2015, ഫെബ്രുവരി 18, ബുധനാഴ്‌ച

നിഴൽ യുദ്ധം.

                                                                 നിഴൽ യുദ്ധം.
                                                                 ----------------------
                                                                                                     -- ശിവനന്ദ .

                                 
                                  വിളിച്ചു ...വീണ്ടും  വീണ്ടും....ഒരായിരം  വട്ടം ........

നോട്ട് അവെയിലബിൾ ...സ്വിച്ച്ഡ് ഓഫ്‌.....പരിധിയ്ക്ക് പുറത്ത്........ഈ ഭൂമിയിൽ ഇത്രയും   വൃത്തികെട്ട   വാക്കുകൾ   വേറെയില്ലെന്ന്   തോന്നി.   ഓരോ   പ്രാവശ്യവും   എന്റെ   വിളികൾ ,  മറുപടികളോ   മറുവിളികളോ   ഇല്ലാതെ   ശൂന്യതയിൽ   ലയിച്ചു ചേർന്നപ്പോൾ ,  മൊബൈൽ   എറിഞ്ഞുടയ്ക്കാനെനിയ്ക്ക്   തോന്നി.  അനാഥമായ   ഓരോ   വിളിയിലും  മനസ്സിന്റെ   ഓരോ   പാളികളാണ്   അടർന്നുപോയത്.   അപ്പോൾ   മാത്രമാണ് എന്റെ   മൊബൈൽ   വെറുമൊരു   യന്ത്രമാണെന്നെനിയ്ക്ക്   തോന്നിയത് .   അതുവരെ ,  അത്   ജീവൻ   തുടിയ്ക്കുന്നൊരു   ഹൃദയമായിരുന്നു .   അതിൽ   അവന്റെ   സ്നേഹമുണ്ടായിരുന്നു ,  കരുതലുണ്ടായിരുന്നു ,  മൃദുചുംബനങ്ങളുണ്ടായിരുന്നു ,  ശ്വാസനിശ്വാസങ്ങളുണ്ടായിരുന്നു ,  നെടുവീർപ്പുകളുണ്ടായിരുന്നു ....അതിലേയ്ക്ക്   ജലതരംഗത്തിന്റെ   ശബ്ദത്തിൽ   അവന്റെ   വിളികളും   വന്നിരുന്നു....അവന്  വേണ്ടി   മാത്രം   ഞാൻ   തെരഞ്ഞെടുത്ത   ശബ്ദം......ഇപ്പൊ...തരംഗം   പോയിട്ട് , ജലം   പോലുമില്ലാതെ  മനസ്സ്   വറ്റി വരണ്ടിരിയ്ക്കുന്നു ....

                         കരയണോ   എന്ന്   ഞാൻ   ചിന്തിച്ചു.  തൊണ്ടയെ   വേദനിപ്പിച്ചുകൊണ്ടൊരു   ഗദ്ഗദം  യുദ്ധസന്നദ്ധമായി   നില്ക്കുന്നുണ്ട് .   ദിനചര്യകൾ   ഏറെക്കുറെ   താറുമാറായിരിയ്ക്കുന്നു  ...

                        മൊബൈലിലേയ്ക്ക്   നോക്കി.   വെറുപ്പ്   തോന്നി .  വൃത്തികെട്ടൊരു   പെട്ടി...  കണ്ടാലും മതി ....കറുത്ത് പെടച്ച് ....എന്തിന്   കൊള്ളാം...? ഞാനതിന്റെ   ഓടക്കുഴൽ  റിങ്ങ് ടോണ്‍   മാറ്റി .   പകരം   പോത്ത്   കരയുന്ന   ശബ്ദമാക്കി .  അവന്റെ   വിളികളില്ലാത്ത   മൊബൈലിന്   ഇനി   ഈ  ശബ്ദം   മതി.... അങ്ങനെ   ചെയ്തപ്പോൾ   ഇത്തിരി   ആശ്വാസം...സന്തോഷം....

                        ഞാൻ   കുളിമുറിയിൽ   കയറി .   കരയാനും   ചിരിയ്ക്കാനും  ചിന്തിയ്ക്കാനും , പിന്നെ   പാട്ടുപാടാനും  എനിയ്ക്ക്   ഏറ്റവും   ഇഷ്ടമുള്ള   സ്ഥലം......കണ്ണുകൾ   പൂട്ടി....ചുണ്ടുകൾ  പൂട്ടി....മനസ്സും   പൂട്ടി....ഏറെ   നേരം................
  അടഞ്ഞ   മനസ്സിൽ   നിന്നൊരു   നറുപുഞ്ചിരി .....

നീയെന്താണ്   കരുതിയത് ?   നിർജ്ജീവമാക്കിയ   മൊബൈൽ ഫോണിന്  പിന്നിൽ   നിനക്ക്  നിന്റെ   ശരീരത്തെ   മാത്രമല്ലേ   ഒളിപ്പിയ്ക്കാനാവൂ ?   നിന്റെ  മനസ്സോ  ?   അത്   ഒളിപ്പിയ്ക്കാനാവുമൊ?  അതിന്   എവിടെയാണ്   നിന്റെ   മനസ്സ് ?   അതെന്റെ   കൈയ്യിലല്ലേ   ഉള്ളത് ?   അതെന്നോ  എനിയ്ക്ക്  തന്നുപോയില്ലെ   നീ?   ഈ ജന്മം   ഞാനത്   നിനക്ക്   തിരിച്ചു തരാനും   പോകുന്നില്ല.   ഈ ജന്മം   മാത്രമല്ല ,  ഇനിയൊരു ജന്മവും  നിനക്കത്   തിരിച്ചു കിട്ടില്ല.   പിന്നെ  നീയെന്ത്   ചെയ്യും?

                    ഞാൻ   കുളിമുറിയിൽ   നിന്നും   പുറത്തിറങ്ങി .   കരയണ്ട   എന്ന് തന്നെ  ഞാൻ  തീരുമാനിച്ചു .   ഹൃദയത്തിൽ   മെല്ലെ   കൈ   ചേർത്തു ....മെല്ലെ.........വളരെ   മെല്ലെ............കാരണം....കാരണം   അതിനുള്ളിലല്ലെ   ഞാനവന്റെ   മനസ്സ്   സൂക്ഷിച്ചിരിയ്ക്കുന്നത്....മയിൽ‌പ്പീലി   പോലെ   മൃദുവായ   അവന്റെ   മനസ്സ്...അതിനു  നോവരുതല്ലൊ.......

                ആ  നിമിഷം  ,  എന്റെ   മൊബൈലിൽ   നിന്നും    പോത്ത്   കരയുന്ന   ശബ്ദം.  ചിരി വന്നു... അങ്ങനെ   വേണം...അങ്ങനെതന്നെ   വേണം....വൃത്തികെട്ട   ഈ  ശവപ്പെട്ടിയ്ക്ക്   ഇതാണ്   ചേരുക ...ഈ  ശബ്ദം തന്നെയാണ്   ചേരുക.  നന്നായിപ്പോയി .... എന്റെ   കണ്ണല്പം   നനഞ്ഞത്   ചിരിച്ചിട്ടാവും....

                                                          -----------------------
















0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .