2018, ജനുവരി 24, ബുധനാഴ്‌ച

മറുവിളി കേള്‍ക്കാതെ...

മറുവിളി കേള്‍ക്കാതെ...  ( അനുഭവക്കുറിപ്പ് )
-----------------------------------------------------------------------------

 //  ഒക്കെയുമെന്നെന്നേയ്ക്കായ് വിട്ടുപോകുന്നൂ പിന്നീ-
ടൊക്കില്ല വരാനെനിയ്ക്കീവഴി  വീണ്ടും പക്ഷേ 
എന്നെന്നുമകത്തെന്റെ ഹൃദയത്തുടിപ്പിലീ
സൗഹൃദബന്ധത്തിന്‍റെ  പൂവുകള്‍  വിരിഞ്ഞിടും // 


" ശിവാ .. ഓർക്കുന്നൊണ്ടോ  കൊച്ചേ  ഈ വരികൾ ?  നമ്മുടെ  ക്ലാസ് തീരുന്ന അന്ന് , എന്റെ കമ്പനി ലോയുടെ  ബുക്കിന്റെ  പിന്നിൽ  കൊച്ച്  എഴുതിയിട്ട വരികളാണ്...!   ഇന്നെന്തോ  എനിയ്ക്കതൊന്നു എടുത്തു നോക്കാൻ തോന്നി ..."

എന്റെ സുഹൃത്ത് ജോഷിയുടെ സംഭാഷണ ശകലമാണ് മുകളിൽ .. അദ്ദേഹം ഒരു സർക്കാർ ഉദ്യോഗസ്ഥൻ .  

പിന്നെ ഓര്‍ക്കാതെ ?  കോളേജില്‍ ഒരു വര്‍ഷം  വൈസ്  ചെയര്‍മാന്‍ സ്ഥാനത്തെയ്ക്ക് മത്സരിച്ചതിനാല്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങണം എന്ന നിര്‍ബന്ധിത നിയമം.  ഇറങ്ങി, ക്ലാസ്സ് കട്ട് ചെയ്ത് .  പ്രിന്‍സിപ്പാള്‍ അച്ചന്‍ ശിക്ഷ വിധിച്ചു. ശിവ വീട്ടില്‍ നിന്ന് ആരെയെങ്കിലും വിളിച്ചുകൊണ്ടു വരണം.  എനിയ്ക്കാകെ അപമാനം. കാര്യങ്ങള്‍ പട പടേന്ന് നീങ്ങി. ക്ലാസ്സിലെ കുട്ടികള്‍ ആകമാനം പുറത്തിറങ്ങി. ശിവയെ ക്ലാസ്സില്‍ കയറ്റാതെ ആരും കേറുന്നില്ല എന്ന് അവര്‍ പ്രഖ്യാപിച്ചു. എല്ലാരും പ്രിന്‍സിപ്പാളിന്റെ റൂമിലേയ്ക്ക്.  നമ്മുടെ ജോഷി മുന്നില്‍.  തര്‍ക്കത്തോട് തര്‍ക്കം.   ജോഷി പറഞ്ഞു  "ഒന്ന് ചുമ്മാതിരി അച്ചോ.. ചുമ്മാ ഒരു വക നേഴ്സറി പിള്ളേരോട് പറയുന്നപോലെ... ഇതെല്ലാ കൊല്ലവും പതിവുള്ളതല്ലേ ? അധികം ഷോകാണിയ്ക്കല്ലേ . നമ്മള്‍ തമ്മില്‍ നല്ല ടേംസില്‍ അല്ലെ? അത് കളയണ്ട ട്ടോ "  എന്ന് .

എന്തായാലും അച്ചന്‍ ശിക്ഷ പിന്‍വലിച്ചു. ഞാന്‍ ക്ലാസ്സില്‍ കയറി. എനിയ്ക്ക് വേണ്ടി പിള്ളേരെ  മുഴുവന്‍ ക്ലാസ്സില്‍ നിന്ന് ഇറക്കി അന്ന് ശക്തിയുക്തം വാദിച്ച ആളല്ലേ ജോഷി? മറക്കാന്‍ പറ്റുവോ? അതൊക്കെ ഒരു കാലം ...

കോളേജ് ജീവിതം തീര്‍ന്നു. ജീവിതം അടുത്ത വേദിയിലെത്തി.   സുഹൃത്തുക്കളെ എല്ലാരെയും   ഇടയ്ക്ക് ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു .  അങ്ങനെ ഒരു ദിവസം ജോഷി വിളിച്ച് ചോദിച്ചതാണ് ഞാന്‍ തുടക്കത്തില്‍ പറഞ്ഞ കാര്യം.  

ജോഷി സര്‍ക്കാര്‍ ഉദ്യോഗം നേടി. അദ്ദേഹം മദ്യപാനം ശീലമാക്കി എന്ന് ഇടയ്ക്ക് ആരോ പറഞ്ഞു കേട്ടിരുന്നു. ഇടയ്ക്ക് കുറെ നാള്‍ എനിയ്ക്ക് വിളിയ്ക്കാന്‍ കഴിഞ്ഞില്ല. ജോഷിയും വിളിച്ചില്ല.  ഒരു ദിവസം എന്തോ എനിയ്ക്ക് പുള്ളിയെ ഒന്ന് വിളിയ്ക്കാന്‍ തോന്നി. വിളിച്ചു.  ബെല്‍ അടിച്ചു നിന്നു . അറ്റന്‍ഡ് ചെയ്യപ്പെട്ടില്ല.  രണ്ടു തവണ, മൂന്ന്‍ തവണ.. ഫോണെടുത്തില്ല പുള്ളി.  ഇത് രാവിലെ.

ഉച്ച കഴിഞ്ഞ് ഞാന്‍ വീണ്ടും വിളിച്ചു.   സാധാരണ ഗതിയില്‍ ഇങ്ങനെ ഞാന്‍ പതിവില്ലാത്തതാണ്.  ഒന്ന് രണ്ടു തവണ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ , പ്രത്യേകിച്ച് അത്യാവശ്യമൊന്നും ഇല്ലെങ്കില്‍പ്പിന്നെ ഞാനത് വിട്ടുകളയും . പിന്നെ എന്നെങ്കിലും ഒരിയ്ക്കല്‍ വിളിയ്ക്കാം എന്ന് കരുതും.  എന്നാല്‍, എന്തോ എനിയ്ക്ക് ജോഷിയെ വീണ്ടും വീണ്ടും വിളിയ്ക്കാന്‍ തോന്നി.  ഒരിയ്ക്കലും ചെയ്യാത്തതുപോലെ ഞാന്‍ ആവര്‍ത്തിച്ചു വിളിച്ചു.  

"നിങ്ങളുടെ സബ്സ്ക്രൈബര്‍ ഒരു കോളും സ്വീകരിയ്ക്കുന്നില്ല " 

എന്നായിരുന്നു മറുപടി.  കാരണമറിയാത്ത ഒരു വിഷമം മനസ്സില്‍ നിറഞ്ഞു.  അതേ സമയം തന്നെ  എന്റെ മറ്റൊരു സുഹൃത്ത് ഷീല വിളിച്ചു. അവളുടെ സ്വരം വല്ലാതെ വിറച്ചിരുന്നു .  "നീ അറിഞ്ഞോ ? നമ്മുടെ ജോഷി മരിച്ചുപോയി. ലിവര്‍ സിറോസിസ് ആയിരുന്നു . ഇന്ന് രാവിലെ ആയിരുന്നു . ... "   ഒരു നിമിഷം ഞാന്‍ ശ്വസിയ്ക്കാന്‍ പോലും മറന്നു.  സ്തംഭിച്ചു നില്‍ക്കേ, അവള്‍ തേങ്ങിയും വിറച്ചും ...  "നമ്മള്‍ ഒന്നും അറിഞ്ഞില്ലല്ലോ.. അവന്‍ ആരോടും ഒന്നും പറഞ്ഞിരുന്നില്ല.ആരുമൊന്നും അറിഞ്ഞില്ല... "

ഞാനൊന്നും കേട്ടില്ല. ഫോണ്‍ കട്ടായി. അതും അറിഞ്ഞില്ല...  അപ്പൊ .. അപ്പൊ ? ഞാന്‍ ഇത്രയും നേരം വിളിച്ചുകൊണ്ടിരുന്നത് മരിച്ചു കിടന്ന എന്റെ സുഹൃത്തിനെ ആയിരുന്നു ... ആ ചിന്ത എന്റെ മനസ്സില്‍ വല്ലാത്തൊരു നടുക്കമാണ് ഉണ്ടാക്കിയത്. ആ നടുക്കം ഇന്നും വിട്ടുമാറിയിട്ടില്ല എനിയ്ക്ക്.  ഞാന്‍ വിളിച്ചപ്പോ  'ഒരു കോളും സ്വീകരിയ്ക്കുന്നില്ല'   എന്ന് പറഞ്ഞത് എന്റെ  ചങ്ങാതിയുടെ ആത്മാവായിരുന്നോ? ആരുമറിയാതെ കരഞ്ഞു..

ഒരിയ്ക്കല്‍ക്കൂടി ആ ഫോണ്‍ അറ്റന്‍ഡ് ചെയ്യണമെന്നും , 'ഓര്‍ക്കുന്നുണ്ടോ കൊച്ചേ?'  എന്ന ചോദ്യം ഒരിയ്ക്കല്‍ക്കൂടി എന്റെ ചങ്ങാതി എന്നോട്  ചോദിയ്ക്കണം എന്നും  വെറുതെ ആശിച്ചു.. ആരുടേയും ആരു കോളും സ്വീകരിയ്ക്കാതെ , ആരോടുമൊന്നും പറയാതെ അവന്‍ പോയി..  ആ സബ്സ്ക്രൈബര്‍ ഫോണ്‍ സ്വിച്ച് ഓഫ്  ചെയ്തു.. എന്നെന്നേയ്ക്കുമായി .. 





18 അഭിപ്രായ(ങ്ങള്‍):

ഫ്രാന്‍സിസ് പറഞ്ഞു...

:(

Sivananda പറഞ്ഞു...

:( :(

സുധി അറയ്ക്കൽ പറഞ്ഞു...

സങ്കടമാണ് അല്ലേ?ആ സമയത്ത് അനുഭവിച്ച സംഘര്‍ഷം മുഴുവന്‍ വായനയില്‍ കാണാം.

സുധി അറയ്ക്കൽ പറഞ്ഞു...

വൈസ്ചെയര്‍മാന്‍ ആയിരുന്നു അല്ലെ?അപ്പൊ കോളേജിലൊക്കെ പോയിട്ടുള്ള ആളാണല്ലേ???????????????????

Sivananda പറഞ്ഞു...

അതെ. സങ്കടമാണ് . ഇപ്പോഴും ആ സങ്കടം മാറിയിട്ടില്ല. ആ നടുക്കവും. എന്താണ് പതിവില്ലാതെ എനിയ്ക്ക് അവനെ അന്ന് വിളിയ്ക്കാന്‍ തോന്നിയത്? ഞാന്‍ ഒരിയ്ക്കലും ചെയ്യാത്തപോലെ ഫോണില്‍ കിട്ടാതിരുന്ന ഒരാളെ വീണ്ടും വീണ്ടും വിളിക്കാന്‍ തോന്നിയത് ? അറിയില്ല എനിയ്ക്ക്.. ഇപ്പോഴും എതെങ്കലും ഫോണില്‍ "നിങ്ങളുടെ സബ്സ്ക്രൈബര്‍ ഒരു കോളുംസ്വീകരിയ്ക്കുന്നില്ല " എന്ന് കേള്‍ക്കുമ്പോള്‍ ഒരു വിങ്ങലാണ്.

Sivananda പറഞ്ഞു...

ങേ ??? ങ്ങാഹാ ! ഓഹോ !! ആക്കിയതാണല്ലേ ? ഹഹഹഹ പിന്നില്ലേ .. വെല്യ പുള്ളിയാ ..

Sureshkumar Punjhayil പറഞ്ഞു...

Anubhavangal...!
.
Manoharam, Ashamsakal...!!!

Sivananda പറഞ്ഞു...

നന്ദി സുരേഷ്..

Punaluran(പുനലൂരാൻ) പറഞ്ഞു...

ഇത് വായിച്ചപ്പോൾ ഏതോ ഒരു ബ്ലോഗിൽ വായിച്ച ഒരു ചെറു കവിതയുടെ വരികൾ ഓർമ്മ വന്നു ,ആശയം ഏതാണ്ട് ഇങ്ങനെ മരിച്ചു പോയവരുടെ മൊബൈൽ നമ്പറുകൾ ഞാൻ ഡിലീറ്റ് ചെയ്യാറില്ല , ഏതെങ്കിലും ഒരു ദശാസന്ധിയിൽ അവർ എന്നെ വിളിച്ചാലോ?.. വളരെ ഹൃദയസ്പർശിയായ ഓർമ്മകുറിപ്പ് ..ശിവ ഏറെ ഇഷ്ടമായി ..ആശംസകൾ

Sivananda പറഞ്ഞു...

നന്ദി സാംസണ്‍. എന്റെ മറ്റൊരു സുഹൃത്ത് ലീലേച്ചി മരിച്ചുപോയിട്ടും ചേച്ചിയുടെ മെയിലുകള്‍ വന്നതെല്ലാം ഡിലീറ്റ് ചെയ്യാതെ ഞാന്‍ ഇട്ടിരിയ്ക്കുകയാണ്. ഇടയ്ക്ക് എനിയ്ക്ക് തോന്നും ചേച്ചിയുടെ മെയില്‍ ഐഡി യിലേയ്ക്ക് ഒരു മെയില്‍ അയയ്ക്കാന്‍.. ഉടമസ്തനില്ലാത്ത ഐഡി..

വെറുതെ...വെറും വെറുതെ ! പറഞ്ഞു...

ശരിക്കും ഒരു ഷോക്ക് തന്നെ ശിവ :( എപ്പഴും എവിടെയും രംഗബോധമില്ലാതെ കടന്നു വരും എന്ന് നമുക്കൊക്കെ അറിയാമെങ്കിലും ഓരോ വരവിലും നമ്മളെ ഞെട്ടിച്ചേ കടന്നു പോകുമരണം. എന്തു ചെയ്യാൻ പറ്റും

Sivananda പറഞ്ഞു...

അതെ പ്രജിത്ത്.. :( നന്ദി..

NEERAJ.R.WARRIER പറഞ്ഞു...

hello chechee jan veendum vannu

Sivananda പറഞ്ഞു...

ഹായ് നീരജ്..സന്തോഷം..സന്തോഷം...

Vijeesh Bhagavathikkunnel പറഞ്ഞു...

കൊള്ളാം.. ശരിക്കും നടന്നതാണെന്ന് വിശ്വസിക്കാനെ പറ്റുന്നില്ല.. ഭയങ്കരമായ ഒരു നാടകീയത

Sivananda പറഞ്ഞു...

നാടകത്തെക്കാള്‍ വിചിത്രമായ ജീവിതാനുഭവങ്ങള്‍ ഉണ്ട് സുഹൃത്തേ.. ഇന്നും ആ സുഹൃത്ത് മരിച്ചു എന്നെനിയ്ക്കു വിശ്വസിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല എനിയ്ക്ക്.

Sivananda പറഞ്ഞു...

നന്ദി വിജീഷ് വായനയ്ക്കും അഭിപ്രായത്തിനും.. :)

nandu പറഞ്ഞു...

Great.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .