സമസ്യയ്ക്കുള്ള ഉത്തരം .
--------------------------------------
-- ശിവനന്ദ .
അതൊരു സർവ്വേ ആയിരുന്നു . ഭാര്യമാരുടെ ഇടയിൽ മാത്രം നടത്തിയ സർവ്വേ . വിഷയം -- ' ഈ ജന്മത്തിലെ ഭർത്താവ് തന്നെ വേണമോ അടുത്ത ജന്മത്തിലും ? ' ഒരു വനിതാമാസികയ്ക്ക് വേണ്ടിയായിരുന്നു അത് .
പാർക്കിലേയ്ക്കാണ് ഞങ്ങൾ ചെന്നത് . കുറേപ്പേർ പറഞ്ഞു,
" വേണം ".
" എന്തുകൊണ്ട് ?"
ഞങ്ങൾ ചോദിച്ചു . അവർ ഒരോരുത്തരും പറഞ്ഞു .
ഭർത്താവ് എന്റെ ജീവനാണ് . എന്റെ ദൈവമാണ് . അദ്ദേഹമില്ലാത്തൊരു ജന്മമെനിയ്ക്ക് വേണ്ട ."
വേറെ കുറേപ്പേർ പറഞ്ഞു ,
ഹേയ് ...അതുവേണ്ട . അടുത്ത ജന്മം വേറെയാരെങ്കിലുമായിക്കോട്ടെ ."
" എന്തുകൊണ്ട് ?"
ചോദ്യം ഞങ്ങളുടേത് .
" ഒരു ചേഞ്ച് എപ്പോഴും നല്ലതല്ലേ ?"
തമാശ മട്ടിലാണവർ പറഞ്ഞത് . കളിയോ കാര്യമോ ആവോ ..അടുത്ത സ്ഥലത്തേയ്ക്ക് നീങ്ങി . ചിലർ എങ്ങും തൊടാതെ പറഞ്ഞു .
" എന്തായാലും വേണ്ടില്ല . ഇതോ അല്ലെങ്കിൽ വേറാരെങ്കിലുമോ , എതെങ്കിലുമാകട്ടെ "
തൊട്ടടുത്തിരുന്ന രണ്ടുപേരോട് ചോദിച്ചു. അവർ പറഞ്ഞു .
" അടുത്ത ജന്മം ഭർത്താവോ ? ജന്മം തന്നെ വേണമെന്നില്ല ."
" അതെന്താ?"
" ഓ ...മടുത്തെന്നെ .."
പിന്നെ ഞങ്ങൾ ചെന്നത് , ഒരു നാൽവർ സംഘത്തിന്റെ അടുത്ത് . അവർക്കിത്തിരി ശൗര്യം കൂടുതലാണെന്ന് തോന്നി . അവർ പറഞ്ഞു .
" അടുത്ത ജന്മം ഭർത്താവേ വേണ്ട . വിവാഹം കഴിയ്ക്കാതെ ജീവിയ്ക്കാനാണ് ആഗ്രഹം ."
" കാരണം ? "
കൂട്ടത്തിലൊരാൾ പറഞ്ഞു .
" ഒരാളെക്കൊണ്ടുതന്നെ മതിയായി . ഞങ്ങളെ ചവിട്ടിക്കൂട്ടാൻ ഇനിയുമൊരു ഭർത്താവോ ?"
അടുത്തയാൾ പറഞ്ഞു .
" അങ്ങേരുടെ ഉപദ്രവം സഹിയ്ക്കുകയാണ് . മക്കളെ ഓർത്ത് . സമൂഹത്തെപ്പേടിച്ച് ."
അടുത്തിരുന്ന ആൾ പറഞ്ഞു ,
"അടുത്തൊരു ജന്മമുണ്ടാകുമോ? ? എങ്കിൽ ഞങ്ങൾ കാത്തിരിയ്ക്കും. ഒറ്റയ്ക്ക് ജീവിയ്ക്കാൻ. കുറഞ്ഞ പക്ഷം ആത്മാഭിമാനമെങ്കിലുമുണ്ടാവുമല്ലോ "
ഇതുപോലുള്ള അഭിപ്രായങ്ങൾ തന്നെയാണ് ഒരോ ഭാഗത്തുനിന്നും കിട്ടിയത് . അവസാനമായി ഒറ്റതിരിഞ്ഞിരിയ്ക്കുന്ന ഒരു സ്ത്രീയുടെ അടുത്തെത്തി . അതേ ചോദ്യം ചോദിച്ചു .
" ഈ ജന്മത്തിലെ ഭർത്താവ് തന്നെ വേണമെന്നുണ്ടോ അടുത്ത ജന്മത്തിലും ?"
" വേണ്ട ."
നിശിതമായിരുന്നു ഉത്തരം . തീക്ഷ്ണതയായിരുന്നു സ്വരത്തിൽ .
" ഭർത്താവ് വേണ്ടെന്നാണോ ?"
" അല്ല. ഭർത്താവ് വേണം . പക്ഷേ ...."
" പക്ഷേ '?
ഞങ്ങൾ ചോദിച്ചു .
അവർ ഒരു നിമിഷം മൗനം പാലിച്ചു . ആ കണ്ണുകൾ എതോ ഒരു ബിന്ദുവിൽ തറഞ്ഞു . ഞങ്ങളങ്ങോട്ട് ശ്രദ്ധിച്ചു . അവിടെ ഒരു ഭിക്ഷക്കാരനും ഭാര്യയും കുഞ്ഞും ഇരിയ്ക്കുന്നുണ്ടായിരുന്നു . ഭാര്യയുടെ കൈവിരലിൽ തറഞ്ഞ എന്തോ ഒന്ന് -- മുള്ളോ കുപ്പിച്ചില്ലോ -- എന്തോ ....അയാൾ പിന്ന് കൊണ്ട് കുത്തിയെടുക്കുന്നു . കൈവിരലിൽപ്പൊടിഞ്ഞ രക്തം അയാളുടെ മുഷിഞ്ഞ മുണ്ടിന്റെ തുമ്പ് കൊണ്ട് ഒപ്പിയെടുത്തു . ആ മുറിവിൽ മെല്ലെയൊന്ന് ഊതി . മുണ്ടിന്റെ അറ്റത്തുനിന്നു തന്നെ അല്പം തുണി കീറിയെടുത്ത് ഭാര്യയുടെ വിരലിലെ മുറിവ് കെട്ടിക്കൊടുത്തു . എന്നിട്ട് അവരുടെ നേരെ നോക്കി സ്നേഹത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു .
" ഒന്നൂല്ലമ്മാ ....നാളേയ്ക്ക് പൊറുത്തോളും .."
ഭാര്യയുടെ മുഖത്തെ നിർവൃതി ഞങ്ങൾ കൗതുകത്തോടെ നോക്കി .
" കണ്ടോ അത് ? "
പെട്ടെന്ന് ഞങ്ങളുടെ കക്ഷി ഞങ്ങളോട് ഒരു ചോദ്യം .
" നിങ്ങളത് കണ്ടോ ? അതാണുത്തരം . അടുത്ത ജന്മം ഭർത്താവായി ഇതുപോലൊരു ഭിക്ഷക്കാരൻ മതിയെനിയ്ക്ക് . "
ഒരു നിമിഷം ഞങ്ങൾ സ്തംഭിച്ചു ..! പക്ഷേ , അത് ഒരുപാട് വലിയ ചോദ്യങ്ങൾക്കുള്ള ചെറിയൊരു ഉത്തരമായിരുന്നു . ഒരു ഭാര്യയുടെ , ഈ ജന്മത്തിലെ മുഴുവൻ വേദനകളും മോഹഭംഗങ്ങളും കൊണ്ട് ചുരുങ്ങിപ്പോയ ഉത്തരം ..! ഒരു സമസ്യയ്ക്കുള്ള ഉത്തരം പോലെ ..
ഞങ്ങൾ അന്തിച്ചു നിൽക്കെ , അവരുടെ കണ്ണുകൾ വീണ്ടും , ഒരേ പൊതിയിൽ നിന്നും കപ്പലണ്ടി കൊറിയ്ക്കുന്ന ഭിക്ഷക്കാരനിലേയ്ക്കും ഭാര്യയിലേയ്ക്കും കുട്ടിയിലേയ്ക്കും നീങ്ങി .....കുട്ടിയുടെ തലയിൽ പേൻ ചികയുന്നുണ്ടായിരുന്നു അമ്മ. അമ്മയുടെ മുടി മെടഞ്ഞിട്ടു കൊടുക്കുന്ന അച്ഛനും ...
ഞങ്ങളുടെ ക്യാമറ ആ മനോഹരദൃശ്യത്തിന് മേൽ കണ്ണു ചിമ്മി ...
------------------------------------
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ