-------------------------------------------------
-- ശിവനന്ദ .
കുളിച്ചൊരുങ്ങി വരുന്ന അശ്വതിയ്ക്ക് ചന്ദനഗന്ധമായിരുന്നു . അതവളുടെ അലക്കിത്തേച്ച വസ്ത്രത്തിന്റെയായിരുന്നോ? അതോ അവളുപയോഗിയ്ക്കുന്ന ചന്ദന സോപ്പിന്റെയോ? അതുമല്ലെങ്കിൽ ആ നെറ്റിയിലെ ഈറൻ ചന്ദനക്കുറിരുടെയോ ?
ഒരു ശിശുവിനെപ്പോലെ ഉറങ്ങുന്ന അശ്വതിയുടെ മുഖത്ത് നോക്കിയിരുന്ന് വെറുതെ ഓർത്തു . എന്റെ പ്രണയവും ഇപ്പോളൊരു മുത്തുപോലെ ............
" 'ഒരു തീമല വന്നോട്ടെ , ഞാൻ കരിഞ്ഞു തീർന്നിട്ടേ നിനക്ക് പൊള്ളൂ ' എന്നെന്നോട് പറയാൻ നിനക്ക് സാധിയ്ക്കുമോ ഹരീ ? "
അവളുടെ ചോദ്യത്തിന് മറുപടി ആലോചിച്ചു നിന്നപ്പോൾ അവൾ തന്നെ മറുപടി പറഞ്ഞു .
" കഴിയില്ല നിനക്ക് . തീമലയല്ല, ഒരു മഴുകുതിരി വെട്ടം കണ്ടാൽ മതി , ഓടിയൊളിയ്ക്കും നീ. ഇത് പ്രണയമല്ല ഹരീ."
നിഷേധാത്മകമായി അവൾ ഇരുവശത്തേയ്ക്കും തല ചലിപ്പിച്ചു . ഞാൻ കളിയാക്കി .
" നീയിത് ഏത് നൂറ്റാണ്ടിലാ അശ്വതീ? ജീവിതം എത്ര ഫാസ്റ്റാ ? കുത്തിയിരുന്ന് പ്രണയലേഖനങ്ങളെഴുതാനും വഴിത്താരകളിൽ കാത്തുനിൽക്കാനും ഇന്നാർക്കാ നേരം ? എല്ലാവരും മുന്നോട്ടോടുമ്പോൾ നീ പിറകോട്ടാണോ ?"
എന്റെ പരിഹാസത്തെ നേർത്ത ഒരു ചിരി കൊണ്ടവൾ നേരിട്ടു .
" ശരിയാ ...ഒരു എസ് എം എസിലോ മിസ്ഡ് കോളിലോ തുടങ്ങി ഒരു സ്വിച്ച്ഡ് ഓഫിൽ തീരുന്ന പ്രണയങ്ങൾ .......വിരൽത്തുമ്പിലെ ഒറ്റ ക്ളിക്കിൽ പ്രണയത്തിന്റെ ജനനമരണങ്ങൾ ......"
ഒന്ന് നിർത്തി എന്തോ ഓർത്തിരുന്നു അവളൊരു നിമിഷം ....പിന്നെ വീണ്ടുമെന്നെ നേരിട്ടു.
" പക്ഷെ ഹരീ, ഞാൻ പറഞ്ഞത് , പ്രണയത്തിന് ഞാൻ മനസ്സിൽ കൊടുത്തിരിയ്ക്കുന്ന സ്ഥാനം ....അവിടെ നമ്മൾ തമ്മിൽ ചേരില്ല . നിന്റെ പ്രണയം ഒരു പൊങ്ങുതടി പോലെയാണ് . എങ്ങനെയും ഒഴുകും . എങ്ങോട്ടും ഒഴുകും. "
" നിന്റെ പ്രണയമോ ?"
എന്റെ ചോദ്യത്തിൽ പരിഹാസച്ചുവ .
" അതൊരു ചിപ്പിയ്ക്കുള്ളിലെ മുത്തുപോലെയാണ് . സ്നേഹം കൊണ്ട് തേച്ചുരച്ച് മിനുക്കിയെടുക്കുന്ന മുത്ത് . മനസ്സിന്റെ ആഴങ്ങളിൽ അതങ്ങനെ അമർന്നു കിടക്കും ."
എനിയ്ക്ക് കുറച്ചിൽ തോന്നി . അവളിലേയ്ക്കെത്താൻ ഇനിയും ഒരുപാട് പടികൾ കയറാനുണ്ടെന്നും തോന്നി . അതൊരു തിരിച്ചറിവായിരുന്നു . ആ തിരിച്ചറിവാണ്, എങ്ങുമെത്താതെ പോയ എന്റെ പ്രണയത്തെ അശ്വതിയുടെ ഹൃദയത്തിലെത്തിച്ചത് .
ഞങ്ങൾ വിവാഹിതരായി . പരസ്പരം സ്നേഹിയ്ക്കാനുള്ള കാരണങ്ങൾ മാത്രം ഞങ്ങൾ കണ്ടുപിടിച്ചു .......സ്നേഹത്തിന്റെ ഒരു താമര നൂലിഴയിൽ ഹൃദയങ്ങൾ ഇഴചേർത്തു ............
പിന്നെ...ഒരു കുഞ്ഞിന് വേണ്ടിയുള്ള ഏറെ നാളത്തെ കാത്തിരിപ്പും ചികിത്സകളും വ്യർത്ഥമായപ്പോൾ................ചലനശേഷിയില്ലാത്ത ബീജങ്ങൾ മനസ്സിൽ ചാപിള്ളകളായി . നിരാശയോടെ തളർന്നിരുന്ന എന്നെ അശ്വതി തോളിലേയ്ക്ക് ചായ്ച്ചു കിടത്തി പറഞ്ഞു.
" നീയെന്റെ മുത്തല്ലേ? എനിയ്ക്കെന്തിനാ വേറെ കുഞ്ഞ് ?"
അവളെന്റെ അമ്മയായി . മുത്തുപോലെ അവളുടെ സ്നേഹം............
കാലം പോകെ , അശ്വതിയിൽ മറവിരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതെന്നാണെന്നോർമ്മയില്ല . അങ്ങനെയൊരു സംശയം തോന്നിത്തുടങ്ങിയപ്പോൾ സങ്കടത്തോടെ അശ്വതി എന്നോട് പറഞ്ഞു , അവളൊരു ബാദ്ധ്യതയാകുന്നതിന് മുൻപേ അവളെ ഉപേക്ഷിച്ചു പോകാൻ .
" അസാദ്ധ്യം "...
ഞാൻ അശ്വതിയെ ശകാരിച്ചു ..പിന്നെ ഒരു കൊച്ചു കുഞ്ഞിനെയെന്നവണ്ണം അവളെ സ്നേഹിയ്ക്കുകയും പരിപാലിയ്ക്കുകയും ചെയ്തു.അസുഖം കൂടി വന്നു. മറവിയ്ക്കും ഓർമ്മയ്ക്കുമിടയിലെ എതോ ഒരു നിമിഷം അശ്വതി ഭയത്തോടെ എന്നോടപേക്ഷിച്ചു .
"എന്നെ ഉപേക്ഷിയ്ക്കരുത് "....
ജീവിതത്തിൽ ഏറ്റവും സ്നേഹവും കാരുണ്യവും മനസ്സിൽ തോന്നിയ ആ നിമിഷത്തിൽ ഞാൻ അശ്വതിയുടെ അച്ഛനായി . വാത്സല്യത്തോടെ അവളെ നെഞ്ചോടടുക്കിപ്പിടിച്ച് ഞാൻ മന്ത്രിച്ചു........
" നീയെന്റെ മുത്തല്ലേ? .."
എന്റെ സ്നേഹവും ഇപ്പോഴൊരു മുത്തുപോലെ ...........
***************
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ