2013, ജൂൺ 16, ഞായറാഴ്‌ച

തുളസീവനത്തിലെ താരാട്ട്‌

1 അഭിപ്രായ(ങ്ങള്‍)
തുളസീവനത്തിലെ താരാട്ട്‌ 

-ശിവനന്ദ   

കൈത്തോടിന്റെ   കരയില്‍  കാല്‍മുട്ടുകളില്‍  മുഖം  താങ്ങിയിരുന്ന്‌  ഓര്‍മ്മകളെ  ചിക്കിനിരത്തി  കല്ലും  നെല്ലും പെറുക്കുമ്പോള്‍  അത്ഭുതം  തോന്നി . മനസ്സിന്റെ   താളുകളില്‍  എന്തൊക്കെയാണ്‌  ഞാനെഴുതിച്ചേര്‍ത്ത്‌ ? ഇനിയെന്തൊക്കെയാണ്‌  എനിയ്ക്കെഴുതാനുള്ളത്‌ ?

                                ജീവിതത്തിന്റെ  ഏതോ  ഇടനാഴിയില്‍  വച്ച്‌  എന്റെ  തൂലികയുടെ  മുനയൊടിച്ചത്‌ വിധിയാണോ? അതോ  കാലമോ? ഒന്നിനേയും പഴിയ്ക്കാതെ  പൊരുതി  മുന്നേറാന്‍  എന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നത്‌  നിബന്ധനകളില്ലത്ത  കുറെ  സൗഹൃദങ്ങൾ .
                                                                                                                                                                                                   ഓര്‍മ്മകളുടെ  പ്രദക്ഷിണ  വഴിയില്‍  കൊഴിഞ്ഞുവീണ  പൂക്കള്‍  പെറുക്കിക്കൂട്ടി . മഹാദേവന്‍  ഒരിക്കല്‍            പറഞ്ഞു .

" ആമീ...നിന്റെ ചിന്തകള്‍ക്ക്‌ കാല്‍പനികത കൂടുതലാണ്‌. ".

 "പക്ഷേ  അത്‌  വര്‍ണ്ണശബളവും  മധുരതരവുമാണ്   ദേവന്‍............................"

 എന്റെ   മറുപടി  കേട്ടവന്‍  നിശ്ശബ്ദനാകും . കുറച്ചു  സംസാരിക്കുകയും  കൂടുതല്‍  ചിന്തിക്കുകയും  ചെയ്യുന്ന  ദേവന്‍. കത്തുന്ന  മിഴികളുടെ  പ്രഹരേറ്റ്‌  തപിച്ചുനില്‍ക്കുമ്പോള്‍  സുന്ദരമായൊരു   ചിരികൊണ്ടവന്‍  മേഘമല്‍ഹാര്‍ ആലപിക്കും . ഒരേ  സമയം  മുള്ളുകൊണ്ട്‌  കുത്തുകയും  പൂവുകൊണ്ട്‌  തലോടുകയും  ചെയ്യുന്ന  തന്ത്രം  അവനുമാത്രം സ്വന്തം . കഴിഞ്ഞ  കാലത്തിന്റെ   കൊഴിഞ്ഞ  പീലികൾ .................... അതില്‍   അവന്റെ  മുഖം...................

 ഓണക്കൂറിന്റെ   'ഉള്‍ക്കടലും'  ചുള്ളിക്കാടിന്റെ   'മറവിയും'  വായിച്ചു  നടന്ന  പ്രണയകാലം . എന്റെ   ജീവിതത്തിന്‌ ശ്രുതിയും  താളവും  ലയവും  നല്‍കി  പാടിയുണര്‍ത്തി  മനസ്സിലിട്ടോമനിച്ച്‌  അവന്‍..................................................................................................................  ..................മഹാദേവന്‍.................... .................എന്റെ   പുസ്തകത്താളുകളില്‍  ദേവന്‍  കുറിച്ചിട്ട  കവിതാശകലങ്ങള്‍  ഹൃദയത്തിലെഴുതിച്ചേര്‍ത്ത്‌ ഞാന്‍...................................... ......................................................................., .................... അവസാനം....................ഒരുപാട്‌  സ്വപ്നങ്ങൾ  ബാക്കി   നിര്‍ത്തി  എന്നെ  തനിച്ചാക്കി  മടങ്ങിപ്പോയ  അവന്റെ   മുഖം........................കാത്തിരിക്കണമെന്ന്‌ പറയാതെ  സ്വന്തം  പ്രാരാബ്ധങ്ങളിലേക്ക്‌  നടന്നകന്ന  അവന്‌  മൗനമായി  യാത്രാനുമതി  നല്‍കിയപ്പോള്‍ എന്റെ   മുഖത്ത്‌  വിരിഞ്ഞ  ചിരി  ആത്മനിന്ദയുടേതായിരുന്നില്ലേ ?  പാവം.......................നല്ലവനായിരുന്നു . പക്ഷേ അവന്റെ  നിസ്സഹായത  ഞാനല്ലാതെ  മറ്റാരാണ്‌  മനസ്സിലാക്കാനുണ്ടായിരുന്നത്‌ ? മനസ്സില്‍ത്തൊട്ടെഴുതിയ പ്രണയക്കുറിപ്പുകള്‍  വായിച്ച്‌  ആവേശത്തോടെ  മഹാദേവന്‍  പ്രവചിച്ചു . 

"പ്രണയലേഖനങ്ങളെഴുതിയെഴുതി  നീ  വലിയൊരു  എഴുത്തുകാരിയാവും  ആമി".

 ഓര്‍ത്തപ്പോള്‍  വീണ്ടും  അന്നത്തേപ്പോലെ  ആത്മനിന്ദയുടെ  ചിരി  വിരിഞ്ഞു . ഇല്ല  ദേവന്‍  എന്റെ  തൂലികയുടെ ചലനം  എപ്പോഴോ  നിലച്ചിരുന്നു . ക്ളാവ്‌  പിടിച്ച  ഓട്ടുപാത്രംപോലെ  എന്റെ  മനസ്സ്‌........................................,................  മാറാല  പിടിച്ച എന്റെ  സ്വപ്നങ്ങൾ ................ കുടത്തിനുള്ളില്‍  വച്ച  വിളക്ക്‌  പോലെ  എന്റെ   ഭാവന............പ്രകാശം  ആരും കാണാതെ  എണ്ണ  വറ്റി, കരിന്തിരികത്തി...................ഒടുവിൽ ................

" അനാമിക !"

ഞെട്ടി. വര്‍ത്തമാനകാലത്തിലേക്ക്‌  കൂപ്പുകുത്തി . മുന്നില്‍  പഴയ  ഗുരുനാഥന്‍ ! അയല്‍വാസി. വെളിവാക്കാനാവാത്ത  പ്രണയം  ഒരു  വിങ്ങലായി  മനസ്സില്‍  സൂക്ഷിച്ച്‌  ഗുരുശിഷ്യബന്ധത്തിന്റെ  വിശുദ്ധികൊണ്ട്‌ മൂടി  മൂകനായി  നിന്ന  അദ്ദേഹത്തിന്റെ   മനസ്സ്‌................. ...................,................ ആ   നൊമ്പരപ്പാടുകള്‍  അറിഞ്ഞില്ലെന്ന്‌ നടിയ്ക്കേണ്ടിവന്നത്‌  അന്ന്‌  ഏറെ  അസ്വസ്ഥത  നല്‍കിയിരുന്നു . 

"ഹെയ്‌  അനാമിക ! എന്താണിങ്ങനെ  സ്തംഭിച്ച്‌ ?"

 വിഹ്വലമായൊരു  ചിരി  ചുണ്ടോളമെത്തി . എന്ത്‌  പറയണമെന്ന്‌  അറിയില്ലായിരുന്നു . 

"ഇല്ല..ഒന്നുമില്ല..........പ്രതീക്ഷിക്കാതെ  പെട്ടെന്ന്‌ കണ്ടപ്പോൾ ...................സാർ , സുഖമാണോ ?"

മറുപടി  പറയാതെ  സാര്‍  ചിരിച്ചു.

" അനാമിക  വരൂ . എന്റെ   ഭാര്യയെ  പരിചയപ്പെട്ടിട്ടില്ലല്ലോ ."

ഈ  അടുത്ത  നാളിലാണ്‌  സാറിന്റെ   വിവാഹം  കഴിഞ്ഞത്‌. .. ക്ഷണക്കത്ത്‌ കിട്ടിയെങ്കിലും  വരാന്‍  കഴിഞ്ഞില്ല . 

"സാർ , ഞാന്‍  വിവാഹത്തിന്‌  വരാതിരുന്നത്‌ ......................."

 വെറുതെ  വിശദീകരിക്കാന്‍  ശ്രമിച്ചു . 

"വേണ്ട."

 സാര്‍  കൈയ്യുയര്‍ത്തി  തടഞ്ഞു . 

"ഒന്നും  പറയണ്ട, എനിക്കറിയാം".

 അലിവാര്‍ന്ന  ചിരിയോടെ  സാര്‍  വീണ്ടും  നോക്കി . അല്ലെങ്കിലും  കണ്ണുകളില്‍  നോക്കി  മനസ്സു  വായിക്കാന്‍  സാര്‍ പണ്ടേ  സമര്‍ത്ഥനായിരുന്നുവെന്നോര്‍ത്തു . നിശ്ശബ്ദയായി  അദ്ദേഹത്തെ  അനുഗമിച്ചു . കുളിക്കുകയായിരുന്ന ഭാര്യയെ  കാത്തിരുന്നപ്പോള്‍  സാര്‍  അകത്തുപോയി  ഒരു  ചെറിയ  പെട്ടിയുമായി  തിരിച്ചുവന്നു . 

"ഇത്‌ പരിചയമുണ്ടോ എന്ന്‌ നോക്കൂ".

 അദ്ദേഹം  കൈയ്യിലിരുന്ന  പെട്ടി  തുറന്നു . വളരെ  പഴയൊരു  വാച്ചായിരുന്നു  അതിനുള്ളിൽ . കൗതുകത്തോടെ നോക്കി . 

"അനാമികയെ  പഠിപ്പിച്ചതിന്‌  തന്റെ   അച്ഛന്‍  ആദ്യമായി  തന്ന  പാരിതോഷികം ". 

ഇത്രകാലത്തിന്‌  ശേഷവും  ഇത്‌  സൂക്ഷിച്ചിരിക്കുന്നല്ലോ  എന്ന  അമ്പരപ്പ്‌  മനസ്സിൽ . അതിന്‌ മറുപടിയെന്നപോലെ  സാര്‍  പറഞ്ഞു .

" ഇതെനിക്ക്‌  ഉപേക്ഷിക്കാനാവില്ല  കുട്ടീ . വെറുമൊരു  പാരിതോഷികം  മാത്രമല്ലെനിയ്ക്കിത്‌  ഒരുപാട്‌ അത്മനൊമ്പരങ്ങളെ  അടക്കം  ചെയ്തിട്ടുണ്ടിതിൽ ". 

വാച്ചിന്റെ   പെട്ടി  അടച്ചുകൊണ്ട്‌  അദ്ദേഹം  പിറുപിറുത്തു . 

"എന്റെ   കന്നിസ്വപ്നങ്ങളുടെ  ശവപ്പെട്ടി ".

 അപ്രതീക്ഷിതമായ  ആ  വെളിപ്പെടുത്തല്‍  ആകെ  ഉലച്ചുകളഞ്ഞു . എന്റെ  പകച്ച  കണ്ണുകളില്‍  നോക്കി  സാര്‍ ചിരിച്ചു . 

"എന്നോ  പറഞ്ഞു  മറന്ന  വെറുമൊരു  തമാശ. അങ്ങനെ  കരുതിയാല്‍  മതി. താന്‍  അന്നുമിന്നും എന്റെ  അരുമശിഷ്യയാണെടോ...................... "

പെട്ടെന്നുണ്ടായ  തോന്നലില്‍  യാത്ര  പറയാതെ  ഇറങ്ങി  നടന്നു . സാറിന്റെ  പിന്‍വിളി  ശ്രദ്ധിച്ചില്ല . പിന്നിട്ട കാലത്തിലേക്ക്‌  ഇങ്ങനെയൊരു  മടക്കയാത്ര  വേണ്ടിയിരുന്നില്ലെന്ന്‌  തോന്നി . നഷ്ടപ്പെട്ടതും  നേടിയതും തമ്മിലൊരു  താരതമ്യപ്പെടുത്തല്‍  നടത്തി . വെറുതെ................വെറുതെ............. 

                                                            ***********

"വീണ്ടും  എഴുതാന്‍  തുടങ്ങിയോ ?"

 വൃദ്ധമന്ദിരത്തിലെ  സഹവാസികളിലൊരാൾ  ചിരിച്ചു . അറുപതിന്റെ   നിറവില്‍  ഐശ്വര്യമുള്ള  ചിരി . 

"കഥയാണോ ?"

"അല്ല, ജീവിതം."

 വര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്നും  ഒരു   ഇളംകാറ്റ്‌  വന്ന്‌  തലോടി. 

"താനെഴുതണം. തനിക്ക്‌  കഴിയും. തന്നില്‍  നിന്നും ഈ   യൗവ്വനം ചോര്‍ന്നുപോയിക്കഴിയുമ്പോൾ , ഒറ്റപ്പെടല്‍ അനിവാര്യതയാകുമ്പോള്‍  തനിക്ക്‌  കൂട്ട്‌  തന്റെ   പേനയാകും...................."

 മഹാദേവന്റെ   വാക്കുകളെ  മനസ്സാ  പ്രണമിച്ച്‌  പേനയടച്ചു . കിടക്കയിലേക്ക്‌  ചാഞ്ഞു . എത്ര  ശരി ! യൗ വ്വനത്തേയും  സ്വപ്നങ്ങളേയും  വ്യക്തിത്വത്തേയും  തടവിലാക്കിയ  ദാമ്പത്യത്തോട്‌  ബാദ്ധ്യതയില്ല,  കാക്കപ്പൊന്ന്‌ തേടിപ്പോയ  ഭര്‍ത്താവിനോട്‌  ബാദ്ധ്യതയില്ല , നല്ല  നിലയിലെത്തി  തിരക്കിലായിപ്പോയ  മക്കളോട്‌ ബാദ്ധ്യതയില്ല....ഓര്‍മ്മകള്‍  കൊണ്ട്‌  ക്ഷേത്രം  പണിത്‌  സ്വപ്നങ്ങള്‍  കൊണ്ട്‌  ശ്രീകോവില്‍  തീര്‍ത്ത്‌,  മനസ്സ്‌ പ്രതിഷ്ഠയാക്കി..........സാഷ്ടാംഗം  നമസ്കരിച്ച്‌  അങ്ങനെയങ്ങനെ...................... 

                                                  സ്നേഹത്തിന്റെ   തുലാഭാരത്തട്ടില്‍ക്കിടന്ന്‌  ശാന്തയായി  ഉറങ്ങുന്ന  അവരുടെ മുഖത്തേക്ക്‌  നോക്കിയിരുന്നപ്പോള്‍  'തുളസീവന'മെന്ന  ആ  വൃദ്ധമന്ദിരത്തിലെ  ജോലിക്കാരി  രോഹിണിക്ക്‌ ഒരിക്കല്‍ക്കൂടി  തോന്നി , താന്‍  ഈ  അമ്മയുടെ  മാനസപുത്രിയാണെന്ന്‌. ....................,. അനാമിക  അന്തര്‍ജ്ജനമെന്ന  ഈ  അമ്മ  തുളസീവനത്തിലെത്തിയ  രംഗം  മറക്കാറായിട്ടില്ല . ഒരിക്കല്‍  പടിപ്പുരവാതില്‍ തുറന്നപ്പോൾ , ഒരു  ബാഗ്‌  മാറത്തടുക്കിപ്പിടിച്ച്‌  പടിക്കെട്ടില്‍  ചാരിയിരുന്ന്‌  ഉറങ്ങുന്ന  ഈ  അമ്മയെക്കണ്ടതും, എല്ലാവരുമുണ്ടായിട്ടും  എല്ലാമുണ്ടായിട്ടും  ജീവിതത്തിന്റെ   തിരക്കില്‍  ഉപേക്ഷിക്കപ്പെട്ട  അവർ , അനാഥയായ തനിക്ക്‌  അമ്മയായതും, ഒരു  നീലാംബരിരാഗമായി  തന്നെ  തഴുകിയുറക്കിയതും....................... ഓര്‍മ്മകള്‍ രോഹിണിക്ക്‌  ചുറ്റും  ഒരു  വേനല്‍ക്കാറ്റുപോലെ...................... വലിയ  വീടും  ഒരുപാട്‌  സ്വത്തുക്കളും ബന്ധുമിത്രാദികളുമൊക്കെയുണ്ടായിരുന്ന  ആ  അമ്മയുടെ  കഴിഞ്ഞകാലകഥകള്‍  പറയുന്നൊരു ആല്‍ബമുണ്ടായിരുന്നു  അവരുടെ  കൈയ്യിൽ . ഓരോ  താളും  മറിച്ച്‌  താന്‍  അന്തംവിട്ടിരിക്കുമ്പോള്‍  അമ്മ ചിരിയ്ക്കും . എന്നിട്ട്‌  പറയും; 

"ഒന്നും  നമ്മുടെ  സ്വന്തമല്ല  കുഞ്ഞേ. ഏതോ  ഒരു  ശക്തി  എന്തൊക്കെ യോ നമ്മുടെ  കൈയ്യില്‍ കുറച്ചുനാളത്തേക്ക്‌  സൂക്ഷിക്കാന്‍  തരുന്നു . കാലാവധി  തീരുമ്പോള്‍  അത്‌  കൈമാറണം. വിധിനിയോഗം അങ്ങനെയാണ്‌..."" "''.

മക്കളെ  ചേര്‍ത്തുപിടിച്ച്‌  ഒരു  രാജ്ഞിയെപ്പോലെ  പ്രൌഢഗംഭീരമായി  ഇരിയ്ക്കുന്ന  അമ്മയുടെ  ചിത്രത്തില്‍ മെല്ലെ  തഴുകിയപ്പോള്‍  നേര്‍ത്ത  സ്വരത്തിലവര്‍  പറഞ്ഞു . 

"ബ്രഹ്മാവ്‌  സൃഷ്ടി  നടത്തി . ആദി  മനുഷ്യന്‍  സൃഷ്ടി  നടത്തി . അതിന്നും  മനുഷ്യര്‍  തുടര്‍ന്നു  പോരുന്നു . അതുമൊരു  നിയോഗം . ഭൂമി  നിലനില്‍ക്കണ്ടേ ?"

 അതിശയത്തോടെ  ചോദിച്ചു. 

"മക്കള്‍  അകന്നുപോയതില്‍  അമ്മയ്ക്ക്‌  ദേഷ്യമില്ലേ ?"

"ഹെയ്‌ ! എന്തിനാ  മോളേ ? ഗര്‍ഭപാത്രത്തില്‍  നിന്നൂര്‍ന്നിറങ്ങി  ഭൂമിയില്‍  സ്പര്‍ശിക്കുന്ന  നിമിഷം, പൊക്കിള്‍ക്കൊടി  മുറിച്ചുമാറ്റുന്ന  നിമിഷം  കുഞ്ഞ്‌  വേറൊരു  വ്യക്തിയല്ലേ ? സ്നേഹവും  ബഹുമാനവും അര്‍ഹിക്കുന്ന  മറ്റൊരു  വ്യക്തി. അവര്‍ക്ക്‌  സ്വന്തമായ  അവകാശങ്ങളും  സ്വാതന്ത്യ്രവുമുണ്ട്‌.  ചിന്തയും സങ്കല്‍പവുമുണ്ട്‌ . അവര്‍  സ്വതന്ത്രമായി  പറക്കട്ടെ".

 ഒന്ന്‌  നിര്‍ത്തി, നനഞ്ഞ  സ്വരത്തിലവര്‍  കൂട്ടിച്ചേര്‍ത്തു . 

"ഏതെങ്കിലുമൊരു  നിമിഷം  ചിറകൊന്ന്‌  കുഴഞ്ഞുപോയാല്‍ ...................താങ്ങാന്‍  കൈകള്‍  വിരിച്ച്‌  ഞാന്‍ താഴെയുണ്ടാവണം......................അത്‌  വേണം...................."

 ഒന്നും  പറയാനാവാതെ  ആ  മുഖത്തേക്ക്‌  വെറുതെയങ്ങനെ  നോക്കിയിരുന്നപ്പോള്‍  മനസ്സ്‌  കലങ്ങി  മറിഞ്ഞു . ഇവര്‍  വെറുമൊരു  സ്ത്രീയല്ലെന്ന്‌  തോന്നി . തനിക്ക്‌  മനസ്സിലാകാത്തൊരു  അസാധാരണത്വം! എങ്കിലും......................ഒരിയ്ക്കല്‍  മഹാറാണിയേപ്പോലെ........................ഇന്ന്‌  മരിച്ചാല്‍  മറവുചെയ്യാനൊരു  പിടി മണ്ണുപോലുമില്ലാതെ.......................തന്റെ   ചിന്തകള്‍  മനസ്സിലാക്കിയതുപോലെ  അമ്മ മന്ത്രിച്ചു. 

"മണ്ണിന്‌  വേണ്ടി  എന്തിനാണ്‌  മനുഷ്യരിങ്ങനെ  പടവെട്ടുന്നത്‌ ? പടവെട്ടി  നേടിയവരാരെങ്കിലും  മരിച്ചപ്പോളത്‌ കൊണ്ടുപോയോ ? ആറടി  മണ്ണ്‌.  അതെവിടെയെങ്കിലുമുണ്ടാകും. പൂങ്കാവനത്തിലായാലും, ചെളിക്കുണ്ടിലായാലും മണ്ണ്‌  മണ്ണുതന്നെയല്ലേ ? പിന്നെയൊരല്‍പം  ഉദകക്രിയ. അതിലെന്ത്‌  കാര്യമിരിക്കുന്നു  കുഞ്ഞേ? കര്‍മ്മങ്ങളെല്ലാം ജീവിച്ചിരിക്കുമ്പോഴാണ്‌  ചെയ്തുതീര്‍ക്കേണ്ടത്‌." ".''.

എന്റെ   കണ്ണ്‌  നിറഞ്ഞു . വാത്സല്യത്തോടെ  അമ്മയെന്റെ   മുടിയില്‍  തഴുകി . 

"നിന്റെ  കണ്ണുകളില്‍  പൊടിഞ്ഞ  ഈ  കണ്ണുനീര്‍. ....................,. ഇതിലും  വലിയൊരു  കര്‍മ്മമില്ല  മോളേ". 

താഴോട്ട്‌  ഒഴുകിയ  കണ്ണുനീര്‍  കൈകൊണ്ട്‌  തുടച്ചെടുത്തുകൊണ്ടമ്മ  പറഞ്ഞു . 

"ഈ  ഒരു  തുളളി...ഇത്‌  കണ്ണുനീരല്ല. സ്നേഹമാണ്‌..... ..,. ഇതെന്നോ  ഒരിയ്ക്കല്‍  എവിടെയോ  ഞാന്‍ നിക്ഷേപിച്ചതാണ്‌..,. തിരിച്ചുകിട്ടാതെ  തരമുണ്ടോ ?"

അവരുടെ  നെഞ്ചിലേക്ക്‌  മുഖം  ചേര്‍ത്തുപിടിച്ച്‌  എന്തിനോ  ഞാന്‍  ഏങ്ങലടിച്ചു.......... വേനൽക്കറ്റിന്  സ്നേഹത്തിന്റെ  ചൂടായിരുന്നു ................



                                        _______________________________


 
Copyright © .