2016, ഒക്‌ടോബർ 15, ശനിയാഴ്‌ച

എനിയ്ക്ക് വലുതാവണ്ടായിരുന്നു ..

എനിയ്ക്ക് വലുതാവണ്ടായിരുന്നു ..
--------------------------------------------------
-- ശിവനന്ദ.
ബ്ലോഗ് വായിച്ചു തീർത്തു. മനസ്സ് വല്ലാതെ ഈറനണിഞ്ഞു .. ഒരു കമന്റെഴുതാൻ ശ്രമിച്ചിട്ട് ,
ഭാഷ മറന്നു.... രണ്ടോ മൂന്നോ വരികളിൽ ഒരു കമന്റെഴുതി , ലാപ് ടോപ് അടച്ചുവച്ചു.
കസേരയിലേക്ക് ചാരി കണ്ണുകളടച്ചു. ഒരുപാട് ഓർമ്മകളെ നെഞ്ചിലേറ്റി ഒരു
ദീർഘനിശ്വാസം...
. അതിൽ കാലം സൗമനസ്യത്തോടെ തന്ന ശാന്തികളും അശാന്തികളും ഉണ്ടായിരുന്നു.
പച്ചിലക്കുടുക്കകൾ ചിറകിട്ടടിച്ചു... മയിൽപ്പീലിത്തുണ്ടുകൾ പറന്നു കളിച്ചു...
ചടുലവും സമരതീക്ഷ്ണവും രസകരവുമായ കലാലയ ജീവിതമായിരുന്നു അത്..... 
കലാലയരാഷ്ട്രീയം വ്യക്തിത്വത്തിന്റെ തന്നെ ഒരുഭാഗമായി മാറിയ കാലം.... അന്ന്.... 
തെരഞ്ഞെടുപ്പ് വരുന്നു... വൈസ് ചെയർമാൻ സ്ഥാനത്തേയ്ക്ക് മത്സരിയ്ക്കുന്നു ഞാൻ. 
എസ്എഫ് ഐ യും p>ഏഐ എസ്എഫ് ഉം ഒന്നിച്ചു നിൽക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം 
അവസാനഘട്ടത്തിൽ .

അന്ന് അവധിയായിരുന്നു. വൈകീട്ട് ഒരു മൂന്ന് മണിയായിക്കാനും, എന്റെ വീട് അന്വേഷിച്ചു
പിടിച്ചു വന്നിരിയ്ക്കുന്നു , ഞങ്ങളുടെ കോളേജിലെ , ഞങ്ങളുടെ മുന്നണിയുടെ ടോപ് മോസ്റ്റ് ,
സോമൻ ചേട്ടൻ ! അന്നുഞാൻ ഡിഗ്രി രണ്ടാം വര്ഷം. ഈ ചേട്ടൻ പിജി യ്ക്ക് പഠിയ്ക്കുന്നു.
വന്നതും , ഒരു മുഖവുരയുമില്ലാതെ പറഞ്ഞു,

" ശിവ , വേഗം റെഡിയാവ് .. ലേഡീസ് ഹോസ്റ്റലിൽ വോട്ട് ചോദിച്ചിട്ടില്ല. അത് മറന്നൂല്ലേ ?
അത് വിട്ടുകളഞ്ഞാൽ ശരിയാവില്ല. പെട്ടെന്ന് പോയി വരാം."

ശേഷം അമ്മയോട് പറഞ്ഞു ,

"ശിവയെ പെട്ടെന്ന് തിരിച്ചെത്തിയ്ക്കാം അമ്മേ.." എന്ന്.

അച്ഛനോട് വിളിച്ചു ചോദിച്ചു അനുവാദം വാങ്ങി .
ഒരു വര്ഷം ഞാൻ ഹോസ്റ്റലിൽ ആയിരുന്നു എന്നതുകൊണ്ട് , അവിടുള്ളവരെല്ലാം എനിയ്ക്ക്
വളരെ അടുപ്പമുള്ളവർ. അതാണ് അവിടെ പറയുന്നത് പിന്നീടാവാം എന്ന് കരുതി
മാറ്റിവച്ചതും പിന്നെ മറന്നുപോയതും. .. ഞങ്ങൾ പുറപ്പെട്ടു. വീട്ടിൽ നിന്നും 15
കിലോമീറ്ററോളം വരും കോളേജിലേക്ക് . ബസിലാണ് പോയത്. ഹോസ്റ്റലിൽ ചെന്ന്
എല്ലാവരെയും കണ്ടു പറഞ്ഞു പോന്നു . തിരിച്ചുപോരാൻ നേരം വേറൊരു ചേട്ടൻ വന്നു.
ഞങ്ങളുടെ കോളേജിലെ തന്നെ ടോമിച്ചേട്ടൻ . സോമൻ ചേട്ടൻ എന്നോട് പറഞ്ഞു,

" മോളെ , ടോമിച്ചേട്ടൻ വീട്ടിലാക്കും. പേടിയ്‌ക്കേണ്ട ട്ടോ..സ്വന്തം ചേട്ടനായി കരുതാം "
എന്ന്.

വീട്ടിലേയ്ക്ക് തിരിച്ചു. ബസിൽത്തന്നെ. 6 മണിയായപ്പോഴേയ്ക്കും ഞങ്ങൾ ബസ്സിറങ്ങി.
വീട്ടിലേയ്ക്ക് നടക്കുന്ന വഴിയിൽ , ഗ്രാമങ്ങളുടെ സ്വന്തം ചോദ്യം..!!!

"ആരാ? മനസ്സിലായില്ലല്ലോ .. ഇവിടെങ്ങുംകണ്ടിട്ടില്ലല്ലോ.."

എന്നെ അവർക്കറിയാം. കൂടെയുള്ളത് ആരാണെന്നു അറിയണമല്ലോ..

"കുറെ ദൂരെന്നാ ചേട്ടാ... ഇപ്പൊ ഇവിടൊക്കെ ഏത്തക്കായയ്ക്ക് എന്നാ ഒണ്ട് ചേട്ടാ വെല ?"
ടോമിച്ചേട്ടന്റെ ചോദ്യം..! ഏത്തക്കുലയും തോളിൽ വച്ച് നടന്ന പക്കാ കൃഷിക്കാരനായ
ഗ്രാമവാസി ആ ചോദ്യത്തിൽ തലയുംകുത്തിവീണു. പിന്നെ കൃഷിപുരാണം. എന്നെയും
മറന്നു , ടോമിച്ചേട്ടൻ ആരാണെന്നുള്ളതും മറന്നു കൃഷിക്കാരൻ. അയാൾ 
വഴിപിരിഞ്ഞപ്പോൾ
ടോമിച്ചേട്ടൻ ചിരിച്ചു എന്നെ നോക്കി. പിന്നെ പറഞ്ഞു,

" ചേട്ടൻചോദിയ്ക്കാൻ വന്നതെല്ലാം മറന്നുപോയി.. "

ഞാനൊന്നുംമിണ്ടിയില്ല. ചുമ്മാ ചിരിച്ചു. എനിയ്ക്കറിയാമായിരുന്നു, ടോമിച്ചേട്ടന്റെ ചോദ്യം
വെറുതെ ആയിരുന്നു, അത് മറ്റേ ആളെ മിസ്ലീഡ് ചെയ്യാനായിരുന്നു എന്ന്. എന്നെ
സുരക്ഷിതയായി വീട്ടിലെത്തിച്ചു ടോമിച്ചേട്ടൻ മടങ്ങി. ...
ഇത് ഒരു വലിയ സംഭവമൊന്നുമല്ല. 
പക്ഷെ ഇന്നത്തെ ജീവിത സാഹചര്യങ്ങളുമായിതാരതമ്യംചെയ്യുമ്പോൾ , ഞാൻ അന്ന് 
ശ്രദ്ധിച്ച ഒരുപാട് കാര്യങ്ങളുണ്ട്... 
ഇവർക്ക് രണ്ടുപേർക്കുംസ്വന്തമായി കാറുള്ളവർ . തെരഞ്ഞെടുപ്പിന്റെ ആവശ്യത്തിനായി 
വേറെയും വണ്ടികൾഏർപ്പാടാക്കിയിട്ടുണ്ട്. എന്നിട്ടും അതൊന്നും ഉപയോഗിയ്ക്കാതെ 
എന്നെയും കൂട്ടി ബസ്സിൽയാത്ര ചെയ്യാമെന്ന് തീരുമാനിച്ചതിനു പിന്നിലെ മനസ്സ്... ബസ്സിൽ 
യാത്ര ചെയ്യുമ്പോൾ എന്നോട് അവർ കാണിച്ച കരുതലും ശ്രദ്ധയും...! കൂടെ നടക്കുമ്പോൾ 
എനിയ്ക്കവർ തന്ന സംരക്ഷണം... ഒക്കെ ഓരോ നിമിഷവും ഞാൻ സസൂക്ഷ്മം 
നിരീക്ഷിയ്ക്കുകയായിരുന്നു.
വൈകിട്ട് മൂന്നു മണി സമയത്ത് എന്നെ അവരുടെ കൂടെ വിടുവാൻ ഭയക്കാതിരുന്ന എന്റെ
മാതാപിതാക്കളുടെ വിശ്വാസവും ധൈര്യവും , അന്നത്തെ കമ്മ്യൂണിസ്റ് സംസ്കാരത്തിന്റെ
ഭാഗമായിരുന്നു. ആ ധൈര്യം ജീവിതവഴിയിൽ ഉടനീളം വ്യക്തിജീവിതത്തിൽ എന്നെയും
പിൻതുടർന്നു.
പക്ഷെ ഇന്ന്..
ഞാനോർക്കുകയാണ്... മക്കളുടെ കാര്യത്തിൽ അത്രയും ധൈര്യം കാണിയ്ക്കാൻ പറ്റുമോ
ഞാനുൾപ്പെടെയുള്ള മാതാപിതാക്കൾക്ക് ? കാലം മുന്നോട്ടു പോന്നപ്പോൾ , സാഹചര്യങ്ങൾ
എത്രയോ മാറിപ്പോയിരിയ്ക്കുന്നു..! എന്റെ മകൾക്ക് ഒരു രണ്ടു രണ്ടര വയസ്സ് 
പ്രായമുള്ളപ്പോൾ, അവളെ , അയല്പക്കങ്ങളിലെ വീടുകളിലെയ്ക്ക് 
എടുത്തുകൊണ്ടുപോകാൻ അവിടുത്തെ കുട്ടികൾ മത്സരമായിരുന്നു. പക്ഷെ 
എനിയ്കുഭയമായിരുന്നു കൊടുത്ത് വിടാൻ.
കൊണ്ടുപോയാലും , ഞാൻ അപ്പോൾത്തന്നെ ചെന്ന് തിരികെ കൊണ്ടുവരും. ഭയത്തിന്റെ
മാറാലകൾ കൊണ്ട് മൂടിപ്പോയ മനസ്സുകൾ... ഞാൻ പലപ്പോഴും ഓർക്കാറുണ്ട് , അന്ന് ,
സോമൻചേട്ടൻ പറഞ്ഞതുപോലെ , 'മോളെ പേടിയ്ക്കണ്ടാട്ടൊ ' എന്ന് അത്രയും സ്നേഹവും
കരുതലുമായി , പിന്നീടൊരിയ്ക്കലും ആരും എന്നോട് ഒന്നുംപറഞ്ഞിട്ടില്ലെന്ന്‌...!
ഓർക്കുമ്പോൾ എനിയ്‌ക്ക്‌ വല്ലാതെ നോവും.....
അപ്പോളെനിയ്ക്ക് തോന്നും , ഒരിയ്ക്കലും വലുതാവണ്ടായിരുന്നു എന്ന്.......
വേണ്ടായിരുന്നു..
എനിയ്‌ക്ക്‌ വലുതാവണ്ടായിരുന്നു...

*****************************************************

3 അഭിപ്രായ(ങ്ങള്‍):

അജ്ഞാതൻ പറഞ്ഞു...

ഓരോ ദിനവും ഓരോ അക്രമങ്ങൾ ആണ് നമ്മൾ നേരിടേണ്ടി വരുന്നത് . കുട്ടികളെ വിശ്വസിച്ചു ഇപ്പോൾ പുറത്തു വിടാൻ കഴിയാത്ത അവസ്ഥ ആണ് . നമ്മുടെ സമൂഹം പണ്ടത്തേതിൽ നിന്നും ഒരുപാട് മാറിയിരിക്കുന്നു . മിസ്സിസ് ശിവനന്ദയുടെ ഓർമ്മകളിൽ ഉള്ള ആ കാലം ഇനി ഉണ്ടാകാൻ ഒരു സാധ്യതയുമില്ല .

അജ്ഞാതൻ പറഞ്ഞു...

ഒരു സഖാവ് ആയിരുന്നുവല്ലേ . അപ്പോൾ ലാൽസലാം...

Sivananda പറഞ്ഞു...

നന്ദി സുഹൃത്തേ.. അതെ .സഖാവ് ആയിരുന്നു .. ലാല്‍സലാം ..!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .