2019, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

വായനാവഴിയിലെ ഇലയടയാളങ്ങള്‍ ..

10 അഭിപ്രായ(ങ്ങള്‍)
എഴുത്തില്‍ സ്ഥിരമായി  മരണം  വിഷയമാക്കുന്നവരോട് ഞാന്‍ പറയാറുണ്ട് ,  വിഷയമൊന്നു മാറ്റിപ്പിടിയ്ക്കാന്‍.  എപ്പോഴും  മരണവും രോഗവും ഒറ്റപ്പെടലുമൊക്കെ സംസാരവിഷയമാക്കുന്നവരോടും ഞാന്‍ പറയാറുണ്ട്, ഇങ്ങനെ എപ്പഴും നെഗറ്റീവ് സംസാരിയ്ക്കല്ലേ എന്ന്.  ചിലപ്പോഴൊക്കെ എനിയ്ക്ക് മറുപടി കിട്ടാറുണ്ട്,  'അത് നെഗറ്റീവ് അല്ല, റിയാലിറ്റി ആണ് '  എന്ന്.  റിയാലിറ്റി ആണെങ്കില്‍പ്പോലും ഇങ്ങനുള്ള സംസാരങ്ങള്‍ പോസിറ്റീവായി എനിയ്ക്ക് തോന്നിയിട്ടില്ല.

''പറഞ്ഞാലും പറഞ്ഞില്ലേലും അത് സംഭവിയ്ക്കും,   അപ്പോപ്പിന്നെ പറഞ്ഞാലെന്താ , പറഞ്ഞില്ലേലെന്താ  ? ''     ചിന്തകളിലെ , വാക്കുകളിലെ ഈ     നിസാരത ഒരു പുനര്‍ചിന്തനം ആവശ്യപ്പെടുന്നുണ്ട്.  അതുകൊണ്ടാണ് എപ്പോഴോ നടന്നുതീര്‍ത്ത  വായനാവഴിയിലെ  ഇലയടയാളങ്ങള്‍ ഒന്നോര്‍ത്തെടുത്തത്.  ഒരുപാട് പറയാനുള്ള വിഷയമാണ്. എന്നാല്‍ ഒരു എത്തിനോട്ടം മാത്രമേ ഉദ്ദേശിയ്ക്കുന്നുള്ളൂ ഞാന്‍.

വിഷയം ചിലപ്പോ  രസകരമാവില്ല  എന്ന് തോന്നാം. എന്നാല്‍  ഞാനിത് വായിച്ചനാള്‍ ഓര്‍ക്കുന്നു,  ഓരോ വാതിലും എത്ര ആകാംക്ഷയോടെയാണ് ഞാന്‍ തുറന്നു തുറന്ന്‍ പോയതെന്ന്.. !   കാരണം, തലച്ചോറിന്റെ ബോധതലവും അബോധതലവും...   ഓര്‍ത്താല്‍  കോമഡിയാണ്.

ഓരോ നിമിഷവും നമ്മുടെ ബോധതലം  അപഗ്രഥിയ്ക്കുന്ന വിവരങ്ങളുടെയും സൂചനകളുടേയും  ഇരുന്നൂറ് കോടി മടങ്ങ്‌ വിവരങ്ങളും സൂചനകളും നമ്മുടെ അബോധതലം അപഗ്രഥിയ്ക്കുന്നുണ്ട്.  ബോധതലത്തില്‍  സംഭവിയ്ക്കുന്നതിനക്കുറിച്ച് മാത്രമേ നമുക്ക്  ധാരണയുള്ളൂ  എന്നത് സത്യത്തില്‍ നിര്‍ഭാഗ്യകരമാണ്.   അതായത് ബോധതലത്തില്‍ നമ്മുടെ  അറിവോടെ ഓരോ വിവരവും സൂചനയും അപഗ്രഥിയ്ക്കപ്പെടുമ്പോള്‍ ,  അബോധതലത്തില്‍  നമ്മുടെ അറിവില്ലാതെ  ഇരുന്നൂറ് കോടി അധികവിവരങ്ങളും സൂചനകളും അപഗ്രഥിയ്ക്കപ്പെടുന്നു.

കിട്ടുന്ന വിവരങ്ങളില്‍ നമ്മള്‍ തള്ളേണ്ടതെന്ത്  കൊള്ളേണ്ടതെന്ത് എന്ന് തീരുമാനിയ്ക്കുന്നത് നമ്മുടെ തലച്ചോറിലുള്ള  Reticular Activating System (RAS) എന്ന ഭാഗമാണ് . തലച്ചോറിന് താഴെയായി  മസ്തിഷ്കത്തിനും സുഷുംനയ്ക്കും ഇടയില്‍ കാണുന്ന നാഡീപഥങ്ങളുടെ ഒരു വലയമാണ് ഇത്.  കണ്ടതും കേട്ടതും അനുഭവിച്ചതുമായ സര്‍വ്വ കാര്യങ്ങളും ഇതിലൂടെ കടന്നുപോകുന്നതോടൊപ്പം ആ സൂചനകളെ അപഗ്രഥിയ്ക്കാനുള്ള  സന്ദേശവും തലച്ചോറിലേയ്ക്ക് അയയ്ക്കപ്പെടുന്നുണ്ട്.  അതോടോപ്പം  ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളെപ്പറ്റി പ്രത്യേകമൊരു സൂചനയും.  ഏത് ആരവത്തിനിടയിലും നമുക്ക് പ്രിയപ്പെട്ടവരുടെ സ്വരം തിരിച്ചറിയാന്‍ കഴിയുന്നതിന്റെ പിന്നില്‍ ഈ RAS ന്റെ വികൃതിയാണ്.

എന്നാലിതിന്റെ ഏടാകൂടം എന്തെന്നുവച്ചാല്‍ RAS ലെ പ്രോഗ്രാമിംഗ് പൂര്‍ണ്ണമായും അബോധതലത്തിന്റെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. അബോധമനസ്സിന് ബോധമില്ല എന്നത്  നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. ഇപ്പൊ ,  'മാസം ഒരു അയ്യായിരം രൂപ കിട്ടിയെങ്കില്‍ മതിയായിരുന്നു , ഞാന്‍ സുഖമായി ജീവിച്ചേനെ '   എന്ന് എപ്പോഴും ചിന്തിച്ചുകൊണ്ടിരിയ്ക്കുന്ന  ഒരാളുടെ മുന്നില്‍ അന്‍പതിനായിരം രൂപയുടെ അവസരം വന്നാല്‍ അയാളുടെ ശ്രദ്ധയിലത് പെടില്ല.  കാരണം, അയ്യായിരം രൂപ കിട്ടിയാല്‍ സുഖായി എന്നൊരു ഉറച്ച വിശ്വാസം അയാളില്‍ ഉള്ളതിനാല്‍ അതുമായി ബന്ധപ്പെട്ട സൂചനകള്‍ മാത്രമേ RAS  പരിഗണിയ്ക്കൂ.  അതുകൊണ്ട് അന്‍പതിനായിരം അയാളുടെ ശ്രദ്ധയില്‍പ്പെടുന്നില്ല.

ഇനി ഞാന്‍ തുടങ്ങിയ കാര്യത്തിലേയ്ക്ക് വരാം.  ഏത് ചിന്തകളും ആവര്‍ത്തിയ്ക്കപ്പെട്ടാല്‍ അവ തലച്ചോറില്‍ നാഡീപഥങ്ങള്‍  സൃഷ്ടിയ്ക്കുകയും പിന്നീട് വിശ്വാസങ്ങളായി മാറുകയും ചെയ്യും.  അതുമായി ബന്ധപ്പെട്ട വിവരങ്ങളും സൂചനകളും ഈ RAS  ശേഖരിച്ച് ബോധമനസ്സിന് നല്‍കുകയും ചെയ്യും. തലച്ചോറിലേയ്ക്ക് സന്ദേശം ചെല്ലുന്നതനുസരിച്ച് മനസ്സിനെയും ശരീരത്തേയും അവ തയാറാക്കും. അബോധമനസ്സുമായി ബന്ധപ്പെട്ടാണ് ഈ മഹാന്‍ കിടക്കുന്നതെന്ന് പറഞ്ഞല്ലോ.. അബോധമനസ്സിന്  നല്ലതോ ചീത്തയോ എന്ന് തിരിച്ചറിയാനുള്ള ബോധമില്ല എന്നും പറഞ്ഞു.  എന്തിനെക്കുറിച്ചാണോ നമ്മള്‍ ആവര്‍ത്തിച്ച് ചിന്തിയ്ക്കുന്നത് , അത് നമുക്ക് വേണ്ടതാണെങ്കിലും  വേണ്ടാത്തതാണെങ്കിലും , അബോധമനസ്സും RAS ഉം ചേര്‍ന്ന് അത് നല്കിയിരിയ്ക്കും.  ഒന്നുകൂടി വിശദമായി പറഞ്ഞാല്‍,  അബോധമനസ്സുമായി സന്തുലനാവസ്ഥയില്‍ പ്രവര്‍ത്തിച്ച് ,  വിശ്വാസങ്ങളായി പതിഞ്ഞിട്ടുള്ള സ്വപ്നങ്ങളെ നേടിയെടുക്കാന്‍ വേണ്ട വിവരങ്ങളും സൂചനകളും നിരന്തരമായി തിരഞ്ഞു കണ്ടുപിടിച്ച് ബോധമനസ്സിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് , അതിനുവേണ്ട നടപടികള്‍ ബോധമനസ്സിനെക്കൊണ്ട്  എടുപ്പിയ്ക്കുന്നു ഈ ചങ്ങാതി .

നമ്മുടെ ജീവിതത്തില്‍ സംഭവിയ്ക്കരുത് എന്ന് എപ്പോഴും ചിന്ടിച്ചുകൊണ്ടിരിയ്ക്കുന്ന  കാര്യങ്ങള്‍ സംഭവിചെന്നുവരുന്നത് ഇതുകൊണ്ടാണ്.  എന്തിനാണിങ്ങനെ എപ്പോഴും ചിന്തിച്ചുകൊണ്ടിരിയ്കുന്നത് ?  രോഗം, അപകടം ഇങ്ങനെ  പലതും അതിനെക്കുറിച്ചുള്ള ചിന്തകള്‍ കൊണ്ടുതന്നെ വന്നുപെടുന്നുണ്ട്. വീട്ടിലാര്‍ക്കെങ്കിലും കാന്‍സര്‍ വന്നുവെന്നാല്‍ , ദൈവമേ കാന്‍സര്‍ എനിയ്ക്കും വരുമോ എന്തോ എന്ന് പേടിച്ച് പേടിച്ചിരിയ്ക്കുന്ന ആള്‍  ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്ന വാക്ക് കാന്‍സര്‍ എന്നുള്ളതാകും. അത് നമുക്ക്  വേണ്ടതാണോ വേണ്ടാത്തതാണോ എന്നതൊന്നും വിഷയമല്ല,  ആ വാക്ക് ഒരു സന്ദേശമായി തലച്ചോറിലേയ്ക്ക് പോകും.  ഉറപ്പായും  തലച്ചോര്‍ നമ്മളെ സഹായിയ്ക്കും.  കാന്‍സര്‍ സെല്ലുകള്‍ ശരീരത്ത് ഉത്തെജിയ്ക്കപ്പെടും. ബാക്കി ഊഹിയ്ക്കാം..   ചിക്കന്‍ പോക്സ് പിടിച്ചു കിടക്കുന്ന ആളെ കണ്ടു പേടിയ്ക്കരുത് എന്ന് കാര്‍ന്നോമ്മാര്‍ പറയുന്നത് ചുമ്മാതല്ല.  പേടിയില്ലാതെ അയാളെ അടുത്തു ചെന്ന് കാണുന്ന ആള്‍ക്ക് അത് വരാതിരിയ്ക്കുകയും അടുത്ത ചെല്ലാതെ പേടിച്ച് പിന്മാറുന്ന ആള്‍ക്ക് അത് വരികയും ചെയ്യുന്നത് ചുമ്മാതല്ല.  മണ്ഡലകാലത്തോ ദൂരയാത്രകളിലോ ആര്‍ത്തവം വരല്ലേ എന്ന് ടെന്‍ഷന്‍ അടിച്ചിരിയ്ക്കുംപോ ,  അത് നമ്മളെ പറ്റിച്ച് ഇങ്ങു വരുന്നത് ചുമ്മാതല്ല.  ഇതൊക്കെ നമ്മുടെ നിത്യജീവിതത്തില്‍ കാണുന്ന അനുഭവങ്ങളല്ലേ? 

ഇതുകൊണ്ടൊക്കെയാണ്‌ ഞാനെപ്പഴും പറയുന്നത് , മരണത്തെയും രോഗത്തെയും അപകടത്തെയുമൊന്നും  ക്ഷണിച്ചുവരുത്തല്ലേ എന്ന്.. ഇതുകൊണ്ടാണ് ഞാന്‍ എപ്പഴും പറയുന്നത്, നമ്മള്‍ എന്താഗ്രഹിയ്ക്കുന്നോ അതിനെക്കുറിച്ച് നിരന്തരം സ്വപ്നം കാണണം എന്ന് ..  എത്ര തീവ്രമായി സ്വപ്നം കാണുന്നോ അത്രയും വേഗത്തില്‍ നമ്മള്‍ സാക്ഷാത്കാരത്തിലെയ്ക്ക് എത്തുമെന്ന്..


2019, ഒക്‌ടോബർ 6, ഞായറാഴ്‌ച

സഖാവേ ! എന്റെ ഹൃദയം നീയെടുത്തുകൊള്‍ക ...

8 അഭിപ്രായ(ങ്ങള്‍)
ആഴിയുടെ ആഴമളന്നും 
അത് നാഴിയിൽപ്പാതിയെന്നുരച്ചും 
വെറുതേ  പാഴായ നാഴികയും 
വഴി മറന്ന മൊഴിയും  മഴ മറന്ന മിഴിയും 
പൈങ്കിളിമൊഴികളാവുമ്പോ , 
പ്രിയ ഗുവേര  !  
ഇനിയെന്റെ വിരൽത്തുമ്പിൽ കവിതയില്ല !
സഖാവേ  ! നിന്നെ  'ചെ ' യാക്കിയ 
ക്യൂബൻ വിപ്ലവമോ ലാറ്റിനമേരിക്കൻ യാത്രയോ 
എന്തേ  നിന്നെയൊരു കവിയാക്കിയില്ല ? 
നിനക്കില്ലെങ്കില്പിന്നെയെനിയ്ക്കെന്തിന് കവിത ?
പഴയതെല്ലാം മായ്ച്ചു... 
പുതിയൊരു കവിതയ്ക്കായി കാത്തിരിയ്ക്കാൻ 
ഇനിയെനിയ്ക്കൊട്ടും നേരമില്ല ..
പ്രിയ സഖാവേ !
ഞാൻ നിന്നിലേയ്ക്കുള്ള ആന്തരികയാത്രയിലാണ് !
ചെ ഗുവേര !  നിന്നോടാണെനിയ്ക്ക് പ്രണയം ..
ഇതെന്റെ ഹൃദയം.. ഇത് നീയെടുത്തുകൊൾക ..
പൂർവ്വാശ്രമങ്ങളിലെ ഭ്രമണങ്ങളിൽ 
കറങ്ങിത്തിരിഞ്ഞു ഞാൻ വരും .. 
അന്നെന്റെ  ഹൃദയമെനിയ്ക്ക് തിരികെ തരിക നീ..  
അതിനെ പൊതിഞ്ഞ് നിന്റെ ഹൃദയമുണ്ടാകണം !
ഉണ്ടാകുമെന്നൊരു വാക്ക് !  
അതുമാത്രമിപ്പോളെനിയ്ക്ക് നീ തരിക...

2019, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

ചില ആന്റി ഹീറോ പ്രണയങ്ങള്‍ - രാവണവിചാരം

12 അഭിപ്രായ(ങ്ങള്‍)
ഒരു ഹീറോയുടെ മനസ്സിലെയും പ്രവൃത്തിയിലെയും മഹത്വത്തോടുള്ള വീരാരാധനയെക്കാള്‍ ,  എന്റെ മനസ്സില്‍  എപ്പോഴും നിറവോടെ തെളിയുന്നത്  ഒരു ആന്റി ഹീറോയുടെ മനസ്സിന്റെ ഏതെങ്കിലുമൊരു കോണില്‍ ആരുമറിയാതെ , അംഗീകരിയ്ക്കപ്പെടാതെ കിടക്കുന്ന ഇത്തിരി നന്മയാണ്..

ജയിച്ചവര്‍ക്കോ ചിരിയ്ക്കുന്നവര്‍ക്കോ സന്തോഷിയ്ക്കുന്നവര്‍ക്കോ അല്ല നമ്മളെ ആവശ്യം , മറിച്ച് തോറ്റവര്‍ക്കും കരയുന്നവര്‍ക്കും സങ്കടപ്പെടുന്നവര്‍ക്കുമാണ് എന്നെനിയ്ക്ക് തോന്നാറുണ്ട്. എന്നാല്‍ കൂടെ നിന്നതിന്റെ കടപ്പാട് കടം ചോദിയ്ക്കുന്ന പതിവും ശരിയല്ലെന്നെനിയ്ക്ക് തോന്നും. അതുകൊണ്ടുതന്നെ സ്വന്തമാക്കാതെ സ്വതന്ത്രമാക്കി വിട്ടുകൊണ്ട് സ്നേഹിയ്ക്കാനാണ് എപ്പോഴുമെനിയ്ക്ക്  ഇഷ്ടം.

 മത്സരങ്ങളില്‍ ജയിയ്ക്കുമ്പോ, തോറ്റുപോയവരെക്കുറിച്ച് ഞാന്‍ വേവലാതിപ്പെടുന്നത്  ഇതുകൊണ്ടൊക്കെത്തന്നെയാണ്  ... സങ്കടങ്ങളില്‍ നിന്നും ഒരാളെ കൈപിടിച്ച് സന്തോഷത്തിലേയ്ക്ക് നടത്തിയെത്തിച്ച ശേഷം പിന്മാറി നിന്ന് അയാളുടെ സന്തോഷം നേര്‍ത്തൊരു ചിരിയോടെ  കണ്ട് നില്‍ക്കാന്‍ കഴിയുന്നത് , എന്റെ സ്നേഹം  ഒരിയ്ക്കലും  ആര്‍ക്കുമൊരു ബാദ്ധ്യതയാവരുത് എന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ്..  "നിങ്ങളെന്റെ ചങ്ങാതിയല്ല "   എന്ന് വാക്കിലും പ്രവൃത്തിയിലും കാണിയ്ക്കുന്നവരോടുപോലും പലപ്പോഴും സ്നേഹം തോന്നുന്നത്  ,  സ്നേഹത്തിന് യാതൊരു നിബന്ധനകളും ഞാന്‍ വച്ചിട്ടില്ല എന്നുള്ളതുകൊണ്ടാണ് ..

ഈ പറഞ്ഞതെല്ലാം ചില  ആന്റി ഹീറോ പ്രണയങ്ങളുടെ  ഓര്‍മ്മവഴിയില്‍ വന്ന ഇലയനക്കങ്ങള്‍ ... ഈ നിമിഷം  ഒരു രാവണവിചാരം... രാവണന്‍ !  ഒരിയ്ക്കല്‍ ഞാനെഴുതി..

അല്ലയോ രാവണാ ..!
അങ്ങെത്രയോ തേജസ്വി !!
അങ്ങയോടു പൊരുതുവാന്‍
പടക്കോപ്പുകളുമായ് മുന്നില്‍ വന്ന
ശ്രീരാമദേവന്‍ പോലുമങ്ങയുടെ-
യഭൗമസൗന്ദര്യം കണ്ട്\
യുദ്ധം മറന്നൊരുമാത്ര
സ്തംഭിച്ചു നിന്നുപോയെന്നാല്‍
പ്രിയ രാവണാ ! അങ്ങെത്രയോ തേജസ്വി !!

ശ്രീരാമന്‍ പോലും പകച്ചുപോയ തേജസ് !

രാവണനെ സ്നേഹിയ്ക്കാന്‍ എന്നിലെ സ്ത്രീയ്ക്ക് നിസാര കാരണങ്ങളേ ഉള്ളൂ.  ഒരു ഉത്തമപുരുഷന്‍ എങ്ങനെയാവണം എന്ന് ശ്രീരാമന്റെ ജീവിതം കാണിച്ചു തരുന്നതായി പറയുമ്പോഴും   , മനുഷ്യന് എന്ത് തോന്ന്യാസവും കാണിയ്ക്കാം  എന്നാണ് രാവണന്‍ കാണിച്ചുതരുന്നത് എന്ന്‍ പറയുമ്പോഴും ,  സീതാദേവിയെ അധമചിന്തയോടെ തൊടാതിരുന്ന  മനസ്സ് ..സീതാപഹരണത്തിന്റെ പിന്നിലെ മനസ്സ്..  അതിന് മുന്‍പും പിന്‍പും ഒരുപാട് കാരണങ്ങളുണ്ടെങ്കില്‍ത്തന്നെയും , ആ നിമിഷം എന്നിലെ സ്ത്രീ രാവണനെ സ്നേഹിച്ചു ..

രാവണന്റെ യാഗം മുടക്കുവാന്‍ , ബാലിയുടെ പുത്രനായ അംഗദന്‍ രാവണന്റെ കൊട്ടാരത്തില്‍ നുഴഞ്ഞുകയറി  രാവണന്റെ ഭാര്യയായ മണ്ഡോദരിയുടെ മുടിയിൽ പിടിച്ച്  വലിച്ചിഴച്ച്  അപമാനിച്ചപ്പോൾ  -  (യാഗം നിർത്തിയാൽ മരിയ്ക്കുമത്രേ )  മരണഭീതിയില്ലാതെ ഭാര്യയുടെ മാനം കാക്കാന്‍ യാഗം നിർത്തിവച്ച് ചന്ദ്രഹാസം എടുത്ത രാവണനെ ആ നിമിഷം എന്നിലെ സ്ത്രീ സ്നേഹിച്ചു..

അപമാനിതയായ  ഭാര്യയെ വെറുപ്പോടെ നോക്കുകയോ  സമൂഹചിന്താവേവലാതിയിൽ ഉപേക്ഷിച്ചുകളയുകയോ ചെയ്യാതെ   മാറോട് ചേർത്ത് പിടിച്ച ആ താന്തോന്നിയെ  എന്നിലെ സ്ത്രീ പ്രണയിയ്ക്കും !  ആകാശത്തോളം .. കടലോളം...

കലാസാഹിത്യസംഗീതരംഗത്ത് അഗ്രഗണ്യനായ  വീരശൂരപരാക്രമിയായ ആ താന്തോന്നി അസുരന് യുദ്ധക്കളത്തില്‍ മരിച്ചുവീഴുമ്പോഴും നിര്‍വൃതിയായിരുന്നു..  !!

സാക്ഷാത്ക്കരിയ്ക്കപ്പെടാതെപോയ ഒരു പ്രണയത്തിന്റെ ഉറഞ്ഞുപോയ  തീക്ഷ്ണനൊമ്പരത്തിലും , പ്രണയസാക്ഷാത്ക്കാരത്തിനായി ഇനിയൊരു ജന്മമില്ലെന്നും ഇത്  തന്റെ മോക്ഷമാണ്  എന്നും പറഞ്ഞ് കണ്ണടയ്ക്കുന്ന രാവണന്‍ എന്റെ കഥാമനസ്സിലൊരു ഉണങ്ങാത്ത മുറിവ് ഉണ്ടാക്കുന്നുണ്ട്.. ദൈവമേ !    എന്തൊരു ജന്മം !! സ്നേഹിയ്ക്കാതെ വയ്യ എനിയ്ക്ക്...
     

2019, ജൂലൈ 28, ഞായറാഴ്‌ച

സ്പര്‍ശം

10 അഭിപ്രായ(ങ്ങള്‍)
ഒരു സ്ത്രീ ഏറ്റവുമധികം നിഷ്ക്കളങ്കയാകുന്നത് എപ്പോഴാണെന്ന് അറിയാമോ? പ്രസവവേദന കൊണ്ട് പുളഞ്ഞ് ലേബര്‍ റൂമില് കിടക്കുമ്പോള്‍.‍. ആ സമയം അവളൊരു പിഞ്ചു കുഞ്ഞിനെപ്പോലെ നിസഹായയും നിഷ്ക്കളങ്കയുമായിരിയ്ക്കും. പൂര്‍ണ്ണ നഗ്നയായി കിടക്കുന്ന അവള്‍ക്ക് തന്റെ നഗ്നതയെക്കുറിച്ച് വേവലാതിയുണ്ടാവില്ല. തന്റെ അരികില്‍‍ നില്‍ക്കുന്ന ഡോക്ടര്‍ ആണായാലും പെണ്ണായാലും ആ നിമിഷങ്ങളില്‍ അവള്‍ക്ക് ലിംഗബോധമില്ല. ജീവന്‍ പറിഞ്ഞുപോകുന്ന വേദനയില്‍ മുന്നില്‍ നില്‍ക്കുന്ന ഡോക്ടര്‍ അവള്‍ക്ക് മനുഷ്യനല്ല , ദൈവമാണ്. ദൈവത്തിന്റെ മുന്നില്‍ കിടക്കുന്ന ശിശുവിനെപ്പോലെ... വേദനിയ്ക്കുമ്പോ കരയാന്‍ മാത്രമറിയുന്ന നിഷ്ക്കളങ്കയായൊരു ശിശുവിനെപ്പോലെ...
അന്നാണ് ഏറ്റവും കരുണയുള്ളൊരു സ്പര്‍ശം ഞാനറിഞ്ഞത്..! എന്റെ മോളെ പ്രസവിച്ച അന്ന്... ഒരിയ്ക്കലും ഷൌട്ട് ചെയ്യാത്ത , ആരുമറിയാതെ അടക്കിപ്പിടിച്ച് മാത്രം കരഞ്ഞ് ശീലമുള്ള ഞാന്‍ ആ പ്രസവമുറിയിലും ശബ്ദമുയര്‍ത്തിയില്ല.. എന്നാല്‍ കണ്ണീര്‍ ധാര മുറിയാതെ ഒഴുകി. ശരീരത്തിന്റെ ഓരോ അംശവും പറിഞ്ഞുപോകുന്നതുപോലെയുള്ള കൊടിയ വേദനയിലും 'അമ്മേ' എന്നൊരു നേര്‍ത്ത നിലവിളിയല്ലാതെ ഒന്നും എന്നില്‍നിന്നും ഉണ്ടായില്ല. ഒരു കൊടുങ്കാറ്റ് ചുരുങ്ങിച്ചുരുങ്ങി ഒരു നിശ്വാസമായതുപോലെയുണ്ടായിരുന്നു ആ നിലവിളി.. കണ്ണുകള്‍ ഇറുക്കിയടച്ച് സര്‍വ്വശക്തിയുമെടുത്ത് ശ്വാസം അടക്കിപ്പിടിച്ച് കിടന്ന എന്റെ മടക്കിവച്ച കാല്‍മുട്ടുകളില്‍ ആ നിമിഷം അതീവ കരുണയുള്ളൊരു സ്പര്‍ശം ഞാനറിഞ്ഞു..! അത് ദൈവമായിരുന്നു !! ആ ദൈവത്തിന് ഡോക്ടറുടെ മുഖമായിരുന്നു..!!! എത്ര ധൈര്യമാണ് .. എത്ര സുരക്ഷിതത്വബോധമാണ് ആ സ്പര്‍ശം എനിയ്ക്ക് തന്നത് ! അത്രയും കരുണയുള്ളൊരു സ്പര്‍ശം ജീവിതത്തിലോരിയ്ക്കലും - അതിനു മുന്‍പോ പിന്‍പോ ഞാന്‍ അനുഭവിചിട്ടില്ല . ഞാന്‍ ഡോക്ടറുടെ മുഖത്തേയ്ക്ക് ഇടയ്ക്കിടെ നോക്കി..ദൈവത്തെ നോക്കുന്നതുപോലെ .. എന്നെ മുറുകെ പിടിച്ചോണെ.. വിട്ടുകളയല്ലേ എന്ന് പറയുന്നതുപോലെ ..അദ്ദേഹം എന്റെ കവിളില്‍ മെല്ലെ തട്ടുന്നുണ്ടായിരുന്നു.. വേദനയുടേയും കാരുണ്യത്തിന്റെയും സങ്കലനം ! എത്ര അനുപമവും അവര്ണ്ണനീയവുമാണ് ആ നിമിഷങ്ങള്‍ ! സത്യം പറഞ്ഞാല്‍ എത്രയോ ഭാഗ്യവതികളാണ്  സ്ത്രീകള്‍ !

2019, മാർച്ച് 28, വ്യാഴാഴ്‌ച

ഹൃദയത്തിലേയ്ക്ക് ഒരു നിശ്വാസദൂരം ..

12 അഭിപ്രായ(ങ്ങള്‍)
ഹൃദയത്തിലേയ്ക്ക് ഒരു നിശ്വാസദൂരം ..
----------------------------------------------------------------------

ഒരു പ്രവാസി സുഹൃത്തിന്റെ വാക്കുകള്‍.. ഫോണിലൂടെയാണ്..

"ലീവിന് നാട്ടില്‍  വന്നിട്ട് തിരികെ പോകാന്‍ നേരം എയര്‍പോര്‍ട്ടില്‍ എത്തുമ്പോ ,  വായില് നോക്കാന്‍ നല്ല പെണ്‍പിള്ളേര് വല്ലതും ഉണ്ടോന്ന് നോക്കി നടക്കും ഞാന്‍.  അത് വായില് നോക്കി നടക്കാന്‍ കൊതിയായിട്ടല്ല.. പിന്നെ എന്തിനാന്ന് അറിയോ?  മനസ്സിനെ ഒന്ന് പിടിച്ചുകെട്ടാന്‍ വേണ്ടിയാണ്. മനസ്സ് ഒന്ന് divert ചെയ്യാന്‍ വേണ്ടിയാണ്. പോകാന്‍ നേരം ഭാര്യ നോക്കുന്ന ഒരു നോട്ടമുണ്ട്. അത് നേരിടാന്‍ പറ്റുകയെ ഇല്ല.. മനപ്പൂവ്വം ഞാന്‍ ഭാര്യയുടെ മുഖത്തേയ്ക്ക് നോക്കാതിരിയ്ക്കും.  നോക്കിയാലുണ്ടല്ലോ ,  ഞാന്‍ പിന്നെ പോകത്തില്ല. തിരിച്ച് വീട്ടിലെയ്ക്കുതന്നെ പോരും. ഉറപ്പ്..."

സത്യം !  മനസ്സ് വെന്തുപോയി ഇത് കേട്ടപ്പോള്‍.. സുഹൃത്ത്  മനസ്സില്‍ ചുമക്കുന്ന നെരിപ്പോട് ആണ് ഞാന്‍ കേട്ട  ആ എരിച്ചില്‍... ഞാന്‍ ഒന്നും മിണ്ടിയില്ല. മിണ്ടാന്‍ ഒന്നുമില്ലായിരുന്നു എനിയ്ക്ക്.. എന്നാല്‍ അത് പറയുന്ന സമയം അയാള്‍ എന്റെ അടുത്തുണ്ടായിരുന്നെങ്കില്‍ .. ഞാനോര്‍ത്തു.. ഒരു കൈ കൊണ്ട് അയാളെ മെല്ലെയൊന്നു ചേര്‍ത്തു പിടിച്ചേനെ ഞാന്‍..  ചിലപ്പോള്‍ ആ മുഖം എന്റെ തോളില്‍ ഒന്ന് ചായ്ച്ചു വച്ചേനെ... എന്റെ സുഹൃത്തിന്റെ മനസ്സ് അപ്പോള്‍ നിലവിളിച്ചത് മുറുകെ പിടിയ്ക്കാന്‍ ഒരു കരത്തിന് വേണ്ടിയായിരുന്നു..

ഒരു സ്പര്‍ശം !   വാക്കുകളേക്കാള്‍ മഹനീയമാകുന്ന സ്പര്‍ശം !

മറ്റൊരു പ്രവാസി സുഹൃത്തിന്റെ വാക്കുകള്‍..

"എന്റെ തോളത്തും മടിയിലും കയറി ഇരുന്നു കളിച്ച മക്കളാണ്. അവര്‍ വളര്‍ന്നുപോയി..  ഇനീപ്പോ എനിയ്ക്ക് പറ്റോ അവരെ അതുപോലെ ഒന്നെടുത്ത് ലാളിയ്ക്കാന്‍ .. പിള്ളേരുടെ വളര്‍ച്ചപോലും അറിയാതെ ഇങ്ങനെ..."

 അന്നുമെന്റെ മനസ്സ് വല്ലാതെ നൊന്തു....  നോവിന്റെ ഒരു കടല്‍ എങ്ങനെ ഇത്രയും കുറച്ച് വാക്കുകളില്‍ കൊള്ളിച്ചു എന്നോര്‍ക്കുമ്പോ ...  അപ്പോഴും ഞാനോര്‍ത്തു..  അയാളെന്റെ മുന്നിലിരുന്നാണ് അത് പറഞ്ഞതെങ്കില്‍ ഞാന്‍ അയാളുടെ കൈകള്‍ എന്റെ കൈകളില്‍ മുറുകെ പൊതിഞ്ഞു പിടിച്ചേനെ .. 

സ്പര്‍ശം !  മനസ്സിന്റെ ആ അഭയം ചോദിയ്ക്കലിനെ സ്പര്‍ശത്തിന്റെ സാന്ത്വനം കൊണ്ട് സനാഥമാക്കുക !!   

 ഈ സുഹൃത്തുമായുള്ള സംഭാഷണത്തെ തുടര്‍ന്ന്‍ ഞാന്‍ എഴുതിയ വരികളാണ് ,    ' മകളേ നീ വളര്‍ന്നതച്ഛനറിഞ്ഞില്ല'  ...

എന്റെയൊരു കസിന്‍ സിസ്റ്റര്‍ ന്റെ ഭര്‍ത്താവ് അപകടത്തില്‍ മരിച്ച ദിവസം ഞാന്‍ അവിടെ ചെന്നു.. മരണവീട്ടില്‍ ചെന്നാല്‍ എനിയ്ക്ക് കരച്ചില്‍ വരില്ല. മരണം വല്ലാതെ നിര്‍വികാരയാക്കിക്കളയും എന്നെ.  നെഞ്ച് കഴച്ചു പൊട്ടും. എന്നാലും ഒരുതുള്ളി കണ്ണുനീര്‍ പോലും  വരില്ല.  ഒന്നും മിണ്ടാനും തോന്നില്ല.   ഞാന്‍ അവിടെ ചെന്ന് പകച്ച് അന്തം വിട്ട് അങ്ങനിരുന്നു ,  വിങ്ങിക്കരയുന്ന കസിന്റെ അടുത്ത്..  അപ്പൊ അവളുടെ അമ്മ എന്നോട് പറയുന്നു ,  " നീ എന്തെങ്കിലും പറഞ്ഞ് അവളെയൊന്നു സമാധാനിപ്പിയ്ക്ക്..നിന്നെ വിളിച്ചാ അവള്‍ ഇത്രേം നേരം കരഞ്ഞേ "   എന്നിട്ടും എനിയ്ക്ക് വാക്കുകളില്ല.. അവള്‍  പിടച്ചെഴുന്നെറ്റ് ചേച്ചി എന്ന് വിളിച്ചു കരയാന്‍ തുടങ്ങി. പിന്നെ... എന്‍റെ മനസ്സിനാവാം കൈകള്‍ മുളച്ചത്.. ഞാന്‍ സ്വയമറിയാതെ അവളെ എന്റെ നെഞ്ചിലേയ്ക്ക് ചേര്‍ത്തുപിടിച്ചു.  ഒന്നും പറഞ്ഞില്ല. സാന്ത്വനിപ്പിച്ചുമില്ല..  എന്നാല്‍ അവള്‍ക്ക് അത് മതിയായിരുന്നു.. ഒരു കിളിക്കുഞ്ഞിനെപ്പോലെ അവളെന്റെ നെഞ്ചില്‍ ചേര്‍ന്നിരുന്നു. മെല്ലെമെല്ലെ അവളുടെ കരച്ചില്‍ നേര്‍ത്തുവന്നു..

സ്പര്‍ശം !  അനുഭവത്തിന്റെ അഗാധതയുടെ സ്പര്‍ശം !!

അച്ഛന്റെ അവസാനനാളുകളില്‍ ഐസിയു വില്‍ തൊട്ടു ചേര്‍ന്ന് നിന്ന് അച്ഛന്‍റെ ദേഹത്ത് ഞാന്‍  വേവലാതിയോടെ തഴുകിയത് പാതിബോധത്തില്‍ അച്ഛന്‍  അറിഞ്ഞുകാണണം..  അത്രയ്ക്ക് ആര്‍ദ്രമായിരുന്നല്ലോ അത് !

സുഹൃത്തിന്റെ അച്ഛന്‍ മരിച്ചതിനു പിറ്റേന്ന് അവിടെപ്പോയി അവരുടെ അമ്മയെ കണ്ടു. വെറുങ്ങലിച്ച് ഇരിയ്ക്കുകയായിരുന്ന അമ്മയുടെ അടുത്ത് ഞാനിരുന്നു. ഒന്നും മിണ്ടാതെ അമ്മയുടെ തോളിലൂടെ കൈയ്യിട്ട് അമ്മയുടെ കൈ എന്റെ കൈയ്യില്‍ പൊതിഞ്ഞു പിടിച്ച് ... നിര്‍വികാരയായി ഇരിയ്ക്കുകയായിരുന്ന അമ്മ ഒരു നിമിഷാര്‍ദ്ധത്തിലാണ് ഞെട്ടിയുണര്‍ന്നത്.  പിന്നെയങ്ങോട്ട് ആ അമ്മ നിരന്തരം എണ്ണിപ്പെറുക്കി കരഞ്ഞു എന്റെയടുത്തിരുന്ന്‍..  ഒറ്റ സ്പര്‍ശനത്തില്‍ പൊട്ടിത്തകര്‍ന്ന നിര്‍വികാരത !   എന്റെ കൈകളിലൂടെ അരിച്ചിറങ്ങിയത് എന്തായിരുന്നു എന്ന് പറയാന്‍ ഭാഷയില്ല.  സ്പര്‍ശത്തിന്റെ ഭാഷ അനിര്‍വചനീയമാണ്..

മറ്റൊരു സുഹൃത്തിന്റെ വാക്കുകള്‍  കേട്ടത് എത്ര വീര്‍പ്പുമുട്ടലോടെയാണ് ..  സുഹൃത്തിന്റെ  അച്ഛന്റെ മരണത്തെ തുടര്‍ന്നുണ്ടായൊരു സംഭാഷണത്തില്‍  എന്നോട് സുഹൃത്ത് പറഞ്ഞു,   " സാരമില്ല ശിവ..  ഒന്ന് ഉഷാറായി കരഞ്ഞപ്പോ ഞാന്‍ ഓക്കേയായി "...   മനസ്സ് എത്ര ഈറനായിപ്പോയി അത് കേട്ടപ്പോ ..  കരയുന്ന ആ മുഖം അത്യധികം  വാത്സല്യത്തോടെയും ആര്‍ദ്രതയോടെയും എന്റെ ആത്മാവിനോട് ചേര്‍ത്ത്  പിടിച്ചു ഞാന്‍..  എന്റെ ആത്മസ്പര്‍ശം പറഞ്ഞു,  സഹതാപമല്ല നിനക്ക് വേണ്ടത്, ശക്തി തരുന്നൊരു സാന്നിദ്ധ്യമാണ്... സുഹൃത്തേ, ഒപ്പമുണ്ട് ഞാന്‍... സ്പര്‍ശത്തിന്റെ ഒരു അഗാധമുദ്ര നിന്നില്‍ പതിപ്പിച്ചുകൊണ്ട് ....കോര്‍ത്ത കൈ അഴിയാതെ ..  

ഒരാളുമായുണ്ടായ ഒരു വാക്കുതര്‍ക്കത്തിനൊടുവില്‍ മാറിനിന്ന്‍  വിങ്ങിക്കരഞ്ഞ എന്റെ സഹോദരപത്നിയെ , ഒരു കിളിക്കുഞ്ഞിനെ എന്നപോലെ ഞാന്‍ നെഞ്ചിലേയ്ക്ക് അടുക്കിപിടിച്ചപ്പോള്‍ അമ്മയുടെ ഗര്‍ഭപാത്രത്തിലെന്നതുപോലെ അവള്‍ ശാന്തയായത് സ്പര്‍ശനത്തിന്റെ മാന്ത്രികത കൊണ്ടാണ്.  ഒരേയൊരു സ്പര്‍ശം പ്രാണന്റെ ഭാഗമാകുന്നത് കണ്ട് അതിശയിയ്ക്കുകതന്നെ വേണം !!

ആശുപത്രിയില്‍  അച്ഛന്റെ മരണത്തിന് കാവല്‍ നിന്നപ്പോള്‍പ്പോലും തന്റേടത്തോടെ കാര്യങ്ങള്‍ മുന്നോട്ട് നീക്കിയ ഞാന്‍ ,  ഒടുവില്‍ അച്ഛന്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് പടി കടന്നെത്തിയപ്പോള്‍ എല്ലാ നിയന്ത്രണങ്ങളും വിട്ട് വിങ്ങിക്കരഞ്ഞ് വീണത് കൂട്ടുകാരിയുടെ കൈക്കുള്ളിലെയ്ക്കാണ്. അവളെന്നെ മുറുകെ പിടിച്ചു.. മരണം പോലെ തണുത്തൊരു ശാന്തതയിലേയ്ക്ക് ഞാന്‍... അച്ഛന്റെ അടുത്തിരുന്ന എന്റെ അരികില്‍ സുഹൃത്തുക്കള്‍ ഓരോരുത്തരായി വന്ന് ചുമലിലും കൈയ്യിലും തോളിലും ഒക്കെ തൊട്ട് വെറുതെ നിന്നു. സ്നേഹത്തിന്റെ അദൃശ്യപ്രവാഹങ്ങള്‍  വിരല്‍ത്തുമ്പിലൂടെ..  എനിയ്ക്കത് മതിയായിരുന്നു ..

രക്താര്‍ബുദം ബാധിച്ച് മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞെത്തിയ സുഹൃത്തിനെ കാണാന്‍ ചെന്നു.  കീമോ കഴിഞ്ഞ് മുടിയെല്ലാം കൊഴിഞ്ഞ അവനെ നോക്കി ഞാന്‍ ചിരിച്ചു പറഞ്ഞു,  "പണ്ടേ നിനക്ക് കഷണ്ടിയാ .. ഇതിപ്പോ  നന്നായെടാവേ .. ഇനിയെങ്കിലും നിറയെ മുടി വന്നാ മതിയാരുന്നു.. അത് കണ്ടിട്ട് ചത്താ മതി എനിയ്ക്ക്.."   ആര്‍ത്ത ചിരികള്‍ക്കിടയിലും അവന്റെ ഭാര്യയുടെ (ലിസി) തോളില്‍ക്കൂടി കൈയ്യിട്ടിരുന്നു ഞാന്‍.    ഞാന്‍ പറഞ്ഞു ,  "നീയിപ്പോ എന്റെ മുന്നിലിരിയ്ക്കുന്നത് ആരുടെ കഴിവാന്ന് അറിയോ?  നിന്റെയോ ഡോക്ടറുടെയോ ദൈവത്തിന്‍റെ പോലുമോ അല്ല. ദേ നിന്റെയീ ഭാര്യയുടെ.. ഇതുപോലൊരു ഭാര്യയില്ലായിരുന്നെങ്കില്‍ ഇന്ന് നീയില്ല "    അത് കേള്‍ക്കെ ലിസിയുടെ കൈകള്‍ എന്റെ കൈകളെ മുറുകെ  പൊതിഞ്ഞു... എന്തിനോ...  നിമിഷങ്ങളോളം ആരുമൊന്നും മിണ്ടിയില്ല.  വളരെ വികാരസാന്ദ്രമായിരുന്നു ആ അനുഭവം .. മൗനം കാലത്തിന്‍റെ വേദനകളെണ്ണിയ നിമിഷങ്ങള്‍.. സ്പര്‍ശത്തിലൂടെ ഞാനും ലിസിയും സ്നേഹത്തിന്റെ കടലാഴങ്ങളില്‍ പരസ്പരം തിരഞ്ഞ നിമിഷങ്ങള്‍ ! 

ഡോ . രാജീവ്.. എന്റെ സുഹൃത്താണ്. എല്ലാ മാസവും എന്റെ അമ്മയെ ഞാന്‍ അദ്ദേഹത്തിന്‍ അടുത്ത് ചെക്കപ്പ് നു കൊണ്ടുപോകുമായിരുന്നു.  അമ്മയുടെ പേര് കാണുമ്പോഴേയ്ക്കും അദ്ദേഹം എഴുന്നേറ്റ് വന്നു ഡോര്‍ തുറന്ന് അമ്മയെ കൈയ്യില്‍ പിടിച്ച് കസേരയില്‍ കൊണ്ടിരുത്തും.  അമ്മ ഹാപ്പി.    ഡോക്ടര്‍ അമ്മയുടെ കൈയ്യില്‍ പിടിച്ചുകൊണ്ടാണ് വിവരങ്ങള്‍ ചോദിയ്ക്കുന്നതും  പറയുന്നതും.   ' എനിയ്ക്ക് രാജീവിനെ കണ്ടാല്‍ മതി  , അവിടെ ചെന്നാല്‍ത്തന്നെ എന്റെ അസുഖം മാറും  '   എന്ന് അമ്മ പറയാറുള്ളത് സ്പര്‍ശത്തിന്റെ മാന്ത്രികത കൊണ്ടുതന്നെയാണ്.

അമ്മയുടെ സ്പര്‍ശം കിട്ടിയ കുഞ്ഞിന്റെയും അത് കിട്ടാതെ പോയ കുഞ്ഞിന്റെയും വളര്‍ച്ചയില്‍ വ്യത്യാസമുണ്ടെന്ന് ശാസ്ത്രം പറയുന്നുണ്ട്.  നമ്മള്‍ തൊട്ടു തഴുകി വളര്‍ത്തുന്ന ഒരു ചെടിയും തൊടാതെ വളരുന്ന ഒരു ചെടിയും തമ്മില്‍ വളര്‍ച്ചയില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ടെന്നുള്ളത് സത്യം.  നമ്മള്‍ സ്ഥിരം നടക്കുന്ന വശത്തേയ്ക്ക് ചെടികള്‍ ചാഞ്ഞു വളരുന്നത് ശ്രദ്ധിച്ചിട്ടില്ലേ ?

ഫാദര്‍ ബോബി ജോസ് കട്ടികാടിന്റെ വാക്കുകള്‍ ഇവിടെ അനുയോജ്യമാണ്. അദ്ദേഹം പറയുന്നു , 

" ആതുരചികില്‍സയില്‍ ഏര്‍പ്പെടുന്നവര്‍ മാത്രമല്ല , മനുഷ്യന്റെ നിലനില്‍പ്പിന്  സഹായിയ്ക്കണമെന്നു കരുതുന്ന ഏതൊരാളും വായിയ്കേണ്ട പുസ്തകമാണ് താരാശങ്കര്‍ ബാനര്‍ജീ യുടെ  ആരോഗ്യനികേതനം . ജീവന്‍ മശായി  എന്ന നാട്ടുവൈദ്യന്റെ സ്പര്‍ശജ്ഞാനമാണ് പുസ്തകത്തിലെ ഒരു പ്രമേയം. നാഡി പിടിച്ചുകൊണ്ട് ജീവന്റെയും മരണത്തിന്റെയും രോഗാതുരതയുടെയും സ്പന്ദനങ്ങളെ തിരിച്ചറിയുക.. ഒരു വൈദ്യന്റെ കഥ എന്നതിനേക്കാള്‍ , രോഗിയെ തൊടാന്‍ അറയ്ക്കുന്നവരുടെ നേര്‍ക്കുള്ള ഒരു കുറ്റപത്രം കൂടിയാണ്  ഈ പുസ്തകം " .... 

"എന്റെ ഭര്‍ത്താവിന്റെ മക്കളെ ഞാന്‍ പ്രസവിച്ചു , എന്നാല്‍ ഇന്നുവരെ അദ്ദേഹം എന്നെയൊന്ന് തൊട്ടിട്ടേയില്ല  "    എന്ന് ഒരു സ്ത്രീ പറഞ്ഞാല്‍  അത് പരിഹസിച്ച്  തള്ളാനാവുമോ?  പിന്നെന്താ അത് ദിവ്യഗര്‍ഭമായിരുന്നോ എന്ന് ചോദിയ്ക്കാനാവുമോ ? ചിന്തിച്ചിട്ടുണ്ടോ ?  ആ വാക്കുകളിലെ അതിശയോക്തിയും അസ്വാഭാവികതയും അതിഭാവുകത്വവും നൊമ്പരങ്ങളുടെ ഒരു ആകാശത്തെയാണ് നമുക്ക് മുന്നില്‍ നിവര്‍ത്തുന്നത് !

അഭയമാണ് .. സമര്‍പ്പണമാണ്‌ സ്പര്‍ശനം .. ഒരു പനിയുടെ ചൂടില്‍ , ഒരു തലവേദനയുടെ വെട്ടിപ്പൊളിയ്ക്കലില്‍ ഒക്കെ നമ്മളെ ത്രയോ ആഗ്രഹിച്ചു നെറ്റിയില്‍  ഒരു തണുത്ത കൈസ്പര്‍ശത്തിനായി !  തളര്‍ന്നുപോയ ഓരോ അവസരത്തിലും നമ്മുടെ മനസ്സ് എത്രയോ നിലവിളിച്ചു ഒരു സ്നേഹസ്പര്‍ശത്തിന് വേണ്ടി ! മുറുകെ പിടിയ്ക്കാനൊരു ചെറുവിരല്‍ത്തുമ്പിന് വേണ്ടി ! 

 ചില പ്രതിസന്ധികളില്‍പ്പെട്ട് കരയാന്‍ മറന്ന് പകച്ച്  ഞാന്‍ തളര്‍ന്നിരുന്ന ഒരു  സമയം , എന്റെ അനിയത്തി വന്ന് എന്റെ ചുമലില്‍ ഒന്ന് തൊട്ടപ്പൊ , ഞെട്ടിത്തെറിച്ച്  അടക്കി വച്ചിരുന്നതത്രയും പുറത്തേയ്ക്ക് കുതിച്ച്  വിങ്ങിപ്പൊട്ടിയ ഓര്‍മ്മ ഒന്ന്‍ തൊട്ടെടുത്ത് ഞാന്‍ ഈ കുറിപ്പ് അവസാനിപ്പിയ്ക്കുകയാണ്..

 ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന ഓരോരുത്തരോടും എന്റെ മനസ്സ് ചോദിയ്ക്കുന്നുണ്ട്,  മനസ്സ് മുറിഞ്ഞ് ചോര ഒഴുകുമ്പോ ആ മുറിവില്‍ നിന്റെ കൈ ഒന്ന് ചേര്‍ത്തു വയ്ക്കാമോ? .......


2019, മാർച്ച് 10, ഞായറാഴ്‌ച

താജ്മഹല്‍ .. ഒരു പുനര്‍വിചാരണ ..

6 അഭിപ്രായ(ങ്ങള്‍)

താജ്മഹല്‍ !  മരിച്ച സ്വപ്നങ്ങളെയും മരിയ്ക്കാത്ത സ്മരണകളെയും അടക്കം ചെയ്ത പ്രണയത്തിന്റെ ശവകുടീരം... പിന്നീട് ഇങ്ങോട്ട്   നൂറ്റാണ്ടുകളായി  മരിച്ച  പ്രണയങ്ങളുടെ   മുറിവേറ്റ  ആത്മാക്കള്‍   വസിയ്ക്കുന്നിടം എന്നൊരു സങ്കല്‍പ്പവും !! .. താജ്മഹലിന്റെ ഈ നിര്‍വചനത്തിന്റെ  കാല്‍പനികഭംഗി എത്ര ഗംഭീരമാണ് !

എന്നാല്‍ സ്നേഹത്തിന്റെയും പ്രണയത്തിന്‍റെയും മഹാകാവ്യമായ താജ്മഹാല്‍ ഒന്ന് പുനര്‍വിചാരണ ചെയ്യപ്പെട്ടാല്‍ എങ്ങനിരിയ്ക്കും ? പറ്റുമോ അങ്ങനെയൊരു വിചാരണയ്ക്ക് ? ഭാര്യയുടെ മരണശേഷം താജ്മഹാല്‍ പണിതുയര്‍ത്തുന്ന അത്രയും നാള്‍ ഷാജഹാന്‍ ധ്യാനത്തിലായിരുന്നിരിയ്ക്കുമോ ? എത്രത്തോളം സത്യസന്ധതയുണ്ടാവും നമ്മളൊക്കെ ഓമനിയ്ക്കുന്ന ആ കഥയ്ക്ക് ? ):):)

"ഞാന്‍ മരിച്ചാല്‍ എന്റെ ഖബറില്‍ ഒരു കല്ല്‌ പോലും പാകരുത് , കുറെ പുല്ലുകള്‍ മാത്രം പിടിപ്പിച്ചാല്‍ മതി , പിന്നെ പ്രാവുകള്‍ക്ക് അന്നമായി കുറെ ഗോതമ്പ് മണികളും.."
ഷാജഹാന്റെ മകള്‍ ജഹനാര ഇങ്ങനെ എഴുതിവച്ചത് എന്തുകൊണ്ടാകും? അമ്മയുടെ ഓര്‍മ്മയ്ക്കായി പിതാവ് പണിതുയര്‍ത്തിയ ആ പ്രണയശിലാകാവ്യം നിരര്‍ത്ഥകം എന്ന് ആ മകള്‍ക്ക് തോന്നിക്കാണുമോ ? .. സകല സുഖസൌകര്യങ്ങളിലും രമിച്ച് ജീവിയ്ക്കുന്ന പിതാവിന്‍റെ പ്രകടനമോ പ്രഹസനമോ ആയി ഇത് കണ്ടുകാണുമോ ? എന്തിനോടെങ്കിലും ഉള്ള പരിഹാസമാകുമോ അത് ?

ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ മനസ്സിലുണ്ട്. ഭാവനയോ കാല്‍പനികതയോ സത്യമോ മിഥ്യയോ എന്തുമാകട്ടെ.. നമുക്കും അഭിരമിയ്ക്കാം കഥകളുടെ ഈ മാസ്മരികഭംഗിയില്‍.. .. കഥകളും മിത്തുകളുമൊക്കെ അതിശയിപ്പിയ്ക്കുന്നതും ലഹരി പിടിപ്പിയ്ക്കുന്നതുമാകുമ്പോള്‍ , അതുമൊരു സന്തോഷം..

2019, മാർച്ച് 8, വെള്ളിയാഴ്‌ച

ഇന്ന് വനിതാദിനം

3 അഭിപ്രായ(ങ്ങള്‍)
ഇന്ന് വനിതാദിനം
-----------------------------
ചോപയില്‍ ഒരു ചോദ്യം ഉണ്ടായിരുന്നു ..  ജീവിതത്തില്‍ എടുത്ത ഏറ്റവും നല്ല തീരുമാനം എന്തായിരുന്നു എന്ന്. ഞാന്‍ അതിനു ഇങ്ങനെ മറുപടി പറഞ്ഞു ,  " ഏത് പ്രതിസന്ധിയിലും ഞാനെന്റെ അക്ഷരങ്ങളെ ഉപേക്ഷിയ്ക്കില്ല  എന്ന തീരുമാനം "  എന്ന്.

എഴുത്ത് .. .. അവയുടെ   മായാലോകം ......അവയുണ്ടാക്കുന്ന   മിഥ്യാദൃശ്യങ്ങൾ .......ഈ  വാക്കുകളൊക്കെ   എന്നെ   നിരന്തരം   വേട്ടയാടിയപ്പോൾ ,   എന്റെ   മുഖത്ത്   ഞാൻ   പോലുമറിയാതെ   വിരിഞ്ഞ  ഒരു   ചെറു പുഞ്ചിരി ,  സങ്കടത്തിന്റെതാണോ   സഹതാപത്തിന്റെതാണോ   കാരുണ്യത്തിന്റേതാണോ  അതോ   നിസ്സഹായതയുടെതാണോ   എന്ന്   തിരിച്ചറിയാനായില്ലെനിയ്ക്ക് .   പക്ഷേ   ഒരിയ്ക്കലുമത്   പരിഹാസത്തിന്റേതായിരുന്നില്ല ,  ഉറപ്പ്.    ഞാൻ   ആലോചിച്ചു.......കുറെയേറെ   കാര്യങ്ങൾ .....സത്യവും   മിഥ്യയും  ഒരു   യുദ്ധഭൂമിയുടെ   ഇരു ചേരികളിൽ നിന്ന്   കാഹളം   മുഴക്കിയപ്പോൾ   ഞാൻ  ചിന്തകളിങ്ങനെ   ഉപസംഹരിച്ചു......,'ഞാൻ   മറഞ്ഞു നിന്നാലും   മരിച്ചു വീണാലും ആരുടെയെങ്കിലുമൊക്കെ   മനസ്സിൽ  എന്റെ   അക്ഷരങ്ങളെങ്കിലും   ഉണ്ടാകുമെന്ന   തിരിച്ചറിവ്   എന്നിൽ   വളരെ   ആശ്വാസവും   സന്തോഷവുമുണ്ടാക്കുന്നു '...

ഞാനെന്തിന്നാണിതൊക്കെ   പറയുന്നതെന്നു വച്ചാല്‍ ,   സാഹചര്യമില്ല  എന്ന   കാരണം  കൊണ്ട്  ഒരു  സ്ത്രീയും   മുഖ്യ ധാരയിൽ  നിന്നും   പിന്നോട്ട്   പോകരുത് .   ഒരു   വഴിയല്ലെങ്കിൽ   മറ്റൊരു   വഴി.

എഴുത്തിന്റെ  ലോകത്ത് നിന്നും   മാറിനിന്നാൽ ,  കരയിൽ   പിടിച്ചിട്ട   മത്സ്യത്തേപ്പോലെ   ഞാൻ   പിടഞ്ഞു മരിയ്ക്കുമെന്ന്  എനിയ്ക്ക്   നന്നായറിയാം .  എന്നിട്ട് പോലും   ചില   സന്ദർഭങ്ങളിൽ ,സഹികെട്ട്   ഞാനെന്റെ   അക്ഷരങ്ങളെ  പകയോടെ   കുടഞ്ഞു തെറിപ്പിയ്ക്കാൻ   ശ്രമിച്ചിട്ടുണ്ട് .   പക്ഷെ   അപ്പോഴും  അവ   വിട്ടുപോകാതെ  എന്റെ   വിരൽത്തുമ്പിൽ   കടിച്ചു തൂങ്ങി   എന്നെ  വേദനിപ്പിച്ചു.   അവയെ   സംരക്ഷിയ്ക്കാൻ  ഞാൻ  നേരിട്ട   പ്രതിസന്ധികൾക്ക്   കണക്കില്ല.   എന്നിട്ടും   കണ്ടില്ലേ ?   എനിയ്ക്ക്   ചുറ്റും  ഞാൻ   തീർത്ത   സ്വർഗ്ഗത്തിന്റെ   പൂമുഖത്തിണ്ണയിലിരുന്ന്  ഇപ്പോഴും   ഞാനെഴുതുകയാണ് !     കറുത്ത   പകലുകളും   വെളുത്ത   രാത്രികളും  വീണ്ടും  എന്നെ   തേടി  വന്നേക്കാം .   വരട്ടെ.   വരുന്നതെല്ലാം   വന്നു പോകട്ടെ.....എന്റെ   കൈവിരൽത്തുമ്പുകൾ   നിശ്ചലമാകുന്നതുവരെ  ഞാനെഴുതും....

അതിജീവനം !  അതല്ലേ എല്ലാം !!

ഇന്ന് ലോകവനിതാദിനം .. സ്നേഹത്തിന്റെ ഇലക്കൂടുകള്‍ കൊണ്ട് എന്റെ അക്ഷരങ്ങള്‍ കുമ്പിള്‍ കെട്ടി കാത്ത  എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ ..


2019, ജനുവരി 20, ഞായറാഴ്‌ച

ആരാധന !!!

11 അഭിപ്രായ(ങ്ങള്‍)


ആരാധന !!!

മനുഷ്യനോട് ആരാധന ! അങ്ങനൊക്കെയുണ്ടോ? ആരാധന ദൈവത്തോടല്ലേ? മനുഷ്യനോടു സ്നേഹം ആകാം. ബഹുമാനവും ആകാം. മനുഷ്യനോടുള്ള ആരാധന എന്ന് പറയുന്നത് ഒതുതരം കാല്‍പനികതയാണ് എന്നാണു എനിയ്ക്ക് തോന്നിയിട്ടുള്ളത്. തൂലികയില്‍ നിറയുന്ന കാല്‍പനികത.. മനസ്സില്‍ നിറയുന്ന കാല്‍പനികത..

പലപ്പോഴും ആരാധന എന്ന് തെറ്റായി ഞാന്‍ പരാമര്‍ശിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ ഓര്‍ക്കും, എത്ര വലിയ നുണയാണ് ഞാന്‍ പറയുന്നതെന്ന്. ബഹുമാനത്തെയാണ് ആരാധന എന്ന് തെറ്റായി പലപ്പോഴും ഞാന്‍ പറഞ്ഞത്.

ആണ്‍ പെണ്‍ വ്യത്യാസമില്ലാത്ത എന്റെ സൌഹൃദങ്ങളിലും ആരാധനയില്ല.. സ്നേഹം, സൗഹൃദം, വാത്സല്യം .. ഇതിന്റെയൊക്കെ ഉപോല്‍പ്പന്നമായി ബഹുമാനം ഉണ്ടാവും. അല്ലാതെ ആരാധന എന്നൊരു സംഭവമേയില്ല എന്നാണു എന്റെ കാഴ്ചപ്പാട്. എല്ലാവരും എനിയ്ക്ക് മനുഷ്യരാണ്. ഞാന്‍ ഇഷ്ടപ്പെടുന്ന പുരുഷന്‍ - അതാരുതന്നെയായാലും - എന്റെ ഭര്‍ത്താവായാലും എന്റെ കൂട്ടുകാരനായാലും അദ്ദേഹമെന്റെ അമ്മ മാത്രമല്ല, അച്ഛനും കൂടിയാവണം. അമ്മ തരുന്ന സ്നേഹവും അച്ഛന്‍ തരുന്ന സുരക്ഷിതത്വവും തരണം. അതുകൊണ്ടാണ് ഞാനിങ്ങനെ എഴുതിവച്ചത്...

'ഒരിയ്ക്കലെങ്കിലും
നിനക്കൊന്നെന്റെ അച്ഛനാവാമോ ?
ഒന്നിനുമല്ല ...
ഭയമാകുമ്പോള്‍ , നിന്റെ
നെഞ്ചിലെ സുരക്ഷിതത്വത്തില്‍
എനിയ്ക്കൊന്നു മുഖം പൂഴ്ത്താനാണ്..'

2019, ജനുവരി 4, വെള്ളിയാഴ്‌ച

അടയാളപ്പെടുത്തപ്പെടാന്‍..

12 അഭിപ്രായ(ങ്ങള്‍)
നാളെ ലോകമവസാനിയ്ക്കുമെന്ന്
നൊന്തു നൊന്ത് മണ്ണ്‍..
അവസാനിയ്ക്കുമെന്നറിഞ്ഞിട്ടും
മിണ്ടാനൊന്നുമില്ലെയെന്ന്‍ വിണ്ണ്‍..
ഇരുള്‍പ്പക്ഷിയുടെ മുറിച്ചിറകില്‍
തൂങ്ങിയാടുന്ന ഈറന്‍കണ്ണ്‍ ..

പാതിവഴിയില്‍ വാല്‍ മുറിച്ചിട്ട്
പിന്തിരിഞ്ഞോടുന്ന പല്ലി പോല്‍
അക്ഷരങ്ങളോടുന്നു...
തിരിഞ്ഞുനോക്കാതെ..
മറന്നുവച്ചതെന്തോ
എടുക്കാനെന്നപോലെ ..

പിന്നിലോടുന്നവര്‍ക്കും
മുന്നിലോടുന്നവര്‍ക്കും
കൂടെയോടുന്നവര്‍ക്കും
അടയാളം വയ്ക്കാനൊരു
പച്ചില പറിയ്ക്കാനെന്നപോലെ ..

അതെ ! മനസ്സുകളിലൊരു
നനുത്ത പച്ചില വച്ച്
അടയാളപ്പെടുത്തപ്പെടാന്‍..
ഞാന്‍ ...
ഞാനിവിടെയുണ്ടായിരുന്നെന്നൊരു
അടയാളപ്പെടുത്തല്‍..
 
Copyright © .