പച്ചപ്പാവാടയും ബ്ലൗസുമിട്ട് അടിവച്ചടിവച്ച് എന്റെ മനസ്സിലേക്ക് കയറിവന്നപ്പോൾ ....... എന്തായിരുന്നു അവൾക്കുള്ള പ്രത്യേകത ? ഒരു പുരുഷന് കാണുന്ന മാത്രയിൽ ഓടിയടുക്കാൻ മാത്രം അവളിൽ പ്രത്യേകതയൊന്നുമുണ്ടായിരുന്നില്ല എന്നതാണ് അതിശയം . ഒരു പക്ഷെ ആ ഒന്നുമില്ലായ്മയിലെ ലാളിത്യമായിരിക്കാം എന്നെ അവളോടടുപ്പിച്ചത് .
നീണ്ട മുടിയിൽ കുരുങ്ങിക്കിടന്ന കുരുങ്ങിക്കിടന്ന ഊഞ്ഞാലാടിയ നന്ത്യാർവട്ടപ്പൂവ് എന്റെ മനസ്സിൽ നറുമണം പരത്തിയതും കാലിലെ പാദസരത്തിന്റെ കിലുക്കം എന്റെ ഹൃദയതാളമായതും എത്ര പെട്ടെന്ന് ! അവൾ ചവിട്ടുന്ന മണ്‍തരികളേപ്പോലും സ്നേഹിച്ച് , അവളെ തലോടിയെത്തുന്ന കാറ്റിനെപ്പോലും നെഞ്ചിലണച്ച് , ആ നെറ്റിയിലെ വിയർപ്പിൽ നനഞ്ഞ ചന്ദനക്കുറിയുടെ നൈർമ്മല്ല്യം ഹൃദയത്തിലേക്കാവാഹിച്ച് ........
കോളേജിന്റെ നീളൻ വരാന്തയിലും ചതുരത്തൂണുകൾക്ക് പിറകിലും ക്ലാസ്മുറികളിലും എന്റെ കണ്ണുകൾ സദാ അവളെ പിന്തുടർന്നു . അവൾ ........ ആ പച്ചിലക്കുടുക്ക , അറിയാതെയാണ് എന്റെ മനസ്സിന്റെ ചില്ലകളിൽ കൂടുവച്ചത് . സ്വപ്നം മയങ്ങുന്ന കണ്ണുകളുമായി നിശ്ശബ്ദമായി സാന്നിദ്ധ്യമറിയിച്ച് , സൗഹൃദത്തിന്റെ ഒരു പുഞ്ചിരി മാത്രം എനിക്കായ് മാറ്റിവച്ച് എന്റെ മുന്നിലൂടെ നടന്നു നീങ്ങിയപ്പോൾ ഞാൻ പച്ചനിറത്തെ പ്രണയിക്കുന്നവനായി . എന്റെ മനസ്സ് അവളെ അറിയിക്കണമെന്ന് തീരുനിച്ചുറച്ച ദിവസങ്ങളിലൊന്നിൽ , മുറച്ചെറുക്കനുമായി വിവാഹം ഉറപ്പിച്ച പെണ്ണാണവളെന്ന അറിവ് എന്റെ മനസ്സിൽ വലിയ മുറിവുണ്ടാക്കി . അവളപ്പോഴും സൗഹൃദത്തോടെ പുഞ്ചിരിച്ചു .
പഠിത്തം കഴിഞ്ഞ് ഉദ്യോഗസ്ഥനായപ്പോൾ ഞനവളെക്കുറിച്ച് തിരക്കി . വെറുതെ .......
വിവാഹം കഴിഞ്ഞുവെന്നറിഞ്ഞു . എന്തുകൊണ്ടോ സുഹൃത്തുക്കളെ ആരേയും അവൾ വിവാഹത്തിന് ക്ഷണിച്ചില്ല . എനിക്ക് വിവാഹാലോചന വന്നുതുടങ്ങിയപ്പോൾ ഞനെതിർത്തു . കാരണം എന്റെ പച്ചിലക്കുടുക്ക കൂടൊഴിഞ്ഞുപോയിരുന്നില്ലല്ലോ . എന്നെ നന്നായറിയാമായിരുന്ന എന്റെ അമ്മ എന്നോട് ചോദിച്ചു ,
മനസ്സിൽ വേദന പടർന്നു .
" അത് നടക്കില്ലമ്മേ ".
"അവളുടെ വിവാഹം കഴിഞ്ഞു . എന്റെ മനസ്സ് അവളെ അറിയിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല ".
അമ്മ കാരുണ്യത്തോടെ എന്നെ നോക്കി
"പിന്നെയിനി എന്തിനാടാ ? അവളൊരുപാട് അകലെയായില്ലേ ?"
"പക്ഷെ ഞാനിപ്പോഴും അടുത്താണമ്മെ "
"മണ്ടത്തരം പറയാതെ "
അമ്മ സ്നേഹപൂർവ്വം ശാസിച്ചു . പിന്നെ എല്ലാവരുടേയും നിർബന്ധത്തിനു വഴങ്ങി പെണ്ണുകാണൽ പരമ്പര . കണ്ട ഓരോ സ്ത്രീയിലും ഞാനെന്റെ പച്ചിലക്കുടുക്കയെ ആണ് തിരഞ്ഞത് . അവളെ എങ്ങും കണ്ടില്ല . എനിക്കാരെയും ഇഷ്ട്ടപെട്ടതുമില്ല . ഒടുവിൽ അമ്മയുടെ ഭീഷണി .
"ഇത് അവസാനത്തേതാണ് . ഇനി നിനക്ക് വേണ്ടി പെണ്ണ് കാണാൻ ഞാനുണ്ടാവില്ല "
അതായിരുന്നു അവസാനത്തെ പെണ്ണുകാണൽ . ശൂന്യമായ മനസ്സോടെ അവരുടെ വീട്ടിലെ അതിഥി മുറിയിലിരുന്നപ്പോൾ ......... ഒരു പച്ചസാരി എന്റെ നേരെ ഒഴുകിവരുന്നത് മാത്രമാണ് ഞാൻ കണ്ടത് . പെട്ടെന്ന് എന്റെ മനസ്സുണർന്നു , സിരകളുണർന്നു , ഒരോ ജീവാണുവിലും എന്റെ നേരെ ഒഴുകിവരുന്ന പച്ചനിറം നിറഞ്ഞു . പച്ചനിറത്തെ പ്രണയിക്കുന്ന എന്നിലെ കാമുകൻ വിവാഹത്തിന് സമ്മതമറിയിച്ചു . സൗന്ദര്യവും സമ്പത്തും വിദ്യാഭ്യാസവുമുള്ള പെണ്ണാണത്രെ ........ ആവോ ........ എന്റെ മുന്നിൽ വന്നു നിന്ന ആ പെണ്‍കുട്ടി എന്റെ പച്ചിലക്കുദുക്കയാണെന്നു ഞാൻ സങ്കൽപ്പിച്ചു . വിവാഹം കഴിഞ്ഞു . പൊരുത്തക്കേടുകളുടെ ഒരു സംഗമമായിരുന്നു അത് . ജീവിതമല്ലേ ? മുന്നോട്ടു നീങ്ങണമല്ലൊ .
നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലായ ഒരു സുഹൃത്തിനെ കാണാനാണ് ഇന്നലെ അവിടെ പോയത് . വരാന്തയിലൂടെ നടക്കുമ്പോൾ കസേരയിലിരുന്ന ഗർഭിണിയായ സ്ത്രീയെ വെറുതെ ശ്രദ്ധിച്ഛതാണ് . മനസ്സിലൊരു തരിപ്പുണർന്നു . ഇത് ! ഹോ......! നിറവായറുമായ് ഒറ്റയ്ക്ക് ....... തളർന്നിരിക്കുന്ന ഈ രൂപം !...... ഇതെന്റെ ശ്രീക്കുട്ടിയല്ലെ ? ഇതവൾ തന്നെയല്ലെ ? കസേരയിലേക്ക് ചാരി കണ്ണടച്ചിരിക്കുകയാണ് . മെല്ലെ തഴുകുന്ന സ്വരത്തിൽ വിളിച്ചു .
"ശ്രീക്കുട്ടി !"
പെട്ടെന്നവൾ കണ്ണു തുറന്നു . തൊട്ടടുത്തു നിന്നയെന്നെ സൂക്ഷിച്ചു നോക്കി . ആ മുഖത്ത് അതിശയം വിടർന്നു .
"മോനു ...! ഹോ..! ദൈവമെ ! എത്ര കാലമായി കണ്ടിട്ട്...! "
മോനു .........ആ വിളി കേട്ടപ്പോൾ മേലാസകലം കുളിരുകോരി . അതെന്റെ അമ്മ എന്നെ വിളിക്കുന്ന ചെല്ലപ്പേരാണ് . അതറിഞ്ഞപ്പോൾ മുതൽ അവളും എന്നെ അങ്ങനെ തന്നെ വിളിച്ചു . വല്ലാത്തൊരു അടുപ്പമുണ്ടായിരുന്നു ആ വിളിയിൽ . ശ്രീക്കുട്ടി എപ്പോഴും അങ്ങനെയാണ് . വളരെ നിസ്സാര കാരണം കൊണ്ട് മറ്റുള്ളവരിൽ നിന്നും വേറിട്ടുനിൽക്കും അവൾ .
"അതെ ....ഒരുപാട് കാലമായി ".
ഞാനവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി . പഴയ സൗഹൃദച്ചിരിയുണ്ട് മുഖത്ത് . പക്ഷെ അതിന് പണ്ടത്തെ തേജസ്സുണ്ടായിരുന്നില്ല . കണ്ണുകളിൽ സ്വപ്നങ്ങൾക്ക് പകരം മരവിപ്പാണെന്നു തോന്നി . ദൈവമേ !....എന്താണെന്റെ കുട്ടിക്ക് പറ്റിയത് ?
"ശ്രീക്കുട്ടി ഒറ്റക്കേയുള്ളൊ ?"
അവൾ മെല്ലെ തലയാട്ടി .
"ഭർത്താവ് ?"
"തിരക്ക് ".
"ആരെയെങ്കിലും കൂട്ടി വരാമായിരുന്നില്ലേ ? ഒറ്റയ്ക്ക് ....... ഈ അവസ്ഥയിൽ ........"
"ഒരാവശ്യവുമില്ലാതെ മറ്റുള്ളവരെ കഷ്ട്ടപ്പെടുത്തുന്നതെന്തിനാ ? എനിക്ക് കുഴപ്പമൊന്നുമില്ല . ചെക്കപ്പിനു വന്നതാണ് "
ആ മറുപടി എനിക്ക് തൃപ്തികരമായിരുന്നില്ല . ആരോടൊക്കെയോ വല്ലാത്ത ദേഷ്യം തോന്നി .
"വിവാഹം അരിയിക്കതിരുന്നതെന്താണെന്ന് ചോദിക്കുന്നില്ല . ഞാനും അറിയിച്ചില്ലല്ലോ . എങ്കിലും .....നീ വളരെ മാറിപ്പോയി മോനു ."
എന്റെ മുഖത്താകമാനം കണ്‍പീലികൊണ്ടുഴിഞ്ഞ് ഇളംകാറ്റിന്റെ മർമ്മരം പോലെ അവൾ ചോദിച്ചു .
"തുമ്പപ്പൂവിന്റെ നിറമുള്ള കുറേ നാടൻസ്വപ്നങ്ങളുണ്ടായിരുന്നല്ലോ നിനക്ക്? ചൂടൻ കഞ്ഞിയും ചുട്ടരച്ച ചമ്മന്തിയുംകടുമാങ്ങാ അച്ചാറും ഉള്ളിത്തീയലും ........."
ഒന്ന് നിർത്തി , ഒരു കള്ളച്ചിരി ചിരിച്ച് അവൾ വീണ്ടും ചോദിച്ചു .
"ഉണ്ടോ അതൊക്കെ ഇപ്പോഴും കയ്യിൽ ? അതോ എല്ലാം പിസ്സക്കും ബർഗറിനും വഴിമാറിയോ ? നിന്നെ കണ്ടിട്ട് അങ്ങനെ തോന്നുന്നു ."
ഞാനൊന്നു പകച്ചു . മറുപടിയൊന്നും പറയാൻ കഴിഞ്ഞില്ല . അവളുടെ പുഞ്ചിരിയിൽ ഒരുപാടർത്ഥങ്ങൾ ഒളിഞ്ഞു കിടക്കുന്നത് പോലെ ........ ഞാൻ വിഷയം മാറ്റി .
"നിനക്ക് സുഖമാണോ ?"
അവൾ തലയാട്ടിയതേയുള്ളു . ആ മൗനം നാവടക്കലല്ല , മനസ്സടക്കലാണെന്നു എനിക്ക് തോന്നി . എന്റെ പല ചോദ്യങ്ങൾക്കും അവൾ ഇതുപോലെ മൗനത്തെ കൂട്ടുപിടിച്ചു .
"ഞാൻ നിന്നെ ഇങ്ങനെ കാണാനല്ല ഇഷ്ട്ടപ്പെട്ടത് ".
അവൾ കുസൃതിച്ചിരിയോടെ എന്നെ നോക്കി . നിറവയറിനുമേൽ കൈവച്ചു ചോദിച്ചു .
"ഈ കോലത്തിൽ മഹാവൃത്തികേട് അല്ലേ ?"
ആ തമാശ ആസ്വദിക്കാനെനിക്ക് കഴിഞ്ഞില്ല . ഒരു നിമിഷം ഞാനാ കണ്ണുകളുടെ ആഴങ്ങളിലേക്കിറങ്ങി . അത്നേരിടാനാവാഞ്ഞിട്ടോ എന്തോ ശ്രീക്കുട്ടി കണ്ണുകൾ താഴ്ത്തി . ആ സമയം ഡോക്ടറുടെ മുറിയിൽ നിന്നും നെഴ്സ് തലനീട്ടി .
"ശ്രീദേവി വരൂ ".
അവൾ ബദ്ധപെട്ട് എഴുന്നേറ്റ് കബിൻലേക്ക് കയറി . ഏതോ ഉൾപ്രേരണയാൽ ഞാനും ഒപ്പം കയറി . ശ്രീകുട്ടിയുടെ അത്ഭുതവും പകപ്പും ശ്രദ്ധിക്കാതെ ഡോക്ടറുടെ കണ്ണിലെ ചോദ്യത്തിനു മറുപടി പറഞ്ഞു .
"ഡോക്ടർ , ശ്രീകുട്ടിയുടെ സഹോദരനാണ് ഞാൻ ".
"ഓഹോ ! അവകാശം ബോധിപ്പിക്കാൻ വന്നതാണോ ?"
ഡോക്ടറുടെ നോട്ടത്തിനു മൂർച്ചയേറി .
"മനുഷ്യരാണോ നിങ്ങൾ ? ഈ കുട്ടിക്കിപ്പോൾ എട്ടു മാസമായി . ഒന്നാം മാസം മുതൽ ഇവളിവിടെ ഒറ്റക്കാണ് വരുന്നത് . ഭർത്താവിന് തിരക്കാണത്രെ . എന്നാൽപ്പിന്നെ ഇത്രയും ധൃതി പിടിച്ചതെന്തിനാ ? തിരക്കെല്ലാം കഴിഞ്ഞിട്ട് ഭാര്യ ഗർഭിണിയായാൽ മതിയായിരുന്നല്ലോ ".
അവരുടെ ദേഷ്യം തീരുന്നില്ല . ഞാൻ സ്തംഭിച്ചിരുന്നു .
"ഭർത്താവിന്റെ സ്നേഹവാത്സല്യങ്ങൾ ഏറ്റവും കൂടുതൽ ലഭിക്കേണ്ട സമയമാണ് . ഒരു പൂവിനേപ്പോലെ പരിപാലിക്കേണ്ട സമയമാണ് . എന്നിട്ട് ......... നിങ്ങൾ വീട്ടുകാരെങ്കിലും ഇവളോടിത്തിരി കരുണ കാണിക്ക് ".
ഡോക്ടർ പറഞ്ഞു നിർത്തി . ഞാൻ ശ്രീക്കുട്ടിയുടെ നേരെ ഇടംകണ്ണിട്ടുനോക്കി . ചൂളിച്ചുരുങ്ങി തലകുനിച്ചിരിക്കയാണ് .
"കുട്ടി വരൂ ".
ഡോക്ടർ കർട്ടനപ്പുറത്തേക്ക് നീങ്ങി . അവളും . പരിശോധന കഴിഞ്ഞ് മരുന്നെഴുതി കുറിപ്പെന്റെ നേരെ നീട്ടികൊണ്ട് പറഞ്ഞു .
"കുഴപ്പമൊന്നുമില്ല . പക്ഷെ ഇനിയെങ്കിലും ഇവൾക്കിത്തിരി പരിഗണന കൊടുക്കണം . ഇങ്ങനെ നടതള്ളി വിടാതെ ".
കുറിപ്പ് വാങ്ങി എഴുന്നേറ്റു . അതിനിടയിൽ ഞാനെന്തിനാണിവിടെ വന്നതെന്ന കാര്യം മറന്നു . ക്യാബിനു പുറത്തിറങ്ങി . കുറിപ്പിനു വേണ്ടി ശ്രീക്കുട്ടി കൈനീട്ടിയത് കണ്ടില്ലെന്നു നടിച്ച് പോയി മരുന്ന് വാങ്ങി വന്നു . ഒരു നിമിഷം അവളുടെ കണ്ണുകളിലേക്കു നോക്കി . എന്ത് പറയണമെന്നറിയാതെ നിന്നു . ഒന്നും സംഭവിക്കാത്തതുപോലെ , ഈറൻനിലാവുപോലെ പുഞ്ചിരിച്ച് ശ്രീക്കുട്ടി പറഞ്ഞു .
"ഡോക്ടർ പറഞ്ഞതൊന്നും കാര്യമാക്കണ്ട . കണ്ടില്ലേ മോനു ! ഞാൻ പൂർണ്ണാരോഗ്യവതിയാണ് ."
ഞാൻ തടഞ്ഞു .
"വേണ്ട ശ്രീക്കുട്ടി . വിശദീകരിച്ച് വാക്കുകൾ വെറുതെ പാഴാക്കണ്ട . നിന്റെ മൗനത്തിനുപോലും ആയിരം അർത്ഥങ്ങളുണ്ടെന്ന് ഞാനെന്നേ മനസ്സിലാക്കിയതാണ് "!
ശ്രീക്കുട്ടി ആദ്യമായി കാണുന്നതു പോലെ കൗതുകത്തോടെ എന്നെ നോക്കി . എന്നിട്ട് ഒരു തളിർച്ചില്ല ഉലയുന്നത്ര നേരിയ സ്വരത്തിൽ ചോദിച്ചു .
"എന്നിട്ടും ആർക്ക് വേണ്ടിയാണ് മോനു നീ നിന്റെ തുമ്പപ്പൂസ്വപ്നങ്ങളെ വഴിയോരത്തുപേക്ഷിച്ചത് ?"
1 അഭിപ്രായ(ങ്ങള്‍):
"ഹലോ ?"
ഫോണ്‍ ഒന്നുകൂടി ചെവിയോടു ചേര്‍ത്തുപിടിച്ചു .
"ഹലോ ?"
ഒന്നുമില്ല ........... ആരുമില്ല ..........
ഒന്നുമില്ല ........... ആരുമില്ല ......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ