2024, ജനുവരി 18, വ്യാഴാഴ്‌ച

0 അഭിപ്രായ(ങ്ങള്‍)

 അവതാരിക. 

----------------------

                                 

                                                     പുല്ലുവഴിയുടെ കഥാസാഗരം.

                                                     ------------------------------------------------

                                                                                                                      -- ഗീത നസീർ.

ഇലമണം പൊഴിക്കുന്ന ഗ്രാമവീഥിയിലൂടെ കഥപറച്ചിലുകാരനായ സാഗറിനേയും കൂട്ടി ആ ഗ്രാമത്തിലെ പെൺകുട്ടി ശിവ നടത്തുന്ന കാല്പനികയാത്ര. പുല്ലുവഴി എന്ന ഗ്രാമത്തിന്റെ പ്രൗഢവും ഉജ്ജ്വലവുമായ ഏടുകൾ ഒന്നൊന്നായി ആ യാത്ര അനാവരണം ചെയ്യുന്നു. ഗീത കൃഷ്ണന്റെ  സമ്പന്നമായ കാല്പനികലോകം, താൻ ജനിച്ചുവളർന്ന ഗ്രാമത്തെ എത്ര മനോഹരമാക്കിയിരിക്കുന്നു! ചിലപ്പോൾ ഒരു യക്ഷിക്കഥ പോലെ, മറ്റുചിലപ്പോൾ തിളങ്ങുന്ന ചരിത്രാഖ്യായിക പോലെ, ഇനിയും ചിലപ്പോൾ ഗൃഹാതുരത്വമുണർത്തുന്ന ബാല്യകാല ഓർമ്മത്തിരയിളക്കം പോലെ ആ ചരിത്രം പറച്ചിൽ മാറിമറിഞ്ഞ് ഇളകുന്ന സാഗരം പോലെ ആഴവും പരപ്പുമായി അങ്ങനെ പോകുന്നു. പിതൃക്കൾക്കുള്ള ബലിതർപ്പണത്തിനപ്പുറം പുല്ലുവഴി ഗ്രാമത്തിനു ഗീത നൽകുന്നത് ഒരു വേറിട്ട പട്ടമാണ്.  

മഹാനായ പിതാവിന്റെ ഛവി കലർന്ന ഈ സാങ്കല്പിക കഥപറച്ചിൽ... അതാണ് എന്നെ ഏറെ ആകർഷിച്ചത്. ഓരോ ദിവസവും സാഗറും ശിവയും കഥപറച്ചിൽ നിർത്തി പിരിയുമ്പോൾ അടങ്ങാത്ത ഗദ്ഗദം ശിവയുടെ തൊണ്ടയിൽ കുരുങ്ങിക്കിടപ്പുണ്ടാകും. ഉറക്കം കെടുത്തുന്ന ഗദ്ഗദം. പിറ്റേന്ന്  സാഗർ മുണ്ടിന്റെ തുമ്പ് മടക്കിപ്പിടിച്ച് മറുകൈ വീശി നടന്നുവരുമ്പോൾ ശിവ കൗതുകത്തോടെ നോക്കിനിൽക്കും. ജുബ്ബയുടെ അറ്റത്ത് ഒരു ഇല പറ്റിപ്പിടിച്ചിരിപ്പുണ്ടാവും. അപ്പോഴും - ഉറങ്ങിയില്ല അല്ലേ? സാരമില്ല. പറയാനല്ലേ നീ? കേൾക്കാനല്ലേ ഞാൻ? - സാഗറിന്റെ ഈ ചേർത്തുപിടിയ്ക്കലിന്റെ ശക്തിയിലാണ് ശിവ നിർത്താതെ കഥ പറഞ്ഞുപോകുന്നത്. 

കമ്മ്യൂണിസ്റ്റ് പോരാളിയായ ശിവശങ്കരപിള്ളച്ചേട്ടന്റെ ജീവിതകഥ ഗീത എഴുതിയത് കണ്ടതുമുതലാണ് ഞാൻ ഗീതയെ അറിയുന്നത്. ആ കമ്മ്യൂണിസ്റ്റ് കുടുംബവും മറ്റൊരു കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ അംഗമായ എനിക്കും തമ്മിൽ താദാത്മ്യം പ്രാപിക്കാൻ മറ്റൊന്നും ആവശ്യമായിരുന്നില്ല. ഗീത എഴുതുന്ന വിഷയപരിസരം എനിക്കുകൂടി അറിവുള്ളതാണ്. എന്നാൽ ആ ഭാഷയും സങ്കേതവും ആരേയും അത്ഭുതപ്പെടുത്തും. ഒരു നാടിന്റെ ചരിത്രം ഒട്ടും പാളിപ്പോകാതെ ഏറ്റവും ഹൃദ്യവും നൂതനവുമായ ശൈലിയിൽ അടയാളപ്പെടുത്തുന്നുണ്ടിവിടെ. പുല്ലുവഴിക്കഥകൾ എഴുതിയ എം.പി.നാരായണപിള്ളയും കമ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായ പി.കെ.വി. അമ്മാവനും പി.ഗോവിന്ദപ്പിള്ളയുമൊക്കെ ശിവശങ്കരൻ ചേട്ടനെപ്പോലെതന്നെ എനിക്ക് പ്രിയപ്പെട്ടവരാണ്. അവരും അറിയപ്പെടാത്ത നിരവധി മനുഷ്യരും ചേർന്ന പുല്ലുവഴി ഗ്രാമത്തെ ഈ പുസ്തകവായനയിലൂടെ നമ്മളും സ്നേഹിച്ചുതുടങ്ങും. ചരിത്രത്തിലേക്ക് ഗീത തുറന്നിട്ട ജാലകക്കാഴ്ചകളാണ് പുല്ലുവഴി - ഇലമണം പൊഴിക്കുന്ന ഇടവഴികൾ എന്ന ഈ പുസ്തകം. മനുഷ്യരേയും പ്രകൃതിയേയും ചരിത്രത്തേയും പോലെ മണങ്ങളേക്കൂടി കഥാപാത്രമാക്കിക്കൊണ്ട് ഗീത നടത്തിയ ഈ രചന വായിച്ചുതീർന്നിട്ടും ലാവണ്ടർ പൂക്കളുടേയും ഇഞ്ചിപ്പുല്ലിന്റേയും ഗുൽമോഹറിന്റെയും പലതരം ഇലകളുടേയും സുഖമുള്ള ഗന്ധം ഇപ്പോഴും എന്നെ പൊതിയുന്നു. ഈ ചരിത്രത്തിന് എന്തൊരു സുഗന്ധം! 


2023, ജൂൺ 8, വ്യാഴാഴ്‌ച

തലച്ചോറിലെ അതിശയങ്ങളുടെ കലവറ.

0 അഭിപ്രായ(ങ്ങള്‍)

 

                     തലച്ചോറിലെ അതിശയങ്ങളുടെ കലവറ.

                    --------------------------------------------------------------------

ബോധതലവും അബോധതലവും.

------------------------------------------------------

നിരന്തരം മരണം, രോഗം, അപകടം, ഒറ്റപ്പെടൽ തുടങ്ങിയ നെഗറ്റിവ് ചിന്തകളിൽ അഭിരമിയ്ക്കുന്ന ശീലമുള്ള ധാരാളം ആളുകളുണ്ട്. മരിക്കുമെന്നും രോഗം വരുമെന്നും അപകടം സംഭവിയ്ക്കുമെന്നും ഒറ്റപ്പെട്ടുപോകുമെന്നുമൊക്കെ ആവശ്യമില്ലാതെ ചിന്തിച്ചുകൊണ്ടിരിയ്ക്കയന്നവർ, അവയെ ഒക്കെ ക്ഷണിച്ചു വരുത്തുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്. അതെങ്ങനെ എന്ന വിഷയത്തിലേക്കാണ് ഇവിടെ വിരൽചൂണ്ടുന്നത്.  ''പറഞ്ഞാലും പറഞ്ഞില്ലേലും അത് സംഭവിയ്ക്കും,   അപ്പോപ്പിന്നെ പറഞ്ഞാലെന്താ , പറഞ്ഞില്ലേലെന്താ  ? ''   എന്ന വിധത്തിലുള്ള  ചിന്തകളിലെയും വാക്കുകളിലേയും  നിസ്സാരത ഒരു പുനർചിന്തനം ആവശ്യപ്പെടുന്നുണ്ട്.  

ഓരോ നിമിഷവും നമ്മുടെ ബോധതലം  അപഗ്രഥിയ്ക്കുന്ന വിവരങ്ങളുടെയും സൂചനകളുടേയും  ഇരുന്നൂറ് കോടി മടങ്ങ്‌ വിവരങ്ങളും സൂചനകളും നമ്മുടെ അബോധതലം അപഗ്രഥിയ്ക്കുന്നുണ്ട്.  ബോധതലത്തില്‍  സംഭവിയ്ക്കുന്നതിനക്കുറിച്ച് മാത്രമേ നമുക്ക്  ധാരണയുള്ളൂ  എന്നത് സത്യത്തില്‍ നിര്‍ഭാഗ്യകരമാണ്.   അതായത് ബോധതലത്തില്‍ നമ്മുടെ  അറിവോടെ ഓരോ വിവരവും സൂചനയും അപഗ്രഥിയ്ക്കപ്പെടുമ്പോള്‍ ,  അബോധതലത്തില്‍  നമ്മുടെ അറിവില്ലാതെ  ഇരുന്നൂറ് കോടി അധികവിവരങ്ങളും സൂചനകളും അപഗ്രഥിയ്ക്കപ്പെടുന്നു.

കിട്ടുന്ന വിവരങ്ങളില്‍ നമ്മള്‍ തള്ളേണ്ടതെന്ത്  കൊള്ളേണ്ടതെന്ത് എന്ന് തീരുമാനിയ്ക്കുന്നത് നമ്മുടെ തലച്ചോറിലുള്ള  Reticular Activating System (RAS) എന്ന ഭാഗമാണ് . തലച്ചോറിന് താഴെയായി  മസ്തിഷ്കത്തിനും സുഷുംനയ്ക്കും ഇടയില്‍ കാണുന്ന നാഡീപഥങ്ങളുടെ ഒരു വലയമാണ് ഇത്.  കണ്ടതും കേട്ടതും അനുഭവിച്ചതുമായ സര്‍വ്വ കാര്യങ്ങളും ഇതിലൂടെ കടന്നുപോകുന്നതോടൊപ്പം ആ സൂചനകളെ അപഗ്രഥിയ്ക്കാനുള്ള  സന്ദേശവും തലച്ചോറിലേയ്ക്ക് അയയ്ക്കപ്പെടുന്നുണ്ട്.  അതോടോപ്പം  ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളെപ്പറ്റി പ്രത്യേകമൊരു സൂചനയും.  ഏത് ആരവത്തിനിടയിലും നമുക്ക് പ്രിയപ്പെട്ടവരുടെ സ്വരം തിരിച്ചറിയാന്‍ കഴിയുന്നതിന്റെ പിന്നില്‍ ഈ RAS ആണ്.

 RAS ലെ പ്രോഗ്രാമിംഗ് പൂര്‍ണ്ണമായും അബോധതലത്തിന്റെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. അബോധമനസ്സിന് ബോധമില്ല എന്നത്  നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. ഉദാഹരണത്തിന്,   'മാസം ഒരു അയ്യായിരം രൂപ കിട്ടിയെങ്കില്‍ മതിയായിരുന്നു , ഞാന്‍ സുഖമായി ജീവിച്ചേനെ '   എന്ന് എപ്പോഴും ചിന്തിച്ചുകൊണ്ടിരിയ്ക്കുന്ന  ഒരാളുടെ മുന്നില്‍ അന്‍പതിനായിരം രൂപയുടെ അവസരം വന്നാല്‍ അയാളുടെ ശ്രദ്ധയിലത് പെടില്ല.  കാരണം, അയ്യായിരം രൂപ കിട്ടിയാല്‍ സുഖായി എന്നൊരു ഉറച്ച വിശ്വാസം അയാളില്‍ ഉള്ളതിനാല്‍ അതുമായി ബന്ധപ്പെട്ട സൂചനകള്‍ മാത്രമേ RAS  പരിഗണിയ്ക്കൂ.  അതുകൊണ്ട് അന്‍പതിനായിരം അയാളുടെ ശ്രദ്ധയില്‍പ്പെടുന്നില്ല.

ഇനി, തുടങ്ങിയ കാര്യത്തിലേയ്ക്ക് വരാം.  ഏത് ചിന്തകളും ആവര്‍ത്തിയ്ക്കപ്പെട്ടാല്‍ അവ തലച്ചോറില്‍ നാഡീപഥങ്ങള്‍  സൃഷ്ടിയ്ക്കുകയും പിന്നീട് വിശ്വാസങ്ങളായി മാറുകയും ചെയ്യും.  അതുമായി ബന്ധപ്പെട്ട വിവരങ്ങളും സൂചനകളും ഈ RAS  ശേഖരിച്ച് ബോധമനസ്സിന് നല്‍കുകയും ചെയ്യും. തലച്ചോറിലേയ്ക്ക് സന്ദേശം ചെല്ലുന്നതനുസരിച്ച് മനസ്സിനെയും ശരീരത്തേയും അവ തയാറാക്കും. അബോധമനസ്സുമായി ബന്ധപ്പെട്ടാണ് RAS  കിടക്കുന്നതെന്ന് പറഞ്ഞല്ലോ.. അബോധമനസ്സിന്  നല്ലതോ ചീത്തയോ എന്ന് തിരിച്ചറിയാനുള്ള ബോധമില്ല എന്നും പറഞ്ഞു.  എന്തിനെക്കുറിച്ചാണോ നമ്മള്‍ ആവര്‍ത്തിച്ച് ചിന്തിയ്ക്കുന്നത് , അത് നമുക്ക് വേണ്ടതാണെങ്കിലും  വേണ്ടാത്തതാണെങ്കിലും , അബോധമനസ്സും RAS ഉം ചേര്‍ന്ന് അത് നല്കിയിരിയ്ക്കും.  ഒന്നുകൂടി വിശദമായി പറഞ്ഞാല്‍,  അബോധമനസ്സുമായി സന്തുലനാവസ്ഥയില്‍ പ്രവര്‍ത്തിച്ച് ,  വിശ്വാസങ്ങളായി പതിഞ്ഞിട്ടുള്ള സ്വപ്നങ്ങളെ നേടിയെടുക്കാന്‍ വേണ്ട വിവരങ്ങളും സൂചനകളും നിരന്തരമായി തിരഞ്ഞു കണ്ടുപിടിച്ച് ബോധമനസ്സിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന്, അതിനുവേണ്ട നടപടികള്‍ ബോധമനസ്സിനെക്കൊണ്ട്  എടുപ്പിയ്ക്കുന്നു ഈ RAS. 

നമ്മുടെ ജീവിതത്തില്‍ സംഭവിയ്ക്കരുത് എന്ന് എപ്പോഴും ചിന്തിച്ചുകൊണ്ടിരിയ്ക്കുന്ന  കാര്യങ്ങള്‍ സംഭവിച്ചെന്നുവരുന്നത് ഇതുകൊണ്ടാണ്.  എന്തിനാണിങ്ങനെ എപ്പോഴും ചിന്തിച്ചുകൊണ്ടിരിയ്കുന്നത് ?  രോഗം, അപകടം ഇങ്ങനെ  പലതും അതിനെക്കുറിച്ചുള്ള ചിന്തകള്‍ കൊണ്ടുതന്നെ വന്നുപെടുന്നുണ്ട്. വീട്ടിലാര്‍ക്കെങ്കിലും കാന്‍സര്‍ വന്നുവെന്നാല്‍, ദൈവമേ കാന്‍സര്‍ എനിയ്ക്കും വരുമോ എന്തോ എന്ന് പേടിച്ച് പേടിച്ചിരിയ്ക്കുന്ന ആള്‍  ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്ന വാക്ക് കാന്‍സര്‍ എന്നുള്ളതാകും. അത് നമുക്ക്  വേണ്ടതാണോ വേണ്ടാത്തതാണോ എന്നതൊന്നും വിഷയമല്ല,  ആ വാക്ക് ഒരു സന്ദേശമായി തലച്ചോറിലേയ്ക്ക് പോകും.  ഉറപ്പായും  തലച്ചോര്‍ നമ്മളെ സഹായിയ്ക്കും.  കാന്‍സര്‍ സെല്ലുകള്‍ ശരീരത്ത് ഉത്തെജിയ്ക്കപ്പെടും. ബാക്കി ഊഹിയ്ക്കാം..   ചിക്കന്‍ പോക്സ് പിടിച്ചു കിടക്കുന്ന ആളെ കണ്ടു പേടിയ്ക്കരുത് എന്ന് കാര്‍ന്നോമ്മാര്‍ പറയുന്നത് ചുമ്മാതല്ല.  പേടിയില്ലാതെ അയാളെ അടുത്തു ചെന്ന് കാണുന്ന ആള്‍ക്ക് അത് വരാതിരിയ്ക്കുകയും അടുത്ത ചെല്ലാതെ പേടിച്ച് പിന്മാറുന്ന ആള്‍ക്ക് അത് വരികയും ചെയ്യുന്നത് ചുമ്മാതല്ല.  മണ്ഡലകാലത്തോ ദൂരയാത്രകളിലോ ആര്‍ത്തവം വരല്ലേ എന്ന് ടെന്‍ഷന്‍ അടിച്ചിരിയ്ക്കുമ്പോൾ, അത് നമ്മളെ പറ്റിച്ച് ഇങ്ങു വരുന്നത് ചുമ്മാതല്ല.  ഇതൊക്കെ നമ്മുടെ നിത്യജീവിതത്തില്‍ കാണുന്ന അനുഭവങ്ങളല്ലേ? 

 ചുരുക്കിപ്പറഞ്ഞാൽ,  മരണത്തെയും രോഗത്തെയും അപകടത്തെയുമൊന്നും  ക്ഷണിച്ചു വരുത്താതെ,  നമ്മള്‍ എന്താഗ്രഹിയ്ക്കുന്നോ അതിനെക്കുറിച്ച് നിരന്തരം സ്വപ്നം കാണുക.  എത്ര തീവ്രമായി സ്വപ്നം കാണുന്നോ അത്രയും വേഗത്തില്‍ നമ്മള്‍ സാക്ഷാത്കാരത്തിലെയ്ക്ക് എത്തും.  

2023, മാർച്ച് 6, തിങ്കളാഴ്‌ച

എഴുത്തുവഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

0 അഭിപ്രായ(ങ്ങള്‍)

 ഗീത കൃഷ്ണൻ.  പുല്ലുവഴി ജയകേരളം ഹൈസ്ക്കൂളിൽ നിന്നും സ്ക്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് മുവാറ്റുപുഴ നിർമ്മല കോളേജിൽ നിന്നും കൊമേഴ്സിൽ ബിരുദമെടുത്തു. ഭർത്താവും മൂന്ന് മക്കളും. വീട്ടമ്മയാണ്. 

 ജീവിതത്തിന്റെ പകുതിയിലേറെ നടന്നങ്ങനെ തീരുമ്പോൾ, വന്ന വഴികളിൽ എഴുത്തിന്റെ സ്ഥാനം എവിടെയായിരുന്നു എന്ന് ഒരു ചെറുപുഞ്ചിരിയോടെ  ഗീത അടയാളപ്പെടുത്തുകയാണ്. ധാരാളം ലേഖനങ്ങൾ എഴുതുമായിരുന്ന  അച്ഛനിൽ നിന്നാവാം എഴുത്ത് തനിക്ക് പകർന്നുകിട്ടിയത് എന്നോർക്കുമ്പോൾത്തന്നെ, അലക്കിത്തേച്ച് മടക്കിയതുപോലുള്ള ഭാഷ ഉപയോഗിച്ചിരുന്ന അമ്മയുടെ അനുഗ്രഹം ഭാഷയായി തന്നിൽ വർഷിച്ചുകാണണം എന്നും ഗീത പറയുന്നു.  

ഏഴാംക്ലാസ്സിൽ വച്ച് നോട്ട് ബുക്കിന്റെ താളുകളിൽ കൗതുകത്തോടെ കുറിച്ചിട്ട ചില വരികളിലൂടെയായിരുന്നു തുടക്കം. എഴുത്ത്, സാഹിത്യം ഇത്യാദികളെക്കുറിച്ചൊന്നും  അറിവില്ലാതിരുന്ന കാലത്ത് അക്ഷരാർത്ഥത്തിൽ അതൊരു കൗതുകം മാത്രമായിരുന്നു. ആരുമറിയാതെ പുസ്തകത്താളുകൾക്കുള്ളിൽ ഒളിപ്പിച്ചു വയ്ക്കുന്ന മയിൽ‌പ്പീലി പോലൊരു കൗതുകം.  എന്നാൽ ആ എഴുത്തുകളുടെ നൈരന്തര്യമാണ് ഇന്നത്തെ ഗീതയിലെത്തി നിൽക്കുന്നത്. 

എഴുതി ഒളിപ്പിച്ചു വച്ചതെല്ലാം പുറത്തേക്ക് വന്നത് സ്ക്കൂൾ കാലം കഴിഞ്ഞിട്ടാണ്. അതിന് നിദാനമായതോ, സുഹൃത്തുക്കളും. ആരും കാണാതുള്ള എഴുത്തുകളെല്ലാം എല്ലാവരുടെയും കാഴ്ചകളിലേക്ക് കുടഞ്ഞിട്ടത് അവരാണ്. അങ്ങനെ പതിനേഴാമത്തെ വയസ്സിൽ ആദ്യമായി ഒരു കഥ വെളിച്ചം കണ്ടു, ക്ലാസ് ഇറക്കിയ ഒരു മാഗസിനിൽ.  ആദ്യമായി അച്ചടിമഷി പുരണ്ട ആ കഥയുടെ പേര്  'സന്ധിയ്ക്കാത്ത സ്വപ്‌നങ്ങൾ' എന്നായിരുന്നു. പിന്നീട് കോളേജ് മാഗസിനിൽ ഇടയ്ക്കിടെ എഴുതി സാന്നിദ്ധ്യമറിയിച്ചു. പഠനം കഴിഞ്ഞ് വിവാഹിതയായതോടെ ഭർത്താവിന്റെ തിരക്കുകളും പിന്നെ മക്കളുടെ ജനനവും ഉത്തരവാദിത്തങ്ങളും ഒക്കെയായപ്പോൾ എഴുത്തിന്റെ സജീവതയിൽ ഇടവേള വന്നു.  പക്ഷെ അപ്പോഴും എഴുത്തിനെ തീർത്തും ഉപേക്ഷിച്ചുകളഞ്ഞില്ല. എഴുത്തിൽ നിന്നും മാറിനിന്നാൽ കരയിൽ പിടിച്ചിട്ട മൽസ്യത്തെപ്പോലെ താൻ പിടഞ്ഞുമരിയ്ക്കും എന്ന്  ഗീത പറയുന്നു. അങ്ങനെ മൂന്ന് കുഞ്ഞുങ്ങളോടൊപ്പം നാലാമതൊരു  കുഞ്ഞിനെപ്പോലെ എഴുത്തിനേയും  ചേർത്തുപിടിച്ചു.  ആ സമയത്ത്   ആനുകാലിക പ്രസിദ്ധീകരണങ്ങളിലും  പത്രത്തിന്റെ വാരാന്ത്യപ്പതിപ്പുകളിലും   'ശിവനന്ദ'  എന്ന തൂലികാനാമത്തിൽ ചെറുകഥകൾ അച്ചടിച്ച് വന്നു. വളരെ നിശബ്ദമായ ഒരു എഴുത്തുകാലമായിരുന്നു അതെന്ന് ഗീത സാക്ഷ്യപ്പെടുത്തുന്നു. 

അങ്ങനിരിയ്ക്കുമ്പോൾ, 2013 ലാണ് ഗീത ഓൺലൈൻ എഴുത്ത് തുടങ്ങുന്നത്. അങ്ങനെ ഒരു ബ്ലോഗർ ആയി.  അവിടെനിന്ന് പിന്നെ എഴുത്തിന്റെ ഗതി മാറി. മെല്ലെ മെല്ലെ സജീവമായിത്തുടങ്ങി.  ശിവനന്ദ  എന്ന പേരിന് പിന്നിൽ  ഒരു പരിധിവരെ അജ്ഞാതയായിരുന്ന്  എഴുതിയ കാലമായിരുന്നു അതെന്ന്  ഗീത പറയുന്നു.  വളരെ അടുത്ത ചില സുഹൃത്തുക്കളുടെ മുന്നിലല്ലാതെ സ്വയം വെളിപ്പെട്ടിരുന്നില്ല അന്ന്. എങ്കിലും  ആരെന്നോ എന്തെന്നോ  എവിടെയെന്നോ അറിയാത്ത ശിവനന്ദ  എന്ന നാലക്ഷരത്തെ വായനക്കാർ മനസ്സോട് ചേർത്തു.  എഴുത്തിന്റെ ലോകത്ത് ഒരു നിലനിൽപ്പിലേക്കുള്ള യാത്രയായിരുന്നു അത്. ആ യാത്രയിൽ വായനക്കാരുടെ കൈകളിൽ ഗീതയും കൈ കോർത്തിരുന്നു. അതൊരു പരസ്പര ബഹുമാനമായിരുന്നുവെന്നും മനസ്സിലാക്കലായിരുന്നുവെന്നും   ആ കൈ കോർക്കലിലാണ് എഴുത്തുകാരും വായനക്കാരും തമ്മിലൊരു സംവാദം രൂപമെടുക്കുന്നതെന്നും അവർ പറഞ്ഞു. 

ആ സമയത്താണ്  ആദ്യപുസ്തകത്തിന്റെ ജനനം.  2014 ൽ. മഞ്ഞ് പൂത്ത വെയിൽമരം എന്ന പേരിൽ പത്തൊൻപത് ചെറുകഥകളുടെ സമാഹാരം.  അതോടെ ഒരു കൂട്ടം വായനക്കാരുടെ മനസ്സിൽ താൻ ഇടംപിടിച്ചു എന്നവർ അഭിമാനത്തോടെ ഓർത്തെടുത്തു. എഴുത്തിന്റെ വഴികളിൽ സൗഹൃദങ്ങളുടെ കൈയ്യൊപ്പ് മറക്കാനാവില്ലെന്നും അവർ ഉറപ്പിച്ചു പറഞ്ഞു. കുടുംബത്തിന്റെയും മക്കളുടെയും ഉത്തരവാദിത്തങ്ങളുടെയും ഇടയിൽ  ഇഴഞ്ഞും വലിഞ്ഞും കാലിടറി വീണും പിടച്ചെഴുന്നേറ്റ് വീണ്ടും നടന്നും ശബ്ദഘോഷങ്ങളില്ലാതെ എഴുത്ത് തന്റെയൊപ്പം നടന്നു അഥവാ എഴുത്തിനെ  താൻ വലിച്ചുകൊണ്ടുപോയി  എന്ന് മാത്രമേ പറയാനാവൂ എന്ന് പറഞ്ഞ് അവർ വർഷങ്ങൾക്കിപ്പുറത്തേക്ക് കടന്നു. 

ഗീതയുടെ അച്ഛൻ ഒരു സ്വാതന്ത്ര്യസമരസേനാനിയായിരുന്നു.  സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും ജയിൽവാസമനുഷ്ഠിയ്ക്കുകയും പോലീസ് പീഡനങ്ങൾ ധാരാളം ഏറ്റുവാങ്ങുകയും  ചെയ്തിട്ടുള്ള ഒരു  പഴയ കമ്മ്യൂണിസ്റ്റുകാരൻ. സമരമുഖങ്ങളിൽ ഒഴുകിയിറങ്ങിയ ചോര കൂസലില്ലാതെ  തൂത്തെറിഞ്ഞ് ആകാശത്തേക്ക് കൈകൾ വീശി നടന്നുനീങ്ങിയ  അച്ഛന്റെ എല്ലാ ശൗര്യവും തന്റെ രക്തത്തിലുമുണ്ട് എന്നവർ ആവേശത്തോടെ ഉറപ്പിച്ചു പറഞ്ഞു.   നിന്ദിതരേയും പീഡിതരേയും എന്നും ചേർത്തുപിടിച്ച,  ഒരു ജന്മം മുഴുവൻ പ്രസ്ഥാനത്തിനായി ജീവിച്ചു മരിച്ച  ആ അച്ഛന്റെ മകൾ നാളുകൾ  കടന്നുപോകേ, വളരെ പ്രാധാന്യമുള്ളൊരു  നിയോഗമാണ് ഏറ്റെടുത്തത്.  അച്ഛനെ കാലത്തിന് മുന്നിൽ അടയാളപ്പെടുത്തുക എന്നതായിരുന്നു മകൾ സ്വയം ഏറ്റെടുത്ത നിയോഗം. അങ്ങനെയാണ് മകൾ എഴുതിയ  അച്ഛന്റെ ജീവചരിത്രം ഒരു അഗ്നിനക്ഷത്രം പോലെ അടയാളപ്പെട്ടത്. 

അതിനിടയിൽ അമ്മയെക്കുറിച്ചും കാച്ചിക്കുറുക്കിയ വാക്കുകളിൽ ഗീത പറഞ്ഞു. അന്നത്തെക്കാലത്ത് ഒരു മുഴുവൻസമയ  കമ്മ്യൂണിസ്റ്റുകാരന്റെ ഭാര്യക്ക് നേരിടേണ്ടിവരുന്ന ഒറ്റപ്പെടലും വേദനയുമൊക്കെ അതിന്റെ ഏറ്റവും ഭീകരവാഴ്ച നടത്തിയ കാലത്തെക്കുറിച്ച് ഗീത വളരെ കുറച്ച് വാക്കുകളിൽ  പറഞ്ഞവസാനിപ്പിച്ചു... "ഒറ്റപ്പെടലിൽ വേദനിച്ചും പരിഭവിച്ചും കോപിച്ചും 'അമ്മ ഒരു സാധാരണ സ്ത്രീയായപ്പോഴും മറുവശത്തവർ ഒരു ഉരുക്കുവനിതയായിരുന്നു. അച്ഛനും അമ്മയും ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും എന്നെ അതിശയിപ്പിച്ചവരാണ്. കത്തിയെരിയുന്ന പന്തം പോലെ അച്ഛൻ   മുന്നോട്ട്  നടന്നപ്പോൾ, ഒരു ചെറുനിശ്വാസം കൊണ്ടുപോലും ആ തീയ് കെടുത്താതെ നോവിന്റെ ഒരു തീക്കടൽ അത്രയും നീന്തിക്കടന്ന, ഒറ്റയാൾപ്പട്ടാളമായി  മാറിയ അമ്മ"...

2016 ഡിസംബർ ലാണ് അച്ഛൻ മരണപ്പെടുന്നത്. ശേഷം നാലാം വർഷം  അതേ  ഡിസംബറിൽ അമ്മയും പോയി.     അങ്ങനെ അച്ഛനും അമ്മയും ഒരേ പുസ്തകത്തിന്റെ ഓർമ്മത്താളുകളിൽ അടയാളപ്പെട്ടു. അച്ഛന്റെ ജീവചരിത്രം എഴുതണമെന്നും അത് പുസ്തകമാക്കണമെന്നും  അദ്ദേഹത്തിൻറെ മരണശേഷം  പെട്ടെന്നെടുത്ത തീരുമാനമാണ് എന്ന്  ഗീത പറഞ്ഞു. പ്രതിസന്ധികൾ ഏറെയായിരുന്നെന്നും അവരോർത്തെടുത്തു. അച്ഛനെഴുതിയ കുറച്ച്  എഴുത്തുകൾ അല്ലാതെ മൂലധനമായിട്ട് മറ്റൊന്നുമില്ല. സംശയങ്ങൾ തീർത്തുതരാൻ  അച്ഛനില്ല.  പഴയ സഹപ്രവർത്തകർ പലരും ജീവിച്ചിരിപ്പില്ല.  അമ്മ അനാരോഗ്യവതിയും.  വെറുംകൈയോടെ ഇറങ്ങിത്തിരിക്കുമ്പോൾ താനത് നേടും എന്ന തീർച്ചയുടെ മൂർച്ച മാത്രമേ കൈമുതലായി ഉണ്ടായിരുന്നുള്ളു എന്നവർ ഉറപ്പുള്ള സ്വരത്തിൽ പറഞ്ഞു. അതിനിടയിലാണ് അപ്രതീക്ഷിതമായി  കോവിഡ് പ്രതിസന്ധികൾ ഇരുട്ടടിയായത്. യാത്ര ചെയ്യാനോ ആരെയും കണ്ടു സംസാരിയ്ക്കാനോ ഉള്ള അവസരങ്ങൾ ഇല്ലാതായി. ഒരിയ്ക്കലും തെറ്റ് വരാൻ പാടില്ലാത്ത ചരിത്രം വ്യക്തമായും കൃത്യമായും  രേഖപ്പെടുത്താൻ വളരെ കഷ്ടപ്പെട്ടുവെന്ന് അവരോർത്തു. ആശയവിനിമയത്തിന് ഫോൺ മാത്രമേ ഉപാധിയായി ഉണ്ടായിരുന്നുള്ളു.  എങ്കിലും എല്ലാ തടസ്സങ്ങളുടേയും  അപ്പുറം കടന്ന് അന്വേഷിച്ചും സംസാരിച്ചും വായിച്ചും മനസ്സിലാക്കിയും  ആ നിയോഗം താൻ വിജയകരമായി പൂർത്തിയാക്കി എന്ന്  ഗീത അഭിമാനത്തോടെ പറഞ്ഞു.  2021  ഡിസംബറിൽ അച്ഛന്റെ ജീവചരിത്രം ( 'ഇടപ്പള്ളി ശിവൻ - ഇടറാത്ത വിശ്വാസക്കരുത്ത്' ) പ്രകാശിതമായി.  അതിൽപ്പിന്നെയാണ്  തൂലികാനാമം മാറ്റി സ്വന്തം പേരിൽ  എഴുതാൻ തുടങ്ങിയത്.  ആ പുസ്തകം ഇറങ്ങിയതിന് ശേഷമാണ്  എഴുത്ത് ഒരു ആഘോഷമായതെന്ന്  അനല്പമായ സന്തോഷത്തോടെ അവർ പറഞ്ഞു.  അച്ഛൻ മാത്രമല്ല, താനും അടയാളപ്പെട്ടു എന്നവർ ഒരു ചിരിയോടെ കൂട്ടിച്ചേർത്തു. 

എഴുത്തും കുടുംബവും ഒന്നിച്ചു കൊണ്ടുപോകേണ്ടിവരുമ്പോൾ ധാരാളം മുള്ളുവേലികൾ കടക്കേണ്ടിവരുമെന്നും വേലികൾക്കിടയിലൂടെ നൂണ്ടും നുഴഞ്ഞും ഇപ്പുറം കടക്കുമ്പോൾ മുറിവേൽക്കുകയോ ചോര പൊടിയുകയോ ഒക്കെ ചെയ്തേക്കാമെന്നും സുഖസൗകര്യങ്ങളുടെ നടുവിലിരുന്ന്  എഴുതാൻ ആർക്കും കഴിയുമെന്നും എന്നാൽ അതിനേക്കാൾ മഹത്തരം,  സഹനങ്ങളുടെ നടുവിലിരുന്ന് എഴുതുന്നതാണെന്നും ഗീത  പറഞ്ഞു നിർത്തുമ്പോൾ, ഒരു കണ്ണിൽ അമ്മ നിറച്ചുവച്ച  ആർദ്രതയും മറുകണ്ണിൽ  അച്ഛൻ കത്തിച്ചുവച്ച കനലും  ഉണ്ടായിരുന്നു. 

അവർ പറഞ്ഞു, "സ്ത്രീകളോട് ഒന്നേ പറയാനുള്ളു. സ്വന്തം സ്വപ്നങ്ങളെ ഉപേക്ഷിച്ചു കളയാതിരിയ്ക്കുക. അവർക്ക് നിങ്ങളേ  ഉള്ളൂ." 

2023, ജനുവരി 27, വെള്ളിയാഴ്‌ച

വിശ്വാസവും മാനവികതയും. (New )

0 അഭിപ്രായ(ങ്ങള്‍)

 വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും ഇടയ്ക്കുള്ള അവസ്ഥ വിചിത്രവും കൗതുകകരവുമാണ്.  ഇതിന്റെ രണ്ടിന്റെയും ഇടയിലുള്ള ഒരു വിശ്വാസി എന്ന് ഞാനെന്നെ സ്വയം വിലയിരുത്തുമ്പോൾ മറ്റുള്ളവർ  അത്  ഏത് രീതിയിൽ ഉൾക്കൊള്ളും എന്നറിയില്ല.  ഒരുപക്ഷേ ഞാനിതിന്റെ  രണ്ടിന്റെയും സങ്കരമാകാൻ  കാരണം, അച്ഛന്‍ അവിശ്വാസിയും അമ്മ വിശ്വാസിയുമായതാവാം.  എന്നാൽ അമ്മയ്ക്ക് അന്ധവിശ്വാസം തീരെയുണ്ടായിരുന്നില്ല. 

കുറേപ്പേരെ എല്ലാം ഉള്ളവരായും  സുഖിയ്ക്കാൻ മാത്രമായും കുറേപ്പേരെ ഒന്നുമില്ലാത്തവരായും പീഡനങ്ങൾ സഹിയ്ക്കേണ്ടവരായും സൃഷ്ടിച്ചത് ദൈവമാണെങ്കിൽ അങ്ങനെയൊരു ദൈവത്തിനെ നമുക്കെന്തിന് എന്നായിരുന്നു, എന്നും മറ്റുള്ളവർക്കായി ജീവിച്ച, കയ്യിലുള്ള അവസാനത്തെ ചില്ലിക്കാശ് വരെ ദുരിതം അനുഭവിയ്ക്കുന്നവർക്ക് കൊടുത്ത്  കാലിക്കീശയുമായി ജീവിച്ചുമരിച്ച അച്ഛന്റെ ചോദ്യം.  ആ ചോദ്യത്തെയാണ് ഞാൻ പിന്തുടർന്നത്.   എനിക്ക് വിശ്വാസമുണ്ട്. എന്നാലത് അന്ധമായ രീതിയിലല്ലതാനും .  എന്റെ വിശ്വാസത്തിന്റെ രീതികൾ മറ്റാരെയും നോവിയ്ക്കാതിരിക്കാൻ ഞാൻ  ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ മറ്റൊരാളുടെ വിശ്വാസത്തെ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല.  അത് അച്ഛനും ചെയ്തിട്ടില്ല. ആരുടേയും സ്വാതന്ത്ര്യത്തിൽ അനാവശ്യമായി കൈ കടത്തിയില്ല അച്ഛൻ. വീടിന്റെ മുന്നിലുള്ള പള്ളിയിൽ പെരുന്നാൾ വരുമ്പോൾ  എല്ലാ സഹായസഹകരണങ്ങളും അച്ഛൻ ചെയ്യുമായിരുന്നു. പ്രദക്ഷിണം കാണാൻ നിൽക്കുമായിരുന്നു. ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പ് കാണുമായിരുന്നു. അതൊക്കെ നാട്ടിൽ നടക്കുന്ന സാംസ്ക്കാരിക പരിപാടിയാണ് എന്നാണു അദ്ദേഹം പറയുക.  എന്നാൽ ഒരിയ്ക്കലും വഴിപാടുകൾ നടത്താനോ കാണിപ്പെട്ടിയിൽ ഇടാനോ പൈസ തന്നില്ല. ആ പൈസ പാവങ്ങൾക്ക് കൊടുക്കാൻ പറഞ്ഞു അച്ഛൻ. ആ യുക്തിയും മാനവികതയുമാണ് ഞാൻ നെഞ്ചിലേറ്റിയത്.   


ക്ഷേത്രത്തെക്കുറിച്ചുള്ള കുട്ടിക്കാലത്തെ  ഓർമ്മകൾ പോലും തങ്ങിനിൽക്കുന്നത്,  അച്ഛന്റെ ജ്യേഷ്ഠപത്നിയുടെ കൂടെ ഇടയ്ക്ക്  അമ്പലക്കുളത്തിൽ കുളിക്കാൻ പോകുന്നതും, വല്ലപ്പോഴും അമ്മ പറിച്ചുതരുന്ന പനിനീർപ്പൂക്കൾ നനഞ്ഞ വാഴയിലയിൽ  വച്ച് ഏറെ ദൂരം നടന്ന് അമ്പലത്തിന്റെ നടയ്ക്കൽ കൊണ്ട് വയ്ക്കുന്നതും,  അമ്പലത്തിലെ ഉത്സവപ്പറമ്പിലെ കച്ചവടക്കാരുടെ കയ്യിൽ നിന്നും കുപ്പിവളയും മുത്തുമാലയും വാങ്ങുന്നതും ബാലേ, വില്ലടിച്ചാംപാട്ട് ആദിയായവ  ആസ്വദിക്കുന്നതിലുമൊക്കെയാണ്.  ഇന്നും നല്ല ഓർമ്മയുണ്ട്, അന്ന്  ശ്രീകോവിലിൽ നോക്കിയത്  ഈശ്വരനെ കാണാനായിരുന്നില്ല. ആ ബിംബത്തിന് പിന്നിൽ സൂര്യന്റെയോ പൂവിന്റെയോ മറ്റോ  ആകൃതിയിൽ ഉള്ളൊരു  പ്രകാശമുണ്ടായിരുന്നു. അതാണ് ഞാൻ കൗതുകത്തോടെ നോക്കിയിരുന്നത്. ഒരിയ്ക്കലും തീരാത്തൊരു കൗതുകമായിരുന്നു എനിയ്ക്കത്.

 നിത്യേന ക്ഷേത്രത്തില്‍ പോയി പ്രാർത്ഥിക്കുക  എന്നത് അന്നും ഇന്നും ഒരു ജീവിതചര്യയാക്കി എടുത്തിട്ടില്ല.  എന്നാല്‍ പോകണമെന്ന്  സ്വയം തോന്നുന്ന ദിവസം ഞാന്‍ പോവുകയും ചെയ്യും. അത് വളരെ ആസ്വദിച്ചാണ് ചെയ്യുക.  യാതൊരു ധൃതിയുമില്ലാതെ വഴിയോരത്തുള്ള ചെടികളേയും പൂക്കളെയും ശ്രദ്ധിച്ച്,  വഴിയരികില്‍ നില്‍ക്കുന്ന ഇലഞ്ഞി പൂക്കുന്ന കാലത്ത് അതിന്റെ മൂന്നുനാല് പൂക്കളെടുത്ത് വാസനിച്ച്,  എതിരെ വരുന്ന ബന്ധുക്കളോടും പരിചയക്കാരോടും ചിരിച്ച് കുശലം പറഞ്ഞൊക്കെ നടക്കുന്നതാണ് ശീലം.   അമ്പലത്തില്‍ ചെന്നാല്‍ ഓട്ടപ്രദക്ഷിണം നടത്തി തിരികെ ഓടുന്ന ശീലവുമില്ല. പ്രദക്ഷിണവഴികളില്‍ ധ്യാനലീനമായിരിയ്ക്കും മനസ്സ്.  എന്നുവച്ചാല്‍ ഒന്നുമില്ലാത്തൊരു അവസ്ഥ എന്നേ  മനസ്സിലാക്കേണ്ടതുള്ളൂ.  ശ്രീകോവിലിന്റെ മുന്നില്‍ നിന്ന് ലിസ്റ്റ് എഴുതി വായിയ്ക്കുന്നതുപോലെ പ്രാര്‍ത്ഥിക്കുന്ന സ്വഭാവമില്ല. ഉള്ളിലേക്ക് നോക്കി മന്ത്രധ്വനികള്‍ കേട്ട്  സുഗന്ധം ആസ്വദിച്ച്  ശാന്തമായി നില്‍ക്കും. മനസ്സിൽ പ്രാർത്ഥനയോ പരാതിയോ പരിഭവമോ ഉണ്ടാവില്ല.  അതിനിടയില്‍  ദേഹത്ത്  വീഴുന്ന തീര്‍ത്ഥത്തിന്റെയും  കൈയ്യില്‍ വാങ്ങുന്ന ചന്ദനത്തിന്റെയും കുളിര് ഏറെ  ഇഷ്ടമാണ്.

വേദഗ്രന്ഥങ്ങൾ ഒന്നുംതന്നെ വായിച്ചിട്ടില്ല.  എന്നാൽ അതിലെ കാര്യങ്ങൾ കഥകൾ പോലെ കേൾക്കാനും വായിക്കാനും ഇഷ്ടമാണ്.   ജാതിമതഭേദമെന്യേ എല്ലാ മതഗ്രന്ഥങ്ങളിലും ഒരേ കാര്യം തന്നെയാണ് പറഞ്ഞിട്ടുള്ളതെന്നും മനുഷ്യൻ കാണിക്കുന്ന തരംതിരിവ് ബുദ്ധിശൂന്യതയാണെന്നുമാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. നല്ലതിന് വേണ്ടി നമ്മുടെ ആചാര്യന്മാർ എഴുതിവച്ച പുസ്തകങ്ങൾ പരസ്പരം വൈരം തീർക്കാൻ പലയിടത്തും ഉപയോഗിക്കപ്പെടുമ്പോൾ വിഷമം തോന്നും.  സത്യത്തിൽ,  ഒരുപാട് പഠനങ്ങൾക്കുള്ള സാദ്ധ്യത അവശേഷിപ്പിച്ചാണ് നമ്മുടെ ഗ്രന്ഥകാരന്മാർ ബുദ്ധിപൂർവ്വം ഓരോന്നും  എഴുതി നിർത്തിയിരിക്കുന്നത്.  വ്യത്യസ്ത  വീക്ഷണകോണിലൂടെ  ഒരു തുടർപഠനം ഓരോ ഗ്രന്ഥങ്ങളും നമുക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.  വേദഗ്രന്ഥങ്ങളിലെ   കഥകളോടൊപ്പം അതിന്റെ രാഷ്ട്രീയവും കൂടി ചിന്തിയ്ക്കുന്നതാണ് എനിയ്ക്കിഷ്ടം.  ആത്മീയതയിലെ ശാസ്ത്രം അന്വേഷിക്കാന്‍ ആണ് എനിയ്ക്ക് കൂടുതല്‍ ഇഷ്ടം തോന്നുക.  എന്നെ സംബന്ധിച്ചിടത്തോളം  ആ അന്വേഷണത്തിന്റെ കൗതുകവും സന്തോഷവും  അനുപമമാണ്.  

ക്ഷേത്രങ്ങളിലെ ചുവർചിത്രങ്ങളും  ബിംബങ്ങളും കാണാൻ വലിയ ഇഷ്ടമാണ്. എന്നാൽ  അതിന്റെ കലാഭംഗിക്ക് മുന്നിലാണ് ഞാൻ നിന്നുപോവുക. ആ ചിത്രം വരച്ച അല്ലെങ്കിൽ ആ രൂപം കൊത്തിയെടുത്ത വിരലുകളുടെ മാന്ത്രികതയെ  അത്ഭുതാദരങ്ങളോടെ ഓർത്തുപോകും.  അതുപോലെ ഭക്തിഗാനങ്ങളിലെ ഭക്തിയല്ല, അതിലെ സംഗീതമാണ് എന്നെയെന്നും പിടിച്ചുനിർത്തുക. സംഗീതം ഇഷ്ടമായില്ലെങ്കിൽ എത്ര നല്ല  ഭക്തിഗാനമായാലും ശരി,  എന്റെ പ്രിയപ്പെട്ടവയിൽ നിന്നും അവ ഒഴിവാകും.  അതുപോലെ കാണിപ്പെട്ടിയിൽ  പണം നിക്ഷേപിക്കുന്നത് ഒരു അത്യാവശ്യമായി എനിക്ക് തോന്നിയിട്ടില്ല.  അതിലേറെ ദൈവികമായി എനിക്ക് തോന്നിയിട്ടുള്ളത് ദീനത അനുഭവിക്കുന്നവരെ സഹായിക്കുന്നതാണ്.  പണ്ട് ഞാനോർക്കുന്നു, അന്നൊക്കെ ആരാധനാലയങ്ങളുടെ  പരിസരത്ത് ഭിക്ഷക്കാർ നിരന്നിരിക്കുന്നുണ്ടാവും.  കാണിപ്പെട്ടിയിൽ ഇടാൻ കയ്യിൽത്തരുന്ന പൈസ ഭിക്ഷക്കാർക്ക് വീതം വച്ചിട്ട് വെറുംകൈയ്യോടെ നടയിൽ പോയി നിൽക്കും.  

സത്യത്തിൽ,  ഭക്തിയേക്കാള്‍ ഉപരി എന്നെ ദൈവത്തോടുപ്പിയ്ക്കുന്നത്  കഥകളിലൂടെയും മിത്തുകളിലൂടെയും അവര്‍ ഉണ്ടാക്കിയെടുക്കുന്ന വ്യക്തിത്വമാണ്.
ഞാന്‍ വളര്‍ന്ന എന്റെ വീടിന്റെ തൊട്ടുമുന്നില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയുണ്ട് എന്ന്  ഞാൻ മുകളിൽ സൂചിപ്പിച്ചു. പള്ളിയുടെ സാന്നിദ്ധ്യം കൊണ്ടാവാം സണ്‍ഡേ സ്കൂളും പള്ളിപ്പെരുന്നാളും ക്രിസ്മസ് കരോളും ഒക്കെ ജീവിതത്തോട് ഏറെ ചേര്‍ന്നുനിന്നു.  ക്ഷേത്രം വീട്ടില്‍ നിന്നും വളരെ ദൂരെയായിരുന്നു.  പള്ളി തൊട്ടുമുന്നിലും.  അതുകൊണ്ട് ഹിന്ദു ഭക്തിഗാനങ്ങളെക്കാള്‍   കൂടുതല്‍ കേട്ടതും പാടിനടന്നതും ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആണ്. 
പള്ളിയിൽപ്പോയി മുട്ടുകുത്തി നിന്നിട്ടുണ്ട്.  മറ്റൊന്നുമല്ല.  യേശുക്രിസ്തുവിന്റേയും കന്യാമറിയത്തിന്റെയും   മുഖത്തെ  കാരുണ്യവും ആര്‍ദ്രതയും ശാന്തതയും  എന്റെ മനസ്സിലെയ്ക്കും പകര്‍ന്നു കിട്ടുന്നു. നല്ലൊരു അനുഭവമാണത്.  

തിരക്കുള്ള ക്ഷേത്രങ്ങളിൽ പോകാൻ വലിയ മടിയാണ്. നാട്ടുമ്പുറങ്ങളിൽ യാതൊരു തിരക്കുമില്ലാതെ ഒറ്റതിരിഞ്ഞു നിൽക്കുന്ന, ചുറ്റും നിറയെ പച്ചപ്പുള്ള ചില ആരാധനാലയ                       ങ്ങളുണ്ട്. അവിടെപ്പോയി നിൽക്കുന്നത് വല്ലാത്തൊരു അനുഭൂതിയാവാറുണ്ട്.  ആ അന്തരീക്ഷം ഉള്ളിൽ ഒരുപാട് പോസിറ്റിവ് എനർജി നിറയ്ക്കും. അതുപോലെ എല്ലാ മതക്കാർക്കും പ്രവേശനമുള്ള ആരാധനാലയങ്ങളിലെ  സമത്വത്തെയും  ഞാനേറെ സ്നേഹിക്കുന്നു. 

അച്ഛൻ എപ്പോഴും  പറയുമായിരുന്നു, ദൈവങ്ങളെ ശ്രീകോവിലിന്റെ ഉള്ളിൽ പൂട്ടിയിടാതെ തുറന്ന് വിടാൻ. അതേ  വഴിയാണ് എന്റെയും യാത്ര.  അതിനർത്ഥം ദൈവനിന്ദ എന്നല്ല.  സർവ്വ ചരാചരങ്ങളിലുമാണ് ദൈവം എന്നാണ്.  പ്രകൃതിയിൽ, മനുഷ്യരിൽ, ജീവനില്ലാത്ത വസ്തുക്കളിൽ ഒക്കെ ദൈവമുണ്ട്. അഥവാ ഇവയിലൊക്കെ ഞാൻ കണ്ട പ്രത്യേകതകളോ സ്നേഹമോ ഒക്കെയാണ് എനിയ്ക്ക് ദൈവം.  അങ്ങനെ നോക്കുമ്പോൾ, നടന്നുതീർത്ത വഴികളിൽ ഞാനെത്രയോ തവണ ദൈവത്തെ കണ്ടു! ഒരിയ്ക്കൽ, ഗർഭിണിയായിരുന്ന സമയത്ത്  ഒരു ബസ്സിൽ സഞ്ചരിയ്ക്കേണ്ട അവസരം വന്നു. അന്ന്,  ആ ട്രാസ്‌ൻപോർട്ട്  റൂട്ടിൽ അതുവരെ പതിവില്ലാത്ത വിധത്തിൽ ഒരു പ്രൈവറ്റ് ബസ് വന്നുനിർത്തി. എന്നോടൊപ്പം ഒരു ബന്ധു സ്ത്രീയും ഉണ്ട്. മുൻവാതിലിൽക്കൂടി  കയറാൻ ശ്രമിച്ചു ഞാൻ.  എന്റെ കഷ്ടപ്പാട് കണ്ട ഡ്രൈവർ ബസ്സിന്റെ എൻജിൻ വരെ ഓഫ് ചെയ്തിട്ട് ഞാൻ കയറുന്നത് വളരെ അനുതാപത്തോടെ നോക്കി. കയറിക്കഴിഞ്ഞ് സുരക്ഷിതമായി ഒരു ഇരിപ്പിടത്തിൽ ഇരിയ്ക്കുന്നതുവരെ അദ്ദേഹം ക്ഷമയോടെ കാത്തു. ഇരുന്നുകഴിഞ്ഞപ്പോൾ , "പിടിച്ചിരിക്ക് മോളെ" എന്നൊരു പറച്ചിലും.  അത്രയുമായപ്പോഴേക്കും   എന്തുകൊണ്ടോ എന്റെ കണ്ണ് നനഞ്ഞു. ഞാൻ അദ്ദേഹത്തിൻറെ മുഖത്തേക്ക് നോക്കിയതേയില്ല. കാറ്റടിയ്ക്കുന്ന വശത്തേക് നോക്കിയിരുന്ന് എന്റെ കണ്ണിലെ നനവ് ഉണക്കിക്കളഞ്ഞു.  അന്ന് എന്റെ അച്ഛന്റെ പ്രായം തോന്നിച്ച ആ ആളെ എനിയ്ക്കറിയില്ല. പിന്നീടൊരിയ്ക്കലും ഞാൻ കണ്ടിട്ടുമില്ല. പക്ഷേ  അത് ദൈവമായിരുന്നു എന്ന് ഞാൻ പറയും.  അതാണ് എനിക്ക് ദൈവം. ആ ദൈവത്തെ ഒന്നുകൂടി കാണാനും ഒന്ന് തൊഴുവാനും ഇനിയൊരു ജന്മം കൂടി കിട്ടിയെങ്കിൽ എന്ന് ഞാനാഗ്രഹിക്കുന്നു.  പിന്നീട് എത്രയോ വട്ടം ഞാനാ മനുഷ്യനെ  സ്നേഹത്തോടെ ഓർത്ത് പറഞ്ഞിട്ടുണ്ട്! ഇന്നും ഓർക്കുന്നു.  ആ സ്നേഹമാണെനിയ്ക്ക് പ്രാർത്ഥന. 

കോളേജുകാലത്ത് ചുട്ടുപൊള്ളി പനിയ്ക്കുന്ന ശരീരവുമായി കോളേജിൽ നിന്നും തിരികെ കേറിയ തിരക്കുള്ള ബസ്സിൽ കമ്പിയിൽ തൂങ്ങിപ്പിടിച്ചുനിന്ന ഞാൻ തല കറങ്ങി കണ്ണിൽ ഇരുട്ട് കേറുന്നതും എന്റെ പുസ്തകങ്ങൾ വീണുപോകുന്നതും അറിഞ്ഞു. കണ്ണ് തുറന്നപ്പോൾ സീറ്റിൽ ഇരിക്കുന്നു. ആരൊക്കെയോ എന്തൊക്കെയോ ചോദിക്കുന്നു. അതിനിടയിൽ ഒരാൾ എന്റെ പുസ്തകം നീട്ടി. അതാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. താഴെവീണ പുസ്തകം പെറുക്കി കരുതലോടെ കാത്ത  അയാളും  എനിക്ക് ദൈവമാണ്.  ആരെങ്കിലും എഴുന്നേറ്റ് എനിക്ക് സീറ്റ് തന്നിട്ടുണ്ടാവാം. ആരെങ്കിലും എന്നെ താങ്ങിപ്പിടിച്ച്  ഇരുത്തിയിട്ടുണ്ടാവാം. ആരെങ്കിലും എന്റെ മുഖത്ത് വെള്ളം തളിച്ചിച്ചിട്ടുണ്ടാവാം.  ആരെങ്കിലും എനിയ്ക്ക് കുടിയ്ക്കാൻ വെള്ളം നീട്ടിയിട്ടുണ്ടാവാം. അതൊന്നും ഞാൻ കണ്ടില്ല. പക്ഷേ  അതെല്ലാം ദൈവത്തിന്റെ കൈകളാണെന്നെനിക്കുറപ്പാണ്.  

അമ്മയുടെ ഒരു അനുഭവസാക്ഷ്യമുണ്ട്. എനിക്ക് ഒന്നര വയസ്സുള്ളപ്പോൾ ഉണ്ടായൊരു വാഹനാപകടം.  അമ്മയുടെ സ്ഥിതി ഗുരുതരമാണെന്നും ഞാൻ മരിച്ചുപോയെന്നും ശ്രുതി പരന്നു.  അന്നെന്നെ വാരിക്കൂട്ടിയെടുത്ത് ആശുപത്രയിലെത്തിച്ച ഒരു ടാക്സി ഡ്രൈവറുണ്ട്. അദ്ദേഹം ആരാണെന്ന് ആർക്കുമറിയില്ല. അന്നത്തെക്കാലത്ത് ഒരു മുഴുവൻസമയ കമ്മ്യൂണിസ്റ്റ് പ്രവർത്തകന്റെ കുടുംബം അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കം, ഒറ്റപ്പെടൽ, അവഗണന തുടങ്ങിയ എല്ലാ അവസ്ഥകളും ഉണ്ട്. ഏതോ സ്ഥലത്ത് അപകടത്തിൽപ്പെട്ട അമ്മയേയും  എന്നെയും സ്വന്തം ടാക്സിയിൽ ആശുപത്രിയിൽ  കൊണ്ടുപോയി എല്ലാ ചിലവും വഹിച്ച ആ ആൾക്ക്, അതിന്റെ പ്രതിഫലമായി അമ്മയുടെ കയ്യിലുണ്ടായിരുന്ന അല്പം മുഷിഞ്ഞ നോട്ടുകൾ  നന്ദിയോടെ പെറുക്കിക്കൊടുത്തപ്പോൾ അദ്ദേഹമത് സ്നേഹപൂർവ്വം നിരാകരിച്ചു പറഞ്ഞു, "ഒന്നും വേണ്ട". 
ആ മനുഷ്യൻ ദൈവമല്ലെങ്കിൽ പിന്നെയാരാണ് ദൈവം?!

രസകരമായ മറ്റൊന്നുകൂടി പറയാം. ഒരു പോസ്റ്റ് അല്ലെങ്കിൽ ഒരു കമന്റ് എഴുതി അത് പോസ്റ്റ് ചെയ്യാൻ തുടങ്ങുമ്പോൾ കാരണമറിയാതെ അപ്രതീക്ഷിതമായി അത് ഡിലീറ്റായിപ്പോകും. വീണ്ടുമത്  ടൈപ് ചെയ്യുന്ന ബുദ്ധിമുട്ട് ഓർത്ത് ആദ്യം  വിഷമം തോന്നുമെങ്കിലും ഒന്നുകൂടി ആലോചിയ്ക്കുമ്പോൾ ഞാൻ നെഞ്ചത്ത് കൈ വച്ച് പറഞ്ഞുപോകും, ദൈവമേ! അത് നന്നായി! കാരണം അതൊരു അനാവശ്യ കമന്റോ പോസ്റ്റോ ആണെന്നെനിക്ക് തോന്നും.  അത്രയും സമയം കൊണ്ട് അത് പോസ്റ്റ് ചെയ്യേണ്ട എന്ന് ഞാൻ തീരുമാനിക്കുകയും ചെയ്യും.  ആ സമയത്ത് വന്ന ആ ടെക്നിക്കൽ എറർ പോലും എനിക്ക് ദൈവമാണ്. 

അങ്ങനെയങ്ങനെ എണ്ണിയെണ്ണി പറഞ്ഞാല്‍  എത്രമാത്രം നന്മ നിറഞ്ഞതും വിശുദ്ധവും യുക്തിനിഷ്ഠവുമായ അനുഭവങ്ങളിലൂടെയാണ്‌  ജീവിതം കടന്നുപോന്നത്! 

നിരീശ്വരവാദം എന്റെ ലക്ഷ്യമല്ല.  സർവ്വ ചരാചരങ്ങളിലും, നമ്മളിൽത്തന്നെയുമാണ് ദൈവമെന്നാണ് ഞാൻ   പറയാൻ ശ്രമിക്കുന്നത്. യുക്തിഭദ്രമായ വിശ്വാസത്തെക്കുറിച്ചാണ്  പറയുന്നത്.  കർമ്മമാണ് പ്രാർത്ഥനയെന്നാണ്‌.  അല്ലാതെ ഒരു ദിവസം നമ്മുടെ കതകിൽ മുട്ടിവിളിച്ച് "നിനക്ക് കുറച്ച് നന്മയിരിക്കട്ടെ  എന്ന് പറയില്ല. നമ്മൾ അനുഭവിക്കുന്ന ഓരോ നന്മയും നമ്മുടെ കർമ്മഫലമാണ്. അതിന് പിന്നിൽ പ്രകൃതിയും കാലവുമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു, കാലത്തെ ക്ഷമയോടെ  കാത്തിരിക്കുന്നു. 

ലാഫിങ് ബുദ്ധ എന്ന്  വിളിക്കപ്പെടുന്ന ബുദ്ധസന്യാസി എന്തുകൊണ്ടാണ് ചിരിച്ചതെന്ന് അദ്ദേഹം തന്നെ പറയുന്നതായൊരു നിരീക്ഷണമുണ്ട്.  ലാഫിങ് ബുദ്ധയെ ഒരുപക്ഷെ കൊച്ചു കുട്ടികൾക്ക് പോലുമറിയാം.  എന്നാൽ അദ്ദേഹം എന്തുകൊണ്ട് ചിരിച്ചു എന്ന് കുട്ടികൾക്ക് പലർക്കും ചിലപ്പോൾ അറിവുണ്ടാവില്ല.  ഒരുദിവസം രാവിലെ പെട്ടെന്ന് അപ്രതീക്ഷിതമായി അദ്ദേഹം ചിരിക്കാൻ തുടങ്ങിയെന്നും  അതുകണ്ട്  പകച്ച  ശിഷ്യന്മാർ, എന്തുകൊണ്ടാണ് അങ്ങ്  ഇങ്ങനെ നിർത്താതെ ചിരിക്കുന്നതെന്നും ചോദിച്ചതായിട്ടാണ് പറയപ്പെടുന്നത്.  അദ്ദേഹം പറഞ്ഞുവത്രേ,  ദൈവത്തെ തിരഞ്ഞു നടക്കുന്നവർ എന്തൊരു വിഡ്ഢികളാണ്! നമ്മിൽത്തന്നെയുള്ളതിനെ അന്വേഷിച്ച്  നമ്മൾ പുറത്തലയുന്നത് എത്രയോ പരിഹാസ്യമാണ്! അതോർത്തിട്ട് എനിക്ക് ചിരി അടക്കാനാവുന്നില്ല...    അദ്ദേഹത്തിന് ലോകത്തോട് പറയാനുണ്ടായിരുന്നതും ഇതുതന്നെയായിരുന്നു. ആ  ചിരിയായിരുന്നു അദ്ദേഹത്തിൻറെ ഏറ്റവും വലിയ സന്ദേശവും. 

ശ്രീനാരായണഗുരു കണ്ണാടിപ്രതിഷ്ഠ നടത്തിയതിലും ഇതേ സന്ദേശമായിരുന്നു. ശബരിമലയും പറയുന്നു അതുതന്നെ. അപ്പോൾ ദൈവങ്ങൾ അല്ലെങ്കിൽ ഗുരുക്കന്മാർ പറഞ്ഞത് ഇതുതന്നെയാണ്. ഒരേ കാര്യം.  തത്വമസി!  

 

2023, ജനുവരി 18, ബുധനാഴ്‌ച

അരൂപികളുടെ ആകാശം.

2 അഭിപ്രായ(ങ്ങള്‍)

എത്ര നേരമായി നടപ്പ് തുടങ്ങിയിട്ട് എന്നയാളോർത്തു. എത്ര കഥകളാണ് പറഞ്ഞുതീർത്തതെന്നും.  ലോകത്തിന്റെ അവസാനം വരെ നടന്നാലും ഇനിയും ബാക്കിയുണ്ട് എന്നൊരു തോന്നലാണ് ഈ യാത്രയ്ക്ക് തങ്ങളെ കൊതിപ്പിച്ചതെന്ന്, ബസിൽ നിന്നും ഇറങ്ങി അയാൾ  നീട്ടിയ കൈയ്യിൽ പിടിച്ച് അവരിറങ്ങിയപ്പോൾ  അറിയാതെ അടയാളപ്പെടുത്തപ്പെട്ടിരുന്നു.   ആദ്യത്തെ ബസ് മുതൽ അവസാനത്തെ ബസ് വരെയുള്ള യാത്രാദൂരം എവിടെത്തുടങ്ങും, എവിടെത്തീരും എന്നതൊന്നും വെപ്രാളപ്പെടുത്തിയില്ല. . 

"എങ്ങോട്ട് മനു നമ്മൾ പോകുന്നത്?"

"അങ്ങനെയില്ലല്ലോ.  നമുക്ക് നടക്കാം. വഴി തീരുന്നിടം വരെ".    

" ഉം. കഥയും കാര്യവും പറഞ്ഞ് നടക്കാം.  ഇന്നലെ നിർത്തിയിടത്തുനിന്ന്  നമുക്ക് തുടങ്ങാം."

"ഇന്നലെ നിർത്തിയോ! ആര് ? അതിന് ഇന്നലെ നമ്മൾ മിണ്ടിയില്ലല്ലോ!"

അവർ അയാളുടെ മുഖത്തേക്ക് വെറുതെയൊന്ന് നോക്കി. അയാൾ വെറുതെയൊന്ന് പുഞ്ചിരിയ്ക്കുകയും ചെയ്തു. ചിറകുള്ള പുഞ്ചിരി. ചില ചിരികൾ അങ്ങനെയാണ്. വിശാലമായി ചിറക് വിരിച്ച അർത്ഥങ്ങൾ...  

അരികിൽക്കൂടി കടന്നുപോയ ഗർഭിണി അറിയാതെ ദേഹത്ത് തട്ടിയപ്പോൾ "യ്യോ " എന്ന പ്രതിവചിച്ച് അവർ സ്നേഹത്തിന്റെയൊരു നോട്ടമെറിഞ്ഞു. പിന്നെ അയാളുടെ കൈയ്യിൽ ചുറ്റിപ്പിടിച്ചു നടന്നു. 

"ഒരു സ്ത്രീ ഏറ്റവുമധികം നിഷ്ക്കളങ്കയാകുന്നത് എപ്പോഴാണെന്ന് നിനക്കറിയാമോ മനു?"

 ഗർഭിണിയെ നോക്കി അവർ ചോദിച്ചു. പറയൂ എന്ന ചിരിയോടെ അയാളും. 

" പ്രസവവേദന കൊണ്ട് പുളഞ്ഞ് ലേബര്‍ റൂമിൽ  കിടക്കുമ്പോള്‍.‍  ആ സമയം അവളൊരു പിഞ്ചു കുഞ്ഞിനെപ്പോലെ നിസഹായയും നിഷ്ക്കളങ്കയുമായിരിയ്ക്കും. പൂര്‍ണ്ണ നഗ്നയായി കിടക്കുന്ന അവള്‍ക്ക് തന്റെ നഗ്നതയെക്കുറിച്ച് വേവലാതിയുണ്ടാവില്ല. തന്റെ അരികില്‍‍ നില്‍ക്കുന്ന ഡോക്ടര്‍ ആണായാലും പെണ്ണായാലും ആ നിമിഷങ്ങളില്‍ അവള്‍ക്ക് ലിംഗബോധമില്ല. ജീവന്‍ പറിഞ്ഞുപോകുന്ന വേദനയില്‍ മുന്നില്‍ നില്‍ക്കുന്ന ഡോക്ടര്‍ അവള്‍ക്ക് മനുഷ്യനല്ല , ദൈവമാണ്. ദൈവത്തിന്റെ മുന്നില്‍ കിടക്കുന്ന ശിശുവിനെപ്പോലെ... വേദനിയ്ക്കുമ്പോ കരയാന്‍ മാത്രമറിയുന്ന നിഷ്ക്കളങ്കയായൊരു ശിശുവിനെപ്പോലെ...

അയാളുടെ കയ്യിൽ  കോർത്തിരുന്ന അവരുടെ  കൈകൾ ഒന്ന് മുറുകി. 

മനു, അന്നാണ് ഏറ്റവും കരുണയുള്ളൊരു സ്പര്‍ശം ഞാനറിഞ്ഞത്..!  മോളെ പ്രസവിച്ച അന്ന്... ഒരിയ്ക്കലും ഷൌട്ട് ചെയ്യാത്ത,  ആരുമറിയാതെ അടക്കിപ്പിടിച്ച് മാത്രം കരഞ്ഞ് ശീലമുള്ള ഞാന്‍ ആ പ്രസവമുറിയിലും ശബ്ദമുയർത്തിയില്ല.. എന്നാല്‍ കണ്ണീര്‍ ധാര മുറിയാതെ ഒഴുകി. ശരീരത്തിന്റെ ഓരോ അംശവും പറിഞ്ഞുപോകുന്നതുപോലെയുള്ള കൊടിയ വേദനയിലും 'അമ്മേ' എന്നൊരു നേര്‍ത്ത നിലവിളിയല്ലാതെ ഒന്നും എന്നില്‍നിന്നും ഉണ്ടായില്ല. ഒരു കൊടുങ്കാറ്റ് ചുരുങ്ങിച്ചുരുങ്ങി ഒരു നിശ്വാസമായതുപോലെയുണ്ടായിരുന്നു ആ നിലവിളി... കണ്ണുകള്‍ ഇറുക്കിയടച്ച് സര്‍വ്വശക്തിയുമെടുത്ത് ശ്വാസം അടക്കിപ്പിടിച്ച് കിടന്ന എന്റെ മടക്കിവച്ച കാല്‍മുട്ടുകളില്‍ ആ നിമിഷം അതീവ കരുണയുള്ളൊരു സ്പര്‍ശം ഞാനറിഞ്ഞു..! അത് ദൈവമായിരുന്നു! ആ ദൈവത്തിന് ഡോക്ടറുടെ മുഖമായിരുന്നു! എത്ര ധൈര്യമാണ്... എത്ര സുരക്ഷിതത്വബോധമാണ് ആ സ്പര്‍ശം എനിയ്ക്ക് തന്നത്! അത്രയും കരുണയുള്ളൊരു സ്പര്‍ശം ജീവിതത്തിലോരിയ്ക്കലും - അതിനു മുന്‍പോ പിന്‍പോ ഞാന്‍ അനുഭവിചിട്ടില്ല. ഞാന്‍ ഡോക്ടറുടെ മുഖത്തേയ്ക്ക് ഇടയ്ക്കിടെ നോക്കി.  ദൈവത്തെ നോക്കുന്നതുപോലെ. എന്നെ മുറുകെ പിടിച്ചോണെ വിട്ടുകളയല്ലേ എന്ന് പറയുന്നതുപോലെ... അദ്ദേഹം എന്റെ കവിളില്‍ മെല്ലെ തട്ടുന്നുണ്ടായിരുന്നു.  വേദനയുടേയും കാരുണ്യത്തിന്റെയും സങ്കലനം! എത്ര അനുപമവും അവർണ്ണനീയവുമായിരുന്നു  ആ നിമിഷങ്ങള്‍!" 

ഇക്കുറി അയാൾ അവളുടെ കൈകൾ മുറുകെ പിടിച്ചു. 

"മനു, നീയുമൊരു ദൈവമാണ്. ഞാനെല്ലാം പറയുന്ന, തിരിച്ച്  ഉപദ്രവിയ്ക്കില്ലെന്ന് എനിക്കുറപ്പുള്ള ദൈവം."

അയാളുടെ ഉറക്കെയുള്ള പൊട്ടിച്ചിരി കേട്ട് അവരെ കടന്നുപോയവരൊന്ന് തിരിഞ്ഞുനോക്കി. 

"എനിക്കിതുവരെ ഒരു മനുഷ്യനാവാൻ പോലും കഴിഞ്ഞിട്ടില്ല. പിന്നെയാ ദൈവം"! 

"ശരിക്കും നമ്മൾ എന്നാണ് മനു ആദ്യമായി  കണ്ടത്? നമ്മളെങ്ങനെയാണ് ഇങ്ങനെ അടുത്തത്? ഞാനെപ്പോഴും ഓർക്കുമത്."

"അഭിരാമി 'ആമി'യായപ്പോൾ നീയെന്നെയും  മനോഹർ  'മനു' വായപ്പോൾ  ഞാൻ നിന്നെയും കണ്ടു."

"ശരിയാ"

അയാളോട് ഒന്നുകൂടി ചേർന്ന് നടന്ന്  അവരയാളുടെ ശ്വാസഗതിയളന്നു. 

"എന്നെ താജ്മഹൽ കാണിക്കാൻ കൊണ്ടുപോകുവോ?"

"എന്തെ ഇപ്പൊ പെട്ടെന്ന് താജ്മഹൽ?"

"ഒന്നൂല്യ. പണ്ടേ എനിയ്ക്ക് ഇഷ്ടാ. മരിച്ച  സ്വപ്നങ്ങളെയും മരിയ്ക്കാത്ത സ്മരണകളെയും അടക്കം ചെയ്ത പ്രണയത്തിന്റെ ശവകുടീരം... പിന്നീടിങ്ങോട്ട്   നൂറ്റാണ്ടുകളായി  മരിച്ച  പ്രണയങ്ങളുടെ   മുറിവേറ്റ  ആത്മാക്കള്‍   വസിയ്ക്കുന്നിടം എന്നൊരു സങ്കല്‍പ്പവും!  താജ്മഹലിന്റെ ഈ നിര്‍വചനത്തിന്റെ  കാല്‍പനികഭംഗി എത്ര ഗംഭീരമാണ്!  എന്നാല്‍ സ്നേഹത്തിന്റെയും പ്രണയത്തിന്‍റെയും മഹാകാവ്യമായ താജ്മഹല്‍ ഒന്ന് പുനര്‍വിചാരണ ചെയ്യപ്പെട്ടാല്‍ എങ്ങനിരിയ്ക്കും മനു? പറ്റുമോ അങ്ങനെയൊരു വിചാരണയ്ക്ക്? ഭാര്യയുടെ മരണശേഷം താജ്മഹല്‍ പണിതുയര്‍ത്തുന്ന അത്രയും നാള്‍ ഷാജഹാന്‍ ധ്യാനത്തിലായിരുന്നിരിയ്ക്കുമോ? എത്രത്തോളം സത്യസന്ധതയുണ്ടാവും നമ്മളൊക്കെ ഓമനിയ്ക്കുന്ന ആ കഥയ്ക്ക്? ഞാന്‍ മരിച്ചാല്‍ എന്റെ ഖബറില്‍ ഒരു കല്ല്‌ പോലും പാകരുത്, കുറെ പുല്ലുകള്‍ മാത്രം പിടിപ്പിച്ചാല്‍ മതി, പിന്നെ പ്രാവുകള്‍ക്ക് അന്നമായി കുറെ ഗോതമ്പ് മണികളും എന്ന് ഷാജഹാന്റെ മകള്‍ ജഹനാര എഴുതിവച്ചത് എന്തുകൊണ്ടാകും? അമ്മയുടെ ഓര്‍മ്മയ്ക്കായി പിതാവ് പണിതുയര്‍ത്തിയ ആ പ്രണയശിലാകാവ്യം നിരര്‍ത്ഥകം എന്ന് ആ മകള്‍ക്ക് തോന്നിക്കാണുമോ? സകല സുഖസൌകര്യങ്ങളിലും രമിച്ച് ജീവിയ്ക്കുന്ന പിതാവിന്‍റെ പ്രകടനമോ പ്രഹസനമോ ആയി ഇത് കണ്ടുകാണുമോ? എന്തിനോടെങ്കിലും ഉള്ള പരിഹാസമാകുമോ അത്? നീ ആലോചിച്ചിട്ടുണ്ടോ?"

"എനിയ്ക്കറിയില്ല. നമുക്ക് പൂജിക്കാൻ ബിംബങ്ങൾ വേണം. ബിംബം പണ്ടൊരു ശിലയായിരുന്നു. കണ്ണും കാതുമില്ലാത്തൊരു മഹാമൗനം. അതിനെ നമ്മൾ സ്നേഹിച്ചില്ല. സ്നേഹിയ്ക്കുകയുമില്ല. പക്ഷെ ബിംബത്തെ നമ്മൾ സ്നേഹിച്ചു. അങ്ങനെ കരുതിയാൽ മതി. പിന്നാമ്പുറം നമ്മുടെ കാഴ്ചയ്ക്ക് അപ്പുറമാണ്. അതുമതി. അതാ നല്ലത്."

അയാൾ ചിരിച്ചു. അവളും. 'കഞ്ഞിക്കട' എന്ന ബോർഡ് ചൂണ്ടി അവർ. "കേറിയാലോ" എന്ന ആംഗ്യത്തിന് "ആവാം" എന്നയാളും. മേശയ്ക്ക് ഇരുപുറവും ഇരുന്ന് പരസ്പരം തിരഞ്ഞു, ആദ്യമായി കാണുന്നതുപോലെ.

"നിന്റെ മുഖത്ത് വല്ലാതെ കരിമംഗല്യം പടർന്നിരിക്കുന്നല്ലോ ആമി! അമാവാസിയുടെ വിരൽപ്പാടുകൾ പോലെ..."

വിടർന്ന ചിരിയോടെ അവൾ അയാളെ നോക്കി. 

"അല്ല. അത് ചുംബനത്തിന്റെ പാടുകളാണ്. കഴിഞ്ഞ ഏതോ ജന്മത്തിൽ സ്വപ്നത്തിലെത്തി  ഒരു ഗന്ധർവ്വൻ ചുംബിച്ചത്"

അയാളുടെ ചിരിയിൽ കുസൃതി നിറഞ്ഞു. 

"സൗകര്യങ്ങളും സ്വകാര്യതയും തിരയാതെ പ്രകൃതിയും ആകാശവും സാക്ഷി നിൽക്കുന്ന നമ്മുടെ സ്വാതന്ത്ര്യം! ഇതെത്ര ആഗ്രഹിച്ചതാണ്! ഈ യാത്രയ്ക്ക് വേണ്ടിയാണ് നമ്മൾ മരിയ്ക്കാതിരുന്നത് അല്ലേ മനു?"

അയാൾ ആർദ്രതയോടെ അവരുടെ കൈവിരലുകളിൽ ഒന്ന് തൊട്ടു. 

കഞ്ഞിയും മാങ്ങാച്ചമ്മന്തിയും ചേർന്ന്  രുചിയുടെ ലഹരി അലിഞ്ഞിറങ്ങി. ഇറങ്ങിനടക്കുമ്പോൾ, ഇനിയങ്ങോട്ട് സമയം തീരുന്നു എന്നൊരു മൂകത പൊതിഞ്ഞു. എന്നിട്ടും പറഞ്ഞ് തീരുന്നില്ല. 

"നമുക്ക് എവിടെങ്കിലും ഒന്ന് ഇരിയ്ക്കാം. ബസ്റ്റാന്ഡിലേക്ക് പോയാലോ? അവിടത്തെ  മുഷിഞ്ഞ ചാരുബഞ്ചിലിരുന്ന് നെട്ടോട്ടമോടുന്ന ആളുകളെ കണ്ട് ബാക്കി കഥ പറയാം. ജീവിതം തേഞ്ഞു തീർന്ന ആ ചാരുബഞ്ചുകളാണ് നമുക്ക് ഏറ്റവും ചേരുക."

അവർ മൗനം കുടിച്ച നിമിഷങ്ങളെണ്ണി. ബസ്സിൽ കയറാനും ഇറങ്ങാനും ധൃതി കൂട്ടുന്ന ആളുകളെ നോക്കിയിരുന്ന്  പിറുപിറുത്തു,  "സമയം പോകുന്നു"... അവരുടെ കൈയ്യിൽ മുറുകെ പിടിച്ച് സാരമില്ലെന്നയാൾ  മന്ത്രിച്ചു. ഇനിയെന്ന് എന്നൊരു കാറ്റ് ചുറ്റും പറന്നപ്പോൾ അയാളുടെ തോളിലേക്ക് അവർ തല ചായ്ച്ചു. അപ്പോഴേക്കും ബാക്കി പറയാനുള്ള കഥകളെല്ലാം  മറന്നിരുന്നു. 

"ആമി"

"ഉം"

"പോകണ്ടേ? ആറരയ്ക്കുള്ള ബസ് കഴിഞ്ഞാൽ പിന്നെ ആ വഴി ബസില്ല". 

"ഉം"

"ഞാൻ കൂടെ വരണോ?"

"വേണ്ട. നമ്മളെന്നും ഒറ്റയ്ക്കല്ലേ നടന്നത്? സമാന്തരരേഖകൾ പോലെ..."

പെട്ടെന്ന് ഓർത്തതുപോലെ ഹാൻഡ് ബാഗ് തുറന്ന് ഒരു ചെറിയ പൊതിയെടുത്ത് അയാൾക്ക് നീട്ടി.    

"ഇത് നിനക്ക്. ഇപ്പൊ തുറന്നു നോക്കരുത്. ഞാൻ പോയിട്ട് മതി".

ഒരു നിമിഷം ഒന്ന് പകച്ച് ഒരു യാത്രാമൊഴിപോലെ  അയാളത് വാങ്ങി.   

"ഇനിയെന്ന് എന്ന് നീ  ചോദിയ്ക്കരുത്. യാത്ര പറയുകയുമരുത്.  ഇത്തരം ആചാരങ്ങളൊന്നും നമ്മുടെ ജീവിതത്തിലുണ്ടായിട്ടില്ലല്ലോ."

ബസ് വന്നു നിന്നു. 

"ആമി"

"വേണ്ട. ഒന്നും പറയരുത്. ഒന്നും പറയാതെ അറിഞ്ഞവരാണ് നമ്മൾ."

അവർ തിരിഞ്ഞുനോക്കാതെ ബസ്സിലേക്ക് കയറിപ്പോയി.  യാത്രാമൊഴികളില്ലാതെ... അയാൾ അനക്കമറ്റ്‌ നിന്നു.  ഇരുവർക്കുമിടയിലൊരു കടൽ വന്നു നിറഞ്ഞു. വണ്ടി അകന്നകന്നുപോയി. തിരികെ ചാരുബഞ്ചിലേക്ക് ഒരു തളർച്ചയോടെ ഇരുന്നു. അവൾ തന്നുപോയ പൊതി തുറന്നു.  " പ്രണയത്തിന്റെ ശവകുടീരം"   എന്നൊരു കടലാസ് കഷണം അയാളെ നോക്കി പറഞ്ഞു... സ്തംഭിച്ചുപോയി!  ആ തുണ്ടുകടലാസിൽ  അക്ഷരങ്ങൾ   കരയുകയാണോ  എന്നയാൾ സംശയിച്ചു.  പ്രണയത്തിൻ്റെ  മുറിഞ്ഞ  ആത്മാവിനെ ചുരുക്കിയടുക്കി  ഒരു തുണ്ടുകടലാസില്‍  ഒതുക്കിയ നേരം അവളെത്ര  നൊന്തുകാണുമെന്നോര്‍ത്തപ്പോ,  മനസ്സ് വിറച്ചത്, മാഞ്ഞുപോയ  നാളുകളുടെ  ഓര്‍മ്മകള്‍  നനവാര്‍ന്നിട്ടാകും  എന്നയാള്‍  ആശ്വസിച്ചു...

കണ്ണീരിനേക്കാള്‍  നോവുന്ന  വാക്കുകളെ  ഗര്‍ഭം ധരിച്ച  ഒരു കൊച്ചു താജ്മഹല്‍ ഒരു ശിലാമൗനം പോലെ  അവളയച്ച സമ്മാനപ്പെട്ടിയിലിരുന്ന്  അയാളെ  ആര്‍ദ്രമായി  നോക്കി.  ആ നോട്ടത്തില്‍   ഒരുപാട് കഥകളുണ്ടായിരുന്നു.   അരൂപികളുടെ ആകാശത്തിന്റെ കഥ!  അരൂപികളുടെ  ആകാശത്ത്  സംവദിയ്ക്കുന്നതിന്റെ  നോവുകള്‍  പേറുന്ന  അജ്ഞാതരൂപങ്ങളുടെ കഥ! അയാള്‍   ചെവിയോര്‍ത്തു....

" അരൂപികളുടെ   ആകാശത്തെ   നോവുന്ന ആത്മാക്കളുടെ കൂട്ടത്തില്‍   ഞാനുമുണ്ട്..."

അയാള്‍ക്കൊന്നും   മനസ്സിലായില്ല..  ആ  മാര്‍ബിള്‍ ശില്‍പ്പത്തിനുള്ളില്‍  അവളുണ്ടോ ?  ഹേയ്..  അതൊരു  ശവകുടീരമല്ലേ...  നൂറ്റാണ്ടുകളായി  മരിച്ച  പ്രണയങ്ങളുടെ   മുറിവേറ്റ  ആത്മാക്കള്‍   വസിയ്ക്കുന്നിടം..

"ധർമ്മാനുഷ്ഠാനങ്ങൾക്ക് വേണ്ടി നമ്മള്‍ വലിച്ചെറിഞ്ഞ നമ്മുടെ പ്രണയം  ഇതാ  ഈ  ശില്‍പത്തില്‍.  ഇത് നീയെടുത്തുകൊള്ളുക.  പ്രണയത്തിന്റെ   ആത്മാവിനെ   നീ  സൂക്ഷിച്ചുവയ്ക്കുക.  ജന്മങ്ങള്‍ താണ്ടി  വീണ്ടും  ഞാന്‍ നിന്‍റെ അടുത്തെത്തുംവരെ... "

അയാള്‍  കണ്ണുകള്‍ ഇറുക്കിയടച്ചു...

 


2022, ജൂൺ 27, തിങ്കളാഴ്‌ച

ഒരു ഭ്രാന്തൻ യാത്ര.

0 അഭിപ്രായ(ങ്ങള്‍)

 ചോറിന്റെ പാത്രം നിരക്കി നീക്കി. 

"എനിക്ക് വേണ്ട "

ഇത്രയും മരുന്ന് കഴിക്കുന്നതല്ലേ? ഭക്ഷണം കഴിക്കൂ എന്ന നിസ്സഹായതയുടെ ശബ്ദത്തെ അവഗണിച്ചു. അയാൾ എന്തിനാണ് ഇത്ര അനുതാപം കാണിക്കുന്നത്? അനുതാപം ഒരു സൗജന്യമാണ്. ആരുടേയും സൗജന്യം വേണ്ട. ഒറ്റയ്ക്ക് മതി. ഒറ്റയ്ക്ക്.  സ്വന്തം കാലിലേക്ക് പകയോടെ നോക്കി. ഉണങ്ങാത്ത മുറിവ് ശരീരത്ത് മാത്രമല്ല, മനസ്സിലുമുണ്ട്. 

മരുന്നിന്റെ മണമുള്ള കോറിഡോറിലെ നീളൻ ശൂന്യത.  മണ്ണ്  തിന്ന് മറഞ്ഞുപോയ നിലവിളികളുടെ  പ്രതിദ്ധ്വനികൾ മുറിച്ചിറകിലാടുന്നു.   മനസ്സിന്റെ മുഖമാണ് ശൂന്യതയ്ക്ക്. ഇരുളും വെളിച്ചവും ഇണ ചേരുന്ന ശൂന്യത.

"എനിക്കൊരു വീട് വേണം. ഒറ്റജനാലയുള്ള ഒറ്റമുറി വീട്."

സഹായി അന്തം വിട്ട് നോക്കിയത് കണ്ട് ചിരിച്ചു. 

"ചുവരുകൾ മുഷിഞ്ഞതാവണം. അതിൽ കരി കൊണ്ട് അവിടവിടെ കവിതാശകലങ്ങൾ എഴുതിയിട്ടുണ്ടാവണം.  ചുവരിൽ തൂക്കിയ പഴയ ചിത്രങ്ങൾ മുഷിഞ്ഞിരിയ്ക്കണം. ചില ചിത്രങ്ങൾ വശങ്ങൾ കീറി തൂങ്ങിയതാവണം.  മുഷിഞ്ഞ തുണികൾ തൂക്കിയിടാൻ ഒടിഞ്ഞു തൂങ്ങാറായ സ്റ്റാൻഡ് ഉണ്ടായിരിക്കണം,.."

സഹായിയുടെ കണ്ണുകൾ മിഴിഞ്ഞു മിഴിഞ്ഞു വന്നത് കണ്ട്  വീണ്ടും ചിരിച്ചു. പറയുന്നതിനിടയ്ക്ക് ഇടയ്ക്കിടെ കണ്ണുകൾ വാതിൽക്കലേക്ക് നീണ്ടത് അറിയാതെയാണ്.  ഒരു പാദപതനം പ്രതീക്ഷിക്കുന്നതുപോലെ എന്നൊന്നും സ്വയം അംഗീകരിക്കാൻ കഴിഞ്ഞില്ല. 

എന്നാലും ഒരു പാദപതനം... 

ഇന്നലെയും കണ്ടു. തുറന്നിട്ട വാതിലിന് മുന്നിലൂടെ ഒട്ടും ധൃതിയില്ലാതെ മെല്ലെയൊന്ന് നോക്കി കടന്നുപോയി. പഴയ സിനിമാക്കഥകളിലെയോ നോവലുകളിലെയോ നായികമാരെപ്പോലെ പാദസരത്തിന്റെ  കിലുക്കമോ സാരിത്തുമ്പിന്റെ  ഉലയലോ  പിടയ്ക്കുന്ന കണ്ണുകളോ ഏറുകണ്ണിട്ട നോട്ടമോ ഒന്നുമില്ല. "എന്നെ മനസ്സിലായില്ലേ? ഞാനല്ലേ ദേ ഈ പോകുന്നത്"  എന്ന മട്ടിലുള്ള ഒരു നോട്ടം. ചിരിയില്ല. എന്നാൽ ചിരിക്കാൻ തയ്യാറാണ് എന്ന ഭാവം. മരുന്നോ ഭക്ഷണമോ എന്തൊക്കെയോ കയ്യിൽക്കരുതി പലതവണ നടന്നപ്പോഴെല്ലാം  ഒരു നോട്ടം മുറിയിലേക്ക് ഇട്ടുപോയി.  തിരിച്ചൊരു ചിരിയോ സൗഹൃദഭാവം പോലുമോ കൊടുത്തതുമില്ല.അതിനവർക്ക് പരാതിയില്ലെന്നും അതവർ പ്രതീക്ഷിക്കുന്നില്ലെന്നും തോന്നി. 

നിസ്സംഗത കോർത്ത ഈ മൗനഹാരം എങ്ങനെ കഴുത്തിൽ വന്നെന്നറിയില്ല...  വാതിലിന് പുറത്തേക്കിറങ്ങി കോറിഡോറിലൂടെ മെല്ലെ നടന്നു. തുറന്നിട്ട ചില വാതിലിലൂടെ അകത്തേക്ക് പാളി നോക്കി. എല്ലാ മുഖങ്ങളിലും ഒരേ നിസ്സംഗത.  എവിടുന്ന് വന്നെന്നോ എവിടേയ്ക്ക് പോകുന്നെന്നോ തിരക്കാൻ ഇഷ്ടപ്പെട്ടില്ല. ഇതിൽ ഏതോ ഒരു മുറിയിൽ ഒരു കൂട്ടിരിപ്പുകാരിയുണ്ട്. എവിടെയോ... ആർക്കറിയാം!  തിരികെ വന്ന്  കിടക്കയിലേക്കമർന്നു. 

"സാറേ, മാഡം വിളിച്ചിരുന്നു."

"ഉം"?

"വിവരങ്ങൾ തിരക്കി. തിരിച്ചു വിളിക്കാൻ പറഞ്ഞു"

"താൻ പോയി ഒരു ചായയും പഴംപൊരിയും  വാങ്ങി വാ"

ഫോണിൽ നോക്കി വെറുതേയിരുന്നു .  

" സ്നേഹിച്ചു മതിയാവാതെ വരുമ്പോൾ ക്ഷണിയ്ക്കാതെ വരുന്ന സൗന്ദര്യമാണ്  രതി. അല്ലാതെ  ക്ഷണിച്ചും ക്ഷണം സ്വീകരിച്ചും സംഭവിയ്ക്കുന്ന പ്രകടനമല്ല." 

വാക്കുകൾക്ക് ചിലപ്പോൾ ചാട്ടുളിയുടെ വീറുണ്ടാവും. ചിലപ്പോൾ കയ്പ്പും.

"നിങ്ങളുടെ എഴുത്തുകളെല്ലാം  ചേർത്ത് ഒരു പുസ്തകമാക്കിക്കൂടെ ചങ്ങാതി?"

"ഏയ്... ഇല്ലെടോ. എന്റേതായി ഒരക്ഷരം പോലും ഈ ലോകത്ത് അടയാളപ്പെട്ടുകൂടാ."

"നിങ്ങളൊരു വിചിത്രജന്മമാണ്!"

"ഓരോ ദിവസവും വൈകിട്ട് അന്നന്നത്തെ കോൾ ഹിസ്റ്ററി ഞാൻ മായ്ച് കളയും. വഴിയിൽ വീണ് മരിയ്ക്കാനുള്ളവനാണ് ഞാൻ. ഒരു പത്രത്താളിൽപ്പോലും വരാതെ ഒടുങ്ങാനുള്ളവൻ.      എന്റെ ഫോൺ പരിശോധിക്കുന്നവർക്ക് ഒന്നും കിട്ടില്ല. കിട്ടിക്കൂടാ."

" ജീവിതത്തിലും മരണത്തിലും ബാദ്ധ്യതയാവാത്തവൻ "... അവൾ ചിരിച്ചു. 

"നമുക്കൊരു യാത്ര പോയാലോ? ഒരു ഭ്രാന്തൻ യാത്ര? വായ് തോരാതെ സംസാരിക്കണം. എന്നാൽ പരസ്പരം വിശേഷങ്ങൾ തിരക്കരുത്. ഒന്നിച്ചു നടക്കണം. എന്നാൽ ഒട്ടിച്ചേരരുത്. എന്തും പറയണം. എന്നാൽ പറഞ്ഞതൊന്നും ബാദ്ധ്യതയാവരുത്. പ്രണയത്തെക്കുറിച്ച് സംസാരിക്കണം. എന്നാൽ എന്നോട് പ്രണയമാണ് എന്ന് പറയരുത്"...

"നിർത്ത് നിർത്ത്!  എന്ത് പറയരുത്? " 

"പ്രണയമാണെന്ന്"...

"ഹ! എന്റെ  പട്ടി പറയും"!

" അങ്ങനെ നിസാരമാക്കണ്ട.  പ്രണയവും  രതിയും ഒരേ നാണയത്തിൻ്റെ ഇരുപുറങ്ങളാണെടോ... അവർ  അതിഥികളാണ്. നാളും  തിഥിയും നോക്കേണ്ടാത്തവർ. ക്ഷണിയ്ക്കാതെ കയറിവരുന്നവർ. അനുവാദം ചോദിയ്ക്കാതെ കയറിവരികയും അനുവാദമില്ലാതെ ഇറങ്ങിപ്പോവുകയും ചെയ്യുന്നവർ. "

 "എടോ  മനുഷ്യാ , ഒന്ന് പറയാതെ വയ്യ. തന്നോട് സംസാരിച്ചിരുന്നാൽ എന്റെ ക്രിയേറ്റിവിറ്റി കൂടും."

"സത്യം? ഇപ്പൊ എന്താണ് ചെയ്യാൻ തോന്നുന്നത്?"

"ഇപ്പോഴോ? രണ്ട് മൂട്  കപ്പ പറിച്ച്  പുഴുങ്ങാൻ തോന്നുന്നു. ഇത്തിരി നേരം കൂടി സംസാരിച്ചാൽ രണ്ട്  ഉണക്കമീനും കൂടി ചുടും  ഞാൻ".

ചിരി എവിടെ നിർത്തണം എന്നറിയാതെയായി. കേട്ടിട്ടും കേട്ടില്ലെന്ന  മട്ടിൽ കുറുമ്പ് പറയുന്നവളേ , ഇതുതന്നെയാണ് നമ്മുടെ കൂട്ടിന്റെ കാതൽ...

ഡോക്ടറും പരിവാരങ്ങളും കേറിവന്നു. പരസ്പരം എന്തൊക്കെയോ മനസ്സിലാവാത്ത ഭാഷ പറഞ്ഞ് തിരിച്ചിറങ്ങി. ആ പ്രഹസനം കഴിഞ്ഞു.  വീണ്ടുമാ പാദപതനം. എന്താണ് അവരുടെ മുഖത്ത്? കുറുമ്പൊ കുസൃതിയോ? അന്നവരൊരു  ചിരിയെറിഞ്ഞു പോയി. തിരിച്ചുവരുംവഴി മുറിയുടെ വാതിൽക്കൽ വന്നുനിന്നു ചിരിച്ചു. 

"അറിയോ എന്നല്ലേ? അറിയും. ഇവിടെ എന്നും കാണാറുണ്ടല്ലോ. അതിനപ്പുറം ഏത് മനുഷ്യരാണ്  പരസ്പരം അറിയുന്നത്? നാളെയോ മറ്റന്നാളോ അതിനടുത്ത ദിവസമോ ഞങ്ങളങ്ങു പോകും. അപ്പോളൊരു ചിരിയുടെ കടം ബാക്കി കിടക്കട്ടെ മാഷേ..."

അവർ നടന്നുനീങ്ങുന്നത് നോക്കി വാക്കുമുട്ടി നിന്നു. പിറ്റേന്ന് നോക്കിയിരുന്നു, ചിരിയുടെ കടം വീട്ടാൻ. കടവും കടപ്പാടും വേണ്ട. ഉച്ചവരെ നോക്കി. വന്നില്ല. വൈകുന്നേരം വരെ നോക്കി. വന്നില്ല. അതിന്റെ പിറ്റേന്നും വന്നില്ല. ഓരോ  ശബ്ദവും കാതോർത്തു. ഓരോ നിഴലും ശ്രദ്ധിച്ചു. കണ്ടില്ല. മെല്ലെ എഴുന്നേറ്റ് വാതിൽക്കൽ ചെന്ന് ഇരുപുറവും നോക്കി. ശൂന്യത... മനുഷ്യന്റെ വില നിർണ്ണയിയ്ക്കുന്നത് അവരോട് ഇണങ്ങുന്ന  വൈകാരികസാന്ദ്രതയുടെ അനുഭൂതിയിലാണ് എന്ന് ഇന്നലെവരെ കണ്ട ഒരു സാകൂതമായ നോട്ടം പഠിപ്പിച്ചു പോയിരിയ്ക്കുന്നു! ഇനിയൊരിക്കലും കാണാത്ത വിധം... 

പിറ്റേന്ന് വീണ്ടും വാതിൽക്കൽ ചെന്ന് പതറിനിന്നു. ആരെങ്കിലുമൊന്ന് കടന്നുവന്നിരുന്നെങ്കിൽ ... വെറുതെയൊരു ചിരിയെങ്കിലും... 

2022, ഫെബ്രുവരി 6, ഞായറാഴ്‌ച

ഒറ്റമരം .

0 അഭിപ്രായ(ങ്ങള്‍)
  ഒറ്റമരം 
-------------
പറയാൻ  കൊള്ളാവുന്ന ഒരു സൂക്കേടും ഈ കൊച്ചിന് വരൂലല്ലോ! എന്നും കുന്നും ഇതന്നെ . വൈദ്യരെ കൊച്ചിന് ചൊറിയാ ന്ന്  പറഞ്ഞു  പറഞ്ഞ്  മടുത്തു. കഷായം കുടിച്ചുകുടിച്ചു കൊച്ചിന്റെ ചോരയ്ക്ക്   വരെ കയ്പ്പായിട്ടുണ്ടാവും . കഷായക്കുറിപ്പടി  കീറപ്പേഴ്സിലേയ്ക്ക്  തിരുകി. ഒക്കത്തിരുന്നു ഞെളിപിരി  കൊണ്ട  കൊച്ചിന്റെ തുടയ്ക്കൊരു പിച്ച്  കൊടുത്തു.  

"അടങ്ങിയിരി കൊച്ചേ".. 

അവള് കീറിപ്പൊളിച്ചു.  കഷായക്കൂട്ടിന്റെ സഞ്ചി പിടിച്ച   കയ്യിൽത്തൂങ്ങി മൂത്തതുമുണ്ട്. നടക്കുവാണോ  അതോ ഓടുവാണോ എന്ന് അവർക്കോ കാണുന്നവർക്കോ തിട്ടമില്ല. കല്ലിൽത്തട്ടി കാലിന്റെ  പെരുവിരൽ  തൊലി  പോയി  ചോര പൊടിഞ്ഞു . 

"ഹൗ! പണ്ടാരം...  ഒടുക്കത്തെയാവാൻ"

ചോര പൊടിഞ്ഞ വിരലിൽ മറ്റേ  കാല് കൊണ്ട് അമർത്തി ഒരു നിമിഷം നിന്നു. അരികിലെത്തി വേഗത കുറച്ച ലോറിയിൽ  നിന്നും  "പോരണ്ടോ"  എന്ന ആഭാസച്ചോദ്യം പുറത്തേക്ക്  തെറിച്ചു. വെട്ടരിവാളിന്റെ  മൂർച്ചയുള്ള ഒരു നോട്ടം കൊണ്ട് ആ ചോദ്യത്തെ അവർ അരിഞ്ഞിട്ടു.  അളിഞ്ഞ  ചിരിയോടെ ലോറി മുന്നോട്ടെടുത്തു .     പുത്തൻ   ചാണോത്തിന്റെ  മണമുള്ള തറേലേക്ക്   കഷായക്കൂട്ടും പിള്ളേരും  ഒരുമിച്ചമർന്നു. ആൾമറേല്യാത്ത കിണറ്റിലേക്ക് തൊട്ടി വീണപ്പോ  വല്ലാത്ത മുഴക്കം. വെള്ളം കയ്യിൽ  കോരിയെടുത്ത് മുഖത്തേക്ക് തെറിപ്പിച്ചു. പിള്ളേരുടെ  അടുത്തുവന്നു തളർന്ന്  ഇരിയ്ക്കുമ്പോ  വായിച്ചെടുക്കാനാവാത്ത ഭാവമായിരുന്നു കണ്ണുകളിൽ. 

"വിശക്കണ്"  പിള്ളേരുടെ   ദയനീയതയ്ക്ക്  മുന്നിൽ റേഷനരി തിളയ്ക്കുന്ന ഗന്ധം  പരന്നു. തേങ്ങ ചമ്മന്തിയരച്ച് വെള്ളത്തിൽ കലക്കി കടുക് വറുത്ത്, പപ്പടവും  ചുട്ട് മുന്നിലേയ്ക്ക് വച്ചപ്പോ  പിള്ളേര്  ചിരിച്ചു. അതിന് അപ്പുറത്തേക്ക്  ഒരു രുചി ഉണ്ടെന്ന് അതുങ്ങൾക്ക്  അറിയില്ലായിരുന്നു. 

വെയില് ആറീപ്പോ  മരുന്നിട്ട്  തിളപ്പിച്ച  വെള്ളം കോരിയൊഴിച്ച് ഇഞ്ച കൊണ്ട് തേച്ചുരച്ച്  കഴുകുമ്പോ  കൊച്ചിന്റെ അലറിവിളി കേട്ട് കുഞ്ഞാണി അയലോക്കത്തുനിന്നു ഓടിവന്ന്  "പാവം"  എന്ന് സഹതപിച്ചപ്പോ   അവരെ വെറുതെ ഒന്ന് നോക്കി. കൊച്ചിനെ കുളിപ്പിയ്ക്കുമ്പോ  നോക്കിനിന്ന്  അഭിപ്രായം പറയുന്നത്  തീരെ ഇഷ്ടമായില്ലെന്ന് കടുപ്പിച്ച നോട്ടം  കണ്ടാലറിയാം.   കുഞ്ഞാണി ഒന്ന്  പതറി  മിണ്ടാതെ  നിന്നു.  പിന്നെ  സ്നേഹത്തോടെ പറഞ്ഞു, 

"ഇന്ന് കൊച്ചിമ്പാക്കള്   പണിയ്ക്ക്  പോയില്ലാല്ലേ?  നാളെ കൊച്ചിനെ ഞാന്നോക്കാ". 

"വേണ്ട കുഞ്ഞാണി.  പാപ്പേടെ  വീട്ടി   കൊണ്ടാക്കീട്ടാ പൂവാ.  സൊന്തോം ബന്തോം ന്നൊക്കെ പറഞ്ഞാ അതല്ലേ"... 

"പുള്ളക്ക് ദീനല്ലേ കൊച്ചിമ്പാക്കളെ.. എങ്ങും കൊണ്ടോവണ്ട ഞാന്നോക്കാ"  

ചാണകം ഉണങ്ങാത്ത ഇറയത്തിരുന്നു കുഞ്ഞാണി പഴങ്കഞ്ഞി കുടിച്ചു... 

പണിസ്ഥലത്തേക്ക്  'കൊച്ചിമ്പാക്കളേ..'  ന്നു നിലവിളിച്ച്  ഓടിയെത്തിയ കുഞ്ഞാണിയുടെ തോളത്ത് കിടന്ന കൊച്ചിന്റെ തലയിൽ നിന്നും ചോരയൊലിച്ചു. 

"പുള്ള വീണ് കൊച്ചിമ്പാക്കളെ"  പേടിച്ചു പതറി കുഞ്ഞാണി... 

ഉള്ളംകാലിൽ നിന്നൊരു മരവിപ്പ് കേറി...

"സാറേ, കൊച്ചിനെ ആശൂത്രീ കൊണ്ടോണം. പൈസയില്ല"... ദയയ്ക്കായി കാത്തു. 

അനുതാപം നോട്ടുകളുടെ പരുവത്തിൽ ചുരുട്ടിപ്പിടിച്ചുകൊണ്ടോടി. ഷർട്ടും മുണ്ടുമിട്ട മെലിഞ്ഞുണങ്ങിയ ദൈവം ടാക്സിയോടിച്ചു. 

"ചേച്ചി പേടിയ്ക്കണ്ട. കൊച്ചിനെ ഡോക്ടറെ കാണിച്ചിട്ട് പോരെ. ഞാൻ തിരിച്ചു കൊണ്ടുവിടാം.". 

ബാക്കിവന്ന മുഷിഞ്ഞ നോട്ടുകൾ പെറുക്കിയപ്പോ ദൈവം പറഞ്ഞു,  "കാശ്  വേണ്ട ചേച്ചി " 

അല്ലെങ്കിലും ദൈവത്തിനു എന്തിനാ കാശ് ! കണ്ണീരില്ലാത്ത വരണ്ട കണ്ണുകൾ  ദൈവത്തെ നിസ്സഹായതയോടെ നോക്കി...

അരിപ്പാട്ട  പാത്രത്തിലേക്ക് കൊട്ടി. അകലം പാലിച്ച്  തുള്ളി മറിയുന്ന അരിമണികളെ നോക്കിയിരുന്നപ്പോ ഉള്ളിൽ എല്ലാത്തിനോടുമുള്ള ഒരു സമദൂരഭാവമുണ്ടായിരുന്നു.  വേദനിച്ച്  മയങ്ങിപ്പോയ കൊച്ചിനെ നോക്കിയപ്പോഴും  അതേ  ഭാവം.

 "അച്ഛന്ത്യേമ്മേ?  വാവയ്ക്ക് ഉവ്വാവ് വന്നൂന്ന് പറയാനാ" മൂത്തതിന്റെ കാറും കോളും കൊണ്ട  മുഖം ആർത്തലച്ചു പെയ്യാൻ തുടങ്ങി.

"ദേ  മിണ്ടാതിരുന്നോട്ടോ കൊച്ചേ... കഞ്ഞി കുടിച്ചേച്ച് പോയി കെടക്ക് ... "  പിന്നെയവരെന്തോ  പിറുപിറുത്തു. കൊച്ചിന് കഞ്ഞി കൊടുത്ത്  ചുമരിൽ ചാരിയിരുന്ന് കടം മേടിച്ച കാശ് എങ്ങനെ തിരിച്ചുകൊടുക്കും എന്നാലോചിച്ചു. കൂലി കിട്ടുമ്പോ കൊടുക്കണം. അതിന് പകരം വീട്ടിലേക്കുള്ളത് എന്താ വെട്ടിക്കുറയ്ക്കേണ്ടതെന്നും ആലോചിച്ചിരുന്ന് മയങ്ങി. 

"സരസ്വതീ"... 

ഞെട്ടിയെഴുന്നേറ്റ് വാതിൽ തുറന്നു. ആൾരൂപം പൂണ്ട ഒരു ചുവന്ന കൊടി  ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വന്നു. വാതിലടച്ചു. 

"എന്തെങ്കിലും കഴിയ്ക്കാനുണ്ടോ? ഇന്നലെ രാത്രി മുതൽ പട്ടിണിയാ"  പറച്ചിലിലെ  തിടുക്കം കണ്ടപ്പോ  പറയാൻ വന്നത് പറയണോ  അതോ വിഴുങ്ങണോന്നായി.  

"ഇരുന്നാട്ടെ" 

വറ്റുകൾക്കിടയിലെ അകലം കൂടി. 

"സഖാവേ"... 

പുറത്ത് നിന്നും കേട്ട ചീവീടിന്റെ ശബ്ദം പോലും വെപ്രാളപ്പെടുത്തിയ നേരത്ത് ആ വിളി അനാഥമായി.  "സഖാവേ നമ്മുടെ കൊച്ചിന് ..."

അത് കേൾക്കുന്നതിന് മുന്നേ, "സരസ്വതീ, ഞാനിവിടെ വന്നിട്ടില്ല, നീയെന്നെ കണ്ടിട്ടില്ല.    കൊച്ചുങ്ങളുറങ്ങിപ്പോയല്ലോ"  എന്ന്  തിടുക്കത്തിൽ പറഞ്ഞ് ഇരുട്ടിൽ മറഞ്ഞ ചുവപ്പുനിറം. രാത്രിയുടെ കനത്ത കറുപ്പിലേക്ക് നോക്കി അവർ വെറുതെ നിന്നു. ചുവപ്പിന്റെ എരിതീത്തിളക്കം അവരുടെ കണ്ണുകളിൽ പ്രതിഫലിച്ചു. ആ തിളക്കം നെഞ്ചിൽ പറ്റിച്ചേർന്നു കിടന്ന താലിയിൽ തട്ടി... എന്നും എപ്പോഴും  വേനൽപ്പൂക്കൾ നിറഞ്ഞ പ്ലാശ് മരം പോലെ...  ഒറ്റയ്ക്ക് നിന്നെരിയുന്ന തീമരം... 

"രണ്ടൂടി  ഒരു പറ അരീടെ  ചോറ് തിന്നും. ചവം! ശാശ്ക്കള്.. ഇതുങ്ങളെ തീറ്റിപ്പോറ്റാൻ   ഞങ്ങളെക്കൊണ്ട് പാങ്ങില്ല."

ഒന്നിനെ ഒക്കത്ത്  വച്ച്  ഒന്നിനെ കയ്യിലും പിടിച്ച തീമരം ഉരുകിയൊഴുകി! കണ്ണിൽനിന്നും നീരാവി പൊങ്ങി. 

"കൊച്ചിമ്പാക്കളെ, പുള്ളേരെ  ഞാന്നോക്കാം"  കരീല അടിച്ചുനിന്ന കുഞ്ഞാണി നെഞ്ച്  വിരിച്ചു. രണ്ടെണ്ണത്തിനേം  ചേർത്തു പിടിച്ച് അവര്  സ്നേഹം പ്രകടിപ്പിച്ചു. "കൊച്ചിമ്പാക്കളെമ്മാര്യന്നെ മൂത്തത്. ചിരില്യ കളീല്യ. പാവം"...

കുഞ്ഞാണിയുടെ വീട്ടിലെ ദാരിദ്ര്യപ്പങ്ക്  ആർത്തിയോടെ വാരിത്തിന്ന മൂത്തതിന്, അത് അമ്മയോട് പറയാനുള്ള പ്രായമെത്തിയിരുന്നില്ല.  കുഞ്ഞാണി മിണ്ടിയതുമില്ല. അതിന്റെ കുഞ്ഞിക്കാലുകളിൽ കടിച്ച ഉറുമ്പുകളെ  'നോവിന്റെ പുളിയുറുമ്പുകൾ'  എന്നൊക്കെ പ്രായമാകുമ്പോ അത് വിളിയ്ക്കുമായിരിയ്ക്കും...

പിന്നെയിങ്ങോട്ട് കാലമെത്ര പോന്നു!  ഇരുട്ടെത്ര മാഞ്ഞു!  ഒരിയ്ക്കലും ഇരുട്ടിലേക്ക് മാഞ്ഞുപോകാതെയായ  ചുവപ്പ്!  ഓർമ്മകൾ അലക്കിത്തേച്ച് വൃത്തിയായി മടക്കിവച്ചിരുന്നു... ഓരോന്നുമെടുത്ത്  മടക്ക് നിവർത്തുമ്പോ  ആവേശമൊട്ടും ചോരുന്നില്ല. വെന്തുരുകി പതം  വന്ന മനസ്സും ചിന്തകളും. 

"ഇങ്ക്വിലാബ് സിന്ദാബാദ്!"  

ഞെട്ടിപ്പിടഞ്ഞു.  ഉള്ളംകാലിൽ നിന്നൊരു തരിപ്പ്  കേറി.  പിന്നെ നരച്ച മുടി മാടിയൊതുക്കി അവരിരുന്നു. അതേ സമദൂരഭാവത്തോടെ. കലങ്ങിമറിഞ്ഞ  പുഴ പോലെ വികാരങ്ങൾ  കലങ്ങിക്കിടന്നു കണ്ണുകളിൽ.  സഖാവ് യാത്രയാവുകയാണ്. ഇങ്ക്വിലാബിന്റെ ഇടയിലൂടെ ഉയർന്ന  പുകച്ചുരുളുകളോട്  അവർ പിറുപിറുത്തു... 

നന്ദി സഖാവേ! എന്റെ സമകാലികനായി ഈ ഭൂമിയിലേക്ക് വന്നതിന്! എന്നെ ജീവിതത്തിലേക്ക് കൂട്ടിയതിന്!. യാത്രകൾ അവസാനിക്കുന്നത്  തുടങ്ങിയിടത്തുതന്നെയാവട്ടെ. തിരിച്ചുവരണം. ഇനിയും ഇങ്ക്വിലാബ് വിളിക്കണം.  മുങ്ങുന്ന കപ്പലിലെ കപ്പിത്താനാവണം.  ഒരിയ്ക്കൽക്കൂടി നമുക്കൊന്ന് കൈ കോർക്കാതെ  നടക്കണം.  വേനലിൽ പൂത്ത   ഒറ്റമരം പോലെ എനിയ്ക്കിനിയുമെരിയണം.  ഇനിയും  വരാനുള്ളൊരു   യാത്രയാണ് സഖാവേ!.. . 
 
Copyright © .