2015, ഫെബ്രുവരി 18, ബുധനാഴ്‌ച

സ്നേഹപൂർവ്വം മയിൽ‌പ്പീലി .

                     സ്നേഹപൂർവ്വം മയിൽ‌പ്പീലി .
                                                                       
                                                                          --  ശിവനന്ദ .

                പ്രിയപ്പെട്ട കുഞ്ഞേ ,
                                                 
                                                   ഇത് ഞാനാണ്.   നിന്റെ സഞ്ചിയിലെ  പുസ്തകത്താളുകൾക്കിടയിൽ   ജനിയ്ക്കുകയും   വളരുകയും  സ്വപ്‌നങ്ങൾ   നെയ്യുകയും   ചെയ്തവൾ.....ഓർക്കുന്നോ   നീയെന്നെ ?   ആളും   മാനവും   കാണാതെ   നീയെന്നെ   ഒളിച്ചു വച്ചപ്പോൾ ,  നിന്റെ   ഹൃദയത്തിലായിരുന്നില്ലേ   എന്റെ ഇരിപ്പിടം ?   ആരുമറിയാതെ   പമ്മിവന്ന്   എന്നെ   ഒളിഞ്ഞു നോക്കുമ്പോൾ ,  ഒരു   കോരിത്തരിപ്പിന്റെ   നിർവൃതിയായിരുന്നു   ഞാനറിഞ്ഞത് .

പിണങ്ങിയ   ചങ്ങാതിയെ   ഇണക്കാൻ എന്നെ  സമ്മാനമായി   നീ  കൊടുക്കുമ്പോൾ ,  എനിയ്ക്ക്   സ്നെഹത്തോളം   സ്ഥാനമുണ്ടായിരുന്നു .   എന്നാൽ  ചങ്ങാതിയോട്‌ നീ പിണങ്ങുമ്പോൾ ,  കൊടുത്ത സമ്മാനം   നീ   തിരികെ   ചോദിയ്ക്കുമ്പോൾ ....വിലയിടാനാവാത്തതാണ്   എന്റെ   സ്ഥാനമെന്ന്   ഞാൻ വീണ്ടും  അറിയുകയായിരുന്നു .

"കുറച്ചീസം   നിന്റെ   പുസ്തകത്തിൽ.. കുറച്ചീസം   എന്റെ പുസ്തകത്തിൽ ..."

എന്ന്  പറഞ്ഞ് , എന്റെ  ഉടമസ്ഥാവകാശം   നിങ്ങൾ   പങ്കിട്ടപ്പോൾ  ,  പങ്കുവയ്ക്കലാണ്  സ്നേഹമെന്ന്   ഞാൻ  മനസ്സിലാക്കി .   ഒടുവിൽ   എങ്ങോ   പിരിഞ്ഞുപോയ   ചങ്ങാതിയ്ക്ക്   സ്നേഹത്തോടെ   നീയെന്നെ   സമ്മാനിച്ചപ്പോൾ ,  ത്യാഗമാണ്  -- വിട്ടുകൊടുക്കലാണ്  സ്നേഹമെന്നും   ഞാനറിഞ്ഞു.

നിന്റെ   പുസ്തകസഞ്ചിയിൽ   കിടന്ന്   ഊഞ്ഞാലാടിയപ്പോൾ ,  സ്നേഹത്തിന്റെ   എത്രയെത്ര   ഭാവങ്ങളാണ്   കുഞ്ഞേ   നീയെന്നെ  പഠിപ്പിച്ചത് ..!

നീയും   വളർന്നു ...ഞാനും  വളർന്നു ....നമ്മൾ   യാത്ര   ചെയ്ത   ഇടനാഴികൾ  ഇരുണ്ടും   വെളുത്തും....

എന്തിനാണ് കുഞ്ഞേ   നീ   വളർന്നത് ?  നിന്റെ   വളർച്ചയ്ക്കിടയിലെ   ഏതോ ഗുഹാന്തരങ്ങളിലല്ലെ  എന്നെ   നിനക്ക്  നഷ്ടമായത് ?  അല്ലെങ്കിൽ   നീയെന്നെ   നഷ്ടപ്പെടുത്തിയത് ?  എന്തൊരു   കാലനീതിയാണിത് ...?

എവിടെയാണ്   നീ  ?  സുഖമോ   നിനക്ക് ?  നീണ്ടിടതൂർന്ന   മുടിയുണ്ടോ   നിനക്കിപ്പോഴും ?  നീണ്ടിടംപെട്ട   നിന്റെ   കണ്ണുകളിൽ   സ്വപ്നം   മയങ്ങുന്നുണ്ടോ ?  അതോ   പണ്ടത്തെപ്പോലെ   കുസൃതിയാണോ ?  അന്നത്തെ   കുട്ടിമനസ്സ്  നഷ്ടമായോ   നിനക്ക് ?

കാലത്തിന്റെ   കണക്ക് പുസ്തകത്തിൽ   ഒരുപാട് വെട്ടലും തിരുത്തലും......ഞാൻ   പോവുകയാണ്....എങ്ങോട്ടെന്നറിയില്ല.....വിമാനത്തിലാണെന്റെ   യാത്ര.....ആരുടെയോ  മൗലിയിൽ ചാർത്തപ്പെടാൻ ....അത്   കണ്ണന്റെയല്ലെന്ന്   എനിയ്ക്കറിയാം....ആർക്കൊക്കെയോ ആഭരണമാവാൻ...അത്  നിനക്കല്ലെന്ന്  എനിയ്ക്കറിയാം.....എവിടൊക്കെയോ   അലങ്കാരമാകാൻ ...അത്  നിന്റെ പുസ്തകത്താളിനല്ലെന്ന്   എനിയ്ക്കറിയാം ....

മുറിഞ്ഞിരിയ്ക്കുന്നു  എന്റെ  ഹൃദയം......ചോര   വാർന്നിരിയ്ക്കുന്നു.....കുഞ്ഞേ....പോവുകയാണ്...നീയില്ലാത്തൊരു   ലോകത്തേയ്ക്ക്...പക്ഷെ ...ഞാൻ ജീവിയ്ക്കും.  എന്റെ ഹൃദയത്തിൽ   ഒരു തുടിപ്പ്  മാത്രം   മാറ്റിവച്ച്  ഞാൻ   ജീവിയ്ക്കും,  ഒറ്റ  പ്രതീക്ഷയിൽ.  ജീവിത സായാഹ്നത്തിൽ ,  നീ   നിന്റെ   ബാല്യത്തിലേയ്ക്ക്   തിരിച്ച്  വരുമെന്നെനിയ്ക്കറിയാം.  അപ്പോൾ...അപ്പോൾ  നീയെന്നെ   നിന്റെ  പുസ്തകത്താളുകൾക്കിടയിൽ   തിരയും... കണാതാകുമ്പോൾ   നീ വേദനിയ്ക്കും.  എന്നെ  വിളിച്ച്  കരയും...  നീ വിളിച്ചാലെനിയ്ക്ക്   വരാതിരിയ്ക്കാനാവില്ല . ഞാൻ വരും...എവിടെയാണെങ്കിലും  ഞാൻ  വരും...

പ്രതീക്ഷ.....ഒരു  പിൻവിളിയ്ക്കുള്ള  പ്രതീക്ഷ...അതെന്നെ ജീവിപ്പിയ്ക്കും...ഇപ്പോൾ   ഞാൻ  പോകട്ടെ. മുറിഞ്ഞു മുറിഞ്ഞ്  ചോര വാർന്ന് പിടയാൻ   ഒരു  സമരമുന്നണിയിലേയ്ക്ക്.......


                                                                            -- സ്നേഹപൂർവ്വം -----
                                             
                                                         ---------------------------------




0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .