനെ തന്നെയാണ്. കാരണം, മനസ്സിന്റെ ഇരുള്‍ വരാന്തയില്‍ നീ തനിച്ചിരിയ്ക്കുന്നു എന്നെനിയ്ക്ക് തോന്നിയാല്‍ , ഓടിവന്ന്‍ നിന്നെ നെഞ്ചോട് ചേര്‍ത്തണച്ച് "ഞാനുണ്ട് " എന്ന് പറയാതെ വയ്യല്ലോ എനിയ്ക്ക്.... കണ്ണാ ! നമ്മുടെ സ്നേഹം ജയിയ്ക്കുകയാണ് !!

2018, ഏപ്രിൽ 5, വ്യാഴാഴ്‌ച

കാലഘട്ടത്തിന്റെ ആശകള്‍..

8 അഭിപ്രായ(ങ്ങള്‍)

കാലഘട്ടത്തിന്‍റെയാശകള്‍...... ഒരിടത്തൊരു കൊച്ചു കുഞ്ഞ്...
വല്യ വീട്ടിലെ അകത്തളത്തില്‍ പത്തായം നിറയെ നെല്ല്...നിലവറയില്‍ മുട്ടന്‍ പാത്രങ്ങള്‍.. അടുക്കളയിലെന്നും തിരക്ക്.. വല്യ പാത്രത്തില്‍ ചോറ്.. സാമ്പാറും പപ്പടവും പുളിങ്കറിയും മോരും... പയര്‍ കൊടി, മുരിങ്ങയില തോരന്‍..
എന്നിട്ടുമാ കുരുന്നിന് കൊടും പട്ടിണി..! കുഞ്ഞു വയറ് നിറഞ്ഞതേയില്ല. നക്ഷത്രക്കണ്ണ്‍ നിറഞ്ഞു താനും...

ആ പാവം കുരുന്നിത്രയുമാശിച്ചു... ' വയറ് നിറച്ച് മാമുണ്ണണം....'
ആരോട് പറയുമെന്നറിഞ്ഞില്ല പാവം... അമ്മ ജോലിയ്ക്ക് പോയി.. അച്ഛന്‍ ജോലിയ്ക്ക് പോയി... ശേഷക്കാരോരുപാട്.... ആരുമൊന്നും നിറയെ കൊടുത്തില്ല... 'വയറു നിറച്ചു മാമുണ്ണ്‍ ' എന്നാരും പറഞ്ഞില്ല..

കാലഘട്ടത്തിന്റെയാശകള്‍... പിന്നെയവര്‍ നേരെ വാടകവീട്ടിലെയ്ക്ക് .. ചാണകത്തറയുള്ള കുഞ്ഞു വീട്...
പത്തായമില്ല, നിലവറയില്ല , പക്ഷെ അവളാശ തീര്‍ത്ത് മാമുണ്ടൂ.....
ഇത്തിരി വളര്‍ന്നപ്പോളവള്‍ക്ക് വീണ്ടുമാശ...വാടകയില്ലാത്ത വീട് ... 'കളര്‍ ലൈറ്റുള്ള' വീട്...

കാലഘട്ടത്തിന്‍റെയാശ...

അച്ഛന്‍ പുതിയ വീട് പണിതു.. കളര്‍ പിഞ്ഞാണമുള്ള ലൈറ്റുമിട്ടൂ..
ആശ തീര്‍ന്നില്ല കുഞ്ഞിന്... വണ്ടിയോടിയ്ക്കണം ..!

കാലഘട്ടത്തിന്‍റെയാശ.....

കുഞ്ഞ് വലുതായപ്പോ വണ്ടിയോടിച്ചു.. വലുതാകുന്തോറുമാശകള്‍ വലുതായി... കാലഘട്ടത്തിന്‍റെയാശകളല്ലേ , സാധിയ്ക്കാതെ പറ്റില്ലല്ലോ... ഒക്കെ കഴിഞ്ഞപ്പോളവളാശിച്ചു.. ' എനിയ്ക്കൊരു കുഞ്ഞു മുറിയുമൊരു തുണ്ട് കടലാസും ഒരു പേനയും മൊട്ട വിളക്കും മതി..

വിളക്കില്ലെലൊരു തുണ്ട് നിലാവായാലും മതി.....!'

"തിന്ന് എല്ലിന്‍റെടെല് കുത്തീട്ടാണ് " എന്ന് പറഞ്ഞു കൂട്ടുകാരി....:)

പക്ഷെ...അവള്‍ എന്നേ മനസ്സിലാക്കി...! സുഖമല്ല സന്തോഷമെന്ന്.... സന്തോഷമാണ് സുഖമെന്ന്...

2018, ഏപ്രിൽ 4, ബുധനാഴ്‌ച

ഇനിയും കണ്ണുനീരോ !!! (നുറുങ്ങുകഥ ).

2 അഭിപ്രായ(ങ്ങള്‍)

ഇരുള്‍പ്പക്ഷിയുടെ മുറിച്ചിറകില്‍ മുഖമൊളിച്ച് ആരും കാണാതെ കരഞ്ഞ അമ്മയെ നോക്കി മകന്‍ അതിശയിച്ചു.. ! അമ്മയുടെ വഴിവിളക്ക് തട്ടിയെറിഞ്ഞ അച്ഛനെ മകന്‍ അതിശയത്തോടെ ഓര്‍ത്തു. അവന്‍ ചോദിച്ചു അതിശയത്തോടെ..

" അച്ഛനെ ഓര്‍ത്ത് കരയാന്‍ അമ്മയ്ക്കിനിയും കണ്ണുനീരോ ? !!!!!! "
പക്ഷെ അതുകേട്ട് അമ്മയ്ക്ക് ഒട്ടും അതിശയം തോന്നിയില്ല. അവര്‍ മെല്ലെ ചിരിച്ചു... അല്ലെങ്കിലും അമ്മയെ ആരറിഞ്ഞു.. എന്നവര്‍ മനസ്സില്‍ ഓര്‍ക്കുകയും ചെയ്തു..
 
Copyright © .