--------------------------------
-- ശിവനന്ദ .
നീര് വച്ച് വീർത്ത പാദം വലിച്ച്, ചിന്നിച്ചിതറിയ മുടിയിഴകള്‍ ഇടയ്ക്കിടെ പിന്നിലേയ്ക്ക് തൂത്തെറിഞ്ഞ് ഏന്തിയും വലിഞ്ഞും വേച്ചും അവർ നടന്നു. കല്ലില്‍ത്തട്ടി കാലില്‍ ചോര പൊടിഞ്ഞു. കീറിയും തുന്നിയും നിറം കെട്ടുമിരുന്ന സാരിത്തുമ്പ് കാറ്റില്‍ പിറകോട്ടു പറന്നു.
"സഞ്ചാരിയാണത്രെ ... എന്താ തെളിവ് ? നിന്റെ കൈയ്യിൽ തിരിച്ചറിയൽ കാർഡുണ്ടോ ? "
അവൾ നിഷേധാർതഥത്തിൽ തലയനക്കി .
" ആധാർ കാർഡുണ്ടോ ? റേഷൻ കാർഡുണ്ടോ ? പാസ്‌പ്പോർട്ട് ? പോട്ടെ..ഒരു ഡ്രൈവിങ് ലൈസൻസ് എങ്കിലും ? "
അവൾ മുഖമുയർത്തി അവരെയൊന്ന് നോക്കി....!
ആ നോട്ടത്തിന്റെ അർത്ഥം തിരയാൻ അവർ ഡിക്ഷ്ണറി എടുക്കാൻ മറന്നു ..കഷ്ടം..!
" എന്താ നിന്റെ മാറാപ്പിൽ ? "
അത് കേട്ട മാത്രയിൽ അവൾ ഭയത്തോടെ അതൊന്നുകൂടി കൈ കൊണ്ട് പൊതിഞ്ഞു പിടിച്ച് മിണ്ടാതിരുന്നു ..
" പറയെടീ .. ഇതിൽ ബോംബല്ലേ ?"
അവൾ ഞെട്ടി ..
"അല്ല...അല്ല..."
അവളുടെ സ്വരം വിറച്ചിരുന്നു .. കണ്ണുകൾ നനഞ്ഞു വന്നു. പക്ഷെ മനസ്സിന്റെ ചൂട് കൊണ്ട് അത് ആവിയായിപ്പോയി . തുണിക്കെട്ട് ഒന്നുകൂടി നെഞ്ചിലേക്കമർത്തി അവൾ ചുരുണ്ടുകൂടി ...
"അതൊന്നഴിച്ചേ ..കാണട്ടെ .."
"ഇല്ല..."
അവൾ ദുർബ്ബലമായി പ്രതിഷേധിച്ചു ..
" നിന്നോടല്ലേ പറഞ്ഞെ ..താടീ ഇവിടെ.."
എല്ലാവരും കൂടി ആക്രാന്തത്തോടെ ആ പഴന്തുണിക്കെട്ട് പിടിച്ചു പറിച്ചു . ആവേശത്തോടെ അത് വലിച്ചു കീറി . അതിനുള്ളിൽ മറ്റൊരു പൊതിക്കെട്ട് .. അതിനുള്ളിൽ വേറൊന്ന് ... ഒന്നൊന്നായി അവർ വലിച്ചു കീറിയെറിഞ്ഞു ...
ഒടുക്കം ... ഒടുക്കമൊരു കുഞ്ഞു മൺചെപ്പ് ..! അത് കൈയ്യിലെടുത്തപ്പോൾ അവൾ തൊഴുതു...
"അരുത് ..അത് നശിപ്പിയ്ക്കരുത് ..."
"സത്യം പറയെടീ ..എന്താ ഇതിൽ ?"
മറുപടി പറയാതെ അവൾ കൈനീട്ടി ..
"താ .."
" ങാഹാ ... നീ പറയില്ലേ ? എന്നാ ഇതിലെന്താന്ന് അറിഞ്ഞിട്ടുതന്നെ കാര്യം.."
"ഞാൻ തുറക്കാം...ഞാൻ തുറക്കാം..."
എല്ലാവരും കൂടി പിടിവലി കൂടി. ആരോ ഒരാൾ അത് താഴേയ്ക്ക് ആഞ്ഞെറിഞ്ഞു .. പൊട്ടിച്ചിതറിയ മൺചെപ്പിനുള്ളിൽ നിന്നും തൂവിത്തെറിച്ചത് കുറെ തരികളായിരുന്നു..! കുറെ സ്വപ്നത്തരികൾ ! അവളുടെ പാതി കരിഞ്ഞ സ്വപ്നത്തരികൾ ...!
അവളൊന്നും മിണ്ടിയില്ല. കല്ലിന് കാറ്റ് പിടിച്ചത് പോലിരുന്നു...പിന്നെ...മെല്ലെ മെല്ലെ തൂവിപ്പോയ തരികൾ കൈ കൊണ്ട് തടുത്തുകൂട്ടി വാരി , സാരിയുടെ തുമ്പിൽ കെട്ടിയിട്ടു... പിന്നെ ചുറ്റും നിന്നവരുടെ മുഖങ്ങളിലേയ്ക്ക് മാറി മാറി നോക്കി.. ആ നോട്ടത്തിന്റെ അർത്ഥം ...ശ്ശൊ...അവർ ഡിക്ഷ്ണറി എടുത്തില്ലല്ലോ...
എങ്കിലും അവർ അവളെ നോക്കി പിറുപിറുത്തു.....
"മാപ്പ് "...
അത് കേൾക്കെ അവളുടെ കണ്ണൊന്ന് വിടർന്നു ..! മാപ്പ് ? മാപ്പ്... അതിനെന്തു വിലവരും ? അവൾ കണക്കു കൂട്ടി .. ആത്മാഭിമാനത്തിന്റെ അത്രയും ? ഹേയ് ...ഇല്ല..അത്രയും വരില്ല... വ്യക്തിത്വത്തിന്റെ ? ഹേയ് ...അതുമില്ല... അപമാനത്തിന്റെ ? അതെ ! അവൾ ഉത്തരം കണ്ടു പിടിച്ചു ! അവളുടെ അപമാനത്തിന്റെ വില വരും മാപ്പിന്... ഓരോ ദിവസവും തെരുവിൽ വലിച്ചു കീറപ്പെട്ട അവളുടെ മാനത്തിന്റെ വില...കൊള്ളാം...
മാപ്പ്..... അവൾ ഓർത്തോർത്ത് ചിരിച്ചു... കറ പിടിച്ച പല്ലുകൾ കാട്ടി വീണ്ടും വീണ്ടും ചിരിച്ചു ...
പക്ഷെ പോരല്ലോ... ഇനിയുമുണ്ട്... ഒരു കുഞ്ഞു മുഖത്തെ കടിച്ചു പറിച്ച തെരുവ് നായ....എന്റെ....എന്റെ...
ആ കുഞ്ഞു ദേഹത്ത് ആഴ്ന്നിറങ്ങിയ പല്ലും മുഖവും...പിന്നെ...പിന്നെ...
അവളുടെ അണപ്പല്ലുകൾ ഞെരിഞ്ഞമർന്നു... സാരിയുടെ ഇടയിൽ തീ വിഴുങ്ങിയ ഒരു തുണ്ടു മൗനം പോലെ കത്തിയുടെ വായ്ത്തല തിളങ്ങി....ഓരോ ആൾക്കൂട്ടത്തിലും അവളുടെ ചത്ത കണ്ണുകൾ തിരഞ്ഞു... ഒരു നായ്‌മുഖം ...
"മാമ്മമ്മാര് ചീത്തയാമ്മാ... അപ്പടി വേദനേടുത്തു ..."......
മണ്ണ് തിന്ന് മറഞ്ഞുപോയ നിലവിളി....
കുത്തിക്കീറി . .. ഓരോ അവയവങ്ങളായി അരിഞ്ഞരിഞ്ഞു .. ..പിന്നെയൊന്നും ആർത്തു ചിരിയ്ക്കാൻ....
അവൾ വീണ്ടും നടന്നു ... പ്രാഞ്ചിപ്രാഞ്ചി ....
..........................