2014, ജൂൺ 23, തിങ്കളാഴ്‌ച

കാലം സാക്ഷി .

0 അഭിപ്രായ(ങ്ങള്‍)
                                           കാലം  സാക്ഷി .
                                           ------------------------
                                                                                 -- ശിവനന്ദ .

                               കോളിങ്ങ്    ബെല്ലടിയ്ക്കുന്നത്   കേട്ട്   ദേവി   തളർച്ചയോടെ   മുൻവശത്തേയ്ക്ക്  ചെന്നു .  വാതിൽ   തുറക്കാൻ   തുടങ്ങുന്നതിനിടെ   അവൾ   മുകളിലേയ്ക്കൊന്ന്   നോക്കി .   മകളുടെ   മുറി   അടഞ്ഞു   കിടക്കുകയാണ് .   വാതിൽ   തുറന്നു.  മഹിയാണ് .   അയാൾ   ഒന്നും   മിണ്ടാതെ   മുകളിലേയ്ക്ക്   കയറി .

" ഭക്ഷണം   വേണ്ടേ   മഹി ?"

"വേണ്ട "

ഒരു നിമിഷം   ആ  പോക്ക്   നോക്കിനിന്നു .  പിന്നെ  ഊണുമേശയ്ക്കരികിൽ   വന്ന്   കസേര   വലിച്ചിട്ടിരുന്നു.   വല്ലാതെ   മടുപ്പ്   തോന്നി .   മുഖം   കൈകളിൽ  താങ്ങിയിരുന്നു.   ദീർഘമായി   നിശ്വസിച്ചു .   ഒരു   കൊടുങ്കാറ്റ്   ചുരുങ്ങിച്ചുരുങ്ങി   തന്റെ   ദീർഘനിശ്വാസമായതുപോലെയാണ്   ദേവിയ്ക്ക്   എന്നും   തോന്നാറുള്ളത് .   അവൾ   ആലോചിച്ചു ,  കാലം   എത്ര   വഴിതെറ്റിയാണ്   യാത്ര   ചെയ്തത് ..!   സ്വപ്നത്തിലെങ്കിലും   കരുതിയിരുന്നോ   ഇങ്ങനെയൊരു   കാലപ്രയാണം ?

                                                           * * * *


" അമ്മയെ   കണ്ടാൽ   നിന്റെ  ചേച്ചിയാണെന്നേ   പറയൂ   അനുപമാ .."

മകളോട്   അവളുടെ   സുഹൃത്തുക്കൾ   പറയാറുണ്ട് .   പക്ഷെ  അവളത്   ഒരു  ചളുങ്ങിയ   ചിരിയോടെ   അവഗണിയ്ക്കും .

" ദേവീ,  എത്ര   നാളാ   ഇങ്ങനെ....?  അനുവിന്   പ്രായപൂർത്തിയായി .   അവളുടെ  വിവാഹം  കഴിഞ്ഞാൽ ....?"

ഈ  ചോദ്യം   നിരന്തരം   നേരിട്ടത്   വർഷങ്ങൾക്ക് മുന്പായിരുന്നു ........ഏഴു വയസ്സായ  മകളുടെ ജീവിതം   തന്റെ   കൈയ്യിലാണോ  അതോ  തന്റെ  ജീവിതം   മകളുടെ   കൈയ്യിലാണോ   ഭർത്താവ്   ഏല്പിച്ചതെന്നറിയില്ല.   ഒരു   പ്രഭാതത്തിൽ  തനിയ്ക്ക്   തീരാനടുക്കം   സമ്മാനിച്ച്   യാത്ര   അവസാനിപ്പിച്ച  ആ   ഹൃദയം ..........കാലത്തിന്റെ   കൈയ്യിൽ  തങ്ങളെ   രണ്ടുപേരെയും   ഏൽപ്പിച്ചതാണോ?  അതുമറിയില്ല .   കണ്ണീരുണങ്ങി   പകച്ചു നിന്ന   തന്നെ   നോക്കിയ   കാലത്തിന്റെ   ചിരി   എത്ര  വികൃതമായിരുന്നു  !തന്റെ   ചിരിയും   കരച്ചിലും   ഒന്നിച്ച്   കവർന്നെടുത്തു  ആ  മാന്ത്രികൻ .

സ്വപ്നങ്ങളുടെ ശവകുടീരത്തിലാണു   മകൾക്ക്  കൊട്ടാരം   പണിതത് .

" പാവം....ഇത്ര   ചെറുപ്പത്തിലേ.............."

തന്റെ   ചെറുപ്പം   അനാഥമായതിലായിരുന്നു   എല്ലാവർക്കും  സഹതാപം .  ഒരു മനസ്സ്  അനാഥമായത് മാത്രം   ആരുമറിഞ്ഞില്ല .   രാത്രി  കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന   മകളെ   പയ്യെ   അടർത്തിമാറ്റി ,  അറിയാതെ   ഇപ്പുറത്തേഉക്ക്   തിരിയുമ്പോഴുള്ള   ശൂന്യത .......ഉറങ്ങാൻ ......തലയൊന്നു ചായ്ക്കാൻ  ആ വലിയ   കട്ടിലിലോ   ഈ  ഭൂമിയിലെങ്ങുമോ   ഒരിഞ്ച്   സ്ഥലം പോലുമില്ലെന്ന്  തോന്നി.   തല  വയ്ക്കാൻ   ഒരു  കൈത്തലമായിരുന്നു   വേണ്ടത് .   സുരക്ഷിതമായി   മുഖമൊളിപ്പിയ്ക്കാൻ    ഒരു  ഹൃദയമായിരുന്നു   വേണ്ടത്.  എല്ലാം  ഒരുപിടി ചാരമായപ്പോൾ  താൻ   കൂട്ടിവച്ച   സ്വപ്നങ്ങൾ  പരിഹാസത്തോടെയാണ്   തന്നെ   നോക്കിയതെന്ന്   ദേവി  ഓർത്തു .   മരിച്ചുപോയ  ഭർത്താവിന്റെ   ജോലി ഭാര്യയ്ക്ക്   കിട്ടിയാൽ   എല്ലാം   ഭദ്രം. സമൂഹമങ്ങനെ ചിന്തിച്ചു .  ദേവി   ആത്മനിന്ദയോടെ   ഒന്ന്   ചിരിച്ചു .

" എന്റെ   ആങ്ങളയാണ്  ദേവി.  ഭാര്യ   മരിച്ചിട്ട്   ഒരു വർഷമായി .   അനുവിന്റെ   പ്രായമുള്ള   ഒരു   മകളുണ്ട് .  ആലോചിയ്ക്കട്ടെ ?"

സഹപ്രവർത്തകയാണ്   സുലോചന .  അവളിത്   പറയുമ്പോൾ   അനു   അടുത്തുണ്ടായിരുന്നു .   കുട്ടിയുടെ   കണ്ണിൽ  ഭയമായിരുന്നു .   പാവം........അവളെ   ചേർത്ത്  പിടിച്ച്   സുലോചനയെ   നോക്കി   നിഷേധാർത്ഥത്തിൽ   തല   ചലിപ്പിച്ചു .

" വേണ്ടത്   വേണ്ടപ്പോൾ   ചെയ്തില്ലെങ്കിൽ   പിന്നീട്   ദു:ഖിയ്ക്കേണ്ടി വരും . "

അവൾ   മുന്നറിയിപ്പ്   തന്നു .  പക്ഷേ  മകൾ ....അവൾ  വളർന്നു വരുന്നു .   അവളുടെ   സുരക്ഷിതത്വം.....തന്റെ   ഒരു   നിമിഷത്തെ  അശ്രദ്ധയിൽ   അവളുടെ   സുരക്ഷ    ഉടയപ്പെട്ടാൽ ....വേണ്ട. ഒന്നും   വേണ്ട.  മനസ്സിന്റെ   ഈറപ്പിൽ നിന്നും   തല നീട്ടിയ   തളിരില...അത്   നുള്ളിക്കളഞ്ഞു.

        ജോലി...മകളുടെ   പഠിത്തം ....അവളുടെ   വൈകാരികപ്രശ്നങ്ങൾ......സംഘർഷങ്ങൾ .....പരീക്ഷകൾ.....വീട്ടിത്തീർക്കപ്പെടാത്ത   കടങ്ങൾ.....മാസവരികൾ.....വീട്ടുചെലവുകൾ....ഒരുപിടി   കാർമേഘങ്ങൾ  കണ്‍ തടങ്ങളിൽ   അടിഞ്ഞുകൂടി .

                     രാത്രികളിൽ   തന്റെ   കൈച്ചൂടിൽ  മകളുറങ്ങിക്കഴിയുമ്പോൾ ,  തന്നെ നോക്കി   പല്ലിളിച്ചുകാണിയ്ക്കുന്ന   ഏകാന്തതയ്ക്ക്   ഇരുളിന്റെ   നിറം .   സമൂഹത്തിന്റെ   സഹതാപക്കണ്ണുകളിൽ   ആർത്തിയുടെ   നിഴൽയുദ്ധം . വർഷങ്ങൾ   സമ്മാനിച്ച   നിർവ്വികാരതയ്ക്ക്   എന്ത്  നിറം   കൊടുക്കണമെന്ന്   മനസ്സിലായില്ല.

"നിനക്ക്   പിടിച്ചുനിൽക്കാൻ   ബുദ്ധിമുട്ടാവും   ദേവി ...എന്റെ സഹോദരൻ  ഇപ്പോഴും  വിഭാര്യനാണ്.  എന്ത്  പറയുന്നു  നീ? "

അക്കുറിയും   അത്   കേട്ടുകൊണ്ട്   അനു   അടുത്തു തന്നെയുണ്ടായിരുന്നു .   പക്ഷെ  അവളുടെ  ഭാവം   ഒരു  പന്ത്രണ്ട് വയസ്സുകാരിയുടെതായിരുന്നില്ല .   ആ  കണ്ണുകളിൽ  തെളിഞ്ഞ   കനലിന്റെ  അർത്ഥം   ആലോചിച്ച്  അന്ന്  രാത്രി  മുഴുവൻ   വീർപ്പ് മുട്ടി .   എന്താണീ   കുട്ടിയുടെ   മനസ്സിൽ ?  അമ്മയുടെ   ഏകാന്തതയിലാകുമോ   അവൾ   കാണുന്ന   സ്വർഗ്ഗം ?

                അന്ന് ,   വല്യച്ഛന്റെ   മകളുടെ   കുട്ടിയുടെ  കല്ല്യാണത്തിനു ചെന്നപ്പോൾ   നാണിക്കുട്ടിച്ചിറ്റയാണ്   പറഞ്ഞത് ....

" എന്തൊക്കെയായാലും   ദേവീടെ   ഭംഗി   അനൂന്  കിട്ടീല്ല്യാട്ടോ..."

മകളുടെ   മുഖം   ഇരുളുന്നത്   താൻ  വ്യക്തമായി  കണ്ടു.

" ദേവീടെ   സൗന്ദര്യം ..ദേവീടെ   സൗന്ദര്യം ...എല്ലാവര്ക്കും  അതെയുള്ളു.  ഞാനിനി   അമ്മേടെ   കൂടെ   എങ്ങും  വരണില്ല. "

വീട്ടില്   തിരിച്ചെത്തിയതും, അനുവിന്റെ ദേഷ്യം   പുറത്തേയ്ക്ക്   തെറിച്ചു.  അവളുടെ   മനസ്സില്   ഉരുണ്ടുകൂടിയ   മേഘങ്ങൾക്ക്  പകയുടെ   പുകനിറം .....അത്  തന്നെ  വല്ലാതെ  ഭയപ്പെടുത്തിയെന്ന്   ദേവിയോർത്തു.   മകളെ   ചേർത്തുപിടിച്ച്   വിഹ്വലതയോടെ   പറഞ്ഞു.

"ആരെങ്കിലും   എന്തെങ്കിലും  വിവരക്കേട്   പറഞ്ഞൂന്ന്  വച്ച് ?  എനിയ്ക്ക്   നീയല്ലേ  ഉള്ളു   മോളെ  ?"

"പോരാന്നുണ്ടെങ്കിൽ   ആലോചിച്ചോ.  എന്നെ  നോക്കണ്ട ."

അവളുടെ   ശബ്ദത്തിൽ   സ്നേഹത്തിന്റെ   താരള്യം   ലവലേശമില്ലായിരുന്നു . പ്രതീക്ഷകൾക്ക്   കാലിടറിത്തുടങ്ങിയോ?  ദേവി  സംശയിച്ചു .

കനവുകൾ   ഒരുപിടി   കനലായി   മാറിയതോ   അതോ   അലറിപ്പെയ്ത   കണ്ണീർപ്പെരുക്കങ്ങളിൽ   നനഞ്ഞ   മണ്‍പുറ്റുപോലെ  മനസ്സ്   അമർന്ന് പോയതോ?  അതോ   മകൾ  ശത്രുവിനേപ്പോലെ   നോക്കിയതോ? ഏതാണ്   തന്നെ   കൂടുതൽ   തളർത്തിയതെന്ന്   ദേവി ചിന്തിച്ചു .  എത്ര   ദുർഘടമായിരുന്നു   തന്റെ  വഴികൾ ....!  വർഷങ്ങൾ   ഏകാന്തതയെ   ചുരണ്ടി   മൂർച്ച   കൂട്ടിയതേയുള്ളു .   അതാരറിഞ്ഞു ?  നിഴൽ പോലെ   ഒപ്പമുണ്ടായിരുന്ന   മകൾ പോലും .......

തെക്കേലമ്മ   ഓർമ്മിപ്പിച്ചു ,

" ദേവി,  നിന്റെ   പ്രായം   കടന്നുപോകുന്നു.."

ചിരി വന്നു.  പ്രായം   കടന്നുപോകുന്നത്രേ ...!  എങ്ങോട്ട് ?  താനിപ്പോഴും   കുഞ്ഞു ദേവിയാണ് .   സ്നേഹിച്ചാലും   അവഗണിച്ചാലും   കരയുമായിരുന്നു   പണ്ട് .   ഇപ്പോഴുമതെ.   ആരും  കാണാതെ   ഒളിച്ചിരുന്നാണു കരയുക.  ഇന്നുമതെ.   പണ്ട്  കടുക്കാച്ചി മാവിൽ നിന്ന്  മാമ്പഴം   വീഴുമ്പോൾ  പെറുക്കാൻ   ഓടുമായിരുന്നു   ഇന്നും  ഓടും .   ഇന്ന്   കടുക്കാച്ചി മാവിന്   പകരം   മുറ്റത്ത്   മൂവാണ്ടൻ മാവാണെന്ന്   മാത്രം .   അതിപ്പോ   തന്റെ   കുറ്റമല്ലല്ലോ .  താനല്ലല്ലോ   മാവല്ലേ   മാറിയത് ?   വിമാനം   താഴ്ന്നു പറക്കുന്നത്   കാണാനും ,  രാത്രി  നക്ഷത്രക്കൂട്ടങ്ങളെ   നോക്കിയിരിയ്ക്കാനും   അന്നുമിന്നും   ഇഷ്ടം.   സ്നേഹിയ്ക്കപ്പെടാനും  ഓമനിയ്ക്കപ്പെടാനും  അന്നുമിന്നും   മോഹം .   പിന്നെങ്ങനെയാണ്   തന്റെ   പ്രായം   കടന്നുപോകുന്നെന്ന്  സമ്മതിയ്ക്കുക?

" മോളെ,  ഞങ്ങളെന്നുമുണ്ടാവില്ല .   ഞങ്ങളുടെ   കാലം   കഴിഞ്ഞാൽ.........."

അച്ഛനും   അമ്മയും   ഒരേ സ്വരത്തിൽ   ആശങ്കപ്പെട്ടു .

"അച്ഛാ ...അച്ഛന്റെ   ഷർട്ടിന്റെ   തുമ്പ്   ഞാനെന്റെ   വിരലിലൊന്ന്   ചുറ്റിക്കോട്ടെ ?  പണ്ടത്തേപ്പോലെ ? "

പണ്ടത്തെ   കുഞ്ഞു ദേവിയായി   അച്ഛന്റെ   മുന്നിലിരുന്ന്   കൊഞ്ചി .  അച്ഛൻ   നനഞ്ഞ   കണ്ണുകളോടെ   ചേർത്ത്പിടിച്ചു  .  കൊഞ്ചിക്കുറുകുന്ന  കുഞ്ഞു ദേവി ....ആത്മാവിനുള്ളിൽ   വളരാൻ   മടിയ്ക്കുന്ന   ഒരു വാശിക്കാരി  ശിശു ......

" എനിയ്ക്ക്   ഇഷ്ടമാണ്   മഹിയെ .  പറ്റുമെങ്കിൽ   നടത്തിത്താ .  ഇല്ലെങ്കിൽ  ഞങ്ങൾ   രജിസ്റ്റർ  ചെയ്യും. "

മകളുടെ   സ്വരത്തിൽ  എന്തിനാണിത്ര   മൂർച്ചയെന്ന്   ദേവിയ്ക്ക്   മനസ്സിലായില്ല .   എന്നും  അവളുടെ   ഇഷ്ടങ്ങൾ   അറിഞ്ഞു  നടത്തിക്കൊടുത്തില്ലേ ?  പ്ളസ് ടൂ   കഴിഞ്ഞ്   ഫാഷൻ ഡിസൈനിംഗ്   പഠിയ്ക്കാൻ   പോയത്   അവളുടെ   ഇഷ്ടപ്രകാരം .  സ്വന്തമായി   ബുട്ടീക്   തുടങ്ങിയതും   അവളുടെ   ഇഷ്ടം.  എല്ലാം നടത്തിക്കൊടുത്തു .   ...മനസ്സിലാകുന്നില്ല.  എപ്പോൾ വേണമെങ്കിലും  തന്റെ നേരെ  എറിയാൻ   പാകത്തിന്   ഒരു   കനൽക്കട്ട   അവൾ   കണ്ണിൽ   സൂക്ഷിച്ചതെന്തിനാണ് ?   എന്താണ്   മകളെ   അസ്വസ്ഥയാക്കിയിരുന്നതെന്ന്   ദേവി   ഏറെ   ആലോചിച്ചു .   പ്രായത്തിന്   മായ്ക്കാനാവാത്ത   തന്റെ  സൗന്ദര്യമാണോ ?  അത്   തന്റെ   കുറ്റമല്ലല്ലോ .  തനിയ്ക്ക്   തന്റെ   അമ്മയുടെ   മുഖച്ഛായയാണ് .  അനുവിനാണെങ്കിൽ   അവളുടെ   അച്ചന്റേതും .

                   വിവാഹം  കഴിഞ്ഞതോടുകൂടി   അവളുടെ   കണ്ണുകളിലെ   കനൽ   ഒന്നുകൂടി  ജ്വലിച്ചുവെന്ന്   വെറുതെ   തോന്നിയതാകും.  രണ്ടുപേർക്കും   ഭക്ഷണം   വിളമ്പി വച്ച്   വിളിച്ചപ്പോൾ അവൾ   പറഞ്ഞു .

" എന്റെ   ഭർത്താവിന്  വിളമ്പിക്കൊടുക്കാൻ  എനിയ്ക്കറിയാം .  നിങ്ങൾ   വേഷം   കാണിച്ച്   മുന്നിൽ   വന്നു നിൽക്കണ്ട . കേട്ടല്ലോ? "

അത്   തോന്നലല്ല.  ആ  കനൽ  ജ്വലിച്ചുതന്നെയായിരുന്നു .  ഇനിയെന്താണ്  വേണ്ടത് ?  തന്റെ   നിയോഗം   കഴിഞ്ഞിരിയ്ക്കുമോ? നിർവ്വികാരതയിലേയ്ക്കുള്ള   മനസ്സിന്റെ   യാത്ര   കണ്ട്   ചിരി വന്നു.

" നീയെന്താ   ആണ്  അമ്മയോടിങ്ങനെ ?  നിനക്ക്   വേണ്ടിയല്ലേ   അവർ   ജീവിച്ചത്?"

അവളെന്തോ  മുറുമുറുത്തത്   കേട്ടില്ല .  മഹി   കേട്ടോ  ആവോ.  ഇടയ്ക്കിടെ   സുലോചനയേക്കുറിച്ച്   ചിന്തിച്ചു .  അവൾ   സ്ഥലം   മാറിപ്പോയി .  ഒന്നന്വേഷിയ്ക്കാനും   തോന്നിയില്ലല്ലോ   എന്നോർത്തു .   ഒരു  കൂരിരുൾപ്പക്ഷിയേപ്പോലെ   ദിവസങ്ങൾ ..........മനസ്സിന്റെ  ശാപം   പിടിച്ച   അശാന്ത  സഞ്ചാരം ......

" നീ  തന്നെ   അമ്മയെ   നിർബന്ധിയ്ക്കണമായിരുന്നു   അനു , മറ്റൊരു   വിവാഹത്തിന് .   പാവം...ചെറുപ്രായത്തിലേ   ഒറ്റയ്ക്ക്.. നീ   ചെയ്തത്   തെറ്റായിപ്പോയി...."

" മഹിയ്ക്കെന്താ   അവരോടിത്ര   സഹതാപം ? സൗന്ദര്യം   കണ്ടിട്ടാ ?  എല്ലാവർക്കുമതെ , അമ്മയുടെ   ചെറുപ്പം ...സൗന്ദര്യം ...ഏകാന്തത......"

" നിനക്ക്   അസൂയയാണ് . അമ്മ   നിന്നെക്കാൾ  സുന്ദരിയായതിന്റെ   അസൂയ.  ഇപ്പോഴും   നോക്ക്,  നിന്റത്ര   പ്രായമുള്ള   മകളുണ്ടെന്ന്   പറയ്യോ   അമ്മയെ കണ്ടാൽ ?  മനസ്സ്   നന്നാവണം  ആണ്...."

" മഹിയൊന്ന്   നിർത്തുന്നുണ്ടോ ?  അച്ഛൻ   മരിച്ചപ്പോൾ  മുതൽ   കേൾക്കാൻ  തുടങ്ങിയതാ   ഇത്.   അവരുടെയൊരു   നശിച്ച   സൗന്ദര്യം .."

അന്ന്   വൈകീട്ട്   ഓഫീസിൽ നിന്നും   തിരിച്ചെത്തി  പൂമുഖത്ത്   കയറിയപ്പോഴാണ്   അകത്തുനിന്നും   ഈ  സംഭാഷണം   കേട്ടത്.   അതിന്റെ   അർത്ഥതലങ്ങൾ   തേടി   പോകേണ്ടതുണ്ടായിരുന്നില്ലല്ലോ .  വെറുതെയൊന്ന്   ചുമച്ച്   അകത്തേയ്ക്ക്   കയറി .   അനു   ചവിട്ടിത്തുള്ളി   മുകളിലേയ്ക്ക്   പോകുന്നത്   ശ്രദ്ധിയ്ക്കാതെ   മുറിയിലേയ്ക്ക്   കയറി  വാതിലടച്ചു ...കണ്‍ മുൻപിലെ   ശൂന്യതയിൽ   മുറിച്ചിറകുമായി  എത്ര നേരം   പറന്നെന്നറിയില്ല .....

                       മഹി   തന്നോട്   കാണിയ്ക്കുന്ന   സഹാനുഭൂതി   അവരുടെ   ദാമ്പത്യത്തിന്   മുകളിൽ   തൂങ്ങിയാടുന്ന   വാളാണെന്ന്   എന്താണയാൾ   തിരിച്ചറിയാത്തത്   എന്ന്  ദേവി  ചിന്തിച്ചു....പക്ഷെ   ആ  കാരുണ്യം   തനിയ്ക്കൊരു   മൃതസന്ജീവനിയാകുന്നില്ലേ   എന്നും   ഒരു  നിമിഷം  ഓർത്തു ......

                           ചെന്നിയിൽ   കൈയ്യമർത്തിപ്പിടിച്ചു .   ഇന്ന്   രാവിലെ   ഓഫീസിൽ   പോകുമ്പോൾത്തന്നെ   നല്ല   തലവേദനയുണ്ടായിരുന്നു .  ഉച്ചയായപ്പോഴേയ്ക്കും   കൂടി .   ലീവെടുത്ത്   പോരേണ്ടിയിരുന്നില്ലെന്നാണ്  ഇപ്പോൾ   തോന്നുന്നത് .  വൈകീട്ട്   മഹിയായിരുന്നു   ആദ്യം   വന്നത്.  

" അമ്മയിന്ന്   നേരത്തെ   വന്നോ? "

"ങും ..നല്ല  തലവേദനയുണ്ടായിരുന്നു .  ഉച്ച കഴിഞ്ഞ്   ലീവെടുത്തു ."

മുഖത്തേയ്ക്കൊന്ന്   സൂക്ഷിച്ചു നോക്കി   മഹി  മുകളിലേയ്ക്ക്   കയറി .

"  ചായ  വേണ്ടേ   മഹി ?"

ശബ്ദം   തീരെ   താണുപോയത്   തലവേദന   കൊണ്ടാവും .

" വരാം "

എഴുന്നേറ്റു.  വേച്ചുപോയി ....കസേരയിലേയ്ക്ക്  തന്നെയിരുന്നു ......കണ്ണിനു മുന്നിൽ   ഇരുളിന്റെയൊരു   തിരശ്ശീല   ആരോ  വലിച്ചിടുന്നു .....

" അമ്മാ.."

ങേ?  ആരാണ്   തന്റെ   ചുമലിൽ  കൈവച്ചത്?  തന്റെ  ഏകാന്തതയെ   ഭംഗപ്പെടുത്തിയത്   ആരാണ് ?  ആ  സ്വർഗ്ഗത്തിൽ   നിന്നും   തന്നെ   നിഷ്ക്കാസനം   ചെയ്തതാരാണ് ?

" എന്ത് പറ്റി  അമ്മാ ?"

ഇതാരാണ്   തന്നെ  കുലുക്കിയുണർത്തുന്നത് ?  താനുറങ്ങുന്നതിന്   ആർക്കെന്ത്   നഷ്ടമാണ് ?  മഞ്ഞുമലയിലേയ്ക്ക്   വീണുപോയോ   താൻ?   കുളിര്.........ഞെട്ടിവിറച്ചു ......

" അമ്മാ ...എന്ത് പറ്റി ?  വയ്യെങ്കിൽ   നമുക്ക്  ആശുപത്രിയിൽ  പോകാം ..."

പകച്ചുനോക്കി.   മുഖത്ത്   വെള്ളം  കുടയുന്നത്   മഹിയാണ് .  പിടഞ്ഞെഴുന്നേറ്റു.  

"  വേണ്ട   മഹി....ചായ   തരാം.  ഇരുന്നോളൂ ..."

വേച്ചുപോയി .  മഹി   താങ്ങിപ്പിടിച്ചു .

"  പോയിക്കിടന്നോളൂ ...ചായ   ഞാനെടുത്തോളാം . "

കേട്ടപാടെ   വെപ്രാളത്തോടെ   മുറിയിലേയ്ക്ക്  നടന്നു .  എന്തിനാണിത്ര   വെപ്രാളമെന്ന്   ദേവിയ്ക്ക്  മനസ്സിലായില്ല .  കിടക്കയിലേയ്ക്ക്   വീണു . കണ്ണുകളടഞ്ഞു ...ബോധാബോധത്തിന്റെ   അതിർവരമ്പിൽ കിടന്ന്  മയങ്ങി........

നെറ്റിയിലൊരു   തണുത്ത   കൈസ്പർശം ...

" മോളേ ......അനൂ.....അനൂ......."

കണ്ണുകൾ   വലിച്ച്ചുതുറക്കാൻ   ശ്രമിച്ചു ..........കാലത്തിന്റെ   തികവിൽ.............ചക്രവാളസീമയ്ക്കപ്പുറം ........ആനന്ദത്തിന്റെ   അഗാധതയിൽ..............ഒരു   കുളിരരുവി ........അത്   നെറ്റിയിലൂടെ   ഒഴുകുകയാണോ ?   ഒഴുകട്ടെ.........അതങ്ങനെ   ഒഴുകട്ടെ........നെറ്റിയിൽ ...........കണ്ണിൽ ............കവിളിൽ............കുളിര്.....കോരിത്തരിപ്പിയ്ക്കുന്ന   കുളിര്....മെല്ലെ......മെല്ലെ....കണ്ണുതുറന്നു...

നനഞ്ഞ   തുണി കൊണ്ട്   മഹി   മുഖത്ത്   ഒപ്പിക്കൊണ്ടിരുന്നു ....തളർന്ന   കണ്ണുകളിൽ  അറിയാതൊരു   നിസ്സഹായത   പടർന്നു .

" മഹി..."

തന്റെ   നേരെ   നോക്കിയ   മഹിയുടെ   കണ്ണുകളിൽ  സ്നേഹം....കാരുണ്യം..........യേശുക്രിസ്തുവിന്റെ   കണ്ണുകൾ   പോലെ ....

" അമ്മയ്ക്ക്   ചെറുതായി  പനിയ്ക്കുന്നുണ്ട് .  വിശ്രമിച്ചോളൂ .  അനു   വന്നിട്ട്  നമുക്ക്  ആശുപത്രിയിൽ   പോകാം "

" മഹി...."

തിരിഞ്ഞു നടന്ന   അയാളെ   പിടിച്ചുനിർത്തിയത്   ആ  പിൻവിളി  മാത്രമായിരുന്നില്ല.  അയാളുടെ   കൈയ്യിലവർ   മുറുകെ   പിടിച്ചിരുന്നു .  അയാൾ   തിരികെ   വന്ന്   അവരുടെയടുത്ത്   കട്ടിലിലിരുന്നു .  മുറുകെ പിടിച്ചിരുന്ന   കൈ  മോചിപ്പിയ്ക്കാൻ   അവർ   തയ്യാറായില്ല.  മഹിയതിന്   ശ്രമിച്ചതുമില്ല..  മറ്റേ കൈകൊണ്ട്   അവൻ  അവരുടെ   മുടിയിഴകൾ  പിന്നോട്ട്  മാടിയൊതുക്കി ...

" ഒന്നുമോർത്ത്   വിഷമിയ്ക്കണ്ട .  അമ്മ   വിശ്രമിച്ചോളൂ ."

ദേവി   കണ്ണുകൾ   ഇറുകെ   പൂട്ടിക്കിടന്നു .  മനസ്സ്  തിങ്ങിനിറഞ്ഞു .  ആ  തിങ്ങി നിറയൽ   വിശകലനം  ചെയ്യണമെന്ന്   ദേവിയ്ക്ക്   തോന്നിയില്ല .   കാരണം   ആ  വിശകലനം  തന്റെ   തിക്കുമുട്ടൽ  കൂട്ടുമെന്ന്   അവൾക്കറിയാമായിരുന്നു .   കാലത്തിന്   വീണ്ടും   കനൽവഴിയോ  ?  അവിശ്വസനീയം ...!......

ദേവി   മഹിയുടെ   കൈയ്യിൽ   മുറുകെ   പിടിച്ചിരുന്നു....അരക്ഷിതത്വബോധത്തിന്റെ   കൈയ്യിറുക്കൽ ........

ഊണുമേശയിലെ   സ്ഫടികജാർ   വെള്ളത്തോടുകൂടി   താഴെ വീണ്   ചിതറി.  ആളിക്കത്തുന്ന   തീപ്പന്തമാണോ  തൊട്ടുമുന്നിൽ ?

" ഓ!  അമ്മായിയമ്മ   നേരത്തെ എത്തി !  അടുത്തിരുന്ന്   തഴുകിക്കൊടുക്കാൻ   മരുമകനും   നേരത്തെ   എത്തിയല്ലേ ?"

തീപ്പൊള്ളലേറ്റതുപോലെ   തോന്നി .  മഹിയെഴുന്നേറ്റു .  അവന്റെ   കണ്ണിലും   തീ കത്തി .

"  ഭ്രാന്താണ്   നിനക്ക് ..."

അവൻ  മുരണ്ടു .

" അതെ ..ഭ്രാന്താണ് .   എനിയ്ക്കല്ല ,  നിങ്ങൾക്കും    നിങ്ങളുടെ   പുന്നാര അമ്മായിയമ്മയ്ക്കും .  വെറും  ഭ്രാന്തല്ല ,  കാമഭ്രാന്ത് ..."

മഹിയുടെ   കൈകൾ   ഒന്നുയർന്ന് താണെന്ന്   തോന്നി.   തലയിലെന്തോ   ചൂളം   വിളിച്ചു .  മകളോടെന്തോ   പറയാനായി   ചലിച്ച   നാവ്   അത്   പൂർത്തിയാക്കാനാവാതെ   തളർന്നു .

" മിണ്ടരുത്   നിങ്ങൾ ...എന്റെ  ജീവിതം  കൈയ്യിട്ടു വാരാതെ   വേറെ ആരുടെയെങ്കിലും   കൂടെ   പൊയ്ക്കൊള്ളാമായിരുന്നില്ല? "

മകളുടെ   ചൂണ്ടിയ   വിരൽ കുന്തമുനയായി   വന്നു തറച്ചു.....കണ്ണുകളിൽ.......മനസ്സിൽ .....പാതിബോധത്തിന്റെ   ആവരണം........പുറത്തേയ്ക്ക്   പോയത്  മഹിയുടെ   നിഴലോ ?.....

                                                                 ******

മനസ്സാണോ   യാത്ര  ചെയ്തത് ?  അതോ  കാലമോ ?  തിരിച്ചറിയാനായില്ല.  ടെലഫോണ്‍ ഡയരക്ടറി  അടച്ചു വച്ചു .  മൊബൈലിൽ  തളർച്ചയോടെ  മെല്ലെ   കൈയ്യമർത്തി .

" സുലോചനാ ,  ഞാൻ...ഞാൻ   ദേവിയാണ്..... അദ്ദേഹം.........അദ്ദേഹത്തിന്റെ   വിവാഹം   കഴിഞ്ഞോ ? "

                                                              ===============





                     


2014, ജൂൺ 18, ബുധനാഴ്‌ച

വേണിയ്ക്കും ചിലത് പറയാനുണ്ട് .

0 അഭിപ്രായ(ങ്ങള്‍)
                       വേണിയ്ക്കും  ചിലത്  പറയാനുണ്ട് .
                        --------------------------------------------------
                                                                                              ---ശിവനന്ദ .


                              രാവിലെ   മുതൽ  ജയദേവൻ  അസ്വസ്ഥനാണ് .   എന്താണ്  കാരണമെന്ന്  അറിയില്ല.   ഒന്നും  പറയാറില്ലല്ലോ  എന്നോട് .   എങ്കിലും   എനിയ്ക്ക്   മനസ്സിലാകും   ആ  സങ്കടവും   സന്തോഷവും   സംഘർഷവും   എല്ലാമെല്ലാം.   ജയൻ   ഒരുപാടെന്നെ   സ്നേഹിയ്ക്കുന്നു ... എനിയ്ക്കറിയാമത് .   അത്   പറയാതെ   പറയുന്നൊരു   രീതിയുണ്ട്   അദ്ദേഹത്തിന് .

                     ചില വേള ,  അദ്ദേഹമെന്നെ   സ്നേഹത്തോടെ  തലോടുമ്പോൾ,  ആ   മനസ്സിൽ   നിറയുന്ന   സ്നേഹം   വിരൽത്തുമ്പിലൂടെ   എന്നിലേയ്ക്ക്  അരിച്ചിറങ്ങുന്നത്  എനിയ്ക്ക്  അനുഭവിച്ചറിയാം.  മനസ്സ്  നോവുമ്പോഴും  അദ്ദേഹത്തിന്റെ  വിരലുകൾ  എന്നെ  തഴുകും .  ആ തഴുകലിലൂടെ   ആ  മനസ്സിന്റെ  നൊമ്പരപ്പാടുകൾ  ഞാനേറ്റുവാങ്ങും.   പ്രണയാതുരനാവുമ്പോൾ .......ഏറുകണ്ണിട്ട്  നോക്കി  ഒരു  ഒതുക്കിപ്പിടുത്തമുണ്ട് .  അടിമുടി  പൂത്തുലയും  ഞാൻ.   പക്ഷെ   ദേഷ്യം  വന്നാൽ   അല്പം  കടുപ്പമാണ് .  പിടിച്ചുലച്ച്   വല്ലാതെ   നോവിയ്ക്കുമെന്നെ .

                 പക്ഷെ   ഞാനത്  നിശ്ശബ്ദം   സഹിയ്ക്കും.   കാരണം,  ആ  വികാരങ്ങളേറ്റ് വാങ്ങാൻ   എന്നെപ്പോലെ   മറ്റാർക്കാണ്   കഴിയുക?  ഒരു   മനുഷ്യായുസ്സിലെ   മുഴുവൻ   വികാരങ്ങളും   ഏറ്റുവാങ്ങാൻ  മാത്രമായി  ജന്മമെടുത്തവൾ.... ..ഞാനെന്നെത്തന്നെ   വിലയിരുത്തി.

                  എന്റെ കൂട്ടുകാരി   ശിരസ്സിജയും  ഇത് തന്നെ  പറയും    അവൾ   എന്നേപ്പോലെ   പൊക്കം   കുറഞ്ഞവളല്ല .   നീണ്ടു മെലിഞ്ഞിട്ടാണ് .   പൊക്കമില്ലെങ്കിലും   എന്നെ   കാണാൻ   നല്ല  ഐശ്വര്യമാണെന്നാണ്   അവളുടെ   ഭാഷ്യം .

" ഷാംപൂ   ചെയ്ത്  കുളിച്ച്   നറുമണം   പരത്തി   കുണുങ്ങിയുലഞ്ഞ്   വരുമ്പോഴുണ്ടല്ലോ   വേണീ ..."

അവൾ  വളരെ ആലങ്കാരികമായിട്ടാണ്   എന്തും   പറയുക .  ഒരു കള്ളച്ചിരി  ചിരിച്ച്   അവൾ   പറഞ്ഞുവന്നത്   പൂർത്തിയാക്കി  .

" അദ്ദേഹത്തിന്   വല്ലാത്ത   ലഹരിയാണ്.  ചിലപ്പോളെന്നെ   വാരിയെടുക്കും .....ചിലപ്പോൾ   മുഖം   നെഞ്ചിലേയ്ക്ക്   പൂഴ്ത്തിവയ്ക്കും .  ചിലപ്പോളെന്നെ   വാരിയെടുത്തൊരു   പുതപ്പായണിയും . ..."

അവൾ   പറഞ്ഞുകൊണ്ടിരുന്നു .

" ലഹരി  ഒരു  ആവേശമായി  പടരുമ്പോൾ   ആ  വിരലുകൾ   എന്നിൽ   ആകമാനം   സഞ്ചരിയ്ക്കും..."

ഞാനിടയ്ക്ക്   കയറി .

" ഇങ്ങനെയൊക്കെയായിട്ടും   പിന്നെ   എന്താണ്   ശിരസ്സിജാ...."

"ശ്ശേ ..!   കളഞ്ഞു ..! നീ  അല്ലെങ്കിലുമൊരു   രസംകൊല്ലിയാ .."

ഞാൻ ആസ്വദിച്ച്   ചിരിച്ച്   പറഞ്ഞു .

"ഇതൊന്നും   എനിയ്ക്കറിയാത്തതല്ലല്ലോ .  ഈ  ലഹരിയും   ആവേശവുമൊക്കെ   ഞാനും   അനുഭവിയ്ക്കുന്നതല്ലേ? "

" ശരി   നീയെന്താണ്   ചോദിച്ചത് ? "

"  അല്ല,  എന്നിട്ടും   ചില  നേരം   എന്താണിവർ   നമ്മളെ  വെറുക്കുന്നത് ? "

അവൾ   ഒരു  നിമിഷം   നിശ്ശബ്ദയാകും . പിന്നെ   പറയും .

" അറിയില്ല....എനിയ്ക്കറിയില്ല   വേണീ ..."

  ചില  നേരം   ഭക്ഷണത്തിലേയ്ക്ക്  വിരൽ ചൂണ്ടി  ജയൻ ആക്രോശിയ്ക്കുന്നത്   കാണാം.  അദ്ദേഹം   വെറുപ്പോടെ   നോക്കുന്നത്   എന്നെയാണെന്നറിയുമ്പോൾ   എന്റെ നെഞ്ച്   പിടയും .   അറിഞ്ഞുകൊണ്ട്   ഞാനൊരു  തെറ്റും  ചെയ്യുന്നില്ല.   എന്നിട്ടും.....എന്നിട്ടും...

                            ഇന്ന്   രാവിലെ   മുതൽ  ജയൻ   അസ്വസ്ഥനാണ് .   ഇടയ്ക്കിടെ   എന്നെ  ചേർത്തുപിടിച്ചു തലോടുന്ന   ആ  കൈകളിൽ   വിറയൽ   പടരുന്നത്   ഞാനെപ്പോഴൊക്കെയോ   തിരിച്ചറിഞ്ഞു .   എനിയ്ക്കത്   വല്ലാതെ   നൊന്തു .   ഞാനത്   ശിരസ്സിജയോട്   പറഞ്ഞപ്പോൾ   അവളൊന്നും   പറയാതെ  എന്തോ   ചിന്തയിൽ   മുഴുകി  ഇരുന്നു .  അവളും   സാധാരണ   പോലെ   വാചാലയാകുന്നില്ലെന്നെനിയ്ക്ക്   തോന്നി .

                          എനിയ്ക്ക്   ആകെ   അസ്വസ്ഥതയായി .   പിറ്റേന്ന്   രാവിലെ   ജയൻ   തിരുവനന്തപുരം   ആർ.സി.സി. യിൽ  പോയി .   എന്തിനാണെന്ന്   എനിയ്ക്ക്   മനസ്സിലായില്ല .  ചോദിയ്ക്കാൻ   വയ്യല്ലോ .  ചോദിച്ചാൽ   ഇഷ്ടവുമാവില്ല .   എന്തായാലും   ഞാനും  കൂടെ  പോകണമല്ലോ .   പോയി .  ഡോക്ടർമാരെ   ആരെയൊക്കെയോ   കണ്ട്   എന്തൊക്കെയോ   സംസാരിയ്ക്കുന്നുണ്ടായിരുന്നു .  ഇംഗ്ളീഷിൽ   ആണ്   സംസാരിച്ചത് ..എനിയ്ക്കൊന്നും   മനസ്സിലായില്ല.   ശിരസ്സിജയും   വന്നു .   എന്റെയടുത്തിരുന്നു   അവൾ .   ഞാനവളെ   സൂക്ഷിച്ചു നോക്കി.   മരണത്തെ   മുന്നിൽ   കണ്ടതുപോലുള്ള   ഭയപ്പാടായിരുന്നു   അവളുടെ   കണ്ണുകളിൽ .   ഞാൻ  ഭയത്തോടെ   ചോദിച്ചു.

" എന്താ നിനക്ക് ? എന്താ  ഭയപ്പെട്ടിരിയ്ക്കുന്നെ ?"

"എനിയ്ക്കറിയില്ല "

അവൾ   നിസ്സഹായതയോടെ   കൈ മലർത്തി .   പിന്നെ   പറഞ്ഞു .

"എന്തോ   എനിയ്ക്ക്   വരാനിരിയ്ക്കുന്നത്   പോലൊരു   തോന്നൽ ."

ഞാൻ ഭയത്തോടെ   ചുറ്റും നോക്കി .   ജയൻ കണ്ണ്   തുടയ്ക്കുന്നുണ്ട് .   അദ്ദേഹത്തിന്റെ  അടുത്ത്   തകർന്ന്   തരിപ്പണമായി   മരവിച്ചിരിയ്ക്കുന്നത്   അദ്ദേഹത്തിന്റെ ഭാര്യയാണ് .   ആരൊക്കെയോ  അടുത്ത്  വന്ന്   സമാധാനിപ്പിയ്ക്കുന്നുണ്ട് .   പെട്ടെന്ന്   ഒരാൾ   കയറി വന്ന്  സ്വയം  പരിചയപ്പെടുത്തി . ക്ഷൗരക്കാരൻ .

" മുടി   മുറിയ്ക്കണം ."

ഞാൻ  നടുങ്ങി .  അതിലേറെ   ശിരസ്സിജയും .   ജയൻ   ഒരു വിറയലോടെ   എഴുന്നേൽക്കുന്നത്   കണ്ടു .   ഭാര്യയുടെ   മുഖത്ത്   ഭാവവ്യത്യാസമൊന്നുമില്ല.   ഭയാനകമായൊരു   മരവിപ്പ്   മാത്രം .   ക്ഷൗരക്കാരൻ  കത്രികയെടുത്ത് ,  ജയനെ  സഹതാപത്തോടെ ഒന്ന്   നോക്കി ,  ഭാര്യയുടെ   അടുത്തേയ്ക്ക്   വന്നു.    സംഭവിയ്ക്കാൻ   പോകുന്നത്   ഉൾക്കൊള്ളാൻ   കഴിയും മുൻപേ അയാളുടെ   കത്രിക  ചിലച്ചു . ........എന്റെ   ദൈവമേ....!  ഇതെന്ത്‌   കാഴ്ച്ചയാണീ    കാണുന്നത് ...!എന്റെ   ശിരസ്സിജ   മെല്ലെ മെല്ലെ   താഴോട്ട്  ഊർന്നു .   മരണ വെപ്രാളത്തോടെ   എന്നെ   നോക്കിയ   അവളെ   കണ്ടുനിൽക്കാനാവാതെ  ഞാൻ   കണ്ണുകളിറുക്കിയടച്ചു .  അടഞ്ഞ   കണ്‍കോണുകളിലൂടെ   കണ്ണുനീരൊഴുകി .   എന്റെ  ദൈവമേ...

                        നീണ്ടിടതൂർന്ന   മുടി ഞെട്ടറ്റു  താഴോട്ട്   വീഴുന്ന   കാഴ്ച്ച   കണ്ടുനിൽക്കാനാവാതെ   ജയൻ   പുറത്തേയ്ക്കിറങ്ങി .   അദ്ദേഹത്തോട്   ഒന്നും   സംസാരിയ്ക്കാൻ   ധൈര്യപ്പെടാതെ   ബന്ധുക്കൾ   പകച്ചു.   ഏതോ   ഒരു  ബന്ധു   ആരോടോ   ഫോണിൽ   പറയുന്നത്   കേട്ടു.

" ജയന്റെ  ഭാര്യയ്ക്ക്   അർബ്ബുദം .  തലച്ചോറിലാണ് .  ഉടനെ  ശസ്ത്രക്രിയ   വേണം ...."

ഇടിവെട്ടേറ്റതുപോലെ   ഞാൻ  വീണ്ടും   നടുങ്ങി . ദൈവമേ.....ആരുടെ ദു:ഖമാണ്  വലുത്? എന്റെയോ? അതോ  ശിരസിജയുടെയോ? ജയന്റെയോ?  ഭാര്യയുടെയോ?   ഇദ്ദേഹത്തെ   ഞാനെങ്ങനെയാണ്   സമാധാനിപ്പിയ്ക്കുക ?   ആ   കൈകൾ   നിരന്തരം   എന്നിലൂടെ   ഇഴയുന്നുണ്ട് .   പക്ഷെ   കോരിത്തരിപ്പല്ല ,  ഭയപാരവശ്യത്തിന്റെ   വിറയലാണ്   എനിയ്ക്കനുഭവപ്പെട്ടത് ...

ജീവനറ്റ്   വീണ   എന്റെ   കൂട്ടുകാരിയെ   ഒന്നുകൂടി   കാണണമെന്ന്   എനിയ്ക്ക് തോന്നി.   പക്ഷേ   ജയനിവിടെ   തകർന്ന്   നിൽക്കുമ്പോൾ   ഞാനെങ്ങനെയാണ് .......വേണ്ട...............വേണ്ട.........എന്തിനാണിനി   അവളെ.......നറുമണം   പരത്തി   ഇളംകാറ്റുപോലെ  മെല്ലെ   ഉലഞ്ഞാടി   വന്നിരുന്ന   അവൾ ....എന്റെ ....എന്റെ  ശിരസ്സിജ .....ജീവനറ്റ്   കിടക്കുന്ന   അവളെ   ഇനിയന്തിനാണ് .......

ക്ഷൌരക്കാരൻ   ജോലി   തീർത്ത്   മുറിയിൽ  നിന്നിറങ്ങിപ്പോകുന്നത്   കണ്ടു .   കാലന്റെ   ദൂതനേപ്പോലെ ....ജയൻ   മുറിയിലേയ്ക്ക്   പോകാനാവാതെ   തകർന്നു നിന്നു .   അദ്ദേഹത്തെ   ആശ്വസിപ്പിയ്ക്കാനാവാതെ   വിഷമിച്ച്   എല്ലാവരും.......

എന്റെ കണ്ണീർപ്പാടുകൾ   ഉണങ്ങിയില്ല.   അതിനി   ഉണങ്ങുകയുമില്ല .   എന്റെ  കൂട്ടുകാരിയില്ലാത്ത   ലോകത്ത്   ഞാൻ  തനിയെ....ജയദേവന്റെ   ശിരസ്സിന്   അലങ്കാരമായി   ഞാനും   ഭാര്യയുടെ   ശിരസ്സിന്   അലങ്കാരമായി   ശിരസ്സിജയും ,  തലമുടിയെന്ന   പേരിൽ എത്രയോ   വർഷം   ഒന്നിച്ച്  ഉണ്ടും  ഉറങ്ങിയും .......

             എല്ലാവരും  ഞങ്ങളെ   ' മൃതകോശ'മെന്നു   വിളിച്ച്   ആക്ഷേപിച്ചപ്പോൾ   ആരുമറിഞ്ഞില്ല    ഞങ്ങളുടെ   മനസ്സ് ....മനുഷ്യന്റെ   എല്ലാ   വികാരങ്ങളേയും    ഏറ്റുവാങ്ങാൻ   നിയോഗിയ്ക്കപ്പെട്ട   ഞങ്ങളുടെ   വേദനകൾ ....സന്തോഷങ്ങൾ.......അവസാനം   മരിച്ചു വീഴുമ്പോൾ   ഞങ്ങളൊഴുക്കുന്ന   കണ്ണുനീർ ....ഒന്നും   ആരുമറിഞ്ഞില്ല....ആരും......

                                                 / ............................................./










"




                        .

2014, ജൂൺ 14, ശനിയാഴ്‌ച

ചന്ദനം മണക്കുന്ന ഈണങ്ങൾ .

0 അഭിപ്രായ(ങ്ങള്‍)
                                 ചന്ദനം  മണക്കുന്ന  ഈണങ്ങൾ .
                                -------------------------------------------------
                                                                                                      -- ശിവനന്ദ .

                                      
                                 കുളിച്ചൊരുങ്ങി വരുന്ന   അശ്വതിയ്ക്ക്   ചന്ദനഗന്ധമായിരുന്നു  .    അതവളുടെ   അലക്കിത്തേച്ച   വസ്ത്രത്തിന്റെയായിരുന്നോ?   അതോ   അവളുപയോഗിയ്ക്കുന്ന   ചന്ദന സോപ്പിന്റെയോ?   അതുമല്ലെങ്കിൽ   ആ  നെറ്റിയിലെ   ഈറൻ  ചന്ദനക്കുറിരുടെയോ ?

                                 ഒരു   ശിശുവിനെപ്പോലെ   ഉറങ്ങുന്ന   അശ്വതിയുടെ   മുഖത്ത്   നോക്കിയിരുന്ന്   വെറുതെ   ഓർത്തു .  എന്റെ   പ്രണയവും   ഇപ്പോളൊരു   മുത്തുപോലെ ............

"   'ഒരു  തീമല   വന്നോട്ടെ ,  ഞാൻ   കരിഞ്ഞു തീർന്നിട്ടേ   നിനക്ക്   പൊള്ളൂ  '   എന്നെന്നോട്   പറയാൻ   നിനക്ക്   സാധിയ്ക്കുമോ   ഹരീ ? "

അവളുടെ   ചോദ്യത്തിന്   മറുപടി   ആലോചിച്ചു നിന്നപ്പോൾ   അവൾ തന്നെ  മറുപടി   പറഞ്ഞു .

" കഴിയില്ല   നിനക്ക് .   തീമലയല്ല,  ഒരു  മഴുകുതിരി വെട്ടം   കണ്ടാൽ മതി ,  ഓടിയൊളിയ്ക്കും   നീ.  ഇത്   പ്രണയമല്ല   ഹരീ."

നിഷേധാത്മകമായി   അവൾ   ഇരുവശത്തേയ്ക്കും   തല   ചലിപ്പിച്ചു .  ഞാൻ   കളിയാക്കി .

" നീയിത്   ഏത്   നൂറ്റാണ്ടിലാ   അശ്വതീ?   ജീവിതം   എത്ര   ഫാസ്റ്റാ  ?  കുത്തിയിരുന്ന്   പ്രണയലേഖനങ്ങളെഴുതാനും   വഴിത്താരകളിൽ   കാത്തുനിൽക്കാനും   ഇന്നാർക്കാ   നേരം ?  എല്ലാവരും   മുന്നോട്ടോടുമ്പോൾ   നീ  പിറകോട്ടാണോ ?"

എന്റെ  പരിഹാസത്തെ   നേർത്ത   ഒരു   ചിരി   കൊണ്ടവൾ   നേരിട്ടു .

" ശരിയാ ...ഒരു   എസ് എം എസിലോ    മിസ്ഡ്   കോളിലോ   തുടങ്ങി   ഒരു  സ്വിച്ച്ഡ് ഓഫിൽ   തീരുന്ന  പ്രണയങ്ങൾ .......വിരൽത്തുമ്പിലെ   ഒറ്റ  ക്ളിക്കിൽ   പ്രണയത്തിന്റെ   ജനനമരണങ്ങൾ ......"

ഒന്ന്   നിർത്തി   എന്തോ   ഓർത്തിരുന്നു   അവളൊരു   നിമിഷം ....പിന്നെ   വീണ്ടുമെന്നെ   നേരിട്ടു.

" പക്ഷെ  ഹരീ,  ഞാൻ  പറഞ്ഞത് ,  പ്രണയത്തിന്   ഞാൻ   മനസ്സിൽ   കൊടുത്തിരിയ്ക്കുന്ന   സ്ഥാനം ....അവിടെ   നമ്മൾ തമ്മിൽ   ചേരില്ല .   നിന്റെ   പ്രണയം   ഒരു   പൊങ്ങുതടി  പോലെയാണ് .  എങ്ങനെയും   ഒഴുകും .  എങ്ങോട്ടും  ഒഴുകും. "

" നിന്റെ   പ്രണയമോ ?"

എന്റെ  ചോദ്യത്തിൽ   പരിഹാസച്ചുവ .

" അതൊരു   ചിപ്പിയ്ക്കുള്ളിലെ   മുത്തുപോലെയാണ് .  സ്നേഹം   കൊണ്ട്   തേച്ചുരച്ച്   മിനുക്കിയെടുക്കുന്ന   മുത്ത് .   മനസ്സിന്റെ   ആഴങ്ങളിൽ   അതങ്ങനെ   അമർന്നു കിടക്കും ."

എനിയ്ക്ക്   കുറച്ചിൽ   തോന്നി . അവളിലേയ്ക്കെത്താൻ  ഇനിയും   ഒരുപാട്   പടികൾ   കയറാനുണ്ടെന്നും   തോന്നി .  അതൊരു   തിരിച്ചറിവായിരുന്നു .  ആ  തിരിച്ചറിവാണ്,  എങ്ങുമെത്താതെ പോയ   എന്റെ   പ്രണയത്തെ   അശ്വതിയുടെ   ഹൃദയത്തിലെത്തിച്ചത് .

                     ഞങ്ങൾ   വിവാഹിതരായി .   പരസ്പരം   സ്നേഹിയ്ക്കാനുള്ള   കാരണങ്ങൾ   മാത്രം   ഞങ്ങൾ   കണ്ടുപിടിച്ചു .......സ്നേഹത്തിന്റെ   ഒരു  താമര നൂലിഴയിൽ   ഹൃദയങ്ങൾ   ഇഴചേർത്തു ............

പിന്നെ...ഒരു  കുഞ്ഞിന് വേണ്ടിയുള്ള    ഏറെ   നാളത്തെ   കാത്തിരിപ്പും   ചികിത്സകളും   വ്യർത്ഥമായപ്പോൾ................ചലനശേഷിയില്ലാത്ത  ബീജങ്ങൾ   മനസ്സിൽ   ചാപിള്ളകളായി .  നിരാശയോടെ   തളർന്നിരുന്ന   എന്നെ   അശ്വതി   തോളിലേയ്ക്ക്   ചായ്ച്ചു കിടത്തി   പറഞ്ഞു.

" നീയെന്റെ   മുത്തല്ലേ?   എനിയ്ക്കെന്തിനാ  വേറെ   കുഞ്ഞ് ?"

                    അവളെന്റെ  അമ്മയായി .  മുത്തുപോലെ   അവളുടെ   സ്നേഹം............

കാലം പോകെ ,  അശ്വതിയിൽ   മറവിരോഗത്തിന്റെ   ലക്ഷണങ്ങൾ   കണ്ടുതുടങ്ങിയതെന്നാണെന്നോർമ്മയില്ല .   അങ്ങനെയൊരു   സംശയം   തോന്നിത്തുടങ്ങിയപ്പോൾ  സങ്കടത്തോടെ   അശ്വതി  എന്നോട്   പറഞ്ഞു ,  അവളൊരു   ബാദ്ധ്യതയാകുന്നതിന്  മുൻപേ   അവളെ  ഉപേക്ഷിച്ചു പോകാൻ .  

" അസാദ്ധ്യം "...

ഞാൻ അശ്വതിയെ  ശകാരിച്ചു ..പിന്നെ  ഒരു  കൊച്ചു കുഞ്ഞിനെയെന്നവണ്ണം  അവളെ   സ്നേഹിയ്ക്കുകയും   പരിപാലിയ്ക്കുകയും   ചെയ്തു.അസുഖം  കൂടി വന്നു.   മറവിയ്ക്കും   ഓർമ്മയ്ക്കുമിടയിലെ   എതോ  ഒരു   നിമിഷം   അശ്വതി   ഭയത്തോടെ  എന്നോടപേക്ഷിച്ചു .

"എന്നെ  ഉപേക്ഷിയ്ക്കരുത് "....

ജീവിതത്തിൽ   ഏറ്റവും   സ്നേഹവും   കാരുണ്യവും   മനസ്സിൽ തോന്നിയ   ആ  നിമിഷത്തിൽ   ഞാൻ  അശ്വതിയുടെ   അച്ഛനായി .  വാത്സല്യത്തോടെ   അവളെ   നെഞ്ചോടടുക്കിപ്പിടിച്ച്   ഞാൻ മന്ത്രിച്ചു........

" നീയെന്റെ   മുത്തല്ലേ? .."

എന്റെ  സ്നേഹവും   ഇപ്പോഴൊരു   മുത്തുപോലെ ...........

                                                               
                                                         ***************




2014, ജൂൺ 12, വ്യാഴാഴ്‌ച

കാർത്തു പറഞ്ഞ കഥ .

0 അഭിപ്രായ(ങ്ങള്‍)
                                         കാർത്തു  പറഞ്ഞ കഥ . 
                                                                                       
                                                                                         

                                                                                                   --ശിവനന്ദ .

                            കാർത്തുവിനും   ഒരു   കഥയെഴുതണമെന്നുണ്ട് .   അവളുടെ  മനസ്സിൽ  ഒരുപാട്   ' 'ബാവന ' യുണ്ടെന്നാണവൾ   പറയുന്നത് .   പക്ഷെ   എല്ലാവരും   അവളെ   കളിയാക്കി .

" കാർത്തു ,  നീ   കഥയെഴുതുകയോ ! ഹഹഹ..."

ഇതിനെന്താപ്പത്ര   ചിരിയ്ക്കാൻ ?  അവളാലോചിച്ചു ...

കാർത്തു   ഒരു   ചെറുമപ്പെണ്ണാണ് .   ഒരു വീട്ടുവേലക്കാരിയുമാണ് .  കൂലിപ്പണിക്കാരനായ   ഭർത്താവും   രണ്ടാംക്ളാസ്സിൽ   പഠിയ്ക്കുന്നൊരു   കുഞ്ഞുമുണ്ട് .   ആ   ഇത്തിരി  ലോകത്തിൽ   അവൾ   സന്തോഷവതിയാണ് .   പക്ഷേ   അവൾക്ക്   കഥയെഴുതണം .   എഴുതിയേ   തീരൂ   എന്നാണവൾ   പറയുന്നത് .

" നിനക്കറിയാവുന്ന   പണി   ചെയ്‌താൽ പോരെ   കാർത്തു  ? "

അങ്ങനെയാണെല്ലാവരും   ചോദിയ്ക്കുന്നത് ..!  കഥയെഴുത്ത്   അവൾക്കറിയില്ലാത്ത  ജോലിയാണത്രെ  !  കഥയെഴുത്ത്   ഒരു  ജോലിയാണോ ? കാർത്തുവിന്   അതിശയം ..!

                   എന്തായാലും   കാർത്തു   അവളുടെ  ' ഭാവനകൾ'  മനസ്സിലിട്ട്   ഉരുട്ടിക്കൊണ്ടിരുന്നു.  ഒരുപാട്  പഠിച്ചിട്ടൊന്നുമില്ലവൾ .   ഏഴാം  ക്ളാസ്സ്  കഴിഞ്ഞപ്പോൾ  പഠിപ്പ്  നിർത്തി .   അപ്പന്റെയും  കുഞ്ഞാഞ്ഞയുടെയും   കൈയ്യിൽ   കാശില്ലായിരുന്നത്രെ  അവളെ പഠിപ്പിയ്ക്കാൻ .  അപ്പനും   അമ്മയും   കുഞ്ഞാഞ്ഞയും  പണിയ്ക്ക്   പോകുമ്പോ  ഇളയത്തുങ്ങൾ   മൂന്ന്   പേരെ   നോക്കാൻ   അവൾ   വേണമായിരുന്നു.

                  ജോലിയ്ക്ക്   നില്ക്കുന്ന   വീട്ടിലെ   ഗ്രഹനാഥയെ അവൾ   ' ചേച്ചിയമ്മ '  എന്ന് വിളിയ്ക്കും .   ചേച്ചിയമ്മ   അവളോട്  പറഞ്ഞു .

" ഒരുപാട്  വായിയ്ക്കണം   കാർത്തു .  ഒരുപാട് അനുഭവസമ്പത്ത്   വേണം . ഒരുപാട് യാത്രാനുഭവങ്ങൾ  വേണം.  ഒരുപാട്  സ്ഥലങ്ങളും  അവിടുത്തെ ആളുകളേയും  അവരുടെ ജീവിതവും അറിയണം ...."

കാർത്തു  അന്തം വിട്ടു .   ഒരു  കഥയെഴുതാൻ  ഇതിനുമ്മാത്രം കാര്യങ്ങളറിയണോ ? അവൾക്ക്  ചിരി വന്നു.   ചേച്ചിയമ്മ പറഞ്ഞ ഒരോ കാര്യങ്ങളും  അവൾ   ഓർത്തെടുത്തു .   എമ്പിടി  വായിയ്യ്ക്കണത്രെ .   അവൾക്ക്   ലോക ക്ളാസ്സിക്കുകളേക്കുറിച്ചൊന്നും അറിയില്ല.  പക്ഷെ കിട്ടുന്നതെന്തും  വായിയ്ക്കും .   കടയിൽ നിന്നും   സാധനങ്ങൾ  പൊതിഞ്ഞു കൊണ്ടുവരുന്ന   കടലാസ്സു പോലും  അവൾ   വായിയ്ക്കാതെ വിടില്ല .   ചേച്ചിയമ്മയുടെ   വീട്ടിലെ  പത്രവും   വായിയ്ക്കും .   അയൽപക്കങ്ങളിൽ നിന്നും  കിട്ടുന്നതൊക്കെ  വാങ്ങി   വായിയ്ക്കാറുണ്ട് .

                  പിന്നെ   ' അനുബവസമ്പത്ത്  '.    അതെന്ത്  കുന്തമാണെന്നവൾക്ക്   മനസ്സിലായില്ല .   കാർത്തുവിന്റെ   കെട്ടിയവൻ പണി കഴിഞ്ഞു വരുന്ന   വഴിയിൽ ഷാപ്പിൽ കയറി   അല്പം   കള്ള്  കുടിയ്ക്കുമെങ്കിലും   വീട്ടിലേയ്ക്കുള്ള   അരിയും   സാധനങ്ങളും   കൃത്യമായി   കൊണ്ടുവരും .  പിന്നെ   ഷാപ്പിലെ   മീൻകറിയും .   അത്   കാർത്തുവിനുള്ള   സ്നേഹസമ്മാനമാണ് .   ഇതൊക്കെയാണോ  'അനുബവസമ്പത്ത് ' ?  അവൾക്കറിയില്ല .

                  ഇനി   ഈ    'യാത്രാനുബവം '   എന്താണാവോ....കാർത്തു   ആലോചിച്ചു .   അവൾക്കെവിടെയാണ് യാത്ര ?   അവളുടെ   വീട്ടിൽ നിന്ന്   ചേച്ചിയമ്മയുടെ   വീട്ടിലേയ്ക്കും   ചേച്ചിയമ്മയുടെ വീട്ടിൽ നിന്ന്   തിരിച്ചും .   പിന്നെ, ശിവരാത്രിയ്ക്ക്   മണപ്പുറത്ത്   പോവും .  എല്ലാത്തവണയും   മീൻ ചട്ടി   വാങ്ങും .  അതുറപ്പാണ് .   ചിരട്ടക്കയിലും .   ചേട്ടായി  ( കെട്ടിയവനെ   അവൾ  അങ്ങനെയാണ്  വിളിയ്ക്കുക .) കാർത്തുവിന്   വാങ്ങിക്കൊടുക്കുന്നൊരു   പ്രത്യേക   സമ്മാനമുണ്ട് ,  മുല്ലപ്പൂവിന്റെ   മണമുള്ള  സെന്റും  ക്യൂട്ടെക്സും .   പിന്നെ   മാസത്തിലൊരിയ്ക്കൽ  ബിന്ദു തീയേറ്ററിൽ   സിനിമയ്ക്ക്   കൊണ്ടുപോവും .   ഇത്രയൊക്കെയാണവളുടെ   അനുഭവങ്ങൾ .  ഇതായിരിയ്ക്കുമോ   ചേച്ച്യമ്മ   പറയുന്ന   ' യാത്രാനുബവങ്ങൾ ' ?അവൾ   ആലോചിച്ചു .

                 ഒരുപാട്   സ്ഥലങ്ങളൊന്നും   കാർത്തു   കണ്ടിട്ടില്ല .   കുഞ്ഞിലേ   പള്ളിക്കൂടം   പൂട്ടുമ്പോ  ചാച്ചന്റെ   വീട്ടില്  പോവാറുണ്ട് .   അവിടെ   വെല്ല്യാച്ഛനും   വെല്ല്യാമ്മയും   ചാച്ചനും   മേമയും   ഒന്നിച്ചാ   താമസം .  അവരുടെ   ജീവിതമെന്താത്ര  പഠിയ്ക്കാൻ ?  കാർത്തുവിന്   ഒരു  പിടിയും   കിട്ടിയില്ല .

                 എന്തായാലുമൊരു   കഥയെഴുതണം  അവൾക്ക്  .  എഴുതിയേ   തീരൂ .  ആ   മാസം   ശമ്പളം   കിട്ടിയപ്പോൾ   കാർത്തു   നൂറ്   പേജിന്റെ   ഒരു   ബുക്ക്   വാങ്ങി .   ചേച്ചിയമ്മയുടെ ,  കോളേജിൽ   പഠിയ്ക്കുന്ന മോളുടെ   അടുത്ത്  ചെന്നു .

" കുഞ്ഞോളേ ...ഞാൻ   പറയുന്നത്   ഒന്നെഴുതിത്തരാവോ?   നല്ല  ബങ്ങീലെഴുതണം .'

" എന്താ   കാർത്തു "?

" ഒരു  കദയാ "

കാർത്തു   നാണത്തോടെ   പറഞ്ഞു .

ചേച്ചിയമ്മയുടെ   മോള്   കാർത്തുവിനെ   നോക്കി   സ്നേഹത്തോടെ   ചിരിച്ചു .അവളുടെ   കൈയ്യിൽ നിന്നും   ബുക്ക്   വാങ്ങി .   പേനയെടുത്ത്   എഴുതാനിരുന്നു .

" അറിയുംപോലെ   ഞാൻ   പറയാവേ .   കുഞ്ഞോള്   നല്ല   ബാഷേല്   എഴുതിത്തരണട്ടോ ."

"എന്തെഴുതണം ?  പറയ്‌ ."

കാർത്തു   കഥ  പറഞ്ഞു .   ചേച്ചിയമ്മയുടെ   മകളെഴുത്തിത്തുടങ്ങി .  നല്ല  ഭാഷയിൽ .

"തീവണ്ടി മുറീന്നൊക്കെ   പറയോ   കുഞ്ഞോളേ ?   ഞാനീ   തീവണ്ടീലൊന്നും   കേറീട്ടില്ലേയ് ."

നിനക്കറിയാവുന്നതുപോലെ   പറഞ്ഞാൽ   മതി .. അതാ   അതിന്റെ   സൌന്ദര്യം .  നിഷ്ക്കളങ്കത ."

കുഞ്ഞോള്   പറഞ്ഞത്   കാർത്തുവിന്  അത്രയ്ക്കങ്ങ്   മന്സ്സിലായൊന്നുമില്ല .   എങ്കിലുമവൾ   കഥ   പറഞ്ഞു .   അതിങ്ങനെയായിരുന്നു ......................
                                                                    *****

"കുട്ടി   എങ്ങോട്ടാ "?

അവൾ   അയാളെ   നോക്കി .

" തിരുവനന്തപുരം ".

അവളുടെ   ശബ്ദം   വല്ലാതെ   ഈറനായിരുന്നു .  

" ബോംബേയിലെന്താ   ജോലി ?"

"നേഴ്സാണ് "

അല്പം   അസഹ്യതയുണ്ടായിരുന്നോ   സ്വരത്തിൽ?   പക്ഷേ   അയാൾക്ക്  വീണ്ടും   ചോദിയ്ക്കണം .

" എന്താ   കുട്ടി   വല്ലാതിരിയ്ക്കുന്നേ ?  എന്റെയെന്തെങ്കിലും   സഹായം   വേണോ ?"

അവളൊന്നും   മിണ്ടിയില്ല .   കീഴോട്ടു നോക്കി   കണ്ണുകളിറുക്കിയടച്ചിരുന്നു . ഇക്കുറി   അയാൾ   വളരെ   ക്ഷമയുള്ളവനായി .  ഒരു   പരിഭവവുമില്ലാതെ   വീണ്ടും   ചോദിച്ചു .

" എന്ത്   വിഷമമാണെങ്കിലും   പറഞ്ഞോളൂട്ടോ .  ഞാനും   തിരുവനന്തപുരത്തേയ്ക്കു  തന്നെയാണ്  എന്ത്   സഹായം   വേണമെങ്കിലും.........."

പെട്ടെന്നവൾ   മുഖമുയർത്തി .  പൊട്ടിത്തെറിയ്ക്കുന്ന   സ്വരത്തിൽ   ചോദിച്ചു .

" സഹായമോ?  എന്ത്   സഹായം ?   എന്റെ   അമ്മ   മരിച്ചു .  ഈ   ലോകത്തെ  എന്റെ  ഒരേയൊരു   ബന്ധു .  അങ്ങോട്ടാണ്   ഞാൻ   പോകുന്നത് .   എനിയ്ക്ക്........എനിയ്ക്കൊന്ന്   കരയണം .  ഒന്ന്   പൊട്ടിക്കരയണം ...സഹായിയ്ക്കാൻ   പറ്റുമോ   നിങ്ങൾക്ക് "

അയാൾ   സ്തംഭിച്ചു .   കരയാൻ   സഹായിയ്ക്കാനോ ?   അതെങ്ങനെ ?    പെണ്‍കുട്ടിയുടെ  നോട്ടം   അയാൾക്ക്   നേരെത്തന്നെയാണ് .   നിമിഷങ്ങൾ ...............അയാൾ  മെല്ലെ   എഴുന്നേറ്റു .   അവളുടെ   തൊട്ടടുത്ത്   പോയിരുന്നു .  പിന്നെ   ആ  മുഖം   സ്വന്തം   തോളിലേയ്ക്ക്   ചായ്ച്ചു  വച്ചു .   മുടിയിഴകളിൽ   തഴുകിക്കൊണ്ട്   വാത്സല്യത്തോടെ  അലിവാർന്ന   സ്വരത്തിൽ   പറഞ്ഞു .

" കരഞ്ഞോളൂ ....മതിയാവും വരെ .........."

                                                                    *****

കാർത്തു   കഥ   പറഞ്ഞു നിർത്തി .   ഒരു നിമിഷം   കുഞ്ഞോള്   കണ്ണടച്ചിരുന്നു.   പിന്നെ  എഴുന്നേറ്റു .  കാർത്തുവിന്റെ   അടുത്തുചെന്ന്  അവളുടെ   മുഖം   കൈക്കുമ്പിളിൽ   പൊതിഞ്ഞ്   ആ  കണ്ണുകളിലേയ്ക്ക്   നോക്കി .   പിന്നെയാ   മുഖം   നെഞ്ച്ലേയ്ക്ക്   ചേർത്തു .  എന്തിനെന്നറിയില്ല ,   കാർത്തുവിന്റെ   കണ്ണുകൾ   നിറഞ്ഞിരുന്നു .   കുഞ്ഞോളുടെയും ........

                                                        --------------





                             

2014, ജൂൺ 10, ചൊവ്വാഴ്ച

നെരിപ്പോടിന്റെ നീലച്ചിറകുകൾ

1 അഭിപ്രായ(ങ്ങള്‍)
                                                     നെരിപ്പോടിന്റെ നീലച്ചിറകുകൾ 
                                                                                                                                 -ശിവനന്ദ           ഫോണ്‍   ഒന്നുകൂടി   ചെവിയോട്  ചേർത്തു  പിടിച്ചു  .....
"ഹലോ ?"
ഒന്നുമില്ല ....ആരുമില്ല ....മെല്ലെ  കസേരയിലേക്കിരുന്നു . കണ്ണുകളടച്ചു . മനസ്സിലൊരു  പാട  വീണു . പിന്നെയെല്ലാം  നിശ്ശബ്ദം .......നിശ്ചലം ....ആ  നിശ്ചലതയിലേക്ക്  ഓർമ്മകളുടെ  കുറേ  ഇലഞ്ഞിപ്പൂക്കൾ  അടർന്നുവീണു . അത്  പെറുക്കി  മാല  കോർത്ത്  എന്റെ  നേരെ  നീട്ടുന്നത്  ശ്രീദേവിയാണ് . എന്റെ  ശ്രീക്കുട്ടി . അവളുടെ  മുഖത്ത്  ശാന്തമായൊരു  ചിരിയുണ്ട് .
                            
                                 പച്ചപ്പാവാടയും  ബ്ലൗസുമിട്ട്  അടിവച്ചടിവച്ച്   എന്റെ  മനസ്സിലേക്ക്  കയറിവന്നപ്പോൾ ....... എന്തായിരുന്നു  അവൾക്കുള്ള  പ്രത്യേകത ? ഒരു  പുരുഷന്   കാണുന്ന  മാത്രയിൽ  ഓടിയടുക്കാൻ  മാത്രം  അവളിൽ  പ്രത്യേകതയൊന്നുമുണ്ടായിരുന്നില്ല എന്നതാണ്  അതിശയം . ഒരു  പക്ഷെ  ആ  ഒന്നുമില്ലായ്മയിലെ  ലാളിത്യമായിരിക്കാം  എന്നെ  അവളോടടുപ്പിച്ചത് .
                                                   
                                                നീണ്ട  മുടിയിൽ  കുരുങ്ങിക്കിടന്ന കുരുങ്ങിക്കിടന്ന  ഊഞ്ഞാലാടിയ  നന്ത്യാർവട്ടപ്പൂവ്‌  എന്റെ  മനസ്സിൽ  നറുമണം  പരത്തിയതും  കാലിലെ  പാദസരത്തിന്റെ  കിലുക്കം  എന്റെ  ഹൃദയതാളമായതും  എത്ര  പെട്ടെന്ന് ! അവൾ  ചവിട്ടുന്ന  മണ്‍തരികളേപ്പോലും  സ്നേഹിച്ച് , അവളെ  തലോടിയെത്തുന്ന  കാറ്റിനെപ്പോലും   നെഞ്ചിലണച്ച് , ആ  നെറ്റിയിലെ  വിയർപ്പിൽ  നനഞ്ഞ  ചന്ദനക്കുറിയുടെ  നൈർമ്മല്ല്യം  ഹൃദയത്തിലേക്കാവാഹിച്ച് ........ 
         കോളേജിന്റെ  നീളൻ  വരാന്തയിലും  ചതുരത്തൂണുകൾക്ക്  പിറകിലും  ക്ലാസ്മുറികളിലും  എന്റെ കണ്ണുകൾ  സദാ  അവളെ   പിന്തുടർന്നു . അവൾ ........ ആ  പച്ചിലക്കുടുക്ക , അറിയാതെയാണ്  എന്റെ  മനസ്സിന്റെ  ചില്ലകളിൽ  കൂടുവച്ചത് . സ്വപ്നം  മയങ്ങുന്ന  കണ്ണുകളുമായി  നിശ്ശബ്ദമായി  സാന്നിദ്ധ്യമറിയിച്ച് , സൗഹൃദത്തിന്റെ  ഒരു  പുഞ്ചിരി  മാത്രം  എനിക്കായ്  മാറ്റിവച്ച്  എന്റെ  മുന്നിലൂടെ  നടന്നു  നീങ്ങിയപ്പോൾ  ഞാൻ  പച്ചനിറത്തെ  പ്രണയിക്കുന്നവനായി . എന്റെ  മനസ്സ്  അവളെ  അറിയിക്കണമെന്ന്  തീരുനിച്ചുറച്ച  ദിവസങ്ങളിലൊന്നിൽ , മുറച്ചെറുക്കനുമായി  വിവാഹം  ഉറപ്പിച്ച  പെണ്ണാണവളെന്ന  അറിവ്  എന്റെ മനസ്സിൽ  വലിയ  മുറിവുണ്ടാക്കി . അവളപ്പോഴും  സൗഹൃദത്തോടെ  പുഞ്ചിരിച്ചു .
                                           പഠിത്തം  കഴിഞ്ഞ്  ഉദ്യോഗസ്ഥനായപ്പോൾ  ഞനവളെക്കുറിച്ച്  തിരക്കി . വെറുതെ ....... 
വിവാഹം  കഴിഞ്ഞുവെന്നറിഞ്ഞു . എന്തുകൊണ്ടോ  സുഹൃത്തുക്കളെ  ആരേയും  അവൾ  വിവാഹത്തിന്  ക്ഷണിച്ചില്ല . എനിക്ക്  വിവാഹാലോചന  വന്നുതുടങ്ങിയപ്പോൾ  ഞനെതിർത്തു . കാരണം  എന്റെ  പച്ചിലക്കുടുക്ക  കൂടൊഴിഞ്ഞുപോയിരുന്നില്ലല്ലോ . എന്നെ  നന്നായറിയാമായിരുന്ന  എന്റെ  അമ്മ  എന്നോട്  ചോദിച്ചു ,

"  ആരാണ്  മോനെ ?....പറയ്‌ ...നമുക്കാലോചിക്കാം "

മനസ്സിൽ   വേദന  പടർന്നു .

" അത്  നടക്കില്ലമ്മേ ".

"അതെന്താ ? വീട്ടുകാരാണോ  പ്രശ്നം ?"

"അവളുടെ  വിവാഹം  കഴിഞ്ഞു . എന്റെ  മനസ്സ്  അവളെ  അറിയിക്കാൻ  പോലും  എനിക്ക്  കഴിഞ്ഞില്ല ".

അമ്മ  കാരുണ്യത്തോടെ  എന്നെ നോക്കി

"പിന്നെയിനി  എന്തിനാടാ ? അവളൊരുപാട്  അകലെയായില്ലേ ?"

"പക്ഷെ  ഞാനിപ്പോഴും  അടുത്താണമ്മെ "

"മണ്ടത്തരം  പറയാതെ "

അമ്മ  സ്നേഹപൂർവ്വം  ശാസിച്ചു . പിന്നെ  എല്ലാവരുടേയും  നിർബന്ധത്തിനു  വഴങ്ങി  പെണ്ണുകാണൽ  പരമ്പര . കണ്ട  ഓരോ  സ്ത്രീയിലും  ഞാനെന്റെ  പച്ചിലക്കുടുക്കയെ  ആണ്  തിരഞ്ഞത് . അവളെ  എങ്ങും  കണ്ടില്ല . എനിക്കാരെയും  ഇഷ്ട്ടപെട്ടതുമില്ല . ഒടുവിൽ  അമ്മയുടെ  ഭീഷണി .

"ഇത്  അവസാനത്തേതാണ് . ഇനി  നിനക്ക്  വേണ്ടി  പെണ്ണ്  കാണാൻ  ഞാനുണ്ടാവില്ല "

അതായിരുന്നു  അവസാനത്തെ  പെണ്ണുകാണൽ . ശൂന്യമായ  മനസ്സോടെ  അവരുടെ  വീട്ടിലെ  അതിഥി  മുറിയിലിരുന്നപ്പോൾ ......... ഒരു  പച്ചസാരി  എന്റെ  നേരെ   ഒഴുകിവരുന്നത്  മാത്രമാണ്  ഞാൻ  കണ്ടത് . പെട്ടെന്ന്     എന്റെ  മനസ്സുണർന്നു , സിരകളുണർന്നു , ഒരോ  ജീവാണുവിലും  എന്റെ നേരെ  ഒഴുകിവരുന്ന  പച്ചനിറം  നിറഞ്ഞു . പച്ചനിറത്തെ  പ്രണയിക്കുന്ന  എന്നിലെ  കാമുകൻ  വിവാഹത്തിന്  സമ്മതമറിയിച്ചു . സൗന്ദര്യവും  സമ്പത്തും  വിദ്യാഭ്യാസവുമുള്ള  പെണ്ണാണത്രെ ........ ആവോ ........ എന്റെ  മുന്നിൽ  വന്നു  നിന്ന  ആ  പെണ്‍കുട്ടി  എന്റെ  പച്ചിലക്കുദുക്കയാണെന്നു   ഞാൻ  സങ്കൽപ്പിച്ചു . വിവാഹം  കഴിഞ്ഞു . പൊരുത്തക്കേടുകളുടെ  ഒരു  സംഗമമായിരുന്നു  അത് . ജീവിതമല്ലേ ? മുന്നോട്ടു  നീങ്ങണമല്ലൊ .

                                              നെഞ്ചുവേദനയെത്തുടർന്ന്   ആശുപത്രിയിലായ  ഒരു  സുഹൃത്തിനെ  കാണാനാണ്  ഇന്നലെ  അവിടെ   പോയത് . വരാന്തയിലൂടെ  നടക്കുമ്പോൾ  കസേരയിലിരുന്ന  ഗർഭിണിയായ  സ്ത്രീയെ  വെറുതെ  ശ്രദ്ധിച്ഛതാണ് . മനസ്സിലൊരു  തരിപ്പുണർന്നു . ഇത് ! ഹോ......! നിറവായറുമായ്  ഒറ്റയ്ക്ക് ....... തളർന്നിരിക്കുന്ന  ഈ  രൂപം !...... ഇതെന്റെ  ശ്രീക്കുട്ടിയല്ലെ ? ഇതവൾ  തന്നെയല്ലെ ? കസേരയിലേക്ക്  ചാരി  കണ്ണടച്ചിരിക്കുകയാണ് . മെല്ലെ  തഴുകുന്ന  സ്വരത്തിൽ  വിളിച്ചു .

"ശ്രീക്കുട്ടി !"

പെട്ടെന്നവൾ  കണ്ണു  തുറന്നു . തൊട്ടടുത്തു  നിന്നയെന്നെ  സൂക്ഷിച്ചു  നോക്കി . ആ  മുഖത്ത്  അതിശയം  വിടർന്നു .

"മോനു ...! ഹോ..! ദൈവമെ ! എത്ര  കാലമായി  കണ്ടിട്ട്...! "

മോനു .........ആ  വിളി  കേട്ടപ്പോൾ  മേലാസകലം  കുളിരുകോരി . അതെന്റെ  അമ്മ  എന്നെ  വിളിക്കുന്ന  ചെല്ലപ്പേരാണ് . അതറിഞ്ഞപ്പോൾ  മുതൽ  അവളും  എന്നെ  അങ്ങനെ  തന്നെ  വിളിച്ചു . വല്ലാത്തൊരു  അടുപ്പമുണ്ടായിരുന്നു  ആ  വിളിയിൽ . ശ്രീക്കുട്ടി  എപ്പോഴും  അങ്ങനെയാണ് . വളരെ  നിസ്സാര  കാരണം  കൊണ്ട്  മറ്റുള്ളവരിൽ  നിന്നും  വേറിട്ടുനിൽക്കും  അവൾ .

"അതെ ....ഒരുപാട്  കാലമായി ".

ഞാനവളുടെ  മുഖത്തേക്ക്  സൂക്ഷിച്ചു  നോക്കി . പഴയ  സൗഹൃദച്ചിരിയുണ്ട്  മുഖത്ത് . പക്ഷെ  അതിന്  പണ്ടത്തെ  തേജസ്സുണ്ടായിരുന്നില്ല . കണ്ണുകളിൽ  സ്വപ്നങ്ങൾക്ക്  പകരം  മരവിപ്പാണെന്നു  തോന്നി . ദൈവമേ !....എന്താണെന്റെ  കുട്ടിക്ക്  പറ്റിയത് ?

"ശ്രീക്കുട്ടി  ഒറ്റക്കേയുള്ളൊ ?"

അവൾ  മെല്ലെ  തലയാട്ടി . 

"ഭർത്താവ് ?"

"തിരക്ക് ".

"ആരെയെങ്കിലും  കൂട്ടി  വരാമായിരുന്നില്ലേ ? ഒറ്റയ്ക്ക് ....... ഈ  അവസ്ഥയിൽ ........"

"ഒരാവശ്യവുമില്ലാതെ  മറ്റുള്ളവരെ  കഷ്ട്ടപ്പെടുത്തുന്നതെന്തിനാ ? എനിക്ക്  കുഴപ്പമൊന്നുമില്ല . ചെക്കപ്പിനു  വന്നതാണ് "

ആ  മറുപടി  എനിക്ക്   തൃപ്തികരമായിരുന്നില്ല . ആരോടൊക്കെയോ  വല്ലാത്ത  ദേഷ്യം  തോന്നി .

"വിവാഹം  അരിയിക്കതിരുന്നതെന്താണെന്ന്  ചോദിക്കുന്നില്ല . ഞാനും  അറിയിച്ചില്ലല്ലോ . എങ്കിലും .....നീ  വളരെ  മാറിപ്പോയി  മോനു ."

എന്റെ  മുഖത്താകമാനം  കണ്‍പീലികൊണ്ടുഴിഞ്ഞ്   ഇളംകാറ്റിന്റെ  മർമ്മരം  പോലെ  അവൾ ചോദിച്ചു .

"തുമ്പപ്പൂവിന്റെ  നിറമുള്ള  കുറേ  നാടൻസ്വപ്നങ്ങളുണ്ടായിരുന്നല്ലോ  നിനക്ക്? ചൂടൻ കഞ്ഞിയും  ചുട്ടരച്ച  ചമ്മന്തിയുംകടുമാങ്ങാ  അച്ചാറും  ഉള്ളിത്തീയലും ........."

ഒന്ന്  നിർത്തി , ഒരു  കള്ളച്ചിരി  ചിരിച്ച്  അവൾ  വീണ്ടും  ചോദിച്ചു .

"ഉണ്ടോ  അതൊക്കെ  ഇപ്പോഴും  കയ്യിൽ ? അതോ  എല്ലാം  പിസ്സക്കും  ബർഗറിനും  വഴിമാറിയോ ? നിന്നെ  കണ്ടിട്ട്  അങ്ങനെ  തോന്നുന്നു ."

ഞാനൊന്നു  പകച്ചു . മറുപടിയൊന്നും  പറയാൻ  കഴിഞ്ഞില്ല . അവളുടെ  പുഞ്ചിരിയിൽ  ഒരുപാടർത്ഥങ്ങൾ  ഒളിഞ്ഞു  കിടക്കുന്നത്  പോലെ ........ ഞാൻ  വിഷയം  മാറ്റി .

"നിനക്ക്  സുഖമാണോ ?"

അവൾ  തലയാട്ടിയതേയുള്ളു . ആ  മൗനം  നാവടക്കലല്ല , മനസ്സടക്കലാണെന്നു  എനിക്ക്  തോന്നി . എന്റെ  പല  ചോദ്യങ്ങൾക്കും  അവൾ  ഇതുപോലെ  മൗനത്തെ  കൂട്ടുപിടിച്ചു . 

"ഞാൻ  നിന്നെ  ഇങ്ങനെ  കാണാനല്ല  ഇഷ്ട്ടപ്പെട്ടത്‌ ".

അവൾ  കുസൃതിച്ചിരിയോടെ  എന്നെ  നോക്കി . നിറവയറിനുമേൽ  കൈവച്ചു  ചോദിച്ചു .

"ഈ  കോലത്തിൽ  മഹാവൃത്തികേട്‌  അല്ലേ ?"

ആ  തമാശ  ആസ്വദിക്കാനെനിക്ക്  കഴിഞ്ഞില്ല . ഒരു  നിമിഷം  ഞാനാ  കണ്ണുകളുടെ  ആഴങ്ങളിലേക്കിറങ്ങി . അത്നേരിടാനാവാഞ്ഞിട്ടോ  എന്തോ  ശ്രീക്കുട്ടി  കണ്ണുകൾ  താഴ്ത്തി . ആ  സമയം  ഡോക്ടറുടെ  മുറിയിൽ   നിന്നും  നെഴ്സ്  തലനീട്ടി .

"ശ്രീദേവി  വരൂ ".

അവൾ  ബദ്ധപെട്ട്  എഴുന്നേറ്റ്  കബിൻലേക്ക്  കയറി .  ഏതോ  ഉൾപ്രേരണയാൽ  ഞാനും  ഒപ്പം  കയറി . ശ്രീകുട്ടിയുടെ  അത്ഭുതവും  പകപ്പും  ശ്രദ്ധിക്കാതെ  ഡോക്ടറുടെ  കണ്ണിലെ  ചോദ്യത്തിനു  മറുപടി  പറഞ്ഞു .

"ഡോക്ടർ , ശ്രീകുട്ടിയുടെ  സഹോദരനാണ്  ഞാൻ ".

"ഓഹോ ! അവകാശം  ബോധിപ്പിക്കാൻ  വന്നതാണോ ?"

ഡോക്ടറുടെ  നോട്ടത്തിനു  മൂർച്ചയേറി .

"മനുഷ്യരാണോ  നിങ്ങൾ ? ഈ  കുട്ടിക്കിപ്പോൾ  എട്ടു  മാസമായി . ഒന്നാം  മാസം  മുതൽ  ഇവളിവിടെ ഒറ്റക്കാണ്  വരുന്നത് . ഭർത്താവിന്  തിരക്കാണത്രെ . എന്നാൽപ്പിന്നെ  ഇത്രയും   ധൃതി  പിടിച്ചതെന്തിനാ ? തിരക്കെല്ലാം  കഴിഞ്ഞിട്ട്  ഭാര്യ  ഗർഭിണിയായാൽ  മതിയായിരുന്നല്ലോ ".

അവരുടെ  ദേഷ്യം  തീരുന്നില്ല . ഞാൻ  സ്തംഭിച്ചിരുന്നു .

"ഭർത്താവിന്റെ  സ്നേഹവാത്സല്യങ്ങൾ  ഏറ്റവും  കൂടുതൽ  ലഭിക്കേണ്ട  സമയമാണ് . ഒരു  പൂവിനേപ്പോലെ  പരിപാലിക്കേണ്ട   സമയമാണ് . എന്നിട്ട് ......... നിങ്ങൾ  വീട്ടുകാരെങ്കിലും ഇവളോടിത്തിരി  കരുണ  കാണിക്ക് ".

ഡോക്ടർ  പറഞ്ഞു  നിർത്തി . ഞാൻ  ശ്രീക്കുട്ടിയുടെ  നേരെ  ഇടംകണ്ണിട്ടുനോക്കി . ചൂളിച്ചുരുങ്ങി  തലകുനിച്ചിരിക്കയാണ് .

"കുട്ടി  വരൂ ".

ഡോക്ടർ  കർട്ടനപ്പുറത്തേക്ക്  നീങ്ങി . അവളും . പരിശോധന  കഴിഞ്ഞ്  മരുന്നെഴുതി  കുറിപ്പെന്റെ  നേരെ  നീട്ടികൊണ്ട്  പറഞ്ഞു .

"കുഴപ്പമൊന്നുമില്ല . പക്ഷെ  ഇനിയെങ്കിലും  ഇവൾക്കിത്തിരി  പരിഗണന  കൊടുക്കണം . ഇങ്ങനെ  നടതള്ളി  വിടാതെ ".

കുറിപ്പ്  വാങ്ങി  എഴുന്നേറ്റു . അതിനിടയിൽ  ഞാനെന്തിനാണിവിടെ  വന്നതെന്ന  കാര്യം  മറന്നു . ക്യാബിനു  പുറത്തിറങ്ങി . കുറിപ്പിനു  വേണ്ടി  ശ്രീക്കുട്ടി  കൈനീട്ടിയത്  കണ്ടില്ലെന്നു  നടിച്ച്  പോയി  മരുന്ന്  വാങ്ങി  വന്നു . ഒരു  നിമിഷം  അവളുടെ  കണ്ണുകളിലേക്കു  നോക്കി . എന്ത്  പറയണമെന്നറിയാതെ  നിന്നു . ഒന്നും  സംഭവിക്കാത്തതുപോലെ , ഈറൻനിലാവുപോലെ  പുഞ്ചിരിച്ച്  ശ്രീക്കുട്ടി  പറഞ്ഞു .

"ഡോക്ടർ  പറഞ്ഞതൊന്നും  കാര്യമാക്കണ്ട . കണ്ടില്ലേ  മോനു ! ഞാൻ  പൂർണ്ണാരോഗ്യവതിയാണ് ."

ഞാൻ  തടഞ്ഞു .

"വേണ്ട  ശ്രീക്കുട്ടി . വിശദീകരിച്ച്  വാക്കുകൾ  വെറുതെ  പാഴാക്കണ്ട . നിന്റെ  മൗനത്തിനുപോലും  ആയിരം  അർത്ഥങ്ങളുണ്ടെന്ന്  ഞാനെന്നേ  മനസ്സിലാക്കിയതാണ് "!

ശ്രീക്കുട്ടി  ആദ്യമായി  കാണുന്നതു  പോലെ  കൗതുകത്തോടെ  എന്നെ  നോക്കി . എന്നിട്ട്  ഒരു  തളിർച്ചില്ല  ഉലയുന്നത്ര                നേരിയ  സ്വരത്തിൽ  ചോദിച്ചു . 

"എന്നിട്ടും  ആർക്ക്  വേണ്ടിയാണ്  മോനു  നീ  നിന്റെ  തുമ്പപ്പൂസ്വപ്നങ്ങളെ  വഴിയോരത്തുപേക്ഷിച്ചത് ?"


വലിയൊരു  ചോദ്യം  മുന്നിലേക്കിട്ടിട്ട്  അവൾ  നിന്ന്  ചിരിച്ചു . ആകെ  തരിച്ചുപോയി  ഞാൻ . ഒരു  സമസ്യ  പൂരിപ്പിക്കുകയാണോ  ശ്രീക്കുട്ടി ?

"മുന്നിൽവന്നുനിന്നപ്പോൾ  ഇഷ്ടമെന്നൊരു  വാക്ക് ......... കടന്നു  പോയപ്പോഴൊരു  പിൻവിളി ......... ഒന്നുമുണ്ടായില്ലല്ലോ  മോനു ?  നീ  നഷ്ട്ടപ്പെടുത്തിയതെനിക്കും  കൂടിയല്ലേ ?"

നനഞ്ഞു  നേർത്ത  സ്വരത്തിലണവളതു  ചോദിച്ചത് . ഓ ! അതുപോലെ  നഷ്ടബോധമനുഭവിച്ച  ഒരു  നിമിഷം  ജീവിതത്തിലൊരിക്കലും  ഉണ്ടായിട്ടില്ല . 

"സാരമില്ല ........ സാരമില്ല "........


ഒരു  സ്വാന്തനം  പോലെ  അവൾ  പറഞ്ഞുകൊണ്ടിരുന്നു . അത്  അനിർവചനീയമായ  ഏതൊക്കെയോ  വികാരങ്ങളുടെ  തിരത്തള്ളൽ . മനസ്സുകൊണ്ടവളെ  ചേർത്തുപിടിച്ചു .

"ഞാൻ  നിന്നെ  വീട്ടിൽ  കൊണ്ടാക്കട്ടെ ?"

പെട്ടന്നവളുടെ  കണ്ണുകളിൽ  ഭയം  തിങ്ങി .

"വേണ്ട . വേണ്ട  മോനു . ഞാൻ  പൊയ്ക്കൊള്ളാം ".

തിദുക്കത്തിലാണവളതു  പറഞ്ഞത് . മൊബൈൽ  നമ്പർ  നീട്ടിക്കൊണ്ട്  ഞാൻ  പറഞ്ഞു .

"എന്താവശ്യമുണ്ടെങ്കിലും  വിളിച്ചോളു ".

നമ്പറെഴുതിയ  തുണ്ടുകടലസ്സ്  വാങ്ങുമ്പോൾ  അവളുടെ  കൈ  വിരക്കുന്നുന്ദായിരുന്നൊ ? ഒരു  നിമിഷം  ആ  കടലാസ്സിലേക്ക്  നോക്കി  നിന്ന് , പിന്നെയത്  കൈകളിൽ  ചുരുട്ടിപ്പിടിച്ച്  ഒരു  യാത്രപോലും  പറയാതെ  നടന്നുനീങ്ങി . ഒരു  മഴക്കാറ്റ്   എന്നെ  താഴുകിക്കടന്നുപോയതുപോലെയാണെനിക്കു  തോന്നിയത് . പാവം  കുട്ടി . ജീവിതം  അവളെ  വല്ലാതെ  ഭയപ്പെടുത്തുന്നുണ്ടെന്നു  തോന്നി . എന്തായിരിക്കും  കാരണം ? എപ്പോഴെങ്കിലും  എന്നെയവൾ  വിളിക്കുമെന്നും  സങ്കടങ്ങൾ  പറയുമെന്നും  ഞാൻ  പ്രതീക്ഷിച്ചു . അത്  തെറ്റിയില്ല . ഇന്നലെ  ഞായറാഴ്ച്ചയായിരുന്നതുകൊണ്ട്  ഊണു  കഴിഞ്ഞു  ടീവിയും  കണ്ട്  അലസമായിരുന്നപ്പോഴാണ്  അവൾ  വിളിച്ചത് . ഫോണെടുത്ത്  പുറത്തേക്കിറങ്ങി . എന്തൊക്കെയോ  ഒരുപാട്  കേൾക്കാൻ  തയ്യാറായി  മുൻവിധിയോടെയാണ്  സംസാരിച്ചുതുടങ്ങിയത് . പക്ഷെ  ശ്രീക്കുട്ടി  ഇത്രമാത്രമേ  പറഞ്ഞുള്ളൂ . ഭർത്താവിന്റെ  വീട്ടിലെ  അടുക്കളയിൽ  പലവ്യഞ്ജനങ്ങൾക്കിടയിലെ  മറ്റൊരു  വ്യഞ്ജനമാണു  താനെന്ന് . പണ്ടും , പരയാതെപറയുന്നൊരു  രീതിയുണ്ടവൾക്ക് . അവളുടെ  ആത്മാവിന്റെ  അനാഥത്വം  ആ  ചുരുങ്ങിയ  വാക്കുകളിൽ  നിന്നും  ഞാൻ  തൊട്ടറിഞ്ഞു . ഒരുപാട്  ബന്ധുക്കളും  എണ്ണിയാലൊടുങ്ങാത്ത  സുഹൃത്തുക്കളും  ചേർന്ന്  സനാധമാക്കിയിരുന്ന  അവളുടെ  ജീവിതം ......... പക്ഷെ  ഈ  വേഷപ്പകർച്ച  എനിക്ക്  വിശ്വസിക്കാനായില്ല . 

"നീയെങ്ങനെ  ഉൾക്കൊള്ളുന്നു  ശ്രീക്കുട്ടി ?"

അറിയാതെ  ചോദിച്ചുപോയി . ചെറുതായി  ചിരിച്ചുകൊണ്ടവൾ  പറഞ്ഞു .

"മനുഷ്യർക്ക്‌  പരസ്പരം  വെറുക്കാൻ  ഒരുപാട്  കാരണങ്ങളുണ്ടാവും  മോനു . സ്നേഹിക്കാനാണ്  പലപ്പോഴും  കാരണങ്ങളില്ലാത്തത് . അപ്പോൾപ്പിന്നെ  നമ്മളത്  കണ്ടുപിടിക്കണം . വേണ്ടേ ? ഞാനെന്റെ  ഭർത്താവിനെ  സ്നേഹിക്കാൻ  എന്തെങ്കിലും  കാരണം  കിട്ടുമോ  എന്ന്  എപ്പോഴും  തിരഞ്ഞുകൊണ്ടിരിക്കും . കാരണം ..............."

ഒന്നുനിർത്തി  തീരെ  നേർത്ത  സ്വരത്തിലവൾ  പറഞ്ഞു .

"കാരണം , അദ്ദേഹത്തിന്റെ   മനസ്സിലും  ഞാനൊരു  പലവ്യഞ്ജനമാണ് ".

അവൾ  പറഞ്ഞവസാനിപ്പിച്ചെന്നുതോന്നി . എന്തുപറയണമെന്നറിയില്ലായിരുന്നെനിക്ക് . ഇത്രയും  മാത്രം  പറഞ്ഞു .

"ചുരുങ്ങിയ  വാക്കുകൾ  കൊണ്ടൊരു  ജീവിതമാണ്  ശ്രീക്കുട്ടി  നീ  വരച്ചത് !"

ഒരുനിമിഷത്തെ  നിശ്ശബ്ദതക്കുശേഷം  ശ്രീക്കുട്ടിയുടെ  സ്വരം ..........

"ചെറിയ  വാക്കുകൾ  ചിലപ്പോൾ  വലിയ  ചിന്തകളെ  പ്രതിഭലിപ്പിക്കും  മോനു . നിനക്കത്  മനസ്സിലാവും . എനിക്കറിയാം ".

മനസ്സെവിടെയൊക്കെയോ  അലഞ്ഞുതിരിഞ്ഞതിനിടെ  അവൾ  ഫോണ്‍  വച്ചു . അതറിഞ്ഞില്ല .

"ഹലോ ?"

ഫോണ്‍  ഒന്നുകൂടി  ചെവിയോടു  ചേർത്തുപിടിച്ചു .

"ഹലോ ?"

ഒന്നുമില്ല ........... ആരുമില്ല ..........


                                 _____________________________

2014, ജൂൺ 8, ഞായറാഴ്‌ച

ആത്മാവിന്റെ കാഴ്ച്ചപ്പാടുകൾ

0 അഭിപ്രായ(ങ്ങള്‍)
ആത്മാവിന്റെ  കാഴ്ച്ചപ്പാടുകൾ 

- ശിവനന്ദ 


                                                      ബലികർമ്മങ്ങൾ  ചെയ്തുകൊണ്ടിരുന്ന  മകനെ  നോക്കിയിരുന്നപ്പോൾ  മനസ്സ്  വല്ലാതെ  നൊന്തു . വെയിലത്താണവൻ  ഇരിക്കുന്നത് . പാവം  വിയർത്തുകുളിക്കുന്നു . ഒരു  ഓലപ്പന്തലെങ്കിലും  ഇടേണ്ടതായിരുന്നു . പിറകിൽ  നോക്കിനിൽക്കുന്ന  മകളും  വിയർത്തുകുളിക്കുന്നുണ്ട് . കഷ്ടം ! ഇതാർക്കുവേണ്ടിയാണ്  എന്തിനുവേണ്ടിയാണ്  എന്റെ  കുഞ്ഞുങ്ങളെ  ഇങ്ങനെ  വെയിലത്ത്  നിർത്തിപ്പൊരിക്കുന്നത് ?

                                                        മരണം  കഴിഞ്ഞിട്ട്  പതിനാറാമത്തെ  ദിവസമാണിന്ന് . ഇന്നത്തോടുകൂടി  എല്ലാം  തീരും . നന്നായി . ഇനിയീ  പ്രഹസനം  കാണണ്ടല്ലോ . വ്യർഥമായ  കുറെ  കാട്ടിക്കൂട്ടലുകൾ . മകന്റെ  മുഖത്ത്  നിർവികാരതയാണ്‌ . മകളുടെ  മുഖത്ത്  ഞാൻ  സൂക്ഷിച്ചുനോക്കി . അൽപ്പം  കണ്ണീർത്തിളക്കം ? ഒന്നുമില്ല . മറ്റുള്ളവരുടെ  മുന്നിൽ  ഈറനോടെ  നിൽക്കെണ്ടിവന്നതിന്റെ  ചമ്മൽ  മാത്രമേയുള്ളു . ഒന്ന്  ചിരിക്കണമെന്നണെനിക്കു  തോന്നിയത് . പക്ഷെ  എനിക്കെങ്ങനെയാണത്   കഴിയുക ? അവസ്ഥ  ഇതായിപ്പോയില്ലെ ?

                                                        മനസ്സ്  അലഞ്ഞുതിരിഞ്ഞു . എന്നും  ഇതിങ്ങനെ  അലഞ്ഞുകൊണ്ടേയിരിക്കും  എന്നോർത്തപ്പോൾ  വീണ്ടും  വേദനിച്ചു ........... 

                                                        ചതിക്കുകയാണ്   ചെയ്തത്  . എന്നെ  എല്ലാവരും  ചതിക്കുകയാണ്  ചെയ്തത് .എന്റെ  വ്യക്തിത്വത്തെ  അവഗണിച്ച് , കഴിവുകളെ  അടിച്ചമർത്തി , സ്ത്രീത്വത്തെ  ചവിട്ടിയരച്ച് , ആത്മാഭിമാനത്തെ  കീറിമുറിച്ച്  ഉന്മാദനൃത്തം  ചവിട്ടിയ  ഭർത്താവ്  ഏറ്റവും  വലിയ  ചതിയൻ . എന്റെ  മനസ്സിന്  ചുറ്റും  ട്രഞ്ച്  കുഴിച്ചിട്ട  മഹാൻ . അതിനപ്പുറത്തേക്ക്  പറക്കാൻ  തുനിഞ്ഞ  എന്റെ  പാവം  മനസ്സിനെ  എത്രയോ  വട്ടം  വെട്ടിപ്പരിക്കേൽപ്പിച്ചു ! എഴുത്തും  വായനയും  ട്രഞ്ചിന്  പുറത്തേക്കുള്ള  എന്റെ  മേൽപ്പാലങ്ങളായിരുന്നു . എത്ര  പ്രാവശ്യം  പാലം  തകർത്ത്  എന്നെ  അഗാധഗർത്തത്തിലേക്ക്  വീഴ്ത്തി ! ശരീരത്തിൽ  നിന്നല്ല , മനസ്സിൽനിന്നാണ്   രക്തം  വാർന്നത്‌ .

 "ജീവിക്കാനുള്ള  തത്രപ്പാട് . അല്ലെ ?"

കാരുണ്യത്തോടെ  ചോദിച്ച  സുഹൃത്തിനോട്  ഉർജ്ജസ്വലതയോടെ  മറുപടി  പറഞ്ഞു .

"ജീവിതം ? അല്ലേയല്ല . അതിജീവനം . അങ്ങനെയാണ്  പറയേണ്ടത് ".

അത്   പറയുമ്പോൾ  സങ്കടമായിരുന്നില്ല . മുറിവേറ്റ   പോരാളിയുടെ  ശൌര്യമായിരുന്നു . പൊരുതിമുന്നേറാനുള്ള  ഉൾക്കരുത്ത്  എനിക്ക്  തരാൻ  അവർ  ഏറെ  പണിപ്പെട്ടു .

"ഒരു  ചെടിയുടെ  ചുവട്ടിൽ  വീഴുന്ന  വളം  എന്താണെന്നു  നോക്കിയല്ല  അത്  വലിച്ചെടുക്കുന്നത് . ചാണകമായലും  അമേദ്ധ്യമായാലും  ചെടിയുടെ  ലക്ഷ്യം  വളരുക  എന്നതുമാത്രമാണ് . ഇതും  അങ്ങനെ  കണ്ടാൽ  മതി . ജീവിക്കുക  എന്നതാണ്   മുഖ്യം . ഈ  വേദനകൾ  അതിനുള്ള  വളമാവട്ടെ ".

പ്രിയസുഹൃത്തിന്റെ  വാക്കുകളെ മനസ്സിലിട്ട്  അടുക്കിപ്പെറുക്കി  ശപഥം  ചെയ്തു .

"ജീവിതം  എനിക്ക്  തന്ന  വേദനകളെ  ഞാനെന്നും  നന്ദിയോടെ  സ്മരിക്കും ".

ശപഥം  ഞാൻ  പാലിക്കുക  തന്നെ  ചെയ്തു . ആ  വേദനകളാണെന്നെ  ഞാനാക്കിയത് . കനലിലിട്ട്  തല്ലിപ്പഴുപ്പിച്ച  ഇരുമ്പുപോലെ  ഞാൻ  പാകപ്പെട്ടുവന്നു . എന്റെ  മാത്രമല്ല , മറ്റുള്ളവരുടെകൂടി  വേദനകളെ   നെഞ്ചോടുചേർക്കാനുള്ള  കഴിവും  മനസ്സും  വന്നു .

"സ്വന്തം  വിഷമങ്ങളെ  ഇത്ര  ആഹ്ലാദത്തോടുകൂടി  അവതരിപ്പിക്കുന്ന  ഒരാളെ  ഞാൻ  ആദ്യമായാണ്  കാണുന്നത് . സമ്മതിച്ചിരിക്കുന്നു ".

അതിശയത്തോടെ  പറഞ്ഞു  മറ്റൊരു  സുഹൃത്ത് . ഞാനത്   വളരെ  നിസ്സാരവത്ക്കരിച്ചു .

"ഒന്നിനെക്കുറിച്ചും  എനിക്കിപ്പോൾ  വേവലാതിയില്ല . പല  രംഗങ്ങൾ  കണ്ടുകഴിഞ്ഞ  ഒരു  നാടകത്തിന്റെ  അവസാനരംഗം  കാണാനുള്ള  ആകാംക്ഷ  പോലെ .......... അത്രയേയുള്ളൂ ".

                                                             ബലിച്ചോർ  ഉരുളകളാക്കുന്ന  മകളെ  നോക്കിയിരുന്നപ്പോൾ  സഹതാപമാണ്  തോന്നിയത് . ഒരിക്കൽ  ഞാനവരോട്  പറഞ്ഞു .

"മരണശേഷം  ഒന്നുകിൽ  എന്റെ  മൃതശരീരം  മെഡിക്കൽ  കോളേജിലെ  വിദ്യാർത്ഥികൾക്ക്  പഠിക്കാൻ  വിട്ടുകൊടുക്കണം . അല്ലെങ്കിൽ  കഴിയുന്നത്ര  അവയവങ്ങൾ  ദാനം  ചെയ്യണം ".

അവരുടെ  പകച്ച  കണ്ണുകളിലേക്ക്  നോക്കി  ഞാൻ  കൂട്ടിച്ചേർത്തു .

"മരണശേഷം  നിങ്ങളെനിക്കുവേണ്ടി  ചെയ്യേണ്ടതായ  ഒരേയൊരു  കർമ്മം  അതാണ്‌ . അല്ലാതെ  മറ്റൊരു  ബലികർമ്മങ്ങളും  എന്റെ  ആത്മാവിന്  ശാന്തി  തരില്ല ".

അവസാനം  ഒന്നുകൂടി  പറഞ്ഞു .

"ജീവിതം  കൊണ്ട്  ചെയ്യാൻ  പറ്റാതിരുന്നത്  മരണം  കൊണ്ടെങ്കിലും  എനിക്ക്  ചെയ്യണം ".

മക്കളേക്കൊണ്ട്  ഞാൻ  സമ്മതിപ്പിച്ചതാണ് . എല്ലാവരോടും  പറഞ്ഞു . ഉറപ്പിനുവേണ്ടി , എഴുതി  ഒപ്പുവയ്ക്കുകയും  ചെയ്തു . എന്നിട്ട് ........... എന്നിട്ട്  അവരും  എന്നെ  ചതിച്ചു . ഞാൻ  പറഞ്ഞേൽപ്പിച്ചപോലൊന്നും  ചെയ്തില്ല . വാഹനാപകടത്തിൽ  എന്റെ  തലയ്ക്കുമാത്രമാണ്  ഗുരുതരമായ  പരിക്കേറ്റത് . മറ്റ്  അവയവങ്ങൾക്കൊന്നും  ഒരു  കേടും  പറ്റിയില്ല . രണ്ടാംദിവസം  ഞാനെന്റെ  ദേഹം  വെടിഞ്ഞു . പറഞ്ഞേൽപ്പിച്ചപ്രകാരം  ആരെങ്കിലുമൊക്കെ  ചെയ്യുമെന്ന്  കരുതി  കാത്തിരുന്നു . പക്ഷെ ............. ആരുമൊന്നും  ചെയ്തില്ല . ചതിച്ചു  എല്ലാവരും . ദൈവത്തിന്റെ  ആ  അത്ഭുതസൃഷ്ടി  അവർ  കത്തിച്ച്  ചാമ്പലാക്കി . അവരെന്തിനാണ്  എന്നോടങ്ങനെ  ചെയ്തത് ? എന്റെ  മരണത്തോടുപോലും  ആരും  നീതി  കാണിച്ചില്ലെന്ന്  എനിക്ക്  തോന്നി .

                                                              ഇവരെന്തിനാണ്  എനിക്ക്  ബലിച്ചോർ  തരുന്നത് ? ഞാൻ  ആത്മാവല്ലേ ? ആത്മാവിന്  വിശപ്പും  ദാഹവുമുണ്ടോ ? 

                                                                കൈകൊട്ടുന്ന  ശബ്ദം . ബലിച്ചൊർ  ഉരുട്ടിവച്ച്  കാക്കയെ  വിളിക്കുകയാണ്‌ . എന്നെ  ഉദ്ദേശിച്ചാണെങ്കിൽ , എനിക്കിതൊന്നും  വേണ്ടെന്ന്  അവരോട്  പറയണമെന്നെനിക്ക്  തോന്നി . പക്ഷെ .............. ആത്മാവിന്  ശബ്ദമുണ്ടോ ?

                                                                എത്ര  ശ്രമിച്ചിട്ടും  ഒരു  ബലിക്കാക്ക  പോലും  വരാതെ  അനാഥമായ  ബലിച്ചോറിനെ  വീണ്ടും  അനാഥമാക്കി  എല്ലാവരും  തിരിഞ്ഞു  നടന്നു . എവിടുന്നോ  അടക്കിപ്പിടിച്ചൊരു  തേങ്ങൽകേൾക്കാം . ആരാണത് ? ചുറ്റും  പരതിനോക്കി . ഓ ! ഭാനുമതിയാണ് . വീട്ടിലെ  ജോലിക്കാരി . പാവം ................ എന്നെ  ഒരുപാട്  സ്നേഹിച്ചിരുന്നു . കൈകൊട്ടുന്ന  ശബ്ദം  കേട്ട്  എല്ലാവരും  ഒന്നിച്ച്  തിരിഞ്ഞുനോക്കി . ഞാനും . ഭാനുമതി ! അവൾ  നിറകണ്ണുകളോടെ  വളരെ  സാവധാനം  കൈ  കൊട്ടുകയാണ് .  ശൂന്യതയിലേക്കാണവളുടെ  നോട്ടം . എല്ലാവരും  പരസ്പരം  നോക്കി . പരിഹാസത്തോടെ - പുച്ഛത്തോടെ  നെറ്റി  ചുളിച്ചു .

"ഇവളാര് ? എന്ത്  അസംബന്ധമാണിവളീ  കാണിക്കുന്നത് ?"

"ഇവൾക്കെന്താണധികാരം ? ഇതിനൊക്കെയിവിടെ  വേണ്ടപ്പെട്ടവരില്ലേ ?"

"മക്കളും  വേണ്ടപ്പെട്ടവരുമൊക്കെയാണ്  ഇത്  ചെയ്യേണ്ടത് . എങ്കിലേ  ആത്മാവിന്  തൃപ്തിയാകൂ ".

"നമ്മൾ  കൈകൊട്ടിവിളിച്ചിട്ട്  കാക്ക  വന്നില്ല . പിന്നെയാണ്  ഇവൾ ".

"കുളിക്കാതെയും  ശുദ്ധിയില്ലാതെയും , ഒരു  ബന്ധവുമില്ലാത്തവർ  ചെയ്യേണ്ട  കാര്യമാണോ  ഇത് ? കഷ്ടം !"

"അവളോട്‌  മാറിപ്പോകാൻ  പറയ്‌ ".

ഓരോരുത്തരും  അവരവർക്ക്  തോന്നിയത്  പോലെ  മത്സരിച്ച്  അഭിപ്രായങ്ങൾ  പറഞ്ഞു .

                                                            പക്ഷെ  ഭാനുമതി  ഇതൊന്നും  കേൾക്കുന്നില്ലെന്ന്  തോന്നി . അവൾ  കൈകൊട്ടുന്നത്  തുടർന്നുകൊണ്ടേയിരുന്നു . അവളുടെ  കണ്ണിൽനിന്ന്  രണ്ടുതുള്ളി  കണ്ണുനീരടർന്ന്  ഭൂമിയിൽ  പതിച്ച  നിമിഷം , എങ്ങുനിന്നെന്നറിയാതെ  കാക്കകൾ  പറന്നിറങ്ങി  ബലിച്ചോർ  കൊത്തി ! എല്ലാവരും    പകച്ച   കണ്ണുകളോടെ  നോക്കിനിന്നപ്പോൾ  എനിക്കൊന്ന്  കരയാനാണ്  തോന്നിയത് . പക്ഷെ .............. പക്ഷെ  ആത്മാവിന്  കണ്ണുനീരുണ്ടോ ?...............




                                                       _______________________

വിരൽത്തുമ്പുകൾ പറഞ്ഞ കഥകൾ .

0 അഭിപ്രായ(ങ്ങള്‍)
വിരൽത്തുമ്പുകൾ പറഞ്ഞ കഥകൾ .

                                                                            - ശിവനന്ദ .       
 

                                                          കുറെ നേരമായി മനസ്സ് കലുഷിതമാണ്‌. അരുന്ധതിയെ ഒന്ന് കാണണമെന്ന് അതിയായി ആഗ്രഹിയ്ക്കുന്നുണ്ട്. അവളും അങ്ങനെ തന്നെ. പക്ഷേ കാണണ്ട എന്ന് ഞങ്ങൾ രണ്ടുപേരും ചേർന്നെടുത്ത തീരുമാനമാണ് . അതെന്തുകൊണ്ടാണെന്നു ഞങ്ങൾക്കുമറിയില്ല . അവൾക്ക് ഞാൻ കുറേ അക്ഷരങ്ങളാണ്‌ . അവളെനിയ്ക്കും

അങ്ങനെതന്നെ.      

                                                  ഒരു മന:ശ്ശാസ്ത്രപംക്തിയിലൂടെയാണ് ഞങ്ങൾ പരിചയപ്പെട്ടത്. ഞാൻ മന:ശ്ശാസ്ത്രജ്ഞനെഴുതിയ ഒരു കത്തിന് താഴെ കൊടുത്തിരുന്ന എന്റെ മേൽവിലാസത്തിൽ മറുപടിയെഴുതിയത് വെറുമൊരു വായനക്കാരി മാത്രമായ അരുന്ധതി!   ജഗന്നാഥൻ എന്ന എന്നെ ജഗൻ  എന്നാണവൾ സംബോധന ചെയ്തത്. രണ്ട് വാചകങ്ങൾ മാത്രമുണ്ടായിരുന്ന ആ കത്ത് ഇങ്ങനെയായിരുന്നു.

പ്രിയ ജഗൻ ,
                    എത്ര നല്ല ഭാഷയും ശൈലിയും! ചുരുങ്ങിയ വാക്കുകളിൽ  ആ ആത്മാവിന്റെ അനാഥത്വം ഞാനറിയുന്നു.വിഷമിയ്ക്കണ്ടാട്ടോ.
                                                                                      സ്നേഹപൂർവ്വം,
                                                                                                                      അരുന്ധതി.   


ആ കത്തെന്നെ കുറച്ചൊന്നുമല്ല അതിശയിപ്പിച്ചത് . രാത്രിയാണാ കത്ത് ഞാൻ വായിച്ചത്. ഒരു നിലാവല എന്റെ മുറിയിലേക്ക് കയറിവന്നതുപോലെ  എനിയ്ക്ക് തോന്നി.

മേൽവിലാസം നോക്കി. ഒരു വിനോദിനിയുടെ  മേൽവിലാസമാണ്  കൊടുത്തിരിയ്ക്കുന്നത്. എന്തും വരട്ടെയെന്ന്  കരുതി ഞാനാ മേൽവിലാസത്തിൽ കത്തെഴുതി.

പ്രിയ അരുന്ധതി, കത്ത് കിട്ടി. സന്തോഷം. ആരാണ്  നിങ്ങൾ? സ്വയം പരിചയപ്പെടുത്തുമോ?
                                                                                                     സ്നേഹപൂർവ്വം, ജഗന്നാഥൻ

മറുപടി കാത്തിരുന്നപ്പോൾ ഞാൻ അക്ഷമനായോ ആവോ. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ മറുപടി വന്നു.

പ്രിയ ജഗാൻ, ഭൂമിയുടെ ഏതൊക്കെയോ കോണുകളിലിരുന്ന് അക്ഷരങ്ങളിലൂടെ മാത്രം അറിയുന്നത് ഒരു സന്തോഷമല്ലേ? ആദ്യമേ തന്നെ പറയട്ടെ, ഇതിൽ കൊടുത്തിരിയ്ക്കുന്ന മേൽവിലാസം എന്റേതല്ല കേട്ടോ. ഇതിലന്വേഷിചച്ചാൽ  എന്നെ കിട്ടുകയുമില്ല. അതുകൊണ്ടു ജഗനെനിയ്ക്ക് ഉറപ്പു തരണം., എന്നെ അന്വേഷിച്ചു വരില്ലെന്ന് . അങ്ങനെയെങ്കിൽ ഞാൻ വീണ്ടുമെഴുതാം. അതല്ലെങ്കിൽ, ഇതവസാനത്തെ കത്താണ്.
                                                                                                           സ്നേഹപൂർവ്വം  അരുന്ധതി.  
            

ഞാൻ വെപ്രാളത്തോടെ മറുപടിയെഴുതി.
പ്രിയ അരുന്ധതി,
                              ഇല്ല ഞാനൊരിയ്ക്കലും അന്വേഷിച്ചു വരില്ല.നമുക്ക് കുറെ അക്ഷരങ്ങൾ മാത്രമാവാം. എന്തായാലും, എന്റെ ജീവന്മരണപ്പോരാട്ടത്തിൽ നിന്റെ  വാക്കുകൾ അമൃതാവുമെന്നു തന്നെയാണെന്റെ വിശ്വാസം.
                                                               സ്നേഹപൂർവ്വം,ജഗന്നാഥൻ .
അവിടുന്ന് പിന്നെയങ്ങോട്ട് ഞങ്ങളുടെ അക്ഷരങ്ങൾ ജൈത്രയാത്ര ആരംഭിച്ചു. ഞാൻ അക്ഷരം കൊണ്ട് വരച്ചിട്ട അവളുടെ ചിത്രം കണ്ട് അതിശയത്തോടെ അവളെഴുതി.

" എത്ര കൃത്യമായി നീയെന്നെ മനസ്സിലാക്കി ജഗൻ ! സ്പഷ്ടമായി നീയത് വരച്ചു."

അരുന്ധതി വരച്ചിട്ട അക്ഷരരൂപത്തിൽ നോക്കി ഞാനെഴുതി.

"എന്നിലെ എന്നെയാണ്  നീ വരച്ചത്. "

അങ്ങനെ ആളറിയാതെ മുഖമറിയാതെ ഞങ്ങൾ പരസ്പരം സ്നേഹിയ്ക്കുകയും ആദരിയ്ക്കുകയും ചെയ്തു. ആ സ്നേഹത്തിന്  ഞങ്ങളൊരിയ്ക്കലും ഒരു പേരിട്ടില്ല. അതിന്റെ ആവശ്യവുമുന്റായിരുന്നില്ല . ഒറ്റയ്ക്ക് നിന്നെരിയുന്ന തീനാളം പോലെ ഞാൻ..............വാക്കുകളുടെ വേനൽമഴയുമായി അരുന്ധതി. അവൾ തളർന്നപ്പോൾ വാക്കുകൾ  കൊണ്ടൊരു ഊന്നുവടിയുന്റാക്കി  ഞാൻ............

                               പരസ്പരം സ്വന്തമാക്കാതെയും കേട്ടിയിടാതെയും തീവ്രമായി സ്നേഹിയ്ക്കാൻ കഴിയുമെന്ന് ഞങ്ങൾ ഞങ്ങളേത്തന്നെ  പഠിപ്പിയ്ക്കുകയായിരുന്നു.ഒരിയ്ക്കൽ ഞാനവൾക്കെഴുതി.
"ഒരുപാട് പ്രശ്നങ്ങളിൽപ്പെട്ടു  നട്ടം തിരിയുന്ന ആളാണ്‌ ഞാൻ."

അവൾ തിരിച്ചെഴുതി.
"പ്രശ്നങ്ങളല്ല, നമ്മുടെ കാഴ്ച്ചപ്പാടാണ് നമ്മളെ നട്ടം തിരിയ്ക്കുന്നത്. എന്ത് പ്രശ്നമായാലും എനിയ്ക്കത് പരിഹരിയ്ക്കാൻ കഴിയുമെന്ന്  ഉറച്ച് വിശ്വസിയ്ക്കണം. ആ വിശ്വാസം നിന്നിലേക്ക് ഫലപ്രാപ്തിയെ കൊണ്ടുവരും. കഴിയും ജഗൻ . തീർച്ചയായും നിനക്കത് കഴിയും."

അവളുടെ ഉറച്ച വാക്കുകൾ  എന്നിൽ ആത്മവിശ്വാസമുണർത്തി. അടുത്ത കത്തിലവളെഴുതി.

"എനിയ്ക്ക് വയ്യ ജഗൻ .........മടുത്തു. ജീവിതത്തോടു യുദ്ധം ചെയ്ത് ഞാൻ മടുത്തു."
ഞാൻ മറുപടിയെഴുതി.

"നോക്കൂ അരുന്ധതി, ഇരുട്ട് കണ്ടാൽ , നമ്മൾ ചിലപ്പോൾ  ഇരുട്ടുണ്ടാക്കിയവനെ പഴിയ്ക്കും. അല്ലെങ്കിൽ അവിടുന്ന് ഓടിമാറും . അല്ലേ? എന്നാൽ , ഇത് രണ്ടും ചെയ്യാതെ, ഒരു നെയ്ത്തിരി അവിടെ കത്തിച്ചുവച്ചാലോ? വെളിച്ചമായില്ലേ? അതല്ലേ നല്ലത്? ഇതായിരിയ്ക്കണം കാഴ്ച്ചപ്പാട്. നിനക്കതിന്  കഴിയും അരുന്ധതി"

അങ്ങനെ അക്ഷരത്തേരിൽ കയറി യാത്ര ചെയ്ത് ചെയ്ത് , അവസാനം ഞാൻ അരുന്ധതിയുടെയും  അരുന്ധതി എന്റേയും ഒരു പൂർണ്ണകായ പ്രതിമ തന്നെ നിർമ്മിച്ചു .

                                               പിന്നെയെന്നാണ്  ഞങ്ങളുടെ ഹൃദയത്തിൽ പ്രണയത്തിന്റെ മിന്നലുകൾ പാഞ്ഞത്? അറിയില്ല. അതങ്ങനെ ഒരു നിയോഗം പോലെ സംഭവിച്ചുകൊണ്ടേയിരുന്നു. പക്ഷേ അത് തിരിച്ചറിഞ്ഞപ്പോൾ അസ്വസ്ഥതയായിരുന്നു. പ്രത്യേകിച്ചും അരുന്ധതിയ്ക്ക്. അതങ്ങനെ വേണ്ടിയിരുന്നില്ലെന്ന് അവൾ പറഞ്ഞത് എന്തുകൊണ്ടാണെന്ന് എനിയ്ക്ക് മനസ്സിലായില്ല.

ഞാനവൾക്കെഴുതി.
"പ്രിയ അരുന്ധതി,
                                  നീയെന്താ ജീവിതത്തിൽ നിന്നകന്ന് പോകുന്നത്? പ്രണയം ഒരു അനുഭൂതിയല്ലേ? "
അവൾ തിരിച്ചെഴുതി.
"പ്രണയം വെറുമൊരു അനുഭൂതിയല്ല, ഒരു ദിവ്യാനുഭൂതിയാണ് . അതുകൊണ്ടുതന്നെയാണെനിയ്ക്കു വിഷമം. നമ്മൾ പരസ്പരം പ്രണയിയ്ക്കുമ്പോൾ എന്റെ മനസ്സിനേക്കാൾ കൂടുതൽ നിന്റെ മനസ്സിനാണ്‌  ജഗൻ ഞാൻ പ്രാധാന്യം കൊടുക്കുന്നത്. അതാണ്‌ എന്റെ വിഷമവും. നിന്റെ ദുഃഖത്തെക്കുറിച്ച് ഓർത്താണ് എനിയ്ക്ക് ആവലാതി..............."

എനിയ്ക്കൊന്നും മനസ്സിലായില്ല. ഞാനെഴുതി.

" നീയെന്തൊക്കെയാണു പറയുന്നതെന്നെനിയ്ക്ക് മനസ്സിലാകുന്നില്ല. എനിയ്ക്കിപ്പോൾ നിന്നെയൊന്ന് കാണണമെന്ന് തോന്നുന്നു. അതല്ലെങ്കിൽ നിന്റെയൊരു ഫോട്ടോയെങ്കിലും അയച്ചുതരൂ. "

അതിനവൾ മറുപടിയെഴുതിയതിങ്ങനെയാണ് .

" ജഗൻ , നമ്മൾ അപകടമേഖലയിലേക്കാണ്  യാത്ര ചെയ്യുന്നത്. സ്വയം ഒന്ന് പിടിച്ച്ചുനിർത്തിയെ  തീരൂ."

എനിയ്ക്ക് വല്ലാതെ ദേഷ്യം വന്നു. ഒരു ഫോട്ടോ ചോദിച്ചതിനാണോ? ഞാൻ വീണ്ടുമെഴുതി.

"അരുന്ധതി, ഒരു ഫോട്ടോ ചോദിച്ചതിനാണോ ഇത്രയും ബഹളം? ഒന്ന് കാണാനാഗ്രഹിച്ചതാണോ തെറ്റ്? എന്നെ വിശ്വാസമില്ലെന്നാണോ? ഭയമാണോ എന്നെ? "

അതിനവൾ മറുപടിയെഴുതിയില്ല .രണ്ടുമൂന്ന് കത്തുകൾ കൂടി ഞാനെഴുതി. ഒരു മാസത്തോളം കാത്തു. മറുപടി വന്നില്ല. ഞാനാകെയൊന്നു  പകച്ചു. eഎവിടെയാണ് പിഴവ് സംഭവിച്ചത്?സ്നേഹിച്ചതോ? കത്തെഴുതിയതോ? സ്നേഹം പ്രണയത്തിലേക്ക് വഴിമാറിയതോ? കാണാനാഗ്രഹിച്ചത് തെറ്റാണോ? ഇനി ഫോട്ടോ ചോദിച്ചതായിരിയ്ക്കുമോ തെറ്റ്?  അതിനവൾക്ക്  എന്തെങ്കിലുമൊരു മറുപടിയെഴുതിക്കൂടെ? ഇത് അവഗണനയല്ലേ? ഇങ്ങനെ പാടുണ്ടോ? ........എന്നിലെ പുരുഷൻ  വല്ലാതെ അപമാനിതനായി. ഞാനവൾക്ക്  അവസാനത്തെ കത്തെഴുതി.

പ്രിയ അരുന്ധതി,
                             ഇഷ്ടം കൊണ്ടാണങ്ങനെ ചോദിച്ചതും പറഞ്ഞതുമെല്ലാം. നിന്നെ ഉപദ്രവിയ്ക്കണമെന്ന് ഒരിയ്ക്കലും കരുതിയിട്ടില്ല. ഞാനങ്ങനെയൊരാളല്ല. ഇനിയെന്നിൽ നിന്നും നിനക്കൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല. അവസാനിപ്പിയ്ക്കുകയാണ്  എല്ലാം.
                                                                                     സ്നേഹത്തോടെ, ജഗന്നാഥൻ .

ആ കത്ത് തപാൽപ്പെട്ടിയിലിട്ടപ്പോൾ  മനസ്സിന്റെ ഒരു പാളി അടർന്ന് പോയതുപോലെ തോന്നി. ഒട്ടും പ്രതീക്ഷിയ്ക്കാതെ ആ കത്തിന് മറുപടി വന്നു. "

"ജഗൻ , എന്താണിത്? ഞാനെന്തെങ്കിലും പറയുകയോ പ്രവൃത്തിയ്ക്കുകയോ  ചെയ്‌താൽ, അതിനെന്തെങ്കിലും കാരണമുണ്ടാകും എന്നെങ്കിലും മനസ്സിലാക്കണ്ടേ?  അത്രയെങ്കിലും വിശ്വാസം വേണ്ടേ? ഞാൻ കുറച്ച് തിരക്കിലായിപ്പോയി. വീണ്ടും ഞാനപേക്ഷിയ്ക്കുകയാണു , ഫോട്ടോ, കൂടിക്കാഴ്ച്ച ഇവയൊക്കെ നമുക്കൊഴിവാക്കാം. നിന്നെയെനിയ്ക്ക് അത്രയ്ക്കിഷ്ടമായത് കൊണ്ടാണ് ജഗൻ ഞാനിത് പറയുന്നത്.............."

വീണ്ടും അവളൊരു പ്രഹേളിക പോലെ.........എന്ത് രഹസ്യമാണ് അവളെ ചൂഴ്ന്നു നില്ക്കുന്നത്? മനസ്സിലാകുന്നില്ല. വലിയ സംഭവവികാസങ്ങളൊന്നുമില്ലാതെ ദിവസങ്ങള് മുന്നോട്ട് പോയി. പക്ഷേ , അവളെ ഒന്ന് കാണാനുള്ള ആഗ്രഹം മനസ്സിൽ  ചുര  മാന്തിയപ്പോൾ ഞാനവൾക്കെഴുതി.

" ഒരു ദിവസം ഞാൻ വരും. മുൻകൂട്ടി പറയാതെ......"

അതിന് മറുപടിയും വന്നു.

"തർക്കത്തിന് ഞാനില്ല. എന്നെങ്കിലും നീയെന്നെ മനസ്സിലാക്കും. അന്ന് വേദനിയ്ക്കരുത്."

ആ വരികൾക്കിടയിലൂടെ  ഞാൻ കണ്ണോടിച്ചു. എന്നോട് പറയാത്തതെന്തെങ്കിലും ? ഒന്നും കാണാനായില്ല. അതില്പ്പിന്നെ ഇപ്പോൾ ഒരു മാസത്തിലേറെയായി. അവളെഴുതാറില്ല . കത്തുകൾക്ക്  മറുപടിയുമില്ല. ദേഷ്യമാണോ പരിഭവമാണോ തോന്നിയതെന്നറിയില്ല. കാണണമെന്ന ആഗ്രഹം കലശലായി. ഒരു പരീക്ഷണമെന്ന നിലയിൽ  ഒരു കത്തും കൂടിയെഴുതി.

" അരുന്ധതി, നീയീ  ചെയ്യുന്നത് ക്രൂരതയാണ്. എത്ര കത്ത് ഞാനെഴുതി! ഒരു മറുപടി അയച്ച്ചുകൂടെ നിനക്ക്? "

മറുപടി വന്നില്ല. അഹങ്കാരി...........ഞാൻ മനസ്സിൽ പറഞ്ഞു . അരുന്ധതിയെ കാണണം. ഞാനുറപ്പിച്ചു. ഇവൾക്കിത്രമാത്രം വാല് കിളിർക്കാനെന്താ  ഉള്ളതെന്നറിയണം . അവൾ പറഞ്ഞിട്ടുള്ള വിവരങ്ങൾ വച്ച് , ,,'കുന്നയ്ക്കാൽ ' എന്ന  ഗ്രാമത്തിലെത്തി. വീട് തപ്പി കണ്ടുപിടിച്ചു.ഗേറ്റിന്  പുറത്ത് കാറൊതുക്കി. ക്രോട്ടണ്‍സ്  ചെടികൾ  വരിയായി നട്ട മുറ്റത്ത് കാൽ കുത്തിയപ്പോൾ ആകാംക്ഷ കൊണ്ട് വീർപ്പുമുട്ടി. പൂമുഖത്ത് കയറി. കോളിങ്ങ് ബെല്ലടിച്ചു. നിമിഷങ്ങൾക്കകം  വാതിൽ  തുറന്നു. ഒരു സ്ത്രീയാണ്. പ്രായം നാൽപ്പതോ അതോ നാൽപ്പത്തഞ്ചോ? ആവോ. നിർണ്ണയിയ്ക്കാനാവുന്നില്ല. അവർ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. ആവശ്യമില്ലാത്തൊരു വെപ്രാളം മനസ്സിൽ  അലയടിയ്ക്കുന്നുണ്ട് . രണ്ടും കല്പിച്ച് ചോദിച്ചു.

" അരുന്ധതി? ........അരുന്ധതിയുടെ വീടല്ലേ ഇത്? "

അവരുടെ കണ്ണുകളിൽ അത്ഭുതം തിങ്ങി.

" ജഗൻ  ? ജഗനല്ലേ? "

ഒറ്റ നിമിഷം കൊണ്ട് എന്റെ മനസ്സൊരു കൊടുമുടി കയറി. അരുന്ധതി ! ഇതാണ്  അരുന്ധതി !അവൾക്കെന്നെ  നിമിഷനേരം കൊണ്ട് മനസ്സിലായി !

" ഞാൻ പ്രതീക്ഷിച്ചിരുന്നു. അകത്തേയ്ക്ക് വരൂ ജഗൻ ..."

അകത്തേയ്ക്ക്  കയറി.

" ഇരിയ്ക്കൂ "

അവൾ കസേരയിലേക്ക് ക്ഷണിച്ചു. ഞാനിരുന്നു. എതിരേയുള്ള  കസേരയിൽ അവളും. ഞാൻ അരുന്ധതിയെ ആപാദചൂഡം നോക്കുകയായിരുന്നു. അവൾ സ്വയം വർണ്ണന  നടത്തിയതുപോലെ  , പറഞ്ഞത്ര നിറമില്ല. കണ്ണുകൾക്കും  കൈവിരലുകൾക്കും പറഞ്ഞത്ര നീളവുമില്ല. ഉയരവും അത്രയില്ല. ഞാൻ മനസ്സിൽ  ചിരിച്ചു. കള്ളീ! എത്ര നുണയാ പറഞ്ഞത് ! ഞാനിങ്ങനെ നേരിട്ടെത്തുമെന്ന് കരുതിയില്ലല്ലേ? എന്റെ നോട്ടത്തിൽ അസ്വസ്ഥത തോന്നിയിട്ടോ എന്തോ അവളെഴുന്നേറ്റു.

" ഞാൻ കുടിയ്ക്കാനെന്തെങ്കിലും എടുക്കാം "

"വേണ്ട  "
ഞാൻ തടഞ്ഞു.

" ഒന്നും വേണ്ട. അരുന്ധതി ഇരിയ്ക്കൂ. നമുക്ക് സംസാരിയ്ക്കാം. "

"വരുന്നു ജഗൻ  "

അവളകത്തേയ്ക്ക് നടന്നു.ഞാനേതോ വിചിത്രലോകത്തിൽപ്പെട്ടെതുപോലെയായി. കത്തുകളിലൂടെ അരുന്ധതി എത്ര വാചാലയായിരുന്നു ! നേരിട്ട് കണ്ടപ്പോൾ.......... അവളൊരുപാട്‌  നിശബ്ദയായിരിയ്ക്കുന്നു ! എന്ത് പറ്റിയിരിയ്ക്കും ? ...........
ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളവുമായി അവൾ തിരികെ വന്നു. അത് വാങ്ങിക്കൊണ്ടു ഞാൻ ചോദിച്ചു.

" നിനക്കെന്തുപറ്റി അരുന്ധതി? കത്തുകളിൽ കണ്ടതിൽനിന്നും നീയോരുപാട് മാറിയിരിയ്ക്കുന്നു !"

അരുന്ധതിയെന്റെ മുന്നിലിരുന്നു. മുഖം കുനിച്ചിരിയ്ക്കുന്ന അവളെ നോക്കി ഞാനും. അവളാകെ അസ്വസ്ഥയായിരുന്നു. ആ അസ്വസ്ഥത എന്നിലേയ്ക്കും പടർന്നു . നാരങ്ങാവെള്ളം ഒരു കവിൾ  ഇറക്കിക്കൊണ്ടു ഞാൻ പറഞ്ഞു .

" ഇത് ഭയങ്കര ബോറാണ് കേട്ടോ. ഇനി, ഞാൻ വന്നത് ഇഷ്ടമായില്ലെങ്കിൽ ,.... ക്ഷമിയ്ക്കുക. ഞാൻ പോകാം. ഇനി വരികയുമില്ല. "

എനിക്ക് ക്ഷമ കെട്ട്  തുടങ്ങിയിരുന്നു.

" ജഗൻ  ".........

അരുന്ധതി വാക്കുകൾക്ക്  വേണ്ടി പരതുന്നതുപോലെ തോന്നി. ഞാനൊരു കവിൾ  വെള്ളം കൂടി വലിച്ചെടുക്കുന്നതിനിടയിലവൾ പറഞ്ഞു . വിറയ്ക്കുന്നുണ്ടോ സ്വരം?

" ജഗൻ  ക്ഷമിയ്ക്കണം. ഞാൻ.............ഞാൻ അരുന്ധതിയല്ല......അവളുടെ സഹോദരി അനുരാധയാണ് .........."

ഒരു നിമിഷം ഞാൻ ജാഗരൂകനായി.

" അപ്പോൾ അരുന്ധതി ? അരുന്ധതിയെവിടെയാണ് ? "

" ജഗൻ  വെള്ളം കുടിയ്ക്കൂ. "

"നിങ്ങളെന്താ കളിയാക്കുകയാണോ? അരുന്ധതിയെവിടെയാണ് ? എനിയ്ക്കവളെ കാണണം. "

" പറയാം ജഗൻ . നിങ്ങൾ വെള്ളം കുടിയ്ക്കൂ.."

അവരുടെ സ്വരം നേർത്തിരുന്നു. ഒരിറക്ക് വെള്ളം ഞാൻ വായിലേക്ക് വലിച്ചു.

" അരുന്ധതി......... അവൾ........"

അവർ ഭിത്തിയിലേക്ക്  നോക്കി.ഒരു ചിത്രത്തിലേക്ക് വിരൽ  ചൂണ്ടി............

ഞാനൊരു നിമിഷം സ്തംഭിച്ചു...............ദേഹമാസകലമൊരു വിറയൽ പാഞ്ഞു.............കണ്ണൊഴിച്ച് എല്ലാ ഇന്ദ്രിയങ്ങളും നിശ്ചലമായതുപോലെ ............വായിലേക്കു വലിച്ച വെള്ളം താഴോട്ടുള്ള വഴി കാണാതെ തൊണ്ടയിൽ കുടുങ്ങി. ശ്വാസം വിലങ്ങി . ..........

" ജഗൻ  ? ...ജഗൻ .....?"

ഗ്ലാസ്സിലേക്ക് നോക്കി. അരുന്ധതി എന്ന നാലക്ഷരങ്ങൾ ആ വെള്ളത്തിൽക്കിടന്നു  കൈകാലിട്ടടിച്ച്  പിടഞ്ഞു പിടഞ്ഞ്..........

"ജഗൻ , നിങ്ങൾ വിഷമിയ്ക്കരുത് .........അതുകണ്ടാൽ എവിടെയോ ഇരുന്ന് അവളും............."

ഒരു ഏങ്ങലിൽ അവരുടെ ശബ്ദം മുറിഞ്ഞത് കേട്ട് പകച്ചുനോക്കി.........

മെല്ലെ ഗ്ലാസ്‌ താഴെ വച്ച് എഴുന്നേറ്റു. വേച്ചുവേച്ച് ഒരു വാഷ്ബേസിൻ തപ്പിനടന്നു........

ഇവിടെ മുഴുവൻ ഇരുട്ടായോ? ഈ ഇരുട്ടിൽ  ഞാനെങ്ങനെയാണത് കണ്ടുപിടിയ്ക്കുക? ഊണുമേശയ്ക്കപ്പുറം വെളുത്ത എന്തോ ഒന്ന്.........അതാണോ വാഷ്‌ ബേസിൻ ? വേച്ചുവേച്ച്................

" ജഗൻ ...........ജഗൻ  , നിങ്ങൾക്കൊന്നുമില്ല. ഇങ്ങനെ വിഷമിയ്ക്കാതെ. ദാ , ഈ  വാഷ്ബേസിനിൽ മുഖം കഴുകൂ."

അനുരാധ എന്നെ പിടിച്ചിട്ടുണ്ടെന്ന് തോന്നി. അവർ ടാപ്പ് തുറന്ന് , എന്റെ കൈ പിടിച്ച് ടാപ്പിന് താഴെ കാണിച്ചു. വായ്ക്കുള്ളിൽ ഒരുകവിൾ നാരങ്ങാവെള്ളം അപ്പോഴും വഴിയറിയാതെ നില്ക്കുന്നുണ്ടായിരുന്നു,. അതിനെ വാഷ്ബേസിനിലേക്ക് സ്വതന്ത്രമാക്കി..  കൈക്കുമ്പിളിൽ  നിറഞ്ഞ വെള്ളം മുഖത്തേക്കു തെറിപ്പിച്ചു. ഒന്നല്ല, പലവട്ടം. പിന്നെ, വാഷ്ബേസിനിൽ കൈകളൂന്നി , സ്ഥലകാലബോധത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചു.  മഴനനഞ്ഞ അപ്പൂപ്പൻതാടി  പോലെയായി മനസ്സ്. നിമിഷങ്ങളോളം അങ്ങനെ നിന്നു ...............

" ജഗൻ  "..........

പിന്നിൽനിന്നും  വിളികേട്ട് മെല്ലെ തിരിഞ്ഞ് അനുരാധയുടെ മുഖത്തേയ്ക്ക് നോക്കി. അവരുടെ കണ്ണുകൾ  നിറഞ്ഞുതൂവി.  ഞാൻ അരുന്ധതിയുടെ ചിത്രത്തിനരികിലേക്ക് ചെന്നുനിന്നു. അക്ഷരങ്ങളായി എന്റെ മനസ്സിൽ കയറിയവൾ.................ഇപ്പോൾ ചിത്രമായി ചുമരിൽ കയറിയിരിയ്ക്കുന്നു. ഞാൻ സൂക്ഷിച്ചുനോക്കി.  ശരിയാണ്. അവൾ പറഞ്ഞതുപോലെ നീളമുള്ള കണ്ണുകൾ , കണ്ണുകളിൽ വിഷാദം , നീണ്ട കഴുത്ത്, .....അവൾ വെളുത്തിട്ടാണെന്ന് പറഞ്ഞിരുന്നു. അതെങ്ങിനെയാ ഇനിയറിയുക?  ചോദിയ്ക്കാം.

" അനുരാധാ,  അവൾ വെളുത്തിട്ടായിരുന്നോ?  കൈവിരലുകൾ നീണ്ടിട്ടായിരുന്നോ? "

" ജഗൻ  "!

അനുരാധ വല്ലാതെ പകച്ചിരുന്നു.  അവരുടെ മുഖത്തേയ്ക്ക് ചകിതനായി നോക്കി. പതറിപ്പതറി അങ്ങിങ്ങ് നടന്നു. നനഞ്ഞുവന്ന കണ്ണുകൾ  വെപ്രാളത്തോടെ ഷർട്ടിന്റെ കോളർത്തുമ്പുകൊണ്ട് തുടച്ചു.  പിന്നെ...............

                     പിന്നെ ........ഭിത്തിയിലേക്ക് ചാരി കണ്ണുകളടച്ചു നിന്നു ................നിമിഷങ്ങളോളം.....................പിന്നെ............വരണ്ടുണങ്ങിയ തൊണ്ടയിൽ നിന്നും വാക്കുകൾ  പുറത്തേക്ക് തെറിച്ചു.

" ഇത്.............ഇതെന്നായിരുന്നു ?"

" ഒരു മാസമായി....."

" ഞാൻ...........ഞാനറിഞ്ഞില്ല.............എങ്ങനെയാണ് .........?"

" രക്താർബ്ബുദമായിരുന്നു . അതുകൊണ്ടാണ് ജഗൻ  നിങ്ങളുടെ പ്രണയത്തിൽ നിന്നവൾ ഒഴിഞ്ഞൊഴിഞ്ഞു നിന്നത്. "

തളർന്നു ....ശരീരത്തിന് ഭാരമില്ലാത്ത അവസ്ഥയായിത്തുടങ്ങി.

" ഒന്നുമറിഞ്ഞില്ല........ഒരു സൂചന പോലും................"

 ശബ്ദം വല്ലാതെ ചിലമ്പിച്ചു .

" ഒന്നും നിങ്ങളറിയരുത് എന്നവളാഗ്രഹിച്ചിരുന്നു. നിങ്ങളെ വേദനിപ്പിയ്ക്കാനവൾക്ക് ആവില്ലായിരുന്നു. കത്തുകൾക്ക്  മറുപടി കിട്ടാതാവുമ്പോൾ നിങ്ങളവളെ മറക്കുകയും വെറുക്കുകയും ചെയ്യുമെന്നവൾ കരുതി. അതാണവൾ ആഗ്രഹിച്ചതും..........."

നിറഞ്ഞുതൂവിയ  കണ്ണുകൾ പുറംകൈകൊണ്ട് തുടച്ചു്  അവർ വീണ്ടും പറഞ്ഞു .

"നിങ്ങളെ അവളൊരുപാട്‌ സ്നേഹിച്ചിരുന്നു ജഗൻ ......മരിയ്ക്കുന്നതുവരെ നിങ്ങളെ  ഓർത്തായിരുന്നു അവൾക്ക്  സങ്കടം. "

" മതി. "

കൈയ്യുയർത്തി  തടഞ്ഞു.വേച്ചുവേച്ച് പുറത്തേക്കിറങ്ങി. കാറിൽ കയറിയിരുന്ന്  സീറ്റിലേക്ക് തല ചായ്ച്ച് കണ്ണുകളടച്ചു .  ......അരുന്ധതി അക്ഷരങ്ങളായി, വാക്കുകളായി, വാചകങ്ങളായി...............നെഞ്ചിനുള്ളിൽക്കിടന്നു പിടച്ചു..........നിന്നെക്കുറിച്ച് കാണാൻ ഇനിയെനിയ്ക്കൊരു സ്വപ്നം പോലുമില്ലല്ലോ അരുന്ധതി..........അടഞ്ഞ കണ്ണുകൾക്കുള്ളിൽ കണ്ണുനീർ  പുറത്തുപോകാനാകാതെ  വീർപ്പുമുട്ടി ..സത്യമാണോ ഇത് ? അതോ എന്നെ പറ്റിയ്ക്കുകയാണോ?  അരുന്ധതി , നിന്നെയെനിയ്ക്ക് കാണണ്ട, മിണ്ടുകയും വേണ്ട. ഈ ഭൂമിയിലെവിടെയെങ്കിലും നീയുണ്ടായാൽ മതി...........

                        കണ്ണുകൾ വല്ലാതെ വേദനിച്ചു.തൊണ്ടയും. കാറിന്റെ സുരക്ഷിതത്വത്തിനുള്ളിലാണെന്നോർത്തതും , കണ്ണുകൾ  തുറന്നു. വീർപ്പുമുട്ടി പിടഞ്ഞ കണ്ണീർത്തുള്ളികൾ  ഒന്നിനുപിറകെ  ഒന്നായി താഴോട്ടൊഴുകി. തളർന്ന് സ്റ്റിയറിങ്ങിലേക്ക് തല വച്ചതോടെ തൊണ്ടയെ നോവിച്ചുകൊണ്ടിരുന്ന  ഗദ്ഗദങ്ങൾ  വിങ്ങിപ്പൊട്ടലായി പുറത്തേക്ക്..................


                                                   /    .............................................../
                   .
 
Copyright © .