2015, ഫെബ്രുവരി 18, ബുധനാഴ്‌ച

പൂർവ്വാശ്രമത്തിലെ പേര് .

                                         പൂർവ്വാശ്രമത്തിലെ  പേര് .
                                         ----------------------------------
                                                                                             -- ശിവനന്ദ .

                              ഒരു  പേരിലെന്തിരിയ്ക്കുന്നു ?   ഈ  ചോദ്യം   ആരാണ് ആദ്യം  ചോദിച്ചത് ?  എന്നാണ്   അത്   ചോദിച്ചത് ?  ഒന്നും   അറിയില്ല .  ഒരു പേരിലെന്തിരിയ്ക്കുന്നു   എന്നും   അറിയില്ല.   

                     എനിയ്ക്കുമുണ്ടായിരുന്നു   ഒരു  പേര് .  എന്റെ   പൂർവ്വാശ്രമത്തിലെ   പേര് .   അച്ഛമ്മയുടെ   പേരിടണമെന്ന്   പറഞ്ഞു   അച്ഛൻ .  അങ്ങനെ   ഞാൻ കുറച്ചുനാൾ   മാധവിയായി.   ശ്രീപാർവ്വതിയെന്നു  പേരിടണമെന്ന്   മുത്തച്ഛൻ .  കുറെ നാൾ  അങ്ങനെ   പാറുക്കുട്ടിയുമായി .  സംഗീതത്തിന്റെ   രാഗമഴ   നനഞ്ഞ   അമ്മ   എന്നെ  സംഗീത   എന്ന്   എന്ന്  വിളിച്ചു .   പേരിനൊപ്പം   അച്ഛൻ   എന്റെ   കാതിൽ   ഇങ്ക്വിലാബ്   വിളിച്ചു .   അമ്മയാകട്ടെ   കാതിൽ   ചൊല്ലിയത്  നീലാംബരി .  രണ്ടും   ഞാൻ   പഠിച്ചു.

                       ഒടുവിൽ   മനസ്സിന്റെ   രുദ്രവീണ   മീട്ടി   ഞാനും   പാടാൻ   തുടങ്ങിയപ്പോൾ ,  എനിയ്ക്ക്   ഏത്   രാഗത്തിന്റെ   പേരിടണമെന്നായി   അമ്മയ്ക്ക് .   ഇട്ട   പേരൊന്നും   പോരെന്നായി   അച്ഛൻ .   ശ്രുതിലയരാഗതാളങ്ങൾ  മാറിമാറി   പേരിൽ  വന്നു .   ഒടുക്കം   എന്തായി ?   എല്ലാ   പേരുകളും   ഞാൻ   മറന്നു.   എനിയ്ക്കു ഞാൻ തന്നെ ഒരു പേര്  കണ്ടുപിടിയ്ക്കേണ്ട  അവസ്ഥ !  അല്ലെങ്കിൽത്തന്നെ   ഒരു   പേരിലെന്തിരിയ്ക്കുന്നു ?............

                     ആകെയൊരു   കുലുക്കം..!  ഞാൻ   ഞെട്ടിയുണർന്നു ..!  ഉറക്കത്തിൽ നിന്നല്ല.   ദിവാസ്വപ്നങ്ങളിൽ നിന്ന് .   റോഡിന്റെ   മനോഹാരിത   കണ്ടിട്ടാവും   ബസ്സ്‌  തിരുവാതിര   കളിച്ചുകൊണ്ടാണ്   പോകുന്നത് .   ഏതാണ്   ഈ  സ്ഥലം ?   പുറത്തേയ്ക്ക്   നോക്കി .   ങാ...പുളിഞ്ചുവട് കവല .  ഇനിയുമുണ്ട്   ദൂരം. ഓർഡിനറി ബസ്സിന്റെ   സൈഡ് സീറ്റിലിരുന്നുള്ള   യാത്ര   എന്ത് രസമാണ്..!   കോളേജ് ബസ്സിലും   അങ്ങനെതന്നെയായിരുന്നു ...സൈഡ് സീറ്റിലിരുന്ന്   കണ്ട   സ്വപ്നങ്ങൾക്ക്  അറുതിയുണ്ടായിരുന്നില്ല .   ഓരോ   സ്ടോപ്പിലും   ബസ്സ്‌   നിർത്തുമ്പോൾ   കാണുന്ന   കാഴ്ച്ചകൾക്ക്   എന്നും   ഒരേ   നിറവും   ഭാവവും.   പക്ഷെ   അതിനെല്ലാം   വിവിധ   ഭാവ വർണ്ണങ്ങൾ   കൊടുത്തപ്പോൾ   ഒട്ടും   മടുപ്പ്   തോന്നിയില്ല . .  കാവുംപടി   സ്റ്റോപ്പിലെ   വീട്ടിൽ   തലേന്ന്   കണ്ട   സൂര്യകാന്തിപ്പൂവിന്റെ   ഒരിതൾ  ഇന്ന്  കൊഴിഞ്ഞിരിയ്ക്കുന്നത്   കണ്ടപ്പോൾ   അസ്വസ്ഥതയായി.  ജീ.ശങ്കരക്കുറുപ്പിന്റെ   ' സൂര്യകാന്തി '  ക്കവിതയെ   നെഞ്ചിലേറ്റിയിരുന്നതിനാൽ ,  സൂര്യനെ   പ്രണയിച്ച്   മരിച്ച   സൂര്യകാന്തിയോടെന്നും   അലിവായിരുന്നു .    

                  എന്നും   ബസ് സ്റ്റോപ്പിൽ   കാണുന്ന   അയാൾ   മുടി   വെട്ടാൻ   വൈകിയപ്പോൾ   എനിയ്ക്ക്   ദേഷ്യം   വന്നു .   അയാൾ  ആരാണെന്നൊന്നും   എനിയ്ക്കറിയില്ല .   എങ്കിലും   അയാള്   വൃത്തിയായി   നടക്കണമെന്ന്   ഞാൻ ആഗ്രഹിച്ചു .  അതെന്നും   അങ്ങനെതന്നെയായിരുന്നല്ലോ .   എന്നിലേയ്ക്കാരും   വന്നില്ലെങ്കിലും   എല്ലാവരിലേയ്ക്കും  ഞാൻ   ഇറങ്ങിച്ചെന്നിരുന്നു .   വഴിയരികിലെ   വീട്ടിൽ ,  ജമന്തിയിൽ   മൊട്ടിട്ടത് മുതൽ   അത്   വിരിയുന്നത് വരെയുള്ള   ദിവസങ്ങളോരോന്നും   എന്നിലെത്ര   നിർവൃതിയാണുണ്ടാക്കിയത് ....! 

                   ശിവക്ഷേത്രത്തിന്  മുന്നിലെ   സ്റ്റോപ്പിൽ  ബസ്സ്‌   നിർത്തുമ്പോൾ  അത്   കൃത്യമാണ് .  ആ അപ്പൂപ്പൻ .  ഭാണ്ടവും ഊന്നുവടിയുമായി   ആ അപ്പൂപ്പൻ  എങ്ങോട്ടാണാവോ  നടന്നുപോകുന്നത്....?   മുട്ടത്ത് സ്റ്റോപ്പിൽ   എന്നും   കാണാറുള്ള  വെളുത്തു മെലിഞ്ഞ   പയ്യനോട്   ഒരിത്തിരി   ഇഷ്ടമൊക്കെയുണ്ടായിരുന്നു .  അവന്റെ  വിടർന്ന   കണ്ണുകൾ   ബസ്സിലാകമാനം   തിരയുന്നത്   എന്നെയാണെന്ന്   മനസ്സിലായപ്പോൾ  ഒരു   കള്ളച്ചിരിയോടെ  ഞാൻ  അല്പം   മറഞ്ഞിരുന്നു.  അവന്റെ   അനിയത്തിയോട്   മനപ്പൂർവ്വം  ഇഷ്ടം   കൂടിയത്   വെറുതെയൊന്നുമായിരുന്നില്ലല്ലൊ .   പക്ഷെ ..ഒരു   ദിവസം  അവനെ  കണ്ടില്ല. പിന്നീടൊരിയ്ക്കലും   കണ്ടില്ല .  എവിടെപ്പോയോ  ആവോ....അനിയത്തിയോട്   ചോദിയ്ക്കാനും   മടിയായി .   പോട്ടെ .  അല്ലാതിപ്പോ   അതോർത്ത്   വിഷമിയ്ക്കാനെവിടെ   നേരം ?   തെരഞ്ഞെടുപ്പാണ്   വരുന്നത് .   

                       വൈസ് ചെയർമാൻ   സ്ഥാനത്തേയ്ക്ക്   മത്സരിച്ച്   ജയിച്ചപ്പോൾ   മനസ്സിലായി,  ഭരണം   അത്ര  എളുപ്പമല്ലെന്ന് .   തീരുമാനിച്ചു,  ഇനിയൊരു   മത്സരത്തിനില്ല .   ഒരു സിംഹാസനത്തിന്റെ താങ്ങില്ലാതെ  പ്രവൃത്തിയ്ക്കാനായിരുന്നു  ഇഷ്ടം .   കിരീടവും   ചെങ്കോലുമില്ലാതെ   സാധാരണക്കാരിയായി നിന്ന്  അഭിപ്രായങ്ങൾ   വെട്ടിത്തുറന്നു പറഞ്ഞു .  അന്യായം   എവിടെക്കണ്ടാലും   പൊട്ടിത്തെറിച്ചു .  അത്   കഴിഞ്ഞ  വർഷം .  ഈ  വർഷം   വീണ്ടും തെരഞ്ഞെടുപ്പ് .   ക്ളാസ്സിലെയ്ക്ക്   കയറിച്ചെന്നപ്പോൾ   ഒരു   ആരവം....!

"സ്ഥാനാർത്ധി  ആയിയേ...."

മനസ്സിലായില്ല ഒന്നും .  മുന്നിലേയ്ക്ക്   നീണ്ട  നോട്ടീസിൽ   നോക്കി   സ്തംഭിച്ച്   നിന്നു ...!   വീണ്ടും   മത്സരിയ്ക്കുന്നു   ഞാൻ...! ഞാനറിയാതെ...!

" ഇതാര്   ചെയ്തു ?"

"പാർട്ടി ..."

" ആരോട്   ചോദിച്ചിട്ട് ?"

" പാർട്ടി  തീരുമാനിച്ചു.  പ്രസ്ഥാനത്തിൽ   വ്യക്തികളില്ല ."

ദേഷ്യം   കൊണ്ട്   ജ്വലിച്ചു .  ..ആരോടും   പറഞ്ഞില്ല .  അനുവാദവും   ചോദിച്ചില്ല. നോമിനേഷൻ   ക്യാൻസൽ   ചെയ്തു .   ചോദ്യങ്ങൾക്ക്  നിശിതമായി   മറുപടി  പറഞ്ഞു .

" എന്റെ  വ്യക്തിത്വത്തിൽ   കടന്നാക്രമണം  നടത്താൻ   ഒരു  പ്രസ്ഥാനത്തേയും   ഞാൻ   അനുവദിയ്ക്കുന്നതല്ല ."

കുട്ടിനേതാക്കന്മാർ  അച്ഛനോട്   പരാതി  പറഞ്ഞപ്പോൾ   ഒന്ന്   ഭയന്നില്ലെന്ന്   പറയാതെ വയ്യ.   കാരണം   അച്ഛൻ   പറഞ്ഞാൽ    അനുസരിച്ചല്ലെ   തീരൂ....പക്ഷെ...അച്ഛൻ...ആ മഹാമനുഷ്യൻ   പറഞ്ഞു..

"അവൾക്കിഷ്ടമില്ലെങ്കിൽ   വേണ്ട .  എന്ത്   പ്രവർത്തി ചെയ്താലും   അത്   ഇഷ്ടത്തോടെയായിരിയ്ക്കണം .  എങ്കിലേ  അതിന്   നല്ല റിസൽറ്റ്  ഉണ്ടാവൂ..."

അച്ഛനെന്ന   വാക്കിന്  അർത്ഥം  എനിയ്ക്കെന്നും  വിഭിന്നമായിരുന്നു.  ഈ   വൈവിദ്ധ്യം  നിലനിന്നത്   എന്നിലോ   അദ്ദേഹത്തിലോ എന്നോർത്ത് മനസ്സ്   അലഞ്ഞുതിരിഞ്ഞു .  ഒരിയ്ക്കലും   അച്ഛനെന്ന   വാക്കിന്റെ പരമ്പരാഗത നിർവ്വചനങ്ങളിൽ  ഞാൻ വിശ്വസിച്ചിരുന്നില്ല.  സ്വാതന്ത്ര്യസമരത്തെക്കുറിച്ച്  പറഞ്ഞുതരുന്നതിനുപകരം ,  ഒരു  നാടോടിയ്ക്ക് പോലും അസൂയ  തോന്നുമാറ്   സ്വാതന്ത്ര്യം   തന്നിരുന്നത്  ഒരു വിഭിന്നതയായിത്തന്നെ  ഞാൻ കണ്ടു.  മക്കൾക്ക്   കൊടുക്കുന്ന സ്വാതന്ത്ര്യത്തിൽ   അച്ഛൻ  ആശങ്കപ്പെട്ടിരുന്നില്ല.   കോളേജ് രാഷ്ട്രീയത്തിന്റെ  ഊരാക്കുരുക്കുകളിലും  നിയമക്കുരുക്കുകളിലും  പെട്ട്   നട്ടം തിരിഞ്ഞ  മകന്റെ  ദു:ഖത്തെ  പുഞ്ചിര്യോടെ  തള്ളിക്കളഞ്ഞു  അച്ഛന്റെ അപാരമായ പക്വത.

                ' ഗുവാര' യെ    'ചെ '   ആക്കിയ  ലാറ്റിൻ അമേരിക്കൻ  യാത്രകളായിരുന്നൊ   ആ  മനസ്സിൽ ?  അതോ   അച്ചനേതോ   ആന്തരിക യാത്രയിലായിരുന്നോ?  ജാതിയ്ക്കും  മതത്തിനും   അതീതമായി   ചിന്തിയ്ക്കാൻ പഠിപ്പിച്ച  അച്ഛൻ  സമ്മാനിച്ചത്  തകർക്കാനാവാത്ത  സ്വതന്ത്ര ചിന്തകൾ .  എനിയ്ക്കെന്നെത്തന്നെ   കണ്ടെത്താൻ ,   ചോദിയ്ക്കാതെ കിട്ടിയ   ആത്യന്തിക സ്വാതന്ത്ര്യം  അദ്ദേഹം തന്ന നിധി.........

എന്റെ   പൂർവ്വാശ്രമത്തിലെ  ഭ്രമണങ്ങളിൽ  കറങ്ങിത്തിരിഞ്ഞ്  തുടങ്ങിയിടത്തുതന്നെ   ഞാൻ അവസാനിപ്പിയ്ക്കുമ്പോൾ   അച്ഛന്റെ  കണ്ണുകളിൽ   എന്നത്തേയും പോലെ   കാരണങ്ങൾക്കതീതമായ ആത്മവിശ്വാസം തന്നെയായിരുന്നു.  അപ്പോൾ   ആ ധ്യാന നേത്രങ്ങളിൽ  നോക്കി  ഞാൻ  ചിന്തയിൽ  മുഴുകി.   എനിയ്ക്കെന്തിനാണൊരു  പേര് ? അല്ലെങ്കിൽത്തന്നെ  ഒരു   പേരിലെന്തിരിയ്ക്കുന്നു ?.......

ബസ്   വീണ്ടും   കുലുങ്ങി   നിന്നു .  മനസ്സ്   താഴിട്ടു പൂട്ടി  മറ്റൊരു  യാത്രയിലേയ്ക്ക്  ......

                                          ----------------------------------------





                   




6 അഭിപ്രായ(ങ്ങള്‍):

Angry Bird പറഞ്ഞു...

സ്വാതന്ത്രത്തില്‍ നിന്നും പാരതന്ത്രത്തിലേയ്ക്ക് .......
ആ യാത്ര ഒരിക്കലും സുഖകരമല്ല അല്ലേ ശിവേച്ചീ .

Angry Bird പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Sivananda പറഞ്ഞു...

അല്ല. അത് സുഖകരമല്ല. നന്ദി സുഹൃത്തെ.. എന്താണ് കമന്റ് എഴുതിയിട്ട് ഡിലീറ്റ് ചെയ്യുന്നത് ? :) സാരല്യ ട്ടോ..

Angry Bird പറഞ്ഞു...

ഒരേ കമന്‍റ് രണ്ടു തവണ പോസ്റ്റ് ആയി.അതു നീക്കം ചെയ്തതാണ്

Angry Bird പറഞ്ഞു...

ഒരേ കമന്‍റ് രണ്ടു തവണ പോസ്റ്റ് ആയി.അതു നീക്കം ചെയ്തതാണ്

Sivananda പറഞ്ഞു...

ok :)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .