--------------------------------------------------
---ശിവനന്ദ .
രാവിലെ മുതൽ ജയദേവൻ അസ്വസ്ഥനാണ് . എന്താണ് കാരണമെന്ന് അറിയില്ല. ഒന്നും പറയാറില്ലല്ലോ എന്നോട് . എങ്കിലും എനിയ്ക്ക് മനസ്സിലാകും ആ സങ്കടവും സന്തോഷവും സംഘർഷവും എല്ലാമെല്ലാം. ജയൻ ഒരുപാടെന്നെ സ്നേഹിയ്ക്കുന്നു ... എനിയ്ക്കറിയാമത് . അത് പറയാതെ പറയുന്നൊരു രീതിയുണ്ട് അദ്ദേഹത്തിന് .
ചില വേള , അദ്ദേഹമെന്നെ സ്നേഹത്തോടെ തലോടുമ്പോൾ, ആ മനസ്സിൽ നിറയുന്ന സ്നേഹം വിരൽത്തുമ്പിലൂടെ എന്നിലേയ്ക്ക് അരിച്ചിറങ്ങുന്നത് എനിയ്ക്ക് അനുഭവിച്ചറിയാം. മനസ്സ് നോവുമ്പോഴും അദ്ദേഹത്തിന്റെ വിരലുകൾ എന്നെ തഴുകും . ആ തഴുകലിലൂടെ ആ മനസ്സിന്റെ നൊമ്പരപ്പാടുകൾ ഞാനേറ്റുവാങ്ങും. പ്രണയാതുരനാവുമ്പോൾ .......ഏറുകണ്ണിട്ട് നോക്കി ഒരു ഒതുക്കിപ്പിടുത്തമുണ്ട് . അടിമുടി പൂത്തുലയും ഞാൻ. പക്ഷെ ദേഷ്യം വന്നാൽ അല്പം കടുപ്പമാണ് . പിടിച്ചുലച്ച് വല്ലാതെ നോവിയ്ക്കുമെന്നെ .
പക്ഷെ ഞാനത് നിശ്ശബ്ദം സഹിയ്ക്കും. കാരണം, ആ വികാരങ്ങളേറ്റ് വാങ്ങാൻ എന്നെപ്പോലെ മറ്റാർക്കാണ് കഴിയുക? ഒരു മനുഷ്യായുസ്സിലെ മുഴുവൻ വികാരങ്ങളും ഏറ്റുവാങ്ങാൻ മാത്രമായി ജന്മമെടുത്തവൾ.... ..ഞാനെന്നെത്തന്നെ വിലയിരുത്തി.
എന്റെ കൂട്ടുകാരി ശിരസ്സിജയും ഇത് തന്നെ പറയും അവൾ എന്നേപ്പോലെ പൊക്കം കുറഞ്ഞവളല്ല . നീണ്ടു മെലിഞ്ഞിട്ടാണ് . പൊക്കമില്ലെങ്കിലും എന്നെ കാണാൻ നല്ല ഐശ്വര്യമാണെന്നാണ് അവളുടെ ഭാഷ്യം .
" ഷാംപൂ ചെയ്ത് കുളിച്ച് നറുമണം പരത്തി കുണുങ്ങിയുലഞ്ഞ് വരുമ്പോഴുണ്ടല്ലോ വേണീ ..."
അവൾ വളരെ ആലങ്കാരികമായിട്ടാണ് എന്തും പറയുക . ഒരു കള്ളച്ചിരി ചിരിച്ച് അവൾ പറഞ്ഞുവന്നത് പൂർത്തിയാക്കി .
" അദ്ദേഹത്തിന് വല്ലാത്ത ലഹരിയാണ്. ചിലപ്പോളെന്നെ വാരിയെടുക്കും .....ചിലപ്പോൾ മുഖം നെഞ്ചിലേയ്ക്ക് പൂഴ്ത്തിവയ്ക്കും . ചിലപ്പോളെന്നെ വാരിയെടുത്തൊരു പുതപ്പായണിയും . ..."
അവൾ പറഞ്ഞുകൊണ്ടിരുന്നു .
" ലഹരി ഒരു ആവേശമായി പടരുമ്പോൾ ആ വിരലുകൾ എന്നിൽ ആകമാനം സഞ്ചരിയ്ക്കും..."
ഞാനിടയ്ക്ക് കയറി .
" ഇങ്ങനെയൊക്കെയായിട്ടും പിന്നെ എന്താണ് ശിരസ്സിജാ...."
"ശ്ശേ ..! കളഞ്ഞു ..! നീ അല്ലെങ്കിലുമൊരു രസംകൊല്ലിയാ .."
ഞാൻ ആസ്വദിച്ച് ചിരിച്ച് പറഞ്ഞു .
"ഇതൊന്നും എനിയ്ക്കറിയാത്തതല്ലല്ലോ . ഈ ലഹരിയും ആവേശവുമൊക്കെ ഞാനും അനുഭവിയ്ക്കുന്നതല്ലേ? "
" ശരി നീയെന്താണ് ചോദിച്ചത് ? "
" അല്ല, എന്നിട്ടും ചില നേരം എന്താണിവർ നമ്മളെ വെറുക്കുന്നത് ? "
അവൾ ഒരു നിമിഷം നിശ്ശബ്ദയാകും . പിന്നെ പറയും .
" അറിയില്ല....എനിയ്ക്കറിയില്ല വേണീ ..."
ചില നേരം ഭക്ഷണത്തിലേയ്ക്ക് വിരൽ ചൂണ്ടി ജയൻ ആക്രോശിയ്ക്കുന്നത് കാണാം. അദ്ദേഹം വെറുപ്പോടെ നോക്കുന്നത് എന്നെയാണെന്നറിയുമ്പോൾ എന്റെ നെഞ്ച് പിടയും . അറിഞ്ഞുകൊണ്ട് ഞാനൊരു തെറ്റും ചെയ്യുന്നില്ല. എന്നിട്ടും.....എന്നിട്ടും...
ഇന്ന് രാവിലെ മുതൽ ജയൻ അസ്വസ്ഥനാണ് . ഇടയ്ക്കിടെ എന്നെ ചേർത്തുപിടിച്ചു തലോടുന്ന ആ കൈകളിൽ വിറയൽ പടരുന്നത് ഞാനെപ്പോഴൊക്കെയോ തിരിച്ചറിഞ്ഞു . എനിയ്ക്കത് വല്ലാതെ നൊന്തു . ഞാനത് ശിരസ്സിജയോട് പറഞ്ഞപ്പോൾ അവളൊന്നും പറയാതെ എന്തോ ചിന്തയിൽ മുഴുകി ഇരുന്നു . അവളും സാധാരണ പോലെ വാചാലയാകുന്നില്ലെന്നെനിയ്ക്ക് തോന്നി .
എനിയ്ക്ക് ആകെ അസ്വസ്ഥതയായി . പിറ്റേന്ന് രാവിലെ ജയൻ തിരുവനന്തപുരം ആർ.സി.സി. യിൽ പോയി . എന്തിനാണെന്ന് എനിയ്ക്ക് മനസ്സിലായില്ല . ചോദിയ്ക്കാൻ വയ്യല്ലോ . ചോദിച്ചാൽ ഇഷ്ടവുമാവില്ല . എന്തായാലും ഞാനും കൂടെ പോകണമല്ലോ . പോയി . ഡോക്ടർമാരെ ആരെയൊക്കെയോ കണ്ട് എന്തൊക്കെയോ സംസാരിയ്ക്കുന്നുണ്ടായിരുന്നു . ഇംഗ്ളീഷിൽ ആണ് സംസാരിച്ചത് ..എനിയ്ക്കൊന്നും മനസ്സിലായില്ല. ശിരസ്സിജയും വന്നു . എന്റെയടുത്തിരുന്നു അവൾ . ഞാനവളെ സൂക്ഷിച്ചു നോക്കി. മരണത്തെ മുന്നിൽ കണ്ടതുപോലുള്ള ഭയപ്പാടായിരുന്നു അവളുടെ കണ്ണുകളിൽ . ഞാൻ ഭയത്തോടെ ചോദിച്ചു.
" എന്താ നിനക്ക് ? എന്താ ഭയപ്പെട്ടിരിയ്ക്കുന്നെ ?"
"എനിയ്ക്കറിയില്ല "
അവൾ നിസ്സഹായതയോടെ കൈ മലർത്തി . പിന്നെ പറഞ്ഞു .
"എന്തോ എനിയ്ക്ക് വരാനിരിയ്ക്കുന്നത് പോലൊരു തോന്നൽ ."
ഞാൻ ഭയത്തോടെ ചുറ്റും നോക്കി . ജയൻ കണ്ണ് തുടയ്ക്കുന്നുണ്ട് . അദ്ദേഹത്തിന്റെ അടുത്ത് തകർന്ന് തരിപ്പണമായി മരവിച്ചിരിയ്ക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയാണ് . ആരൊക്കെയോ അടുത്ത് വന്ന് സമാധാനിപ്പിയ്ക്കുന്നുണ്ട് . പെട്ടെന്ന് ഒരാൾ കയറി വന്ന് സ്വയം പരിചയപ്പെടുത്തി . ക്ഷൗരക്കാരൻ .
" മുടി മുറിയ്ക്കണം ."
ഞാൻ നടുങ്ങി . അതിലേറെ ശിരസ്സിജയും . ജയൻ ഒരു വിറയലോടെ എഴുന്നേൽക്കുന്നത് കണ്ടു . ഭാര്യയുടെ മുഖത്ത് ഭാവവ്യത്യാസമൊന്നുമില്ല. ഭയാനകമായൊരു മരവിപ്പ് മാത്രം . ക്ഷൗരക്കാരൻ കത്രികയെടുത്ത് , ജയനെ സഹതാപത്തോടെ ഒന്ന് നോക്കി , ഭാര്യയുടെ അടുത്തേയ്ക്ക് വന്നു. സംഭവിയ്ക്കാൻ പോകുന്നത് ഉൾക്കൊള്ളാൻ കഴിയും മുൻപേ അയാളുടെ കത്രിക ചിലച്ചു . ........എന്റെ ദൈവമേ....! ഇതെന്ത് കാഴ്ച്ചയാണീ കാണുന്നത് ...!എന്റെ ശിരസ്സിജ മെല്ലെ മെല്ലെ താഴോട്ട് ഊർന്നു . മരണ വെപ്രാളത്തോടെ എന്നെ നോക്കിയ അവളെ കണ്ടുനിൽക്കാനാവാതെ ഞാൻ കണ്ണുകളിറുക്കിയടച്ചു . അടഞ്ഞ കണ്‍കോണുകളിലൂടെ കണ്ണുനീരൊഴുകി . എന്റെ ദൈവമേ...
നീണ്ടിടതൂർന്ന മുടി ഞെട്ടറ്റു താഴോട്ട് വീഴുന്ന കാഴ്ച്ച കണ്ടുനിൽക്കാനാവാതെ ജയൻ പുറത്തേയ്ക്കിറങ്ങി . അദ്ദേഹത്തോട് ഒന്നും സംസാരിയ്ക്കാൻ ധൈര്യപ്പെടാതെ ബന്ധുക്കൾ പകച്ചു. ഏതോ ഒരു ബന്ധു ആരോടോ ഫോണിൽ പറയുന്നത് കേട്ടു.
" ജയന്റെ ഭാര്യയ്ക്ക് അർബ്ബുദം . തലച്ചോറിലാണ് . ഉടനെ ശസ്ത്രക്രിയ വേണം ...."
ഇടിവെട്ടേറ്റതുപോലെ ഞാൻ വീണ്ടും നടുങ്ങി . ദൈവമേ.....ആരുടെ ദു:ഖമാണ് വലുത്? എന്റെയോ? അതോ ശിരസിജയുടെയോ? ജയന്റെയോ? ഭാര്യയുടെയോ? ഇദ്ദേഹത്തെ ഞാനെങ്ങനെയാണ് സമാധാനിപ്പിയ്ക്കുക ? ആ കൈകൾ നിരന്തരം എന്നിലൂടെ ഇഴയുന്നുണ്ട് . പക്ഷെ കോരിത്തരിപ്പല്ല , ഭയപാരവശ്യത്തിന്റെ വിറയലാണ് എനിയ്ക്കനുഭവപ്പെട്ടത് ...
ജീവനറ്റ് വീണ എന്റെ കൂട്ടുകാരിയെ ഒന്നുകൂടി കാണണമെന്ന് എനിയ്ക്ക് തോന്നി. പക്ഷേ ജയനിവിടെ തകർന്ന് നിൽക്കുമ്പോൾ ഞാനെങ്ങനെയാണ് .......വേണ്ട...............വേണ്ട.........എന്തിനാണിനി അവളെ.......നറുമണം പരത്തി ഇളംകാറ്റുപോലെ മെല്ലെ ഉലഞ്ഞാടി വന്നിരുന്ന അവൾ ....എന്റെ ....എന്റെ ശിരസ്സിജ .....ജീവനറ്റ് കിടക്കുന്ന അവളെ ഇനിയന്തിനാണ് .......
ക്ഷൌരക്കാരൻ ജോലി തീർത്ത് മുറിയിൽ നിന്നിറങ്ങിപ്പോകുന്നത് കണ്ടു . കാലന്റെ ദൂതനേപ്പോലെ ....ജയൻ മുറിയിലേയ്ക്ക് പോകാനാവാതെ തകർന്നു നിന്നു . അദ്ദേഹത്തെ ആശ്വസിപ്പിയ്ക്കാനാവാതെ വിഷമിച്ച് എല്ലാവരും.......
എന്റെ കണ്ണീർപ്പാടുകൾ ഉണങ്ങിയില്ല. അതിനി ഉണങ്ങുകയുമില്ല . എന്റെ കൂട്ടുകാരിയില്ലാത്ത ലോകത്ത് ഞാൻ തനിയെ....ജയദേവന്റെ ശിരസ്സിന് അലങ്കാരമായി ഞാനും ഭാര്യയുടെ ശിരസ്സിന് അലങ്കാരമായി ശിരസ്സിജയും , തലമുടിയെന്ന പേരിൽ എത്രയോ വർഷം ഒന്നിച്ച് ഉണ്ടും ഉറങ്ങിയും .......
എല്ലാവരും ഞങ്ങളെ ' മൃതകോശ'മെന്നു വിളിച്ച് ആക്ഷേപിച്ചപ്പോൾ ആരുമറിഞ്ഞില്ല ഞങ്ങളുടെ മനസ്സ് ....മനുഷ്യന്റെ എല്ലാ വികാരങ്ങളേയും ഏറ്റുവാങ്ങാൻ നിയോഗിയ്ക്കപ്പെട്ട ഞങ്ങളുടെ വേദനകൾ ....സന്തോഷങ്ങൾ.......അവസാനം മരിച്ചു വീഴുമ്പോൾ ഞങ്ങളൊഴുക്കുന്ന കണ്ണുനീർ ....ഒന്നും ആരുമറിഞ്ഞില്ല....ആരും......
/ ............................................./
"
.
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ