2014, ഏപ്രിൽ 29, ചൊവ്വാഴ്ച

0 അഭിപ്രായ(ങ്ങള്‍)
    ( പ്രണയം ഡിസ്കഷനിൽ നിന്നും...)




Delete
ആദ്യപ്രണയത്തിൽ  എന്റെ ഹൃദയാകാശത്ത്  ജ്വലിച്ചുനിന്നത് .........സൂര്യൻ ..!!!  ഒരേയൊരു   സൂര്യൻ....!!!  അവിടെ  പകരം  വയ്ക്കാൻ  മറ്റൊന്നില്ല .  ഉണ്ടാവുകയുമില്ല .. അതൊരു സ്വപ്നം പോലെ മറഞ്ഞു .  പിന്നെ   ജീവിതം  വന്നു....അതിലേയ്ക്ക്  ഞാൻ  പ്രണയത്തെ  ക്ഷണിച്ച്ചുകൊണ്ടുവന്നു .   പക്ഷെ അത്,, തല്ലിപ്പഴുപ്പിച്ച മാമ്പഴം  പോലിരുന്നു .  എങ്കിലും  ആ  ഇത്തിരി  മധുരം   കൊണ്ട്  ഞാനെന്റെ   ജീവിതം  നിറച്ചു .   മറ്റൊന്നും  ചെയ്യാനില്ലായിരുന്നു   എനിയ്ക്ക് .  അപ്പോഴും  എന്റെ  സൂര്യൻ  ഒരുപാട്   മുകളിലുണ്ടായിരുന്നു  ..  ഞാൻ  ഇങ്ങ്  താഴെയും...........തൊട്ടില്ലെങ്കിലും   തഴുകിയില്ലെങ്കിലും  ,  ഞാനറിഞ്ഞു   ആ പ്രകാശം..............ഒരുപാട്  ദൂരെ  നിന്ന് .......ഒരു  സൂര്യകാന്തി  പോലെ........ഇതളുകൾ  കൊഴിഞ്ഞ്   താഴെ   വീഴുന്നത്  വരെ..........



Delete
നന്ദി മൊട്ടക്കുട്ടി ,,,....ദൂരെ നിന്ന് ഈ പ്രകാശം തരാൻ മാത്രമേ  ഇനി   എനിയ്ക്ക് കഴിയൂ എന്ന് എന്റെ സൂര്യൻ എന്നോട് പറഞ്ഞപ്പോൾ........ അത് മതി ...എന്ന് മൗനസമ്മതം നല്കിയ എന്റെ മനസ്സ് ഉരുക്കിയൊഴിച്ച്  ,  എന്റെ  ആദ്യപ്രണയത്തേക്കുറിച്ച്  ഞാനെഴുതുമ്പോൾ  ,   അത്,  ഇങ്ങനെയല്ലാതെ  മറ്റെങ്ങനെയാണ്   വരിക ചങ്ങാതി? സൂര്യന് പകരം വയ്ക്കാൻ മറ്റെന്താണ് ഉള്ളത്? ഒരുപാട് അകലെയുണ്ട് ഒരു 

സൂര്യൻ.........എനിയ്ക്ക് കാണാം......


ശിവനന്ദയുടെ സാഹിത്യം കലര്‍ന്ന വരികളിലൂടെ പ്രണയത്തെ വായിക്കുക എന്നത് നല്ല ഒരു അനുഭവം തരുന്നു. എങ്കിലും എനിക്ക് പറയാനുള്ളത് പറയട്ടെ.. സൂര്യനേ പോലെ ചൂടും  പ്രകാശവും തരാന്‍ കഴിയില്ലെങ്കിലും. നനുനനുത്ത കുളിരും അല്പം പ്രകാശവും ചന്ദ്രനും തരാനാവും. സൂര്യന്‍റെ വിടവാങ്ങലിനു ശേഷം നമ്മില്‍ പലരും കാത്തിരിക്കുന്നത് ആ പാല്‍നിലാവിനെയാണ്. ആ നിലവില്‍ ലയിചിരിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്‌ ഭൂമിയില്‍. എങ്കിലും ആ സൂര്യപ്രഭാവത്തിന്റെ ഓര്‍മ്മകള്‍ ചന്ദ്രന്‍റെ ശോഭ കെടുത്തും...അതല്ലേ ശരി,





Delete
സൂര്യൻ സ്വയം പിൻവാങ്ങിയത് കൊണ്ട് മാത്രമാണ് നിലാവ് വന്നത്. എങ്കിലും  ആ നിലാവിനെയും ഞാൻ ഒരുപാട് സ്നേഹിയ്ക്കുന്നു. ആ നിലാവിൽ ഇരിയ്ക്കുമ്പോഴും ഞാൻ പ്രതീക്ഷിയ്ക്കും  ,  നാളെ സൂര്യൻ ഉദിയ്ക്കും............ഒരോ നിലാവിലും ഞാനത് പ്രതീക്ഷിയ്ക്കും...ആ പ്രതീക്ഷ അസ്തമിയ്ക്കണമെങ്കിൽ ,  ഒന്നുകിൽ സൂര്യൻ കത്തി ഒരുപിടി ചാരമാകണം...അല്ലെങ്കിൽ  ഞാൻ കത്തി ഒരുപിടി ....ചാരമാകണം.....




Delete






Delete
Delete

2014, ഏപ്രിൽ 24, വ്യാഴാഴ്‌ച

ദൈവത്തിന്റെ താഴ്വര

2 അഭിപ്രായ(ങ്ങള്‍)
ദൈവത്തിന്റെതാഴ് വര . 

- ശിവനന്ദ 

                                      ചങ്ങല  ഉരഞ്ഞ്  വ്രണമായി  പഴുത്തഴുകിയ  കാലിലേക്ക്  നോക്കിയിരുന്ന്  ചിരിച്ചു . ആത്മനിന്ദയുടെ  ചിരിയാണോ ? അതോ  ആത്മപീഡനത്തിന്റെയൊ ? അതോ  ഇനി  ആത്മസംതൃപ്തിയാണോ ? ആവോ  അറിയില്ല .

"നിങ്ങളെന്റെ  ഭർത്തവായിപ്പോയതുകൊണ്ടുമാത്രമാണ്  ഞാൻ  തിരിച്ചു  തല്ലാത്തത് . പക്ഷെ  മനസ്സുകൊണ്ട്  ഒരായിരം  പ്രാവിശ്യമെങ്കിലും  ഞാൻ  നിങ്ങളെ  കൊന്നുകഴിഞ്ഞു ".

അമർന്ന  സ്വരത്തിൽ  ഭാര്യ  പറഞ്ഞു . അവിടെ , അവളിലെ  ഭാര്യ  ആദരണീയയായെന്നു  അന്ന്  മനസ്സിലാക്കീല്ലല്ലോ . എന്നിലെ  ആധിപത്യമോഹിയായ  മണ്ടൻ  പുരുഷൻ  കരുതി  അവൾ  തോൽവി  സമ്മതിച്ചതാണെന്ന് . പക്ഷെ  ജയത്തെ  ഉള്ളിലൊളിപ്പിച്ച്  തോൽവി  പ്രഖ്യാപിച്ച  അവൾ , ' ഭാര്യ ' യെന്ന  സ്ഥാനത്തിന്റെ  മഹനീയത  പറയാതെ  പറയുകയായിരുന്നു .

                                           മുഖമടച്ചുകൊടുത്ത  അടിയിൽ  ചെവിയിൽനിന്നൊഴുകിയ  രക്തത്തുള്ളികൾ  തുടച്ചെടുത്തുകൊണ്ടാണവളതു  പറഞ്ഞത് . മുറിവേറ്റ  കാട്ടുമൃഗത്തിന്റെ  മുരൾച്ചപോലിരുന്നു  സ്വരം . കണ്ണുകളിൽ  ഒരായിരം  സൂര്യന്മാർ  കത്തിക്കാളുന്നുണ്ടായിരുന്നു . അതുകണ്ടപ്പോൾ  കുറെ  ചീഞ്ഞഴുകിയ  തെറിവാക്കുകൾ  കൊണ്ട്  അവളെ  അഭിഷേകം  ചെയ്യാനാണെനിക്കു  തോന്നിയത് . അങ്ങനെതന്നെ  ചെയ്തു . പക്ഷെ  അവളത്  ശ്രദ്ധിച്ചതേയില്ല . പ്രതികരിച്ചുമില്ല . അതുകൊണ്ടുതന്നെ  ആ  അസഭ്യവാക്കുകളത്രയും  എന്റേതുതന്നെയായി  അവശേഷിച്ചു . ഞാൻ  കൊടുക്കുന്നത്  അവൾ  സ്വീകരിച്ചില്ലെങ്കിൽ  പിന്നെ  അത്  എന്റെതുമാത്രമായിരിക്കുമെന്ന്  ചിന്തിക്കാൻ  എത്ര  കാലമെടുത്തു ! 

                                              എന്തിനാവളെ  അത്രമേൽ  ക്രൂശിച്ചത് ? ഈ  ചോദ്യം  ഞാനെന്നോടുതന്നെ  ചോദിച്ചത് ഇപ്പോഴല്ലേ ?  അന്നങ്ങനെ  തോന്നിയില്ലല്ലോ . വിഡ്ഢികളുടെ  സ്വർഗത്തിൽ  കുറെ  മിഥ്യാധാരണകളുമായി  മദിച്ചുനടന്നു . മദ്യം ............. മദ്യമാണെല്ലം  തകർത്തുകളഞ്ഞത്‌ . മദ്യപിച്ചുകഴിഞ്ഞാൽപ്പിന്നെ  കണ്ണിന്  മഞ്ഞനിറമാണ് . സംശയത്തിന്റെ  മഞ്ഞനിറം .അങ്ങനെ  ഭാര്യ  ഒരു  മഞ്ഞസ്ത്രീയായി . ആദ്യമവൾ  പകച്ചു . പിന്നെ  അവിശ്വസ്സനീയതയോടെ  നോക്കി . ശേഷം  എതിർത്തു . ആത്മാഭിമാനത്തിന്  ക്ഷതമേറ്റപ്പോൾ  അവൾ  ശൗര്യത്തോടെ  നേരിട്ടു . പക്ഷെ  എന്റെ  നേരെ  ചൂണ്ടുന്ന  വിരലുകളത്രയും  അരിഞ്ഞുകളയുന്നതായിരുന്നല്ലൊ  എനിക്കിഷ്ടം . അടിച്ചു , തൊഴിച്ചു , മുടിയിൽപ്പിടിച്ച് വലിച്ചിഴച്ചു ..........

                                                                   അവൾ  കരഞ്ഞതേയില്ല . വാചകങ്ങൾ  വാക്കുകളിലേക്ക്‌  ചുരുങ്ങി . ഒടുവിൽ .............. മനസ്സിൽ  അഗ്നിപർവ്വതങ്ങളെ  ഗർഭം  ധരിച്ചുകൊണ്ടവൾ  മൗനത്തിലമർന്നു ..............

"ഞാനൊരാളോട്  സംസാരിക്കണമെങ്കിൽ   അത്  കേൾക്കാനുള്ള  ഏറ്റവും  കുറഞ്ഞ  യോഗ്യതയെങ്കിലും  അയാൾക്ക്‌  വേണം . വാക്കുകളെനിക്കു  വിലപ്പെട്ടതാണ്‌ ."

പരഞ്ഞവസാനിപ്പിച്ചുകൊണ്ടവൾ   തിരിഞ്ഞുനടന്നു . പക്ഷെ  ഞാൻ  യുദ്ധം  നിർത്തിയില്ല . സ്ഥാനത്ത്  ആരുമില്ലാത്തിടത്തോളംകാലം  ഞാനെന്റെ  നിഴലിനോടാണ്‌  യുദ്ധം  ചെയ്യുന്നതെന്ന്  ചിന്തിക്കാൻ  മദ്യമെന്നെ  അനുവദിച്ചിരുന്നില്ലല്ലൊ . 

"സ്നേഹം  ആവശ്യമുള്ളിടത്തേക്ക്   അത്  സ്വയം  ഒഴുകിയെത്തും . ആവശ്യമില്ലാത്തിടത്ത്  അതിന്റെ  ഒഴുക്ക്  നിലക്കുകയും  ചെയ്യും ".

അവളൊരിക്കൽ   ആത്മഗതം  പോലെയാണത്  പറഞ്ഞത് . അതൊരു    മുന്നറിയിപ്പായിരുന്നോ  എന്നറിയില്ല . ഞങ്ങളുടെ  ഇടയിൽ  സ്നേഹത്തിന്റെ  ഒഴുക്കുണ്ടായിരുന്നോ ? ആവോ . ആർക്കറിയാം ! അതെന്നെങ്കിലും  നിലച്ചുപോയതാണൊ ? അതുമറിയില്ല . എങ്ങനെയറിയാനാണ് ? എന്റെ  കണ്ണിൽ  ഭാര്യ  ഒരു  മഞ്ഞ  സ്ത്രീയായിരുന്നല്ലോ .

                                         ഭാര്യ  എന്ന  നിലയിൽ  യാതൊരു  പരിഗണനയും  കൊടുക്കാതെ ......... വേശ്യയെന്നു  വിളിച്ചു , ജീവിതത്തിൽ  നിന്നൊഴിഞ്ഞുപോകാൻ  പറഞ്ഞു , ആത്മഹത്യ  ചെയ്യാൻ  പ്രേരിപ്പിച്ചു , പറിച്ചെറിഞ്ഞിട്ടും  ഇത്തിക്കണ്ണിപോലെ  പിടിച്ചുതൂങ്ങാൻ  നാണമില്ലേ  എന്ന്   ചോദിച്ചു .

എങ്ങനെയാണ്  ഭാര്യയെന്ന  സ്ത്രീ  അതെല്ലാം  സഹിച്ചതെന്ന്  ആലോചിയ്ക്കാൻ  ഇക്കണ്ട  കാലമെടുത്തല്ലോ . ഒറ്റ   വാചകമേ  അവൾ  പറഞ്ഞുള്ളൂ .

"എന്റെ  മക്കൾ  അച്ചനുമമ്മയുമുള്ളവരായിത്തന്നെ  ജീവിക്കണം ".

വല്ലാത്ത  മൂർച്ചയുണ്ടായിരുന്നു  സ്വരത്തിന് . ആത്മരോഷം  രാകി  മൂർച്ചകൂട്ടിയ  ആ  വാക്കുകൾ  ഏൽപ്പിച്ച  പരിക്ക് 
വേദന  വമിപ്പിച്ചത് ഇപ്പോഴല്ലേ ?

കാലിൽ  ആയിരം  സൂചികൾ  കുത്തിയിറക്കുന്നതുപോലെ ........... വേദനയല്ല . സന്തോഷം ......... സംതൃപ്തി ..... ഇത്രയും  പോരാ . ഇനിയുമിനിയും  വേണം . ദേഹമാസകലം   വൃണങ്ങൾ  വരണം . ഓരോ  ഇഞ്ച്  സ്ഥലവും  പുഴുക്കൾ  അരിച്ചു  തീർക്കണം . മുഷിഞ്ഞുനാറിയ  കീറത്തുണികൊണ്ട്  മൂടിയിട്ട്  പുഴുക്കൾക്ക്  സംരക്ഷണം  കൊടുത്തു . എന്നെങ്കിലും  കൊടുത്തോ  ഭാര്യക്കും  മകൾക്കും  ഒരു  സംരക്ഷണം ? മകൾ ? മകളോ ? ഏതു  മകൾ ? പെട്ടെന്ന്   കീറത്തുണി  മാറ്റി  പുഴുക്കളോട്  സൗഹൃദത്തോടെ  പറഞ്ഞു .

"എന്തിനാണിത്ര  താമസം ? വേഗമാകട്ടെ ".

വീണ്ടും  മകൾ ........ എന്റെ .......... എന്റെ  കുഞ്ഞ് ...... ഹോ ! എന്റെ  ദൈവമേ ! നിലത്ത്  കിടന്നുരുണ്ടു . തലമുടി  വലിച്ചുപറിച്ചു . അരിക്കുന്ന  പുഴുക്കളോട്  അലറിവിളിച്ചു .

"ഞാനെന്റെ  ദേഹം  ഇഷ്ടദാനം  തന്നതല്ലേ ? എന്തിനാണിത്ര  അമാന്തം ? തിന്ന് . മത്സരിച്ചു  തിന്ന് ".........

പക്ഷെ  എന്റെ  അലർച്ചക്കുമേലെ  ഭാര്യയുടെ  അലർച്ച  മുഴങ്ങിക്കൊണ്ടേയിരുന്നു .

"ദുഷ്ടാ ..... ഇനി  നീയി  ഭൂമിയിൽ  വേണ്ട ".

കൈയ്യിൽ  വെട്ടുകത്തിയുമായി  പാഞ്ഞടുത്ത  അവൾ  പൊട്ടിത്തെറിച്ച  അഗ്നിപർവ്വതം  പോലെ . കണ്ണിൽ  നിന്നുംതിളക്കുന്ന  ലാവ  ഒഴുക്കികൊണ്ട് . മദ്യത്തിന്റെ  ലഹരിയിൽ  അന്തംവിട്ടു  ഒന്നിനുമാവാതെ  നിന്ന  നിമിഷം  അവളുടെ  കൈയ്യിലെ  വെട്ടുകത്തി  ഉയർന്നുതാണു . ഒഴിഞ്ഞുമാറിയത്‌  കൊണ്ട്  കൈയ്യിലാണ്  വെട്ടുകൊണ്ടത് .രക്തമൊലിക്കുന്ന  കൈയ്യുമായി  ഇറങ്ങിയോടുമ്പോൾ  മദ്യത്തിന്റെ  ലഹരി  തീർത്തും  വിട്ടൊഴിഞ്ഞിരുന്നു . അല്പദൂരം  മാത്രം  ഓടി . തളർന്നുവീണപ്പോൾ  പിറകിലെവിടെയോനിന്നു  അഗ്നിപർവ്വതസ്ഫോടനങ്ങൾ  കേൾക്കാമായിരുന്നു . നാട്ടുകാർ  പിടികൂടി  പോലീസിലേൽപ്പിക്കുമ്പോഴും , പോലീസിന്റെയും  കോടതിയുടെയും  ചോദ്യങ്ങൾക്ക്  പരസ്പരബന്ധമില്ലാതെ   മറുപടി  പറയുമ്പോഴും  മനസ്സിൽ  വിവിധവിചാരങ്ങളായിരുന്നു . ജയിലിലടച്ചാൽ  കുറെ  നാൾ  കഴിയുമ്പോൾ  മോചിപ്പിക്കും . അതുവേണ്ട . പിന്നെ  ആത്മഹത്യയെക്കുറിച്ച്  ചിന്തിച്ചു . ഒറ്റ  നിമിഷംകൊണ്ടെല്ലാം  തീരും . അതും  വേണ്ട . നീറിനീറി  ഇഞ്ചിഞ്ചായി  മരിയ്ക്കണം . അതാണെനിക്ക്  വേണ്ടത് .

                                                     മകളെ  പീഡിപ്പിക്കാൻ  ശ്രമിച്ച  അച്ഛൻ !....... ദൈവമേ ! ഞാനാണോ  ആ  അച്ഛൻ ? ഞാനാണോ ? എന്താണ്  ഞാൻ  ചെയ്തത് ? എന്താണ്  സംഭവിച്ചത് ? ആരോടാണത്  പറയുക ? ആരാണത്  വിശ്വസിക്കുക ? മദ്യത്തിന്റെ  ലഹരിയിൽ  മകളെ .............. അമ്മയോളം  വളർന്ന  മകളെ ........... എന്റെ   ദൈവമേ ! ആരോടാണ്  ഞാനൊന്ന്  പറയുക ? പിറകിൽ  നിന്ന്  വട്ടം  പിടിക്കുമ്പോൾ ............. മകളാണെന്നറിഞ്ഞില്ല . അമ്മയുടെ  നിശാവസ്ത്രമാണ്  അവളണിഞ്ഞിരുന്നത് . ഭര്യയാണെന്നൊർത്താണ്‌ ........

                                                      അലറിക്കരഞ്ഞുകൊണ്ട്  തിരിഞ്ഞ  മുഖം  കണ്ടപ്പോൾ ......... എന്റെ  ദൈവമേ ! എന്റെ  കുഞ്ഞ് ......... നടുക്കത്തോടെ  പിന്നോട്ടു  മാറുമ്പോൾ ........... മദ്യത്തിന്റെ  ലഹരി  നിമിഷനേരം  കൊണ്ട്  ഊർന്നുപോയി .

"മോളെ , അച്ഛനറിഞ്ഞില്ല ".........

തൊഴുകൈയ്യോടെ  മകളുടെ  മുന്നിൽ . എനിക്ക്  ചെവി  തരാതെ  ഭയത്തോടെ  അലരിക്കരഞ്ഞ  മകളെ  നോക്കി  സ്തംഭിച്ചുനിന്നപ്പോൾ ......... സ്വന്തം  കുഞ്ഞിനെ  രക്ഷിക്കാൻ  ഏതറ്റം  വരെയും  പോകുന്ന , ആരെയും  സംഹരിക്കുന്ന  അമ്മ  എന്ന  സത്യം ......ഭാര്യ  എന്റെ  നേരെ  വെട്ടുകത്തി  വീശുമ്പോൾ ......... ആ  അവസ്ഥയിലും  അവളിലെ  അമ്മയെ  ജീവിതത്തിലാദ്യമായി  എന്റെ  മനസ്സ്  തൊഴുതു . പിന്നെ  ഞാൻ  എനിക്ക്  വേണ്ടി  ശബ്ദിച്ചില്ല . നിസ്സഹായത  വെളിപ്പെടുത്തിയില്ല . നിരപരാധിത്വം  തെളിയിക്കാൻ  ശ്രമിച്ചുമില്ല .

                                                      ചോദ്യങ്ങൾക്ക്  പരസ്പരബന്ധമില്ലാതെ  മറുപടി  പറഞ്ഞപ്പോൾ , ഭ്രാന്തഭിനയിച്ച്  അക്രമം  കാട്ടിയപ്പോൾ ........... എന്റെ  ശിക്ഷ  ഞാൻ  സ്വയം  വിധിക്കുകയായിരുന്നു . ആക്രമണകാരിയായ  ഭ്രാന്തനെ  ഭ്രാന്താശുപത്രിയിൽ  ചങ്ങലക്കിട്ടു . എത്രനാളുകളായി ? മാസങ്ങൾ ? വർഷങ്ങൾ ? അറിയില്ല . ആരുടെയും  ഒരു  വിവരവുമറിയില്ല . ആരും  അന്വേഷിച്ച്  വന്നിട്ടുമില്ല . അത്രയും  നന്ന് .

                                                       കാലിലെ  വൃണത്തിൽ  അരിച്ച  ഓരോ  പുഴുക്കളോടും  നന്ദി  പറഞ്ഞു . അറിയാതെയാണെങ്കിലും  ഒരു  നിമിഷം  ഞാനെന്റെ  കുഞ്ഞിനെ  ദുരുദ്ദേശത്തോടുകൂടി  സ്പർശിച്ചതിന്  സ്വയം  വിധിച്ച  ശിക്ഷയാണിത് . എന്റെ  ഓരോ  ജീവാണുവിലും  പുഴുവരിക്കണം . അരിച്ചരിച്ച്  തീർക്കണം .

"ഒരു  പുരുഷാവയവത്തിൽ  നിന്നല്ല . പുരുഷന്റെ  സ്നേഹത്തിൽ  നിന്നാണ്  അമ്മയുടെ  ഗർഭപാത്രത്തിൽ  ഒരു  കുഞ്ഞ്  പിറക്കേണ്ടത് ".

എന്നോ  ഒരിക്കൽ  ഭാര്യ  പറഞ്ഞ  വാക്കുകൾ . ഒരു  മന്ത്രധ്വനിപോലെ  ചുറ്റും ..............

                                                      വളർന്നിറങ്ങിയ  താടിരോമങ്ങൾക്കിടയിലൂടെ  ഒഴുകിയിറങ്ങിയ  വെള്ളത്തുള്ളികൾ ............... വരണ്ടുണങ്ങിയ  കണ്ണുകളിൽ  നിന്നും .......... ഇടയ്ക്കിടെ  പെയ്യുന്ന  വേനൽമഴ  പോലെ ............... തുടച്ചില്ല . ദൈവത്തിന്റെ  താഴ് വരയിലത്   വീണ്  ചിതറി ....................



                                         ____________________________

2014, ഏപ്രിൽ 8, ചൊവ്വാഴ്ച

0 അഭിപ്രായ(ങ്ങള്‍)
(പ്രണയത്തെക്കുറിച്ച് ചർച്ചയിൽ നിന്നും.........ഞാൻ പറഞ്ഞ ചില അഭിപ്രായങ്ങൾ....)പ്രണയം ദിവ്യമായൊരു അനുഭൂതിയാക്കണൊ അതോ ഭ്രാന്തമായൊരു ലഹരിയാക്കണോ എന്ന് അതിൽ ഉൾപ്പെടുന്നവർക്ക് തീരുമാനിയ്ക്കാവുന്നതേയുള്ളു എന്ന് ഞാൻ മുൻപേ പറഞ്ഞു .  സ്ത്രീപുരുഷബന്ധം എങ്ങനെയൊക്കെ നിർവചിച്ചാലും ,   അതിനൊരു പ്രകൃതിനിയമമുണ്ട് .  അതിനിപ്പുറം നമ്മൾ കൊടുത്തിരിയ്ക്കുന്ന മറ്റൊരു നിയമാവലിയുമുണ്ട് .  ' മാംസനിബദ്ധമല്ല അനുരാഗം '  എന്ന കവിവചനം അവിടെ നിൽക്കട്ടെ.  ഒരു സ്ത്രീയും പുരുഷനും തമ്മിൽ അടുക്കുമ്പോൾ ,  അത് പ്രണയത്തിലേയ്ക്ക് വഴിമാറുമ്പോൾ ---  മാനസികതലത്തിൽ നിന്നും വളർന്നുവളർന്ന് അനുകൂലസാഹചര്യത്തിൽ  അത് ശാരീരികതലത്തിലെയ്ക്ക് എത്തി നിൽക്കുമെന്നത്  പ്രകൃതിനിയമം .  പക്ഷെ, അവിടെ നമ്മൾ ചില   ' വിലക്കുകൾ '  വച്ചിട്ടുണ്ട് എന്നുള്ളത്  നമ്മുടെ  നിയമം.  അപ്പോൾ ,  പ്രകൃതിനിയമം അനുസരിയ്ക്കണോ അതോ നമ്മുടെ നിയമം അനുസരിയ്ക്കണമോ എന്ന് നമുക്ക് തന്നെ തീരുമാനിയ്ക്കാം.ഒരു പ്രണയം, മാനസികതലത്തിൽ നിന്നും വളർന്ന് ശാരീരിക തലത്തിലെത്തിയാൽ , അത് ആ ബന്ധത്തിന്റെ ഉത്തുംഗശൃംഗമാണെന്ന്  പറയാം.  അതിന് മുകളിലേയ്ക്ക് ഇനി ഒന്നുമില്ല .  ഏറ്റവും മുകളിലെത്തിയാൽ എപ്പോഴെങ്കിലും താഴത്തോട്ടുപോന്നല്ലെ തീരൂ?  അപ്പോൾപ്പിന്നെ ആ ബന്ധം തീർച്ചയായും  താഴേയ്ക്കാണ് .  കാരണം ,  പിന്നെയതിൽ  എന്തിരിയ്ക്കുന്നു ?  അതിനാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.  അത് പ്രകൃതി നിയമമാണ്.  അവിടെയാണ് നാം നമ്മുടെ നിയമങ്ങൾ കൈയ്യിലെടുക്കേണ്ടത് .  ബന്ധങ്ങൾ നല്ല രീതിയിൽ നിലനിന്നുപോകാൻ വേണ്ടിയാണ് നാം ചില  ' അരുതുകൾ '  സൃഷ്ടിച്ചിരിയ്ക്കുന്നത് .  ബുദ്ധിപൂർവ്വം ചെയ്യേണ്ടത് ഇതുതന്നെയാണ്.  പ്രണയം മനസ്സിലെ അനുഭൂതിയിൽ നിന്നും, ശരീരത്തിന്റെ ലഹരിയിലേയ്ക്ക് എത്തിയ്ക്കാതെ ശ്രദ്ധിയ്ക്കുക .  അങ്ങനെ എത്താത്തിടത്തോളം കാലം, പ്രണയം അനുഭൂതിയായും ആവേശമായും എന്നും നിലനിൽക്കും .  എത്ര സ്നേഹിച്ചാലും മതിയാവാതെ ,   "സ്നേഹിച്ചു തീർന്നില്ല  ഞാൻ,  ഇനിയുമുണ്ട് സ്നേഹിയ്ക്കാനെനിയ്ക്ക് ബാക്കി "   എന്ന തോന്നലിൽ നിരന്തരം സ്നേഹിച്ച്ചുകൊണ്ടെയിരിയ്ക്കും .  കാരണം ,  അതൊരിയ്ക്കലും പൂർണ്ണതയിലെത്തുന്നില്ലല്ലോ .  ഇനിയതല്ല , തിരിച്ചാണ് സംഭാവിയ്ക്കുന്നതെങ്കിൽ,  പ്രണയം അവിടെ തീരും   അത്രതന്നെ ...  ദാമ്പത്യത്തിൽ  പ്രണയം നിലനില്ക്കാത്തത് ,  ഒരുപരിധിവരെ  ഇതുകൊണ്ടുതന്നെയാണ് .  ദാമ്പത്യത്തിൽ,  ഒരു ഭർത്താവിന് കാമുകനാവാനോ , ഭാര്യയ്ക്ക് കാമുകിയാവാനോ ഒരിയ്ക്കലും കഴിയുന്നില്ല .  കാരണം ,  അവരെല്ലാം അനുഭവിച്ചുതീർത്തുകഴിഞ്ഞു.  ഒന്നും ബാക്കിയില്ല.  പിന്നെ കുറെ ആവർത്തന വിരസതകൾ മാത്രം.  ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ പുതുമകൾ നിലനിർത്താൻ ( എല്ലാ രീതിയിലും ) ശ്രമിച്ചാൽ പ്രണയം കുറെ നാൾ കൂടി നിലനിൽക്കും .  അത്രതന്നെ .  ( എന്റെ വാക്കുകൾ അതിര് കടന്നു പോകുന്നെങ്കിൽ ക്ഷമിയ്ക്കുക. ഞാൻ കഴിയുന്നത്ര സൂക്ഷിച്ചാണ് പറയുന്നത്. )....   ...
പ്രണയവിവാഹം  90% പരാജയപ്പെടുന്നതിന് കാരണവും ഇതുതന്നെയാണ് .  അതായത് ,  വിവാഹത്തിനു മുൻപുണ്ടായിരുന്ന  പ്രണയം , വിവാഹശേഷം നിലനിർത്താൻ കഴിയുന്നില്ല.  അതിന് കുറെ പാടുപെടേണ്ടിവരും.  ദാമ്പത്യത്തിൽ പ്രണയം നിലനിർത്താൻ  കഴിയാത്തതുകൊണ്ടാണ് പല സ്ത്രീപുരുഷന്മാരും ദാമ്പത്യത്തിനു പുറമേ പ്രണയമന്വേഷിയ്ക്കുന്നത് .  പരസ്പരം സ്നേഹത്തോടെ ഒരു ചേർത്തുപിടിയ്ക്കൽ,  പരിലാളനം,  സ്നേഹത്തിന്റെയൊരു   കൊക്കുരുമ്മൽ  ,  സ്നേഹമർമ്മരങ്ങൾ .....ഇതൊക്കെ  എല്ലാ സ്ത്രീപുരുഷന്മാരും  ഒരുപാട് ആഗ്രഹിയ്ക്കുന്നുണ്ട് .പക്ഷെ , ദാമ്പത്യത്തിൽ 90% വും കുറെ ആവേശപ്രകടനങ്ങളും , കടമതീർക്കലുകളുമല്ലാതെ  മറ്റൊന്നും ഉണ്ടാകുന്നില്ല.  അതുകൊണ്ടാണ് മടുപ്പും വിരസതയും പെട്ടെന്ന് കടന്നുവരുന്നത്.   ' താലി '  കുറെ നിബന്ധനകളുടെ ലോഹരൂപമായതിനാലും ,  സമൂഹം, കുടുംബം ,  മക്കൾ , ഇവയൊക്കെ വളരെ പ്രധാന്യമർഹിയ്ക്കുന്നതിനാലും   പല ദാമ്പത്യങ്ങളും,   ഇഴഞ്ഞും വലിഞ്ഞും  മുന്നോട്ട് നീങ്ങുന്നു.  പല ഭാര്യാഭർത്താക്കന്മാരുടെ  ഇടയിലും വളരെ ആഴത്തിലുള്ള ഒരു ആത്മബന്ധം നിലനിൽക്കുന്നു  എന്നത് ഞാൻ മറക്കുന്നില്ല.  പക്ഷെ,  അവിടെയും  പ്രണയമുണ്ടോ  എന്ന് സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.  പരസ്പരം ഒരുപാട് സ്നേഹിയ്ക്കുന്നു  എന്ന് നമുക്ക് പ്രത്യക്ഷത്തിൽ തോന്നുന്ന ദമ്പതിമാരിൽ പലരും ദാമ്പത്യത്തിന്  പുറത്ത് പ്രണയമന്വേഷിയ്ക്കുന്നതിന്റെ കാരണവും ഇതാണ് .  എനിയ്ക്ക് പലപ്പോഴും തോന്നിയിട്ടുള്ള കാര്യം, പ്രണയിയ്ക്കുന്നവർ തമ്മിൽ ഒരിയ്ക്കലും വിവാഹം കഴിയ്ക്കരുത് എന്നാണ് . കഴിച്ചാൽ ആ നല്ലോരു ബന്ധം അതോടെ തീരും .  മറിച്ചായാൽ , ഇടയ്ക്കിടെ അതോർത്ത് ഒന്ന് നൊമ്പരപ്പെടാനും ,  അതൊരു   മയിൽപ്പീലിത്തുണ്ടായി  മനസ്സിൽ  സൂക്ഷിയ്ക്കാനും ,  ഇടയ്ക്കിടെ എടുത്ത് അരുമയോടെ ഒന്ന് തഴുകാനും കഴിയും .  ജീവന്റെ അവസാന തുടിപ്പും നിലയ്ക്കുന്നതുവരെ അത് നിലനിൽക്കുകയും  ചെയ്യും ...............  ഞാൻ   ഈ  പറഞ്ഞതെല്ലാം  എന്റെ  എളിയ  അഭിപ്രായങ്ങൾ  മാത്രമാണ് .  തെറ്റുണ്ടെങ്കിൽ ,  എന്റെ  ചങ്ങാതിമാർ  എന്നോട്  ദയവായി  ക്ഷമിയ്ക്കുക.


                                                  Permalink Reply by ശിവനന്ദ on Saturday
Delete
പ്രണയം എന്നും മനോഹരമായൊരു അനുഭൂതി തന്നെയാണ് . പ്രണയം  ഒരുപാട് മുകളിൽത്തന്നെയുമാണ് . അതിന് ഉദാത്തമായൊരു ഭാവം നല്കേണ്ടത് , പ്രണയിയ്ക്കുന്നവർ തന്നെയാണ്.  പരസ്പരം കാണാതെ തീവ്രമായി പ്രണയിയ്ക്കുന്നവർ ധാരാളമുണ്ട് താനും.   പ്രണയം എന്ന  ഭാവം എന്നും മനസ്സിൽ സൂക്ഷ്യ്ക്കുന്ന ആളാണ്‌  ഞാനും. വളരെ മഹത്തായ ഒരു അർത്ഥതലം തന്നെയാണ്  ഞാനതിന് കൊടുത്തിരിയ്ക്കുന്നതും .  അതുകൊണ്ടുതന്നെ പ്രണയത്തെ വളരെ സൂക്ഷ്മതയോടെയാണ്  ഞാൻ സമീപിയ്ക്കുന്നതും. ഒരു വിരൽത്തുമ്പിൽപ്പോലും തൊട്ട് അശുദ്ധമാക്കാത്ത എന്റെ   പ്രണയവഴികളിലൂടെ    കടന്നുപോന്നവളാണ്  ഞാനും .   . അത്, അത്രയും ശ്രദ്ധിച്ചത് കൊണ്ടുതന്നെയാണ് .   പക്ഷെ ,  ,   സ്ത്രീപുരുഷബന്ധം ( രക്തബന്ധം ഒഴിവാക്കുക )  അനുകൂലസാഹചര്യത്തിൽ എങ്ങനെവേണമെങ്കിലും മാറി മറിയാം  എന്ന് മാത്രമേ ഞാൻ പറഞ്ഞുള്ളൂ. അതൊന്ന്  ശ്രദ്ധിച്ചാൽ ബന്ധങ്ങൾ എന്നും നല്ല രീതിയിൽ കൊണ്ടുപോകാം എന്നും ഞാൻ പറഞ്ഞു . സ്ത്രീപുരുഷന്മാർ തമ്മിൽ സംവദിയ്ക്കുമ്പോൾ ,,,  സമൂഹം,  സംസക്കാരം,  കാഴ്ച്ചപ്പാടുകൾ എന്നിവ നമുക്ക് ചില മുന്നറിയിപ്പുകൾ തരുന്നുണ്ട്.  ' ഇവൻ  അല്ലെങ്കിൽ ഇവൾ , സഹോദരസ്ഥാനീയനാണ്‌ ,  മാതൃ സ്ഥാനീയയാണ് , പുത്രീസ്ഥാനീയയാണ് ,, അത് അങ്ങനെയേ പാടുള്ളൂ '   എന്നൊക്കെ.  തർക്കമില്ലല്ലോ   ആർക്കും  ?  നമ്മളത്  കഴിയുന്നത്ര  ശ്രദ്ധിയ്ക്കുകയും  ചെയ്യുന്നു.  പക്ഷെ അതെല്ലാം മാറ്റിനിർത്തി , സ്ത്രീയും പുരുഷനും എന്ന നിലയിലേയ്ക്ക് മാത്രം മാറുമ്പോൾ ,  അവിടെ ഒരു ദിവ്യത്വവും ഇല്ല.  വെറും പച്ച മനുഷ്യർ  മാത്രം. അങ്ങനെയാവാതിരിയ്ക്കാനാണ് നാം ചില വിലക്കുകൾ  വച്ചിരിയ്ക്കുന്നത് ...എന്നാണ്  ഞാൻ പറഞ്ഞത്. ഇതെന്റെ  ശക്തവും വ്യക്തവുമായ അഭിപ്രായമാണ്. അവസാനത്തെതുമാണ് ..
 
Copyright © .