2014, ജൂൺ 12, വ്യാഴാഴ്‌ച

കാർത്തു പറഞ്ഞ കഥ .

                                         കാർത്തു  പറഞ്ഞ കഥ . 
                                                                                       
                                                                                         

                                                                                                   --ശിവനന്ദ .

                            കാർത്തുവിനും   ഒരു   കഥയെഴുതണമെന്നുണ്ട് .   അവളുടെ  മനസ്സിൽ  ഒരുപാട്   ' 'ബാവന ' യുണ്ടെന്നാണവൾ   പറയുന്നത് .   പക്ഷെ   എല്ലാവരും   അവളെ   കളിയാക്കി .

" കാർത്തു ,  നീ   കഥയെഴുതുകയോ ! ഹഹഹ..."

ഇതിനെന്താപ്പത്ര   ചിരിയ്ക്കാൻ ?  അവളാലോചിച്ചു ...

കാർത്തു   ഒരു   ചെറുമപ്പെണ്ണാണ് .   ഒരു വീട്ടുവേലക്കാരിയുമാണ് .  കൂലിപ്പണിക്കാരനായ   ഭർത്താവും   രണ്ടാംക്ളാസ്സിൽ   പഠിയ്ക്കുന്നൊരു   കുഞ്ഞുമുണ്ട് .   ആ   ഇത്തിരി  ലോകത്തിൽ   അവൾ   സന്തോഷവതിയാണ് .   പക്ഷേ   അവൾക്ക്   കഥയെഴുതണം .   എഴുതിയേ   തീരൂ   എന്നാണവൾ   പറയുന്നത് .

" നിനക്കറിയാവുന്ന   പണി   ചെയ്‌താൽ പോരെ   കാർത്തു  ? "

അങ്ങനെയാണെല്ലാവരും   ചോദിയ്ക്കുന്നത് ..!  കഥയെഴുത്ത്   അവൾക്കറിയില്ലാത്ത  ജോലിയാണത്രെ  !  കഥയെഴുത്ത്   ഒരു  ജോലിയാണോ ? കാർത്തുവിന്   അതിശയം ..!

                   എന്തായാലും   കാർത്തു   അവളുടെ  ' ഭാവനകൾ'  മനസ്സിലിട്ട്   ഉരുട്ടിക്കൊണ്ടിരുന്നു.  ഒരുപാട്  പഠിച്ചിട്ടൊന്നുമില്ലവൾ .   ഏഴാം  ക്ളാസ്സ്  കഴിഞ്ഞപ്പോൾ  പഠിപ്പ്  നിർത്തി .   അപ്പന്റെയും  കുഞ്ഞാഞ്ഞയുടെയും   കൈയ്യിൽ   കാശില്ലായിരുന്നത്രെ  അവളെ പഠിപ്പിയ്ക്കാൻ .  അപ്പനും   അമ്മയും   കുഞ്ഞാഞ്ഞയും  പണിയ്ക്ക്   പോകുമ്പോ  ഇളയത്തുങ്ങൾ   മൂന്ന്   പേരെ   നോക്കാൻ   അവൾ   വേണമായിരുന്നു.

                  ജോലിയ്ക്ക്   നില്ക്കുന്ന   വീട്ടിലെ   ഗ്രഹനാഥയെ അവൾ   ' ചേച്ചിയമ്മ '  എന്ന് വിളിയ്ക്കും .   ചേച്ചിയമ്മ   അവളോട്  പറഞ്ഞു .

" ഒരുപാട്  വായിയ്ക്കണം   കാർത്തു .  ഒരുപാട് അനുഭവസമ്പത്ത്   വേണം . ഒരുപാട് യാത്രാനുഭവങ്ങൾ  വേണം.  ഒരുപാട്  സ്ഥലങ്ങളും  അവിടുത്തെ ആളുകളേയും  അവരുടെ ജീവിതവും അറിയണം ...."

കാർത്തു  അന്തം വിട്ടു .   ഒരു  കഥയെഴുതാൻ  ഇതിനുമ്മാത്രം കാര്യങ്ങളറിയണോ ? അവൾക്ക്  ചിരി വന്നു.   ചേച്ചിയമ്മ പറഞ്ഞ ഒരോ കാര്യങ്ങളും  അവൾ   ഓർത്തെടുത്തു .   എമ്പിടി  വായിയ്യ്ക്കണത്രെ .   അവൾക്ക്   ലോക ക്ളാസ്സിക്കുകളേക്കുറിച്ചൊന്നും അറിയില്ല.  പക്ഷെ കിട്ടുന്നതെന്തും  വായിയ്ക്കും .   കടയിൽ നിന്നും   സാധനങ്ങൾ  പൊതിഞ്ഞു കൊണ്ടുവരുന്ന   കടലാസ്സു പോലും  അവൾ   വായിയ്ക്കാതെ വിടില്ല .   ചേച്ചിയമ്മയുടെ   വീട്ടിലെ  പത്രവും   വായിയ്ക്കും .   അയൽപക്കങ്ങളിൽ നിന്നും  കിട്ടുന്നതൊക്കെ  വാങ്ങി   വായിയ്ക്കാറുണ്ട് .

                  പിന്നെ   ' അനുബവസമ്പത്ത്  '.    അതെന്ത്  കുന്തമാണെന്നവൾക്ക്   മനസ്സിലായില്ല .   കാർത്തുവിന്റെ   കെട്ടിയവൻ പണി കഴിഞ്ഞു വരുന്ന   വഴിയിൽ ഷാപ്പിൽ കയറി   അല്പം   കള്ള്  കുടിയ്ക്കുമെങ്കിലും   വീട്ടിലേയ്ക്കുള്ള   അരിയും   സാധനങ്ങളും   കൃത്യമായി   കൊണ്ടുവരും .  പിന്നെ   ഷാപ്പിലെ   മീൻകറിയും .   അത്   കാർത്തുവിനുള്ള   സ്നേഹസമ്മാനമാണ് .   ഇതൊക്കെയാണോ  'അനുബവസമ്പത്ത് ' ?  അവൾക്കറിയില്ല .

                  ഇനി   ഈ    'യാത്രാനുബവം '   എന്താണാവോ....കാർത്തു   ആലോചിച്ചു .   അവൾക്കെവിടെയാണ് യാത്ര ?   അവളുടെ   വീട്ടിൽ നിന്ന്   ചേച്ചിയമ്മയുടെ   വീട്ടിലേയ്ക്കും   ചേച്ചിയമ്മയുടെ വീട്ടിൽ നിന്ന്   തിരിച്ചും .   പിന്നെ, ശിവരാത്രിയ്ക്ക്   മണപ്പുറത്ത്   പോവും .  എല്ലാത്തവണയും   മീൻ ചട്ടി   വാങ്ങും .  അതുറപ്പാണ് .   ചിരട്ടക്കയിലും .   ചേട്ടായി  ( കെട്ടിയവനെ   അവൾ  അങ്ങനെയാണ്  വിളിയ്ക്കുക .) കാർത്തുവിന്   വാങ്ങിക്കൊടുക്കുന്നൊരു   പ്രത്യേക   സമ്മാനമുണ്ട് ,  മുല്ലപ്പൂവിന്റെ   മണമുള്ള  സെന്റും  ക്യൂട്ടെക്സും .   പിന്നെ   മാസത്തിലൊരിയ്ക്കൽ  ബിന്ദു തീയേറ്ററിൽ   സിനിമയ്ക്ക്   കൊണ്ടുപോവും .   ഇത്രയൊക്കെയാണവളുടെ   അനുഭവങ്ങൾ .  ഇതായിരിയ്ക്കുമോ   ചേച്ച്യമ്മ   പറയുന്ന   ' യാത്രാനുബവങ്ങൾ ' ?അവൾ   ആലോചിച്ചു .

                 ഒരുപാട്   സ്ഥലങ്ങളൊന്നും   കാർത്തു   കണ്ടിട്ടില്ല .   കുഞ്ഞിലേ   പള്ളിക്കൂടം   പൂട്ടുമ്പോ  ചാച്ചന്റെ   വീട്ടില്  പോവാറുണ്ട് .   അവിടെ   വെല്ല്യാച്ഛനും   വെല്ല്യാമ്മയും   ചാച്ചനും   മേമയും   ഒന്നിച്ചാ   താമസം .  അവരുടെ   ജീവിതമെന്താത്ര  പഠിയ്ക്കാൻ ?  കാർത്തുവിന്   ഒരു  പിടിയും   കിട്ടിയില്ല .

                 എന്തായാലുമൊരു   കഥയെഴുതണം  അവൾക്ക്  .  എഴുതിയേ   തീരൂ .  ആ   മാസം   ശമ്പളം   കിട്ടിയപ്പോൾ   കാർത്തു   നൂറ്   പേജിന്റെ   ഒരു   ബുക്ക്   വാങ്ങി .   ചേച്ചിയമ്മയുടെ ,  കോളേജിൽ   പഠിയ്ക്കുന്ന മോളുടെ   അടുത്ത്  ചെന്നു .

" കുഞ്ഞോളേ ...ഞാൻ   പറയുന്നത്   ഒന്നെഴുതിത്തരാവോ?   നല്ല  ബങ്ങീലെഴുതണം .'

" എന്താ   കാർത്തു "?

" ഒരു  കദയാ "

കാർത്തു   നാണത്തോടെ   പറഞ്ഞു .

ചേച്ചിയമ്മയുടെ   മോള്   കാർത്തുവിനെ   നോക്കി   സ്നേഹത്തോടെ   ചിരിച്ചു .അവളുടെ   കൈയ്യിൽ നിന്നും   ബുക്ക്   വാങ്ങി .   പേനയെടുത്ത്   എഴുതാനിരുന്നു .

" അറിയുംപോലെ   ഞാൻ   പറയാവേ .   കുഞ്ഞോള്   നല്ല   ബാഷേല്   എഴുതിത്തരണട്ടോ ."

"എന്തെഴുതണം ?  പറയ്‌ ."

കാർത്തു   കഥ  പറഞ്ഞു .   ചേച്ചിയമ്മയുടെ   മകളെഴുത്തിത്തുടങ്ങി .  നല്ല  ഭാഷയിൽ .

"തീവണ്ടി മുറീന്നൊക്കെ   പറയോ   കുഞ്ഞോളേ ?   ഞാനീ   തീവണ്ടീലൊന്നും   കേറീട്ടില്ലേയ് ."

നിനക്കറിയാവുന്നതുപോലെ   പറഞ്ഞാൽ   മതി .. അതാ   അതിന്റെ   സൌന്ദര്യം .  നിഷ്ക്കളങ്കത ."

കുഞ്ഞോള്   പറഞ്ഞത്   കാർത്തുവിന്  അത്രയ്ക്കങ്ങ്   മന്സ്സിലായൊന്നുമില്ല .   എങ്കിലുമവൾ   കഥ   പറഞ്ഞു .   അതിങ്ങനെയായിരുന്നു ......................
                                                                    *****

"കുട്ടി   എങ്ങോട്ടാ "?

അവൾ   അയാളെ   നോക്കി .

" തിരുവനന്തപുരം ".

അവളുടെ   ശബ്ദം   വല്ലാതെ   ഈറനായിരുന്നു .  

" ബോംബേയിലെന്താ   ജോലി ?"

"നേഴ്സാണ് "

അല്പം   അസഹ്യതയുണ്ടായിരുന്നോ   സ്വരത്തിൽ?   പക്ഷേ   അയാൾക്ക്  വീണ്ടും   ചോദിയ്ക്കണം .

" എന്താ   കുട്ടി   വല്ലാതിരിയ്ക്കുന്നേ ?  എന്റെയെന്തെങ്കിലും   സഹായം   വേണോ ?"

അവളൊന്നും   മിണ്ടിയില്ല .   കീഴോട്ടു നോക്കി   കണ്ണുകളിറുക്കിയടച്ചിരുന്നു . ഇക്കുറി   അയാൾ   വളരെ   ക്ഷമയുള്ളവനായി .  ഒരു   പരിഭവവുമില്ലാതെ   വീണ്ടും   ചോദിച്ചു .

" എന്ത്   വിഷമമാണെങ്കിലും   പറഞ്ഞോളൂട്ടോ .  ഞാനും   തിരുവനന്തപുരത്തേയ്ക്കു  തന്നെയാണ്  എന്ത്   സഹായം   വേണമെങ്കിലും.........."

പെട്ടെന്നവൾ   മുഖമുയർത്തി .  പൊട്ടിത്തെറിയ്ക്കുന്ന   സ്വരത്തിൽ   ചോദിച്ചു .

" സഹായമോ?  എന്ത്   സഹായം ?   എന്റെ   അമ്മ   മരിച്ചു .  ഈ   ലോകത്തെ  എന്റെ  ഒരേയൊരു   ബന്ധു .  അങ്ങോട്ടാണ്   ഞാൻ   പോകുന്നത് .   എനിയ്ക്ക്........എനിയ്ക്കൊന്ന്   കരയണം .  ഒന്ന്   പൊട്ടിക്കരയണം ...സഹായിയ്ക്കാൻ   പറ്റുമോ   നിങ്ങൾക്ക് "

അയാൾ   സ്തംഭിച്ചു .   കരയാൻ   സഹായിയ്ക്കാനോ ?   അതെങ്ങനെ ?    പെണ്‍കുട്ടിയുടെ  നോട്ടം   അയാൾക്ക്   നേരെത്തന്നെയാണ് .   നിമിഷങ്ങൾ ...............അയാൾ  മെല്ലെ   എഴുന്നേറ്റു .   അവളുടെ   തൊട്ടടുത്ത്   പോയിരുന്നു .  പിന്നെ   ആ  മുഖം   സ്വന്തം   തോളിലേയ്ക്ക്   ചായ്ച്ചു  വച്ചു .   മുടിയിഴകളിൽ   തഴുകിക്കൊണ്ട്   വാത്സല്യത്തോടെ  അലിവാർന്ന   സ്വരത്തിൽ   പറഞ്ഞു .

" കരഞ്ഞോളൂ ....മതിയാവും വരെ .........."

                                                                    *****

കാർത്തു   കഥ   പറഞ്ഞു നിർത്തി .   ഒരു നിമിഷം   കുഞ്ഞോള്   കണ്ണടച്ചിരുന്നു.   പിന്നെ  എഴുന്നേറ്റു .  കാർത്തുവിന്റെ   അടുത്തുചെന്ന്  അവളുടെ   മുഖം   കൈക്കുമ്പിളിൽ   പൊതിഞ്ഞ്   ആ  കണ്ണുകളിലേയ്ക്ക്   നോക്കി .   പിന്നെയാ   മുഖം   നെഞ്ച്ലേയ്ക്ക്   ചേർത്തു .  എന്തിനെന്നറിയില്ല ,   കാർത്തുവിന്റെ   കണ്ണുകൾ   നിറഞ്ഞിരുന്നു .   കുഞ്ഞോളുടെയും ........

                                                        --------------





                             

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .