2016, ഡിസംബർ 30, വെള്ളിയാഴ്‌ച

നമ്മൾ അറിയാതെ പോയവർ .. (ലേഖനം)

4 അഭിപ്രായ(ങ്ങള്‍)


ഒരു  ചെറു നാടകരംഗത്തിലേയ്ക്ക്   ഞാൻ  നിങ്ങളുടെ   ശ്രദ്ധ  ക്ഷണിയ്ക്കുന്നു....

'സാകഡ്‌'   എന്ന  ആദിവാസി ഗ്രാമം.  (മദ്ധ്യപ്രദേശിലാണ്  എന്നാണെന്റെ  തോന്നൽ.. ).   പത്തും  പന്ത്രണ്ടും   വയസ്സ്  പ്രായമുള്ള  കുട്ടികളുടെ   ഒരു  സംഘം .   അവർ  നാടകം   കളിയ്ക്കുകയാണ് .   അതിൽ ഒരാളെ ,  ( അവൻ അല്പം ബലിഷ്ഠനാണ് )  ഏതാനും പേര്  അരയിൽ  കയറിട്ട്   കെട്ടി  വരിഞ്ഞ് കൊണ്ടുവരുന്നുണ്ട് .   ആ ശൂരവീരൻ   അവരിൽ നിന്നും കുതറി മാറാൻ   ശ്രമിയ്ക്കുന്നുണ്ട് .   

'പട്ടാളക്കാർ '    'തടവുകാരനെ '    കെട്ടിവലിച്ചുകൊണ്ട്   പോകുന്നതാണ്   രംഗം.   

'നാട്ടുകാർ'   ചുറ്റും കൂടി നിന്ന്   മുദ്രാവാക്യം  വിളിയ്ക്കുന്നു..

"  താംത്യാ മാമാ കീ ജെയ് ...  താംത്യാ മാമാ  കീ ജെയ്.."

താംത്യാ മാമയെ  പട്ടാളക്കാർ   തൂക്കിലേറ്റുന്നു...

മറ്റുള്ളവർ   അദ്ദേഹത്തിൻറെ     'മൃതദേഹം '    വീരോചിതമായിത്തന്നെ   ചുമലിലേറ്റിക്കൊണ്ടു പോകുന്നു ..

കാണികളില്ല.. എല്ലാവരും അഭിനേതാക്കൾ.

കഥാനായകനായ  താംത്യാ മാമ   ആരെന്നറിയുമോ?  അദ്ദേഹമാണ്  'താംത്യാ ഭീൽ' .

ജന്മനാടിന്റെ  വിമോചനത്തിനായി  ബ്രിട്ടീഷ് കാരോട്   പൊരുതി  ജീവത്യാഗം  ചെയ്ത   ദേശസ്നേഹി...

ചരിത്രരേഖകളിലൊന്നും   ഈ  പേര്   കണ്ടെത്താനാവില്ല.  കാരണം, താംത്യാ ഭീൽ   ഒരു  ആദിവാസിയായിരുന്നു .   ഇദ്ദേഹം  മാത്രമല്ല,   പിൻഗാമികളായ   പലരും.   സെന്ധ്വ മലനിരകളിലിരുന്ന്  ബ്രിട്ടീഷ് കാരോട്   ഒളിപ്പോർ യുദ്ധം  നടത്തിയ  ഒട്ടേറെ   ആദിവാസി  നേതാക്കളുണ്ട്.   

ഖാജ്യാ  നായ്ക് ,   ഭാവു സിങ് ,  റാവൽ ,  രുമാല്യാ നായ്ക്  തുടങ്ങി  അനവധി പേർ .    ചരിത്ര ഗ്രന്ഥങ്ങളിൽ   പേരില്ലാത്തവർ...

വളരെ ഗംഭീരമായി   രേഖപ്പെടുത്തപ്പെട്ട  ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ,   അടിമത്തത്തിനും  ചൂഷണത്തിനും  എതിരായി  നടന്ന   സ്വാതന്ത്ര്യ - വിമോചന  പോരാട്ടങ്ങളിൽ  ബലികഴിയ്ക്കപ്പെട്ട  കീഴാള ജനതയുടെ  ചരിത്രം  ലഭ്യമല്ല  എന്ന്   വരുമ്പോൾ ,   ഔദ്യോഗിക ചരിത്ര  നിർമ്മിതി ,  സമൂഹത്തിലെ   വരേണ്യ വിഭാഗത്തിന്റെ  താൽപ്പര്യ സംരക്ഷണം   മാത്രമായിരുന്നുവോ  ? 

ആവോ.... അറിയില്ല.... 

ഇന്ത്യൻ  നാഷണൽ കോൺഗ്രസോ   ഇന്ത്യൻ  സ്വാതന്ത്ര്യ സമര പ്രസ്ഥാനമോ  ഉണ്ടാകുന്നതിന്   എത്രയോ   മുൻപ് തന്നെ   ബ്രിട്ടീഷ് കാർക്കെതിരായി   ആദിവാസികൾ   സായുധകലാപത്തിന്  തുടക്കമിട്ടിരുന്നു.


ബ്രിട്ടീഷ്  സർക്കാരിന്റെ  സഹായത്തോടെ,    ഈസ്റ്റ് ഇന്ത്യാ കമ്പനി  നമ്മുടെ  വനവിഭവങ്ങൾ  ചൂഷണം  ചെയ്യാൻ തുടങ്ങിയത്   നമുക്കറിയാം.   അതിനെതിരായാണ്   ഇന്ത്യയുടെ   വിവിധ  ആദിവാസി മേഖലകളിൽ   കലാപം  പൊട്ടിപ്പുറപ്പെട്ടത് .    


ആദിവാസി മേഖലകൾ   സ്വയം ഭരണ പ്രദേശങ്ങളാണെന്നും   ബ്രിട്ടീഷ് കാരുടെ  നിയമങ്ങൾ  തങ്ങൾ  പാലിയ്ക്കുന്നതല്ലെന്നും  അവർ   അഭിമാനപൂർവ്വം   പ്രഖ്യാപിച്ചു .


1774 - 79  കാലഘട്ടത്തിൽ   ബ്രിട്ടീഷ് സൈന്യത്തിനെതിരായി ഛത്തീസ്‌ ഗഡിൽ  'ഹൽബാ കലാപം '  ഉണ്ടായി.    അതുപോലെ ,  1778 -ഇൽ  ഛോട്ടാ നാഗ്‌പൂരിൽ , പഹാഡിയ  സർദാറുകളുടെ  നേതൃത്വത്തിലും  1784 - 88 കാലഘട്ടത്തിൽ   മഹാരാഷ്ട്രയിൽ  കോളി  വിഭാഗങ്ങളുടെ നേതൃത്വത്തിലും    ആദിവാസികൾ  ബ്രിട്ടീഷ് കാർക്കെതിരെ   പട പൊരുതി.    അങ്ങനെ പലതും....


വനാന്തരങ്ങളിലെ   ഒളിപ്പോർ യുദ്ധങ്ങളിൽ   പലപ്പോഴും   ബ്രിട്ടീഷ് സൈന്യത്തിന്   തോറ്റുമടങ്ങേണ്ടി വന്നു  എന്നത്  അഭിമാനകരമായ   സത്യം !


തലയറുത്ത്   മരത്തിൽ  കെട്ടിത്തൂക്കപ്പെട്ട  പോരാളി  ഖാജാ നായ്ക് ,  അതുപോലെ  ബിർസാ മുണ്ട ,    ഹൊന്യാ കോംഗ്‌ലെ ,   താംത്യാ ഭീൽ ,  ദുർഗ്ഗാവതി മദാവി ,  വീര ചന്ദ്രയ്യ സിദോകാനു   തുടങ്ങിയ  വീര പോരാളികളുടെ  നേതൃത്വത്തിൽ,   തങ്ങളുടെ  പരമ്പരാഗത ആയുധങ്ങളുമായി  ബ്രിട്ടീഷ്‌കാരെ   നേരിട്ട   ആദിവാസി സേനയോട്   നയതന്ത്ര സമീപനങ്ങളോ  നിയമ  യുദ്ധമോ  ബലപ്രയോഗമോ   ഫലവത്താവില്ല   എന്ന്  മനസ്സിലായത് കൊണ്ടാവണം ,  ഇന്ത്യയിലെ   ആദിവാസി മേഖലകളെ,   നിയമ രഹിത മേഖലകളായും  പല ആദിവാസി ഗോത്രങ്ങളെയും  'ക്രിമിനൽ ട്രൈബ്‌സ്‌ '   ആയും   ബ്രിട്ടീഷ്  സർക്കാർ   പ്രഖ്യാപിച്ചത്.


എന്തായാലും  ബ്രിട്ടീഷ്‌കാർക്കെതിരായ   പ്രക്ഷോഭങ്ങളിൽ   പങ്കെടുത്ത്   വീരമൃത്യു  പ്രാപിച്ച   നിരവധി   ആദിവാസി സ്വാതന്ത്ര്യ സമര സേനാനികളുടെ  ചരിത്രം ,  നമ്മുടെ   ഔദ്യോഗിക ചരിത്ര പുസ്തകങ്ങളിൽ   രേഖപ്പെടുത്തപ്പെട്ടിട്ടില്ല   എന്നുള്ള  അതിലജ്‌ജാവഹമായ   കാരണം കൊണ്ട് ,   ആദിവാസി ഗ്രാമങ്ങളിലെ   തല മുതിർന്ന   അംഗങ്ങളുടെ   വാമൊഴിയിലൂടെയും  നാട്ടുപാട്ടുകളിലൂടെയും  ഓർമ്മകളിലൂടെയും ആണ് ,   ഈ  പോരാളികൾ  നമുക്ക് മുന്നിൽ  നിറയുന്നത്...!


എന്നാൽ   ഏതാനും   വർഷങ്ങൾക്കുള്ളിൽ  ഈ  തലമുറയും   മറയുന്നതോടെ  ,   ആദിവാസി മണ്ണിൽ   നടന്ന  പോരാട്ട  ചരിത്രവും  ഇരുളിൽ   മറയും  എന്നോർക്കുമ്പോൾ   വളരെ  വിഷമമുണ്ട് .   അതിനു മുൻപ്   അവർ   സ്വന്തം  ചരിത്രം , സ്വയമൊന്ന്  കുറിച്ചിട്ടെങ്കിൽ   എന്ന്  ഞാൻ  ആശിയ്ക്കുന്നു.... വെറുതെ....


വായിച്ചറിഞ്ഞതിൽ   നിന്നും   ഒരൽപം   ഞാനിവിടെ  പങ്ക്  വയ്ക്കുമ്പോൾ ,       ആകാശത്തേയ്ക്ക്   വീശിയെറിഞ്ഞ    മനസ്സിന്റെ   കൈകളിൽ  ഒരായിരം  രക്തപുഷ്പങ്ങളുമായി ,  അഭിമാനത്തോടെ ....


മൺമറഞ്ഞ   പ്രിയ വീരപോരാളികളേ ,  നിങ്ങൾക്കെന്റെ   ആത്മപ്രണാമം..!



2016, ഡിസംബർ 23, വെള്ളിയാഴ്‌ച

ഒരുപിടി ചോറും ഇത്തിരി ചമ്മന്തിയും.

12 അഭിപ്രായ(ങ്ങള്‍)
                     ഒരുപിടി ചോറും  ഇത്തിരി ചമ്മന്തിയും.
                     ----------------------------------------------------------------------

സാരിയൊതുക്കി  കയറിയിരുന്നു .  


"പോകാം..."


ദേവൂട്ടി നീങ്ങി ....  ഇനി വേറൊരു  ലോകം...  ചിന്തകളുടെ ലോകം ...


"എങ്ങനുണ്ട്   ചേച്ചി ?  കുറവുണ്ടോ ? "


ദേവൂട്ടിയുടെ   സാരഥിയുടെ  ചോദ്യം..



" കുറവായി  വരുന്നു.."


ഇനി കൂടുതൽ ചോദ്യങ്ങളും സംസാരങ്ങളും  വരല്ലേ  എന്ന് പ്രാർത്ഥിച്ചു .    മറ്റൊന്നും കൊണ്ടല്ല.    യാത്രകളിൽ   പുറം കാഴ്ചകളിലേക്ക് നോക്കി  ചിന്തകളിൽ  മുഴുകിയിരിയ്ക്കാനാണ്   എനിയ്ക്കിഷ്ടം.   ഓർഡിനറി ബസ്സിന്റെ സൈഡ് സീറ്റും ,  ഓട്ടോ റിക്ഷയുമാണ്   ചിന്തകൾ  ഏറെ   ആസ്വാദ്യമാക്കുന്നത് .


എറണാകുളത്ത് ,   ഡോക്ടർ കിഷോറിനെ   കാണാൻ ചെന്നപ്പോൾ , ആദ്യം കണ്ടതേ  അദ്ദേഹം എനിയ്ക്കൊരു പേരിട്ടു.   'ചിന്ത'. 


ദേവൂട്ടി ഓടിക്കൊണ്ടിരുന്നു... വണ്ടി പുക്കാട്ടുപടിയിലേയ്ക്ക്  പ്രവേശിച്ചു ...  നമ്മടെ ചങ്ങാതി  സുബൂന്റെ   നാട്...ചിന്തകൾ  സുബുവിലെത്തി...

ഇവിടെ എവിടെയോ   സുബുവിന്റെ   വീടുണ്ടാകും...  ഓരോ  വീടും  കാണുമ്പോൾ   രസകരമായി   സങ്കൽപ്പിയ്ക്കും ..  ചിലപ്പോൾ   ഇതായിരിയ്ക്കും   സുബൂന്റെ   വീട് ..  ഇവിടെ സുബുവിന്റെ   ഭാര്യയും   കുട്ടികളും ഉണ്ടാകും.    ഹെയ് .. കുട്ടികൾ    സ്‌കൂളിൽ   പോയിരിയ്ക്കുകയാവും.   ഇവിടെ  സുബൂന്റെ ഉമ്മയും ഉപ്പയും കൂടി ഉണ്ടാകുമായിരിയ്ക്കും.    കുട്ടികൾ  എവിടെയാകും   പഠിയ്ക്കുന്നത് ?  ചിലപ്പോൾ   തേവയ്ക്കൽ   വിദ്യോദയ സ്‌കൂളിൽ  ആയിരിയ്ക്കും.   അതല്ലേ  ഇവിടെ അടുത്തുള്ള  സ്‌കൂൾ?    അത് നല്ല സ്‌കൂളാണ്.. അവിടെത്തന്നെയാകും...  അതോ  ഭവൻസിൽ   ആയിരിയ്ക്കുമോ ?


അപ്പോഴേയ്ക്കും   ഇലമണം  പുതച്ച കാറ്റ്   വരും.   ഈന്തലിന്റെ   ഗന്ധം..  കൂടെ  കാപ്പി  പൂത്ത  ഗന്ധവും .   വഴിയരികിലെ   ഏതോ   വീട്ടിൽ  ഈന്തലും  കാപ്പിയും  പൂത്തിരിയ്ക്കുന്നു...  ചിന്തകൾ  കൂത്താട്ടുകുളത്തെ   ഒരു  മലയോര ഗ്രാമത്തിലേക്ക്   പറക്കും...


ഈന്തൽ,  കാപ്പി,  കച്ചോലം , കുരുമുളക് , മഞ്ഞൾ  തുടങ്ങിയവയുടെ   ഹൃദയഹാരിയായ   ഗന്ധങ്ങളിലൂടെ   എന്നെ തടവിലാക്കിയ  മനോഹര ഗ്രാമം... എന്റെ  അമ്മവീട്   ഉള്ള  ഗ്രാമം...


വീണ്ടും   ഏതൊക്കെയോ  ചിന്തകളിൽ , 'ചുഴലിക്കാറ്റിൽ  മൗനം  വെടിയുന്ന   മണ്ണ് '  പോലെ  മനസ്സ്....


ദേവൂട്ടി   നിന്നു ...


പേഴ്‌സ്   തുറന്ന്   നോട്ടുകൾ   പെറുക്കുന്നത്  നോക്കി   സാരഥി   കാരുണ്യവാനായി ..


" പൈസ  ഇപ്പൊ  ഇല്ലെങ്കി  പിന്നെ തന്നാലും മതി  ചേച്ചി .."


ചുമ്മാ ചിരിച്ചു ...

"പൈസയിപ്പോ   നമ്മുടെ  ആരുടേയും   കൈയ്യിലില്ലല്ലോ   സന്തോഷേ.. എല്ലാവരും  ഒരുപോലായില്ലേ?  അത്   ദൈവത്തിന്റെ കളി .."


റിക്ഷാ കൂലി  കൊടുത്ത് ,  നേരെ   ലിഫ്റ്റിലേയ്ക്ക് ... കാത്ത് ലാബിന്റെ   റിസപ്‌ഷനിലേയ്ക്ക്   തുറന്ന  ലിഫ്റ്റിൽ നിന്നും  ഇറങ്ങി .    വെറുതെ   ചുറ്റുമൊന്ന്   കണ്ണോടിച്ചു .    നിരത്തിയിട്ടിരിയ്ക്കുന്ന  പത്തറുപത്   കസേരകളിൽ നിറയെ   രൂപങ്ങൾ  !    അത്  മനുഷ്യരാണോ   എന്ന് സംശയിച്ചു  രസിച്ചു ..   ഒന്നിന്  പോലും  തലയില്ല !    മനുഷ്യരല്ല... പുതിയ തരം  റോബോട്ടുകൾ..!    മുന്നോട്ട്   നീങ്ങുന്നതിനിടയിൽ   ഒരു രസത്തിന്   വീണ്ടും  തിരിഞ്ഞു നോക്കി.   ഓ !    തലയുണ്ട് !   കഴുത്തൊടിഞ്ഞ   താറാവിന്റെ പോലെ   ഒടിഞ്ഞു തൂങ്ങിയ   തലകൾ..!   ജീവനുമുണ്ട് ..!    കണ്ണുകളും   വിരൽത്തുമ്പുകളും   ചലിയ്ക്കുന്നു ... മൊബൈലിലൂടെ ..  . അതുമതി.    കണ്ണുകളും  വിരൽത്തുമ്പുകളും   ജീവനോടിരുന്നാൽ  മതി.   ബാക്കിയെല്ലാം   മൊബൈൽ   ചെയ്തോളും...


ഒരു നിമിഷം   നോക്കി നിന്നാൽ   നല്ല   തമാശയാണ് .   ഓരോരുത്തരുടെയും  മുഖത്ത്  എത്രയെത്ര   ഭാവങ്ങളാണ്   വിരിയുന്നത് !    സ്നേഹം,  വാത്സല്യം ,  പ്രണയം ,  സന്തോഷം ,  കുസൃതി ,  സങ്കടം ,  ദേഷ്യം.. അങ്ങനെ  സർവ്വ  വികാരങ്ങളും   ഒന്നിച്ച്   അണിനിരക്കുന്ന   കാഴ്ച്ച !


മനുഷ്യർ   പരസ്പ്പരം   മുഖത്ത്   നോക്കി ,  ഈ വികാരങ്ങൾ   വായിച്ചെടുത്ത   കാലം  മറന്നില്ലേ  ?


ഒന്നുകൂടി   നോക്കി... അതിലൊരു  തല   നല്ല  പരിചയം..!   അടുത്ത്   ചെന്ന്   അല്പം  കുനിഞ്ഞു  നോക്കി..   ഓ !   അമ്മാവന്റെ   മകനാണ് ..!   തൊട്ടടുത്ത്   ചെന്ന്   നിന്നിട്ടും   അവൻ  അറിഞ്ഞിട്ടില്ല..!    ചുമലിൽ  നല്ലൊരു   അടി കൊടുത്തു .


"ഡാ ..."


അവൻ  ഞെട്ടിത്തെറിച്ചു ..  ഏതോ   ഉത്തുംഗ ശ്രുംഗത്തിൽ   നിന്നും  നേരെ  താഴോട്ടു   പതിച്ചു..

" ചേച്ചീ ..."

****************


സന്ദർശകർക്ക്   നിരോധനമുണ്ടായിട്ടും  മുറിയിൽ കണ്ട   മുഖങ്ങളെ  നോക്കി ,  അച്ഛന്റെ   ചെവിയിൽ  സ്വകാര്യമായി   ചോദിച്ചു ..


"സഖാവ്   ഇപ്പോഴും   പ്രസ്ഥാനത്തിന്റെ   സ്വന്തമാണല്ലേ ?   ഇനിയുമെന്നാണ്   ഞങ്ങളുടെ അച്ഛൻ   മാത്രമാവുക ? "


പതിവുള്ള   ചിരിയുണ്ടായില്ല.... അച്ഛൻ ക്ഷീണിതനായിരുന്നു...


പൊടിയരിക്കഞ്ഞി  അൽപ്പാൽപ്പം   കോരിക്കൊടുക്കുമ്പോൾ   മനസ്സ്   ആർദ്രമായി....  ഇങ്ങനെ  എത്രയോ  തവണ  എനിയ്ക്ക്  അച്ഛൻ  ചോറുരുട്ടി   വായിൽ തന്നിട്ടുണ്ടാവണം...!    ഇങ്ങനെ  തിരിച്ചു  കൊടുക്കാൻ എനിയ്ക്ക്   അവസരം തന്ന   ദൈവമേ !   നന്ദി !


ആശുപത്രി   കാന്റീനിൽ   പോയി  ഭക്ഷണം  കഴിച്ചിട്ട് ,   ഇരുന്നൂറ്   രൂപ എണ്ണിക്കൊടുക്കുമ്പോൾ ,   അനിയത്തി   ചോദിച്ചു...


"നമുക്ക്   വീട്ടിൽ  നിന്ന് ,   ഒരുപിടി   ചോറും  ഒരിത്തിരി   ചമ്മന്തിയും  കൊണ്ടുവന്നാൽ  സുഖമായിട്ട്   ഉണ്ണാൻ   പാടില്ലേ   ചേച്ചി ?   ആ  ഇരുന്നൂറ്   രൂപ  നമ്മുടെ  കൈയ്യിലിരിയ്ക്കൂലോ ..."


കൊള്ളാം !   ഞാൻ  ആലോചിച്ചത്   അവൾ   പറഞ്ഞു !   അതിശയം  തോന്നി..  ആദ്യമായാണ്  ഇങ്ങനൊക്കെ  ചിന്തിയ്ക്കുന്നത് !  കാന്റീനിലോ   ഹോട്ടലിലോ   കയറിയാൽ ,   ഇഷ്ടമുള്ളതെല്ലാം   ആഘോഷമായി   വാങ്ങി കഴിച്ച് ,  പൈസ കൊടുത്ത്  പോരും.   ഷോപ്പിങ്ങിന്   പോയാലും  അങ്ങനെതന്നെ .    ഇതുപോലൊരു   കരുതൽ   ഇതുവരെ   ഉണ്ടായിട്ടില്ല...!!!


നന്നായി..   നന്ദി കാലമേ !  കണ്ണ്   തുറപ്പിച്ചതിന് ...


പിറ്റേന്നും   ദേവൂട്ടി   വന്നു .   ഞാൻ  വീണ്ടും   യാത്രയായി...  ഒരുപിടി   ചോറും ഇത്തിരി  ചമ്മന്തിയുമായി....

**************




 
Copyright © .