മഴവില്ലണിഞ്ഞ ബാസുരി .
---------------------------------
ശിവനന്ദ .
അവൾ ഇരുട്ടിൽക്കിടന്ന് ചെവിയോർത്തു ...........
" ബാസുരീ ...."
വന്നുവോ ? അവൻ ........എന്റെ കണ്ണൻ.........ആ ശബ്ദം ഞാൻ കേട്ടുവോ ?
" ബാസുരീ....ഞാനാണ് ...നിന്റെ കണ്ണൻ ........"
അവൾ ഞൊടിയിടയിൽ ചാടിയെഴുന്നേറ്റു . ഇരുട്ടിലേയ്ക്ക് നോക്കി വിളിച്ചു .
" കണ്ണാ...."
മുറിവേറ്റൊരു കുഞ്ഞു കിളിയുടെ കരച്ചിൽ പോലിരുന്നു ബാസുരിയുടെ സ്വരം .
" കണ്ണാ...നീയെവിടെയാണ് ? ഞാൻ.........ഞാനിരുട്ടിലാണ് ..........എനിയ്ക്കൊന്നും കാണാൻ വയ്യ. ............."
" ബാസുരീ ...ഞാനിവിടെയുണ്ട് ...വരൂ ....."
അവൾ തപ്പിപ്പിടിച്ച് വാതിൽക്കലേയ്ക്ക് ഓടി .......................
************
രാത്രി അംഗിതൻ വരും. അയാൾ , ബാസുരിയുടെ ജ്യേഷ്ഠസഹോദരി ബസുമതിയുടെ ഭർത്താവാണ് . ജോലി കഴിഞ്ഞ് സന്ധ്യയോടെ വീട്ടിലെത്തിയാൽ , ഒരു ചായ കുടിച്ച് അല്പം വിശ്രമം . അതുകഴിഞ്ഞാൽ, നേരെ ബാസുരിയുടെ മുറിയിലേയ്ക്ക് . ....... പൂട്ടിയിട്ട വാതിൽ തുറന്ന് അയാൾ അകത്തു കയറും . വാതിൽ അകത്തുനിന്നും കുറ്റിയിടും . പിന്നെ..........ബാസുരി............മഴവില്ലണിഞ്ഞതുപോലെ സുന്ദരിയായ ബാസുരി...........
ഒരു വിരൽത്തുമ്പിൽപ്പോലും തൊട്ട് അശുദ്ധമാക്കാതെ അവളുടെ കണ്ണൻ നിധി പോലെ സൂക്ഷിച്ച ആ സൗന്ദര്യത്തെ കലി പിടിച്ച വ്യാഘ്രത്തേപ്പോലെ അയാൾ ......അംഗിതൻ കടിച്ചു കുടയും ...................
പക്ഷേ ബാസുരിയ്ക്ക് വേദനിയ്ക്കില്ല . അവളുടെ മനസ്സോ ശരീരമോ അയാളുടെ കാമവെറി അറിയില്ല. അവൾ ഒന്നുമറിയാതെ ഇരുട്ടിലേയ്ക്ക് തുറിച്ചുനോക്കിക്കിടക്കും . ആ മനസ്സിലപ്പോൾ കണ്ണനാണ് . അയാളുടെ ആക്രമണം കഴിഞ്ഞു പോയാലുടൻ കണ്ണൻ വരും . ആ പ്രതീക്ഷയിലാണവളുടെ മനവും തനുവും ...........
, ഒടുവിൽ , അയാളൊരു ബീഡിയും പുകച്ച് സംതൃപ്തിയോടെ പുറത്തിറങ്ങി , വാതിൽ പുറത്തുനിന്നും പൂട്ടും. അതയാളുടെ ഒരു ദിനചര്യ പോലെയാണ് .
പാവം ബാസുരി .........അവളെഴുന്നേറ്റു കുളിമുറിയിലേയ്ക്ക് പോകും. തുളസീതൈലം ചേർത്ത വെള്ളത്തിൽ കുളിയ്ക്കും . അരുവി പോലെ ഒഴുകിക്കിടക്കുന്ന നീണ്ടുലഞ്ഞ മുടിയിൽ ചന്ദനത്തൈലം പൂശും . ചന്ദന ഗന്ധമുള്ള വസ്ത്രങ്ങൾ ധരിയ്ക്കും . കല്ലും മുത്തും പിടിപ്പിച്ച , ഒരുപാട് ഞൊറികളുള്ള പാവാടയാണവൾ ധരിയ്ക്കുക . അലുക്കുകൾ പിടിപ്പിച്ച ബ്ളൌസും ധാവണിയും ധരിയ്ക്കും . ദേഹത്ത് മറ്റൊരു അണിഞ്ഞൊരുങ്ങലുമില്ലാതെ അവൾ മീരാബായിയേപ്പോലെ സുന്ദരിയും ശാന്തയുമായിരിയ്ക്കും ............ഇനി.........ഇനിയാണവളുടെ കണ്ണൻ വരുന്നത് .
മാതാപിതാക്കൾ മരണപ്പെടുന്നതിന് മുൻപ് , ബാസുരിയുടെ വീട്ടിൽ പശുക്കളെ നോക്കാൻ നിന്ന ചെറുമച്ചെക്കനായിരുന്നു മാണിക്യൻ . അവനെ ബാസുരി സ്നേഹത്തോടെ വിളിയ്ക്കുന്ന പേരാണ് കണ്ണൻ ....അവളങ്ങനെയാണ് . മനസ്സിൽ സ്നേഹം വിങ്ങി വിതുമ്പുമ്പോൾ .." കണ്ണാ " എന്നുള്ള ഒരു വിളിയിൽ അവൾ സ്നേഹമത്രയും പകർന്നു നിറച്ചു വയ്ക്കും ...........കണ്ണൻ...................ബാസുരിയുടെ മാത്രം കണ്ണൻ............
ഉന്നതകുലജാതയായ --നക്ഷത്രക്കണ്ണുകളുള്ള ബാസുരിയെ , കണ്ണൻ ' നക്ഷത്രക്കുഞ്ഞേ ' എന്ന് വിളിച്ചിരുന്നു . ആ നക്ഷത്രം പിന്നീട് അവന്റെ മനസ്സിലെ മാനത്തേയ്ക്ക് കൂടുമാറി . ബാസുരിയുടെ മനസ്സിലാണെങ്കിൽ , ആ കറുത്ത കാലിച്ചെക്കൻ , അക്ഷരാർത്ഥത്തിൽ കാർവർണ്ണനായി . അവളുടെ മാത്രം കണ്ണൻ ..........അവനോടുള്ള പ്രണയം അവളുടെ മനസ്സിൽ അമൃതവർഷിണി രാഗമായി പെയ്തു നിറഞ്ഞു .....
കൊട്ടാരം പോലത്തെ ആ വലിയ വീട്ടിൽ , ബാസുരിയുടെ നൃത്തച്ചുവടുകൾ ചിലമ്പൊലിനാദമായി മുഴങ്ങി. അവളുടെ വിരൽസ്പർശമേറ്റ് വീണാതന്ത്രികൾ മോഹനം പാടി . കുന്തിരിയ്ക്കം പുകച്ച് ഈറൻ മാറ്റിയ അവളുടെ നീണ്ട് ഇടതൂർന്ന മുടിച്ചുരുളുകൾ കാട്ടരുവി പോലെ ഒഴുകിക്കിടന്നു .
പൂന്തോട്ടത്തിൽ ഇറങ്ങിനിന്ന് , ബാസുരി പൂക്കളോടും പൂമ്പാറ്റകളോടും കിന്നാരം പറയും . ചിലപ്പോൾ പൂത്തു നിറഞ്ഞു നില്ക്കുന്ന അശോകമരത്തിന്റെ ചുവട്ടിൽ വെറുതെയങ്ങനെ നിൽക്കും . ഒരു സാലഭഞ്ജിക പോലെ .കണ്ണുകളിൽ നിറയെ സ്വപ്നം മയങ്ങുന്നുണ്ടാവും .
" ബാസുരീ.. ആ അശോകമരത്തിന്റെ ചുവട്ടിൽ നിൽക്കാതെ . അത് നല്ലതല്ല . സീതാദേവി , ശ്രീരാമനെ പിരിഞ്ഞ് , ലങ്കയിൽ ഏകയായിരുന്നത് അശോകത്തിന്റെ ചുവട്ടിലാണ് . "
അമ്മയുടെ വാക്കുകളെ ബാസുരി ഒരു പുഞ്ചിരിയോടെ നേരിടും . അമ്മ വഴക്കുണ്ടാക്കിയാലും അവൾ പുഞ്ചിരിയ്ക്കും . അവൾക്ക് ആരോടും പിണക്കമില്ല . കാരണം, അവളുടെ മനസ്സിൽ പ്രണയമഴയാണ് . അപ്പോൾപ്പിന്നെ എങ്ങനെയവൾക്ക് പിണങ്ങാനാവും ? കാണുന്നതെല്ലാം ദൃശ്യമനോഹരം ...കേൾക്കുന്നതെല്ലാം ശ്രവണസുന്ദരം ..
ബാസുരിയുടെ മൂത്ത സഹോദരി ബസുമതിയുടെ ഭർത്താവ് , അംഗിതന്റെ കാമക്കണ്ണുകളൊന്നും അവൾ ശ്രദ്ധിയ്ക്കാറേയില്ല . കണ്ണൻ കാലികളെ കുളിപ്പിയ്ക്കുന്നതും , തൊഴുത്ത് വൃത്തിയാക്കുന്നതും , അവയെ കറന്ന് പാലെടുക്കുന്നതും, പിന്നീടവയെ മേയ്ക്കാൻ കൊണ്ടുപോകുന്നതുമൊക്കെ നോക്കി, ബാസുരിയുടെ കണ്ണുകൾ , വാതിലിലോ കിളിവാതിലിലോ ഒക്കെ നക്ഷത്രം പോലെ ചിമ്മിത്തെളിയുന്നുണ്ടാവും . കണ്ണനത് ഒരു കള്ളച്ചിരിയോടെ കാണാതെ കാണുന്നുമുണ്ടാവും . കാണാതെ കണ്ടും , പറയാതെ പറഞ്ഞും അവരുടെ പ്രണയം ഒരു കാട്ടരുവിയുടെ കുളിർമ്മയോടെയും നൈർമ്മല്യത്തോടെയും ഒഴുകി .
" മാണിക്യാ."....
അതൊരു അലർച്ചയായിരുന്നു . അവന്റെ മേലാളന്മാരുടെ അലർച്ച . അവർ ബാസുരിയുടെ അച്ഛനും സഹോദരന്മാരുമായിരുന്നു. കണ്ണൻ കച്ചിത്തുറുവിലേയ്ക്കും പിന്നെ , കാടിത്തൊട്ടിയിലേയ്ക്കും മറിഞ്ഞുവീണു . പിന്നെ ...........
പിന്നെ , ബാസുരി ഒന്നും കണ്ടില്ല . ഒന്നും അറിഞ്ഞില്ല . .....മീര കൃഷ്ണനിൽ ലയിച്ചുചേർന്നതുപോലെ , ബാസുരിയുടെ മനസ്സ് , അവളുടെ കണ്ണനിൽ ലയിച്ചുചേർന്നു ....പിന്നെ ഈ ലോകത്ത് അവളുടെ മനസ്സില്ലായിരുന്നു .
കണ്ണനെ അന്വേഷിച്ചവൾ അങ്ങിങ്ങ് പതറിപ്പതറി നടന്നു . തൊഴുത്തിൽച്ചെന്ന് കാലികളോട് അടക്കത്തിൽ കണ്ണനെ അന്വേഷിച്ചു . ബസുമതിയുടെ ഭർത്താവ് ക്രൂരമായി ചിരിച്ചുകൊണ്ട് ബാസുരിയോട് പറഞ്ഞു .
" ഇനി വരില്ലവൻ ."
അവളത് കേട്ടില്ല . കണ്ണന്റെ ശത്രുക്കളെല്ലാം അവൾക്ക് വെറും നിഴൽരൂപങ്ങളായിരുന്നു . ബാസുരി അവളുടെ അടക്കം പറച്ചിലുകളും അന്വേഷണങ്ങളും തുടർന്നുകൊണ്ടേയിരുന്നു . അതെല്ലാം ആ വലിയ വീട്ടിൽ അവളുടെ അനാഥമായ നിശ്വാസങ്ങളിൽ അലിഞ്ഞു ചേർന്നു .
പിന്നെ, ബാസുരിയുടെ മാതാപിതാക്കൾ മണ്ണോട് ചേർന്നപ്പോൾ , അവളുടെ നിശ്വാസങ്ങളെ വീണ്ടും അനാഥമാക്കിക്കൊണ്ട് , സഹോദരന്മാർ കൂട് മാറിപ്പോയപ്പോൾ ...........നിസ്സഹായയായ ബസുമതിയെ നോക്കി , ഭർത്താവ് അംഗിതൻ തൃപ്തിയോടെ ക്രൂരമായി ചിരിച്ചു . അയാളുടെ കാമക്കണ്ണുകളിലേയ്ക്ക് നോക്കി ബസുമതി ഭയത്തോടെ കരഞ്ഞു . അവളുടെ നെഞ്ചിൽ , ഒരു കിളിക്കുഞ്ഞിനേപ്പോലെ അള്ളിപ്പിടിച്ച് ചുരുണ്ടുകൂടിയ ബാസുരിയെ , അംഗിതൻ വലിച്ചിഴച്ച് മുറിയിലേയ്ക്ക് കൊണ്ടുപോയി മെത്തയിലേയ്ക്കെറിഞ്ഞു . വാതിലടച്ച് വന്ന് അയാൾ അവളെ നോക്കി പേയ് പിടിച്ച നായയെപ്പോലെ അണച്ചു .
ബാസുരിയുടെ ഒരോ ജീവാണു തോറും അംഗിതൻ ഇരച്ചു കയറുമ്പോൾ .....പാവം......അവളൊന്നും തന്നെയറിഞ്ഞില്ല . ആ കണ്ണുകളിലെ നക്ഷത്രമണഞ്ഞിരുന്നു .
ഒടുവിൽ അയാളെഴുന്നേറ്റ് , വാതിൽ പുറത്തുനിന്നും പൂട്ടി പോയപ്പോൾ , ഇരുട്ടിന്റെ ജഡനിർവ്വികാരതയിലലിഞ്ഞ് ബാസുരി കാതോർത്തു , കണ്ണന്റെ വിളിയ്ക്കായി......
" ബാസുരീ..."
"കണ്ണാ ...! നീയെവിടെയാ...?"
"' ദാ ഇവിടെ..നീ വരൂ.."
ബാസുരി വാതിൽക്കലേയ്ക്കോടി . അടഞ്ഞ വാതിലിൽത്തട്ടി അവൾ പകച്ചു നിന്നു . പിന്നെ ആ വാതിലിൽ മുഖം ചേർത്തവൾ കരഞ്ഞു .
" ബാസുരീ, കരയാതെടാ കണ്ണാ ...ഞാനിവിടുണ്ട് . നീയീ കിളിവാതിൽ തുറക്കൂ. "
അവൾ കിളിവാതിലിലേയ്ക്കോടി . വെമ്പലോടെ അത് തള്ളിത്തുറന്നു .
" എന്റെ കണ്ണാ....എന്നെ......എന്നെ കൊണ്ടുപോകണം നീ . നീയെവിടെയാ ..?"
അവൾ പുറത്തെ ഇരുട്ടിലേയ്ക്ക് പകച്ചു നോക്കി . ദൂരെ..........ദൂരെ നിന്ന് ഒരു കൈ അവളുടെ അവളുടെ നേരെ നീണ്ടുവന്നു . അതവളുടെ കണ്ണന്റെ കൈയ്യായിരുന്നു . പക്ഷെ ...ആ കൈയ്യിനപ്പുറം കണ്ണനെ കണ്ടില്ല .
ബാസുരി ഒരു എങ്ങലോടെ കിളിവാതിലിനിടയിലൂടെ കൈ പുറത്തേയ്ക്ക് നീട്ടി . കണ്ണന്റെ കൈ നീണ്ടുനീണ്ടു വന്ന് ബാസുരിയെ എത്തിപ്പിടിയ്ക്കാനാഞ്ഞു . അവൾ അവനേയും ................പക്ഷെ കഴിഞ്ഞില്ല . എത്ര ശ്രമിച്ചിട്ടും അവർക്ക് പരസ്പരം എത്തിപ്പിടിയ്ക്കാനായില്ല ......ഒടുവിൽ , അവന്റെ കൈ പിറകോട്ട് വലിഞ്ഞു വലിഞ്ഞ് .....അകന്നകന്ന് ...ആകാശത്തെ കാർമേഘങ്ങൾക്കിടയിലേയ്ക്ക് മറഞ്ഞു .....
" കണ്ണാ ......"
ചതഞ്ഞരഞ്ഞ ആ വിളി , നിസ്സഹായതയുടെ ശബ്ദരൂപമായി ......ഒരു മാത്ര കൂടി അവളങ്ങനെ നിന്നു . പിന്നെ , കൈ മെല്ലെ പിന്നോട്ട് വലിച്ചു . കിളിവാതിൽ മെല്ലെ ചാരി . കണ്ണുകൾ മഴയായി പെയ്തു . കുറെ നേരം...പിന്നെയത് നിന്നു . ഒഴുകാൻ മറന്ന മഴത്തുള്ളികൾ അവളുടെ കണ്‍തടങ്ങളിൽ കരിമേഘങ്ങളായി അടിഞ്ഞു ....ഭിത്തിയിൽ ചാരി അവൾ താഴോട്ട് ഊർന്നു ......കണ്ണാ....കണ്ണാ.....അവൾ പിറുപിറുത്തുകൊണ്ടിരുന്നു ....പിന്നെ , എല്ലാം ശാന്തം .
ഇനി നാളെ രാത്രി അംഗിതൻ വരുന്നതും കാത്തിരിയ്ക്കുമവൾ . കാരണം , അയാൾ വന്നുപോകുമ്പോഴാണ് അവളുടെ കണ്ണൻ വരിക .
അപ്പുറത്തെ തൊടിയിൽ , കണ്ണന്റെ കുടിലിനു പിന്നിൽ , അവന്റെ കുഴിമാടത്തിൽ നട്ട കാട്ടുകോളാമ്പിച്ചെടിയിൽ നിന്നും രണ്ട് വാടിയ പൂക്കൾ അടർന്ന് താഴേയ്ക്ക് വീണതും അവളറിഞ്ഞില്ല .....
*********************
4 അഭിപ്രായ(ങ്ങള്‍):
Pranayathinte Athmeeya Bhavam...!
Manoharam Sivananda, Ashamsakal...!!!
rasaayi....
thank u suresh..
nandi vineeth ... aaraanennu manassilaayilla. enkilum valare santhosham..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ