2020, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

സഖാവ് !

0 അഭിപ്രായ(ങ്ങള്‍)
കോളേജിൽ സുഹൃത്തുക്കളുടെ ഇടയിൽ എനിക്ക് ഒരു വിളിപ്പേരുണ്ടായിരുന്നു .. എന്റെ നാടിന്റെ പേര് എന്റെ പേരോടുകൂടി ചേര്ത്ത് വിളിക്കുന്ന ഒരു രീതി. ഞങ്ങളുടെ ക്ലാസ്സിൽ ഒരേ പേരിൽ ഞങ്ങൾ രണ്ട് പേരുണ്ടായിരുന്നു . അങ്ങനെ തിരിച്ചറിയാൻ വേണ്ടി എന്റെ പേരിനൊപ്പം സുഹൃത്തുക്കൾ ചേർത്തതാണ് എന്റെ നാടിന്റെ പേര്. . ആ വിളി വളരെ അഭിമാനത്തോടെയാണ് എന്നും ഞാൻ സ്വീകരിച്ചിട്ടുള്ളത് . അത് കേൾക്കുമ്പോൾ 'സഖാവേ ' എന്ന് വിളിയ്ക്കുന്ന ഒരു തോന്നലാണ്.
പിന്നെപ്പിന്നെ എന്റെ എഴുത്തുകളിലേക്ക് കടന്നുവന്ന വിചാരലോകം തുറക്കുന്ന കണ്ണാടിജാലകം കമ്മ്യൂണിസത്തിന് അഭിമുഖമായി നിലനിന്നതുകൊണ്ടോ അതോ ഒരു ജന്മത്തിൽ പകർന്നാടിയ പല ജന്മങ്ങൾ വാക്കുകളിൽ സ്വയമറിയാതെ തീർത്ത 'അമ്ലരുചി' കൊണ്ടോ എന്തോ എഴുത്തുലോകത്ത് ചിലരൊക്കെ എന്നെ 'സഖാവ് ' എന്ന് സംബോധന ചെയ്തു. അത് അതിലേറെ അഭിമാനമായി !
'സഖാവ് ' ! വല്ലാത്തൊരു കേൾവി സുഖമുണ്ട് ആ വിളിയ്ക്ക് .. ഒറ്റവിളിയിലൂടെ ഗാഢമായ ഒരു ആത്മബന്ധം ഉടലെടുക്കുന്ന സൗഹൃദവും സ്നേഹവും ബഹുമാനവും കാരുണ്യവും സാഹോദര്യവും ഉണ്ട് അതിൽ.
ഒരു പ്രത്യയശാസ്ത്രത്തിനനുസൃതമായി ലക്ഷ്യ പൂർത്തീകരണത്തിനു വേണ്ടി നിരുപാധികം പ്രവർത്തിക്കുന്നവനാണ് സഖാവ് എന്നു എന്റെയൊരു കണക്കുകൂട്ടൽ . ലിംഗഭേദമില്ലാത്ത , വലിപ്പച്ചെറുപ്പമില്ലാത്ത , ജാതിമതഭേദമില്ലാത്ത ഒരു പൊതുപദം . ഞാൻ ചില സുഹൃത്തുക്കളെയും അങ്ങനെ വിളിക്കാറുണ്ട്.
ഏണസ്റ്റോ ചെ ഗുവേര പറഞ്ഞതോർക്കുക ! "ലോകത്തില് എവിടെയെങ്കിലും എന്തെങ്കിലും അനീതി നടക്കുമ്പോള് അതില് രോഷം കൊള്ളുന്ന കൂട്ടത്തിലാണ് നിങ്ങളെങ്കില് നാം എന്നുമെന്നും സഖാക്കളായിരിയ്ക്കും "..


2020, ജൂലൈ 28, ചൊവ്വാഴ്ച

അടുക്കളയിൽ പൂത്ത അഗ്നിപുഷ്പങ്ങൾ !

4 അഭിപ്രായ(ങ്ങള്‍)

ഒരിയ്ക്കൽ  ഒരു ബന്ധുവിന്റെ വീട്ടില്‍ പോയി. പിറ്റേന്ന്  അവരുടെ മകളുടെ വിവാഹനിശ്ചയം. സൊ , തലേന്ന് ചുമ്മാ ഒന്ന് പോയതാ.. ഡ്രോയിംഗ് റൂമില്‍ നിന്നും ഊണുമുറിയിലേയ്ക്ക്. മനോഹരമായ വിവിധ വര്‍ണ്ണങ്ങളിലുള്ള പെബിള്സ് പാകിയ ഊണുമേശ ... അത് ഒരിയ്ക്കലും പെരുമാറാത്ത മുറിപോലെ.. പിന്നെ അടുക്കള. അതും ശൂന്യം. അപ്പുറം ഒരു കുഞ്ഞു അടുക്കള വേറെ. അതും ശൂന്യം. ആ രണ്ടു അടുക്കളയും കടന്ന് അപ്പുറം ഒരു ഇറയം ചായ്ച്ചുകെട്ടി എടുത്തതുപോലെ ഒരു നീണ്ട സ്പേസ്. ഷീറ്റ് മേഞ്ഞത്. ഹാ ! അതിശയം !! അവിടെയാണ് പാചകം . പാചകം മാത്രല്ല, അവിടെ വാഷിംഗ് മെഷീന്‍, തയ്യല്‍ മെഷീന്‍, അമ്മിക്കല്ല് , അടുപ്പ് , വാഷ് ബേസിന്‍ , പാത്രങ്ങളും കറിപ്പൊടികളും ഇരിയ്ക്കുന്ന റാക്കുകള്‍, ഷൂറാക്ക് .. വാക്കത്തി , കോടാലി , അരിവാള്‍ , കത്തികള്‍ തുടങ്ങിയ ആയുധങ്ങള്‍. ഒന്നും പോരാഞ്ഞിട്ട് ഒരു ബുള്ളറ്റ് .. ഇതിനൊക്കെ ഇടയിലൊരു പഴയ ഊണുമേശയും കുറെ കസേരകളും . ഒരു വശത്ത്  പൊതിച്ച തേങ്ങകള്‍, പാതി മുറിച്ച ചക്ക തുടങ്ങിയവ. ഒരു പക്കാ സ്റ്റോര്‍ റൂം.
അവിടെ അധികനേരം നില്‍ക്കാന്‍ പറ്റില്ല. ചട്ട് പഴുത്ത ഷീറ്റിന്റെ ചൂടുകൊണ്ട് ഉരുകും. ഞാന്‍ പലതും ഓര്‍ത്ത് നിന്നു. വീട്ടിലെ മറ്റുള്ള ഭാഗങ്ങളുമായി യാതൊരു ബന്ധവുമില്ല ആ പാചകപ്പുരയ്ക്ക്. മുന്‍വശത്ത് ഒരാള്‍ വന്നാലോ ഒരു ഫോണ്‍ ബെല്‍ അടിച്ചാലോ ഇപ്പുറത്ത് കേള്‍ക്കില്ല. മുറിയിലുള്ള ആളുകളുമായി യാതൊരു ബന്ധവും ഉണ്ടാവില്ല. ചേച്ചി  എന്ന് വിളിച്ച് ഓടിവന്നു അവിടുത്തെ വീട്ടമ്മയായ പെണ്‍കുട്ടി. വിയര്‍ത്ത് കുളിച്ച അവളുടെ മുഖത്തേയ്ക്ക് ഞാന്‍ നോക്കി..

വിയർത്തുപോയ എന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു ,

 "ഇതിപ്പോ പണിതെ ഉള്ളൂ ചേച്ചി , ടൈല്‍സ് ഇടണം ന്നു കരുതീതാ.. അപ്പഴാ കല്യാണം വന്നത് "....

"ഭയങ്കര ചൂട് "  ഞാന് പകുതി ആത്മഗതമായി പറഞ്ഞു.

അപ്പൊ അവള്‍ പറഞ്ഞു,   " ഫാനുണ്ട്  ദേ"  അവള്‍ ചൂണ്ടിയ സ്ഥലത്തേക്ക് നോക്കി. ഊണ് മേശ യുടെ നേരെ ഭിത്തിയില്‍ ഒരു ചെറിയ ഫാന്‍.

ഞാന്‍ ചോദിച്ചു, " ഇവിടെ നിന്ന് കുക്ക് ചെയ്യുമ്പോ ഭയങ്കര ചൂടല്ലേ?"

അപ്പൊ അവള്‍ പറഞ്ഞു ;   "അത് ഊണ് കഴിയ്ക്കുന്നവര്‍ക്ക് അറിയണ്ടല്ലോ ചേച്ചി..."
അവളുടെ ശബ്ദം അല്പം താഴ്ന്നിരുന്നു.   എന്റെ മനസിലത് കൊണ്ടു. വല്ലാതെ... ചോദിച്ചത് അബദ്ധം എന്നായി..  കുറെ സ്ത്രീജനങ്ങള്‍ ഉണ്ടായിരുന്നു ആ കൂട്ടത്തില്‍. അവളുടെ മൂഡ്‌ മാറ്റാന്‍ ഞാനത് തമാശയാക്കി. അവിടെ ചിരിയും ബഹളവുമായി... ഞാന്‍ പറഞ്ഞു, "നമുക്ക് സമരം ചെയ്യാം. അടുക്കളയില്‍ ഏസി വേണം, ടിവി വേണം, ഇതിന്നും തന്നില്ലേല്‍ ശമ്പളമെങ്കിലും തരാന്‍ പറയാം.. അതിനിപ്പോ നിയമം ഉണ്ടെന്നു പറയാം.."
അപ്പൊ അവള്‍ പറയുകയാണ്‌ , " ആ നിയമമൊന്നും നമ്മള്‍ അറിയാതിരിയ്ക്കാനല്ലേ ചേച്ചി നമ്മളെ പുറത്ത് വിടാതെ കെട്ടിട്ടിരിയ്ക്കുന്നത്"....
പിന്നെ എനിക്കൊന്നും പറയാനില്ലായിരുന്നു... മനസ്സ് പിന്നെയും മുറിഞ്ഞു... അന്ന്  വീട്ടില്‍ തിരിച്ചെത്തി ഞാന്‍ പലതും ഓര്‍ത്തിരുന്നു...
ഒരിയ്ക്കൽ ഞാനെഴുതിയ " ദൈവത്തിന്റെ താഴ്വര " എന്ന കഥ വായിച്ച്, എന്റെയൊരു സുഹൃത്ത് എന്നോട് ചോദിച്ചു, ( കഥയിലെ നായിക ഒരു വീട്ടമ്മ. മനസ്സിൽ അഗ്നിപർവ്വതങ്ങളെ ഗർഭം ധരിച്ച് മൗനത്തിലമരുകയും ഒടുവിൽ ഒരു വലിയ ആളിക്കത്തലോടെ പൊട്ടിത്തെറിയ്ക്കുകയും ചെയ്ത വീട്ടമ്മ .)
എന്റെ സുഹൃത്ത് ചോദിച്ചതിങ്ങനെയാണ് ...
" ഒരു സാധാരണ വീട്ടമ്മ ചിന്തിയ്ക്കുന്ന രീതിയാണോ ഇത് ? ഒരു സാധാരണ വീട്ടമ്മയ്ക്ക് ഇങ്ങനെയൊക്കെ ചിന്തിയ്ക്കാൻ കഴിയുമോ ?"
ആ ചോദ്യം കേട്ടപ്പോൾ സത്യത്തിൽ ഞാൻ പകച്ച് പോയി . വീട്ടമ്മയുടെ ചിന്തകളേക്കുറിച്ചല്ല , അവരെ വിശകലനം ചെയ്ത സുഹൃത്തിനെക്കുറിച്ചാണ് ഞാനപ്പോൾ ചിന്തിച്ചത്. വികലമായ ഒരു സമൂഹത്തിന്റെ പ്രതിനിധിയാണോ എന്റെ സുഹൃത്ത് എന്ന് ഞാൻ ആലോചിച്ചു. എന്റെ ചിന്തകൾക്ക് തീ പിടിച്ചു.
ഒരു സാധാരണ വീട്ടമ്മയുടെ ചിന്തകൾക്ക് പരിധികളുണ്ടോ ? അതാര് തീരുമാനിച്ചു ? വീട്ടമ്മയിൽ സാധാരണമെന്നും അസാധാരണമെന്നുമുള്ള തരംതിരിവുണ്ടോ ? എന്താണതിന്റെ മാനദണ്ഡം ?  വിദ്യാഭ്യാസമോ ? ലോകപരിചയമോ ? അതോ സാമൂഹിക പദവിയോ ?
വെറും മൂന്നാം ക്ലാസ്സ് വരെ പഠിച്ച ഒരു തമിഴ് സ്ത്രീ. ഒരു തെറ്റിദ്ധാരണയുടെ പേരിൽ പണിസ്ഥലത്ത് നിന്നും പുറത്താക്കപ്പെട്ട അവർക്ക് മറ്റൊരു സ്ഥലത്ത് ജോലിയും താമസസൗകര്യവും ഏർപ്പെടുത്തിക്കൊടുക്കാമെന്ന് ഞാനവരോട് പറഞ്ഞു. അപ്പോൾ വിദ്യാഭ്യാസമോ ലോകപരിചയമോ ഒന്നുമില്ലാത്ത ആ സ്ത്രീ എന്നോട് പറഞ്ഞു,
"എന്നെ ചേച്ചി സഹായിച്ചാൽ അത് ചേച്ചിയ്ക്ക് പ്രശ്നാവും. ചേച്ചിയെ സങ്കടപ്പെടുത്താൻ എനിയ്ക്ക് പറ്റൂല്ല."
എന്നെ സങ്കടപ്പെടുത്തിക്കൊണ്ട് ഒരു സഹായം വേണ്ടെന്നു പറഞ്ഞ് അവര് പോയി ! ഈ സ്ത്രീയും ഒരു വീട്ടമ്മ. ഈ വീട്ടമ്മയുടെ ചിന്തകളെ ഏത് വകുപ്പിൽപ്പെടുത്തണം ? വിദ്യാഭ്യാസവകുപ്പിലോ ? സാമൂഹ്യക്ഷേമവകുപ്പിലോ ? അതോ സാംസ്ക്കാരികവകുപ്പിലോ ?
വിദ്യാഭ്യാസമില്ല എന്ന് പറയുന്ന ആ വീട്ടമ്മയുടെ ചിന്തകൾക്ക് മുന്നിൽ , വിദ്യാഭ്യാസമുണ്ട് എന്നഭിമാനിയ്ക്കുന്ന ഞാൻ നമസ്കരിച്ചു. ഭൂമിയോളം താഴ്ന്ന്.....
അടുക്കളയിലെ കരിപിടിച്ച ചുമരിൽ ചാരി നിന്ന് ചന്ദ്രലേഖ എന്ന വീട്ടമ്മ പാടിയ "രാജഹംസം " അവരെ ചിറകിലേറ്റി ആകാശത്ത് കൂടി പറന്നത് നമുക്ക് മറക്കാൻ സമയമായില്ലല്ലോ ? അടുക്കളച്ചൂടിൽ എരിഞ്ഞ് തീരുന്ന വീട്ടമ്മയുടെ സ്വപ്നങ്ങളും ചിന്തകളും അപൂർവ്വമായി കാണുന്ന ജാലകപ്പഴുതിലൂടെ ഇങ്ങനെ ജീവനും കൊണ്ട് പറക്കുന്നു...
എനിയ്ക്ക് അടുത്തറിയാവുന്ന ഒരു വീട്ടമ്മ. ഭർത്താവ് ഒരു വർക്ക്ഷോപ്പ്‌ തൊഴിലാളി. അയാള് രാവിലെ ജോലിയ്ക്ക് പോയാൽ സന്ധ്യ കഴിഞ്ഞേ എത്തൂ. മക്കൾ പഠിയ്ക്കുന്നു ... ഈ സ്ത്രീ വീട്ടിൽ പാചകം ചെയ്യുന്നു, വീട് വൃത്തിയാക്കുന്നു , തുണി കഴുകുന്നു , ഭർത്താവിന്റെ രോഗികളായ അച്ഛനെയും അമ്മയേയും പരിചരിയ്ക്കുന്നു , ഇടയ്ക്കിടെ അവരെ ആശുപത്രിയിൽ കൊണ്ടുപോകുന്നു , കറന്റ്ചാര്ജ്ജ് , വെള്ളക്കരം , ടെലഫോണ്‍ ബിൽ തുടങ്ങിയവ അടയ്ക്കാൻ പോകുന്നു, ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പോകുന്നു , പലവ്യഞ്ജനവും പച്ചക്കറിയും വാങ്ങാൻ പോകുന്നു, ഇതിനെല്ലാമിടയിൽ മക്കളുടെ സ്കൂളിൽ പോകുന്നു , അവരുടെ പഠിത്തകാര്യങ്ങൾ ശ്രദ്ധിയ്ക്കുന്നു.....
ഇങ്ങനെ വിശ്രമമില്ലാത്ത ദിവസങ്ങൾ ..... എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന വരുമാനത്തിൽ അവർ സന്തോഷത്തോടെ ജീവിയ്ക്കുന്നു. ഈ സ്ത്രീ ഒരു മൊബൈൽ ഉപയോഗിയ്ക്കുന്നതിൽ തെറ്റെന്ത് ? അവർക്കോ ഭർത്താവിനോ മക്കൾക്കോ അത് തെറ്റായി തോന്നിയില്ല. പക്ഷേ മറ്റൊരാൾ ചോദിയ്ക്കുന്നു. വീട്ടിലിരിയ്ക്കുന്നവർക്ക് എന്തിനാ മൊബൈൽ ഫോണെന്ന് ! അപ്പോൾ അവർ വിശ്രമമില്ലാതെ ചെയ്യുന്ന ജോലിയ്ക്കുള്ള മൂല്യമെന്ത് ?
എന്റെ സംശയം ഇതാണ് .
ഒരു വീട്ടമ്മയുടെ ചിന്തകൾക്ക് എന്തിനാണങ്ങനെ നിബന്ധനകൾ ? ആർക്കാണ് ആ പരിധികൾ കൊണ്ട് നേട്ടം ? അത് ലംഘിച്ചാൽ എന്താണ് ശിക്ഷ ?
വീട്ടമ്മയുടെ ചിന്തകൾക്ക് അടുക്കളക്കെട്ടിലെ കരിയുടേയും പുകയുടേയും നിറമാണോ ?  വീട്ടമ്മയുടെ ചിന്തകൾക്ക് ചാരക്കുഴിയിലെ കരിപ്പാത്രങ്ങളുടെ വില മാത്രമേ ഉള്ളോ ?  അവരുടെ സ്വപ്നങ്ങൾക്കും അവകാശങ്ങൾക്കും വിലക്കുകളുണ്ടോ ?
"വീട്ടമ്മ എന്ന പദവി പലപ്പോഴും പരിഹസിയ്ക്കപ്പെടുന്നില്ലേ " എന്ന് മറ്റൊരു സുഹൃത്ത് എന്നോട് ചോദിച്ചു. ശരിയാണ്.
" ഉദ്യോഗത്തിനൊന്നും പോകണ്ടാല്ലോ ? ചുമ്മാ ഇരുന്നാപ്പോരേ ?"
" വീട്ടുപണിയല്ലേ ഉള്ളു ? ഇതിനുംമാത്രം പറയാനെന്താ ?"
( കുറച്ചു കൂടി ക്രൂരമായി പറഞ്ഞാൽ )
" രാവിലെ കുറെ വച്ചു പുഴുങ്ങിത്തിന്നലല്ലാതെ വേറെ പണിയൊന്നൂല്ലാലോ "
കേട്ടിട്ടുണ്ടാവും എവിടെയെങ്കിലുമൊക്കെ ഇങ്ങനെയുള്ള വാക്കുകൾ . വീട്ടിലെ 'ഏണിങ്ങ് മെമ്പർ ' അല്ലാത്തതിന്റെ നിസ്സാരതയാണ് ...
ആധിപത്യമോഹത്തിന്റെ മൂർച്ചയിൽ തേഞ്ഞുരഞ്ഞ് വക്കും മൂലയും പോയി വികൃതമായ വാക്കുകളാൽ പരിഹസിയ്ക്കപ്പെടുന്നതും അനാദരിയ്ക്കപ്പെടുന്നതും ഒരു വീട്ടമ്മയുടെ മഹത്വം കൂട്ടുന്നു എന്ന് വന്നാലോ ? അവൾ കാണുന്ന ജാലകക്കാഴ്ച്ചകളുടെ തിളക്കം അവളുടെ മനസ്സിന്റേതാണെങ്കിലോ ?
ശ്രദ്ധിച്ചിട്ടുണ്ടോ മറ്റൊരു കാര്യം ? ( പലരും അംഗീകരിയ്ക്കണമെന്നില്ല . പലർക്കും തർക്കവും ഉണ്ടാവും ). പലയിടത്തും നമ്മൾ കാണുന്നതാണ്.
എപ്പോഴും വിരുന്നുകാർ വരുന്ന വീട്. ഓരോരുത്തരും വരുമ്പോൾ , വീട്ടിലെ പുരുഷന്മാർ അടുക്കളയിലേയ്ക്ക് നോക്കി ഓർഡറിടും ..
" അതേയ്, കുടിയ്ക്കാൻ എന്തെങ്കിലുമെടുത്തോ "
എടുക്കുന്നു, കുടിയ്ക്കുന്നു, കുറെ നേരം സംസാരിച്ചിരിയ്ക്കുന്നു , പോകുന്നു....
അടുത്ത വിരുന്നുകാർ ....പിന്നെയും ..പിന്നെയും...
ഇനി ആരും വന്നില്ലെങ്കിൽ റോഡിൽക്കൂടി പോകുന്നവരെ വിളിയ്ക്കും...
" ങാ..എന്തായീ..? ഇങ്ങട് വാന്നേയ്.കേറീട്ട് പോ..."
വന്നുകഴിയുമ്പോൾ മുച്ചൂടും ഒരു പുതപ്പിയ്ക്കൽ .( പതപ്പിയ്ക്കലല്ല ).
" വന്നൊരു ഗ്ലാസ്സ് വെള്ളം കുടിയ്ക്കുക, രണ്ടു വാക്ക് മിണ്ടിപ്പറഞ്ഞ് പോവുക ...അതൊക്കെ നമുക്കൊരു സന്തോഷല്ലേ ?"
ശേഷം അടുക്കളയിലേയ്ക്ക്...
"അതേയ് , ഒരു രണ്ടു ചായ. തിന്നാനും കൂടി എന്തെങ്കിലും എടുത്തോ "
അതങ്ങനെ തുടരും.........
ഇതുപോലെ വിരുന്നൊഴിയാത്ത വീടുകൾ പലയിടത്തും കണ്ടിട്ടുണ്ടാവും .  ഇവിടെ ഞാനെടുത്ത് പറയുന്ന കാര്യം മറ്റൊന്നാണ് .
ഈ വിരുന്നൊഴിയാത്ത വീടുകളിലെ വീട്ടമ്മമാരുടെ മനസ്സുകളിലേയ്ക്ക് നമുക്കൊന്ന് നോക്കാം.
ഇങ്ങനെ അടുക്കളയിലേയ്ക്ക് നിരന്തരം ഓർഡറുകൾ വരുമ്പോൾ , ചെയ്തുകൊണ്ടിരിയ്ക്കുന്ന ജോലികൾ പൂർത്തിയാക്കാൻ പറ്റാതെ , അതിന്റെ ഒഴുക്ക് നഷ്ടപ്പെടുകയോ അത് പാതിവഴിയിൽ നിന്നുപോവുകയോ ചെയ്യുന്നു. ഒരു നിമിഷം പോലും വിശ്രമിയ്ക്കാൻ പറ്റാതെ വരുന്നു . അടുക്കളയിൽ തീ കെടുത്താൻ പോലും കഴിയാതെ വരുന്നു. അതവിടെ നിൽക്കട്ടെ . നമ്മുടെ വിരുന്നുകാരോ ? അവരിങ്ങനെ പറയും...
" ആ ചേട്ടന്റെയൊരു ഹോസ്പ്പിറ്റാലിറ്റി ! ഹോ ! സമ്മതിയ്ക്കണം ! എന്തൊരു നല്ല മനുഷ്യൻ ! "
കേട്ടില്ലേ ? ചേട്ടൻ മിടുക്കനായി. ചേട്ടൻ അടുക്കളയിലേയ്ക്ക് നോക്കി നിരന്തരം ഓർഡറിട്ടതേയുള്ളു . പെടാപ്പാട് പെട്ടത് മുഴുവൻ അവിടുത്തെ വീട്ടമ്മ. പക്ഷേ ഇവിടെ അവരുടെ സേവനം വിലമതിയ്ക്കപ്പെട്ടൊ ? ഒരു നിമിഷം ആരെങ്കിലും അവരെയൊന്ന് പരിഗണിച്ചൊ ?
ഓർഡറിട്ട ചേട്ടന് കൊടുത്തതിന്റെ പകുതി അംഗീകാരമെങ്കിലും , ഓർഡറനുസരിച്ച ചേച്ചിയ്ക്ക് കൊടുക്കേണ്ടതല്ലേ ?
സത്യത്തിൽ ഒരു വീട്ടമ്മ ആരാണ് ?
പകലന്തിയോളം ഒരു വീടിന്റെ നൊമ്പരങ്ങളത്രയും ഏറ്റു വാങ്ങുന്നവൾ.....വീടിന്റെ പരാതികളത്രയും കേട്ട് തീർപ്പ്‌ കൽപ്പിയ്ക്കുന്നവൾ ......വേതനമില്ലാതെ സേവനം ചെയ്യുന്നവൾ.....അതോടൊപ്പം ഒരിയ്ക്കലും വിലമതിയ്ക്കപ്പെടാത്തവളും ......
എന്നാൽ ഞാനവരെ വിശേഷിപ്പിയ്ക്കുന്നു , ' അടുക്കളയിൽ പൂത്ത അഗ്നിപുഷ്പം ' എന്ന് . ആ അഗ്നിപുഷ്പത്തിന്റെ അടിക്കുറിപ്പുകൾ ഞാനിങ്ങനെ ഉപസംഹരിയ്ക്കുന്നു....
വീട്ടമ്മ എന്ന പദവി അവർ സ്വയം തിരഞ്ഞെടുക്കുന്നതോ അല്ലെങ്കിൽ അവരിൽ അടിച്ചേൽപ്പിയ്ക്കപ്പെടുന്നതോ ആവാം.. പക്ഷേ മറക്കരുത് നാം...
വേതനം പറ്റാത്ത ഈ സേവനം പരിഹസിയ്ക്കപ്പെടെണ്ടതല്ല . അവഗണിയ്ക്കപ്പെടേണ്ടതുമല്ല. ഒരു വീട്ടമ്മയുടെ ബൗദ്ധികനിലവാരത്തേയൊ സാംസ്ക്കാരിക നിലവാരത്തേയോ അളക്കാൻ ഇനിയും കണ്ടുപിടിച്ചിട്ടില്ല ഒരു അളവുകോൽ. അഗ്നിയിൽ സ്ഫുടം ചെയ്തെടുത്തതാണവളുടെ മനസ്സ് . ആ മനസ്സിലെ ചിന്തകൾക്ക് തടയിണ കെട്ടരുത് . പരിധി നിർണ്ണയിയ്ക്കുകയുമരുത് . അവരുടെ അശാന്ത നിശ്വാസങ്ങൾ അടുക്കളകളിൽ നിറയരുത് .
അവർ മനസ്സില് കത്തിച്ച് വച്ച നെയ്ത്തിരി കണ്ണ് ചിമ്മിച്ചിരിയ്ക്കട്ടെ എന്നും. അത് ആളിക്കത്താൻ നമ്മുടെ ഒരു വാക്കോ നോക്കോ പ്രവൃത്തിയോ കാരണമാവാതിരിയ്ക്കട്ടെ ഒരിയ്ക്കലും .......
(ഇത്തരുണത്തിൽ, ഉദ്യോഗസ്ഥകളായ സ്ത്രീകള് ചെയ്യുന്ന ഡബിൾ റോളുകൾ ഞാൻ മറക്കുന്നില്ല . അത് ഞാനെടുത്ത് പറയുന്നു. വീട്ടമ്മയുടെയും ഉദ്യോഗസ്ഥയുടെയും റോളുകൾ ഒന്നിച്ച് കൊണ്ട് പോകുന്ന അവർക്ക് ഇരട്ടി വന്ദനം ....)

തൽക്കാലം നിർത്തുകയാണ് ഈ അടിക്കുറിപ്പുകൾ.... എതിരഭിപ്രായങ്ങള്‍ ഒരുപാട് ഉണ്ടാകും എന്നെനിയ്ക്കറിയാം... ആയിക്കോട്ടെ.. സന്തോഷം.

2020, ജൂലൈ 8, ബുധനാഴ്‌ച

വേഷാന്തരങ്ങൾ .

7 അഭിപ്രായ(ങ്ങള്‍)


എന്നെ ' ഓപ്പോൾ ' എന്ന് സംബോധന ചെയ്യുന്ന മൂന്ന് നാല് പേര് ഉണ്ട് . എങ്ങനെയാണ് എനിയ്ക്കീ 'ഓപ്പോൾ ' മുഖം കിട്ടിയതെന്ന് അറിയില്ല. ആ വിളി ഞാൻ വളരെ ഇഷ്ടപ്പെടുന്നുമുണ്ട് . ഓപ്പോൾ എന്ന വിളിയിൽത്തന്നെ ഉണ്ണീ എന്നും അപ്പൂ എന്നുമൊക്കെയുള്ള മറുവിളിയുമുണ്ടല്ലോ എന്നും ഞാനോർത്തു ..

ശിവനന്ദ എന്ന വിളിയിൽ നിന്നും ശിവ എന്ന വിളിയിലേയ്ക്ക് എത്തുമ്പോൾ അകലം അലിഞ്ഞില്ലാതെയായി ഒരു ഹൃദയതാളത്തിനപ്പുറം ആ വിളിയെത്തുന്നത് മനസ്സ് തൊട്ടറിയാം എനിയ്ക്ക്. എന്നാൽ ശിവ എന്ന വിളിയിൽ നിന്നും ശിവനന്ദ എന്ന വിളിയിലേയ്ക്ക് തിരിച്ചുപോകുമ്പോൾ , ഒരു കൈപ്പാടകലെ മറഞ്ഞു നിൽക്കുന്നതും അറിയാം. ആ പേരിലേക്കെത്താൻ എത്ര ദൂരം നടന്നകന്നുകാണും എന്ന് അന്തിച്ചുപോകും...

ഹൃദയത്തില്‍ കൈ ചേര്‍ത്ത് നിന്നിട്ടും നമ്മളെ കാണാതെ പോകുന്നവരുണ്ട്...
എന്നാല്‍ കണ്ണടച്ചിരുന്നാലും ഒരു നേര്‍ത്ത നിശ്വാസത്തില്‍ നിന്ന് നമ്മളെ തിരിച്ചറിയുന്നവര്‍ .... അക്ഷരങ്ങളില്‍ മെല്ലെയൊന്നു തഴുകിനോക്കി "ഇത് ശിവ , ഉറപ്പ് " എന്ന് ആത്മവിശ്വാസത്തോടെ പറയുന്നവര്‍... വല്ലാത്ത കൗതുകമാണ് അത് കാണുമ്പോള്‍..

അക്ഷരങ്ങളിലൂടെ നമ്മളെ തിരിച്ചറിയുക എന്നത് എങ്ങനെ വിശകലനം ചെയ്യണം എന്ന് എനിയ്ക്കറിയില്ല. എന്നാല്‍ സന്തോഷമാണ് എനിയ്ക്ക്.. മനസ്സ് നിറഞ്ഞ സന്തോഷം..അതുകൊണ്ടാണ് ഞാന്‍ എപ്പോഴും ഇങ്ങനെ പറയാറുള്ളത് ..

നീ തന്നെയാണ് ഞാനെന്നും 
ഞാൻ തന്നെയാണ് നീയെന്നും 
പറയാതെ പറയുമ്പോൾ 
നീയും ഞാനുമെത്രയോ 

സ്നേഹിച്ചു പോകും...!!!
അതുകൊണ്ട് 
നീയെന്‍റെയക്ഷരങ്ങള്‍ 
കണ്ണടച്ചുവച്ച് വായിയ്ക്കുക..

2020, ജൂൺ 16, ചൊവ്വാഴ്ച

ഒരു ഗൃഹാതുരത്വം ..

6 അഭിപ്രായ(ങ്ങള്‍)
ഈറനനിഞ്ഞു നിൽക്കുന്ന ഓരോ  കണ്ണിലും ഉണ്ട് , ഒന്ന് മെല്ലെ പിടിയ്ക്കാന് ഒരു ചെറുവിരൽത്തുമ്പിനായുള്ള നിലവിളി.. അത് കണ്ടില്ലെന്ന് നടിച്ച് അല്ലെങ്കില് കാണാൻ സമയമില്ലാതെ എന്തിനൊക്കെയോ വേണ്ടി നമ്മൾ  നെട്ടോട്ടം ഓടുമ്പോൾ അനാഥമായിപ്പോകുന്ന മനസ്സുകൾ .. .. പിടിയ്ക്കാന്ഒരു വിരൽത്തുമ്പ് ഇല്ലാതെ , മനസ്സ് ഒന്ന്  ചാരി വയ്ക്കാൻ  ഒരു ചുമൽ  ഇല്ലാതെ ഒടുവില് വിഷാദത്തിന്റെ പരമകോടിയിൽ എത്തുമ്പോ , ഇനിയെന്ത് എന്ന ചോദ്യം കൂടി അവിടെ അനാഥമായി അലഞ്ഞ്  മൃതിയാവുന്നു.. .. 
 
സ്നേഹവും സൌഹൃദവും പ്രണയവും ഒക്കെ വാക്കുകൾക്കിടയിൽ ഒളിപ്പിച്ച് ജീവൻ  കൊടുത്ത ആർദ്രതയുടെ ഇലക്കുമ്പിൾ പോലെ കത്തുകൾ ! ഒരു കാലത്ത് നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ആശ്വസിപ്പിക്കുകയും  ചെയ്തിരുന്നു അവ !! ഇന്ന് അതെല്ലാം വെറും ഗെയിമുകളിൽ ഒതുങ്ങുമ്പോ , അതെങ്കിലും ബാക്കി നില്ക്കുന്നല്ലോ എന്ന ആശ്വാസത്തിൽ  ഞാനീ കത്ത് ഇവിടെ പങ്ക് വയ്ക്കുന്നു.. ഒരു ഇവന്റ് ഇൽ  പങ്കെടുത്ത്  ഞാന് എഴുതിയ , എനിക്ക് ഏറെ പ്രിയതരമായ ചില കത്തുകളിൽ ഒന്ന് ..



പ്രിയപ്പെട്ട സുഹൃത്തേ ,
നിനക്ക് കത്തെഴുതുന്നില്ല എന്ന് കരുതിയിരുന്നതാണ്. മധുരമായൊരു കത്തും അതിനുഅതിലേറെ മധുരമുള്ള ഒരു മറുപടിയും നേരത്തെതന്നെ കൈവശം ഉള്ളതിന് മേല് ഇനിയൊന്നും വേണ്ട എന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍‍ നിന്റെ മറുപടി കണ്ടപ്പോള്‍ എനിയ്ക്ക് തോന്നുന്നു നിനക്കൊരു മറുപടി വേറെ എഴുതണം എന്ന് .. മറ്റൊരു കത്തായിട്ട്.. ഇനിയുമൊരു മറുപടിയ്ക്ക് വേണ്ടിയല്ല. നിന്റെ കത്തിനൊരു മറുകുറി ആയിട്ട്..
നിന്റെ കത്ത് വായിച്ച് എന്റെ കണ്ണ്‍ നനയുകയല്ല ചെയ്തത്. മറിച്ച് അഭിമാനം കൊണ്ട് ഞാനൊന്ന് കുടഞ്ഞുണര്‍ന്നു !
"എന്റെ ഈശ്വരാ ! എനിയ്ക്കിനി മരിച്ചാലും വേണ്ടില്ല" എന്ന പതിവ് പല്ലവി അല്ല ... "ഇനിയാണ് എനിയ്ക്ക്ക് ജീവിയ്ക്കേണ്ടത് " എന്ന പുതിയ പല്ലവി ആണ് ചങ്ങാതി , ഞാന്‍ പറയുന്നത് .. ഇതിലും വലിയൊരു വിശദീകരണം തരാന്‍ എനിയ്ക്കില്ല. അത്രയും നിറഞ്ഞിരിയ്ക്കുന്നു മനസ്സ്..
ഞാനിപ്പോ എന്നെത്തന്നെ പരിഹസിയ്ക്കുകയാണ്.. ഇല്ലാത്ത സ്നേഹം തേടി ഞാന്‍ എന്തിനാണ് അലഞ്ഞത് ? (ഇല്ലാത്ത സ്നേഹം എന്ന് നിന്നെയല്ല ഉദ്ദേശിച്ചത് ) മുത്തുച്ചിപ്പിയുടെ പുറം തോട് പൊളിച്ചുകളഞ്ഞാല്‍അതിലൊരു മുത്തില്ലേ ? അത് തേച്ചുരച്ച് എടുത്തുകൂടെ എനിയ്ക്ക് ? സ്നേഹത്തിന്റെ കടലാഴങ്ങളില്‍ നിന്നും പെറുക്കിയെടുത്ത അനേകം മുത്തുച്ചിപ്പികള്‍ എനിയ്ക്ക് കിട്ടി പ്രിയ സുഹൃത്തേ.. ആ കത്തൊരു അഭിമാനമായി എനിയ്ക്ക്.. എന്നിലെയ്ക്കൊരു ചൂണ്ടുപലകയും.
ജീവിതത്തിന്റെ ഒക്ടോബറിലും ഒരു കത്ത് വരുമായിരിയ്ക്കും എന്ന് പ്രതീക്ഷിയ്ക്കാന്‍ മടി കാണിയ്ക്കുന്ന നമ്മളോട് ഫാ. ബോബി ജോസ് കട്ടികാട് പറയുന്നൊരു അനുഭവമാണ് , ഹോസ്റ്റലിലേയ്ക്കുള്ള കത്തുകള്‍ പോസ്റ്റ്‌ ഓഫീസില്‍ നിന്നും ശേഖരിച്ചു വരുന്ന വഴിയിലൊരു ഭിക്ഷക്കാരന്‍ ചോദിച്ചു, " എനിയ്ക്കൊരു കത്ത് തരാമോ?" എന്ന്. പ്രതീക്ഷിയ്ക്കാന്‍ മടിയ്ക്കുന്ന നമ്മുടെ നേരെയുള്ളൊരു വിരല്ചൂണ്ടലാണ് ഈ അനുഭവം. കത്തെഴുതാന്‍ ആരുമില്ലാത്ത , കത്ത് വരാനൊരു മേല്‍വിലാസം ഇല്ലാത്ത ആ മനുഷ്യന്റെ മുന്നില്‍ നമ്മള്‍ നമിയ്ക്കേണ്ടതുണ്ട് .. നമ്മുടെ അഹങ്കാരം വെടിഞ്ഞൊരു തലകുനിയ്ക്കല്‍..
"തകര്‍ത്തുകളഞ്ഞ ജീവിതാനുഭവങ്ങള്‍ " ആണ് സ്നേഹത്തില്‍ നിന്നും ഓടിയൊളിപ്പിയ്ക്കുന്നത് എന്ന് നീ പറഞ്ഞില്ലേ ? ഇങ്ങനെ തകര്‍ത്തു കളയുന്ന ജീവിതാനുഭവങ്ങള്‍ തന്നെയാണ് എന്നും വിപ്ലവകാരികളെ സൃഷ്ടിച്ചിട്ടുള്ളത്... തീക്ഷ്ണതയുടെ ഒരു തീക്കനല്‍ എന്റെ രക്തത്തിലും ഒഴുകിനടക്കുന്നത് അതുകൊണ്ടുതന്നെയാണ്. അതില്‍നിന്നുതന്നെയാണ് എന്നിലെ ആര്‍ദ്രതയും രൂപമെടുത്തത്..
പിന്നെ പ്രണയം.. അത് അതിഥിയാണ്. അനുവാദമില്ലാത്ത വരും , അനുവാദമില്ലാതെ പോകും. നാളും തിഥിയും നോക്കണ്ടാത്ത ഒരവസ്ഥയാണ് പ്രണയം.. അത് അതിന്റെ വഴിയ്ക്ക് പോവുകയോ വരികയോ ചെയ്യട്ടെ..
//ഞാനിവിടെയുണ്ട്, മിണ്ടിയില്ലെങ്കിലും കമന്റുകൊണ്ടോ ലൈക്ക് കൊണ്ടോ അടയാളപ്പെടുത്തിയില്ലെങ്കിലും നിനക്ക്  മനസ്സിലാവുന്ന ഒരു മനസ്സായി.// ജീവിതം മുഴുവന്‍ ഓര്‍ത്തുവയ്ക്കാനുള്ള ഈ അടയാളപ്പെടുത്തലിന് പകരം നില്‍ക്കുന്ന ഒന്നുമില്ല. എന്നാലും നിനക്ക് ഞാന്‍ സ്നേഹപൂര്‍വ്വം സമര്‍പ്പിയ്ക്കുന്നു , ഏണസ്റ്റോ ചെ ഗെവാര യുടെ ഈ കത്ത്....
ചെ യുടെ വംശോല്‍പ്പത്തിയെപ്പറ്റി ചോദിച്ച് എഴുതിയ മരിയ രസാരിയോ എന്ന സ്ത്രീയ്ക്ക് ചെ അയച്ച കത്ത്..
" സഖാവേ ! എന്റെ പൂര്‍വ്വികര്‍ സ്പെയിനിന്റെ ഏത് ഭാഗത്ത് നിന്നാണ് കുടിയേറിപ്പാര്‍ത്തത് എന്ന് ചോദിച്ചാല്‍ , അതെനിയ്ക്കറിയില്ല എന്നതാണ് സത്യം. അവര്‍ 'പിറന്ന പടി ' 'തറവാട്' ഉപേക്ഷിച്ചു പോന്നത് അത്രയ്ക്ക് പണ്ടാണ്. അവരുടെ അതേ വേഷത്തില്‍ ഞാന്‍ പുറത്തിറങ്ങി നടക്കാറില്ല. കാരണം , അതത്ര സുഖമുള്ള ഏര്‍പ്പാടല്ലതന്നെ . ഏതായാലും നാം അടുത്ത ബന്ധുക്കളാണ് എന്നെനിയ്ക്ക് തോന്നുന്നില്ല. എന്നാല്‍ ലോകത്തില്‍ എവിടെയെങ്കിലും എന്തെങ്കിലും അനീതി നടക്കുമ്പോള്‍ അതില്‍ രോഷം കൊള്ളുന്ന കൂട്ടത്തിലാണ് നിങ്ങളെങ്കില്‍ , നാം എന്നുമെന്നും സഖാക്കളായിരിയ്ക്കും.. അതാണല്ലോ കൂടുതല്‍ പ്രധാനവും.."
'സഖാവേ ' എന്ന സംബോധനയോടുകൂടിയാണ് ഞാനുമൊരിയ്ക്കല്‍ നിന്റെ മുന്നിലേയ്ക്ക് വന്നത് അല്ലെ ? 🙂
ഇത്രയും യുക്തിസഹമായി തമാശ പറയുന്ന ഈ വിപ്ലവകാരിയുടെ കത്തിന് പകരം നില്‍ക്കുന്ന വേറൊന്നും ഞാന്‍ കാണുന്നില്ല എന്റെയീ പ്രിയസുഹൃത്തിന് സമര്‍പ്പിയ്ക്കാന്‍..

സ്നേഹപൂര്‍വ്വം , നിന്റെ കൂട്ടുകാരി  .

2020, ജൂൺ 12, വെള്ളിയാഴ്‌ച

കഥയും കാര്യവും ..

4 അഭിപ്രായ(ങ്ങള്‍)

കഴിഞ്ഞ ദിവസം എന്റെ കുറച്ച് സുഹൃത്തുക്കളെ ഞാനെന്റെ മോന് പരിചയപ്പെടുത്തി.  അവനു ഊണ് വിളമ്പിക്കൊടുത്ത് അടുത്തിരിയ്ക്കുംപോ  അവന്‍ ചോദിച്ചു ,  'അവര്‍ അമ്മയുടെ ആര്ട്ടിസ്ടിക് സര്‍ക്കിളില്‍ ഉള്ളവരാണല്ലേ ?'
ഞാന്‍ പറഞ്ഞു ,  'അതെ, പക്ഷെ നിനക്കെങ്ങനെ മനസ്സിലായി?'
അവന്‍ പറഞ്ഞു,  'കണ്ടാല്‍ അറിയാം..'
ഒരു സാധാരണ മനുഷ്യനില്‍ നിന്നും ഒരു ആര്ട്ടിസ്ടിക് മേക്കൊവര്‍ ലേയ്ക്ക് വരുമ്പോഴുള്ള പ്രത്യേകത പറഞ്ഞ കൂട്ടത്തില്‍ അവന്‍ ഇതുകൂടി പറഞ്ഞു ,  'അവരുടെ സൗമ്യവും കുലീനവുമായ സംസാരവും പെരുമാറ്റവും...."
അവന്റെ ആ നിരീക്ഷണം എനിയ്ക്ക് വളരെ ഇഷ്ടമായി. അവന്‍ പറഞ്ഞു , 'ഒരു ആര്‍ട്ടിസ്റ്റ് ധാര്‍ഷ്ട്യം കാണിയ്ക്കുന്നതൊക്കെ പണ്ടായിരുന്നു. ...'

അവന്‍ എഴുന്നേറ്റ്  പോയിട്ടും ഞാന്‍ അതേ ഇരുപ്പിരുന്നു. മഷിത്തണ്ടില്‍ നിന്നും , കല്ലുപെന്‍സിലില്‍ നിന്നുമൊക്കെ അപ്പുറം ചാടി പകര്‍ത്തും രചനയും (കോപ്പിയും കോമ്പോസിഷനുമല്ല )  മുന്നില്‍ നിറഞ്ഞു.... മഴവില്ലുകള്‍ താഴോട്ടിറങ്ങി വന്നു .. ഊഞ്ഞാല് കെട്ടാന്‍...

"ഇതാണ് വിധി എന്നറിഞ്ഞിട്ടും പൊരുതിനോക്കുവാനുള്ള മനസ്സിന് മുന്നില്‍......"

ഹ !  ഇതവനല്ലേ?  ബെഞ്ചില്‍ നിന്നും എന്നെ തിക്കിത്തിക്കി താഴെയിട്ട ആ കുറുമ്പന്‍ ചെക്കന്‍ ? അവനല്ലേ എന്റെ നേരെ നീട്ടുന്നത് ? എന്നിട്ട് പറയുന്നത് ?  " ന്നാ ന്‍റെ രചന ബുക്ക് , നീ നോക്കി എഴുതിക്കോ "

"എവിടെയോ എപ്പോഴോ ഉത്ഭവിച്ച് വേറിട്ടോഴുകി ആഴിയില്‍ ചേരുന്നതിനു മുന്‍പ് ഒരുമിച്ചോഴുകാനൊരു കൈത്തോട് കണ്ടെത്തിയ...."

ഒഹ് !  നീ വളര്‍ന്നുപോയി !!  പ്രിയ സുഹൃത്തേ , നീയങ്ങ് ആകാശം മുട്ടെ വളര്‍ന്നുപോയി...  എന്നിട്ടും നീ എനിയ്ക്ക് നേരെ നീട്ടിയ സമ്മാനപ്പൊതിയില്‍ അന്നത്തെ രചന ബുക്കിന്റെ നൈര്‍മ്മല്യം ഉണ്ടായിരുന്നു.. ആര്‍ദ്രതയും സ്നേഹവുമുണ്ടായിരുന്നു.. നിറയെ കഥകള്‍ ഉറങ്ങുന്ന സ്നേഹത്തിന്റെ ഇലക്കൂടായിരുന്നു അത് ! 

അത് നെഞ്ചില്‍ ചേര്‍ത്തുപിടിച്ച് കണ്ട പകല്‍ക്കിനാവില്‍ മൂന്ന്‍ കുഞ്ഞിക്കുരുവികള്‍ ഒരു ബുദ്ധപ്രതിമ താങ്ങിപ്പിടിച്ച് വരുന്ന കാഴ്ചയുണ്ടായിരുന്നു !  കൈ കഴുകി വരുമ്പോ തുടയ്ക്കാന്‍ നേര്യതിന്റെ തുമ്പ് നീട്ടിക്കൊടുത്ത് കാത്തുനിന്ന എന്റെ നിഴല്ചിത്രമുണ്ടായിരുന്നു..!!   

വേദനകളുടെ കടലാഴങ്ങളില്‍ നിന്നും ഉയര്‍ന്നുപൊങ്ങിയ ഒരു തിരയ്ക്കൊപ്പം ആകാശത്തേയ്ക്ക് കുതിച്ചു പറക്കാന്‍ ശ്രമിയ്ക്കുന്ന  സ്ത്രീരൂപം ആരാണ് എന്ന തര്‍ക്കത്തിനൊടുവില്‍ 'ഓപ്പോളേ' എന്നൊരു വിളിയില്‍ തര്‍ക്കം അവസാനിച്ച ഓര്‍മ്മയ്ക്ക് ബുദ്ധന്‍റെ മുഖമായിരുന്നു....

അറിയില്ല എന്ത് പറയണം, എന്തെഴുതണം എന്ന്..... ഒരിയ്ക്കലും എഴുതിത്തീരാത്തൊരു കവിത പോലെ എന്റെ പ്രിയ സൗഹൃദങ്ങള്‍...

2020, ഏപ്രിൽ 15, ബുധനാഴ്‌ച

വിഷാദങ്ങളില്ലാത്തവൻ

2 അഭിപ്രായ(ങ്ങള്‍)

കുപ്പിയിലെ ചുവന്ന ദ്രാവകത്തിന്റെ അളവ് കുറഞ്ഞുവന്നപ്പോ എതിരെ ഇരിക്കുന്നവന്റെ കണ്ണുകള് കൂടുതല് കൂടുതല് ചുവന്നു. എടുത്ത ആദ്യ പെഗ് പോലും തീർക്കാനാവാതെ കസേരയിൽ ചടഞ്ഞിരുന്നപ്പോ അവൻ പറയുന്ന പൊട്ട തമാശകള് ഒരു ചെവിയിൽക്കൂടി കയറി മറ്റെ ചെവിയിൽക്കൂടി പുറത്തേക്ക് തെറിച്ചു പോകുന്നത് ശരിക്കും അറിഞ്ഞു . എന്താണ് തനിക്ക് പറ്റിയത് എന്ന് പേർത്തൂം പേർത്തൂം ആലോചിച്ചു.

ഇതുതന്നെയാണ് അവളും ചോദിച്ചത്.. 'നിനക്ക് എന്താണ് പറ്റിയത് ?' എന്താണ് എന്നു എനിക്ക് അറിയാമെങ്കില് പിന്നെ ഞാനത് പറ്റാതെ നോക്കില്ലെ എന്ന തന്റെ ചളിഞ്ഞ തമാശ അവൾ വളരെ ക്ഷമയോടെ കേട്ടത് ശ്രദ്ധിച്ചിരുന്നു എങ്കിലും ഒരു വാക്ക് കൊണ്ടെങ്കിലും അവളെ ഒന്ന് സന്തോഷിപ്പിക്കാൻ .. കുറഞ്ഞ പക്ഷം അവളുടെ ക്ഷമയെ പരീക്ഷിയ്ക്കാതെ ഇരിക്കാനെങ്കിലും കഴിഞ്ഞില്ലല്ലോ എന്ന ചിന്ത ഒരിക്കൽ പ്പോലും ഉണ്ടായില്ല എന്ന് അല്പം ആത്മനിന്ദ യോടെ ഇപ്പോ ഒന്നോർത്തു . അടുത്ത നിമിഷം അത് മറക്കുകയും ചെയ്തു.

'നിന്റെ മുന്നില് എന്റെ ഔപചാരികത മാഞ്ഞു തുടങ്ങുന്നു ' എന്ന ഒറ്റ ഡയലോഗ് ഇൽ, തന്നെ അവളക്ക് മനസ്സിലാക്കേണ്ടതുണ്ടായിരുന്നു. 'നീ പറഞ്ഞോളൂ , ഞാന് കേട്ടുകൊണ്ടിരിക്കാം ' എന്ന വാചകത്തിൽ തനിക്ക് അവളെയും.

എതിരെ ഇരിക്കുന്നവൻ ആർത്ത് ചിരിച്ചു. സ്വന്തം തമാശ കേട്ട് സ്വയം ചിരിച്ചുകൊണ്ടിരിക്കുന്നു !! പെഗ് കളുടെ എണ്ണം കൂടുന്തോറും അവന്റെ തമാശകളുടെ ഗ്രേഡും കൂടിക്കൊണ്ടിരുന്നു. കുപ്പിയിലെ ദ്രാവകം തീരാറായിട്ടും തന്റെ ഗ്ലാസിലെ ഒരു പെഗ് തീരുന്നില്ലല്ലോ എന്ന് അതിശയത്തോടെ കണ്ടു. കൈയ്യിലിരുന്ന മൊബൈല് ചിലച്ചു .. 'എവിടെയാ ?' 'ഒരു ഫ്രെണ്ടിന്റെ കൂടെയാ '

'നീ ഹാപ്പിയല്ലേ ?' എന്ന ചോദ്യത്തിന് 'അതൊക്കെ അങ്ങനെയൊക്കെ കിടക്കും ' എന്ന ഉദാസീനതയുടെ മുന്നിൽ അവൾ സങ്കടപ്പെട്ട് കാണണം. എങ്കിലും അവളുടെ ക്ഷമ നശിക്കയില്ല എന്ന് അറിയാമായിരുന്നു.. .. ..

2020, മാർച്ച് 21, ശനിയാഴ്‌ച

ജീവിതം എന്ന മഹാത്ഭുതം !

5 അഭിപ്രായ(ങ്ങള്‍)

ഈയിടെ നമ്മളെ കരയിച്ച ആ സ്ത്രീകുറ്റവാളിയെക്കുറിച്ച് ഓരോന്നും വായിച്ച് അവിശ്വസനീയതയോടെ തരിച്ചിരുന്നപ്പോ ഓര്‍ത്തത് മുഴുവന്‍ ചാള്‍സ് ശോഭരാജിനെ കുറിച്ച്.  ഹൃദ്രോഗം ബാധിച്ച അയാളുടെ ഹൃദയവാല്‍വ് 2017 ഇല് മാറ്റിവച്ച ഡോ. രമേശ്‌ കൊയ് രാള പറയുന്നു, അതൊരു അപൂര്‍വ്വ അനുഭവമായിരുന്നു എന്ന്. ഡോക്ടര്‍ അടുത്തറിഞ്ഞ ശോഭരാജ് തീര്‍ത്തും വ്യത്യസ്തനായ ഒരു മനുഷ്യനായിരുന്നു എന്ന്.
നേപ്പാളില്‍ ഷഹീദ് ഗംഗാലാല്‍ നാഷണല്‍ ഹാര്‍ട്ട് സെന്ററിലെ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്നു അദേഹം. CHARLES SHOBHRAJ: INSIDE THE HEART OF THE BIKINI KILLER എന്ന പുസ്തകം ആ കഥ പറയുന്നു എന്ന് കണ്ടു. പുസ്തകം ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം പറഞ്ഞ കുറെ കാര്യങ്ങള്‍ വായിച്ചു. ചിലതൊക്കെ ഇങ്ങനെ അടിവരയിട്ട് സൂക്ഷിയ്ക്കുകയും ചെയ്തിരുന്നു. എല്ലാം ഒന്നുകൂടി ഓർക്കുകയായിരുന്നു ഞാന്‍..
ഈ ശാസ്ത്രക്രിയാനിയോഗം തലയില്‍ വന്നു വീണപ്പോ അദ്ദേഹത്തിന് ആകെ വേവലാതിയായിരുന്നു. ഈ നിയോഗത്തിന്റെ കാര്യം ആദ്യം അദ്ദേഹം പറഞ്ഞത് , ഭാര്യ പൂനത്തിനോടാണ്. അത് കേട്ടതോടെ ഭാര്യ ദേഷ്യത്തോടെ എഴുന്നേറ്റുപോയി കിടപ്പുമുറിയുടെ വാതില്‍ വലിച്ചടച്ചു. അടയ്ക്കുന്നതിന് മുന്നേ അവര്‍ ഡോക്ടറോട് ചോദിച്ചു, "അതിന് അയാള്‍ക്ക് ഹൃദയമുണ്ടോ ?"
ഡോക്ടര്‍ കൊയ് രാളയുടെ മുന്നില്‍ വന്നിരുന്ന്‍, രോഗിയായ ഗുരുമുഖ് ചാള്‍സ് ശോഭരാജ് ക്ഷീണിച്ച സ്വരത്തില്‍ നിസഹായനായി പറഞ്ഞു , "എനിയ്ക്ക് ജീവിയ്ക്കണം..." ഏത് വലിയ തടവറയില്‍ നിന്നും നിഷ്പ്രയാസം പുറത്തുചാടുന്ന അയാള്‍ വാര്‍ദ്ധക്യത്തിന്റെയും രോഗത്തിന്റെ തടവറയില്‍ നിസഹായനായി. 'ബിക്കിനി കില്ലര്‍' ജീവന് വേണ്ടി യാചിയ്ക്കുന്നു ! അനേകമനേകം ജീവനുകളെ ഞെരിചില്ലാതാക്കിയ കൈകള്‍ കൂപ്പി അയാള്‍ ചോദിയ്ക്കുന്നു, " ഡോക്ടര്‍ എന്നെ സഹായിയ്ക്കാമോ ? എനിയ്ക്ക് ജീവിയ്ക്കണം" ! ജീവിതം എന്ന മഹാത്ഭുതത്തിന് മുന്നില്‍ ആ നേപ്പാളി ഡോക്ടര്‍ അമ്പരന്നിരുന്നു എന്ന്  വായിച്ചത് , അതിലേറെ അമ്പരപ്പോടെ ഞാനും ഓർത്തു    .. അയാളൊരു മനുഷ്യശരീരം എന്നതിനേക്കാള് , പിടികിട്ടാത്ത ‍ ഒരു മന:ശാസ്ത്രപ്രശ്നമായിരുന്നു എന്നാണു അദ്ദേഹം പറയുന്നത്.
"എന്താണ് ഒരു മനുഷ്യനെ കൊലയാളിയാക്കുന്നത് ?" എന്ന ചോദ്യത്തിന് അതീവ ശാന്തതയോടെ അയാളുടെ മറുപടി - "വികാരങ്ങള്‍. ഒന്നുകില്‍ നിയന്ത്രിയ്ക്കാനാവാത്തവിധം കവിഞ്ഞു മറിഞ്ഞ വികാരങ്ങള്‍. അല്ലെങ്കില്‍ തികഞ്ഞ നിര്‍വ്വികാരത "
ഡോക്ടര്‍ പറയുന്നു, " സാഹസികതയുടെയും സമ്മര്‍ദ്ദത്തിന്റെയും സമയത്ത് ശരീരത്തുണ്ടാകുന്ന അഡ്രിനാലിന്‍ ആ സമയത്ത് ആനന്ദകരമാണ്. എന്നാലത് വര്‍ദ്ധിയ്ക്കുമ്പോള്‍ നമ്മുടെ കണക്കുകൂട്ടലുകളെ അത് തെറ്റിയ്ക്കുന്നു " അമിത അഡ്രിനാലിന്‍ ഹോര്‍മോണ്‍ അയാളെ അന്ധമായ സാഹസങ്ങള്‍ക്ക് പ്രേരിപ്പിച്ചതുമാകാം എന്നദ്ദേഹം നിരീക്ഷിയ്ക്കുന്നു.
എന്തായാലും വായനയ്ക്കിടയില്‍ എപ്പോഴൊക്കെയോ എന്റെ മനസ്സ് ഒന്ന് നിശ്ചലമായിരുന്നു.. കണ്ണുകള്‍ ഒന്നടഞ്ഞിരുന്നു.. എന്തിനെന്നറിയാത്തൊരു വിങ്ങല്‍...

ഇഷ്ടം

4 അഭിപ്രായ(ങ്ങള്‍)

എഴുത്തും വായനയുമെല്ലാം ഉപേക്ഷിച്ച് അത്യന്തം മടുപ്പോടുകൂടി എന്നിലേയ്ക്ക് തന്നെ ഒതുങ്ങിക്കൂടിയ ഒരു സമയമുണ്ടായിരുന്നു. അന്നൊരു ദിവസം എന്റെയൊരു സുഹൃത്ത് ഓഷോയുടെ പുസ്തകങ്ങൾ കൊണ്ടുത്തന്നിട്ട് പറഞ്ഞു, "എവിടെയാ നീ? ഈ ഇരിയ്ക്കുന്നത് നീയല്ല , തിരികെ വാ "
ഞാൻ എഴുന്നേറ്റു . എനിയ്ക്ക് മുന്നോട്ട് നടക്കണം. നടന്നേ തീരൂ. അതെന്റെ ഇഷ്ടമാണ് ! 


ഞാൻ നടന്നു. മെല്ലെ.. വളരെ മെല്ലെ.. പൊടി മൂടിപ്പോയ എന്റെ ചിന്തകളെ ഒഷോവായന കഴുകിത്തെളിച്ചു. എഴുതിയത് പലതും ആനുകാലികങ്ങളിലും പത്രത്തിന്റെ വാരാന്തപ്പതിപ്പുകളിലും വന്നു.
മറ്റൊരു സുഹൃത്ത് പറഞ്ഞു, "നീ കണ്മുന്നിലുള്ളത് പലതും കാണാതെപോകുന്നു . ഇങ്ങുവന്നെ.."
ഞാൻ തീരുമാനിച്ചു , എനിയ്ക്ക് കാണണം. കണ്ടേ തീരൂ.. അതെന്റെ ഇഷ്ടമാണ് ! 


ഇന്റർനെറ്റിന്റെ അനന്തസാദ്ധ്യതകളിലേയ്ക്ക് ഞാൻ കടന്നു. ജീവിതത്തിലെ വഴിത്തിരിവ്... അക്ഷരങ്ങളുടെ ലോകത്തുനിന്നും മാറിനിന്നാൽ കരയിൽ പിടിച്ചിട്ട മൽസ്യത്തെപ്പോലെ ഞാൻ പിടഞ്ഞുമരിയ്ക്കും എന്നെനിയ്ക്ക് അറിയാമായിരുന്നിട്ടും ചില സാഹചര്യങ്ങളിൽ ഞാനെന്റെ അക്ഷരങ്ങളെ പകയോടെ കുടഞ്ഞു തെറിപ്പിയ്ക്കാൻ ശ്രമിച്ചു. എന്നാൽ അവ എന്നെ വിട്ടുപോകാതെ പിന്നെയും പിന്നെയും എന്റെ വിരൽത്തുമ്പിൽ കടിച്ചുതൂങ്ങി. എനിയ്ക്ക് വല്ലാതെ നൊന്തു.. ഞാൻ തീരുമാനിച്ചു. ഇതെന്റെ ഇഷ്ടമാണ് !  എന്റെ മാത്രം ഇഷ്ടം !! അത് സാധിയ്ക്കാൻ എനിയ്ക്കെ കഴിയൂ.. ആ ചിന്തയിൽ നിന്നൊരു പുസ്തകം തന്നെ പിറന്നു.


എന്നോ എന്നിൽ നിന്നും പടിയിറങ്ങിപ്പോയ സംഗീതം... ഞാനോർത്തു, എന്റെ സംഗീതം.. അതെന്റെ ഇഷ്ടമാണ് ! എത്ര മറച്ചിട്ടും അത് ഫാമിലി ഗ്രൂപ്പിലൂടെ പറന്ന് വിദേശത്തെത്തി . ക്ലാവ് പിടിച്ച ഓട്ടുവിളക്ക് പോലെ ആയിപ്പോയ എന്റെ  സ്വരത്തെ ഞാൻ തേച്ചുമിനുക്കി കഴിയുന്നത്ര.. 


മഞ്ഞു വീണലിഞ്ഞ മനസ്സിന്റെ ചില്ലുജാലകങ്ങൾക്ക് ഇപ്പുറം ആരുമറിയാത്ത നോവുകളും ആരും കാണാത്ത മുറിവുകളും നേർത്തൊരു ചിരികൊണ്ട് ഒളിപ്പിച്ചുവച്ച് പുറംകാഴ്ചകളിലെയ്ക്ക് നോക്കുന്ന എന്റെ കണ്ണുകളുടെ ആർദ്രത തെല്ലും കുറയില്ല.. ഒപ്പം തീക്ഷ്ണതയും. അതെന്റെ ഇഷ്ടമാണ് ! 


എനിയ്ക്കു പിന്നാലെ വരുന്നവരോട് 'ഞാനിവിടെ ഉണ്ടായിരുന്നു ' എന്നൊരു അടയാളപ്പെടുത്തലാണ് ഇന്നെന്റെ ഓരോ അക്ഷരവും. അതെന്റെ ഇഷ്ടമാണ് !

മാനത്തെ മറച്ചുകളയുന്ന കാർമേഘങ്ങൾ ഓർക്കാത്തതെന്താണ് , അവരൊരിയ്ക്കൽ പെയ്തൊഴിയും എന്ന് ? ഓർത്തില്ലെങ്കിലും എനിയ്ക്കൊന്നുമില്ല. ഞാനോർക്കും. അതെന്റെ ഇഷ്ടം !!
 
Copyright © .