2015, ഫെബ്രുവരി 18, ബുധനാഴ്‌ച
പൂർവ്വാശ്രമത്തിലെ പേര് .
----------------------------------
-- ശിവനന്ദ .
ഒരു പേരിലെന്തിരിയ്ക്കുന്നു ? ഈ ചോദ്യം ആരാണ് ആദ്യം ചോദിച്ചത് ? എന്നാണ് അത് ചോദിച്ചത് ? ഒന്നും അറിയില്ല . ഒരു പേരിലെന്തിരിയ്ക്കുന്നു എന്നും അറിയില്ല.
എനിയ്ക്കുമുണ്ടായിരുന്നു ഒരു പേര് . എന്റെ പൂർവ്വാശ്രമത്തിലെ പേര് . അച്ഛമ്മയുടെ പേരിടണമെന്ന് പറഞ്ഞു അച്ഛൻ . അങ്ങനെ ഞാൻ കുറച്ചുനാൾ മാധവിയായി. ശ്രീപാർവ്വതിയെന്നു പേരിടണമെന്ന് മുത്തച്ഛൻ . കുറെ നാൾ അങ്ങനെ പാറുക്കുട്ടിയുമായി . സംഗീതത്തിന്റെ രാഗമഴ നനഞ്ഞ അമ്മ എന്നെ സംഗീത എന്ന് എന്ന് വിളിച്ചു . പേരിനൊപ്പം അച്ഛൻ എന്റെ കാതിൽ ഇങ്ക്വിലാബ് വിളിച്ചു . അമ്മയാകട്ടെ കാതിൽ ചൊല്ലിയത് നീലാംബരി . രണ്ടും ഞാൻ പഠിച്ചു.
ഒടുവിൽ മനസ്സിന്റെ രുദ്രവീണ മീട്ടി ഞാനും പാടാൻ തുടങ്ങിയപ്പോൾ , എനിയ്ക്ക് ഏത് രാഗത്തിന്റെ പേരിടണമെന്നായി അമ്മയ്ക്ക് . ഇട്ട പേരൊന്നും പോരെന്നായി അച്ഛൻ . ശ്രുതിലയരാഗതാളങ്ങൾ മാറിമാറി പേരിൽ വന്നു . ഒടുക്കം എന്തായി ? എല്ലാ പേരുകളും ഞാൻ മറന്നു. എനിയ്ക്കു ഞാൻ തന്നെ ഒരു പേര് കണ്ടുപിടിയ്ക്കേണ്ട അവസ്ഥ ! അല്ലെങ്കിൽത്തന്നെ ഒരു പേരിലെന്തിരിയ്ക്കുന്നു ?............
ആകെയൊരു കുലുക്കം..! ഞാൻ ഞെട്ടിയുണർന്നു ..! ഉറക്കത്തിൽ നിന്നല്ല. ദിവാസ്വപ്നങ്ങളിൽ നിന്ന് . റോഡിന്റെ മനോഹാരിത കണ്ടിട്ടാവും ബസ്സ് തിരുവാതിര കളിച്ചുകൊണ്ടാണ് പോകുന്നത് . ഏതാണ് ഈ സ്ഥലം ? പുറത്തേയ്ക്ക് നോക്കി . ങാ...പുളിഞ്ചുവട് കവല . ഇനിയുമുണ്ട് ദൂരം. ഓർഡിനറി ബസ്സിന്റെ സൈഡ് സീറ്റിലിരുന്നുള്ള യാത്ര എന്ത് രസമാണ്..! കോളേജ് ബസ്സിലും അങ്ങനെതന്നെയായിരുന്നു ...സൈഡ് സീറ്റിലിരുന്ന് കണ്ട സ്വപ്നങ്ങൾക്ക് അറുതിയുണ്ടായിരുന്നില്ല . ഓരോ സ്ടോപ്പിലും ബസ്സ് നിർത്തുമ്പോൾ കാണുന്ന കാഴ്ച്ചകൾക്ക് എന്നും ഒരേ നിറവും ഭാവവും. പക്ഷെ അതിനെല്ലാം വിവിധ ഭാവ വർണ്ണങ്ങൾ കൊടുത്തപ്പോൾ ഒട്ടും മടുപ്പ് തോന്നിയില്ല . . കാവുംപടി സ്റ്റോപ്പിലെ വീട്ടിൽ തലേന്ന് കണ്ട സൂര്യകാന്തിപ്പൂവിന്റെ ഒരിതൾ ഇന്ന് കൊഴിഞ്ഞിരിയ്ക്കുന്നത് കണ്ടപ്പോൾ അസ്വസ്ഥതയായി. ജീ.ശങ്കരക്കുറുപ്പിന്റെ ' സൂര്യകാന്തി ' ക്കവിതയെ നെഞ്ചിലേറ്റിയിരുന്നതിനാൽ , സൂര്യനെ പ്രണയിച്ച് മരിച്ച സൂര്യകാന്തിയോടെന്നും അലിവായിരുന്നു .
എന്നും ബസ് സ്റ്റോപ്പിൽ കാണുന്ന അയാൾ മുടി വെട്ടാൻ വൈകിയപ്പോൾ എനിയ്ക്ക് ദേഷ്യം വന്നു . അയാൾ ആരാണെന്നൊന്നും എനിയ്ക്കറിയില്ല . എങ്കിലും അയാള് വൃത്തിയായി നടക്കണമെന്ന് ഞാൻ ആഗ്രഹിച്ചു . അതെന്നും അങ്ങനെതന്നെയായിരുന്നല്ലോ . എന്നിലേയ്ക്കാരും വന്നില്ലെങ്കിലും എല്ലാവരിലേയ്ക്കും ഞാൻ ഇറങ്ങിച്ചെന്നിരുന്നു . വഴിയരികിലെ വീട്ടിൽ , ജമന്തിയിൽ മൊട്ടിട്ടത് മുതൽ അത് വിരിയുന്നത് വരെയുള്ള ദിവസങ്ങളോരോന്നും എന്നിലെത്ര നിർവൃതിയാണുണ്ടാക്കിയത് ....!
ശിവക്ഷേത്രത്തിന് മുന്നിലെ സ്റ്റോപ്പിൽ ബസ്സ് നിർത്തുമ്പോൾ അത് കൃത്യമാണ് . ആ അപ്പൂപ്പൻ . ഭാണ്ടവും ഊന്നുവടിയുമായി ആ അപ്പൂപ്പൻ എങ്ങോട്ടാണാവോ നടന്നുപോകുന്നത്....? മുട്ടത്ത് സ്റ്റോപ്പിൽ എന്നും കാണാറുള്ള വെളുത്തു മെലിഞ്ഞ പയ്യനോട് ഒരിത്തിരി ഇഷ്ടമൊക്കെയുണ്ടായിരുന്നു . അവന്റെ വിടർന്ന കണ്ണുകൾ ബസ്സിലാകമാനം തിരയുന്നത് എന്നെയാണെന്ന് മനസ്സിലായപ്പോൾ ഒരു കള്ളച്ചിരിയോടെ ഞാൻ അല്പം മറഞ്ഞിരുന്നു. അവന്റെ അനിയത്തിയോട് മനപ്പൂർവ്വം ഇഷ്ടം കൂടിയത് വെറുതെയൊന്നുമായിരുന്നില്ലല്ലൊ . പക്ഷെ ..ഒരു ദിവസം അവനെ കണ്ടില്ല. പിന്നീടൊരിയ്ക്കലും കണ്ടില്ല . എവിടെപ്പോയോ ആവോ....അനിയത്തിയോട് ചോദിയ്ക്കാനും മടിയായി . പോട്ടെ . അല്ലാതിപ്പോ അതോർത്ത് വിഷമിയ്ക്കാനെവിടെ നേരം ? തെരഞ്ഞെടുപ്പാണ് വരുന്നത് .
വൈസ് ചെയർമാൻ സ്ഥാനത്തേയ്ക്ക് മത്സരിച്ച് ജയിച്ചപ്പോൾ മനസ്സിലായി, ഭരണം അത്ര എളുപ്പമല്ലെന്ന് . തീരുമാനിച്ചു, ഇനിയൊരു മത്സരത്തിനില്ല . ഒരു സിംഹാസനത്തിന്റെ താങ്ങില്ലാതെ പ്രവൃത്തിയ്ക്കാനായിരുന്നു ഇഷ്ടം . കിരീടവും ചെങ്കോലുമില്ലാതെ സാധാരണക്കാരിയായി നിന്ന് അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറഞ്ഞു . അന്യായം എവിടെക്കണ്ടാലും പൊട്ടിത്തെറിച്ചു . അത് കഴിഞ്ഞ വർഷം . ഈ വർഷം വീണ്ടും തെരഞ്ഞെടുപ്പ് . ക്ളാസ്സിലെയ്ക്ക് കയറിച്ചെന്നപ്പോൾ ഒരു ആരവം....!
"സ്ഥാനാർത്ധി ആയിയേ...."
മനസ്സിലായില്ല ഒന്നും . മുന്നിലേയ്ക്ക് നീണ്ട നോട്ടീസിൽ നോക്കി സ്തംഭിച്ച് നിന്നു ...! വീണ്ടും മത്സരിയ്ക്കുന്നു ഞാൻ...! ഞാനറിയാതെ...!
" ഇതാര് ചെയ്തു ?"
"പാർട്ടി ..."
" ആരോട് ചോദിച്ചിട്ട് ?"
" പാർട്ടി തീരുമാനിച്ചു. പ്രസ്ഥാനത്തിൽ വ്യക്തികളില്ല ."
ദേഷ്യം കൊണ്ട് ജ്വലിച്ചു . ..ആരോടും പറഞ്ഞില്ല . അനുവാദവും ചോദിച്ചില്ല. നോമിനേഷൻ ക്യാൻസൽ ചെയ്തു . ചോദ്യങ്ങൾക്ക് നിശിതമായി മറുപടി പറഞ്ഞു .
" എന്റെ വ്യക്തിത്വത്തിൽ കടന്നാക്രമണം നടത്താൻ ഒരു പ്രസ്ഥാനത്തേയും ഞാൻ അനുവദിയ്ക്കുന്നതല്ല ."
കുട്ടിനേതാക്കന്മാർ അച്ഛനോട് പരാതി പറഞ്ഞപ്പോൾ ഒന്ന് ഭയന്നില്ലെന്ന് പറയാതെ വയ്യ. കാരണം അച്ഛൻ പറഞ്ഞാൽ അനുസരിച്ചല്ലെ തീരൂ....പക്ഷെ...അച്ഛൻ...ആ മഹാമനുഷ്യൻ പറഞ്ഞു..
"അവൾക്കിഷ്ടമില്ലെങ്കിൽ വേണ്ട . എന്ത് പ്രവർത്തി ചെയ്താലും അത് ഇഷ്ടത്തോടെയായിരിയ്ക്കണം . എങ്കിലേ അതിന് നല്ല റിസൽറ്റ് ഉണ്ടാവൂ..."
അച്ഛനെന്ന വാക്കിന് അർത്ഥം എനിയ്ക്കെന്നും വിഭിന്നമായിരുന്നു. ഈ വൈവിദ്ധ്യം നിലനിന്നത് എന്നിലോ അദ്ദേഹത്തിലോ എന്നോർത്ത് മനസ്സ് അലഞ്ഞുതിരിഞ്ഞു . ഒരിയ്ക്കലും അച്ഛനെന്ന വാക്കിന്റെ പരമ്പരാഗത നിർവ്വചനങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നില്ല. സ്വാതന്ത്ര്യസമരത്തെക്കുറിച്ച് പറഞ്ഞുതരുന്നതിനുപകരം , ഒരു നാടോടിയ്ക്ക് പോലും അസൂയ തോന്നുമാറ് സ്വാതന്ത്ര്യം തന്നിരുന്നത് ഒരു വിഭിന്നതയായിത്തന്നെ ഞാൻ കണ്ടു. മക്കൾക്ക് കൊടുക്കുന്ന സ്വാതന്ത്ര്യത്തിൽ അച്ഛൻ ആശങ്കപ്പെട്ടിരുന്നില്ല. കോളേജ് രാഷ്ട്രീയത്തിന്റെ ഊരാക്കുരുക്കുകളിലും നിയമക്കുരുക്കുകളിലും പെട്ട് നട്ടം തിരിഞ്ഞ മകന്റെ ദു:ഖത്തെ പുഞ്ചിര്യോടെ തള്ളിക്കളഞ്ഞു അച്ഛന്റെ അപാരമായ പക്വത.
' ഗുവാര' യെ 'ചെ ' ആക്കിയ ലാറ്റിൻ അമേരിക്കൻ യാത്രകളായിരുന്നൊ ആ മനസ്സിൽ ? അതോ അച്ചനേതോ ആന്തരിക യാത്രയിലായിരുന്നോ? ജാതിയ്ക്കും മതത്തിനും അതീതമായി ചിന്തിയ്ക്കാൻ പഠിപ്പിച്ച അച്ഛൻ സമ്മാനിച്ചത് തകർക്കാനാവാത്ത സ്വതന്ത്ര ചിന്തകൾ . എനിയ്ക്കെന്നെത്തന്നെ കണ്ടെത്താൻ , ചോദിയ്ക്കാതെ കിട്ടിയ ആത്യന്തിക സ്വാതന്ത്ര്യം അദ്ദേഹം തന്ന നിധി.........
എന്റെ പൂർവ്വാശ്രമത്തിലെ ഭ്രമണങ്ങളിൽ കറങ്ങിത്തിരിഞ്ഞ് തുടങ്ങിയിടത്തുതന്നെ ഞാൻ അവസാനിപ്പിയ്ക്കുമ്പോൾ അച്ഛന്റെ കണ്ണുകളിൽ എന്നത്തേയും പോലെ കാരണങ്ങൾക്കതീതമായ ആത്മവിശ്വാസം തന്നെയായിരുന്നു. അപ്പോൾ ആ ധ്യാന നേത്രങ്ങളിൽ നോക്കി ഞാൻ ചിന്തയിൽ മുഴുകി. എനിയ്ക്കെന്തിനാണൊരു പേര് ? അല്ലെങ്കിൽത്തന്നെ ഒരു പേരിലെന്തിരിയ്ക്കുന്നു ?.......
ബസ് വീണ്ടും കുലുങ്ങി നിന്നു . മനസ്സ് താഴിട്ടു പൂട്ടി മറ്റൊരു യാത്രയിലേയ്ക്ക് ......
----------------------------------------
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
6 അഭിപ്രായ(ങ്ങള്‍):
സ്വാതന്ത്രത്തില്‍ നിന്നും പാരതന്ത്രത്തിലേയ്ക്ക് .......
ആ യാത്ര ഒരിക്കലും സുഖകരമല്ല അല്ലേ ശിവേച്ചീ .
അല്ല. അത് സുഖകരമല്ല. നന്ദി സുഹൃത്തെ.. എന്താണ് കമന്റ് എഴുതിയിട്ട് ഡിലീറ്റ് ചെയ്യുന്നത് ? :) സാരല്യ ട്ടോ..
ഒരേ കമന്‍റ് രണ്ടു തവണ പോസ്റ്റ് ആയി.അതു നീക്കം ചെയ്തതാണ്
ഒരേ കമന്‍റ് രണ്ടു തവണ പോസ്റ്റ് ആയി.അതു നീക്കം ചെയ്തതാണ്
ok :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ