നാല്പത്തഞ്ചാം വയസ്സിന്റെ പൂമുഖത്തിണ്ണയിലിരുന്ന് പ്രിയാ അഗസ്റ്റിൻ ഉത്സാഹത്തോടെ ആലോചിച്ചു, കുറച്ച് ദിവസം മുൻപ് വരെ തനിയ്ക്ക് സ്വന്തമായൊരു പേരുണ്ടായിരുന്നില്ലല്ലോ എന്ന്. മേൽവിലാസവുമുണ്ടായിരുന്നില്ല . ആത്മബലം നഷ്ടപ്പെട്ടൊരു ചങ്ങലയിലെ തുരുമ്പ് പിടിച്ചൊരു കണ്ണിയായിരുന്നു താൻ. ആത്മനൊമ്പരങ്ങൾ അന്തം വിട്ടുറങ്ങിയിരുന്നു തന്റെ കൂടാരത്തിൽ. അവിടെ മേലാളന്മാരും, കീഴാളന്മാരും, കാവല്ക്കാരുമുണ്ടായിരുന്നു .
അടിച്ചമർത്താനുള്ള ഭർത്താവിന്റെ ആവേശം പ്രിയയുടെ ശരീരത്തിൽ അവിടവിടെ രക്തം കട്ട പിടിച്ച് കരിനീലിച്ച പാടുകളായി പ്രത്യക്ഷപ്പെട്ടപോൾ അവൾക്ക് തോന്നി , അതെല്ലാം കറുത്ത വാവിന്റെ കൈയ്യൊപ്പുകളാണെന്ന് . ശരീരത്തിലും മനസ്സിലും നിറയെ കറുത്ത വാവിന്റെ വിരൽപ്പാടുകൾ .......
ഏക മകൾ അച്ഛനെയും അമ്മയേയും പകച്ചു നോക്കിയപ്പോഴാണവൾ തീരുമാനിച്ചത്, ഒരു ചന്ദനത്തിരിയാവാമെന്ന് . പക്ഷെ , സുഹൃത്ത് ജോണിന്റെ ശബ്ദത്തിൽ മുന്നറിയിപ്പായിരുന്നു.
" പ്രിയാ... നീ സ്വയം എരിഞ്ഞു തീരുകയാണ്...."
പ്രിയ വെറുതെ ചിരിച്ചതേയുള്ളു . എങ്കിലും എപ്പോഴൊക്കെയോ അവളുടെ മനസ്സിൽ ആരോ മുഷ്ടി ചുരുട്ടുന്നുണ്ടായിരുന്നു . അത് , മനസ്സിനെ കൈപ്പിടിയിലൊതുക്കാനാണോ അതോ പ്രതിഷേധത്തിന്റെ നിശ്ശബ്ദ യുദ്ധമായിരുന്നോ എന്നവൾക്ക് തിരിച്ചറിയാനായില്ലെങ്കിലും അടിച്ച്ചമർത്തപ്പെടുന്നവറെ മനസ്സിലെന്നും പതുങ്ങിക്കിടക്കുന്ന ഒരു ശൌര്യമുണ്ടാവുമല്ലോ എന്ന ചിന്തയ്ക്ക് പ്രിയ അടിവരയിട്ടു....
" ഹോ..! കഷ്ടം ..! ഞാൻ ലജ്ജിയ്ക്കുന്നു പ്രിയാ..."
പൊട്ടിത്തെറിച്ച ഏറുപടക്കം പോലെ കൂട്ടുകാരി ആലീസ്..
"നീ നിന്റെ മനസ്സിനെയാണ് അപമാനിച്ചത്...നിന്റെ ശരീരത്തെയാണ് അപമാനിച്ചത്..."
അവളുടെ അണപ്പല്ലുകൾ ഞെരിഞ്ഞമർന്നു ..നിർത്തിയില്ലവൾ.
" അയാളുപയോഗിച്ച രണ്ടാമത്തെ മൃഗമാണ് നീ. ഇത്രയും അധ:പതിച്ചുപോയല്ലൊ പ്രിയാ നീ ..."
കണ്ണും മനസ്സും പൂട്ടിവച്ച് പ്രിയ അനങ്ങാതിരുന്നു. ആലീസെറിഞ്ഞ ഏറുപടക്കം മനസ്സിൽ വീണു പൊട്ടിയാൽ ഒരു അഗ്നിപർവ്വത വിസ്ഫോടനം തന്നെയുണ്ടാവുമെന്ന് പ്രിയയ്ക്കറിയാം. മനസ്സിന്റെ അടഞ്ഞ വാതിൽപ്പാളികളിൽ മകളുടെ മുഖം മാത്രം പതിച്ചുവച്ചു .
അല്ലെങ്കിൽത്തന്നെ , പശുവുമായി താൻ ശാരീരികബന്ധം പുലർത്തിയിട്ടുണ്ടെന്നു , സ്വന്തം ഭാര്യയോട് യാതൊരു ഉളുപ്പുമില്ലാതെ പറയുകയും വർണ്ണിയ്ക്കുകയും ചെയ്ത അയാളെ, അതേ നിമിഷം തന്നെ ഭർത്താവെന്ന സ്ഥാനത്തിന് നേരെ ഒരു ഗുണനച്ചിഹ്ന്നമിട്ട് മാറ്റിയല്ലോ എന്ന് പ്രിയ ഇപ്പോൾ വളരെ ലാഘവത്തോടെയാണ് ഓർത്തത് . പിന്നീട് അയാൾക്ക് വഴങ്ങിക്കൊടുത്ത ഓരോ നിമിഷവും , ഒരു ലൈംഗികത്തൊഴിലാളി , തന്നെക്കാൾ എത്രയോ മേലെയാണെന്നും അവൾ സ്വയം നിന്ദിച്ചിരുന്നു .
മകൾക്ക് സ്വന്തമായൊരു ജീവിതമുണ്ടാകുന്നതുവരെ പ്രിയ തന്റെ മൌനത്തിന് അവധി കൊടുത്തു . അവധിയുടെ കാലാവധി തീർന്നപ്പോൾ പ്രിയയുടെ ശബ്ദത്തിന് വന്നത് തീർച്ചയുടെ മൂർച്ച .
" ഞാൻ പോകുന്നു "
" എങ്ങോട്ട് ?"
" അമാവാസിയുടെ വിരൽപ്പാടുകൾ മായ്ക്കാൻ ."
മനസ്സിലാകാതെ നിന്ന ഭർത്താവിന് വിശദീകരണം കൊടുത്തില്ല . മകളോട് മാത്രം പറഞ്ഞു.
"അമ്മയ്ക്ക് ഭയക്കാതെ ശ്വസിയ്ക്കണം .. സമാധാനത്തോടെ ഉറങ്ങണം. അത്രയേ വേണ്ടൂ. തടയരുത് മോളേ "
പൂമുഖവും അടുക്കളയും ഒരു കിടപ്പുമുറിയും ശൌചാലയവും മാത്രമടങ്ങുന്നൊരു കുഞ്ഞ് വീടിന്റെ താക്കോൽ നിസ്സാരവിലയ്ക്ക് ഏറ്റുവാങ്ങുമ്പോൾ പ്രിയയുടെ മൗനത്തിന്റെ വാത്മീകമുടഞ്ഞു . കുളിമുറിയിൽ നിന്നവൾ ഉറക്കെ പാട്ട് പാടി.
വീടിനെന്ത് പേരിടണമെന്ന് ഏറെ ആലോചിച്ചു അവൾ . ഒന്നും മനസ്സിൽ വന്നില്ല. ഓടുമേച്ചിലിനിടയിലുള്ള ചെറുദ്വാരത്തിലൂടെ കിടപ്പുമുറിയുടെ നിലത്തു വീഴുന്നൊരു ചെറിയ വെയിൽപ്പൊട്ട് . അത് പ്രിയയ്ക്കിഷ്ടമായി . രാത്രിയിൽ നല്ല നിലാവുണ്ടായിരുന്നു. വെയിൽപ്പൊട്ടിന്റെ സ്ഥാനത്തൊരു നിലാപ്പൊട്ട് . അതവൾക്ക് ഏറെ ഇഷ്ടമായി. മുറിയിലെ പ്രകാശം അണച്ച് അവളാ നിലാപ്പൊട്ടിലേയ്ക്ക് നോക്കിയിരുന്നു. അതിന് കണ്ണും കാതും മൂക്കും വായും വച്ച് ഒരു മനുഷ്യ മുഖമായതുപോലെ പ്രിയയ്ക്ക് തോന്നി. അതവളോട് പറഞ്ഞു,
" നിന്നെ ഞാനെത്ര സ്നേഹിച്ചിരുന്നു പ്രിയാ..."
"എനിയ്ക്ക് തോന്നി.."
"തോന്നി ? സത്യം ? എന്നിട്ടും നീ..."
" സ്നേഹം വെറും തോന്നലായാൽപ്പോരല്ലൊ.."
" ശരിയാണ്....ഞാനത് പറഞ്ഞ് ഒപ്പ് വച്ചില്ല അല്ലെ ?"
ഒന്ന് നിർത്തി , പെട്ടെന്ന് ഓർമ്മ വന്നതുപോലെ ചോദ്യം ...
" നിനക്ക് സുഖാണോ പ്രിയാ ?"
അത് കേട്ടപ്പോ പ്രിയയ്ക്ക് എന്തെന്നില്ലാത്ത ഉത്സാഹം തോന്നി . അവൾ സന്തോഷത്തോടെ ചോദിച്ചു.
" കണ്ടോ...! കണ്ടോ...! നീയെന്റെ ഭർത്തവായിരുന്നെങ്കിൽ ഇത്രയും ആത്മാർത്ഥതയോടെ ഈ ചോദ്യമെന്നോട് ചോദിയ്ക്കുമായിരുന്നോ ? ഇല്ല.....ഇല്ല....."
അവൾ ശാട്യത്തോടെ പറഞ്ഞു .
"അപ്പോൾപ്പിന്നെ ഇതാണ് നന്നായത് ."
എഴുന്നേറ്റ് ലൈറ്റിട്ടു. നിലാമുഖമെങ്ങൊ പോയി . പക്ഷെ ഇരുട്ടിൽ നിന്ന് അശ്ശരീരി പോലെ ഇത്രയും കൂടി കേട്ടു.
"നിനക്ക് പറ്റിയ ഏറ്റവും വലിയ തെറ്റെന്താണെന്നറിയോ ? നീ മോറൽ വാല്യൂസിന് ആവശ്യത്തിൽക്കൂടുതൽ പ്രാധാന്യം കൊടുത്തു ."
"അതായിരുന്നില്ലേ എന്റെ ശീലം ? "
"എന്ത് ശീലം ? എന്നിട്ട് ആ ശീലം നിന്നെ രക്ഷിച്ചോ പ്രിയാ ? ഇല്ലല്ലോ ? നമുക്ക് ഉതകാത്ത ശീലങ്ങൾ വലിച്ചെറിയണം . അയാൾക്ക് നന്നായറിയാം , ഒരു പുല്ക്കൊടിയെങ്കിലും കിട്ടിയാൽ , നീ അതിൽ പിടിച്ചു കയറുമെന്ന്. അതുകൊണ്ടാണ് കിളിർത്ത് വരുന്ന ഓരോ പുൽനാമ്പും അയാൾ നുള്ളിക്കളയുന്നത് ..."
ഇരുട്ടിൽ നിന്നും ഇടിമിന്നലാണോ ? അതോ ഇടിമുഴക്കമോ ?
" നിനക്കിനി രണ്ടു വഴിയേ ഉള്ളു. ഒന്നുകിൽ നീ അയാൾക്ക് വേണ്ടി ജീവിച്ച് നശിയ്ക്ക്. അല്ലെങ്കിൽ നീ നിനക്ക് വേണ്ടി ജീവിച്ച് രക്ഷപ്പെട്..."
ജനാല ചേർത്തടച്ചു . ഇപ്പൊ മുഖവുമില്ല, ശബ്ദവുമില്ല...
കുറച്ച് വായിയ്ക്കണം...രാവിലെ കുറെ കുട്ടികൾ വരും. അവർക്ക് പാഠങ്ങൾ പറഞ്ഞുകൊടുക്കണം ...സംഗീതം പഠിപ്പിയ്ക്കണം...
അപ്പോഴും വീടിന് എന്ത് പേരിടണമെന്ന് അവൾക്കൊരു പിടിയും കിട്ടിയില്ല . കട്ടിലിലേയ്ക്ക് ചാഞ്ഞു.........
ഉറക്കത്തിനിടയിൽ ഞെട്ടിയുണർന്നത് ദേഹത്ത് വെള്ളത്തുള്ളികൾ വീണിട്ടാണു . പുറത്ത് നല്ല മഴയുണ്ടായിരുന്നു. ഇറ്റു വീഴുന്ന വെള്ളതുള്ളികളീലേയ്ക്ക് നോക്കിയപ്പോ അവൾക്ക് ചിരി വന്നു . വെയിലും നിലാവും കഴിഞ്ഞ് ഇപ്പൊ മഴ വിരുന്ന്...! വെള്ളം വീഴുന്നിടത്ത് ഒരു പാത്രം വച്ചു . കട്ടിൽ അല്പം വലിച്ച് നീക്കിയിട്ട് വീണ്ടും കിടന്നു . പിട്ടേന്ന് ഉണർന്നപ്പോഴേയ്ക്കും വീടിനവൾ പേര് കണ്ടുപിടിച്ചിരുന്നു....
വെയിലും നിലാവും മഴയും വിരുന്ന് വരുന്ന ആ കുഞ്ഞു വീടിന് പ്രിയ, ' മഴവീട് ' എന്ന് പേരിട്ടു . വെയിൽ പോലെ ജ്വലിയ്ക്കുന്നതോ , നിലാവ് പോലെ തിളങ്ങുന്നതോ അല്ലല്ലോ തന്റെ മനസ്സ് എന്ന് പ്രിയ ഓർത്തു . പക്ഷെ, മഴ പോലെ ഈറനായിരുന്നു . എപ്പോൾ വേണമെങ്കിലും കണ്ണുകളിലേയ്ക്ക് ഒഴുകിയിറങ്ങാൻ പാകത്തിന് രണ്ട് വെള്ളത്തുള്ളികൾ എപ്പോഴും മനസ്സിൽ ഇറ്റു നിന്നിരുന്നു.
ഇന്ന്, ആ കുഞ്ഞ് മഴവീട്ടിൽ , ഐ.ടി.പ്രൊഫഷനുകളായ രണ്ട് യുവതികൾ , പേയിംഗ് ഗസ്റ്റായി താമസിയ്ക്കാനിടം തരുമോ എന്ന് ചോദിച്ചു വന്നപ്പോൾ, പ്രിയ അതിശയം മറച്ചുവച്ചില്ല.
"ഇത്രയും കുറഞ്ഞ സൗകര്യത്തിലോ ? "
വിഷമില്ലാത്ത ഇത്തിരി ഭക്ഷണവും , പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിയ്ക്കാനുള്ള സൗകര്യവും , കിടക്കാനല്പം സ്ഥലവും മാത്രം മതിയെന്ന് പറഞ്ഞ് അവർ വീണ്ടും പ്രിയയെ അതിശയിപ്പിച്ചു.
എന്തായിരിയ്ക്കും അവരെ ഇനിയിവിടെ ആകർഷിയ്ക്കാൻ പോകുന്നത് ? പ്രിയ ആലോചിച്ചു....താനുണ്ടാക്കുന്ന ചുവന്നു മൊരിഞ്ഞ ദോശയോ ? അതോ താള് പുളിങ്കറിയോ ? ഉപ്പുമാങ്ങാ അരച്ചുകലക്കിയോ ? ആവോ...അറിയില്ല ...
മനസ്സ് വലുതാകുമ്പോഴാണല്ലോ ഇഷ്ടങ്ങൾ ചെറുതാകുന്നത് എന്നോർത്തപ്പോൾ പ്രിയയ്ക്ക് ആ കുട്ടികളോട് വളരെ ഇഷ്ടം തോന്നി.......
**************
3 അഭിപ്രായ(ങ്ങള്‍):
.
:)))) santhosham ani
കറുത്ത വാവിന്റെ കൈയ്യൊപ്പുകളാണെ. . .നല്ല പ്രയോഗം . ഇഷ്ടം 💕
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ