2017, ഏപ്രിൽ 29, ശനിയാഴ്‌ച

കാണാത്ത മുഖം . ( ലേഖനം )

19 അഭിപ്രായ(ങ്ങള്‍)
പ്രിയപ്പെട്ട  ടാഗോർ,              ( ലേഖനം )

അങ്ങയെ  ഞാനറിഞ്ഞു .  ഒരു  കവിയായും  കഥാകൃത്തായും  നാടകകൃത്തായും .   അത്   മുൻപ് ...  ദേശീയഗാനം   ചൊല്ലിത്തുടങ്ങിയത് മുതൽ.    എന്നാൽ    പിന്നീടെന്നോ  ഞാനങ്ങയെ   അതിനുമപ്പുറം   അറിഞ്ഞു.

എങ്ങനെയാണ്  അങ്ങെനിയ്ക്ക്   പ്രിയപ്പെട്ടവനായത്   എന്നെനിയ്ക്കറിയില്ല.  " ജനഗണമന"  യോടുള്ള   പ്രതിപത്തിയാണോ ?   ആവാൻ വഴിയില്ല.  കാരണം ,  "വന്ദേമാതരം"   എനിയ്ക്ക് വളരെ ഊർജ്ജദായകമാണല്ലോ .. എന്നിട്ടും  ബങ്കിങ് ചന്ദ്ര ചാറ്റർജി  യോട്   തോന്നാത്ത ഒരിഷ്ടം  അങ്ങയോട്   തോന്നാൻ എന്താവാം   കാരണം?  അറിയില്ല.


ഒരിയ്ക്കൽ  ഞാൻ  വായിച്ചു ...


' നിലാവുള്ള  രാത്രിയിൽ ,    ഏകാകിയായി  തോണിയിൽ  യാത്ര  ചെയ്യുക  ടാഗോറിന്റെ   പതിവായിരുന്നു.   ആ  യാത്രയിൽ ,  വിളക്ക്   കത്തിച്ചു വച്ച്   അദ്ദേഹം   എഴുതുമായിരുന്നു.   അങ്ങനെയൊരു  രാത്രിയിൽ ,    വിളക്ക്   കെടുത്തി   പുറത്തേക്ക്   നോക്കിയ  ടാഗോർ ,    പാൽനുര   ചിതറുന്ന   നിലാവെളിച്ചം   കണ്ട്   അതിശയിച്ചു നിന്നു !   അദ്ദേഹം   അത്ഭുതത്തോടെ   പറഞ്ഞു,    " വെളിച്ചമെന്ന്  ഞാൻ   കരുതിയത് ,   യഥാർത്ഥ   വെളിച്ചത്തെ   തടഞ്ഞു നിർത്തി !"     എന്ന് .      പിന്നീട്   അദ്ദേഹം   വിളക്ക്  കത്തിയ്ക്കാതെ   നിലാവെളിച്ചത്തിലിരുന്ന്   എഴുതി '.......


ഇത്  ഞാൻ  വായിച്ചത്   ഏതോ   ഒരു  ആനുകാലിക പ്രസിദ്ധീകരണത്തിലാണ്.    ഈ  വാക്കുകളെന്നെ , എന്തുകൊണ്ടോ  വല്ലാതെ  ആകർഷിച്ചു .   അന്നുമുതലാണ്   എന്ന് തോന്നുന്നു ,    അങ്ങയെ  കൂടുതൽ  അറിയണമെന്ന് എനിയ്ക്ക്   തോന്നിയത്...


തത്വ ചിന്തകനും ,   ബ്രഹ്മസമാജത്തിന്റെ   അമരക്കാരനുമായ  മഹർഷി  ദേബേന്ദ്രനാഥ ടാഗോറിന്റെ   മകൻ  രബീന്ദ്രനാഥടാഗോർ  എന്ന,   കാല്പനികനും   ദുഃഖിതനുമായ  മനുഷ്യനെ  ഞാൻ   തേടിപ്പിടിച്ചു  വായിച്ചു തുടങ്ങിയത്    അത്യധികം    ആകാംക്ഷയോടെയാണ് .


ഇന്നത്തെ   ബംഗ്ളാദേശ്   മുതൽ   ഒഡിഷ   വരെയുള്ള ,  തന്റെ   വിശാലമായ   എസ്റ്റേറ്റുകൾ   നോക്കാൻ ,  ദേബേന്ദ്രനാഥടാഗോർ ,  മകൻ   രബീന്ദ്രനാഥടാഗോറിനെ   ഏൽപ്പിച്ചുവെന്നത്   സത്യമായും   എന്നെ  അതിശയിപ്പിച്ചു !   ഒരു പക്കാ   എഴുത്തുകാരനായ   അങ്ങേയ്ക്ക്  വാണിജ്യവും  കണക്കും  അതിന്റെ കുരുക്കുകളുമൊക്കെ    വഴങ്ങുമോ  എന്ന്   ഞാൻ  അതിശയിച്ചു..!    കവിതകളും കഥകളുമായി   ഭാവനാലോകത്ത്   ജീവിച്ചിരുന്ന   അങ്ങയെപ്പോലും  അച്ഛന്റെ   ഈ  തീരുമാനം   അതിശയിപ്പിച്ചില്ലേ ?


അങ്ങനെ,   ഭാര്യ  മൃണാളിനി ദേവിയ്ക്കും  കുഞ്ഞുങ്ങൾക്കും ഒപ്പം   അങ്ങ് ,   പുഴകളാൽ   ചുറ്റപ്പെട്ട   'സിയൽദ '   എന്ന  ആ  ഗ്രാമത്തിലെത്തിയത് ,  കവിയായിട്ടായിരുന്നില്ല,  മറിച്ച് ,   കുടിയാന്മാരുടെ   ദൈവമായ   സമീന്ദാരായിട്ടായിരുന്നു   അല്ലെ ?


കൽക്കത്ത   നഗരത്തിന്റെ   സുഖസൗകര്യങ്ങളിൽ   നിന്ന് വന്ന  കവിയ്ക് ,  സിയൽദ  ഗ്രാമം    എങ്ങനെ ഉൾക്കൊള്ളാൻ   കഴിഞ്ഞു   എന്ന്   ഞാൻ  അത്ഭുതപ്പെടായ്കയില്ല.


പക്ഷേ ,   'പദ്‌മ '   എന്ന  പുഴയും,   അതിൽ  ഒഴുകി നീങ്ങുന്ന   തോണികളും  ,   പാവപ്പെട്ട  ഗ്രാമീണരും ,   അവരുടെ   ജീവിതവും ,   മിന്നാമിനുങ്ങുകൾ   പറക്കുന്ന രാത്രികളും ,   വസന്തം   വിരിയുന്ന  വൃക്ഷലതാദികളുമൊക്കെ   നിറഞ്ഞ   ഗ്രാമം ,  അങ്ങേയ്ക്ക്   കാഴ്ചയുടെയും   ശാന്തിയുടെയുമൊക്കെ   അക്ഷയപാത്രമായി   അനുഭവപ്പെട്ടു   എന്നത്  എന്നെയും  സന്തോഷിപ്പിച്ചു .


പദ്‌മ  നദിയിലൂടെ ,     'പദ്‌മ '  എന്നുതന്നെ പേരിട്ട  തോണിയിൽ , യുവാവായ  അങ്ങ് ,  എസ്റ്റേറ്റ്   മേൽനോട്ടത്തിനായി  ഒഴുകിയലഞ്ഞപ്പോൾ കണ്ട ,   മറകളില്ലാത്ത   മനുഷ്യജീവിതവും   കലർപ്പില്ലാത്ത   പ്രകൃതിയും  അങ്ങയുടെ   എഴുത്തിന്   മുതൽക്കൂട്ടായിട്ടുണ്ടാവാം  അല്ലെ ? 


ആ  മനോഹരഗ്രാമത്തിൽ ,  സ്വപ്നത്തിനും   യാഥാർത്ഥ്യത്തിനും   മദ്ധ്യേ  ജീവിച്ച  അങ്ങ് ,  കവിതയെഴുതുന്ന  അതേ   സൂക്ഷ്മതയോടെ  എസ്റ്റേറ്റ്   കണക്കുകളെഴുതിയും ,   കുടിയാന്മാരുടെ   പ്രശ്നങ്ങൾക്ക്   തീർപ്പ്   കൽപ്പിച്ചും  വീണ്ടും വീണ്ടും   അതിശയങ്ങൾ   സൃഷ്ടിച്ചു !   പരമ്പരാഗതമായ   ജന്മി - കുടിയാൻ   ബന്ധത്തിൽ നിന്നും  മാറി നിന്ന് ,   കുടിയാന്മാരോട്   കാണിച്ച   മാനുഷിക പരിഗണന ,   അങ്ങയിലെ   കാരുണ്യവാനായ   മനുഷ്യനെ  വെളിപ്പെടുത്തി.   എത്ര   സന്തോഷം  തോന്നിയെന്നോ എനിയ്ക്കതൊക്കെ  വായിച്ചറിഞ്ഞപ്പോൾ...!
  

ഏത്   സമയത്തും  എഴുത്തിലേക്ക്   പ്രവേശിയ്ക്കാനും  അവിടുന്ന് പുറത്തുവരാനുമുള്ള   കഴിവ് !    അത്   സിയൽദ യിലെ   ജീവിതപരിചയം  നൽകിയ   അപാരശേഷിയാണല്ലേ  ..!   അതെന്നെ ശരിയ്ക്കും   കൊതിപ്പിയ്ക്കുന്നുണ്ട് .


കൃത്യമായി   കണക്കുകൾ   എഴുതുക ,   ഫയലുകൾ  പഠിച്ചു  ഒപ്പ് വച്ച്  കൽക്കത്തയിൽ   അച്ഛനയച്ചു കൊടുക്കുക ,   അതുകഴിഞ്ഞ്   എഴുതാനിരിയ്ക്കുക ,   എഴുതുന്നതിനിടയ്ക്ക്   ആരെങ്കിലും  എന്തെങ്കിലും   പ്രശ്നവുമായി   വന്നാൽ എഴുത്ത്   നിർത്തി   മണിക്കൂറുകളോളം അവരെ   ശ്രവിയ്ക്കുക ,   അത് കഴിഞ്ഞ്   വീണ്ടും  വന്ന്  എഴുത്ത്   തുടരുക ..!


എങ്ങിനെയാണിത്  കഴിഞ്ഞത്  പ്രിയ  എഴുത്തുകാരാ ?    ഞാനും  ശ്രവിയ്ക്കുകയാണ്   അങ്ങയെ....  പഠിയ്ക്കുകയാണ്  അങ്ങയെ ...


അഞ്ച്   ഇന്ദ്രിയങ്ങളുടെയും   വാതിലുകൾ   തുറന്നിട്ട  കവി !   കഥകളും    കവിതകളും    നോവലുകളും   പ്രബന്ധങ്ങളുമൊക്കെ  എഴുതിക്കഴിഞ്ഞും  അങ്ങയുടെ   പ്രതിഭ   എന്തിനെയാണ്   തേടിക്കൊണ്ടിരുന്നത്  മഹാനുഭാവാ ?


ഉവ്വ് ...  ഇനിയും   എന്തൊക്കെയോ   പ്രകാശിപ്പിയ്ക്കാൻ  ദാഹിച്ചു  അങ്ങ്.    എഴുത്തുകാരനും   ഗായകനുമായ   ടാഗോറിനപ്പുറം ,   ചിത്രകാരനായ   ടാഗോർ   പിറന്നത്   അങ്ങനെയാവാം.


അവസാനകാലത്ത്   രോഗശയ്യയിൽ   കിടക്കവേ ,   അങ്ങയുടെ   ശിൽപം   ചെയ്യാൻ എത്തിയ ,   രാം കിങ്കർ ബെയ്ജ്   എന്ന  പ്രശസ്ത   ശില്പിയോട് ,   നീണ്ട   കൈകൾ   നീട്ടി  അങ്ങ്   യാചിച്ചു ...


"എന്റെ കൈകളിൽ   അല്പം   കളിമണ്ണ്   തരൂ .. എനിയ്ക്ക്   എന്തെങ്കിലും  സൃഷ്ടിയ്ക്കണം.."


ഈ  വാക്കുകൾ   സത്യമായും  എന്റെ  കണ്ണ്   നനയിച്ചു.    മരണമാണ്   അങ്ങയെ   ജീവിതം   പഠിപ്പിച്ചത്  അല്ലെ ?   അപാരതയോട്   സംവദിയ്ക്കാൻ   പഠിപ്പിച്ചതും  മരണമാവാം  അല്ലെ   പ്രിയ  എഴുത്തുകാരാ ?   പ്രിയപ്പെട്ടവരുടെ   മരണങ്ങൾ    അങ്ങയുടെ   മുന്നിലൂടെ   മേഞ്ഞു നടക്കുകയായിരുന്നില്ലേ ?


ജ്യേഷ്ഠത്തിയായ   കാദംബരിയുടെ   ആത്മഹത്യ ,    പത്തൊൻപത്   വർഷത്തെ   ദാമ്പത്യത്തിന്   ശേഷം   ഭാര്യ  മൃണാളിനീ ദേവി ,   ഒൻപത്   മാസങ്ങൾക്ക്   ശേഷം  മകൾ   രേണുക ,   നാല്   വർഷങ്ങൾക്ക്   ശേഷം പതിനൊന്നാം വയസ്സിൽ   കോളറ   പിടിച്ച്  മകൻ   സമീന്ദ്രനാഥ്‌ ,   പതിനൊന്ന്   വർഷങ്ങൾക്ക്  ശേഷം  മറ്റൊരു   മകളായ   ബേല ,    പതിന്നാല്   വർഷങ്ങൾ  കഴിഞ്ഞപ്പോൾ   മകൾ  മീരയുടെ   മകൻ   നിധീന്ദ്രനാഥ്‌ ....    അതെ..   മേഞ്ഞ നടന്ന   മരണങ്ങൾ ...


അപ്പോഴെല്ലാം   പുറമെ   ശാന്തനായിരുന്ന    അങ്ങ് ,   മകൾ   മീരയ്‌ക്കെഴുതിയ   കത്തിൽ   ഇങ്ങനെ   കുറിച്ചിരുന്നു ...


"നമ്മൾ   മനുഷ്യർ   ഇവയെല്ലാം   സ്വീകരിയ്ക്കാൻ   പഠിയ്ക്കണം.   അവ   ഉള്ളിൽ   ത്യാഗത്തിന്റെ   നാളങ്ങൾ   കൊളുത്തും.   ദൈവത്തോട്   നമുക്ക്   പറയാം,    ' ഈ  വേദനയിലൂടെ  ഞാൻ  എന്നെത്തന്നെ   നിനക്ക്   സമർപ്പിയ്ക്കുന്നു..  നയിച്ചാലും..'   "


മകൾ   റാണി   ക്ഷയരോഗബാധിതയായി   കിടന്നപ്പോൾ ,   അവരുടെ   മരണം  വരെ   അടുത്ത്   നിന്ന്   ശുശ്രൂഷിച്ച   അങ്ങ് ,  അത്ഭുതമാം വിധം   ശാന്തനായിരുന്നു   എന്നുമാത്രമല്ല ,   എഴുത്തിലൂടെ   എല്ലാം   അതിജീവിയ്ക്കാൻ  അങ്ങ്   ശ്രമിയ്ക്കുകയായിരുന്നു   എന്നത്   എന്നെ   ഇപ്പോൾ    എത്രമാത്രമാണ്   അതിജീവനഭാഷ   പഠിപ്പിയ്ക്കുന്നത്    എന്നറിയുമോ  പ്രിയപ്പെട്ട  എഴുത്തുകാരാ ... !


റാണിയുടെ   രോഗക്കിടക്കയ്ക്കരികിലിരുന്ന്    'ചോക്കെർ ബാലി '  ;    'കപ്പൽച്ചേതം '     എന്നീ  രണ്ട്   നോവൽ  അങ്ങ്   പൂർത്തിയാക്കി... !


മഹാത്മാവേ !   അത്  മനസ്സിലാകും   എനിയ്ക്ക് !   ശരിയ്ക്കും  മനസ്സിലാകും..!    എന്റെ   അച്ഛന്റെ   മരണക്കിടക്കയ്ക്കരികിലിരുന്ന്   എഴുതിയ   മകളാണ്   ഞാൻ .   അറിയാമെനിയ്ക്ക്..  അക്ഷരങ്ങളിലൂടെ   ജീവിതം   കരുപ്പിടിപ്പിയ്ക്കുന്നത്   എങ്ങനെയെന്ന്  എനിയ്ക്ക്  ശരിയ്ക്കുമറിയാം .   കാരണം,   എനിയ്ക്കുമത്   ശീലമാണല്ലോ..


മകൾ   മീരയുടെ   ദാമ്പത്യ പരാജയമാണ്  അങ്ങയെ  തീർത്തും  വിഷാദത്തിലേയ്ക്ക്   കൊണ്ടുപോയതെന്നു   ഞാൻ  മനസ്സിലാക്കുന്നു.   എന്നാൽ   ആ  വിഷാദമോ   വേദനയോ  ഒന്നുംതന്നെ  സാഹിത്യത്തിലും   കർമ്മങ്ങളിലും   അങ്ങ്  പ്രതിഫലിപ്പിച്ചില്ല   എന്നതാണ്   എന്നെ  ഏറ്റവും  അതിശയിപ്പിച്ചത്..!   സന്തോഷിപ്പിച്ചതും .   


അങ്ങ്   ഇങ്ങനെ   പറഞ്ഞു ...


" എന്റെ ദുഃഖം  ഒരു  പൊതുകാര്യമാക്കേണ്ടതാണ്   എന്നെനിക്ക്  തോന്നിയിട്ടില്ല.   എന്റെ   നഷ്ടങ്ങൾ   എന്റേത്   മാത്രമാണ് .   എന്തിന്   മറ്റുള്ളവർ   കൂടി   അത്   സഹിയ്ക്കണം ?   പൊതുവായ   കടമകൾക്ക്   മുകളിൽ   സ്വകാര്യജീവിതം   വരുന്നത്   അഭിമാനിയായവർക്ക്   ചേരുന്നതല്ല... "


തന്റെ മരണം   കൊൽക്കത്തയിൽ   വച്ചാവരുതെന്നും   ശാന്തിനികേതനത്തിന്റെ   മണ്ണിലാവണം   അന്ത്യനിദ്ര   എന്നും  അങ്ങ് ആഗ്രഹിച്ചു.    എന്നാൽ  കൊൽക്കത്തയിലെ  വീട്ടിൽ വച്ച് (ജോറാസങ്കോ  എന്ന വീട് )   അങ്ങ്  അന്തരിച്ചു  എന്നുതന്നെയല്ല ,   ആരാധന കൊണ്ട്   ഭ്രാന്ത്  പിടിച്ച   ആളുകൾ  അങ്ങയുടെ   മൃതശരീരം   പട്ടിൽ പൊതിഞ്ഞ് ,   കൺപുരികങ്ങളിൽ   ചന്ദനമെഴുതി ,  വെളുത്ത   പുഷ്പങ്ങൾ കോർത്ത   മാല   കഴുത്തിലണിയിച്ച് ,   വെൺതാമരപ്പൂ   അരികിൽ  വച്ച് ,  മറ്റൊരു  താമരപ്പൂവ്   കൈയ്യിൽ   പിടിപ്പിച്ച്  ... എത്രത്തോളം   വികൃതമായിട്ടാണ്  ശ്മാശാനത്തിലേയ്ക്ക്   കൊണ്ടുപോയത് !  


അതുകൊണ്ടും   തീർന്നോ ?  ഇല്ല.   മൃതശരീരത്തിന്റെ   കൈയ്യിലും   കാലിലും  പിടിച്ചു വലിച്ചും ,  താടിയും   മുടിയും  പിടിച്ചു പറിച്ചും  അവർ  സ്നേഹവും  ആരാധനയും  പ്രകടിപ്പിച്ചു .   ചിലർ ,   ശരീരത്തെ  മൂടിയ   വെള്ളത്തുണി തന്നെ വലിച്ചുകൊണ്ടു പൊയ്ക്കളഞ്ഞു !


ആരാധന  കൊണ്ട്  മനുഷ്യന്   ഭ്രാന്ത്   പിടിച്ചാലുള്ള   അവസ്ഥ  ഭയങ്കരം തന്നെ..!   കവിയോടുള്ള   ആരാധന മൂലമാണ്  ജനം  ഇങ്ങനെ  തോന്നിയതെല്ലാം  ആ  ശരീരത്തോട്   ചെയ്തത്.   എങ്കിലും അതിസുന്ദരനായ  അങ്ങയുടെ  മൃതശരീരം ,  എന്ത്  ആരാധനയുടെ  പേരിലായാലും   ഇങ്ങനെ വികൃതമാക്കിയതിൽ   എനിയ്ക്ക്  സങ്കടമുണ്ട്....


നിംതാല   ശ്‌മശാനത്തിൽ  എത്തിച്ച   മൃതദേഹം  ചിതയിൽ  വച്ച് ,, ചിതയ്ക്ക്   തിരി കൊളുത്താൻ ,  ആൾത്തിരക്ക്   മൂലം ,  മകൻ   രതീന്ദ്രനാഥിന്   സാധിച്ചില്ല   എന്നും ,   അങ്ങയുടെ  സഹോദരൻ - അന്തരിച്ച   സുരേന്ദ്രനാഥ ടാഗോറിന്റെ   മകൻ ,  സുബരീന്ദ്രനാഥായിരുന്നു   ആ  കർമ്മം   നിർവ്വഹിച്ചതെന്നും   മനസ്സിലാക്കിയപ്പോൾ ,   നമിച്ചുപോയി  മഹാത്മാവേ !


എന്നാലും .....  രബീന്ദ്രനാഥ ടാഗോർ   എന്ന  കവി ,   പ്രതിഭാസമ്പന്നനും ,  പ്രശസ്തനുമായിരുന്നു  എന്ന് മാത്രമേ   ഞാൻ  മുൻപൊക്കെ   മനസ്സിലാക്കിയിരുന്നുള്ളു.   എന്നാൽ  ടാഗോർ  എന്ന  മനുഷ്യൻ  അതീവ ദുഖിതനും  വലിയൊരു  ദുരന്തനായകനുമായിരുന്നു   എന്നറിഞ്ഞപ്പോൾ...  പ്രിയ   എഴുത്തുകാരാ ...  ശരിയ്ക്കുമെനിയ്ക്ക്   സങ്കടം   തോന്നുന്നുണ്ട് .   


അങ്ങ്   ഇപ്പൊ  ജീവിച്ചിരുന്നെങ്കിൽ ...  സത്യമായും  ഈ  കത്ത്   ഞാൻ  അങ്ങേയ്ക്ക്   അയയ്ക്കുമായിരുന്നു.   എവിടെയായാലും   അങ്ങയെ  വന്നുകണ്ട്‌ ,  ആ   പാദം  തൊട്ട്  ഒന്ന് നമസ്ക്കരിയ്ക്കുമായിരുന്നു... 


മഹാത്മാവേ !   അങ്ങെവിടെയായാലും   ഞാൻ  പ്രാർത്ഥിയ്ക്കുന്നു...  ഈ  കുഞ്ഞ്    ആരാധികയുടെ    അക്ഷരങ്ങൾ   കൂടി കാണണേ ..  എന്റെ  ഈ  അക്ഷരയാത്രയ്ക്ക്   തുണയാവണേ ..


സസ്നേഹം...





2017, ഏപ്രിൽ 12, ബുധനാഴ്‌ച

ചെന്താമരക്കണ്ണൻ കരഞ്ഞുവോ ?

9 അഭിപ്രായ(ങ്ങള്‍)
                          ചെന്താമരക്കണ്ണൻ  കരഞ്ഞുവോ ?
                          ------------------------------------------------------------


തങ്ങളുടെ  പ്രണയസങ്കൽപം  കൃഷ്ണൻ ആണെന്ന് പലരും പറയുമ്പോഴും , എന്റെ പ്രണയസങ്കല്പം  ശിവൻ (സാക്ഷാൽ മഹാദേവൻ )ആയത് കൊണ്ട് ,  ശിവൻ   പലപ്പോഴും  എന്റെ ചിന്താവിഷയമായിരുന്നു.  


പാരുഷ്യത്തിന്റെ   സൗന്ദര്യമാവാം .. അല്ലെങ്കിൽ   ലാളിത്യത്തിന്റെ   ആകർഷണീയതയാവാം ..  അതുമല്ലെങ്കിൽ , പൊട്ടിത്തെറിയ്ക്കുന്ന   അഗ്നിപർവ്വതം  കണക്കെയുള്ള   പ്രണയ സംരക്ഷണമാവാം  മഹാദേവൻ  എനിയ്ക്ക്   പ്രിയപ്പെട്ടവനാവാൻ   കാരണമായത് .    ശിവനെ   ദക്ഷൻ   അപമാനിച്ചത്   സഹിയ്ക്കാനാവാതെ ,   സതി  യാഗാഗ്നിയിൽ   ആത്മാഹൂതി   ചെയ്തതും ,   സതിയുടെ  വിയോഗത്തിൽ  മനം നൊന്ത  മഹാദേവൻ ,  ക്രോധാഗ്നിയിൽ   കത്തിയാളി  ദക്ഷനെ  വധിച്ചതുമായ   കഥകൾ  , ഒരു  ഉൾക്കുളിരോടെയല്ലാതെ  ഓർത്തെടുക്കാനാവില്ല..


(ഞാനൊരു   ശിവഭക്തയാണ് .   ഭക്തിയേക്കാളുപരി ,   കഥകളിലൂടെയും   മിത്തുകളിലൂടെയും   അവരുണ്ടാക്കിയെടുക്കുന്ന   വ്യക്തിത്വമാണ്  എന്നെ  ദൈവത്തോട്   അടുപ്പിയ്ക്കുന്നത് ..)


മഹാഭാരതത്തിൽ ,   കർണ്ണനെ ഞാൻ ഏറ്റവും കൂടുതൽ  ഇഷ്ടപ്പെട്ടതുകൊണ്ട് ,  കർണ്ണനും എന്റെ ചിന്താവിഷയമായിരുന്നു .



ഒരുപാട്   അവഗണനയും   അപമാനവും   സഹിച്ച , അഭിമാനിയും തന്റേടിയുമായ   കഥാപാത്രമാണ്  കർണ്ണൻ .   സമർത്ഥനും .   ഉലയിൽ  ഉരുക്കിത്തെളിച്ച   വെട്ടിരുമ്പ്   പോലൊരു   കഥാപാത്രം .    ആ  നോവിന്റെ   കാഠിന്യമാണോ   കർണ്ണനെന്ന   കഥാപാത്രത്തിൽ   എന്റെ  മനസ്സിനെ   തളച്ചിട്ടത് ?   അറിയില്ല. 


രാമായണത്തിൽ ,   ഊർമ്മിളയെ   ഞാൻ  ഒരുപാട് ഇഷ്ടപ്പെട്ടതുകൊണ്ട് ,  ഊർമ്മിളയും  ചിന്താവിഷയമായി .


 (ഒരു വാക്കുമുരിയാടാതെ 
ചിത്രത്തൂണിൽച്ചാരി-
ക്കണ്ണീരണിഞ്ഞു നിന്ന 
ദേവി ഊർമ്മിളയെ -
ത്തിരിഞ്ഞൊന്നു നോക്കീടാതെ 
ജ്യേഷ്ഠപാദമനുഗമിച്ച 
ദേവാ , ലക്ഷ്മണാ ...
അങ്ങെത്ര ജന്മമീശനോട് കേണു ,
ഊർമ്മിളയെ  വരമായ്ക്കിട്ടുവാൻ ?
"അരുതെ" ന്നൊരു  വാക്കുരിയാടിയെങ്കിൽ 
രാമായണത്തിന്റെ ഗതിവിഗതികൾ തന്നെ 
മാറുമായിരുന്നെന്നിരിയ്ക്കേ ,
ദേവീ,  അവിടുന്ന്   ചെയ്തതെത്രയോ ത്യാഗം !
"സ്വന്തമാക്കുന്നതല്ല , സ്വതന്ത്രമാക്കുന്നതാണ് 
സ്നേഹ "  മെന്നവിടുന്നന്നേ അറിഞ്ഞിരുന്നോ? )



എന്നാൽ , കൃഷ്ണൻ.. 


തീരെ ചെറുതായിരിയ്ക്കുമ്പോൾ  മുതൽ  എന്നെ അലട്ടിയ ഒരു  ചോദ്യമുണ്ട്.  കൃത്യമായി പറഞ്ഞാൽ,   "ധീരനായ ചെന്താമരക്കണ്ണനുണ്ടോ  കരഞ്ഞിട്ടുളളൂ .."    എന്ന്  വായിച്ചു പഠിച്ചതുമുതൽ.   


സത്യത്തിൽ  ചെന്താമരക്കണ്ണൻ  കരഞ്ഞില്ല  എന്നാണോ?  എപ്പോഴും  എനിയ്ക്ക് തോന്നിയത് ,   ചിരിയ്ക്കുകയും ചിരിപ്പിയ്ക്കുകയും,  ഉപദേശിയ്ക്കുകയും,  സങ്കടങ്ങളിൽ താങ്ങാവുകയും ചെയ്യുമ്പോഴും  എല്ലാത്തിനും പിന്നിൽ അല്പം കണ്ണുനീർ ഒളിച്ചുവച്ചിരുന്നില്ലേ നമ്മുടെ കൃഷ്ണൻ ,  എന്നാണ്.


തടവറയിൽ  ജനിയ്ക്കുക എന്നത്  സന്തോഷമുള്ളൊരു കാര്യമാണോ?  സഹോദരിമാർ,  ജനിച്ച നിമിഷം തന്നെ  കൊല്ലപ്പെടുന്നത് സന്തോഷമുള്ളൊരു  കാര്യമാണോ ?  ജനിച്ചു  നിമിഷങ്ങൾക്കകം , സ്വന്തം അമ്മാവനെ ഭയന്ന്  ,  കൃഷ്ണന് , രായ്ക്കു രാമാനം  പലായനം നടത്തേണ്ടി വന്നത്  സന്തോഷമാണോ?    പെരും മഴയത്ത്  ഓളപ്പാത്തിയിൽ  ഒഴുകിനടന്ന  ആ കുഞ്ഞിനെ ഓർക്കുമ്പോൾ ,    എന്നിലെ അമ്മയ്ക്ക് പോലും  നോവുന്നുണ്ട്.  


ഈ  കൊടിയ  ദുരന്തങ്ങൾ  കൃഷ്ണൻ അറിയാതെ വരില്ലല്ലോ..  ഓർക്കാൻ സുഖമുള്ള എന്ത് കാര്യമുണ്ട്   നമ്മുടെ  പാവം  കൃഷ്ണന് ?  യുവാവായതിന്   ശേഷവും ഒരുപാട് ആരോപണങ്ങൾ കേട്ടു  കൃഷ്ണൻ.   


എന്തിനാണ്  പൂവാലന്മാരെ  കൃഷ്ണനോട്  ഉപമിയ്ക്കുന്നത്  എന്ന്  ഞാനെപ്പോഴും ആലോചിച്ചുനോക്കും.  അദ്ദേഹത്തിന്  ആകർഷണീയമായ  സൗന്ദര്യമുണ്ടായത്  അദ്ദേഹത്തിൻറെ കുറ്റമല്ലല്ലോ..  അസുരരാജന്റെ തടവറയിൽ കിടന്ന  സ്ത്രീകളെ രക്ഷിച്ച വകയിലും കിട്ടി  കുറെ  ആരോപണസമ്മാനങ്ങൾ.. 


മറ്റൊരു  പുരുഷന്റെ തടവറയിൽ കിടന്ന  സ്ത്രീകളെ  ചീത്തയായി  മുദ്ര കുത്തി ,   അവരെ ഏൽക്കാൻ ബന്ധുക്കളോ സമൂഹമോ തയ്യാറാകാതിരുന്നപ്പോൾ ,  അവർക്ക് അഭയം  കൊടുത്തതോ  കൃഷ്ണൻ ചെയ്ത തെറ്റ് ?   


ഇതൊക്കെ  എന്നെ എപ്പോഴും  അലട്ടിയിട്ടുള്ള  ചിന്തകളാണ്.   ചിലപ്പോൾ എന്റെ ചിന്തകളുടെ വൈകല്യമാകാം ഇത്.  അറിയില്ല.   


ചിരിയുടെ   പുതപ്പെടുത്ത്   തലവഴി   മൂടിപ്പുതച്ച് ,  അതിനുള്ളിലെ   ഏകാന്തതയിലും   ഇരുട്ടിലും   ആരുമറിയാതെ   കണ്ണീർ   വാർക്കുന്ന  എത്രയോ  ജന്മങ്ങൾ ..  ആരറിഞ്ഞു  അത് ?     ചിരിച്ചും  ചിരിപ്പിച്ചും  വശം കെടുമ്പോൾ ,    ഇത്തിരി നേരം  ആരും കാണാതൊന്ന്  കരയാനിത്തിരി   ഏകാന്തത  തേടുന്ന  എത്രയോ  ജന്മങ്ങൾ...  ആര്  കണ്ടു  അത് ?


ചെന്താമരക്കണ്ണൻ   കരഞ്ഞില്ലപോലും...  കഷ്ടം...



 
Copyright © .