2016, ഡിസംബർ 30, വെള്ളിയാഴ്‌ച

നമ്മൾ അറിയാതെ പോയവർ .. (ലേഖനം)

4 അഭിപ്രായ(ങ്ങള്‍)


ഒരു  ചെറു നാടകരംഗത്തിലേയ്ക്ക്   ഞാൻ  നിങ്ങളുടെ   ശ്രദ്ധ  ക്ഷണിയ്ക്കുന്നു....

'സാകഡ്‌'   എന്ന  ആദിവാസി ഗ്രാമം.  (മദ്ധ്യപ്രദേശിലാണ്  എന്നാണെന്റെ  തോന്നൽ.. ).   പത്തും  പന്ത്രണ്ടും   വയസ്സ്  പ്രായമുള്ള  കുട്ടികളുടെ   ഒരു  സംഘം .   അവർ  നാടകം   കളിയ്ക്കുകയാണ് .   അതിൽ ഒരാളെ ,  ( അവൻ അല്പം ബലിഷ്ഠനാണ് )  ഏതാനും പേര്  അരയിൽ  കയറിട്ട്   കെട്ടി  വരിഞ്ഞ് കൊണ്ടുവരുന്നുണ്ട് .   ആ ശൂരവീരൻ   അവരിൽ നിന്നും കുതറി മാറാൻ   ശ്രമിയ്ക്കുന്നുണ്ട് .   

'പട്ടാളക്കാർ '    'തടവുകാരനെ '    കെട്ടിവലിച്ചുകൊണ്ട്   പോകുന്നതാണ്   രംഗം.   

'നാട്ടുകാർ'   ചുറ്റും കൂടി നിന്ന്   മുദ്രാവാക്യം  വിളിയ്ക്കുന്നു..

"  താംത്യാ മാമാ കീ ജെയ് ...  താംത്യാ മാമാ  കീ ജെയ്.."

താംത്യാ മാമയെ  പട്ടാളക്കാർ   തൂക്കിലേറ്റുന്നു...

മറ്റുള്ളവർ   അദ്ദേഹത്തിൻറെ     'മൃതദേഹം '    വീരോചിതമായിത്തന്നെ   ചുമലിലേറ്റിക്കൊണ്ടു പോകുന്നു ..

കാണികളില്ല.. എല്ലാവരും അഭിനേതാക്കൾ.

കഥാനായകനായ  താംത്യാ മാമ   ആരെന്നറിയുമോ?  അദ്ദേഹമാണ്  'താംത്യാ ഭീൽ' .

ജന്മനാടിന്റെ  വിമോചനത്തിനായി  ബ്രിട്ടീഷ് കാരോട്   പൊരുതി  ജീവത്യാഗം  ചെയ്ത   ദേശസ്നേഹി...

ചരിത്രരേഖകളിലൊന്നും   ഈ  പേര്   കണ്ടെത്താനാവില്ല.  കാരണം, താംത്യാ ഭീൽ   ഒരു  ആദിവാസിയായിരുന്നു .   ഇദ്ദേഹം  മാത്രമല്ല,   പിൻഗാമികളായ   പലരും.   സെന്ധ്വ മലനിരകളിലിരുന്ന്  ബ്രിട്ടീഷ് കാരോട്   ഒളിപ്പോർ യുദ്ധം  നടത്തിയ  ഒട്ടേറെ   ആദിവാസി  നേതാക്കളുണ്ട്.   

ഖാജ്യാ  നായ്ക് ,   ഭാവു സിങ് ,  റാവൽ ,  രുമാല്യാ നായ്ക്  തുടങ്ങി  അനവധി പേർ .    ചരിത്ര ഗ്രന്ഥങ്ങളിൽ   പേരില്ലാത്തവർ...

വളരെ ഗംഭീരമായി   രേഖപ്പെടുത്തപ്പെട്ട  ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ,   അടിമത്തത്തിനും  ചൂഷണത്തിനും  എതിരായി  നടന്ന   സ്വാതന്ത്ര്യ - വിമോചന  പോരാട്ടങ്ങളിൽ  ബലികഴിയ്ക്കപ്പെട്ട  കീഴാള ജനതയുടെ  ചരിത്രം  ലഭ്യമല്ല  എന്ന്   വരുമ്പോൾ ,   ഔദ്യോഗിക ചരിത്ര  നിർമ്മിതി ,  സമൂഹത്തിലെ   വരേണ്യ വിഭാഗത്തിന്റെ  താൽപ്പര്യ സംരക്ഷണം   മാത്രമായിരുന്നുവോ  ? 

ആവോ.... അറിയില്ല.... 

ഇന്ത്യൻ  നാഷണൽ കോൺഗ്രസോ   ഇന്ത്യൻ  സ്വാതന്ത്ര്യ സമര പ്രസ്ഥാനമോ  ഉണ്ടാകുന്നതിന്   എത്രയോ   മുൻപ് തന്നെ   ബ്രിട്ടീഷ് കാർക്കെതിരായി   ആദിവാസികൾ   സായുധകലാപത്തിന്  തുടക്കമിട്ടിരുന്നു.


ബ്രിട്ടീഷ്  സർക്കാരിന്റെ  സഹായത്തോടെ,    ഈസ്റ്റ് ഇന്ത്യാ കമ്പനി  നമ്മുടെ  വനവിഭവങ്ങൾ  ചൂഷണം  ചെയ്യാൻ തുടങ്ങിയത്   നമുക്കറിയാം.   അതിനെതിരായാണ്   ഇന്ത്യയുടെ   വിവിധ  ആദിവാസി മേഖലകളിൽ   കലാപം  പൊട്ടിപ്പുറപ്പെട്ടത് .    


ആദിവാസി മേഖലകൾ   സ്വയം ഭരണ പ്രദേശങ്ങളാണെന്നും   ബ്രിട്ടീഷ് കാരുടെ  നിയമങ്ങൾ  തങ്ങൾ  പാലിയ്ക്കുന്നതല്ലെന്നും  അവർ   അഭിമാനപൂർവ്വം   പ്രഖ്യാപിച്ചു .


1774 - 79  കാലഘട്ടത്തിൽ   ബ്രിട്ടീഷ് സൈന്യത്തിനെതിരായി ഛത്തീസ്‌ ഗഡിൽ  'ഹൽബാ കലാപം '  ഉണ്ടായി.    അതുപോലെ ,  1778 -ഇൽ  ഛോട്ടാ നാഗ്‌പൂരിൽ , പഹാഡിയ  സർദാറുകളുടെ  നേതൃത്വത്തിലും  1784 - 88 കാലഘട്ടത്തിൽ   മഹാരാഷ്ട്രയിൽ  കോളി  വിഭാഗങ്ങളുടെ നേതൃത്വത്തിലും    ആദിവാസികൾ  ബ്രിട്ടീഷ് കാർക്കെതിരെ   പട പൊരുതി.    അങ്ങനെ പലതും....


വനാന്തരങ്ങളിലെ   ഒളിപ്പോർ യുദ്ധങ്ങളിൽ   പലപ്പോഴും   ബ്രിട്ടീഷ് സൈന്യത്തിന്   തോറ്റുമടങ്ങേണ്ടി വന്നു  എന്നത്  അഭിമാനകരമായ   സത്യം !


തലയറുത്ത്   മരത്തിൽ  കെട്ടിത്തൂക്കപ്പെട്ട  പോരാളി  ഖാജാ നായ്ക് ,  അതുപോലെ  ബിർസാ മുണ്ട ,    ഹൊന്യാ കോംഗ്‌ലെ ,   താംത്യാ ഭീൽ ,  ദുർഗ്ഗാവതി മദാവി ,  വീര ചന്ദ്രയ്യ സിദോകാനു   തുടങ്ങിയ  വീര പോരാളികളുടെ  നേതൃത്വത്തിൽ,   തങ്ങളുടെ  പരമ്പരാഗത ആയുധങ്ങളുമായി  ബ്രിട്ടീഷ്‌കാരെ   നേരിട്ട   ആദിവാസി സേനയോട്   നയതന്ത്ര സമീപനങ്ങളോ  നിയമ  യുദ്ധമോ  ബലപ്രയോഗമോ   ഫലവത്താവില്ല   എന്ന്  മനസ്സിലായത് കൊണ്ടാവണം ,  ഇന്ത്യയിലെ   ആദിവാസി മേഖലകളെ,   നിയമ രഹിത മേഖലകളായും  പല ആദിവാസി ഗോത്രങ്ങളെയും  'ക്രിമിനൽ ട്രൈബ്‌സ്‌ '   ആയും   ബ്രിട്ടീഷ്  സർക്കാർ   പ്രഖ്യാപിച്ചത്.


എന്തായാലും  ബ്രിട്ടീഷ്‌കാർക്കെതിരായ   പ്രക്ഷോഭങ്ങളിൽ   പങ്കെടുത്ത്   വീരമൃത്യു  പ്രാപിച്ച   നിരവധി   ആദിവാസി സ്വാതന്ത്ര്യ സമര സേനാനികളുടെ  ചരിത്രം ,  നമ്മുടെ   ഔദ്യോഗിക ചരിത്ര പുസ്തകങ്ങളിൽ   രേഖപ്പെടുത്തപ്പെട്ടിട്ടില്ല   എന്നുള്ള  അതിലജ്‌ജാവഹമായ   കാരണം കൊണ്ട് ,   ആദിവാസി ഗ്രാമങ്ങളിലെ   തല മുതിർന്ന   അംഗങ്ങളുടെ   വാമൊഴിയിലൂടെയും  നാട്ടുപാട്ടുകളിലൂടെയും  ഓർമ്മകളിലൂടെയും ആണ് ,   ഈ  പോരാളികൾ  നമുക്ക് മുന്നിൽ  നിറയുന്നത്...!


എന്നാൽ   ഏതാനും   വർഷങ്ങൾക്കുള്ളിൽ  ഈ  തലമുറയും   മറയുന്നതോടെ  ,   ആദിവാസി മണ്ണിൽ   നടന്ന  പോരാട്ട  ചരിത്രവും  ഇരുളിൽ   മറയും  എന്നോർക്കുമ്പോൾ   വളരെ  വിഷമമുണ്ട് .   അതിനു മുൻപ്   അവർ   സ്വന്തം  ചരിത്രം , സ്വയമൊന്ന്  കുറിച്ചിട്ടെങ്കിൽ   എന്ന്  ഞാൻ  ആശിയ്ക്കുന്നു.... വെറുതെ....


വായിച്ചറിഞ്ഞതിൽ   നിന്നും   ഒരൽപം   ഞാനിവിടെ  പങ്ക്  വയ്ക്കുമ്പോൾ ,       ആകാശത്തേയ്ക്ക്   വീശിയെറിഞ്ഞ    മനസ്സിന്റെ   കൈകളിൽ  ഒരായിരം  രക്തപുഷ്പങ്ങളുമായി ,  അഭിമാനത്തോടെ ....


മൺമറഞ്ഞ   പ്രിയ വീരപോരാളികളേ ,  നിങ്ങൾക്കെന്റെ   ആത്മപ്രണാമം..!



2016, ഡിസംബർ 23, വെള്ളിയാഴ്‌ച

ഒരുപിടി ചോറും ഇത്തിരി ചമ്മന്തിയും.

12 അഭിപ്രായ(ങ്ങള്‍)
                     ഒരുപിടി ചോറും  ഇത്തിരി ചമ്മന്തിയും.
                     ----------------------------------------------------------------------

സാരിയൊതുക്കി  കയറിയിരുന്നു .  


"പോകാം..."


ദേവൂട്ടി നീങ്ങി ....  ഇനി വേറൊരു  ലോകം...  ചിന്തകളുടെ ലോകം ...


"എങ്ങനുണ്ട്   ചേച്ചി ?  കുറവുണ്ടോ ? "


ദേവൂട്ടിയുടെ   സാരഥിയുടെ  ചോദ്യം..



" കുറവായി  വരുന്നു.."


ഇനി കൂടുതൽ ചോദ്യങ്ങളും സംസാരങ്ങളും  വരല്ലേ  എന്ന് പ്രാർത്ഥിച്ചു .    മറ്റൊന്നും കൊണ്ടല്ല.    യാത്രകളിൽ   പുറം കാഴ്ചകളിലേക്ക് നോക്കി  ചിന്തകളിൽ  മുഴുകിയിരിയ്ക്കാനാണ്   എനിയ്ക്കിഷ്ടം.   ഓർഡിനറി ബസ്സിന്റെ സൈഡ് സീറ്റും ,  ഓട്ടോ റിക്ഷയുമാണ്   ചിന്തകൾ  ഏറെ   ആസ്വാദ്യമാക്കുന്നത് .


എറണാകുളത്ത് ,   ഡോക്ടർ കിഷോറിനെ   കാണാൻ ചെന്നപ്പോൾ , ആദ്യം കണ്ടതേ  അദ്ദേഹം എനിയ്ക്കൊരു പേരിട്ടു.   'ചിന്ത'. 


ദേവൂട്ടി ഓടിക്കൊണ്ടിരുന്നു... വണ്ടി പുക്കാട്ടുപടിയിലേയ്ക്ക്  പ്രവേശിച്ചു ...  നമ്മടെ ചങ്ങാതി  സുബൂന്റെ   നാട്...ചിന്തകൾ  സുബുവിലെത്തി...

ഇവിടെ എവിടെയോ   സുബുവിന്റെ   വീടുണ്ടാകും...  ഓരോ  വീടും  കാണുമ്പോൾ   രസകരമായി   സങ്കൽപ്പിയ്ക്കും ..  ചിലപ്പോൾ   ഇതായിരിയ്ക്കും   സുബൂന്റെ   വീട് ..  ഇവിടെ സുബുവിന്റെ   ഭാര്യയും   കുട്ടികളും ഉണ്ടാകും.    ഹെയ് .. കുട്ടികൾ    സ്‌കൂളിൽ   പോയിരിയ്ക്കുകയാവും.   ഇവിടെ  സുബൂന്റെ ഉമ്മയും ഉപ്പയും കൂടി ഉണ്ടാകുമായിരിയ്ക്കും.    കുട്ടികൾ  എവിടെയാകും   പഠിയ്ക്കുന്നത് ?  ചിലപ്പോൾ   തേവയ്ക്കൽ   വിദ്യോദയ സ്‌കൂളിൽ  ആയിരിയ്ക്കും.   അതല്ലേ  ഇവിടെ അടുത്തുള്ള  സ്‌കൂൾ?    അത് നല്ല സ്‌കൂളാണ്.. അവിടെത്തന്നെയാകും...  അതോ  ഭവൻസിൽ   ആയിരിയ്ക്കുമോ ?


അപ്പോഴേയ്ക്കും   ഇലമണം  പുതച്ച കാറ്റ്   വരും.   ഈന്തലിന്റെ   ഗന്ധം..  കൂടെ  കാപ്പി  പൂത്ത  ഗന്ധവും .   വഴിയരികിലെ   ഏതോ   വീട്ടിൽ  ഈന്തലും  കാപ്പിയും  പൂത്തിരിയ്ക്കുന്നു...  ചിന്തകൾ  കൂത്താട്ടുകുളത്തെ   ഒരു  മലയോര ഗ്രാമത്തിലേക്ക്   പറക്കും...


ഈന്തൽ,  കാപ്പി,  കച്ചോലം , കുരുമുളക് , മഞ്ഞൾ  തുടങ്ങിയവയുടെ   ഹൃദയഹാരിയായ   ഗന്ധങ്ങളിലൂടെ   എന്നെ തടവിലാക്കിയ  മനോഹര ഗ്രാമം... എന്റെ  അമ്മവീട്   ഉള്ള  ഗ്രാമം...


വീണ്ടും   ഏതൊക്കെയോ  ചിന്തകളിൽ , 'ചുഴലിക്കാറ്റിൽ  മൗനം  വെടിയുന്ന   മണ്ണ് '  പോലെ  മനസ്സ്....


ദേവൂട്ടി   നിന്നു ...


പേഴ്‌സ്   തുറന്ന്   നോട്ടുകൾ   പെറുക്കുന്നത്  നോക്കി   സാരഥി   കാരുണ്യവാനായി ..


" പൈസ  ഇപ്പൊ  ഇല്ലെങ്കി  പിന്നെ തന്നാലും മതി  ചേച്ചി .."


ചുമ്മാ ചിരിച്ചു ...

"പൈസയിപ്പോ   നമ്മുടെ  ആരുടേയും   കൈയ്യിലില്ലല്ലോ   സന്തോഷേ.. എല്ലാവരും  ഒരുപോലായില്ലേ?  അത്   ദൈവത്തിന്റെ കളി .."


റിക്ഷാ കൂലി  കൊടുത്ത് ,  നേരെ   ലിഫ്റ്റിലേയ്ക്ക് ... കാത്ത് ലാബിന്റെ   റിസപ്‌ഷനിലേയ്ക്ക്   തുറന്ന  ലിഫ്റ്റിൽ നിന്നും  ഇറങ്ങി .    വെറുതെ   ചുറ്റുമൊന്ന്   കണ്ണോടിച്ചു .    നിരത്തിയിട്ടിരിയ്ക്കുന്ന  പത്തറുപത്   കസേരകളിൽ നിറയെ   രൂപങ്ങൾ  !    അത്  മനുഷ്യരാണോ   എന്ന് സംശയിച്ചു  രസിച്ചു ..   ഒന്നിന്  പോലും  തലയില്ല !    മനുഷ്യരല്ല... പുതിയ തരം  റോബോട്ടുകൾ..!    മുന്നോട്ട്   നീങ്ങുന്നതിനിടയിൽ   ഒരു രസത്തിന്   വീണ്ടും  തിരിഞ്ഞു നോക്കി.   ഓ !    തലയുണ്ട് !   കഴുത്തൊടിഞ്ഞ   താറാവിന്റെ പോലെ   ഒടിഞ്ഞു തൂങ്ങിയ   തലകൾ..!   ജീവനുമുണ്ട് ..!    കണ്ണുകളും   വിരൽത്തുമ്പുകളും   ചലിയ്ക്കുന്നു ... മൊബൈലിലൂടെ ..  . അതുമതി.    കണ്ണുകളും  വിരൽത്തുമ്പുകളും   ജീവനോടിരുന്നാൽ  മതി.   ബാക്കിയെല്ലാം   മൊബൈൽ   ചെയ്തോളും...


ഒരു നിമിഷം   നോക്കി നിന്നാൽ   നല്ല   തമാശയാണ് .   ഓരോരുത്തരുടെയും  മുഖത്ത്  എത്രയെത്ര   ഭാവങ്ങളാണ്   വിരിയുന്നത് !    സ്നേഹം,  വാത്സല്യം ,  പ്രണയം ,  സന്തോഷം ,  കുസൃതി ,  സങ്കടം ,  ദേഷ്യം.. അങ്ങനെ  സർവ്വ  വികാരങ്ങളും   ഒന്നിച്ച്   അണിനിരക്കുന്ന   കാഴ്ച്ച !


മനുഷ്യർ   പരസ്പ്പരം   മുഖത്ത്   നോക്കി ,  ഈ വികാരങ്ങൾ   വായിച്ചെടുത്ത   കാലം  മറന്നില്ലേ  ?


ഒന്നുകൂടി   നോക്കി... അതിലൊരു  തല   നല്ല  പരിചയം..!   അടുത്ത്   ചെന്ന്   അല്പം  കുനിഞ്ഞു  നോക്കി..   ഓ !   അമ്മാവന്റെ   മകനാണ് ..!   തൊട്ടടുത്ത്   ചെന്ന്   നിന്നിട്ടും   അവൻ  അറിഞ്ഞിട്ടില്ല..!    ചുമലിൽ  നല്ലൊരു   അടി കൊടുത്തു .


"ഡാ ..."


അവൻ  ഞെട്ടിത്തെറിച്ചു ..  ഏതോ   ഉത്തുംഗ ശ്രുംഗത്തിൽ   നിന്നും  നേരെ  താഴോട്ടു   പതിച്ചു..

" ചേച്ചീ ..."

****************


സന്ദർശകർക്ക്   നിരോധനമുണ്ടായിട്ടും  മുറിയിൽ കണ്ട   മുഖങ്ങളെ  നോക്കി ,  അച്ഛന്റെ   ചെവിയിൽ  സ്വകാര്യമായി   ചോദിച്ചു ..


"സഖാവ്   ഇപ്പോഴും   പ്രസ്ഥാനത്തിന്റെ   സ്വന്തമാണല്ലേ ?   ഇനിയുമെന്നാണ്   ഞങ്ങളുടെ അച്ഛൻ   മാത്രമാവുക ? "


പതിവുള്ള   ചിരിയുണ്ടായില്ല.... അച്ഛൻ ക്ഷീണിതനായിരുന്നു...


പൊടിയരിക്കഞ്ഞി  അൽപ്പാൽപ്പം   കോരിക്കൊടുക്കുമ്പോൾ   മനസ്സ്   ആർദ്രമായി....  ഇങ്ങനെ  എത്രയോ  തവണ  എനിയ്ക്ക്  അച്ഛൻ  ചോറുരുട്ടി   വായിൽ തന്നിട്ടുണ്ടാവണം...!    ഇങ്ങനെ  തിരിച്ചു  കൊടുക്കാൻ എനിയ്ക്ക്   അവസരം തന്ന   ദൈവമേ !   നന്ദി !


ആശുപത്രി   കാന്റീനിൽ   പോയി  ഭക്ഷണം  കഴിച്ചിട്ട് ,   ഇരുന്നൂറ്   രൂപ എണ്ണിക്കൊടുക്കുമ്പോൾ ,   അനിയത്തി   ചോദിച്ചു...


"നമുക്ക്   വീട്ടിൽ  നിന്ന് ,   ഒരുപിടി   ചോറും  ഒരിത്തിരി   ചമ്മന്തിയും  കൊണ്ടുവന്നാൽ  സുഖമായിട്ട്   ഉണ്ണാൻ   പാടില്ലേ   ചേച്ചി ?   ആ  ഇരുന്നൂറ്   രൂപ  നമ്മുടെ  കൈയ്യിലിരിയ്ക്കൂലോ ..."


കൊള്ളാം !   ഞാൻ  ആലോചിച്ചത്   അവൾ   പറഞ്ഞു !   അതിശയം  തോന്നി..  ആദ്യമായാണ്  ഇങ്ങനൊക്കെ  ചിന്തിയ്ക്കുന്നത് !  കാന്റീനിലോ   ഹോട്ടലിലോ   കയറിയാൽ ,   ഇഷ്ടമുള്ളതെല്ലാം   ആഘോഷമായി   വാങ്ങി കഴിച്ച് ,  പൈസ കൊടുത്ത്  പോരും.   ഷോപ്പിങ്ങിന്   പോയാലും  അങ്ങനെതന്നെ .    ഇതുപോലൊരു   കരുതൽ   ഇതുവരെ   ഉണ്ടായിട്ടില്ല...!!!


നന്നായി..   നന്ദി കാലമേ !  കണ്ണ്   തുറപ്പിച്ചതിന് ...


പിറ്റേന്നും   ദേവൂട്ടി   വന്നു .   ഞാൻ  വീണ്ടും   യാത്രയായി...  ഒരുപിടി   ചോറും ഇത്തിരി  ചമ്മന്തിയുമായി....

**************




2016, നവംബർ 10, വ്യാഴാഴ്‌ച

കുഞ്ഞേ.. പണ്ട് പണ്ട് ..

8 അഭിപ്രായ(ങ്ങള്‍)
                                        കുഞ്ഞേ.. പണ്ട് പണ്ട് ..
                                      ---------------------------------------
  
ഇങ്ങോട്ടു നോക്കൂ...  ഞാനിവിടെത്തന്നെയുണ്ട് .    നിന്റെ   നെട്ടോട്ടം   ഞാൻ  കാണുന്നുമുണ്ട് .    എന്തേ ?   ഇപ്പൊ   കടിച്ചതുമില്ല   പിടിച്ചതുമില്ല എന്നായോ ?    കഷ്ടം...  സഹതാപം   തോന്നുന്നുണ്ടെനിയ്ക്ക് ...


നീയോർക്കുന്നോ ?   എന്നെ   ഒരു   നോക്ക്  ഒന്ന്   കാണാൻ  കൊതിച്ചൊരു   കാലമുണ്ടായിരുന്നു   നിനക്ക് ...  ഒന്ന്   കാണാൻ.. ഒന്നടുത്തിരിയ്ക്കാൻ... ഒന്ന്   സ്പർശിയ്ക്കാൻ...  എത്ര  കൊതിച്ചു   നീ !   ഇല്ലേ ?


എത്രയോ   പ്രതിസന്ധികൾ   തരണം   ചെയ്താണ്   നീയെന്നെ   സ്വന്തമാക്കിയതെന്ന്   ഓർമ്മയുണ്ടോ ?   നീയെന്നെ   സ്നേഹിച്ചില്ലെന്നൊന്നും   ഞാൻ  പറയില്ല.   


ആദ്യമായി   നീയെന്നെ   സ്പർശിച്ച   നിമിഷം ... നിന്റെ കൈകളിൽ പടർന്ന   വിറയൽ..  അതെന്തിന്റേതായിരുന്നു  ?   സ്നേഹമോ ?   അതോ  ഉത്കണ്ഠയോ ?   ആ... എനിയ്ക്കറിയില്ല.   പക്ഷെ   ആ  വിറയൽ   എന്നിലൊരു   കുളിരായ്   പടർന്നുവെന്നു മാത്രം  എനിയ്ക്കറിയാം.   ആ  ദിവസം   എനിയ്ക്കൊരിയ്ക്കലും  മറക്കാൻ   കഴിയില്ല...


നിന്റെ   കൈകൾക്കുള്ളിൽ   ഞാൻ  വിധേയത്വത്തോടെ   ഒതുങ്ങി   നിന്നു .   ആരാണതാഗ്രഹിയ്ക്കാത്തത് ?   സ്നേഹിയ്ക്കുന്ന   ഒരാളിന്റെ  കൈയ്ക്കുള്ളിൽ   ഒന്ന് ഒതുങ്ങിക്കൂടി  നിന്ന്   നിർവൃതിയിലലിയാൻ   ആരാണാഗ്രഹിയ്ക്കാത്തത് ?


നീയെന്റെ  ആർദ്രമായ   കണ്ണുകളിലേയ്ക്ക്   അതിലേറെ   ആർദ്രതയോടെ   നോക്കി.   പിന്നെ... പിന്നെ   എന്റെ  ചുണ്ടുകളിൽ  മൃദുവായി   ചുംബിച്ചു ... കോരിത്തരിപ്പിന്റെയൊരു   കുഞ്ഞ്   ലോകം എനിയ്ക്ക് ചുറ്റും   നൃത്തം ചെയ്തു... ആ  നിമിഷം   നിന്റെ   കണ്ണുകൾ  നനഞ്ഞിരുന്നു ..  അത്  സ്നേഹം   കൊണ്ടായിരുന്നു   എനിയ്ക്കറിയാം... പിന്നെ,   നീയെന്നെ  നിന്റെ   നെഞ്ചിലേക്ക്   ചേർത്തമർത്തി.... ആ  നെഞ്ചിൽ   മുഖമണച്ചിരുന്ന്   ഞാൻ  നിന്റെ  ഹൃദയതാളങ്ങൾ   കേട്ടു .   ഒരുപാട്   നിന്നെ   സ്നേഹിച്ചു ..  ജീവനേക്കാളേറെ  നീയെന്നെയും ...


പിന്നെ   നമ്മളൊന്നിച്ചുള്ള   ജീവിതയാത്ര .... ഒരു നിമിഷം   പോലും  നമ്മൾ  പിരിഞ്ഞിരുന്നില്ല.   ഒരു  നിമിഷം  പോലും   നമ്മൾ   കാണാതിരുന്നില്ല.   സ്നേഹിയ്ക്കാതിരുന്നില്ല .... പിന്നെ  എങ്ങനെ ?   പിന്നെ   എങ്ങനെയാണ് ?


ഒരു  നിമിഷം  കൊണ്ട്   എങ്ങനെയാണ്   എല്ലാം  കീഴ്‌മേൽ   മറിഞ്ഞത് ?   എങ്ങനെയാണ്   ഇത്ര  നിഷ്ടൂരമായി  എന്നെ   ഉപേക്ഷിയ്ക്കാൻ   നിനക്ക്   കഴിഞ്ഞത് ?   എന്ത്   തെറ്റാണ്   നിന്നോട്   ഞാൻ  ചെയ്തത് ?   ഇന്നലെ വരെ  എന്നെ സ്നേഹത്തോടെ   നോക്കിയ  കണ്ണുകളിൽ   ഇന്നെങ്ങനെയാണ്   ഇതുപോലെ അവഗണന   നിറഞ്ഞത് ?   ഇന്നലെവരെ   പ്രണയത്തോടെ  എന്നെ   ആസകലം  തഴുകിയ  നിന്റെ കൈകൾ  ഇന്നെങ്ങനെയാണ്  എന്നെയിങ്ങനെ ആട്ടിയകറ്റിയത് ?


ഇന്നലെവരെ   നിന്റെ  നെഞ്ചിൽ   ചേർന്നിരുന്ന   എന്നെ  ഇത്ര   നിസാരമായി   തള്ളിക്കളയുമ്പോൾ  ഒരു വേദനയും  തോന്നുന്നില്ലേ   നിനക്ക് ?   ഉപേക്ഷിയ്ക്കപ്പെടുന്നതിന്റെ   തീരാനോവ്   എത്രയെന്നറിയുമോ  നിനക്ക് ?


ശരി....  ആയിക്കോട്ടെ... ഇനിയില്ല... നിർത്തുകയാണ്  ഈ പരിദേവനം,  എന്നെന്നേയ്ക്കുമായി.   അറിയാമെനിയ്ക്ക് ..   മനസ്സിലാവുന്നുണ്ട് .   


ഇത്രയേ ഉള്ളു ..  ജീവിതം  എന്ന്  പറയുന്നത്  ഇത്രയേ   ഉള്ളു...  ഒരു ജന്മം   മുഴുവൻ   നെഞ്ചിൽ   കൊണ്ടുനടന്നിട്ട് ,  ഒരു  നിമിഷം കൊണ്ട്   എല്ലാം തകർന്ന്   തരിപ്പണമായിപ്പോകുന്ന  ഒരു  തമാശ..!  ഇത്രയേയുള്ളൂ..!


തീരട്ടെ   എല്ലാം ...  വരുംതലമുറയ്ക്ക്   പറഞ്ഞുകൊടുക്കാൻ  ഒരു കഥ..!


" പണ്ട് പണ്ടൊരു  അഞ്ഞൂറും   ആയിരവും   ഉണ്ടായിരുന്നു...."

                                                     -------------------------------




2016, നവംബർ 4, വെള്ളിയാഴ്‌ച

നിങ്ങളെന്നെ തെരുവിലാക്കി. ( ലേഖനം )

2 അഭിപ്രായ(ങ്ങള്‍)
                                                
                                                   
                                                                       

ചില  അനുഭവസാക്ഷ്യങ്ങളിൽ  നിന്നും   നമുക്ക്  തുടങ്ങാം.

എന്റെ  കുട്ടിപ്രായത്തിൽ  അച്ഛന്റെ   വീട്ടിൽ  ഒരു വളർത്തു നായുണ്ടായിരുന്നു .   ടോമി   എന്നായിരുന്നു   അവന്റെ   പേര് .   വലിയ   കുടുംബമഹിമയൊന്നും   അവകാശപ്പെടാനില്ലാത്ത   ഒരു നാടൻ നായ .   നല്ല  ഓർമ്മയുണ്ടെനിയ്ക്ക് ...


എന്റെ  കൊച്ചച്ഛന്റെ  മകൾ   അന്ന്   കുഞ്ഞു വാവയാണ് .  വീട്ടിൽ   നീണ്ടൊരു   ഇറയവും   അതിനറ്റത്ത് വലിയൊരു തളവുമുണ്ട് .   തളം   എന്ന്  പറഞ്ഞാൽ ,  പൂമുഖമില്ലെ ?   അതിന്റെ  മറ്റൊരു  രൂപം.   ഇറയത്തിന്റെ   ഒരു വശമാണ്   വലിയൊരു  തുറന്ന തളമായി   മാറിയിരിയ്ക്കുന്നത് .   നമ്മുടെ   സ്വീകരണ മുറിപോലെ...


അവിടെ   നിലത്ത്   പായ  വിരിച്ചു   അനിയത്തിയെ   കിടത്തും .   കുഞ്ഞുങ്ങളെ   എപ്പോഴും   എടുത്തുകൊണ്ട്  നടക്കരുത് ,  താഴെ   കിടത്തണം ,   അവർ   കിടന്നു   തുള്ളിക്കളിച്ചു   വളരണം   എന്നാണ്   അമ്മയുടെയും മറ്റും   പക്ഷം .  (എന്റെയും ).


അനിയത്തി   പായിൽക്കിടന്ന്   തുള്ളിക്കളിച്ചു ,  ഉരുണ്ട് മറിഞ്ഞു  തളത്തിന്റ   വക്കത്തേയ്ക്ക്   നീങ്ങും .   അപ്പൊ   നമ്മുടെ   കഥാനായകൻ   ടോമി  ഇത്   സസൂക്ഷ്മം   നിരീക്ഷിച്ച്  ,  കോലിറയത്ത്   ഇരിയ്ക്കുന്നുണ്ടാവും.   കുഞ്ഞ്  ഉരുണ്ട്   അരികത്തേയ്ക്ക്   വരുമ്പോഴുണ്ടല്ലോ ,  കക്ഷി   ഓടിവന്ന്   അവളുടെ   ഇപ്പുറത്ത് , തളത്തിന്റ   വക്കത്ത്   നീണ്ടു നിവർന്ന്   ഒരു കിടപ്പാണ് ...!!!!    എന്തിനാ ?    കുഞ്ഞ്   താഴത്തേയ്ക്ക്   വീഴാതിരിയ്ക്കാൻ !!!   അവൾ  അവിടുന്നും   ഉരുണ്ടു മറിഞ്ഞ്   വേറെ  സ്ഥലത്തേയ്ക്ക്   പോകുമ്പോ  അവൻ  ഓടിവന്ന്   ആ  വശത്ത്   കിടക്കും... കുഞ്ഞിനെ   നോക്കി   ഒരുതരം   മൂളലും   മുരങ്ങലും   ഒക്കെയുണ്ട് .   അവൻ  വാവയോട്   സംസാരിയ്ക്കുന്നതാകാം.   മറക്കാൻ   പറ്റില്ല  ആർക്കുമത് .   ഒരു  മനുഷ്യൻ   കുഞ്ഞിനെ   നോക്കുന്നത് പോലെ..!


ഈ ഒരു  അനുഭവമാണ്   ആ  നായയെക്കുറിച്ച്   എന്റെ  ഓർമ്മയിലുള്ളത് .   പിന്നെ  അവന്റെ   മരണവും...  പ്രായമായി   അസുഖം  ബാധിച്ചായിരുന്നു   മരണം.   ചികിൽസിയ്‌ക്കുകയും ചെയ്തിരുന്നു.   അവൻ   എന്നെന്നേയ്ക്കുമായി   കണ്ണടച്ച   അന്ന്   വീട്ടിലെല്ലാവർക്കും   വലിയ   സങ്കടമായിരുന്നെന്നും   ഞാൻ  ഓർക്കുന്നു.   കൊച്ചച്ഛൻ   അന്ന്   ഭക്ഷണം   പോലും   കഴിച്ചില്ലത്രെ ...


എന്റെ   വീട്ടിലും   എന്നും നായയെ   വളർത്തിയിരുന്നു .  അതിൽ   എനിയ്ക്കേറ്റവും   പ്രിയപ്പെട്ടവൻ   ജാക്കി .   വലിയ   കുസൃതിയും   സ്നേഹസമ്പന്നനും .   കുറച്ചു   നേരം  ഞങ്ങളെ   കാണാതിരുന്നാൽ   സങ്കടമാണവന്.   എവിടെങ്കിലും  പോയാൽ  തിരിച്ചെത്തി   ഗേറ്റ് കടക്കുമ്പോഴേയ്ക്കും ,  സ്വതന്ത്രനാണെങ്കിൽ,   സ്നേഹം  കൊണ്ടും   സന്തോഷം   കൊണ്ടും  വീർപ്പ് മുട്ടി ,   പാഞ്ഞു വന്ന്  ചാടി ,  രണ്ടു  കാൽ   ഞങ്ങളുടെ   തോളത്ത്   വച്ചൊരു   നിൽപ്പുണ്ട് ...


കുറുമ്പും  കുസൃതിയും   കുറച്ചല്ല.   ഒരു   ജോഡി   ചെരുപ്പ്   പുറത്ത്   കിടന്നാൽ, - അത്  ഞങ്ങളുടെയായാലും  പുറത്തു നിന്ന് വരുന്നവരുടെ  ആയാലും -    ഉറപ്പാണ്,   അതിൽ  ഒരെണ്ണം   അവൻ  എടുത്തുകൊണ്ടു പോകും.   ഒരെണ്ണം   മാത്രമേ   കൊണ്ടുപോകൂ.   എന്തിനാ ?   ഒളിച്ചു വയ്ക്കാൻ ..!   കളയുകയോ   നശിപ്പിയ്ക്കുകയോ   ഒന്നും  ചെയ്യില്ല.   ഒരു പോറൽ  പോലും  വീഴ്ത്തില്ല.  ടെറസ്സിലേയ്ക്ക്   കയറുന്ന   കോണിപ്പടിയുടെ   അടിയിലാണ്  അവൻ  അത്  ഒളിച്ചു വയ്ക്കുക.    എപ്പോഴും   അതെ.   അതിന്   മാറ്റമില്ല.   എന്നിട്ട്   അവിടെ   കാവൽ   കിടക്കും.    എന്റെ  പണി   കഴിഞ്ഞു ,  ഇനി   ആവശ്യക്കാർ   വന്ന്   എടുത്തുകൊണ്ട്   പൊയ്ക്കോ  എന്ന  ഭാവത്തിൽ..!    നമുക്ക്  പോയി   അതെടുക്കാം.   അവന്   വിരോധമില്ല.   ഹോ...!  നായയ്‌ക്കൊക്കെ   എന്നാ   പക്വത !  ല്ലേ ?


ഭക്ഷണം    കൊടുക്കുന്ന    സമയത്ത്   മാത്രം   അവന്   ക്ഷമയില്ല.   പാത്രത്തിലേക്ക്   ഇട്ടു  തീരുന്നതിനു   മുൻപേ   അവൻ   ചാടിവീഴും .    അപ്പോൾ   നമ്മൾ   ശകാരിച്ചാലുണ്ടല്ലോ ,   പിന്നത്തെ   കാര്യം   പറയണ്ട.  ഭയങ്കര   പരിഭവവും   പിണക്കവുമാണ് .   ദൂരെ   മാറിക്കിടക്കും.   ഭക്ഷണത്തിലേയ്ക്ക്   നോക്കുക   പോലുമില്ല.    വിളിച്ചാലും   പിണക്കം   മാറില്ല.   ഓട്ടക്കണ്ണിട്ട്   നമ്മളെ   നോക്കും.   പിന്നെ   അനുനയിപ്പിച്ച്   ഭക്ഷണം  കഴിപ്പിയ്ക്കാൻ   വലിയ   പാടാണ് .   അങ്ങനെ  എന്തെല്ലാം   ഓർമ്മകൾ...
  

നോക്കൂ...   ഈ  പാവങ്ങളാണ്   ഇപ്പോൾ  നമ്മുടെ   നിതാന്ത ശത്രുക്കളായിരിയ്ക്കുന്നത് .    ഒരു നായയെപ്പോലും  ഞങ്ങൾ   ഉപേക്ഷിച്ചു   കളഞ്ഞിട്ടില്ല .   അസുഖം   വന്നാൽ   ചികിത്സയ്ക്കും .   എത്ര   രോഗിയായാലും   പ്രായമായാലും  മരണം  വരെ   അവർ  വീട്ടിൽത്തന്നെയുണ്ടാകും .   


തെരുവുനായ   ഭീകരാന്തരീക്ഷം   സൃഷ്ടിയ്ക്കുന്ന   ഈ സമയത്ത് ,  ഞാനൊന്ന്   ചിന്തിച്ചു   നോക്കുകയാണ്.... തെരുവ് നായ  വാദിയായോ   തെരുവ് നായ വിരുദ്ധവാദിയായോ   അല്ല.     ഒരു കിരീടവും  വയ്ക്കാതെ  സ്വതന്ത്രമായി   നിന്ന്  ഒന്ന്  ചിന്തിയ്ക്കുകയാണ്... പണ്ടില്ലാത്ത  വിധം ,  എന്തുകൊണ്ടിങ്ങനെ   സംഭവിയ്ക്കുന്നു   എന്നാണെന്റെ   ആലോചന....


ആദിമകാലം  തൊട്ടേ   മനുഷ്യന്റെ   ഉറ്റചങ്ങാതിയാണ്   നായ.   എന്നിട്ടും   എന്തുകൊണ്ട്  ?   ആരാണ്   തെറ്റുകാർ ?


നമ്മൾ   പലപ്പോഴും   കണ്ടിട്ടുള്ള    ചില  കാഴ്ചകളുണ്ട് .   വളർത്തുനായയ്ക്ക്   പ്രായമായാൽ   അവയെ  തെരുവിൽ  ഉപേക്ഷിയ്ക്കുക ,  രോഗിയായാൽ ഉപേക്ഷിച്ചു കളയുക ,   നായയ്ക്ക്  കുഞ്ഞുങ്ങളുണ്ടാവുമ്പോൾ,   നല്ല കുഞ്ഞുങ്ങളെ നോക്കി എടുത്ത്  ബാക്കി  കുഞ്ഞുങ്ങളെ  തെരുവിൽ   ഉപേക്ഷിയ്ക്കുക ... അങ്ങനെ പലതും ...


ഒരു  ചെറിയ  വിഭാഗം   നായ്ക്കൾ   ഇങ്ങനെ  തെരുവിലാകുന്നു .   തെരുവ് നായ്   എന്നതിനേക്കാൾ  തെരുവിലാക്കപ്പെടുന്ന നായ  എന്ന പേരാണ്  അവയ്ക്ക്  കൂടുതൽ യോചിയ്ക്കുക  എന്ന് എനിയ്ക്ക് തോന്നുന്നു.    തെരുവിലാകുന്ന   നായ്ക്കൾക്ക്   വരുന്ന   അനാഥത്വം ,     അവരുടെ സ്വഭാവ രീതികളിൽ  വലിയ   മാറ്റങ്ങൾ  വരുത്തുന്നു..


നമ്മൾ   പ്രത്യേകം   ഓർക്കേണ്ട   ഒരു  കാര്യമുണ്ട് .   ചെന്നായ  വർഗ്ഗത്തിൽപെട്ടവരാണ്   നായ്ക്കൾ .    ചെന്നായ്ക്കൾക്ക്   ഡൊമസ്റ്റിക്കേഷൻ  വഴി നായ്ക്കളിലേയ്ക്ക്   രൂപാന്തരീകരണം   സംഭവിച്ചതാണ്.     മനുഷ്യൻ   ആദ്യമായി  മെരുക്കി  വളർത്തിയ   മൃഗമാണ്   നായ.   ഏതാണ്ട്   പന്തീരായിരം   വർഷങ്ങൾക്ക്   മുൻപാണെന്ന്  പറയപ്പെടുന്നു ,   മനുഷ്യൻ  ചെന്നായ്ക്കളെ    മെരുക്കിയെടുത്തത്.   അങ്ങനെ  ചെന്നായയെ  മെരുക്കി  നായയാക്കി   വളർത്തി .   ഈ  നായ്ക്കൾക്ക്   മനുഷ്യരുമായി   ബന്ധമില്ലാതായാൽ ,   അവർ  പൂർവ്വികരായ   ചെന്നായ്ക്കളുടെ   സ്വഭാവം   കാണിയ്ക്കും.    

ചെന്നായ്ക്കൾ   കൂട്ടമായിട്ടാണ്  ഇരതേടുകയും   ആക്രമിയ്ക്കുകയും ചെയ്യുക.   മുഖത്തും  തുടയിലുമാണ്  ചെന്നായ്ക്കൾ   ആക്രമിയ്ക്കുക.   നോക്കൂ ,    ഇപ്പോൾ   തെരുവ് നായ്ക്കളുടെ   സ്വഭാവം  ഈ പറയുന്ന   ചെന്നായ്ക്കളുടെ  സ്വഭാവത്തിലേയ്ക്കല്ലേ  വിരൽ ചൂണ്ടുന്നത് ?   

ചുരുക്കം  പറഞ്ഞാൽ ,   ഉപേക്ഷിയ്ക്കപ്പെട്ട  നായ ,  തന്റെ   വംശപൈതൃകം  തേടുന്നു...!   അതായത്   വിപരിണാമം.  വംശപാരമ്പര്യത്തിലേക്കുള്ള  തിരിച്ചുപോക്ക് .

ഇതൊരു  കാര്യം...   ഇനി  മറ്റൊരു  കാര്യം.


ഭക്ഷണം   പാഴാക്കി തെരുവിൽ  തള്ളുന്ന  രീതി...  അറവ് മാലിന്യങ്ങൾ,   ഹോട്ടലിലെ  വേസ്റ്റ്   തുടങ്ങിയവ  സംസ്ക്കരിയ്ക്കാതെ തെരുവിൽ  തള്ളുന്ന  രീതി..   ഇതൊക്കെ   ഭക്ഷിച്ചാണ്‌   തെരുവ് നായ്ക്കൾ   കൊഴുക്കുന്നത് .   


ധാരാളം   രാസപദാർത്ഥങ്ങൾ   അടങ്ങിയ   ഭക്ഷണം  ചിലപ്പോഴൊക്കെ   മനുഷ്യരിൽപ്പോലും   വന്യ സ്വഭാവം ഉണ്ടാക്കുന്നു  എന്ന്  വിദഗ്ദ്ധമതം .   അത് ,  അതിലിരട്ടിയായി   തെരുവ് നായ്ക്കളിലും .


ഒരുപാട് ദുരന്തങ്ങൾ   നമ്മളിപ്പോൾ   കണ്ടു കഴിഞ്ഞു.   ഒരുപാട് വേദനിയ്ക്കുകയും  ചെയ്തു.    പക്ഷെ  ഈ  കൊന്നുതീർക്കൽ  എത്രത്തോളം  പരിഹാരമാകുമെന്ന്  അറിയില്ല.  


സൗത്ത്   ആഫ്രിക്കയിലെ   തെക്കു കിഴക്കൻ   പ്രദേശത്തുള്ള   'മാരിയൻ '   ദ്വീപിൽ   വളരെ   ക്രൂരമായൊരു   നായക്കുരുതി   നടന്നതായി  വായിച്ചിട്ടുണ്ട്.   പതിനാറ്  വർഷം  നിരന്തരമായിട്ട്  തെരുവ്  നായ്ക്കളെ  കൊന്നത്രെ.!   എന്നിട്ടും  തെരുവ് നായ്  പ്രശ്നം  പരിഹരിയ്ക്കാൻ  അവർക്ക്  കഴിഞ്ഞില്ല   എന്നാണ്   പറയുന്നത് .


 അതുകൊണ്ടാണ്   എനിയ്ക്ക്   സംശയം..  ഇവയെ എല്ലാം കൊന്നുതീർക്കാനാവുമോ?    ഇതൊരു  പരിഹാരമാകുമോ ?


ഇത്തരുണത്തിൽ   നമ്മൾ ഓർക്കേണ്ട  ഒരു  പ്രധാനപ്പെട്ട  കാര്യം,   തെരുവിൽ ഭക്ഷണമില്ലെങ്കിൽ ,  തെരുവിൽ  നായയുമുണ്ടാകില്ല എന്നതാണ് .  അതായത്   തെരുവ്‌നായ്ക്കളെ  കൊല്ലുന്നതിനു മുൻപ് ,   അവയുണ്ടാകാനുള്ള  സാഹചര്യങ്ങളെ   ഉന്മൂലനം   ചെയ്യുക.


അതെ... സാഹചര്യങ്ങളെയാണ്   ആദ്യം  ഉന്മൂലനം ചെയ്യേണ്ടത്   എന്നെനിയ്ക്ക്   തോന്നുന്നു.


എന്തായാലും  ഒരു കാര്യം   ഉറപ്പാണ് .   കുരുതി   കഴിയ്ക്കപ്പെടുന്ന   ഓരോ   നായയുടേയും  ആത്മാവ്   നമുക്ക്   നേരെ   വിരൽചൂണ്ടി പറയും....


" നിങ്ങളാണ് ... നിങ്ങളാണെന്നെ  തെരുവിലാക്കിയത് .   നിങ്ങളാണെന്നെ   കൊലയാളിയാക്കിയത്..."


                                        -------------------------


2016, ഒക്‌ടോബർ 30, ഞായറാഴ്‌ച

ഒരു തുണ്ട് മൗനം .

8 അഭിപ്രായ(ങ്ങള്‍)
                                                 ഒരു തുണ്ട്  മൗനം .
                                                 --------------------------------
                                                                                            -- ശിവനന്ദ .

നീര് വച്ച് വീർത്ത പാദം വലിച്ച്, ചിന്നിച്ചിതറിയ   മുടിയിഴകള്‍   ഇടയ്ക്കിടെ പിന്നിലേയ്ക്ക്   തൂത്തെറിഞ്ഞ് ഏന്തിയും  വലിഞ്ഞും  വേച്ചും അവർ  നടന്നു.    കല്ലില്‍ത്തട്ടി   കാലില്‍   ചോര   പൊടിഞ്ഞു.   കീറിയും തുന്നിയും നിറം കെട്ടുമിരുന്ന   സാരിത്തുമ്പ്   കാറ്റില്‍   പിറകോട്ടു   പറന്നു.

  ഒരു   പഴന്തുണിക്കെട്ട്   അവള്‍   നെഞ്ചോട്   ചേര്‍ത്ത്   പിടിച്ചിരുന്നു.   ആരോ   പിന്തുടരുന്നത്   പോലെ   അവള്‍  ഇടയ്ക്കിടെ   പിറകോട്ട്   തിരിഞ്ഞു   നോക്കി.   പിന്നെ   വഴിയരികില്‍   കണ്ട   മരച്ചുവട്ടിലേയ്ക്കിരുന്നു .   ആശ്വാസത്തോടെ   മരത്തിലേയ്ക്ക്   ചാരി   കണ്ണുകളടച്ചു.    മാറാപ്പ്   ഒന്നുകൂടി  നെഞ്ചിലേയ്ക്ക്   ഇറുക്കിപ്പിടിച്ച് ....

" ആര്  നീ ?"

അവള്‍  ഞെട്ടി   കണ്ണ് തുറന്നു .    ചുറ്റും   കൂടിയ   ആളുകള്‍..!   കണ്ണുകളില്‍   കൂര്‍ത്ത   മുനകള്‍..!


" നീയാര് "?

അവര്‍   വിരല്‍  ചൂണ്ടി .

" ഞാന്‍ ....ഞാന്‍... ഒരു   സഞ്ചാരി..."

" എന്തിനിവിടെ   വന്നു "? 

"അത്...അത് .. വെറുതെ..."

" നുണ.   നീ   തീവ്രവാദിയല്ലേ ?"

" നീ   ചാരനല്ലേ "?

" നീ  ചാവേറല്ലേ "?

മാറി   മാറി   ആക്രോശങ്ങള്‍ ..

" അല്ല...അല്ല... സഞ്ചാരിയാണ്... പാവം  സഞ്ചാരി...."

"സഞ്ചാരിയാണത്രെ ... എന്താ തെളിവ് ?   നിന്റെ   കൈയ്യിൽ   തിരിച്ചറിയൽ  കാർഡുണ്ടോ ? "

അവൾ   നിഷേധാർതഥത്തിൽ   തലയനക്കി .

" ആധാർ കാർഡുണ്ടോ ?  റേഷൻ  കാർഡുണ്ടോ ?  പാസ്‌പ്പോർട്ട്  ?  പോട്ടെ..ഒരു ഡ്രൈവിങ്  ലൈസൻസ്  എങ്കിലും ? "


അവൾ  മുഖമുയർത്തി  അവരെയൊന്ന്  നോക്കി....!

ആ നോട്ടത്തിന്റെ   അർത്ഥം   തിരയാൻ   അവർ  ഡിക്ഷ്ണറി   എടുക്കാൻ  മറന്നു ..കഷ്ടം..!


" എന്താ  നിന്റെ   മാറാപ്പിൽ ? "

അത്   കേട്ട   മാത്രയിൽ  അവൾ  ഭയത്തോടെ   അതൊന്നുകൂടി  കൈ കൊണ്ട്   പൊതിഞ്ഞു പിടിച്ച്  മിണ്ടാതിരുന്നു ..

" പറയെടീ .. ഇതിൽ   ബോംബല്ലേ  ?"

അവൾ ഞെട്ടി ..

"അല്ല...അല്ല..."

അവളുടെ  സ്വരം   വിറച്ചിരുന്നു .. കണ്ണുകൾ   നനഞ്ഞു വന്നു.   പക്ഷെ   മനസ്സിന്റെ   ചൂട്  കൊണ്ട്   അത്  ആവിയായിപ്പോയി .  തുണിക്കെട്ട്   ഒന്നുകൂടി  നെഞ്ചിലേക്കമർത്തി   അവൾ  ചുരുണ്ടുകൂടി ...

"അതൊന്നഴിച്ചേ ..കാണട്ടെ .."

"ഇല്ല..."

അവൾ  ദുർബ്ബലമായി   പ്രതിഷേധിച്ചു ..

" നിന്നോടല്ലേ പറഞ്ഞെ ..താടീ  ഇവിടെ.."

എല്ലാവരും കൂടി   ആക്രാന്തത്തോടെ   ആ പഴന്തുണിക്കെട്ട്   പിടിച്ചു  പറിച്ചു .  ആവേശത്തോടെ   അത്   വലിച്ചു കീറി .   അതിനുള്ളിൽ  മറ്റൊരു   പൊതിക്കെട്ട് .. അതിനുള്ളിൽ  വേറൊന്ന് ... ഒന്നൊന്നായി   അവർ  വലിച്ചു കീറിയെറിഞ്ഞു ...

ഒടുക്കം ... ഒടുക്കമൊരു  കുഞ്ഞു  മൺചെപ്പ് ..!   അത്  കൈയ്യിലെടുത്തപ്പോൾ  അവൾ   തൊഴുതു...

"അരുത് ..അത്  നശിപ്പിയ്ക്കരുത് ..."

"സത്യം  പറയെടീ ..എന്താ ഇതിൽ ?"

മറുപടി  പറയാതെ  അവൾ  കൈനീട്ടി ..

"താ .."

" ങാഹാ ... നീ പറയില്ലേ ?  എന്നാ  ഇതിലെന്താന്ന്   അറിഞ്ഞിട്ടുതന്നെ   കാര്യം.."

"ഞാൻ തുറക്കാം...ഞാൻ തുറക്കാം..."

എല്ലാവരും  കൂടി  പിടിവലി കൂടി.    ആരോ  ഒരാൾ  അത്   താഴേയ്ക്ക്  ആഞ്ഞെറിഞ്ഞു ..   പൊട്ടിച്ചിതറിയ  മൺചെപ്പിനുള്ളിൽ  നിന്നും   തൂവിത്തെറിച്ചത്  കുറെ  തരികളായിരുന്നു..!    കുറെ  സ്വപ്നത്തരികൾ !   അവളുടെ   പാതി   കരിഞ്ഞ   സ്വപ്നത്തരികൾ ...!

അവളൊന്നും  മിണ്ടിയില്ല.  കല്ലിന്  കാറ്റ്  പിടിച്ചത് പോലിരുന്നു...പിന്നെ...മെല്ലെ  മെല്ലെ  തൂവിപ്പോയ  തരികൾ  കൈ  കൊണ്ട്   തടുത്തുകൂട്ടി   വാരി ,  സാരിയുടെ   തുമ്പിൽ   കെട്ടിയിട്ടു... പിന്നെ  ചുറ്റും   നിന്നവരുടെ   മുഖങ്ങളിലേയ്ക്ക്  മാറി മാറി  നോക്കി..  ആ നോട്ടത്തിന്റെ   അർത്ഥം ...ശ്ശൊ...അവർ  ഡിക്ഷ്ണറി  എടുത്തില്ലല്ലോ...

എങ്കിലും   അവർ   അവളെ   നോക്കി   പിറുപിറുത്തു.....

"മാപ്പ് "...

അത്   കേൾക്കെ   അവളുടെ   കണ്ണൊന്ന്   വിടർന്നു ..!    മാപ്പ് ?  മാപ്പ്... അതിനെന്തു   വിലവരും ?    അവൾ   കണക്കു കൂട്ടി ..  ആത്മാഭിമാനത്തിന്റെ  അത്രയും ?    ഹേയ് ...ഇല്ല..അത്രയും  വരില്ല...  വ്യക്തിത്വത്തിന്റെ ?    ഹേയ് ...അതുമില്ല...  അപമാനത്തിന്റെ  ?    അതെ !   അവൾ ഉത്തരം  കണ്ടു പിടിച്ചു !   അവളുടെ  അപമാനത്തിന്റെ   വില  വരും മാപ്പിന്...  ഓരോ ദിവസവും   തെരുവിൽ  വലിച്ചു കീറപ്പെട്ട  അവളുടെ മാനത്തിന്റെ   വില...കൊള്ളാം...

മാപ്പ്..... അവൾ  ഓർത്തോർത്ത്   ചിരിച്ചു... കറ   പിടിച്ച   പല്ലുകൾ  കാട്ടി  വീണ്ടും  വീണ്ടും  ചിരിച്ചു ...

പക്ഷെ  പോരല്ലോ... ഇനിയുമുണ്ട്... ഒരു  കുഞ്ഞു മുഖത്തെ കടിച്ചു പറിച്ച   തെരുവ് നായ....എന്റെ....എന്റെ...

ആ കുഞ്ഞു ദേഹത്ത്  ആഴ്ന്നിറങ്ങിയ  പല്ലും മുഖവും...പിന്നെ...പിന്നെ...

അവളുടെ  അണപ്പല്ലുകൾ   ഞെരിഞ്ഞമർന്നു... സാരിയുടെ  ഇടയിൽ  തീ  വിഴുങ്ങിയ   ഒരു  തുണ്ടു  മൗനം  പോലെ  കത്തിയുടെ   വായ്ത്തല തിളങ്ങി....ഓരോ  ആൾക്കൂട്ടത്തിലും  അവളുടെ  ചത്ത കണ്ണുകൾ  തിരഞ്ഞു... ഒരു  നായ്‌മുഖം ...

"മാമ്മമ്മാര്  ചീത്തയാമ്മാ... അപ്പടി വേദനേടുത്തു ..."......

മണ്ണ്  തിന്ന്   മറഞ്ഞുപോയ  നിലവിളി....

കുത്തിക്കീറി . .. ഓരോ അവയവങ്ങളായി  അരിഞ്ഞരിഞ്ഞു .. ..പിന്നെയൊന്നും ആർത്തു ചിരിയ്ക്കാൻ....

അവൾ   വീണ്ടും   നടന്നു ... പ്രാഞ്ചിപ്രാഞ്ചി ....

                                                              ..........................






2016, ഒക്‌ടോബർ 18, ചൊവ്വാഴ്ച

ഈ ദൈവത്തിന്റെയൊരു കാര്യം..!

3 അഭിപ്രായ(ങ്ങള്‍)
                                  ഈ ദൈവത്തിന്റെയൊരു കാര്യം..!
                                --------------------------------------------------------
                                                                                                              -- ശിവനന്ദ .


ആ കുഞ്ഞിന് ഒരു മൂന്ന് മൂന്നര വയസ്സ് പ്രായം വരും. ഒരു തോർത്തിന്റെ ഒരറ്റം പെറ്റിക്കോട്ടിന്റെ അടിയിൽ തിരുകിയിട്ടുണ്ട്. മറ്റേ അറ്റം തോളത്തേയ്ക്ക് വീശി എറിഞ്ഞിട്ടുണ്ട്. സാരി ഉടുത്തതാണേ .. ആരോ ഉണ്ടാക്കിക്കൊടുത്ത ഒരു ഓലക്കണ്ണട ഫിറ്റ് ചെയ്തിട്ടുണ്ട്. കൈയ്യിൽ കുപ്പിവള നിറയെ. കാലിൽ വെള്ളി പാദസരം. ഒരു കുഞ്ഞു വടിയുണ്ട് കൈയ്യിൽ. മുന്നിൽ നിറയെ വിദ്യാർഥികൾ ഇരിയ്ക്കുന്നെണ്ടെന്നാണ് അവളുടെ ഭാവം . ചോദ്യങ്ങൾ ചോദിയ്ക്കുന്നു കുട്ടികളോട് . അവൾ ടീച്ചറാണ്. മനസ്സിലായല്ലോ?
കുട്ടികൾ ആരും ചോദ്യത്തിന് ഉത്തരം പറയുന്നില്ല. പിന്നത്തെ കാര്യം പറയണോ ? അടിയോടടി. വടി ഒടിയുന്നത് വരെ അടിച്ചു...! ആ കുഞ്ഞു അന്ന് ആഗ്രഹിച്ചത് ഒരു ടീച്ചറാവാൻ. ഇങ്ങനെ കുട്ടികളെ അടിയ്ക്കാല്ലോ. അതാവും. വെല്യ പുള്ളിയല്ലേ ഈ ടീച്ചർ എന്ന് പറഞ്ഞാൽ..!
കുറേക്കൂടി വലുതായപ്പോൾ , അവൾക്ക് ചുറ്റും കണ്ട അനീതികൾക്ക് നേരെ അവൾ മുഷ്ടി ചുരുട്ടാൻ തുടങ്ങി. അപ്പോൾ അവൾ ആഗ്രഹിച്ചു, ഒരു വക്കീൽ ആവാൻ. വാദിയ്ക്കാല്ലോ. വാദിച്ചു വാദിച്ചു എതിരാളിയെ തോല്പിയ്ക്കാല്ലോ.
പിന്നെയും മുതിർന്നപ്പോൾ അവൾ അനീതിയ്ക്കു നേരെ വിരൽ ചൂണ്ടാൻ തുടങ്ങി. പൊട്ടിത്തെറിയ്ക്കാൻ തുടങ്ങി. അപ്പോൾ അവൾ തീരുമാനിച്ചു, ഒരു ജേണലിസ്റ് ആകണമെന്ന്. അതെ. അതായിരുന്നു അവളുടെ അവസാന തീരുമാനം.
പക്ഷെ...അവൾ ഒന്നുമായില്ല. സംവിധായകൻ പ്രിയദർശൻ പറഞ്ഞതുപോലെ , അവളുടെ ഭാവിയെക്കുറിച്ചുള്ള കണക്കു കൂട്ടലുകൾ കണ്ട്, ദൈവം തലതല്ലി ചിരിച്ചു കാണും.
 എന്നാലും ഈ ദൈവത്തിനെയൊരു കാര്യം..!!! എന്താല്ലേ..!!!!!!

                                                                *********************

2016, ഒക്‌ടോബർ 16, ഞായറാഴ്‌ച

ഒരു രചന തുടങ്ങുന്നതിന് മുൻപ് ..

3 അഭിപ്രായ(ങ്ങള്‍)
                                  ഒരു രചന തുടങ്ങുന്നതിന്  മുൻപ് ...
                                  ------------------------------------------------------------
                                                                                              -- ശിവനന്ദ .

ഓരോ രചനകളുടെയും സൃഷ്ടിയ്ക്ക് മുൻപ് , അതിനുള്ളൊരു മനസ്സൊരുക്കവും , മനസ്സുരുക്കവും ഉണ്ട് .( ശ്രദ്ധിയ്ക്കുക, രണ്ടും രണ്ടാണ്.)
അങ്ങനെ മനസ്സിന്റെ ഉലയിൽക്കിടന്നു ഉരുകിത്തെളിഞ്ഞാണ് ഓരോ അക്ഷരങ്ങളും പുറത്തു വരുന്നത്. എഴുതുന്ന സമയത്ത് ഞാൻ വായനക്കാരെക്കുറിച്ച് ഓർക്കാറില്ല. അതൊരു ധ്യാനമാണ്. ആ സമയത്തു എനിയ്ക്കു ചുറ്റും മറ്റൊരു ലോകമില്ല. ഞാനും എന്റെ കഥാപാത്രങ്ങളുംമാത്രം.അവരിൽ ഓരോരുത്തരും ഞാൻ ആകും. ഓരോരുത്തരുടെയും മനസ്സിൽ ഞാൻ യാത്ര ചെയ്യും. ആ സഞ്ചാരപഥം പ്രവചനാതീതമാണ്.
ചിലപ്പോൾ അതൊരു ഉത്സവമേളത്തിലൂടെയാകും. ചിലപ്പോ ഒരു ശ്മാശാനഭൂവിലൂടെയാകും. ചിലപ്പോ നിതാന്ത ശൂന്യതയിലൂടെയുമാകും. ഒരു വല്ലാത്ത മാനസീകാവസ്ഥയിലാകും അപ്പോൾ ഞാൻ. അതിൽ നിന്നും ഞാൻ തിരികെ വരുമ്പോഴേയ്ക്കും ആ രചന പൂർത്തിയായിക്കഴിഞ്ഞിരിയ്ക്കും. അല്ല, അപ്പോഴും ഞാൻ പൂർണ്ണമായും എന്റെ കഥാപാത്രങ്ങളിൽ നിന്നും മോചിതയായി എന്ന് പറയാനാവില്ല. കുറെ ദിവസങ്ങൾ വേണം എനിയ്ക്കു വരുടെ മനസ്സിൽ നിന്നും സ്വതന്ത്രമാകാൻ.
അങ്ങനെ ഞാനൊരു രചന പൂർത്തിയാക്കിക്കഴിഞ്, അത് വായനക്കാരുടെ മുന്നിൽ സമർപ്പിച്ചു കഴിഞ്ഞാൽ , എനിയ്ക്കു വല്ലാത്ത സംഘർഷമാണ് . അത് സ്വീകരിയ്ക്കപ്പെടുമോ എന്നറിയുന്നത് വരെ. അതിന്റെ തെറ്റും ശരിയും വളരെ വ്യക്തമായി പറഞ്ഞു തരുന്നവരെയാണ് ഞാൻ വായനക്കാരിൽ പ്രതീക്ഷിയ്ക്കുന്നത്. എന്റെ അടുത്ത സുഹൃത്തുക്കൾ എല്ലാവരും തന്നെ നല്ലതെങ്കിൽ നല്ലതെന്നു പറയും, തെറ്റുണ്ടെങ്കിൽ ഉണ്ടെന്നും പറയും.
എന്തായാലും ഞാൻ എന്റെ വായനക്കാരെ അങ്ങേയറ്റം ബഹുമാനിയ്ക്കുന്നു. അവരില്ലെങ്കിൽ ഞാൻ എന്നേ മറവിയിൽ പൊടി മൂടപ്പെട്ടു പോയേനെ. അവർ അക്ഷരങ്ങളിലൂടെ എനിയ്ക്കു തരുന്നത് അവർക്കു മാത്രം സ്വന്തമായ കുറെ നിമിഷങ്ങളാണ്. അതിനു ഞാൻ എന്ത് കൊടുത്താൽ മതിയാകും? ഒരു നന്ദി വാക്കിൽ തീരുമോ ?
ഞാൻ എപ്പോഴും ശ്രമിയ്ക്കാറുള്ളത് , എന്റെ അക്ഷരങ്ങളോടൊപ്പം എന്റെ വായനക്കാരെയും കൈ പിടിച്ചു നടക്കാനാണ്. ഒരു പക്ഷെ അവിടെയാവും വ്യക്തിബന്ധങ്ങൾ എനിയ്ക്കുണ്ടാവുന്നതും. ഇതുവരെ എന്റെ കൈ തട്ടിനീക്കി പോകാൻ എന്റെ വായനക്കാർ ശ്രമിച്ചിട്ടില്ല. അത് ഒരു പരസ്പര ബഹുമാനമാണ്. ഒരു മനസ്സിലാക്കലാണ്.
അവിടെയാണ് ഒരു എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള സംവാദം നടക്കുന്നത്. ആ കൈകോർത്തു നടക്കലിലൂടെയും പരസപരം മനസ്സിലാക്കലിലൂടെയും...

അജ്ഞാതൻ ..

3 അഭിപ്രായ(ങ്ങള്‍)
                                          അജ്ഞാതൻ ..
                                         --------------------------
                                                                             -- ശിവനന്ദ .

ആര് നീയെന്നെനിയ്ക്കറിയില്ല..!

നീയെവിടെയെന്നുമറിയില്ല ...!

എന്റെ മുന്നിലെ വെള്ളത്തിരശ്ശീലയിൽ 

ഒരുപിടി സ്നേഹാക്ഷരങ്ങളായി 

ചങ്ങാത്തത്തിന്റെയൊരു പിടി 

വാടാമലരുകളായി ..

ഇന്നാണ് സുഹൃത്തേ ,

നിന്നെ ഞാൻ കണ്ടത് !!!

നിന്റെ സ്നേഹാക്ഷങ്ങൾക്ക്  കീഴെ -

യൊരു നന്ദിവാക്കെഴുതാനെനിയ്ക്ക് 

കഴിഞ്ഞതുമില്ല...!

നീയിത് സ്വീകരിയ്ക്കുക..!

സൗഹൃദത്തിന്റെയീ അക്ഷരപ്പൂക്കൾ !

അനന്തമജ്ഞാതം നിന്റെ യാത്ര !!!!!

ഒരു കോടിയാശംസകൾ ..!!!!!


                                           ******************** 



2016, ഒക്‌ടോബർ 15, ശനിയാഴ്‌ച

വെർജീനിയ വൂൾഫ്.

4 അഭിപ്രായ(ങ്ങള്‍)
വെർജീനിയ വൂൾഫ്.
--------------------------------------


വെർജീനിയ വൂൾഫ്.
----------------------------------
ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു എഴുത്തുകാരി..
" ഒരു സ്ത്രീയ്ക്ക് കഥ എഴുതണമെങ്കിൽ പണവും , സ്വന്തമായി ഒരു മുറിയും വേണം.."
കഴിഞ്ഞ നൂറ്റാണ്ടിന്റെ aadya pakuthiyil , ഇംഗ്ലീഷ് സാഹിത്യ രംഗത്ത് മുഴങ്ങിക്കേട്ട വ്യത്യസ്തമായ ഒരു
സ്ത്രീസ്വരമാണ് ഇത്. സമ്പന്നകള്‍ക്കെ സാഹിത്യകാരികള്‍ ആകാന്‍ കഴിയൂ എന്നല്ല, കാര്യങ്ങള്‍
തുറന്നെഴുതാന്‍ വേണ്ട സ്വയം പര്യാപ്തതയും സ്വാതന്ത്ര്യവും , രചനയ്ക്ക് ആവശ്യമായ
സ്വകാര്യതയും സമയവും ഒരു എഴുത്തുകാരിയ്ക്ക് കൂടിയേ കഴിയൂ എന്നുള്ള , തന്റെ
അഭിപ്രായമാണ് , ധീരമായ ഈ പ്രസ്താവനയിലൂടെ , അഡലിന്‍ വെര്‍ജീനിയ വൂള്‍ഫ്
സാഹിത്യലോകത്തിന് മുന്‍പില്‍ തുറന്നു വച്ചത് ...!
'എ റൂം ഓഫ് വണ്‍സ് ഓണ്‍ ' (സ്വന്തമായൊരു മുറി ) (1929) എന്ന പ്രസിദ്ധമായ
ലേഖനത്തിലേതാണ് ഈ വാക്യം .
സ്വകാര്യതയ്ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള അഭ്യർത്ഥനയല്ല ; മറിച്ചു,
പെണ്ണെഴുത്തിന് പ്രായപൂർത്തിയായി എന്നുള്ള പ്രഖ്യാപനമാണ് ഇത്.
ഇരുപതാം നൂറ്റാണ്ടിൽ ഇഗ്ളീഷ് സാഹിത്യത്തെ വളരെയധികം സ്വാധീനിച്ച വനിതാ സാഹിത്യ
പ്രതിഭയായിരുന്നു മിസ്സിസ് വൂൾഫ്. നോവലിസ്റ്റ്, ഫെമിനിസ്റ്റ് , ചെറുകഥാകൃത് , നിരൂപക ,
ലേഖിക, സാമൂഹ്യ വിമർശക എന്നീ നിലകളിലെല്ലാം ജ്വലിച്ചു നിന്ന അവരുടെ കൃതികൾ
ഇന്നും ധാരാളം വായിയ്ക്കപ്പെടുന്നു . പരമ്പരാഗത സാഹിത്യരൂപങ്ങളെയും അവയെ
അടിസ്ഥാനമാക്കിയുള്ള സൗന്ദര്യശാസ്ത്ര സങ്കല്പങ്ങളെയും വെല്ലുവിളിച്ച ആധുനികതാവാദത്തെ
പിന്തുണച്ച ആളായിരുന്നു , വെർജീനിയ വൂൾഫ്. ബോധധാരാ സമ്പ്രദായത്തിലുള്ള
പരീക്ഷണാത്മകങ്ങളായ നോവലുകളും ചെറുകഥകളും , ഫെമിനിസ്റ്റ് ചിന്താഗതി
വെളിപ്പെടുത്തുന്ന ലേഖനങ്ങളും കഥകളും , മറ്റനേകം രചനകളും മിസ്സിസ് വൂള്ഫിന്റെ ബഹുമുഖ
പ്രതിഭയ്ക്ക് നിദര്ശനങ്ങളാണ് .
ലെസ്ലി സ്റ്റീഫന്റെയും ജൂലിയ ജാക്സൺ ന്റെയും മകളായി
1882 ഇൽ ലണ്ടനിൽ ജനിച്ചു .
1912 ഇൽ , സാഹിത്യകാരനും പത്രലേഖകനുമായ , ലിയോണാർഡ് വൂൾഫ് ന്റെ ഭാര്യയായി.
1941 മാർച്ചു 28 നു വെർജീനിയ മരണമടഞ്ഞു . അതൊരു ആത്മഹത്യ ആയിരുന്നു.
1905 മുതൽ 1941 ഇൽ anthariykkunnath വരെ ടൈമ്സ് നും മറ്റനേകം പ്രസിദ്ധീകരങ്ങൾക്കും
വേണ്ടി എഴുതിയ ഗ്രന്ഥ നിരൂപണങ്ങൾ , ഇംഗ്ളീഷ് സാഹിത്യത്തിന്റെയും
സാഹിത്യകാരന്മാരുടെയും സത്യസന്ധമായ വിലയിരുത്തലുകളായി കരുതപ്പെടുന്നു.

പ്രിയപ്പെട്ട 'യാഹൂ'... (ലേഖനം)

11 അഭിപ്രായ(ങ്ങള്‍)
                                            
                                        
1961 ഇൽ ഇറങ്ങിയ ' ജംഗ്‌ലി ' എന്ന സിനിമ എപ്പോഴെങ്കിലും കണ്ട ഓർമ്മയുണ്ടോ ആർക്കെങ്കിലും ? ഷമ്മി കപൂറും , സൈറാ ബാനുവും തകർത്തഭിനയിച്ച സിനിമ ?

ആ സിനിമയിലെ " ചാഹേ കോയീ മുച്ഛേ ജംഗ്‌ളീ കഹേ " എന്ന ആ മനോഹര ഗാനം ഓർക്കുന്നു ആരെങ്കിലും? തലമുറകൾ പാടി ആഘോഷിച്ച ഒരു മനോഹര ഗാനം..! നമ്മുടെ റാഫി സാഹിബ് (മുഹമ്മദ് റാഫി ) പാടി അനശ്വരമാക്കിയ ഗാനം..!!

ഞാൻ ആ സിനിമ കണ്ടിട്ടില്ല. പക്ഷെ ഈ പാട്ട് ഞാനെന്റെ നെഞ്ചോട് ചേർത്ത് സൂക്ഷിയ്ക്കുന്നു..ആ പാട്ടിനിടയിൽ പല തവണ വരുന്ന "യാഹൂ" എന്ന അലർച്ച ഓർമ്മയുണ്ടോ ?

ഓർത്തു നോക്കൂ ,...സത്യത്തിൽ ആ അലർച്ച , ആ പാട്ടിന്റെ പൂർണ്ണതയല്ലേ ? ആ 'യാഹൂ ' ശബ്ദമില്ലാതെ നമുക്ക് ആ പാട്ടിനെക്കുറിച്ചു ചിന്തിയ്ക്കാനാവുമോ ? ഹൃദയത്തിൽ തുളച്ചു കയറുന്ന പ്രണയാനുഭവം ..!!!

റാഫി സാഹിബ് പാടിയ ആ അനശ്വര ഗാനത്തിൽ , "യാഹൂ" എന്ന ആ അലറുന്ന ശബ്ദം ആരുടേതാണെന്ന് അറിയാമോ ? പലരും കരുതിയിരിയ്ക്കുന്നു, അത് , റാഫി സാഹിബിന്റേതാണെന്നു. പക്ഷെ അങ്ങനെയല്ല.

അത്ര പ്രാധാന്യമില്ലാത്ത ഒരു നടനും പാട്ടുകാരനുമായ പ്രയാഗ് രാജ് ആണ് ആ യാഹൂ നിലവിളിയുടെ കർത്താവ് ..! ആ സിനിമയിൽ , തനിയ്ക്ക് വേണ്ടി പാടുന്നത് , റാഫി സാഹിബ് ആയിരിയ്ക്കണമെന്നും, അതിൽ , 'യാഹൂ' എന്ന അലർച്ച ഉണ്ടായിരിയ്ക്കണമെന്നും നിബന്ധന വച്ചത് ഷമ്മി കപൂർ തന്നെയാണ്.

പക്ഷെ , ആ പാട്ടും , ആ അലർച്ചയും കൂടി ഒന്നിച്ചു കൊണ്ടുപോകാൻ റാഫി സാഹിബിനു ബുദ്ധിമുട്ടായപ്പോൾ , ഷമ്മി കപൂർ തന്നെ പ്രയാഗ് രാജിനെ ആ ദൗത്യമേൽപ്പിച്ചു. അൻപതോളം ടേക്കുകൾ വേണ്ടിവന്നത്രെ , ആ അലർച്ച പൂർണ്ണതയിലെത്താൻ..!

ഒക്കെ കഴിഞ്ഞപ്പോൾ പ്രയാഗ് രാജിന്റെ ശബ്ദത്തിനു പരിക്ക് പറ്റുകയും ആശുപത്രിവാസം വേണ്ടി വരികയും ചെയ്തു .

അതിനു മുന്പിറങ്ങിയ രണ്ടു മൂന്നു സിനിമകളിൽ ഈ യാഹൂ ശബ്ദം മുഴങ്ങിയിട്ടുണ്ടെങ്കിലും അത് ശ്രദ്ധിയ്ക്കപ്പെട്ടില്ല.

'ജംഗ്ലി ' യ്ക്ക് വേണ്ടി , പ്രണയം ആഘോഷമാക്കുന്ന ഈ പാട്ട് എഴുതിയത് , ഗാനരചയിതാവ് ശൈലേന്ദ്ര . വെള്ളിത്തിരയിലെ , ഷമ്മിയുടെ ബഹിർമുഖ വ്യക്തിത്വത്തോട് അങ്ങേയറ്റം ഇണങ്ങി നിക്കുന്ന ഗാനം..! തികച്ചും ലളിതവും കുസൃതി നിറഞ്ഞതുമായിരുന്നു പാട്ടിന്റെ ആശയം.

"എന്നെ കാടൻ എന്ന് വിളിയ്ക്കുന്നു എല്ലാവരും. വിളിയ്ക്കുന്നവർ വിളിച്ചോട്ടെ . എന്ത് ചെയ്യാൻ... പ്രണയകൊടുങ്കാറ്റിൽ അകപ്പെട്ടു പോയില്ലേ ഞാൻ ? "

ഷമ്മിയിലെ കാമുകന്റെ വികാരതീവ്രമായ ചോദ്യം! ഉള്ളിലെ പ്രണയക്കൊടുങ്കാറ്റ് , അതിന്റെ എല്ലാ തീവ്രതയോടും കൂടി പ്രേക്ഷകരെ അനുഭവിപ്പിയ്ക്കണമെന്നു ഷമ്മി ആഗ്രഹിച്ചു. "യാഹൂ " എന്ന ആർപുവിളി അതിനു ഏറെ സഹായിയ്ക്കുകയും ചെയ്തു എന്ന്, ആ പാട്ട് കേൾക്കുമ്പോൾ നമുക്ക് മനസ്സിലാവും..!!!!

അഭിനയിയ്ക്കുന്നവരുടെ മനസ്സും ശരീരവും അറിഞ്ഞു പാടാൻ കഴിവുള്ള മുഹമ്മദ് റാഫി സാഹിബും , കൂടെ പ്രയാഗ്‌റാജ്ഉം ചേർന്ന് ആ പ്രണയാനുഭവം അതി തീവ്രമാക്കി നമുക്ക് തന്നു..!!!

ഇനിയാണ് മറ്റൊരു അത്ഭുതം !

ലോകപ്രശസ്തമായ 'യാഹൂ.കോം ' നു , ആ പേരിലേക്ക് വഴി തുറന്നത് , ഈ പാട്ടിലെ "യാഹൂ" എന്ന ആർപ്പുവിളിയായിരുന്നു !!

അത്ഭുതങ്ങൾ തുടരുകയാണ് ! അമേരിക്കൻ ബഹുരാഷ്ട്ര ടെക്‌നോളജി കമ്പനിയായ "യാഹൂ" മുംബൈയിൽ അവരുടെ ഓഫീസ് തുറക്കുന്ന ദിവസം . വിശിഷ്ടാതിഥികളിൽ ഷമ്മി കപൂറും ഉണ്ട്. (അദ്ദേഹം ഇന്ത്യ യിലെ ആദ്യ ഇന്റർ നെറ്റ് ഗുരുക്കളിൽ ഒരാളും കൂടിയാണെന്ന് നാം ഇത്തരുണത്തിൽ ഓർക്കേണ്ടതുണ്ട് ! ആദ്യകാല വെബ് സൈറ്റ് ഉടമകളിൽ ഒരാളും..! ) vediyil , യാഹുവിന്റെ സ്ഥാപകരിൽ ഒരാളും മുൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസറുമായ ജെറി യാങ് ഉൾപ്പെടെയുള്ള പ്രമുഖർ . ഉദ്ഘാടന പരിപാടിയുടെ അവസാനം ബാൻഡ് സംഗീതം. പ്രൗഢ ഗംഭീരമായ ആ അന്തരീക്ഷ്ത്തിലേയ്ക്ക് ഒഴുകി വന്നത് , ആ പഴയ സിനിമാഗാനം !

"യാഹൂ.....ചാഹേ കോയീ മുച്ഛേ ജംഗ്‌ളീ കഹേ...."

അന്തം വിട്ടു നിന്ന ഷമ്മി കപൂറിനോട് ജെറി യാങ് പറഞ്ഞു , "കുട്ടിക്കാലത്തു താങ്കളുടെ യാഹൂ ഗാനത്തിന്റെ ആരാധകനായിരുന്നു ഞാൻ . എന്നെ സ്വപ്നം കാണാൻ പ്രേരിപ്പിച്ച പാട്ടാണത് . പുതിയ സ്ഥാപനം തുടങ്ങിയപ്പോൾ , ആദ്യം മനസ്സിൽ വന്നത് , ആ പേരാണ് ! യാഹൂ..."

കണ്ണ് നിറഞ്ഞു പോയ വൃദ്ധനായ ഷമ്മി കപൂറിന് പഴയ പ്രണയ തീവ്രത ഓർമ്മ വന്നു കാണണം ...


                                           

എനിയ്ക്ക് വലുതാവണ്ടായിരുന്നു ..

3 അഭിപ്രായ(ങ്ങള്‍)
എനിയ്ക്ക് വലുതാവണ്ടായിരുന്നു ..
--------------------------------------------------
-- ശിവനന്ദ.
ബ്ലോഗ് വായിച്ചു തീർത്തു. മനസ്സ് വല്ലാതെ ഈറനണിഞ്ഞു .. ഒരു കമന്റെഴുതാൻ ശ്രമിച്ചിട്ട് ,
ഭാഷ മറന്നു.... രണ്ടോ മൂന്നോ വരികളിൽ ഒരു കമന്റെഴുതി , ലാപ് ടോപ് അടച്ചുവച്ചു.
കസേരയിലേക്ക് ചാരി കണ്ണുകളടച്ചു. ഒരുപാട് ഓർമ്മകളെ നെഞ്ചിലേറ്റി ഒരു
ദീർഘനിശ്വാസം...
. അതിൽ കാലം സൗമനസ്യത്തോടെ തന്ന ശാന്തികളും അശാന്തികളും ഉണ്ടായിരുന്നു.
പച്ചിലക്കുടുക്കകൾ ചിറകിട്ടടിച്ചു... മയിൽപ്പീലിത്തുണ്ടുകൾ പറന്നു കളിച്ചു...
ചടുലവും സമരതീക്ഷ്ണവും രസകരവുമായ കലാലയ ജീവിതമായിരുന്നു അത്..... 
കലാലയരാഷ്ട്രീയം വ്യക്തിത്വത്തിന്റെ തന്നെ ഒരുഭാഗമായി മാറിയ കാലം.... അന്ന്.... 
തെരഞ്ഞെടുപ്പ് വരുന്നു... വൈസ് ചെയർമാൻ സ്ഥാനത്തേയ്ക്ക് മത്സരിയ്ക്കുന്നു ഞാൻ. 
എസ്എഫ് ഐ യും p>ഏഐ എസ്എഫ് ഉം ഒന്നിച്ചു നിൽക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം 
അവസാനഘട്ടത്തിൽ .

അന്ന് അവധിയായിരുന്നു. വൈകീട്ട് ഒരു മൂന്ന് മണിയായിക്കാനും, എന്റെ വീട് അന്വേഷിച്ചു
പിടിച്ചു വന്നിരിയ്ക്കുന്നു , ഞങ്ങളുടെ കോളേജിലെ , ഞങ്ങളുടെ മുന്നണിയുടെ ടോപ് മോസ്റ്റ് ,
സോമൻ ചേട്ടൻ ! അന്നുഞാൻ ഡിഗ്രി രണ്ടാം വര്ഷം. ഈ ചേട്ടൻ പിജി യ്ക്ക് പഠിയ്ക്കുന്നു.
വന്നതും , ഒരു മുഖവുരയുമില്ലാതെ പറഞ്ഞു,

" ശിവ , വേഗം റെഡിയാവ് .. ലേഡീസ് ഹോസ്റ്റലിൽ വോട്ട് ചോദിച്ചിട്ടില്ല. അത് മറന്നൂല്ലേ ?
അത് വിട്ടുകളഞ്ഞാൽ ശരിയാവില്ല. പെട്ടെന്ന് പോയി വരാം."

ശേഷം അമ്മയോട് പറഞ്ഞു ,

"ശിവയെ പെട്ടെന്ന് തിരിച്ചെത്തിയ്ക്കാം അമ്മേ.." എന്ന്.

അച്ഛനോട് വിളിച്ചു ചോദിച്ചു അനുവാദം വാങ്ങി .
ഒരു വര്ഷം ഞാൻ ഹോസ്റ്റലിൽ ആയിരുന്നു എന്നതുകൊണ്ട് , അവിടുള്ളവരെല്ലാം എനിയ്ക്ക്
വളരെ അടുപ്പമുള്ളവർ. അതാണ് അവിടെ പറയുന്നത് പിന്നീടാവാം എന്ന് കരുതി
മാറ്റിവച്ചതും പിന്നെ മറന്നുപോയതും. .. ഞങ്ങൾ പുറപ്പെട്ടു. വീട്ടിൽ നിന്നും 15
കിലോമീറ്ററോളം വരും കോളേജിലേക്ക് . ബസിലാണ് പോയത്. ഹോസ്റ്റലിൽ ചെന്ന്
എല്ലാവരെയും കണ്ടു പറഞ്ഞു പോന്നു . തിരിച്ചുപോരാൻ നേരം വേറൊരു ചേട്ടൻ വന്നു.
ഞങ്ങളുടെ കോളേജിലെ തന്നെ ടോമിച്ചേട്ടൻ . സോമൻ ചേട്ടൻ എന്നോട് പറഞ്ഞു,

" മോളെ , ടോമിച്ചേട്ടൻ വീട്ടിലാക്കും. പേടിയ്‌ക്കേണ്ട ട്ടോ..സ്വന്തം ചേട്ടനായി കരുതാം "
എന്ന്.

വീട്ടിലേയ്ക്ക് തിരിച്ചു. ബസിൽത്തന്നെ. 6 മണിയായപ്പോഴേയ്ക്കും ഞങ്ങൾ ബസ്സിറങ്ങി.
വീട്ടിലേയ്ക്ക് നടക്കുന്ന വഴിയിൽ , ഗ്രാമങ്ങളുടെ സ്വന്തം ചോദ്യം..!!!

"ആരാ? മനസ്സിലായില്ലല്ലോ .. ഇവിടെങ്ങുംകണ്ടിട്ടില്ലല്ലോ.."

എന്നെ അവർക്കറിയാം. കൂടെയുള്ളത് ആരാണെന്നു അറിയണമല്ലോ..

"കുറെ ദൂരെന്നാ ചേട്ടാ... ഇപ്പൊ ഇവിടൊക്കെ ഏത്തക്കായയ്ക്ക് എന്നാ ഒണ്ട് ചേട്ടാ വെല ?"
ടോമിച്ചേട്ടന്റെ ചോദ്യം..! ഏത്തക്കുലയും തോളിൽ വച്ച് നടന്ന പക്കാ കൃഷിക്കാരനായ
ഗ്രാമവാസി ആ ചോദ്യത്തിൽ തലയുംകുത്തിവീണു. പിന്നെ കൃഷിപുരാണം. എന്നെയും
മറന്നു , ടോമിച്ചേട്ടൻ ആരാണെന്നുള്ളതും മറന്നു കൃഷിക്കാരൻ. അയാൾ 
വഴിപിരിഞ്ഞപ്പോൾ
ടോമിച്ചേട്ടൻ ചിരിച്ചു എന്നെ നോക്കി. പിന്നെ പറഞ്ഞു,

" ചേട്ടൻചോദിയ്ക്കാൻ വന്നതെല്ലാം മറന്നുപോയി.. "

ഞാനൊന്നുംമിണ്ടിയില്ല. ചുമ്മാ ചിരിച്ചു. എനിയ്ക്കറിയാമായിരുന്നു, ടോമിച്ചേട്ടന്റെ ചോദ്യം
വെറുതെ ആയിരുന്നു, അത് മറ്റേ ആളെ മിസ്ലീഡ് ചെയ്യാനായിരുന്നു എന്ന്. എന്നെ
സുരക്ഷിതയായി വീട്ടിലെത്തിച്ചു ടോമിച്ചേട്ടൻ മടങ്ങി. ...
ഇത് ഒരു വലിയ സംഭവമൊന്നുമല്ല. 
പക്ഷെ ഇന്നത്തെ ജീവിത സാഹചര്യങ്ങളുമായിതാരതമ്യംചെയ്യുമ്പോൾ , ഞാൻ അന്ന് 
ശ്രദ്ധിച്ച ഒരുപാട് കാര്യങ്ങളുണ്ട്... 
ഇവർക്ക് രണ്ടുപേർക്കുംസ്വന്തമായി കാറുള്ളവർ . തെരഞ്ഞെടുപ്പിന്റെ ആവശ്യത്തിനായി 
വേറെയും വണ്ടികൾഏർപ്പാടാക്കിയിട്ടുണ്ട്. എന്നിട്ടും അതൊന്നും ഉപയോഗിയ്ക്കാതെ 
എന്നെയും കൂട്ടി ബസ്സിൽയാത്ര ചെയ്യാമെന്ന് തീരുമാനിച്ചതിനു പിന്നിലെ മനസ്സ്... ബസ്സിൽ 
യാത്ര ചെയ്യുമ്പോൾ എന്നോട് അവർ കാണിച്ച കരുതലും ശ്രദ്ധയും...! കൂടെ നടക്കുമ്പോൾ 
എനിയ്ക്കവർ തന്ന സംരക്ഷണം... ഒക്കെ ഓരോ നിമിഷവും ഞാൻ സസൂക്ഷ്മം 
നിരീക്ഷിയ്ക്കുകയായിരുന്നു.
വൈകിട്ട് മൂന്നു മണി സമയത്ത് എന്നെ അവരുടെ കൂടെ വിടുവാൻ ഭയക്കാതിരുന്ന എന്റെ
മാതാപിതാക്കളുടെ വിശ്വാസവും ധൈര്യവും , അന്നത്തെ കമ്മ്യൂണിസ്റ് സംസ്കാരത്തിന്റെ
ഭാഗമായിരുന്നു. ആ ധൈര്യം ജീവിതവഴിയിൽ ഉടനീളം വ്യക്തിജീവിതത്തിൽ എന്നെയും
പിൻതുടർന്നു.
പക്ഷെ ഇന്ന്..
ഞാനോർക്കുകയാണ്... മക്കളുടെ കാര്യത്തിൽ അത്രയും ധൈര്യം കാണിയ്ക്കാൻ പറ്റുമോ
ഞാനുൾപ്പെടെയുള്ള മാതാപിതാക്കൾക്ക് ? കാലം മുന്നോട്ടു പോന്നപ്പോൾ , സാഹചര്യങ്ങൾ
എത്രയോ മാറിപ്പോയിരിയ്ക്കുന്നു..! എന്റെ മകൾക്ക് ഒരു രണ്ടു രണ്ടര വയസ്സ് 
പ്രായമുള്ളപ്പോൾ, അവളെ , അയല്പക്കങ്ങളിലെ വീടുകളിലെയ്ക്ക് 
എടുത്തുകൊണ്ടുപോകാൻ അവിടുത്തെ കുട്ടികൾ മത്സരമായിരുന്നു. പക്ഷെ 
എനിയ്കുഭയമായിരുന്നു കൊടുത്ത് വിടാൻ.
കൊണ്ടുപോയാലും , ഞാൻ അപ്പോൾത്തന്നെ ചെന്ന് തിരികെ കൊണ്ടുവരും. ഭയത്തിന്റെ
മാറാലകൾ കൊണ്ട് മൂടിപ്പോയ മനസ്സുകൾ... ഞാൻ പലപ്പോഴും ഓർക്കാറുണ്ട് , അന്ന് ,
സോമൻചേട്ടൻ പറഞ്ഞതുപോലെ , 'മോളെ പേടിയ്ക്കണ്ടാട്ടൊ ' എന്ന് അത്രയും സ്നേഹവും
കരുതലുമായി , പിന്നീടൊരിയ്ക്കലും ആരും എന്നോട് ഒന്നുംപറഞ്ഞിട്ടില്ലെന്ന്‌...!
ഓർക്കുമ്പോൾ എനിയ്‌ക്ക്‌ വല്ലാതെ നോവും.....
അപ്പോളെനിയ്ക്ക് തോന്നും , ഒരിയ്ക്കലും വലുതാവണ്ടായിരുന്നു എന്ന്.......
വേണ്ടായിരുന്നു..
എനിയ്‌ക്ക്‌ വലുതാവണ്ടായിരുന്നു...

*****************************************************

2016, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

' മഹാ ' 'ബലി '

0 അഭിപ്രായ(ങ്ങള്‍)
                                                          ' മഹാ '   'ബലി ' ...
                                                            ---------------------
                                                                                           -- ശിവനന്ദ .


ഓർത്തില്ല.... തമ്പുരാനേ ... ഞാനതോർത്തില്ല...

അങ്ങയുടെ പേരിൽപ്പോലും  മഹത്തായൊരു  ബലിധർമ്മം  ഉണ്ടെന്നുള്ളത്

ഞാനോർത്തില്ല...  ഇന്ന്  മുറ്റം  അടിച്ചുവാരി  മെഴുകി  അത്തപ്പൂക്കളമിട്ടപ്പോൾ  ,

സന്തോഷത്തിനു പകരം എന്തിനെന്നറിയില്ല  തിരുമേനി,  മനസ്സ്  വല്ലാതെ

ഈറനായിപ്പോയി.


                             എന്റെ  ശൈശവബാല്യങ്ങൾക്ക്   നിറമാല  ചാർത്തിയ

മലയോരഗ്രാമവും , എന്റെ മുത്തശ്ശിയും  മുത്തച്ഛനും,  മുത്തച്ഛന്റെ കൈയ്യിൽത്തൂങ്ങി

വെള്ളിക്കൊലുസിട്ട  കുഞ്ഞു പാദം  പെറുക്കിപ്പെറുക്കി  വച്ചുനടന്ന

കുട്ടിയുടുപ്പുകാരിയുമാണോ  എന്റെ മനസ്സ്  ഈറനാക്കിയത് ?  അത്  ഞാനായിരുന്നു

എന്ന ഓർമ്മയാണോ ?   അതോ  ചുവന്ന   നാട്ടുവഴികളത്രയും

കറുത്തുപോയതുകൊണ്ടാണോ ?   അതോ  കാട്ടുചെടികളത്രയും  യാത്ര പോലും

പറയാതെ  മറഞ്ഞുപോയതു കൊണ്ടാണോ ?  അല്ല.... അതൊന്നുമല്ല...

തിരുമേനി..,  ഒരുപാട് സ്വപ്‌നങ്ങൾ  ബലി കൊടുത്തിട്ട് , അങ്ങ്  മറഞ്ഞു പോയത് ,

ഒത്തിരി സ്വപ്‌നങ്ങൾ  ഞങ്ങൾക്ക്  നൽകാൻ  വേണ്ടിയായിരുന്നു  എനിയ്ക്കറിയാം.

'ആ സ്വപ്‌നങ്ങൾ  കാത്തുസൂക്ഷിയ്ക്കുന്നുണ്ടോ  എന്നറിയാൻ  ഞാൻ  വന്നു നോക്കും

എല്ലാ വർഷവും '   എന്ന്  അങ്ങ്  പറയാതെ പറഞ്ഞു  ,  പോയതും  എനിയ്ക്കറിയാം.

അങ്ങ് പറഞ്ഞു പോയതുപോലെ എല്ലാം  ഞാൻ തിരികെ കൊണ്ടുവന്നു  തിരുമേനീ...

തുമ്പയും  തുളസിയും ,  കദളിയും  കാട്ടുകോളാമ്പിയും ,  ചെത്തിയും  ചെമ്പരത്തിയും

മുക്കുറ്റിയും  പൂവാങ്കുരുന്നിലയും  എല്ലാം..എല്ലാം  ദാ ,  എന്റെയീ  മലയാളക്കുടിലിന്റെ

ഇത്തിരിമുറ്റത്ത്  പുനർജ്ജനിച്ചിരിയ്ക്കുന്നു !   പക്ഷെ....പക്ഷെ....

              നേരം  സന്ധ്യയാകുന്നു.... എന്റെ മണ്കുടിലിന്റെ   ഉമ്മറത്തിണ്ണയിൽ  കത്തിച്ചു വച്ച

മൺചിരാതിന്റെ  ഇത്തിരി വെളിച്ചത്തിൽ  എന്റെ കണ്ണുകൾ  നനയുന്നത്  അങ്ങ്

കാണാതിരിയ്ക്കാൻ  ഞാനവ  കൈകൊണ്ട് പാതി മറച്ചുവച്ചിട്ടുണ്ട്.  എത്ര മറച്ചിട്ടും

എത്ര തടഞ്ഞിട്ടും  നിൽക്കാതെ  താഴോട്ടൊഴുകുന്ന  ഈ  കണ്ണുനീർത്തുള്ളികൾ

അങ്ങയോടു  ഒരു  കഥ പറയും മഹാത്മാവേ !

കോൺക്രീറ്റു  കൊട്ടാരങ്ങൾക്കായി  ബലി കൊടുത്ത  നാട്ടുമ്പുറത്തെ

നന്മത്തുരുത്തുകളെ  ഞാനെന്റെ  മുറ്റത്തേയ്ക്ക്   തിരികെ  കൊണ്ടുവന്നെങ്കിലും ,

തിരുമേനീ...  എന്റെ... എന്റെ  മനസ്സിന്റെ മുറ്റം... അതിപ്പോഴും   ശൂന്യമാണല്ലോ ...

എന്റെ  മയിൽപ്പീലിസ്വപ്നങ്ങൾ.... മുത്തുപോലെ ഞാൻ  സൂക്ഷിച്ച എന്റെ പ്രണയം....

വിരൽത്തുമ്പിൽപ്പോലും  ഒന്ന് തൊട്ടുനോക്കാതെ... മുടിയിഴകളൊന്നു

മാടിയൊതുക്കാതെ.... ഒരു തുള്ളി വിയർപ്പിന്റെ ഗന്ധമറിയാതെ ... ഒരു

മൃദുചുംബനസാന്ത്വനമില്ലാതെ.... ബലി കൊടുക്കപ്പെട്ട  എന്റെ  പ്രണയം...

അത്  മാത്രം എനിയ്ക്ക്   തിരികെ  കൊണ്ടുവരാൻ  കഴിയില്ലല്ലോ  തിരുമേനീ ...

പുള്ളുവൻ പാട്ടിനൊപ്പം .. തോട്ടിറമ്പിലെ കൈതയ്ക്കൊപ്പം...പാടവരമ്പിലെ ചെളി

കുഴഞ്ഞ  എന്റെ  കാൽപ്പാടുകളോടൊപ്പം  ബലി കൊടുക്കപ്പെട്ട എന്റെ

പ്രണയസ്വപ്നങ്ങൾ... അതും....അതുമൊരു  മഹത്തായ  ബലി  ആയി  അവശേഷിയ്ക്കേ

,   തിരുമേനീ ,  അങ്ങ്  വരുന്ന  ഓരോ സമയവും , അങ്ങയുടെ പേര് കേൾക്കുന്ന ഓരോ

നിമിഷവും ഞാൻ എന്നിലേയ്ക്ക്  നോക്കി  കരയുകയാണ്... ആരും  കാണാതെ...

എന്റെയുള്ളിലെ  ആ  'മഹാ'   'ബലി '  യെ  ഓർത്ത് ....

സാരമില്ല.. അത് നല്ലതാണ്.   ഇഷ്ടമാണ്  എനിയ്ക്ക് ... മനസ്സിലെ ചോര  ചിന്തുന്ന

മുറിവിൽ  വീണ്ടും വീണ്ടും ചോര കിനിയുന്നത്  കാണാൻ....കാരണം ,  അതുമൊരു

' മഹാ ബലി ' ..

                                                 ******************************

2016, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

മകളേ നീ വളർന്നതച്ഛനറിഞ്ഞില്ല...

0 അഭിപ്രായ(ങ്ങള്‍)
                         മകളേ  നീ വളർന്നതച്ഛനറിഞ്ഞില്ല...
                            -------------------------------------------------------
                                                                                                           --  ശിവനന്ദ .


മകളേ നീ വളര്‍ന്നതച്ഛനറിഞ്ഞില്ല...!
മണല്‍ക്കാട്ടിലും മണല്‍ക്കാറ്റിലും
ഉരുകിയുറഞ്ഞച്ഛനൊരു 
ശിലയായ് തീര്‍ന്നപ്പോള്‍ 
കുഞ്ഞേ നീ വളര്‍ന്നതച്ഛനറിഞ്ഞില്ല ...!
നിന്‍റെ ശൈശവബാല്യങ്ങളും 
കൊഞ്ചിച്ചിണ്‌ങ്ങലും മധുരക്കുറുമ്പും 
അച്ഛന്‍റെ കണ്ണുകള്‍ക്കപ്പുറമായപ്പോള്‍ 
ഓമല്‍ക്കുരുന്നേ നീയവിടെ
വളരുകയായിരുന്നു...
തോളത്തും മടിയിലും കുത്തി മറിഞ്ഞതും
കൊട്ടാപ്പുറത്തുണ്ണി കളിച്ചു  തിമിര്‍ത്തതും
ഈണം മറന്നൊരു   താരാട്ട് പാടിയെന്‍  
നെഞ്ചില്‍ക്കിടത്തിയുറക്കിയതും 
അച്ഛന്‍റെയോര്‍മ്മകള്‍ ...നനുത്ത ഓര്‍മ്മകള്‍...
ഓര്‍മ്മ തന്‍ മാറാപ്പ് കെട്ടി മുറുക്കി 
ദൂരെ ദൂരെയീ മണല്‍ക്കാട്ടിലേയ്ക്കച്ഛന്‍ 
യാത്രയായപ്പോള്‍ , തിങ്കള്‍ക്കിടാവേ..
മുന്നിലിരുളിന്റെ ജഡനിര്‍വ്വികാരത ...
ഊന്നുവടിയില്ല,  റാന്തലില്ല...
ഈറന്‍ നിലാവില്ല , നക്ഷത്രമില്ല ...
പിന്നെയെന്‍ ജീവനില്‍ മിന്നിത്തെളിഞ്ഞത് 
മിന്നാമ്മിനുങ്ങ് പോല്‍ മിന്നും കിനാവായി 
മകളേ നിന്നുടെ പുഞ്ചിരിക്കൊഞ്ചല്‍ ...
ആത്മാവിലൊരുപിടി നോവുകള്‍ പാകി 
ആണ്ടുകളെത്രയോ തീര്‍ന്നുപോയി..
ഒരു പൂവ് പോലും വിരിയാതെ വേര്‍പെട്ട 
വസന്തങ്ങളെത്ര കടന്നു പോയി ...
കൈക്കുമ്പിളിലൊരു പിടി 
നാണയസ്വപ്‌നങ്ങള്‍....
അച്ഛന്‍ കരയുകയാണ് - നീ 
കരയാതിരിയ്ക്കാന്‍...
ശിലയായുറയുകയാണ് - നീ 
ഉയര്‍ന്ന്‍ പറക്കാന്‍ ...
മകളേ !  നീ വളര്‍ന്നെന്നമ്മ പറയുന്നു...!
അച്ഛനറിഞ്ഞില്ല... കണ്ടതുമില്ല...
ഒരു മോഹം.. അച്ഛനൊരേയൊരു മോഹം..
ഒരിയ്ക്കല്‍ക്കൂടി നീയെന്‍റെ -
യീണമില്ലാത്ത താരാട്ട് കേട്ട് 
നക്ഷത്രച്ചില്ല് പോലൊന്ന് ചിരിയ്ക്കുമോ ?
ഒരിയ്ക്കല്‍ക്കൂടിയെന്‍ 
നെഞ്ചില്‍ക്കിടന്നെന്റെ 
വാവാവോ കേട്ടൊന്നുറങ്ങുമോ ?
ഒരിയ്ക്കല്‍ക്കൂടിയെന്‍ 
തോളത്തും മടിയിലും 
കുത്തിമറിഞ്ഞു കളിയ്ക്കുമോ ?
വെറുതെ...
വെറുതേയൊരു സ്വപ്നം...
വെറുതേയൊരു മോഹം...
അറിയാം... മകളേ നീ വളര്‍ന്നു..
നിനക്ക് വളരാതെ വയ്യല്ലോ..
പക്ഷേ...
പക്ഷേ അച്ഛന്‍ വളര്‍ന്നില്ല..
കണ്മണീ നിന്‍റെ താരാട്ടു പ്രായത്തില്‍ 
നിന്നുമച്ഛനിനിയും  വളര്‍ന്നില്ല... 
 കത്തുന്ന  കനല്‍ക്കാറ്റച്ഛന്‍റെ മേനിയില്‍ 
 മിനുക്ക്‌ പണി നടത്തുന്നുണ്ട്...
വിരഹമൊരു നെരിപ്പോടായി 
മനസ്സിന്റെ ഭിത്തിയില്‍
കുത്തിവരയ്ക്കുന്നുണ്ട് ...
എന്നിട്ടും...
എന്നിട്ടും  അച്ഛനിനിയും വളര്‍ന്നില്ല..


                                                   ******************
 
Copyright © .