2014, ജൂൺ 23, തിങ്കളാഴ്‌ച

കാലം സാക്ഷി .

                                           കാലം  സാക്ഷി .
                                           ------------------------
                                                                                 -- ശിവനന്ദ .

                               കോളിങ്ങ്    ബെല്ലടിയ്ക്കുന്നത്   കേട്ട്   ദേവി   തളർച്ചയോടെ   മുൻവശത്തേയ്ക്ക്  ചെന്നു .  വാതിൽ   തുറക്കാൻ   തുടങ്ങുന്നതിനിടെ   അവൾ   മുകളിലേയ്ക്കൊന്ന്   നോക്കി .   മകളുടെ   മുറി   അടഞ്ഞു   കിടക്കുകയാണ് .   വാതിൽ   തുറന്നു.  മഹിയാണ് .   അയാൾ   ഒന്നും   മിണ്ടാതെ   മുകളിലേയ്ക്ക്   കയറി .

" ഭക്ഷണം   വേണ്ടേ   മഹി ?"

"വേണ്ട "

ഒരു നിമിഷം   ആ  പോക്ക്   നോക്കിനിന്നു .  പിന്നെ  ഊണുമേശയ്ക്കരികിൽ   വന്ന്   കസേര   വലിച്ചിട്ടിരുന്നു.   വല്ലാതെ   മടുപ്പ്   തോന്നി .   മുഖം   കൈകളിൽ  താങ്ങിയിരുന്നു.   ദീർഘമായി   നിശ്വസിച്ചു .   ഒരു   കൊടുങ്കാറ്റ്   ചുരുങ്ങിച്ചുരുങ്ങി   തന്റെ   ദീർഘനിശ്വാസമായതുപോലെയാണ്   ദേവിയ്ക്ക്   എന്നും   തോന്നാറുള്ളത് .   അവൾ   ആലോചിച്ചു ,  കാലം   എത്ര   വഴിതെറ്റിയാണ്   യാത്ര   ചെയ്തത് ..!   സ്വപ്നത്തിലെങ്കിലും   കരുതിയിരുന്നോ   ഇങ്ങനെയൊരു   കാലപ്രയാണം ?

                                                           * * * *


" അമ്മയെ   കണ്ടാൽ   നിന്റെ  ചേച്ചിയാണെന്നേ   പറയൂ   അനുപമാ .."

മകളോട്   അവളുടെ   സുഹൃത്തുക്കൾ   പറയാറുണ്ട് .   പക്ഷെ  അവളത്   ഒരു  ചളുങ്ങിയ   ചിരിയോടെ   അവഗണിയ്ക്കും .

" ദേവീ,  എത്ര   നാളാ   ഇങ്ങനെ....?  അനുവിന്   പ്രായപൂർത്തിയായി .   അവളുടെ  വിവാഹം  കഴിഞ്ഞാൽ ....?"

ഈ  ചോദ്യം   നിരന്തരം   നേരിട്ടത്   വർഷങ്ങൾക്ക് മുന്പായിരുന്നു ........ഏഴു വയസ്സായ  മകളുടെ ജീവിതം   തന്റെ   കൈയ്യിലാണോ  അതോ  തന്റെ  ജീവിതം   മകളുടെ   കൈയ്യിലാണോ   ഭർത്താവ്   ഏല്പിച്ചതെന്നറിയില്ല.   ഒരു   പ്രഭാതത്തിൽ  തനിയ്ക്ക്   തീരാനടുക്കം   സമ്മാനിച്ച്   യാത്ര   അവസാനിപ്പിച്ച  ആ   ഹൃദയം ..........കാലത്തിന്റെ   കൈയ്യിൽ  തങ്ങളെ   രണ്ടുപേരെയും   ഏൽപ്പിച്ചതാണോ?  അതുമറിയില്ല .   കണ്ണീരുണങ്ങി   പകച്ചു നിന്ന   തന്നെ   നോക്കിയ   കാലത്തിന്റെ   ചിരി   എത്ര  വികൃതമായിരുന്നു  !തന്റെ   ചിരിയും   കരച്ചിലും   ഒന്നിച്ച്   കവർന്നെടുത്തു  ആ  മാന്ത്രികൻ .

സ്വപ്നങ്ങളുടെ ശവകുടീരത്തിലാണു   മകൾക്ക്  കൊട്ടാരം   പണിതത് .

" പാവം....ഇത്ര   ചെറുപ്പത്തിലേ.............."

തന്റെ   ചെറുപ്പം   അനാഥമായതിലായിരുന്നു   എല്ലാവർക്കും  സഹതാപം .  ഒരു മനസ്സ്  അനാഥമായത് മാത്രം   ആരുമറിഞ്ഞില്ല .   രാത്രി  കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന   മകളെ   പയ്യെ   അടർത്തിമാറ്റി ,  അറിയാതെ   ഇപ്പുറത്തേഉക്ക്   തിരിയുമ്പോഴുള്ള   ശൂന്യത .......ഉറങ്ങാൻ ......തലയൊന്നു ചായ്ക്കാൻ  ആ വലിയ   കട്ടിലിലോ   ഈ  ഭൂമിയിലെങ്ങുമോ   ഒരിഞ്ച്   സ്ഥലം പോലുമില്ലെന്ന്  തോന്നി.   തല  വയ്ക്കാൻ   ഒരു  കൈത്തലമായിരുന്നു   വേണ്ടത് .   സുരക്ഷിതമായി   മുഖമൊളിപ്പിയ്ക്കാൻ    ഒരു  ഹൃദയമായിരുന്നു   വേണ്ടത്.  എല്ലാം  ഒരുപിടി ചാരമായപ്പോൾ  താൻ   കൂട്ടിവച്ച   സ്വപ്നങ്ങൾ  പരിഹാസത്തോടെയാണ്   തന്നെ   നോക്കിയതെന്ന്   ദേവി  ഓർത്തു .   മരിച്ചുപോയ  ഭർത്താവിന്റെ   ജോലി ഭാര്യയ്ക്ക്   കിട്ടിയാൽ   എല്ലാം   ഭദ്രം. സമൂഹമങ്ങനെ ചിന്തിച്ചു .  ദേവി   ആത്മനിന്ദയോടെ   ഒന്ന്   ചിരിച്ചു .

" എന്റെ   ആങ്ങളയാണ്  ദേവി.  ഭാര്യ   മരിച്ചിട്ട്   ഒരു വർഷമായി .   അനുവിന്റെ   പ്രായമുള്ള   ഒരു   മകളുണ്ട് .  ആലോചിയ്ക്കട്ടെ ?"

സഹപ്രവർത്തകയാണ്   സുലോചന .  അവളിത്   പറയുമ്പോൾ   അനു   അടുത്തുണ്ടായിരുന്നു .   കുട്ടിയുടെ   കണ്ണിൽ  ഭയമായിരുന്നു .   പാവം........അവളെ   ചേർത്ത്  പിടിച്ച്   സുലോചനയെ   നോക്കി   നിഷേധാർത്ഥത്തിൽ   തല   ചലിപ്പിച്ചു .

" വേണ്ടത്   വേണ്ടപ്പോൾ   ചെയ്തില്ലെങ്കിൽ   പിന്നീട്   ദു:ഖിയ്ക്കേണ്ടി വരും . "

അവൾ   മുന്നറിയിപ്പ്   തന്നു .  പക്ഷേ  മകൾ ....അവൾ  വളർന്നു വരുന്നു .   അവളുടെ   സുരക്ഷിതത്വം.....തന്റെ   ഒരു   നിമിഷത്തെ  അശ്രദ്ധയിൽ   അവളുടെ   സുരക്ഷ    ഉടയപ്പെട്ടാൽ ....വേണ്ട. ഒന്നും   വേണ്ട.  മനസ്സിന്റെ   ഈറപ്പിൽ നിന്നും   തല നീട്ടിയ   തളിരില...അത്   നുള്ളിക്കളഞ്ഞു.

        ജോലി...മകളുടെ   പഠിത്തം ....അവളുടെ   വൈകാരികപ്രശ്നങ്ങൾ......സംഘർഷങ്ങൾ .....പരീക്ഷകൾ.....വീട്ടിത്തീർക്കപ്പെടാത്ത   കടങ്ങൾ.....മാസവരികൾ.....വീട്ടുചെലവുകൾ....ഒരുപിടി   കാർമേഘങ്ങൾ  കണ്‍ തടങ്ങളിൽ   അടിഞ്ഞുകൂടി .

                     രാത്രികളിൽ   തന്റെ   കൈച്ചൂടിൽ  മകളുറങ്ങിക്കഴിയുമ്പോൾ ,  തന്നെ നോക്കി   പല്ലിളിച്ചുകാണിയ്ക്കുന്ന   ഏകാന്തതയ്ക്ക്   ഇരുളിന്റെ   നിറം .   സമൂഹത്തിന്റെ   സഹതാപക്കണ്ണുകളിൽ   ആർത്തിയുടെ   നിഴൽയുദ്ധം . വർഷങ്ങൾ   സമ്മാനിച്ച   നിർവ്വികാരതയ്ക്ക്   എന്ത്  നിറം   കൊടുക്കണമെന്ന്   മനസ്സിലായില്ല.

"നിനക്ക്   പിടിച്ചുനിൽക്കാൻ   ബുദ്ധിമുട്ടാവും   ദേവി ...എന്റെ സഹോദരൻ  ഇപ്പോഴും  വിഭാര്യനാണ്.  എന്ത്  പറയുന്നു  നീ? "

അക്കുറിയും   അത്   കേട്ടുകൊണ്ട്   അനു   അടുത്തു തന്നെയുണ്ടായിരുന്നു .   പക്ഷെ  അവളുടെ  ഭാവം   ഒരു  പന്ത്രണ്ട് വയസ്സുകാരിയുടെതായിരുന്നില്ല .   ആ  കണ്ണുകളിൽ  തെളിഞ്ഞ   കനലിന്റെ  അർത്ഥം   ആലോചിച്ച്  അന്ന്  രാത്രി  മുഴുവൻ   വീർപ്പ് മുട്ടി .   എന്താണീ   കുട്ടിയുടെ   മനസ്സിൽ ?  അമ്മയുടെ   ഏകാന്തതയിലാകുമോ   അവൾ   കാണുന്ന   സ്വർഗ്ഗം ?

                അന്ന് ,   വല്യച്ഛന്റെ   മകളുടെ   കുട്ടിയുടെ  കല്ല്യാണത്തിനു ചെന്നപ്പോൾ   നാണിക്കുട്ടിച്ചിറ്റയാണ്   പറഞ്ഞത് ....

" എന്തൊക്കെയായാലും   ദേവീടെ   ഭംഗി   അനൂന്  കിട്ടീല്ല്യാട്ടോ..."

മകളുടെ   മുഖം   ഇരുളുന്നത്   താൻ  വ്യക്തമായി  കണ്ടു.

" ദേവീടെ   സൗന്ദര്യം ..ദേവീടെ   സൗന്ദര്യം ...എല്ലാവര്ക്കും  അതെയുള്ളു.  ഞാനിനി   അമ്മേടെ   കൂടെ   എങ്ങും  വരണില്ല. "

വീട്ടില്   തിരിച്ചെത്തിയതും, അനുവിന്റെ ദേഷ്യം   പുറത്തേയ്ക്ക്   തെറിച്ചു.  അവളുടെ   മനസ്സില്   ഉരുണ്ടുകൂടിയ   മേഘങ്ങൾക്ക്  പകയുടെ   പുകനിറം .....അത്  തന്നെ  വല്ലാതെ  ഭയപ്പെടുത്തിയെന്ന്   ദേവിയോർത്തു.   മകളെ   ചേർത്തുപിടിച്ച്   വിഹ്വലതയോടെ   പറഞ്ഞു.

"ആരെങ്കിലും   എന്തെങ്കിലും  വിവരക്കേട്   പറഞ്ഞൂന്ന്  വച്ച് ?  എനിയ്ക്ക്   നീയല്ലേ  ഉള്ളു   മോളെ  ?"

"പോരാന്നുണ്ടെങ്കിൽ   ആലോചിച്ചോ.  എന്നെ  നോക്കണ്ട ."

അവളുടെ   ശബ്ദത്തിൽ   സ്നേഹത്തിന്റെ   താരള്യം   ലവലേശമില്ലായിരുന്നു . പ്രതീക്ഷകൾക്ക്   കാലിടറിത്തുടങ്ങിയോ?  ദേവി  സംശയിച്ചു .

കനവുകൾ   ഒരുപിടി   കനലായി   മാറിയതോ   അതോ   അലറിപ്പെയ്ത   കണ്ണീർപ്പെരുക്കങ്ങളിൽ   നനഞ്ഞ   മണ്‍പുറ്റുപോലെ  മനസ്സ്   അമർന്ന് പോയതോ?  അതോ   മകൾ  ശത്രുവിനേപ്പോലെ   നോക്കിയതോ? ഏതാണ്   തന്നെ   കൂടുതൽ   തളർത്തിയതെന്ന്   ദേവി ചിന്തിച്ചു .  എത്ര   ദുർഘടമായിരുന്നു   തന്റെ  വഴികൾ ....!  വർഷങ്ങൾ   ഏകാന്തതയെ   ചുരണ്ടി   മൂർച്ച   കൂട്ടിയതേയുള്ളു .   അതാരറിഞ്ഞു ?  നിഴൽ പോലെ   ഒപ്പമുണ്ടായിരുന്ന   മകൾ പോലും .......

തെക്കേലമ്മ   ഓർമ്മിപ്പിച്ചു ,

" ദേവി,  നിന്റെ   പ്രായം   കടന്നുപോകുന്നു.."

ചിരി വന്നു.  പ്രായം   കടന്നുപോകുന്നത്രേ ...!  എങ്ങോട്ട് ?  താനിപ്പോഴും   കുഞ്ഞു ദേവിയാണ് .   സ്നേഹിച്ചാലും   അവഗണിച്ചാലും   കരയുമായിരുന്നു   പണ്ട് .   ഇപ്പോഴുമതെ.   ആരും  കാണാതെ   ഒളിച്ചിരുന്നാണു കരയുക.  ഇന്നുമതെ.   പണ്ട്  കടുക്കാച്ചി മാവിൽ നിന്ന്  മാമ്പഴം   വീഴുമ്പോൾ  പെറുക്കാൻ   ഓടുമായിരുന്നു   ഇന്നും  ഓടും .   ഇന്ന്   കടുക്കാച്ചി മാവിന്   പകരം   മുറ്റത്ത്   മൂവാണ്ടൻ മാവാണെന്ന്   മാത്രം .   അതിപ്പോ   തന്റെ   കുറ്റമല്ലല്ലോ .  താനല്ലല്ലോ   മാവല്ലേ   മാറിയത് ?   വിമാനം   താഴ്ന്നു പറക്കുന്നത്   കാണാനും ,  രാത്രി  നക്ഷത്രക്കൂട്ടങ്ങളെ   നോക്കിയിരിയ്ക്കാനും   അന്നുമിന്നും   ഇഷ്ടം.   സ്നേഹിയ്ക്കപ്പെടാനും  ഓമനിയ്ക്കപ്പെടാനും  അന്നുമിന്നും   മോഹം .   പിന്നെങ്ങനെയാണ്   തന്റെ   പ്രായം   കടന്നുപോകുന്നെന്ന്  സമ്മതിയ്ക്കുക?

" മോളെ,  ഞങ്ങളെന്നുമുണ്ടാവില്ല .   ഞങ്ങളുടെ   കാലം   കഴിഞ്ഞാൽ.........."

അച്ഛനും   അമ്മയും   ഒരേ സ്വരത്തിൽ   ആശങ്കപ്പെട്ടു .

"അച്ഛാ ...അച്ഛന്റെ   ഷർട്ടിന്റെ   തുമ്പ്   ഞാനെന്റെ   വിരലിലൊന്ന്   ചുറ്റിക്കോട്ടെ ?  പണ്ടത്തേപ്പോലെ ? "

പണ്ടത്തെ   കുഞ്ഞു ദേവിയായി   അച്ഛന്റെ   മുന്നിലിരുന്ന്   കൊഞ്ചി .  അച്ഛൻ   നനഞ്ഞ   കണ്ണുകളോടെ   ചേർത്ത്പിടിച്ചു  .  കൊഞ്ചിക്കുറുകുന്ന  കുഞ്ഞു ദേവി ....ആത്മാവിനുള്ളിൽ   വളരാൻ   മടിയ്ക്കുന്ന   ഒരു വാശിക്കാരി  ശിശു ......

" എനിയ്ക്ക്   ഇഷ്ടമാണ്   മഹിയെ .  പറ്റുമെങ്കിൽ   നടത്തിത്താ .  ഇല്ലെങ്കിൽ  ഞങ്ങൾ   രജിസ്റ്റർ  ചെയ്യും. "

മകളുടെ   സ്വരത്തിൽ  എന്തിനാണിത്ര   മൂർച്ചയെന്ന്   ദേവിയ്ക്ക്   മനസ്സിലായില്ല .   എന്നും  അവളുടെ   ഇഷ്ടങ്ങൾ   അറിഞ്ഞു  നടത്തിക്കൊടുത്തില്ലേ ?  പ്ളസ് ടൂ   കഴിഞ്ഞ്   ഫാഷൻ ഡിസൈനിംഗ്   പഠിയ്ക്കാൻ   പോയത്   അവളുടെ   ഇഷ്ടപ്രകാരം .  സ്വന്തമായി   ബുട്ടീക്   തുടങ്ങിയതും   അവളുടെ   ഇഷ്ടം.  എല്ലാം നടത്തിക്കൊടുത്തു .   ...മനസ്സിലാകുന്നില്ല.  എപ്പോൾ വേണമെങ്കിലും  തന്റെ നേരെ  എറിയാൻ   പാകത്തിന്   ഒരു   കനൽക്കട്ട   അവൾ   കണ്ണിൽ   സൂക്ഷിച്ചതെന്തിനാണ് ?   എന്താണ്   മകളെ   അസ്വസ്ഥയാക്കിയിരുന്നതെന്ന്   ദേവി   ഏറെ   ആലോചിച്ചു .   പ്രായത്തിന്   മായ്ക്കാനാവാത്ത   തന്റെ  സൗന്ദര്യമാണോ ?  അത്   തന്റെ   കുറ്റമല്ലല്ലോ .  തനിയ്ക്ക്   തന്റെ   അമ്മയുടെ   മുഖച്ഛായയാണ് .  അനുവിനാണെങ്കിൽ   അവളുടെ   അച്ചന്റേതും .

                   വിവാഹം  കഴിഞ്ഞതോടുകൂടി   അവളുടെ   കണ്ണുകളിലെ   കനൽ   ഒന്നുകൂടി  ജ്വലിച്ചുവെന്ന്   വെറുതെ   തോന്നിയതാകും.  രണ്ടുപേർക്കും   ഭക്ഷണം   വിളമ്പി വച്ച്   വിളിച്ചപ്പോൾ അവൾ   പറഞ്ഞു .

" എന്റെ   ഭർത്താവിന്  വിളമ്പിക്കൊടുക്കാൻ  എനിയ്ക്കറിയാം .  നിങ്ങൾ   വേഷം   കാണിച്ച്   മുന്നിൽ   വന്നു നിൽക്കണ്ട . കേട്ടല്ലോ? "

അത്   തോന്നലല്ല.  ആ  കനൽ  ജ്വലിച്ചുതന്നെയായിരുന്നു .  ഇനിയെന്താണ്  വേണ്ടത് ?  തന്റെ   നിയോഗം   കഴിഞ്ഞിരിയ്ക്കുമോ? നിർവ്വികാരതയിലേയ്ക്കുള്ള   മനസ്സിന്റെ   യാത്ര   കണ്ട്   ചിരി വന്നു.

" നീയെന്താ   ആണ്  അമ്മയോടിങ്ങനെ ?  നിനക്ക്   വേണ്ടിയല്ലേ   അവർ   ജീവിച്ചത്?"

അവളെന്തോ  മുറുമുറുത്തത്   കേട്ടില്ല .  മഹി   കേട്ടോ  ആവോ.  ഇടയ്ക്കിടെ   സുലോചനയേക്കുറിച്ച്   ചിന്തിച്ചു .  അവൾ   സ്ഥലം   മാറിപ്പോയി .  ഒന്നന്വേഷിയ്ക്കാനും   തോന്നിയില്ലല്ലോ   എന്നോർത്തു .   ഒരു  കൂരിരുൾപ്പക്ഷിയേപ്പോലെ   ദിവസങ്ങൾ ..........മനസ്സിന്റെ  ശാപം   പിടിച്ച   അശാന്ത  സഞ്ചാരം ......

" നീ  തന്നെ   അമ്മയെ   നിർബന്ധിയ്ക്കണമായിരുന്നു   അനു , മറ്റൊരു   വിവാഹത്തിന് .   പാവം...ചെറുപ്രായത്തിലേ   ഒറ്റയ്ക്ക്.. നീ   ചെയ്തത്   തെറ്റായിപ്പോയി...."

" മഹിയ്ക്കെന്താ   അവരോടിത്ര   സഹതാപം ? സൗന്ദര്യം   കണ്ടിട്ടാ ?  എല്ലാവർക്കുമതെ , അമ്മയുടെ   ചെറുപ്പം ...സൗന്ദര്യം ...ഏകാന്തത......"

" നിനക്ക്   അസൂയയാണ് . അമ്മ   നിന്നെക്കാൾ  സുന്ദരിയായതിന്റെ   അസൂയ.  ഇപ്പോഴും   നോക്ക്,  നിന്റത്ര   പ്രായമുള്ള   മകളുണ്ടെന്ന്   പറയ്യോ   അമ്മയെ കണ്ടാൽ ?  മനസ്സ്   നന്നാവണം  ആണ്...."

" മഹിയൊന്ന്   നിർത്തുന്നുണ്ടോ ?  അച്ഛൻ   മരിച്ചപ്പോൾ  മുതൽ   കേൾക്കാൻ  തുടങ്ങിയതാ   ഇത്.   അവരുടെയൊരു   നശിച്ച   സൗന്ദര്യം .."

അന്ന്   വൈകീട്ട്   ഓഫീസിൽ നിന്നും   തിരിച്ചെത്തി  പൂമുഖത്ത്   കയറിയപ്പോഴാണ്   അകത്തുനിന്നും   ഈ  സംഭാഷണം   കേട്ടത്.   അതിന്റെ   അർത്ഥതലങ്ങൾ   തേടി   പോകേണ്ടതുണ്ടായിരുന്നില്ലല്ലോ .  വെറുതെയൊന്ന്   ചുമച്ച്   അകത്തേയ്ക്ക്   കയറി .   അനു   ചവിട്ടിത്തുള്ളി   മുകളിലേയ്ക്ക്   പോകുന്നത്   ശ്രദ്ധിയ്ക്കാതെ   മുറിയിലേയ്ക്ക്   കയറി  വാതിലടച്ചു ...കണ്‍ മുൻപിലെ   ശൂന്യതയിൽ   മുറിച്ചിറകുമായി  എത്ര നേരം   പറന്നെന്നറിയില്ല .....

                       മഹി   തന്നോട്   കാണിയ്ക്കുന്ന   സഹാനുഭൂതി   അവരുടെ   ദാമ്പത്യത്തിന്   മുകളിൽ   തൂങ്ങിയാടുന്ന   വാളാണെന്ന്   എന്താണയാൾ   തിരിച്ചറിയാത്തത്   എന്ന്  ദേവി  ചിന്തിച്ചു....പക്ഷെ   ആ  കാരുണ്യം   തനിയ്ക്കൊരു   മൃതസന്ജീവനിയാകുന്നില്ലേ   എന്നും   ഒരു  നിമിഷം  ഓർത്തു ......

                           ചെന്നിയിൽ   കൈയ്യമർത്തിപ്പിടിച്ചു .   ഇന്ന്   രാവിലെ   ഓഫീസിൽ   പോകുമ്പോൾത്തന്നെ   നല്ല   തലവേദനയുണ്ടായിരുന്നു .  ഉച്ചയായപ്പോഴേയ്ക്കും   കൂടി .   ലീവെടുത്ത്   പോരേണ്ടിയിരുന്നില്ലെന്നാണ്  ഇപ്പോൾ   തോന്നുന്നത് .  വൈകീട്ട്   മഹിയായിരുന്നു   ആദ്യം   വന്നത്.  

" അമ്മയിന്ന്   നേരത്തെ   വന്നോ? "

"ങും ..നല്ല  തലവേദനയുണ്ടായിരുന്നു .  ഉച്ച കഴിഞ്ഞ്   ലീവെടുത്തു ."

മുഖത്തേയ്ക്കൊന്ന്   സൂക്ഷിച്ചു നോക്കി   മഹി  മുകളിലേയ്ക്ക്   കയറി .

"  ചായ  വേണ്ടേ   മഹി ?"

ശബ്ദം   തീരെ   താണുപോയത്   തലവേദന   കൊണ്ടാവും .

" വരാം "

എഴുന്നേറ്റു.  വേച്ചുപോയി ....കസേരയിലേയ്ക്ക്  തന്നെയിരുന്നു ......കണ്ണിനു മുന്നിൽ   ഇരുളിന്റെയൊരു   തിരശ്ശീല   ആരോ  വലിച്ചിടുന്നു .....

" അമ്മാ.."

ങേ?  ആരാണ്   തന്റെ   ചുമലിൽ  കൈവച്ചത്?  തന്റെ  ഏകാന്തതയെ   ഭംഗപ്പെടുത്തിയത്   ആരാണ് ?  ആ  സ്വർഗ്ഗത്തിൽ   നിന്നും   തന്നെ   നിഷ്ക്കാസനം   ചെയ്തതാരാണ് ?

" എന്ത് പറ്റി  അമ്മാ ?"

ഇതാരാണ്   തന്നെ  കുലുക്കിയുണർത്തുന്നത് ?  താനുറങ്ങുന്നതിന്   ആർക്കെന്ത്   നഷ്ടമാണ് ?  മഞ്ഞുമലയിലേയ്ക്ക്   വീണുപോയോ   താൻ?   കുളിര്.........ഞെട്ടിവിറച്ചു ......

" അമ്മാ ...എന്ത് പറ്റി ?  വയ്യെങ്കിൽ   നമുക്ക്  ആശുപത്രിയിൽ  പോകാം ..."

പകച്ചുനോക്കി.   മുഖത്ത്   വെള്ളം  കുടയുന്നത്   മഹിയാണ് .  പിടഞ്ഞെഴുന്നേറ്റു.  

"  വേണ്ട   മഹി....ചായ   തരാം.  ഇരുന്നോളൂ ..."

വേച്ചുപോയി .  മഹി   താങ്ങിപ്പിടിച്ചു .

"  പോയിക്കിടന്നോളൂ ...ചായ   ഞാനെടുത്തോളാം . "

കേട്ടപാടെ   വെപ്രാളത്തോടെ   മുറിയിലേയ്ക്ക്  നടന്നു .  എന്തിനാണിത്ര   വെപ്രാളമെന്ന്   ദേവിയ്ക്ക്  മനസ്സിലായില്ല .  കിടക്കയിലേയ്ക്ക്   വീണു . കണ്ണുകളടഞ്ഞു ...ബോധാബോധത്തിന്റെ   അതിർവരമ്പിൽ കിടന്ന്  മയങ്ങി........

നെറ്റിയിലൊരു   തണുത്ത   കൈസ്പർശം ...

" മോളേ ......അനൂ.....അനൂ......."

കണ്ണുകൾ   വലിച്ച്ചുതുറക്കാൻ   ശ്രമിച്ചു ..........കാലത്തിന്റെ   തികവിൽ.............ചക്രവാളസീമയ്ക്കപ്പുറം ........ആനന്ദത്തിന്റെ   അഗാധതയിൽ..............ഒരു   കുളിരരുവി ........അത്   നെറ്റിയിലൂടെ   ഒഴുകുകയാണോ ?   ഒഴുകട്ടെ.........അതങ്ങനെ   ഒഴുകട്ടെ........നെറ്റിയിൽ ...........കണ്ണിൽ ............കവിളിൽ............കുളിര്.....കോരിത്തരിപ്പിയ്ക്കുന്ന   കുളിര്....മെല്ലെ......മെല്ലെ....കണ്ണുതുറന്നു...

നനഞ്ഞ   തുണി കൊണ്ട്   മഹി   മുഖത്ത്   ഒപ്പിക്കൊണ്ടിരുന്നു ....തളർന്ന   കണ്ണുകളിൽ  അറിയാതൊരു   നിസ്സഹായത   പടർന്നു .

" മഹി..."

തന്റെ   നേരെ   നോക്കിയ   മഹിയുടെ   കണ്ണുകളിൽ  സ്നേഹം....കാരുണ്യം..........യേശുക്രിസ്തുവിന്റെ   കണ്ണുകൾ   പോലെ ....

" അമ്മയ്ക്ക്   ചെറുതായി  പനിയ്ക്കുന്നുണ്ട് .  വിശ്രമിച്ചോളൂ .  അനു   വന്നിട്ട്  നമുക്ക്  ആശുപത്രിയിൽ   പോകാം "

" മഹി...."

തിരിഞ്ഞു നടന്ന   അയാളെ   പിടിച്ചുനിർത്തിയത്   ആ  പിൻവിളി  മാത്രമായിരുന്നില്ല.  അയാളുടെ   കൈയ്യിലവർ   മുറുകെ   പിടിച്ചിരുന്നു .  അയാൾ   തിരികെ   വന്ന്   അവരുടെയടുത്ത്   കട്ടിലിലിരുന്നു .  മുറുകെ പിടിച്ചിരുന്ന   കൈ  മോചിപ്പിയ്ക്കാൻ   അവർ   തയ്യാറായില്ല.  മഹിയതിന്   ശ്രമിച്ചതുമില്ല..  മറ്റേ കൈകൊണ്ട്   അവൻ  അവരുടെ   മുടിയിഴകൾ  പിന്നോട്ട്  മാടിയൊതുക്കി ...

" ഒന്നുമോർത്ത്   വിഷമിയ്ക്കണ്ട .  അമ്മ   വിശ്രമിച്ചോളൂ ."

ദേവി   കണ്ണുകൾ   ഇറുകെ   പൂട്ടിക്കിടന്നു .  മനസ്സ്  തിങ്ങിനിറഞ്ഞു .  ആ  തിങ്ങി നിറയൽ   വിശകലനം  ചെയ്യണമെന്ന്   ദേവിയ്ക്ക്   തോന്നിയില്ല .   കാരണം   ആ  വിശകലനം  തന്റെ   തിക്കുമുട്ടൽ  കൂട്ടുമെന്ന്   അവൾക്കറിയാമായിരുന്നു .   കാലത്തിന്   വീണ്ടും   കനൽവഴിയോ  ?  അവിശ്വസനീയം ...!......

ദേവി   മഹിയുടെ   കൈയ്യിൽ   മുറുകെ   പിടിച്ചിരുന്നു....അരക്ഷിതത്വബോധത്തിന്റെ   കൈയ്യിറുക്കൽ ........

ഊണുമേശയിലെ   സ്ഫടികജാർ   വെള്ളത്തോടുകൂടി   താഴെ വീണ്   ചിതറി.  ആളിക്കത്തുന്ന   തീപ്പന്തമാണോ  തൊട്ടുമുന്നിൽ ?

" ഓ!  അമ്മായിയമ്മ   നേരത്തെ എത്തി !  അടുത്തിരുന്ന്   തഴുകിക്കൊടുക്കാൻ   മരുമകനും   നേരത്തെ   എത്തിയല്ലേ ?"

തീപ്പൊള്ളലേറ്റതുപോലെ   തോന്നി .  മഹിയെഴുന്നേറ്റു .  അവന്റെ   കണ്ണിലും   തീ കത്തി .

"  ഭ്രാന്താണ്   നിനക്ക് ..."

അവൻ  മുരണ്ടു .

" അതെ ..ഭ്രാന്താണ് .   എനിയ്ക്കല്ല ,  നിങ്ങൾക്കും    നിങ്ങളുടെ   പുന്നാര അമ്മായിയമ്മയ്ക്കും .  വെറും  ഭ്രാന്തല്ല ,  കാമഭ്രാന്ത് ..."

മഹിയുടെ   കൈകൾ   ഒന്നുയർന്ന് താണെന്ന്   തോന്നി.   തലയിലെന്തോ   ചൂളം   വിളിച്ചു .  മകളോടെന്തോ   പറയാനായി   ചലിച്ച   നാവ്   അത്   പൂർത്തിയാക്കാനാവാതെ   തളർന്നു .

" മിണ്ടരുത്   നിങ്ങൾ ...എന്റെ  ജീവിതം  കൈയ്യിട്ടു വാരാതെ   വേറെ ആരുടെയെങ്കിലും   കൂടെ   പൊയ്ക്കൊള്ളാമായിരുന്നില്ല? "

മകളുടെ   ചൂണ്ടിയ   വിരൽ കുന്തമുനയായി   വന്നു തറച്ചു.....കണ്ണുകളിൽ.......മനസ്സിൽ .....പാതിബോധത്തിന്റെ   ആവരണം........പുറത്തേയ്ക്ക്   പോയത്  മഹിയുടെ   നിഴലോ ?.....

                                                                 ******

മനസ്സാണോ   യാത്ര  ചെയ്തത് ?  അതോ  കാലമോ ?  തിരിച്ചറിയാനായില്ല.  ടെലഫോണ്‍ ഡയരക്ടറി  അടച്ചു വച്ചു .  മൊബൈലിൽ  തളർച്ചയോടെ  മെല്ലെ   കൈയ്യമർത്തി .

" സുലോചനാ ,  ഞാൻ...ഞാൻ   ദേവിയാണ്..... അദ്ദേഹം.........അദ്ദേഹത്തിന്റെ   വിവാഹം   കഴിഞ്ഞോ ? "

                                                              ===============





                     


0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .