2017, ജനുവരി 29, ഞായറാഴ്‌ച

പാഴ്‍യുദ്ധങ്ങൾ .

9 അഭിപ്രായ(ങ്ങള്‍)
അണ്ഡത്തെ തേടിയുള്ള -                

ബീജത്തിന്റെ യാത്രയിൽ -

ത്തുടങ്ങുന്നു യുദ്ധങ്ങൾ !

യുദ്ധം  ജയിച്ചതിജീവനത്തിൻ്റെ

രാഗം പാടുന്നൂ  ഭ്രൂണങ്ങൾ !

പിന്നെയും  മതിയാവാതെ

മനസ്സ്  മനസ്സിനോട്

പ്രഖ്യാപിയ്ക്കുന്നു , സമരങ്ങൾ !

കൈയ്യിൽക്കരുതിയ

സ്നേഹത്തുടിപ്പുകളത്രയും

അക്ഷരങ്ങളിലേക്ക്  കമഴ്ന്നു !

അവയുടെയാഴങ്ങളിലേയ്ക -

മർന്നിറങ്ങുമ്പോഴുമുണ്ടൊരു 

പിടച്ചിൽ... ഒരു തിക്കുമുട്ടൽ ..!

ഒടുക്കം ലാഭനഷ്ടക്കണക്കുകൾ

നോക്കാനൊരുങ്ങുമ്പോ -

ഴില്ല,ക്കങ്ങ,ളക്ഷരങ്ങളും ..

ആത്‌മാവ്‌  നഷ്ടമായ

അക്ഷരരൂപങ്ങൾ നോക്കി

പകച്ചു നിൽക്കുന്നു പാവം

വിഡ്ഢികൾ ..മനുഷ്യർ...




വിനോബാ ജിയുടെ കത്ത്.

4 അഭിപ്രായ(ങ്ങള്‍)
 അറിയാമോ?   മഹാനായ  ആചാര്യ വിനോബാഭാവെയ്ക്ക്  ഒരു    'ആത്‌മീയപുത്രി '   ഉണ്ടായിരുന്നു.   മലയാളിയായ എ .കെ .രാജമ്മ .    പൊതുകാര്യപ്രസക്തനും  സംസ്കൃത പണ്ഡിതനും ഗീതാ വിവർത്തകനുമായ  അയ്യപ്പൻ വൈദ്യന്റെ  അഞ്ചാമത്തെ   മകൾ.   2016  ഡിസംബറിൽ  അവർ  നവതി പിന്നിട്ടു.    പൊന്മുടിയ്ക്ക്   സമീപം   ചൂളിയാൻ   മലയിലെ  വിനോബാ നികേതൻ  ആശ്രമത്തിൽ  അവരുണ്ട്.  ഗാന്ധിയൻ   മൂല്യങ്ങൾക്കായി   സമർപ്പിയ്ക്കപ്പെട്ട  ജീവിതം.   നിശ്ശബ്ദ  സേവനത്തിന്റെയും  ത്യാഗത്തിന്റെയും  പ്രതീകമായ  അവരുടെ ജീവിതം  തന്നെയാണ്  അവരുടെ  സന്ദേശവും.   


സേവാഗ്രാമിലെ   സേവികയായും , ഭൂദാന വിപ്ലവത്തിൽ  വിനോബയോടൊപ്പം ആസേതുഹിമാചലം  കാൽനടയായി  സഞ്ചരിച്ചും ,  അദ്ദേഹത്തിൻറെ   പ്രസംഗങ്ങൾ   പരിഭാഷപ്പെടുത്തിയും ,    സ്ത്രീ ശാക്തീകരണത്തിനായി  ബാബ  , പൗനാറിൽ   ബ്രഹ്മ വിദ്യാ മന്ദിർ  സ്ഥാപിച്ചപ്പോൾ , അതിൻ്റെ  ചുമതലക്കാരിയായും ,  ഇടയ്ക്ക്  കാവി ചുറ്റി ഹിമാലയ സാനുക്കളിലെ ആശ്രമങ്ങളിലലഞ്ഞും  ജീവിച്ച മനസ്വിനി.   ബാബാ  പലപ്പോഴായി  രാജമ്മയ്ക്കയച്ച  നൂറോളം  കത്തുകൾ  മാത്രം  മതി,   ഇരുവരുടെയും  ബന്ധത്തിന്റെ  തീവ്രതയും   സാന്ദ്രതയും  അളക്കാൻ.


അതിനെക്കുറിച്ചു  ഞാൻ വായിച്ചപ്പോ ,   എനിയ്ക്ക്  വളരെ  അതിശയം തോന്നി.  മറ്റൊന്നുമല്ല,   സ്നേഹം പ്രകടിപ്പിയ്ക്കാനും  പറയാനും ആർക്കും ഇപ്പോൾ സമയവും താൽപ്പര്യവുമില്ല.   സ്നേഹത്തോടെയുള്ളൊരു വാക്ക്....  പരിഗണനയോടെയുള്ളൊരു നോക്ക് ... ഇതെല്ലാം  നമ്മുടെ ജീവിതത്തെ എത്രമാത്രം  താങ്ങി നിർത്തുന്നു!  അല്ലെ?   അതെപ്പോഴും  അങ്ങനെ തന്നെയായിരുന്നു...വലിപ്പച്ചെറുപ്പമില്ലാതെ ,  കാലദേശ ഭേദമില്ലാതെ     എല്ലാ  മനുഷ്യരുടെ  മനസ്സിലും  ഉണ്ട്,   സ്നേഹത്തിനും കരുതലിനും ഒരു ചേർത്ത്  പിടിച്ചുള്ള സാന്ത്വനത്തിനും  ഉള്ള അദമ്യമായ ആഗ്രഹം.    സ്നേഹത്തോടെയുള്ള  ഒരു  വാക്ക്   നമ്മുടെ മനസ്സിൽ എത്ര   സ്വാധീനമാണ് ഉണ്ടാക്കുന്നതല്ലേ ?  


വിനോബാ ജി,  രാജമ്മയ്ക്ക്  അയച്ച    ഒരു കത്ത് നോക്കൂ ..


"പ്രിയപ്പെട്ട   മകളേ ,

ഞാൻ  നിന്റെ  കത്തിന്  വേണ്ടി  എത്ര  പ്രതീക്ഷിച്ചു ..  അവസാനം  എഴുത്തല്ല വന്നത്. മൂന്ന് മാസത്തെ റിപ്പോർട്ട് .!  വെറും  ശുഷ്കം .  എനിയ്ക്ക്  നിന്റെ   കത്ത്   ഈശ്വരാംശമായിരിയ്ക്കുന്നു ... എന്റെ  ഹൃദയത്തിനു  അതിൽ നിന്നും  വളരെ  കുളിർമ   കിട്ടുന്നു .   നിന്റെ  കുറച്ചു   വാക്കുകൾ  കൊണ്ട്  എനിയ്ക്ക്    ആനന്ദം കിട്ടുമെങ്കിൽ ,  നീയെന്തിന്   വാക്കുകളെഴുതാൻ   പിശുക്ക്   കാണിയ്ക്കുന്നു? ............"


 ഇങ്ങനെ പോകുന്നു  ആ കത്ത്..!!!!   


കണ്ടോ !   ഒരു മഹാത്മാവ് ആണ് ഇത് എഴുതിയത് ..!   ഇന്നും  ആ ചോദ്യം  വളരെ  പ്രസക്തമല്ലേ ?   ഈ കത്ത് ആണ് ,  ഇതിവിടെ പങ്കു വയ്ക്കാൻ എന്നെ പ്രേരിപ്പിച്ചത്.   വെറുതെ ഒരു ഓർമ്മപ്പെടുത്തൽ...


അതെ ... ഒരു നല്ല വാക്ക് ... ഒരിത്തിരി കരുതൽ... ഒരിത്തിരി പരിഗണന...  എന്തിന്  നമ്മൾ  മടിയ്ക്കണം?????


2017, ജനുവരി 23, തിങ്കളാഴ്‌ച

അക്കേഷ്യാ , നീ തിരിച്ചു പോവുക .. (ലേഖനം )

12 അഭിപ്രായ(ങ്ങള്‍)
           

സഹാറാ മരുഭൂമിയിലെ  കൊടും ചൂടിൽ  കത്തുന്ന തീമരം പോലെ ... ഒറ്റയ്ക്ക്  നിന്നെരിയുന്ന   തീനാളം  പോലെ  നീ  നിന്നു !   നാനൂറ്  കിലോമീറ്റർ   ചുറ്റളവിൽ   ഒരു  പുൽക്കൊടിയുടെ പോലും  കൂട്ടില്ലാതെ ഏകാകിനിയായി...  ആയിരത്തി തൊള്ളായിരത്തി എഴുപത്തിമൂന്ന്‌  വരെ !!

മദ്യപിച്ച്   ലക്ക്  കെട്ട   ആ  ലിബിയൻ   ട്രക്ക്  ഡ്രൈവർ ,  നിന്നെ   ഇടിച്ചു   തെറിപ്പിച്ചില്ലായിരുന്നെങ്കിൽ ,  നീയിന്നും   സഹാറയുടെ  തിലകക്കുറി പോലെ  നിൽക്കുമായിരുന്നു  അല്ലെ ?

"ദി ലോൺലി ട്രീ ഓഫ് റ്റെനറെ ".      ഇത് നിനക്ക്  കിട്ടിയ   മരണാനന്തര ബഹുമതി..!    പിന്നെയോ ?   ലോഹ നിർമ്മിതമായൊരു   വൃക്ഷപ്രതിമയും !    അക്കേഷ്യാ !   അത്  നീയായിരുന്നു !!  നീയൊരു  മഹാസംഭവം തന്നെ !!!

പക്ഷേ ,  നിന്നെ   പഠിയ്ക്കാനിറങ്ങിയ   ശാസ്ത്രജ്ഞർ ,  ആ അത്ഭുതം  കണ്ടുപിടിച്ചു !   നിന്റെ  വേരുകൾ  മുപ്പത്തിയാറ്  മീറ്ററിലധികം  ഭൂമിയുടെ   ആഴത്തിലേയ്ക്ക്   തുളച്ചു  കയറിയിരുന്നത്രേ !    നിന്റെ   കഴിവ്   അപാരം തന്നെ !!

പക്ഷേ ..  അക്കേഷ്യാ ...   സൗന്ദര്യം  ചിലർക്ക്  ചിലപ്പോൾ   ശാപമാകുന്നതുപോലെതന്നെ   നിന്റെ   കഴിവുകൾ   നിനക്ക്  ശാപമാകുന്നു...

നാല്പത്തിനാല്   നദികൾ ഉണ്ടായിട്ടും ,  അറബിക്കടലിന്റെയും സഹ്യപർവ്വതങ്ങളുടേയും   താങ്ങും   തണലുമുണ്ടായിട്ടും   മഴക്കാലം   കഴിഞ്ഞാൽ  കേരളം   ഒരു  മരുഭൂമിയായി   മാറിത്തുടങ്ങിയിട്ടുണ്ട് .  മലകളുടെയും  ജലാശയങ്ങളുടെയും  വനങ്ങളുടെയും  നാശത്തോടൊപ്പം   ,  കേരളം  നേരിടുന്ന  വരൾച്ചയുടെ  ഒരു  പ്രധാന പങ്ക് ,  നീ വഹിയ്ക്കുന്നു അക്കേഷ്യാ... പറയാതെ വയ്യല്ലോ എനിയ്ക്ക് ...  അന്വേഷണം   നിന്റെ  പിറകെ  വരും.. തീർച്ച .

ഓസ്‌ട്രേലിയയിൽ   ചതുപ്പ്   നികത്താൻ   നിന്നെ ഉപയോഗിച്ചിരുന്നു   അല്ലെ ?   അവിടെ  നീ അത്രയും  നിസ്സാരയാണ് ???!!!!  

ഞങ്ങളുടെ  വനം വകുപ്പ്   ആഘോഷപൂർവ്വം  നിന്നെ  ഇങ്ങോട്ടു   ആനയിച്ചു കൊണ്ടുവന്നതാണ്.   ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ  തുടക്കത്തിലാണെന്നു തോന്നുന്നു അത്... അതിന്റെ   കാരണങ്ങൾ എന്തോ  ആവട്ടെ ...

"സാമൂഹ്യ വനവത്ക്കരണം'    എന്ന പേരിൽ  കേരളത്തിന്റെ  വഴിയോരങ്ങളിലും  റവന്യൂ ഭൂമിയിലും വനഭൂമിയിലും ഒക്കെ നിന്നെ വളർത്തിയെടുത്തു... പറയാതെ  നിവൃത്തിയില്ല... ഒട്ടും  ആലോചനയില്ലാതെ ചെയ്ത കാര്യം...

"സോഷ്യൽ ഫോറസ്ട്രി "   രൂപീകരിയ്ക്കപ്പെട്ടപ്പോൾ ,  നട്ടുപിടിപ്പിയ്ക്കാൻ ,  പ്രകൃതിയ്ക്കിണങ്ങുന്നതും ഭക്ഷണം ,  ഇന്ധനം ,  വളം ,  ഫൈബർ തുടങ്ങിയ  പ്രയോജനങ്ങൾ   ഉള്ളതുമായ  വൃക്ഷങ്ങളായിരുന്നു  തിരഞ്ഞെടുക്കേണ്ടിയിരുന്നത് .   പൾപ്പിന്  വേണ്ടിയാണത്രെ   നിന്നെ  തിരഞ്ഞെടുത്തത്... അപ്പോപ്പിന്നെ മേൽപ്പറഞ്ഞ  നിബന്ധനകളൊക്കെ  അവർ മറന്നതാകാം... ആവോ...

നീ  പെട്ടെന്ന് വളരും ,   കന്നുകാലികൾ  ആഹരിയ്ക്കില്ല ,  വേലി കെട്ടി സംരക്ഷിയ്ക്കണ്ട ,  എത്ര പ്രതികൂല സാഹചര്യങ്ങളിലും നിലനിന്നോളും . .. ഞങ്ങളുടെ ഭരണകൂടം  നിന്നിൽക്കണ്ട  ഗുണങ്ങൾ  ഇതൊക്കെയാവാം...

പക്ഷേ  തെറ്റ് പറ്റി ... നീ ചതിച്ചു   എന്ന്  ഞാൻ പറയില്ല .. പാവം  നീയെന്ത്   ചെയ്തിട്ടാണ്... എന്നാൽ   ഞങ്ങൾക്ക്  തെറ്റ്  പറ്റി ... നിന്റെ   അതിവ്യാപനം  കൊണ്ട്  ഞങ്ങളുടെ  ഊർവ്വരമായ  മണ്ണിന്റെ  ഘടന തന്നെ  മാറിപ്പോയി ചങ്ങാതി... നീ ഞങ്ങളുടെ കേരളത്തിന്റെ വരൾച്ചയുടെ  ഒരു  ഉൾപ്രേരകവുമായി  മാറി..

അതിഭയാനകമായ   വരൾച്ചയിലേയ്ക്ക്  കേരളം  കടക്കുകയാണ്.. പടിപടിയായി.. സർക്കാരിന്റെ ശ്രമങ്ങൾ പലതും ഫലവത്താവുന്നില്ല .  ഞാൻ   ഉൾപ്പെട്ട  ജനങ്ങളും വേണ്ടതുപോലെ ചെയ്യുന്നില്ലെന്നു വേണം പറയാൻ.

അക്കേഷ്യാ ,   ചോദിയ്ക്കുന്നതുകൊണ്ട്  ഒന്നും തോന്നരുത് ...പിണങ്ങുകയുമരുത്...  കാടുകളിൽ  നിന്നും, പാതയോരങ്ങളിൽ നിന്നും ഞങ്ങളുടെ  കാവുകളിലേയ്ക്കും  നീയിപ്പോൾ രംഗപ്രവേശം  ചെയ്തുവല്ലേ ?

നിന്നെക്കുറിച്ചുള്ള   ആരോപണങ്ങൾ  എത്രയെന്നറിയുമോ  നിനക്ക് ?  കേട്ടോളൂ ...

ജൈവവൈവിദ്ധ്യങ്ങൾക്കും  പ്രകൃതിയ്ക്കും  നീ  ഒരു പ്രയോജനവും  ചെയ്യുന്നില്ല.

മറ്റ്  വൃക്ഷങ്ങളേക്കാൾ വേഗത്തിലും  കൂടിയ   അളവിലും  നീ വെള്ളവും വളവും വലിച്ച്ചെടുക്കുന്നു.

മറ്റു മരങ്ങളെപ്പോലെ  നീ ഈർപ്പം  സംഭാവന ചെയ്യുന്നില്ല.

മെഴുക്  പുരണ്ട  ഇലകളാണ്  നിനക്ക് .  അതിനാൽ,  മണ്ണിൽ  മറ്റു ഇലകളെപ്പോലെ  വേഗം ചീഞ്ഞ് ചേരുന്നില്ല.   സൂക്ഷ്മ ജീവികൾ  നിന്റെ ഇലകളെ വെറുക്കുന്നുണ്ടാവും അല്ലെ ?

നീ മറ്റ്  നാട്ടുമരങ്ങളെ വളരാൻ അനുവദിയ്ക്കുന്നില്ല.. (അല്ല, അത് ശരിയാണോ നീ അങ്ങനെ ചെയ്യുന്നത്?)

കാറ്റിലൂടെയും  വെള്ളത്തിലൂടെയും നിന്റെ വിത്തുകൾ അതിവേഗം  വിതരണം നടത്തപ്പെടുന്നു .

പക്ഷിമൃഗാദികൾക്ക് കഴിയ്ക്കാനുള്ള ഫലങ്ങളൊന്നും നീ ഉൽപ്പാദിപ്പിയ്ക്കുന്നില്ല .

നിന്റെ പൂക്കളിൽ തേനില്ല എന്ന്  എല്ലാവരും പറയുന്നു..!    അതെനിയ്ക്കറിയില്ലായിരുന്നു !       ഈ അറിവ്  എന്നെ ഒത്തിരി വേദനിപ്പിച്ചു ട്ടോ... പാവം നീ.. നിന്നോടെന്താ  ഈശ്വരൻ അങ്ങനെ ചെയ്തത് ?  തേനില്ലാത്തതിനാൽ  വണ്ടുകളും  ശലഭങ്ങളും  നിന്നെ തിരിഞ്ഞ് നോക്കാറില്ലത്രേ..!   കഷ്ടം..!  

തന്നെയല്ല,  നിന്റെ  പൂമ്പൊടി ,  പല വിധത്തിലുള്ള അലർജികൾക്കും , ആസ്മ പോലുള്ള അസുഖങ്ങൾക്കും  കാരണമാകുന്നത്രേ..   ഇത് ശാസ്ത്രീയമായി തെളിയിയ്ക്കപ്പെട്ടിട്ടില്ല  എന്നിരുന്നാലും  അനുഭവസാക്ഷ്യങ്ങൾ  നിനക്കെതിരാണ്  അക്കേഷ്യാ...

കാര്യങ്ങൾ  ഇങ്ങനെയൊക്കെയാണെന്നിരിയ്ക്കേ ,  സത്യം  പറയാമല്ലോ,  നിന്നെ ഞാനും ഇഷ്ടപ്പെടാതിരിയ്ക്കാൻ  തുടങ്ങിയിരിയ്ക്കുന്നു...  നിന്നെ വേരോടെ  പിഴുതെറിഞ്ഞ് ,  പകരം  കേരളത്തിന്റെ  നിർമ്മലമായ മണ്ണിൽ  നാട്ടുമരങ്ങൾ വച്ചുപിടിപ്പിയ്ക്കേണ്ടതിന്റെ   ആവശ്യകത.. അത്യാവശ്യകത കണ്ടില്ലെന്നു നടിയ്ക്കാൻ ഇനിയും എനിയ്ക്കുമാവില്ല.

അതുകൊണ്ട് ,  അക്കേഷ്യാ ,  നീ തിരിച്ചു പോവുക ...   പ്രകൃതിയുടെ ഒരു ഭാഗമാണ്   നീ  .. അതുകൊണ്ടുതന്നെ നിന്നെ എനിയ്ക്കു വെറുക്കണമെന്നു നിർബന്ധമൊന്നുമില്ല .  വെറുപ്പിയ്ക്കാതിരിയ്ക്കുക .   അപേക്ഷയാണ് ..  എന്നെന്നേയ്ക്കുമായി  നീ  ഞങ്ങളെ വിട്ടു  പോവുക..


                                        *****************************

(കടപ്പാട് - മാതൃഭൂമി )










2017, ജനുവരി 15, ഞായറാഴ്‌ച

ഇനിയെത്ര നാൾ ..

4 അഭിപ്രായ(ങ്ങള്‍)
                         ഇനിയെത്ര നാൾ ...
                        ---------------------------------


മനസ്സിന്റെയിരുണ്ട  ഇടനാഴിയിലെങ്ങോ 

സ്നേഹിച്ചുപോയല്ലോ ഞാനാ 

ചെറു മെഴുതിരിവെട്ടത്തെ ..

പ്രണയിച്ചുപോയല്ലോ ഞാനാ 

ഓലചീന്തുകൾക്കിടയി -

ലൂടൂളിയിട്ടിറങ്ങുന്നൊരാ 

ചെറുനിലാച്ചന്തത്തെ ....

സ്നേഹം മൗനമായതറിയുന്നു ..

മൗനം  ശിലയായതുമറിയുന്നു...

ഇനിയെത്രനാളൊളിപ്പിയ്ക്കും ഞാനീ 

ചെറുമുളം തണ്ടിലെന്റെ 

സ്വപ്നമൗനരാഗങ്ങളെ ..?

എത്രനാൾ  പെയ്യാതൊളിപ്പിയ്ക്കും 

ഞാനെന്റെ  കൺതടങ്ങളിലലിഞ്ഞ 

മേഘമൽഹാറുകളെ ...?

സ്നേഹഗീതങ്ങളും  കോപതാപങ്ങളും 

രാഗദ്വേഷങ്ങളും 

ഉലയിലുരുക്കിത്തെളിച്ചെന്റെ 

തൂലിക നിറച്ചിട്ടും 

ഇനിയെത്ര നാൾ....

എത്രനാളൊളിപ്പിയ്ക്കും 

ഞാനെന്റെ  സ്നേഹാക്ഷരങ്ങളെ ...?
 
Copyright © .