2014 ഏപ്രിൽ 29, ചൊവ്വാഴ്ച

0 അഭിപ്രായ(ങ്ങള്‍)
    ( പ്രണയം ഡിസ്കഷനിൽ നിന്നും...)




Delete
ആദ്യപ്രണയത്തിൽ  എന്റെ ഹൃദയാകാശത്ത്  ജ്വലിച്ചുനിന്നത് .........സൂര്യൻ ..!!!  ഒരേയൊരു   സൂര്യൻ....!!!  അവിടെ  പകരം  വയ്ക്കാൻ  മറ്റൊന്നില്ല .  ഉണ്ടാവുകയുമില്ല .. അതൊരു സ്വപ്നം പോലെ മറഞ്ഞു .  പിന്നെ   ജീവിതം  വന്നു....അതിലേയ്ക്ക്  ഞാൻ  പ്രണയത്തെ  ക്ഷണിച്ച്ചുകൊണ്ടുവന്നു .   പക്ഷെ അത്,, തല്ലിപ്പഴുപ്പിച്ച മാമ്പഴം  പോലിരുന്നു .  എങ്കിലും  ആ  ഇത്തിരി  മധുരം   കൊണ്ട്  ഞാനെന്റെ   ജീവിതം  നിറച്ചു .   മറ്റൊന്നും  ചെയ്യാനില്ലായിരുന്നു   എനിയ്ക്ക് .  അപ്പോഴും  എന്റെ  സൂര്യൻ  ഒരുപാട്   മുകളിലുണ്ടായിരുന്നു  ..  ഞാൻ  ഇങ്ങ്  താഴെയും...........തൊട്ടില്ലെങ്കിലും   തഴുകിയില്ലെങ്കിലും  ,  ഞാനറിഞ്ഞു   ആ പ്രകാശം..............ഒരുപാട്  ദൂരെ  നിന്ന് .......ഒരു  സൂര്യകാന്തി  പോലെ........ഇതളുകൾ  കൊഴിഞ്ഞ്   താഴെ   വീഴുന്നത്  വരെ..........



Delete
നന്ദി മൊട്ടക്കുട്ടി ,,,....ദൂരെ നിന്ന് ഈ പ്രകാശം തരാൻ മാത്രമേ  ഇനി   എനിയ്ക്ക് കഴിയൂ എന്ന് എന്റെ സൂര്യൻ എന്നോട് പറഞ്ഞപ്പോൾ........ അത് മതി ...എന്ന് മൗനസമ്മതം നല്കിയ എന്റെ മനസ്സ് ഉരുക്കിയൊഴിച്ച്  ,  എന്റെ  ആദ്യപ്രണയത്തേക്കുറിച്ച്  ഞാനെഴുതുമ്പോൾ  ,   അത്,  ഇങ്ങനെയല്ലാതെ  മറ്റെങ്ങനെയാണ്   വരിക ചങ്ങാതി? സൂര്യന് പകരം വയ്ക്കാൻ മറ്റെന്താണ് ഉള്ളത്? ഒരുപാട് അകലെയുണ്ട് ഒരു 

സൂര്യൻ.........എനിയ്ക്ക് കാണാം......


ശിവനന്ദയുടെ സാഹിത്യം കലര്‍ന്ന വരികളിലൂടെ പ്രണയത്തെ വായിക്കുക എന്നത് നല്ല ഒരു അനുഭവം തരുന്നു. എങ്കിലും എനിക്ക് പറയാനുള്ളത് പറയട്ടെ.. സൂര്യനേ പോലെ ചൂടും  പ്രകാശവും തരാന്‍ കഴിയില്ലെങ്കിലും. നനുനനുത്ത കുളിരും അല്പം പ്രകാശവും ചന്ദ്രനും തരാനാവും. സൂര്യന്‍റെ വിടവാങ്ങലിനു ശേഷം നമ്മില്‍ പലരും കാത്തിരിക്കുന്നത് ആ പാല്‍നിലാവിനെയാണ്. ആ നിലവില്‍ ലയിചിരിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്‌ ഭൂമിയില്‍. എങ്കിലും ആ സൂര്യപ്രഭാവത്തിന്റെ ഓര്‍മ്മകള്‍ ചന്ദ്രന്‍റെ ശോഭ കെടുത്തും...അതല്ലേ ശരി,





Delete
സൂര്യൻ സ്വയം പിൻവാങ്ങിയത് കൊണ്ട് മാത്രമാണ് നിലാവ് വന്നത്. എങ്കിലും  ആ നിലാവിനെയും ഞാൻ ഒരുപാട് സ്നേഹിയ്ക്കുന്നു. ആ നിലാവിൽ ഇരിയ്ക്കുമ്പോഴും ഞാൻ പ്രതീക്ഷിയ്ക്കും  ,  നാളെ സൂര്യൻ ഉദിയ്ക്കും............ഒരോ നിലാവിലും ഞാനത് പ്രതീക്ഷിയ്ക്കും...ആ പ്രതീക്ഷ അസ്തമിയ്ക്കണമെങ്കിൽ ,  ഒന്നുകിൽ സൂര്യൻ കത്തി ഒരുപിടി ചാരമാകണം...അല്ലെങ്കിൽ  ഞാൻ കത്തി ഒരുപിടി ....ചാരമാകണം.....




Delete






Delete
Delete

2014 ഏപ്രിൽ 24, വ്യാഴാഴ്‌ച

ദൈവത്തിന്റെ താഴ്വര

2 അഭിപ്രായ(ങ്ങള്‍)
ദൈവത്തിന്റെതാഴ് വര . 

- ശിവനന്ദ 

                                      ചങ്ങല  ഉരഞ്ഞ്  വ്രണമായി  പഴുത്തഴുകിയ  കാലിലേക്ക്  നോക്കിയിരുന്ന്  ചിരിച്ചു . ആത്മനിന്ദയുടെ  ചിരിയാണോ ? അതോ  ആത്മപീഡനത്തിന്റെയൊ ? അതോ  ഇനി  ആത്മസംതൃപ്തിയാണോ ? ആവോ  അറിയില്ല .

"നിങ്ങളെന്റെ  ഭർത്തവായിപ്പോയതുകൊണ്ടുമാത്രമാണ്  ഞാൻ  തിരിച്ചു  തല്ലാത്തത് . പക്ഷെ  മനസ്സുകൊണ്ട്  ഒരായിരം  പ്രാവിശ്യമെങ്കിലും  ഞാൻ  നിങ്ങളെ  കൊന്നുകഴിഞ്ഞു ".

അമർന്ന  സ്വരത്തിൽ  ഭാര്യ  പറഞ്ഞു . അവിടെ , അവളിലെ  ഭാര്യ  ആദരണീയയായെന്നു  അന്ന്  മനസ്സിലാക്കീല്ലല്ലോ . എന്നിലെ  ആധിപത്യമോഹിയായ  മണ്ടൻ  പുരുഷൻ  കരുതി  അവൾ  തോൽവി  സമ്മതിച്ചതാണെന്ന് . പക്ഷെ  ജയത്തെ  ഉള്ളിലൊളിപ്പിച്ച്  തോൽവി  പ്രഖ്യാപിച്ച  അവൾ , ' ഭാര്യ ' യെന്ന  സ്ഥാനത്തിന്റെ  മഹനീയത  പറയാതെ  പറയുകയായിരുന്നു .

                                           മുഖമടച്ചുകൊടുത്ത  അടിയിൽ  ചെവിയിൽനിന്നൊഴുകിയ  രക്തത്തുള്ളികൾ  തുടച്ചെടുത്തുകൊണ്ടാണവളതു  പറഞ്ഞത് . മുറിവേറ്റ  കാട്ടുമൃഗത്തിന്റെ  മുരൾച്ചപോലിരുന്നു  സ്വരം . കണ്ണുകളിൽ  ഒരായിരം  സൂര്യന്മാർ  കത്തിക്കാളുന്നുണ്ടായിരുന്നു . അതുകണ്ടപ്പോൾ  കുറെ  ചീഞ്ഞഴുകിയ  തെറിവാക്കുകൾ  കൊണ്ട്  അവളെ  അഭിഷേകം  ചെയ്യാനാണെനിക്കു  തോന്നിയത് . അങ്ങനെതന്നെ  ചെയ്തു . പക്ഷെ  അവളത്  ശ്രദ്ധിച്ചതേയില്ല . പ്രതികരിച്ചുമില്ല . അതുകൊണ്ടുതന്നെ  ആ  അസഭ്യവാക്കുകളത്രയും  എന്റേതുതന്നെയായി  അവശേഷിച്ചു . ഞാൻ  കൊടുക്കുന്നത്  അവൾ  സ്വീകരിച്ചില്ലെങ്കിൽ  പിന്നെ  അത്  എന്റെതുമാത്രമായിരിക്കുമെന്ന്  ചിന്തിക്കാൻ  എത്ര  കാലമെടുത്തു ! 

                                              എന്തിനാവളെ  അത്രമേൽ  ക്രൂശിച്ചത് ? ഈ  ചോദ്യം  ഞാനെന്നോടുതന്നെ  ചോദിച്ചത് ഇപ്പോഴല്ലേ ?  അന്നങ്ങനെ  തോന്നിയില്ലല്ലോ . വിഡ്ഢികളുടെ  സ്വർഗത്തിൽ  കുറെ  മിഥ്യാധാരണകളുമായി  മദിച്ചുനടന്നു . മദ്യം ............. മദ്യമാണെല്ലം  തകർത്തുകളഞ്ഞത്‌ . മദ്യപിച്ചുകഴിഞ്ഞാൽപ്പിന്നെ  കണ്ണിന്  മഞ്ഞനിറമാണ് . സംശയത്തിന്റെ  മഞ്ഞനിറം .അങ്ങനെ  ഭാര്യ  ഒരു  മഞ്ഞസ്ത്രീയായി . ആദ്യമവൾ  പകച്ചു . പിന്നെ  അവിശ്വസ്സനീയതയോടെ  നോക്കി . ശേഷം  എതിർത്തു . ആത്മാഭിമാനത്തിന്  ക്ഷതമേറ്റപ്പോൾ  അവൾ  ശൗര്യത്തോടെ  നേരിട്ടു . പക്ഷെ  എന്റെ  നേരെ  ചൂണ്ടുന്ന  വിരലുകളത്രയും  അരിഞ്ഞുകളയുന്നതായിരുന്നല്ലൊ  എനിക്കിഷ്ടം . അടിച്ചു , തൊഴിച്ചു , മുടിയിൽപ്പിടിച്ച് വലിച്ചിഴച്ചു ..........

                                                                   അവൾ  കരഞ്ഞതേയില്ല . വാചകങ്ങൾ  വാക്കുകളിലേക്ക്‌  ചുരുങ്ങി . ഒടുവിൽ .............. മനസ്സിൽ  അഗ്നിപർവ്വതങ്ങളെ  ഗർഭം  ധരിച്ചുകൊണ്ടവൾ  മൗനത്തിലമർന്നു ..............

"ഞാനൊരാളോട്  സംസാരിക്കണമെങ്കിൽ   അത്  കേൾക്കാനുള്ള  ഏറ്റവും  കുറഞ്ഞ  യോഗ്യതയെങ്കിലും  അയാൾക്ക്‌  വേണം . വാക്കുകളെനിക്കു  വിലപ്പെട്ടതാണ്‌ ."

പരഞ്ഞവസാനിപ്പിച്ചുകൊണ്ടവൾ   തിരിഞ്ഞുനടന്നു . പക്ഷെ  ഞാൻ  യുദ്ധം  നിർത്തിയില്ല . സ്ഥാനത്ത്  ആരുമില്ലാത്തിടത്തോളംകാലം  ഞാനെന്റെ  നിഴലിനോടാണ്‌  യുദ്ധം  ചെയ്യുന്നതെന്ന്  ചിന്തിക്കാൻ  മദ്യമെന്നെ  അനുവദിച്ചിരുന്നില്ലല്ലൊ . 

"സ്നേഹം  ആവശ്യമുള്ളിടത്തേക്ക്   അത്  സ്വയം  ഒഴുകിയെത്തും . ആവശ്യമില്ലാത്തിടത്ത്  അതിന്റെ  ഒഴുക്ക്  നിലക്കുകയും  ചെയ്യും ".

അവളൊരിക്കൽ   ആത്മഗതം  പോലെയാണത്  പറഞ്ഞത് . അതൊരു    മുന്നറിയിപ്പായിരുന്നോ  എന്നറിയില്ല . ഞങ്ങളുടെ  ഇടയിൽ  സ്നേഹത്തിന്റെ  ഒഴുക്കുണ്ടായിരുന്നോ ? ആവോ . ആർക്കറിയാം ! അതെന്നെങ്കിലും  നിലച്ചുപോയതാണൊ ? അതുമറിയില്ല . എങ്ങനെയറിയാനാണ് ? എന്റെ  കണ്ണിൽ  ഭാര്യ  ഒരു  മഞ്ഞ  സ്ത്രീയായിരുന്നല്ലോ .

                                         ഭാര്യ  എന്ന  നിലയിൽ  യാതൊരു  പരിഗണനയും  കൊടുക്കാതെ ......... വേശ്യയെന്നു  വിളിച്ചു , ജീവിതത്തിൽ  നിന്നൊഴിഞ്ഞുപോകാൻ  പറഞ്ഞു , ആത്മഹത്യ  ചെയ്യാൻ  പ്രേരിപ്പിച്ചു , പറിച്ചെറിഞ്ഞിട്ടും  ഇത്തിക്കണ്ണിപോലെ  പിടിച്ചുതൂങ്ങാൻ  നാണമില്ലേ  എന്ന്   ചോദിച്ചു .

എങ്ങനെയാണ്  ഭാര്യയെന്ന  സ്ത്രീ  അതെല്ലാം  സഹിച്ചതെന്ന്  ആലോചിയ്ക്കാൻ  ഇക്കണ്ട  കാലമെടുത്തല്ലോ . ഒറ്റ   വാചകമേ  അവൾ  പറഞ്ഞുള്ളൂ .

"എന്റെ  മക്കൾ  അച്ചനുമമ്മയുമുള്ളവരായിത്തന്നെ  ജീവിക്കണം ".

വല്ലാത്ത  മൂർച്ചയുണ്ടായിരുന്നു  സ്വരത്തിന് . ആത്മരോഷം  രാകി  മൂർച്ചകൂട്ടിയ  ആ  വാക്കുകൾ  ഏൽപ്പിച്ച  പരിക്ക് 
വേദന  വമിപ്പിച്ചത് ഇപ്പോഴല്ലേ ?

കാലിൽ  ആയിരം  സൂചികൾ  കുത്തിയിറക്കുന്നതുപോലെ ........... വേദനയല്ല . സന്തോഷം ......... സംതൃപ്തി ..... ഇത്രയും  പോരാ . ഇനിയുമിനിയും  വേണം . ദേഹമാസകലം   വൃണങ്ങൾ  വരണം . ഓരോ  ഇഞ്ച്  സ്ഥലവും  പുഴുക്കൾ  അരിച്ചു  തീർക്കണം . മുഷിഞ്ഞുനാറിയ  കീറത്തുണികൊണ്ട്  മൂടിയിട്ട്  പുഴുക്കൾക്ക്  സംരക്ഷണം  കൊടുത്തു . എന്നെങ്കിലും  കൊടുത്തോ  ഭാര്യക്കും  മകൾക്കും  ഒരു  സംരക്ഷണം ? മകൾ ? മകളോ ? ഏതു  മകൾ ? പെട്ടെന്ന്   കീറത്തുണി  മാറ്റി  പുഴുക്കളോട്  സൗഹൃദത്തോടെ  പറഞ്ഞു .

"എന്തിനാണിത്ര  താമസം ? വേഗമാകട്ടെ ".

വീണ്ടും  മകൾ ........ എന്റെ .......... എന്റെ  കുഞ്ഞ് ...... ഹോ ! എന്റെ  ദൈവമേ ! നിലത്ത്  കിടന്നുരുണ്ടു . തലമുടി  വലിച്ചുപറിച്ചു . അരിക്കുന്ന  പുഴുക്കളോട്  അലറിവിളിച്ചു .

"ഞാനെന്റെ  ദേഹം  ഇഷ്ടദാനം  തന്നതല്ലേ ? എന്തിനാണിത്ര  അമാന്തം ? തിന്ന് . മത്സരിച്ചു  തിന്ന് ".........

പക്ഷെ  എന്റെ  അലർച്ചക്കുമേലെ  ഭാര്യയുടെ  അലർച്ച  മുഴങ്ങിക്കൊണ്ടേയിരുന്നു .

"ദുഷ്ടാ ..... ഇനി  നീയി  ഭൂമിയിൽ  വേണ്ട ".

കൈയ്യിൽ  വെട്ടുകത്തിയുമായി  പാഞ്ഞടുത്ത  അവൾ  പൊട്ടിത്തെറിച്ച  അഗ്നിപർവ്വതം  പോലെ . കണ്ണിൽ  നിന്നുംതിളക്കുന്ന  ലാവ  ഒഴുക്കികൊണ്ട് . മദ്യത്തിന്റെ  ലഹരിയിൽ  അന്തംവിട്ടു  ഒന്നിനുമാവാതെ  നിന്ന  നിമിഷം  അവളുടെ  കൈയ്യിലെ  വെട്ടുകത്തി  ഉയർന്നുതാണു . ഒഴിഞ്ഞുമാറിയത്‌  കൊണ്ട്  കൈയ്യിലാണ്  വെട്ടുകൊണ്ടത് .രക്തമൊലിക്കുന്ന  കൈയ്യുമായി  ഇറങ്ങിയോടുമ്പോൾ  മദ്യത്തിന്റെ  ലഹരി  തീർത്തും  വിട്ടൊഴിഞ്ഞിരുന്നു . അല്പദൂരം  മാത്രം  ഓടി . തളർന്നുവീണപ്പോൾ  പിറകിലെവിടെയോനിന്നു  അഗ്നിപർവ്വതസ്ഫോടനങ്ങൾ  കേൾക്കാമായിരുന്നു . നാട്ടുകാർ  പിടികൂടി  പോലീസിലേൽപ്പിക്കുമ്പോഴും , പോലീസിന്റെയും  കോടതിയുടെയും  ചോദ്യങ്ങൾക്ക്  പരസ്പരബന്ധമില്ലാതെ   മറുപടി  പറയുമ്പോഴും  മനസ്സിൽ  വിവിധവിചാരങ്ങളായിരുന്നു . ജയിലിലടച്ചാൽ  കുറെ  നാൾ  കഴിയുമ്പോൾ  മോചിപ്പിക്കും . അതുവേണ്ട . പിന്നെ  ആത്മഹത്യയെക്കുറിച്ച്  ചിന്തിച്ചു . ഒറ്റ  നിമിഷംകൊണ്ടെല്ലാം  തീരും . അതും  വേണ്ട . നീറിനീറി  ഇഞ്ചിഞ്ചായി  മരിയ്ക്കണം . അതാണെനിക്ക്  വേണ്ടത് .

                                                     മകളെ  പീഡിപ്പിക്കാൻ  ശ്രമിച്ച  അച്ഛൻ !....... ദൈവമേ ! ഞാനാണോ  ആ  അച്ഛൻ ? ഞാനാണോ ? എന്താണ്  ഞാൻ  ചെയ്തത് ? എന്താണ്  സംഭവിച്ചത് ? ആരോടാണത്  പറയുക ? ആരാണത്  വിശ്വസിക്കുക ? മദ്യത്തിന്റെ  ലഹരിയിൽ  മകളെ .............. അമ്മയോളം  വളർന്ന  മകളെ ........... എന്റെ   ദൈവമേ ! ആരോടാണ്  ഞാനൊന്ന്  പറയുക ? പിറകിൽ  നിന്ന്  വട്ടം  പിടിക്കുമ്പോൾ ............. മകളാണെന്നറിഞ്ഞില്ല . അമ്മയുടെ  നിശാവസ്ത്രമാണ്  അവളണിഞ്ഞിരുന്നത് . ഭര്യയാണെന്നൊർത്താണ്‌ ........

                                                      അലറിക്കരഞ്ഞുകൊണ്ട്  തിരിഞ്ഞ  മുഖം  കണ്ടപ്പോൾ ......... എന്റെ  ദൈവമേ ! എന്റെ  കുഞ്ഞ് ......... നടുക്കത്തോടെ  പിന്നോട്ടു  മാറുമ്പോൾ ........... മദ്യത്തിന്റെ  ലഹരി  നിമിഷനേരം  കൊണ്ട്  ഊർന്നുപോയി .

"മോളെ , അച്ഛനറിഞ്ഞില്ല ".........

തൊഴുകൈയ്യോടെ  മകളുടെ  മുന്നിൽ . എനിക്ക്  ചെവി  തരാതെ  ഭയത്തോടെ  അലരിക്കരഞ്ഞ  മകളെ  നോക്കി  സ്തംഭിച്ചുനിന്നപ്പോൾ ......... സ്വന്തം  കുഞ്ഞിനെ  രക്ഷിക്കാൻ  ഏതറ്റം  വരെയും  പോകുന്ന , ആരെയും  സംഹരിക്കുന്ന  അമ്മ  എന്ന  സത്യം ......ഭാര്യ  എന്റെ  നേരെ  വെട്ടുകത്തി  വീശുമ്പോൾ ......... ആ  അവസ്ഥയിലും  അവളിലെ  അമ്മയെ  ജീവിതത്തിലാദ്യമായി  എന്റെ  മനസ്സ്  തൊഴുതു . പിന്നെ  ഞാൻ  എനിക്ക്  വേണ്ടി  ശബ്ദിച്ചില്ല . നിസ്സഹായത  വെളിപ്പെടുത്തിയില്ല . നിരപരാധിത്വം  തെളിയിക്കാൻ  ശ്രമിച്ചുമില്ല .

                                                      ചോദ്യങ്ങൾക്ക്  പരസ്പരബന്ധമില്ലാതെ  മറുപടി  പറഞ്ഞപ്പോൾ , ഭ്രാന്തഭിനയിച്ച്  അക്രമം  കാട്ടിയപ്പോൾ ........... എന്റെ  ശിക്ഷ  ഞാൻ  സ്വയം  വിധിക്കുകയായിരുന്നു . ആക്രമണകാരിയായ  ഭ്രാന്തനെ  ഭ്രാന്താശുപത്രിയിൽ  ചങ്ങലക്കിട്ടു . എത്രനാളുകളായി ? മാസങ്ങൾ ? വർഷങ്ങൾ ? അറിയില്ല . ആരുടെയും  ഒരു  വിവരവുമറിയില്ല . ആരും  അന്വേഷിച്ച്  വന്നിട്ടുമില്ല . അത്രയും  നന്ന് .

                                                       കാലിലെ  വൃണത്തിൽ  അരിച്ച  ഓരോ  പുഴുക്കളോടും  നന്ദി  പറഞ്ഞു . അറിയാതെയാണെങ്കിലും  ഒരു  നിമിഷം  ഞാനെന്റെ  കുഞ്ഞിനെ  ദുരുദ്ദേശത്തോടുകൂടി  സ്പർശിച്ചതിന്  സ്വയം  വിധിച്ച  ശിക്ഷയാണിത് . എന്റെ  ഓരോ  ജീവാണുവിലും  പുഴുവരിക്കണം . അരിച്ചരിച്ച്  തീർക്കണം .

"ഒരു  പുരുഷാവയവത്തിൽ  നിന്നല്ല . പുരുഷന്റെ  സ്നേഹത്തിൽ  നിന്നാണ്  അമ്മയുടെ  ഗർഭപാത്രത്തിൽ  ഒരു  കുഞ്ഞ്  പിറക്കേണ്ടത് ".

എന്നോ  ഒരിക്കൽ  ഭാര്യ  പറഞ്ഞ  വാക്കുകൾ . ഒരു  മന്ത്രധ്വനിപോലെ  ചുറ്റും ..............

                                                      വളർന്നിറങ്ങിയ  താടിരോമങ്ങൾക്കിടയിലൂടെ  ഒഴുകിയിറങ്ങിയ  വെള്ളത്തുള്ളികൾ ............... വരണ്ടുണങ്ങിയ  കണ്ണുകളിൽ  നിന്നും .......... ഇടയ്ക്കിടെ  പെയ്യുന്ന  വേനൽമഴ  പോലെ ............... തുടച്ചില്ല . ദൈവത്തിന്റെ  താഴ് വരയിലത്   വീണ്  ചിതറി ....................



                                         ____________________________

2014 ഏപ്രിൽ 8, ചൊവ്വാഴ്ച

0 അഭിപ്രായ(ങ്ങള്‍)
(പ്രണയത്തെക്കുറിച്ച് ചർച്ചയിൽ നിന്നും.........ഞാൻ പറഞ്ഞ ചില അഭിപ്രായങ്ങൾ....)പ്രണയം ദിവ്യമായൊരു അനുഭൂതിയാക്കണൊ അതോ ഭ്രാന്തമായൊരു ലഹരിയാക്കണോ എന്ന് അതിൽ ഉൾപ്പെടുന്നവർക്ക് തീരുമാനിയ്ക്കാവുന്നതേയുള്ളു എന്ന് ഞാൻ മുൻപേ പറഞ്ഞു .  സ്ത്രീപുരുഷബന്ധം എങ്ങനെയൊക്കെ നിർവചിച്ചാലും ,   അതിനൊരു പ്രകൃതിനിയമമുണ്ട് .  അതിനിപ്പുറം നമ്മൾ കൊടുത്തിരിയ്ക്കുന്ന മറ്റൊരു നിയമാവലിയുമുണ്ട് .  ' മാംസനിബദ്ധമല്ല അനുരാഗം '  എന്ന കവിവചനം അവിടെ നിൽക്കട്ടെ.  ഒരു സ്ത്രീയും പുരുഷനും തമ്മിൽ അടുക്കുമ്പോൾ ,  അത് പ്രണയത്തിലേയ്ക്ക് വഴിമാറുമ്പോൾ ---  മാനസികതലത്തിൽ നിന്നും വളർന്നുവളർന്ന് അനുകൂലസാഹചര്യത്തിൽ  അത് ശാരീരികതലത്തിലെയ്ക്ക് എത്തി നിൽക്കുമെന്നത്  പ്രകൃതിനിയമം .  പക്ഷെ, അവിടെ നമ്മൾ ചില   ' വിലക്കുകൾ '  വച്ചിട്ടുണ്ട് എന്നുള്ളത്  നമ്മുടെ  നിയമം.  അപ്പോൾ ,  പ്രകൃതിനിയമം അനുസരിയ്ക്കണോ അതോ നമ്മുടെ നിയമം അനുസരിയ്ക്കണമോ എന്ന് നമുക്ക് തന്നെ തീരുമാനിയ്ക്കാം.ഒരു പ്രണയം, മാനസികതലത്തിൽ നിന്നും വളർന്ന് ശാരീരിക തലത്തിലെത്തിയാൽ , അത് ആ ബന്ധത്തിന്റെ ഉത്തുംഗശൃംഗമാണെന്ന്  പറയാം.  അതിന് മുകളിലേയ്ക്ക് ഇനി ഒന്നുമില്ല .  ഏറ്റവും മുകളിലെത്തിയാൽ എപ്പോഴെങ്കിലും താഴത്തോട്ടുപോന്നല്ലെ തീരൂ?  അപ്പോൾപ്പിന്നെ ആ ബന്ധം തീർച്ചയായും  താഴേയ്ക്കാണ് .  കാരണം ,  പിന്നെയതിൽ  എന്തിരിയ്ക്കുന്നു ?  അതിനാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.  അത് പ്രകൃതി നിയമമാണ്.  അവിടെയാണ് നാം നമ്മുടെ നിയമങ്ങൾ കൈയ്യിലെടുക്കേണ്ടത് .  ബന്ധങ്ങൾ നല്ല രീതിയിൽ നിലനിന്നുപോകാൻ വേണ്ടിയാണ് നാം ചില  ' അരുതുകൾ '  സൃഷ്ടിച്ചിരിയ്ക്കുന്നത് .  ബുദ്ധിപൂർവ്വം ചെയ്യേണ്ടത് ഇതുതന്നെയാണ്.  പ്രണയം മനസ്സിലെ അനുഭൂതിയിൽ നിന്നും, ശരീരത്തിന്റെ ലഹരിയിലേയ്ക്ക് എത്തിയ്ക്കാതെ ശ്രദ്ധിയ്ക്കുക .  അങ്ങനെ എത്താത്തിടത്തോളം കാലം, പ്രണയം അനുഭൂതിയായും ആവേശമായും എന്നും നിലനിൽക്കും .  എത്ര സ്നേഹിച്ചാലും മതിയാവാതെ ,   "സ്നേഹിച്ചു തീർന്നില്ല  ഞാൻ,  ഇനിയുമുണ്ട് സ്നേഹിയ്ക്കാനെനിയ്ക്ക് ബാക്കി "   എന്ന തോന്നലിൽ നിരന്തരം സ്നേഹിച്ച്ചുകൊണ്ടെയിരിയ്ക്കും .  കാരണം ,  അതൊരിയ്ക്കലും പൂർണ്ണതയിലെത്തുന്നില്ലല്ലോ .  ഇനിയതല്ല , തിരിച്ചാണ് സംഭാവിയ്ക്കുന്നതെങ്കിൽ,  പ്രണയം അവിടെ തീരും   അത്രതന്നെ ...  ദാമ്പത്യത്തിൽ  പ്രണയം നിലനില്ക്കാത്തത് ,  ഒരുപരിധിവരെ  ഇതുകൊണ്ടുതന്നെയാണ് .  ദാമ്പത്യത്തിൽ,  ഒരു ഭർത്താവിന് കാമുകനാവാനോ , ഭാര്യയ്ക്ക് കാമുകിയാവാനോ ഒരിയ്ക്കലും കഴിയുന്നില്ല .  കാരണം ,  അവരെല്ലാം അനുഭവിച്ചുതീർത്തുകഴിഞ്ഞു.  ഒന്നും ബാക്കിയില്ല.  പിന്നെ കുറെ ആവർത്തന വിരസതകൾ മാത്രം.  ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ പുതുമകൾ നിലനിർത്താൻ ( എല്ലാ രീതിയിലും ) ശ്രമിച്ചാൽ പ്രണയം കുറെ നാൾ കൂടി നിലനിൽക്കും .  അത്രതന്നെ .  ( എന്റെ വാക്കുകൾ അതിര് കടന്നു പോകുന്നെങ്കിൽ ക്ഷമിയ്ക്കുക. ഞാൻ കഴിയുന്നത്ര സൂക്ഷിച്ചാണ് പറയുന്നത്. )....   ...
പ്രണയവിവാഹം  90% പരാജയപ്പെടുന്നതിന് കാരണവും ഇതുതന്നെയാണ് .  അതായത് ,  വിവാഹത്തിനു മുൻപുണ്ടായിരുന്ന  പ്രണയം , വിവാഹശേഷം നിലനിർത്താൻ കഴിയുന്നില്ല.  അതിന് കുറെ പാടുപെടേണ്ടിവരും.  ദാമ്പത്യത്തിൽ പ്രണയം നിലനിർത്താൻ  കഴിയാത്തതുകൊണ്ടാണ് പല സ്ത്രീപുരുഷന്മാരും ദാമ്പത്യത്തിനു പുറമേ പ്രണയമന്വേഷിയ്ക്കുന്നത് .  പരസ്പരം സ്നേഹത്തോടെ ഒരു ചേർത്തുപിടിയ്ക്കൽ,  പരിലാളനം,  സ്നേഹത്തിന്റെയൊരു   കൊക്കുരുമ്മൽ  ,  സ്നേഹമർമ്മരങ്ങൾ .....ഇതൊക്കെ  എല്ലാ സ്ത്രീപുരുഷന്മാരും  ഒരുപാട് ആഗ്രഹിയ്ക്കുന്നുണ്ട് .പക്ഷെ , ദാമ്പത്യത്തിൽ 90% വും കുറെ ആവേശപ്രകടനങ്ങളും , കടമതീർക്കലുകളുമല്ലാതെ  മറ്റൊന്നും ഉണ്ടാകുന്നില്ല.  അതുകൊണ്ടാണ് മടുപ്പും വിരസതയും പെട്ടെന്ന് കടന്നുവരുന്നത്.   ' താലി '  കുറെ നിബന്ധനകളുടെ ലോഹരൂപമായതിനാലും ,  സമൂഹം, കുടുംബം ,  മക്കൾ , ഇവയൊക്കെ വളരെ പ്രധാന്യമർഹിയ്ക്കുന്നതിനാലും   പല ദാമ്പത്യങ്ങളും,   ഇഴഞ്ഞും വലിഞ്ഞും  മുന്നോട്ട് നീങ്ങുന്നു.  പല ഭാര്യാഭർത്താക്കന്മാരുടെ  ഇടയിലും വളരെ ആഴത്തിലുള്ള ഒരു ആത്മബന്ധം നിലനിൽക്കുന്നു  എന്നത് ഞാൻ മറക്കുന്നില്ല.  പക്ഷെ,  അവിടെയും  പ്രണയമുണ്ടോ  എന്ന് സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.  പരസ്പരം ഒരുപാട് സ്നേഹിയ്ക്കുന്നു  എന്ന് നമുക്ക് പ്രത്യക്ഷത്തിൽ തോന്നുന്ന ദമ്പതിമാരിൽ പലരും ദാമ്പത്യത്തിന്  പുറത്ത് പ്രണയമന്വേഷിയ്ക്കുന്നതിന്റെ കാരണവും ഇതാണ് .  എനിയ്ക്ക് പലപ്പോഴും തോന്നിയിട്ടുള്ള കാര്യം, പ്രണയിയ്ക്കുന്നവർ തമ്മിൽ ഒരിയ്ക്കലും വിവാഹം കഴിയ്ക്കരുത് എന്നാണ് . കഴിച്ചാൽ ആ നല്ലോരു ബന്ധം അതോടെ തീരും .  മറിച്ചായാൽ , ഇടയ്ക്കിടെ അതോർത്ത് ഒന്ന് നൊമ്പരപ്പെടാനും ,  അതൊരു   മയിൽപ്പീലിത്തുണ്ടായി  മനസ്സിൽ  സൂക്ഷിയ്ക്കാനും ,  ഇടയ്ക്കിടെ എടുത്ത് അരുമയോടെ ഒന്ന് തഴുകാനും കഴിയും .  ജീവന്റെ അവസാന തുടിപ്പും നിലയ്ക്കുന്നതുവരെ അത് നിലനിൽക്കുകയും  ചെയ്യും ...............  ഞാൻ   ഈ  പറഞ്ഞതെല്ലാം  എന്റെ  എളിയ  അഭിപ്രായങ്ങൾ  മാത്രമാണ് .  തെറ്റുണ്ടെങ്കിൽ ,  എന്റെ  ചങ്ങാതിമാർ  എന്നോട്  ദയവായി  ക്ഷമിയ്ക്കുക.


                                                  Permalink Reply by ശിവനന്ദ on Saturday
Delete
പ്രണയം എന്നും മനോഹരമായൊരു അനുഭൂതി തന്നെയാണ് . പ്രണയം  ഒരുപാട് മുകളിൽത്തന്നെയുമാണ് . അതിന് ഉദാത്തമായൊരു ഭാവം നല്കേണ്ടത് , പ്രണയിയ്ക്കുന്നവർ തന്നെയാണ്.  പരസ്പരം കാണാതെ തീവ്രമായി പ്രണയിയ്ക്കുന്നവർ ധാരാളമുണ്ട് താനും.   പ്രണയം എന്ന  ഭാവം എന്നും മനസ്സിൽ സൂക്ഷ്യ്ക്കുന്ന ആളാണ്‌  ഞാനും. വളരെ മഹത്തായ ഒരു അർത്ഥതലം തന്നെയാണ്  ഞാനതിന് കൊടുത്തിരിയ്ക്കുന്നതും .  അതുകൊണ്ടുതന്നെ പ്രണയത്തെ വളരെ സൂക്ഷ്മതയോടെയാണ്  ഞാൻ സമീപിയ്ക്കുന്നതും. ഒരു വിരൽത്തുമ്പിൽപ്പോലും തൊട്ട് അശുദ്ധമാക്കാത്ത എന്റെ   പ്രണയവഴികളിലൂടെ    കടന്നുപോന്നവളാണ്  ഞാനും .   . അത്, അത്രയും ശ്രദ്ധിച്ചത് കൊണ്ടുതന്നെയാണ് .   പക്ഷെ ,  ,   സ്ത്രീപുരുഷബന്ധം ( രക്തബന്ധം ഒഴിവാക്കുക )  അനുകൂലസാഹചര്യത്തിൽ എങ്ങനെവേണമെങ്കിലും മാറി മറിയാം  എന്ന് മാത്രമേ ഞാൻ പറഞ്ഞുള്ളൂ. അതൊന്ന്  ശ്രദ്ധിച്ചാൽ ബന്ധങ്ങൾ എന്നും നല്ല രീതിയിൽ കൊണ്ടുപോകാം എന്നും ഞാൻ പറഞ്ഞു . സ്ത്രീപുരുഷന്മാർ തമ്മിൽ സംവദിയ്ക്കുമ്പോൾ ,,,  സമൂഹം,  സംസക്കാരം,  കാഴ്ച്ചപ്പാടുകൾ എന്നിവ നമുക്ക് ചില മുന്നറിയിപ്പുകൾ തരുന്നുണ്ട്.  ' ഇവൻ  അല്ലെങ്കിൽ ഇവൾ , സഹോദരസ്ഥാനീയനാണ്‌ ,  മാതൃ സ്ഥാനീയയാണ് , പുത്രീസ്ഥാനീയയാണ് ,, അത് അങ്ങനെയേ പാടുള്ളൂ '   എന്നൊക്കെ.  തർക്കമില്ലല്ലോ   ആർക്കും  ?  നമ്മളത്  കഴിയുന്നത്ര  ശ്രദ്ധിയ്ക്കുകയും  ചെയ്യുന്നു.  പക്ഷെ അതെല്ലാം മാറ്റിനിർത്തി , സ്ത്രീയും പുരുഷനും എന്ന നിലയിലേയ്ക്ക് മാത്രം മാറുമ്പോൾ ,  അവിടെ ഒരു ദിവ്യത്വവും ഇല്ല.  വെറും പച്ച മനുഷ്യർ  മാത്രം. അങ്ങനെയാവാതിരിയ്ക്കാനാണ് നാം ചില വിലക്കുകൾ  വച്ചിരിയ്ക്കുന്നത് ...എന്നാണ്  ഞാൻ പറഞ്ഞത്. ഇതെന്റെ  ശക്തവും വ്യക്തവുമായ അഭിപ്രായമാണ്. അവസാനത്തെതുമാണ് ..

2014 മാർച്ച് 27, വ്യാഴാഴ്‌ച

മഞ്ഞ് പൂത്ത വെയിൽമരം.

2 അഭിപ്രായ(ങ്ങള്‍)
                                              മഞ്ഞ് പൂത്ത വെയിൽമരം.
                                             --------------------------------
                                                                                                       ശിവനന്ദ .


                                           അയാൾ കുറെ നേരമായി കണ്ണാടിയുടെ മുന്നിലിരിയ്ക്കുന്നു . എത്ര ഒരുങ്ങിയിട്ടും മതിയാകുന്നില്ല .  അല്ലെങ്കിൽ ഈ ആണുങ്ങൾക്കെന്താ ഇത്ര ഒരുങ്ങാൻ ?  ഇത്തിരി പൗഡർ പൂശണം, മുടിയൊന്നൊതുക്കണം , നല്ല വസ്ത്രം ധരിയ്ക്കണം ...അതിലപ്പുറം ഒന്നും ചെയ്യാനില്ലല്ലോ എന്ന് തെല്ല് നിരാശയോടെയാണ് അയാൾ  ഓർത്തത് .  സത്യത്തിൽ ഈ സ്ത്രീകളാണ് ഭാഗ്യവതികൾ .  കണ്മഷിയിൽ ,  സിന്ദൂരക്കുറിയിൽ , വസ്ത്രങ്ങളിൽ,  കൈകാൽ നഖങ്ങളിൽ...ഒക്കെ എന്തെന്ത് പുതുമകൾ പരീക്ഷിയ്ക്കാം  അവർക്ക് ..!


                                                           
 മൊബൈലിൽ വിളി വല്ലതും വന്നോ ?അയാള് ആകാംക്ഷയോടെ നോക്കി.  ഇല്ല...      എന്താണിവൾ വിളിയ്ക്കാത്തത് ?  അങ്ങോട്ട് വിളിയ്ക്കണോ ?  വേണ്ട .  ചെന്നിട്ട് വിളിയ്ക്കാം.  അതാ നല്ലത്.  എന്തായാലും പോയേക്കാം.  കണ്ണാടിയിൽ ഒന്നുകൂടി നോക്കി തൃപ്തി വരുത്തി.  മുടി പ്രണയത്തോടുകൂടി  ഒന്ന് പിറകോട്ട് തഴുകിയൊതുക്കി .  ഷർട്ടിൽ എവിടെയെങ്കിലും ചുളിവുകളുണ്‍ടൊ എന്ന് ഒന്നുകൂടി പരിശോധിച്ചു.  കോളർ ശരിയാക്കി.  ഷൂസിന്റെ ലേസ്  മുറുക്കിക്കെട്ടി.   പെർഫ്യൂം  അടിച്ചു.   ഒരെണ്ണം   അടിച്ചിട്ട്  തൃപ്തിയാവാതെ   മറ്റൊരെണ്ണം   കൂടി  അടിച്ചു .   വിദേശ പെർഫ്യൂമുകളുടെ   ഒരു   മേളം   തന്നെയുണ്ട്   വീട്ടിൽ  .   തൃപ്തിയായി .   ഇനിയിറങ്ങാം .


കാറിന്റെ ചാവിയെടുത്ത് കൈവിരലിലിട്ട് കറക്കി ,  ഊർജ്ജസ്വലതയോടെ  ഇറങ്ങി.   കാറിന്റെ കണ്ണാടിയിലും കൂടി ഒന്ന് നോക്കി തൃപ്തനായപ്പോഴെയ്ക്കും അയാളുടെ ചുണ്ടിൽ അറിയാതൊരു  ചിരിയൂറി .


" ഇത്രമേൽ  മണമുള്ള  പൂവാണ് നീയെന്ന്
ആത്മസഖി ഞാനറിയുവാൻ വൈകിയോ.."


ഈസ്റ്റ് കോസ്റ്റ്  വിജയന്റെ  പ്രണയഗാനം  മെല്ലെ  മൂളിക്കൊണ്ട്  വണ്ടിയെടുത്തപ്പോൾ  അയാൾ  അതിശയത്തോടെ  ഓർത്തു .  തനിയ്ക്ക് പാടാൻ  അറിയുമായിരുന്നില്ലല്ലോ  !   അതിനയാൾ തന്നെ  ഉത്തരവും  കണ്ടുപിടിച്ചു.


" പാടാത്ത വീണയും പാടും ....
പ്രേമത്തിൻ  ഗന്ധർവ്വ വിരൽ തൊട്ടാൽ
പാടാത്ത മാനസവീണയും  പാടും........"


സ്റ്റിയറിങ്ങിൽ താളം  പിടിച്ച്  വളരെ  ലാഘവത്തോടെ  അയാള്  വണ്ടിയോടിച്ചു.   പാർക്കിൽ  വരാമെന്നാണ്  പറഞ്ഞത് .   കാത്തിരിയ്ക്കേണ്ട  സ്ഥലവും  പറഞ്ഞുകൊടുത്തിട്ടുണ്ട് .


" ഇഷ്ടം  എനിയ്ക്കിഷ്ടം.....
ആരോടും  തോന്നാത്തൊരിഷ്ടം ...
ആദ്യമായ്  തോന്നിയൊരിഷ്ടം ......"


ഓ....!   ഇന്ന്  പാടി  മരിയ്ക്കും .  ....!   തെല്ല്  തമാശയോടെ  അയാളോർത്തു .


 പാർക്കിന്  മുന്നിൽ  വണ്ടിയൊതുക്കി .   പോക്കറ്റിൽ  നിന്ന് ചീപ്പെടുത്ത്   കാറിന്റെ  കണ്ണാടിയിൽ  നോക്കി  അയാൾ   തലചീകി .   മൊത്തത്തിൽ  ഒന്ന്  ശ്രേയസ്  വരുത്തി .   പെർഫ്യൂമിന്റെ  വാസന   പോയോ ?   സ്വയമൊന്ന്  പരിശോധിച്ച്  അയാൾ  കാറിന്  പുറത്തിറങ്ങി .   പറഞ്ഞപ്രകാരം  പാർക്കിലെ   ചാരുബഞ്ചിൽ  പോയിരുന്നു.   മൊത്തത്തിലൊരു  വിഹഗവീക്ഷണം  നടത്തി .   വന്നോ ?   വരുന്നുണ്ടോ ?


അയാൾ  ഓർത്തു . .....അല്ല ,  ഓർക്കാനിപ്പോൾ  മറ്റൊന്നുമില്ലതാനും .   കാത്തിരിപ്പ്  മടുപ്പിയ്ക്കുമോ  എന്ന്  ഭയന്ന്  അയാൾ  ഓർക്കാൻ  തുടങ്ങി .   സരയുവിനെ  പരിചയപ്പെട്ടതുമുതലുള്ള  കാര്യങ്ങൾ ......ഒരു  ചാറ്റ് സൗഹൃദമായിരുന്നു  അത് .   ചാറ്റ്റൂമിൽ  കയറിയാൽ  ഗോപുവും സരയുവുമല്ലാതെ  ഈ  ഭൂമിയിൽ   മറ്റാരുമില്ലെന്ന്  തോന്നിയിരുന്നു .   സങ്കടവും ,  സന്തോഷവും ,  സൗഹൃദവും  പങ്കുവച്ച്  ,   അവസാനം  അത്  പ്രണയത്തിലേയ്ക്ക്  വഴിമാറിത്തുടങ്ങിയപ്പോൾ  രണ്ടുപേരും  പരസ്പരം  ഓർമ്മിപ്പിച്ചു  .


"നമ്മൾ  സ്വയമൊന്ന്  നിയന്ത്രിയ്ക്കണം .   ഈ  പോക്ക്  ശരിയല്ല .  "


ഈ  പോക്ക്  ശരിയല്ലെന്ന്  രണ്ടുപേരും  അംഗീകരിച്ചു .   പക്ഷേ  പോക്കിന്  മാത്രം  വ്യത്യാസമൊന്നുമുണ്ടായില്ല .   ഒരടി  പിന്നോട്ട്  വയ്ക്കുമ്പോൾ  രണ്ടടി  മുന്നോട്ട്  വച്ച്  പ്രണയവഴികൾ ....അവസാനം  ഫോണ്‍ നമ്പറും   കൈമാറി .   സരയുവിന്റെ തേനൂറുന്ന   മധുരസ്വരം  കോരിത്തരിപ്പിയ്ക്കുന്നതായിരുന്നു  എന്നയാൾ  ഓർത്തു .   അത്  പറഞ്ഞപ്പോൾ  അവൾ  പറഞ്ഞു .


" ശബ്ദം  കേട്ട്  എന്നെ വിലയിരുത്തണ്ടാട്ടോ ...മാധവിക്കുട്ടീടെ  സ്വരം  മരിയ്ക്കുന്നതുവരെ  എന്ത്  നല്ലതായിരുന്നു !   '


അയാളുടെ  ശബ്ദത്തിന്  വളരെ  ഗാംഭീര്യം ഉണ്ടെന്ന്   അവൾ  പറഞ്ഞത്  അയാൾക്ക്  വളരെ  സുഖിച്ചു.


 അവസാനം  പരസ്പരം  കാണണമെന്ന്  തോന്നിത്തുടങ്ങി .   പിന്നെയങ്ങോട്ട്  മുൻകൂർജാമ്യങ്ങളുടെ   കോലാഹലമായിരുന്നു .


" എന്നെ കാണാൻ  അത്ര  ഭംഗിയോന്നുമില്ലാട്ടോ "


അവൾ  പറഞ്ഞു .  അയാളത്  നിസ്സരവത്കരിച്ച്ചു .


" അതിന്  ഞാൻ  നിന്റെ  ശരീരത്തെയല്ലല്ലോ  ,  മനസ്സിനെയല്ലേ  സ്നേഹിച്ചത് ? "


" കണ്ടാലെന്നെ   ഇഷ്ടാല്ലാണ്ടാവോ  ? "


അവൾക്ക്   പേടി.


" അങ്ങനെ നീ സംശയിയ്ക്കുന്നോ ?  എന്റെ സ്നേഹത്തിൽ  നിനക്ക്  വിശ്വാസമില്ലേ ?  "


" ഉണ്ട്.  മറ്റെന്തിനെക്കാളും..എന്നാലും ...."


" ഒരെന്നാലുമില്ല.   എന്റെ പേടി ,  നിനക്കെന്നെ  ഇഷ്ടമായില്ലെങ്കിലോ  എന്നാണ് ."


" ഒരിയ്ക്കലുമില്ല  ഗോപു....നീയെങ്ങനെയിരുന്നാലും  എനിയ്ക്ക്  വിഷയമല്ല .  നിന്റെ  സ്നേഹം......നിന്റെ  ശബ്ദം.....നിന്റെ വാക്കുകൾ .....ഇനിയിപ്പോ  നീ  തൊണ്ണൂറ്  കഴിഞ്ഞ  വൃദ്ധനായാൽപ്പോലും  നിന്നെയെനിയ്ക്ക്   വെറുക്കാനാവില്ല  ഗോപൂ...അത്ര  ഞാൻ സ്നേഹിയ്ക്കുന്നു  നിന്നെ......"


പ്രണയാതുരമായിരുന്നു  അവളുടെ  സ്വരം...


" എനിയ്ക്കുമതെ  ".


അയാളും  മനസ്സുകൊണ്ട്  ഒപ്പ്  വച്ചു .


" എനിയ്ക്ക് പതിനേഴ്  വയസ്സോന്നുമാല്ലാട്ടോ  ഗോപൂ .."


അവൾ  വീണ്ടും  ആശങ്കപ്പെട്ടു .  അയാൾ സമാധാനിപ്പിച്ചു .


"എഴുപതായിക്കോട്ടെ..അതിനെന്താ ? "


ഇതൊക്കെ   ചാറ്റ് സൌഹൃദങ്ങളിലെ   സ്ഥിരം  ഡയലോഗുകളാണല്ലൊ  എന്നയാൾ  ഓർക്കാതിരുന്നില്ല .   മനപ്പൂർവ്വം  അതങ്ങ്  മറന്നുകളയുകയും  ചെയ്തു ..  ഏറ്റവും   സങ്കടം  തോന്നിയത്,  അവളുടെ  മറ്റൊരു  ചോദ്യം  കേട്ടപ്പോഴാണ് .


" വിശ്വസിയ്ക്കാമോ  എനിയ്ക്ക് ?   ചതിയ്ക്ക്യോ  എന്നെ ? മറ്റുള്ളോരുടെ   മുന്നിൽ ചീത്തയായി  ചിത്രീകരിയ്ക്ക്യോ  ?  ..."


വല്ലാതെ വിഷമം   തോന്നി.  സ്ത്രീജന്മങ്ങൾ  ഉള്ളിടത്തോളം   കാലം   ഈ സംശയം   എന്നും  അവരുടെ   കൂടെയുണ്ടാകുമെന്നും    തോന്നി.   നനുത്ത   സ്വരത്തിൽ  അവൾ  വീണ്ടും   പറഞ്ഞു .


" വേണ്ടെങ്കിൽ   വിട്ടുകളഞ്ഞോളൂ .   പക്ഷെ   ഒരു  മോശക്കാരിയായി   കാണരുത് .  ആരോടുമങ്ങനെ   പറയുകയുമരുത് ...."


ഒന്ന്  നിർത്തി   അവൾ   വീണ്ടും  പറഞ്ഞു.....

" പല   പുരുഷന്മാരും   അങ്ങനെയാണെന്ന്   കേട്ടിരിയ്ക്കണു .  എനിയ്ക്കറിയില്ല . "


" കഷ്ടം....!  സരയൂ...."


അങ്ങനെ  അവളെയൊന്ന്   വിളിയ്ക്കാനല്ലാതെ   മറ്റൊന്നിനും  കഴിഞ്ഞില്ല .  അവളങ്ങനെ   ചിന്തിച്ചതിൽ  തെറ്റ്   പറയാനില്ല .   കാലമതാണ് .   ആ   ചെറുഭയം   അവളുടെ   സ്ത്രീത്വത്തിന്   അഴക്   കൂട്ടിയെന്ന്   തോന്നി .   ....


 സത്യം   പറഞ്ഞാൽ  ,  അവൾക്ക്   എന്ത്  പ്രായമുണ്ടെന്നറിയാൻ  ആഗ്രഹമുണ്ടായിരുന്നു .  അതിന്  വേണ്ടി   ഒന്നുമറിയാത്ത   മട്ടിൽ തിരിച്ചും   മറിച്ചും  പല   ചോദ്യങ്ങളും   അവളോട്   ചോദിച്ചു .   പക്ഷേ   അവളുടെ   ഉത്തരങ്ങളിൽ   നിന്നും    വ്യക്തമായി    ഒന്നും   മനസ്സിലാക്കാൻ   കഴിഞ്ഞില്ല .   അവളുടെ   ആകാംക്ഷയും   പ്രകടമായിരുന്നു .


" ഞാനങ്ങനെ   തീരെ   ചെറുപ്പമൊന്നുമല്ല   സരയൂ....."


അവൾ   ചോദിച്ചതും ,  ചോദിയ്ക്കാൻ   പോകുന്നതുമായ  എല്ലാ  ചോദ്യങ്ങൾക്കുമുള്ള   ഉത്തരമായിരുന്നു   അത് .   എന്തായാലും   ഇന്ന്  എല്ലാ  ചോദ്യങ്ങൾക്കുമുള്ള  ഉത്തരം  കിട്ടും .   ഇന്ന്  പരസ്പരം   കാണാൻ  പോകുകയാണ് .   ആകാംക്ഷ   കൊണ്ട്   അയാൾക്ക്  വീർപ്പുമുട്ടലനുഭവപ്പെട്ടു .    വാച്ച്   നോക്കി .  പറഞ്ഞ   സമയം   കഴിഞ്ഞിരിയ്ക്കുന്നു .   എന്താണിവൾ   വരാത്തത് ?   ഒന്ന്   വിളിച്ചു നോക്കിയാലോ  ?   അയാൾ   ആശങ്കയോടെ   ഫോണെടുത്ത്   അവളുടെ   നമ്പർ   ഡയൽ   ചെയ്തു .   തൊട്ടടുത്തുനിന്നും   ഫോണ്‍   ബെല്ലടിയ്ക്കുന്നത്   കേട്ട്   ശ്രദ്ധിച്ചു .   അപ്പോഴാണ്‌   അടുത്തൊരു   സ്ത്രീ  ഇരിയ്ക്കുന്നത്   കണ്ടത് .   ഇവരെപ്പോ   വന്നിരുന്നു ? !  കണ്ടിരുന്നില്ല .   സരയു   ഫോണെടുത്തു .


" സരയൂ ,  നീയെവിടെയാ ?   ഞാനിവിടെ   കുറെ   നേരമായി   നോക്കിയിരിയ്ക്കുന്നു ..  "


" ഞാൻ.....ഞാൻ........"


അടുത്ത   നിമിഷം   അപ്പുറത്തിരിയ്ക്കുന്ന   സ്ത്രീയിലേയ്ക്ക്   വീണ്ടും   കണ്ണുകൾ   തിരിഞ്ഞു .   അവരും വല്ലാതെ   പകച്ചു നോക്കി .   ഒന്നുകൂടി   ഫോണ്‍   ചെവിയോട്   ചേർത്തു .


"സരയൂ  ,  നീയെവിടെയാ ..."


വീണ്ടും തൊട്ടപ്പുറത്ത് നിന്ന് ...


" ഞാൻ......"


അയാൾ   ഫോണ്‍   കട്ട്   ചെയ്തു .   പിന്നെ   ആ  സ്ത്രീയെ   സൂക്ഷിച്ചു നോക്കി .   അവർ   തിരിച്ചും.......


" സരയു ?  സരയുവാണോ ? '


" അ ........അതെ ......."


അവരുടെ   പകപ്പ്   മാറിയിരുന്നില്ല .


" ഞാൻ  ഗോപു...."


അപ്പുറത്തിരിയ്ക്കുന്ന   ഒരുത്തന്റെ   മൊബൈൽ   അടിച്ചു......." എസ്കേപ്പിക്കോ   മച്ചാനേ ..മച്ചാനെ മച്ചു ..."


   ചിരിയ്ക്കണോ   കരയണോ   എന്നറിയാതെയായി   രണ്ടുപേർക്കും .   ഒന്നും   മിണ്ടാതെ   പരസ്പരം   അടിമുടി   നോക്കിക്കൊണ്ടിരുന്നു . ......  അറുപത് വയസ്സ്   തോന്നിയ്ക്കും   സരയുവിന് .   സൗന്ദര്യമല്ല  .   ഐശ്വര്യം .   വെള്ളി   പാകിത്തുടങ്ങിയ   ചുരുണ്ട   മുടിയിലേയ്ക്കും ,  കണ്ണടയ്ക്കുള്ളിലെ   ജീവസ്സുറ്റ   കണ്ണുകളിലേയ്ക്കും ,  നെറ്റിയിലെ   ചന്ദനക്കുറിയിലേയ്ക്കും   അയാളുടെ   കണ്ണുകൾ   നീണ്ടു .   ഭംഗിയുള്ളൊരു   കോട്ടണ്‍  സാരി   അതിലും   ഭംഗിയായി   ഞൊറിഞ്ഞുടുത്തിരിയ്ക്കുന്നു  .


 അവരും   ശ്രദ്ധിയ്ക്കുകയായിരുന്നു .   പ്രായം   നിർണ്ണയിയ്ക്കാനാവാത്ത   അയാളുടെ   മുഖത്ത്   നോക്കി   അവർ   കണക്കുകൂട്ടി .   അറുപത് -അറുപത്തഞ്ച് .......സ്നേഹം   ഒളിപ്പിച്ച   കണ്ണുകളിലേയ്ക്കും   ,  ഇപ്പോൾ   പൊട്ടിവിടരുമെന്ന  ഭാവത്തിൽ   തത്തിക്കളിയ്ക്കുന്ന   പുഞ്ചിരിയിലേയ്ക്കും   അധികനേരം  നോക്കാനവർക്ക്   കഴിഞ്ഞില്ല .   പ്രായം   മറന്ന   ഒരു   നാണം  അവരെ   തേടിയെത്തി .   ഒളിച്ചുകളിച്ച   പുഞ്ചിരി ,  പൊട്ടിച്ചിരിയായി   അയാളെയും .   ഈ  ചെറുനാണവും ,  ചെറുഭയവും  ഏത്  പ്രായത്തിലും  ഒരു  സ്ത്രീയെ   അതീവ സുന്ദരിയാക്കുന്നു    എന്നയാൾ   ഓർത്തു ......


 അതിനിടയ്ക്ക്   ,   രണ്ടുപേരും   രഹസ്യമായി  ദൈവത്തെ   വിളിച്ചു......എന്റെ   തൃപ്രയാറപ്പാ ......!  ഇവളൊരു   ചെറുപ്പക്കാരിയായിരുന്നെങ്കിൽ   ഞാനെന്ത്   ചെയ്തേനെ.....?  അവിടുന്ന്   രക്ഷിച്ചു...........!


എന്റെ ഭഗവതീ....!   ഈയുള്ളവളെ   കാത്തു ......രക്തപുഷ്പാഞ്ജലി  എത്രയും  വേഗം  കഴിച്ചോളാം  ഞാൻ ......


" സരയു  എന്ന്   തന്നെയാണോ   പേര്  ? "


" അല്ല  സരസ്വതിയമ്മ . "


ചിരിയ്ക്കാതെന്ത്   ചെയ്യും ?


" എന്റെ   പേര്   ഗോപാലകൃഷ്ണൻ നായർ . "


പിന്നെ ,  ഇതുവരെ   പങ്കുവയ്ക്കാത്ത   ചില  കാര്യങ്ങൾ   കൂടി   അവർ   പറഞ്ഞു .   അവിടെ ,  ഭർത്താവ്   മരിച്ച - ജോലിയിൽ  നിന്ന്  വിരമിച്ച   മലയാളം   അദ്ധ്യാപിക   സരസ്വതിയമ്മയും ,  റിട്ട.  ഇംഗ്ളീഷ്   അദ്ധ്യാപകൻ   ഗോപാലകൃഷ്ണൻ  നായരും   പുതുമുഖങ്ങളായി  .


 പശുവും ,  കിടാവും  ,  കുറെ   ആടുകളും ,  സഹായത്തിന്   ഒരു  ജോലിക്കാരിയുമായി  കഴിയുന്ന   സരസ്വതിയമ്മ ,  വിദേശത്തുള്ള   മക്കളെ   കുറ്റപ്പെ    ടുത്തിയതേയില്ല .   മക്കൾ   ഒരുപാട്   പണമയച്ചുതരുമെന്ന്   അവർ   അഭിമാനത്തോടെ  പറയുകയും   ചെയ്തു .


വിദേശത്ത്   കുടുംബസമേതം   താമസിയ്ക്കുന്ന  മക്കളെ   ഗോപാലകൃഷ്ണൻ നായരും  തള്ളിപ്പറഞ്ഞില്ല .   ചാരുബഞ്ചിന്റെ   അടിയിൽ   ഒളിപ്പിച്ചു വച്ചിരുന്ന   ഊന്നുവടി   അയാൾ   വലിച്ചെടുത്തു .   ഇനിയെന്തൊളിയ്ക്കാണാണ്  ?   അയാളത്   അവരെ   കാണിച്ചു .


"ഊന്നുവടിയോ  "?


" അല്ല .  വാക്കിംഗ്  സ്റ്റിക്ക് ..!  അങ്ങനെ   പറയണം ...അതാ  അന്തസ്സ് ...!   കാലിന്   നല്ല  വേദനയാണെന്ന്   പറഞ്ഞപ്പോ   എന്റെ  മോൻ   വാങ്ങിത്തന്നതാ .....!   ഇത്  കണ്ടോ ?  നല്ല   വിലയാ ....!   പോത്തിന്റെ   കൊമ്പ്  കൊണ്ട്   ഉണ്ടാക്കിയതാ ...!  ഇതുപയോഗിച്ചാൽ   വാതം  വരില്ലത്രെ . പക്ഷേ ....എനിയ്ക്കൊരു   കുറവുമില്ലാട്ടോ ......പാവമെന്റെ   കുഞ്ഞ്.....എപ്പോഴും   അവനങ്ങനെയാ ...എത്ര   കാശാ   എനിയ്ക്ക്  വേണ്ടി   ചെലവാക്കുന്നെ ......!  ചൂടെടുക്കാതെ   ഉറങ്ങാൻ   എന്റെ  മുറി  ഏ സി   ആക്കിത്തന്നു !   പക്ഷെ ...ഏസി   എനിയ്ക്ക്  പറ്റത്തില്ലെന്നേ .....കാലുവേദന   കൂടും .   അതെന്റെ   കുഴപ്പമല്ലേ ?   അതിന്   പാവമെന്റെ   കുഞ്ഞെന്ത്   പിഴച്ചു ? "


അയാൾക്ക്   പറഞ്ഞിട്ട്   മതിയാവാത്തതുപോലെ.....സരസ്വതിയമ്മ   ഒരക്ഷരം   മിണ്ടാതെ   കേട്ടുകൊണ്ടിരുന്നു .   ഒരു   കേൾവിക്കാരിയെ   ആണ്   അദ്ദേഹത്തിനിപ്പോൾ   ആവശ്യമെന്ന്   അവരറിഞ്ഞു ......ഒരു   ഊന്നുവടിയ്ക്കുള്ളിൽ   ഒതുക്കാൻ   മാത്രം   ചുരുങ്ങിപ്പോയിരിയ്ക്കുന്നു   സ്നേഹം....!  ആത്മനിന്ദയോടെ   അവരോർക്കുകയും   ചെയ്തു .....


" ഇന്നലെ   എന്റെ   പിറന്നാളായിരുന്നു ..മോൻ   വിളിച്ചിരുന്നു....പിറന്നാൾ  ആശംസിയ്ക്കാൻ ....!


പിറന്നാൾ......തന്റെ  പിറന്നാൾ  എന്നാണ്   ?  അവർ   ആലോചിച്ചുനോക്കി .  ഒരു  പിടിയുമില്ല .....


" എന്റെ  കിങ്ങിണിക്കുട്ടി   സംസാരിച്ചു .....!   എന്റെ   കൊച്ചുമോളേയ്...!   ഞാനാ   അവൾക്ക്   കിങ്ങിണീന്ന്   പേരിട്ടത്. !   ഇംഗ്ലീഷിലാ   സംസാരമൊക്കെ ..!    എന്നാലും  അപ്പൂപ്പാന്ന് മലയാളത്തിൽ  വിളിയ്ക്കും   കെട്ടോ.....!  എന്ത്  രസാന്നറിയ്യോ  അവൾടെ   കൊഞ്ചല്   കേൾക്കാൻ ..!   ഒരുപാടായി  കണ്ടിട്ട്...പ്രസവം   കഴിഞ്ഞ് ,   കുഞ്ഞിന്റെ   ഇരുപത്തെട്ട്   കഴിഞ്ഞപ്പോ   പോയതാ.   പിന്നെ  വന്നിട്ടില്ല....കൊതിയാവുന്നു...ഇപ്പൊ   നാല്  വയസ്സായി   മോൾക്ക് ....ഇത്തവണത്തെ   ഓണത്തിനും   വരാൻ   പറ്റില്ലെന്നാ  പറഞ്ഞത്.   ലീവ്  കിട്ടില്ലത്രേ ......പക്ഷെ ..ഒരുപാട്   ഫോട്ടോ   അയച്ചുതരും   കേട്ടോ...അതുനന്നായി........"


പെട്ടെന്ന്   അയാള്  നിർത്തി ...ശബ്ദം   എവിടെയോ   വഴിതടയപ്പെട്ടതുപോലെ .....


അവരൊന്നും   മിണ്ടാതെ   ആ  കണ്ണുകളിലേയ്ക്ക്   നോക്കിയിരുന്നു .   അയാൾ   തെരുതെരെ   ഇമകൾ   ചിമ്മുന്നത് ,  കണ്ണീരിനെ   ആട്ടിപ്പായിയ്ക്കുന്നതാണെന്ന്   അവർക്ക്   മനസ്സിലാകുമായിരുന്നു .   പിറന്നാളും ,    ഓണവും , ക്രിസ്തുമസ്സും ,   റംസാനുമൊക്കെ   തന്റെ  ജീവിതത്തിലും   എന്നേ   അനാഥമായതാണ്   എന്നവർ  പറഞ്ഞില്ല .....അയാൾ   അവരെ  നോക്കി  വെറുതെ   പുഞ്ചിരിച്ചു.....ആ  ചിരിയിലൊളിച്ചുവച്ച   കരച്ചിൽ   കണ്ട്  അവരും  ചിരിച്ചു........ഈറൻ നിലാവുപോലെ......പിന്നെ......കുറെ   നിമിഷങ്ങൾ      ഒന്നും   സംസാരിയ്ക്കാതെ.......മനസ്സിൽ   എന്തൊക്കെയോ   കൂട്ടിയും   കിഴിച്ചും.....ഇടയ്ക്ക്  പരസ്പരം   നോക്കിയും.....കണ്ണുകളിലപ്പോൾ   പ്രണയമായിരുന്നില്ല ....നിലാവുടുത്ത   സ്നേഹം........!


അവർ   മെല്ലെ   എഴുന്നേറ്റു.   അയാളുടെ   കൈയ്യിൽ നിന്നും   ഊന്നുവടി   വാങ്ങി   ചാരുബഞ്ചിന്റെ   അടിയ്ലേയ്ക്കിട്ടു .  എന്നിട്ട്   പറഞ്ഞു ..


" ഇനിയിത്   വേണ്ട ."


ഒന്നും   മനസ്സിലാവാതെ   നോക്കിയ   അയാളുടെ   നേരെ   അവർ   കൈ   നീട്ടി .....


മനസ്സുകൾ   വലുതായ   നിമിഷം......ആശകൾ   ചെറുതായ   നിമിഷം.....സ്നേഹത്തിന്റെ   ആ  ഇളം നിലാവിൽ   അയാൾ    കൈ തൊട്ടു.....!!!

                                       
                                                      ----------------------------------










              

2014 ഫെബ്രുവരി 12, ബുധനാഴ്‌ച

വാലന്റൈൻ .....! അങ്ങെവിടെയാണ് .?

1 അഭിപ്രായ(ങ്ങള്‍)
                           വാലന്റൈൻ ....!   അങ്ങെവിടെയാണ് .?
                            -----------------------------------------------

                                                                                                                   --- ശിവനന്ദ .

   പ്രിയപ്പെട്ട  എഴുത്തുകാരാ  ,

                                                  എനിയ്ക്ക്   നീ  ആരാണെന്നറിയില്ല  ,  എന്താണെന്നറിയില്ല  ,  എവിടെയാണെന്നും  അറിയില്ല .   നിന്നെക്കുറിച്ചു  ഞാൻ മനസ്സിലാക്കിയതൊക്കെ  സത്യമാണോ  എന്നുമറിയില്ല. പക്ഷെ....പക്ഷെ  നിന്റെ അക്ഷരങ്ങളെ  ഞാൻ സ്നേഹിയ്ക്കുന്നു....അത് കോറിയിട്ട  തൂലികയെ  ഞാൻ  സ്നേഹിയ്ക്കുന്നു.....ആ   തൂലിക  പിടിച്ച  വിരൽത്തുമ്പുകളെ  ഞാൻ  സ്നേഹിയ്ക്കുന്നു....ആ  വിരൽത്തുമ്പുകൾ  സ്വന്തമായ  നിന്നെയും.....നിന്നെയും  ഞാൻ  സ്നേഹിയ്ക്കുന്നു. ഒരുപാട്.....ഈ  പ്രപഞ്ചത്തോളം.


.ഇന്ന്  ദൈവം   എന്നോട്  ചോദിച്ചു,


" നിനക്ക്  നിന്റെ  പ്രിയനെ   എത്ര  നാൾ  സ്നേഹിയ്ക്കാനാകും   "?


എന്റെ കണ്ണ്  നിറഞ്ഞു .   അതളക്കാൻ   എനിയ്ക്കറിയുമായിരുന്നില്ല.  അപ്പോൾ  നല്ല  മഴയുമുണ്ടായിരുന്നു.    ഞാൻ  മഴയത്തിറങ്ങി നിന്നു .   എന്റെ  കണ്ണുകളിൽ  നിന്നും  രണ്ടു തുള്ളി   കണ്ണുനീർ   ഒഴുകിയിറങ്ങി  മഴയിലലിഞ്ഞു .    ഞാൻ  ദൈവത്തോട്  പറഞ്ഞു..


" ദൈവമേ !    അങ്ങിത്   കണ്ടുവോ  ?    എന്റെ  കണ്ണുകളിൽ നിന്നും  ഒഴുകിയിറങ്ങി   മഴയിലലിഞ്ഞ  ഈ  കണ്ണുനീർത്തുള്ളികൾ ?     ആ  കണ്ണുനീർത്തുള്ളികൾ  ,    ഈ  മഴത്തുള്ളികളിൽ  നിന്നും  എനിയ്ക്ക്  എന്ന്  വേർതിരിച്ചെടുക്കാനാവുമോ  ,    അന്നുവരെ......അതുവരെ  വേണം  എനിയ്ക്കെന്റെ  പ്രിയനെ ...."


ദൈവം   നിശ്ശബ്ദനായി .....പിന്നെ ,  പറഞ്ഞു,


" സ്നേഹിച്ചോളൂ ......പ്രപഞ്ചത്തിന്റെ  അവസാനം  വരെ....."


എന്റെ  കണ്ണുകൾ   എന്തിനെന്നറിയാതെ   വീണ്ടും  നിറഞ്ഞു .


   കണ്ണാ  ,  നമ്മൾ  ഒരിയ്ക്കലും  പരസ്പരം  കണ്ടിട്ടില്ല ,  മിണ്ടിയിട്ടില്ല ,  അറിയുകയുമില്ല ...അതൊരിയ്ക്കലും   സംഭവിയ്ക്കാനും   പോകുന്നില്ല.  കാരണം ,   എന്നോ   ഏതോ  അത്തക്കളത്തിൽ   വീണുപോയ  കാക്കപ്പൂവാണ്   ഞാൻ.    വെയിലിൽ  കരിഞ്ഞാലും  ,  ചവിട്ടിയരച്ചാലും  ഞാൻ  നീതി  കാണിയ്ക്കേണ്ടിയിരിയ്ക്കുന്നു ,   എന്റെ  ചുറ്റുമുള്ളവരോട്  .  അതുകൊണ്ട്  പ്രിയപ്പെട്ട  കൂട്ടുകാരാ  ,    ഈ  കത്ത്  ഞാൻ എഴുതിത്തീർത്താലും   അത്  നിനക്ക്  അയയ്ക്കുമോ  എന്നെനിയ്ക്ക്  തീർച്ചയില്ല .     ഒരുപക്ഷെ  ഇതൊരു  മയില്പ്പീലിത്തുണ്ടായി   മനസ്സിന്റെ  പുസ്തകത്താുകൾക്കിടയിൽ  ഞാൻ  ഒളിച്ചുവച്ചേക്കാം .    ഇടയ്ക്കിടെ  തുറക്കാനും ,  അരുമയോടെ  തലോടാനും  ,   ഒടുവിൽ   എന്നോടൊപ്പം  മണ്ണടിയാനുമുള്ള   ഒരു  രഹസ്യമായിത്തീരാം  എന്റെ  മൂകപ്രണയം .....


   എങ്കിലും .....ഈ  കടലാസിലെങ്കിലും  എനിയ്ക്കിത്  കുിയ്ക്കാതെ   വയ്യ  കണ്ണാ.    കാരണം ,   ഓരോ  ജീവാണു  കൊണ്ടും  നിന്നെ  ഞാൻ  സ്നേഹിയ്ക്കുന്നു .     എവിടെയോ  നീ  ചവിട്ടിക്കടന്നുപോയ   മണൽത്തരികളെ  ,   നിന്നെ  തഴുകിയെത്തുന്ന  കാറ്റിനെ ,   കാറ്റിലലിഞ്ഞ  നിന്റെ  നിശ്വാസങ്ങളെ ...  എല്ലാം.... എല്ലാം  ഞാൻ  സ്നേഹിയ്ക്കുന്നു ..   ഞാൻ  കാണാത്ത  നിന്റെ  നിഴലിനെപ്പോലും ....


  പ്രിയ  എഴുത്തുകാരാ ,  ഇനിയൊരു  ജന്മമുണ്ടെങ്കിൽ  ,  അന്നെങ്കിലും ....അന്നെങ്കിലും  നീയെന്നെ  അറിയണം .  ഒരു  തുളസിക്കതിരായി  നീയെന്നെ  കൈയ്യിൽ  വാങ്ങണം .....ഒരു നുള്ള്  ഹരിചന്ദനമായി  നീയെന്നെ  നെഞ്ചിൽ ചേർക്കണം ......എന്റെ  നെറ്റിയിലെ  ഈറൻ   ചന്ദനക്കുറിയിൽ   നീ അലിഞ്ഞില്ലാതെയാവണം . ..നിന്റെ  മടിയിൽക്കിടന്ന് ,  ആ  സ്നേഹമനുഭവിച്ച്   എനിയ്ക്ക്  മരിയ്ക്കണം .....അതിനാണ് ...കണ്ണാ,  അതിനാണ്   ഇനിയെന്റെ  തപസ്സ് .


  ഇനി....ഇനിയൊന്നുമില്ല... ഇതിനപ്പുറം  എഴുതാനൊന്നുമില്ലെനിയ്ക്ക് .  നിർത്തട്ടെ .

                                                                              സ്നേഹത്തോടെ  ,

                                                                                                                      അനസൂയ.



കണ്ണിൽ  കിനിഞ്ഞുവന്ന  നനവ്  കടലാസിലെ അക്ഷരങ്ങളെ  മായ്ക്കുന്നതിന് മുന്പ്  കത്ത്  മടക്കി  കവറിലാക്കി .    മേൽവിലാസം ....മേൽവിലാസം  എന്താണ് ?     അറിയില്ല....എനിയ്ക്കറിയില്ല ...എവിടെയോ  ഇരുന്ന്  എങ്ങിനെയോ  മനസ്സിൽക്കയറി  സ്നേഹമായി....വേദനയായി....നിരാശയായി ...എന്റെ...എന്റെ  പ്രിയപ്പെട്ട  എഴുത്തുകാരൻ ....അദ്ദേഹത്തിന്റെ   കഥകൾ   വായിച്ച്  ,  ആ  കഥാപാത്രങ്ങളിൽ  ജീവിച്ച് ....ആ  അനുഭൂതിയിൽ  ലയിച്ച്...ഭ്രാന്തമായി  സ്നേഹിച്ച്.....


മണ്ടത്തരമാണോ  ?    അതുമറിയില്ല.    പക്ഷേ   ഒന്നറിയാം.    ഈ മണ്ടത്തരങ്ങൾ  ഇന്നെന്നെ  ജീവിപ്പിയ്ക്കുന്നു.    .ഹോ  !!    ആരോടാണ്  ഞാൻ പറയുക ?    ആരാണെന്നെ  സഹായിയ്ക്കുക ?   സഹായിയ്ക്കാൻ  എവിടെയാണൊരു  വാലന്റൈൻ  ഉണ്ടാവുക ?      വാലന്റൈൻ ....!


  വാലന്റൈൻ .....!    അങ്ങെവിടെയാണ് ?     ഞങ്ങൾക്കങ്ങയെ   വേണം .. ഈ  ഭൂമിയിലെ  കോടാനുകോടി  പ്രണയിയ്ക്കുന്നവക്കും  ,   പ്രണയിയ്ക്കപ്പെടുന്നവർക്കും  ,   പ്രണയിയ്ക്കാൻ   ആഗ്രഹിയ്ക്കുന്നവർക്കും   അങ്ങയെ  വേണം .   അങ്ങ്  ഒരിയ്ക്കൽക്കൂടി   വരൂ. .   പ്രിയ  വാലന്റൈൻ  ,  അങ്ങ്  ഞങ്ങൾക്ക്   വേണ്ടി  ഒരിയ്ക്കൽക്കൂടി   ജന്മമെടുക്കൂ ....ഒരിയ്ക്കൽക്കൂടി ......ഒരിയ്ക്കൽക്കൂടി   മാത്രം...
                                                                                                                 

                         

                                                                                 

2014 ജനുവരി 24, വെള്ളിയാഴ്‌ച

തുന്നിച്ചേര്‍ത്ത നന്‍മത്താളുകള്‍

1 അഭിപ്രായ(ങ്ങള്‍)
                                                   തുന്നിച്ചേർത്ത  നൻമ്മത്താളുകൾ
                                                                                                                     -ശിവനന്ദ

                                                        ഞാന്‍  മരമാണ്‌.....................   .ആല്‍മരം.   ഒരുപാട്‌  പ്രായമായി  എനിക്ക്‌. . ................എത്രയായോ  ആവോ.   ചിലരെന്നെ  മുത്തശ്ശനെന്നു  വിളിക്കും.   ചിലര്‍  മുത്തശ്ശിയെന്നും.   എന്നും എന്റെ  യടുത്ത്‌  വരുന്ന   ഒരു  ചെറിയ  പെണ്‍കുഞ്ഞുണ്ട്‌. .................................   അവളുടെ  പേരെനിക്കറിയില്ല.   പത്തോ പതിനൊന്നോ  വയസ്സുകാണും.   അവളെന്നെ  അപ്പൂപ്പനെന്നാണ്‌   വിളിക്കുക.   എന്നെ കെട്ടിപ്പിടിക്കും,  ഉമ്മവയ്ക്കും,  രാത്രി  എന്റെ   കാല്‍ച്ചുവട്ടില്‍  കിടന്നുറങ്ങുകയും  ചെയ്യും.   അവള്‍ക്കാരുമില്ലായിരിക്കുമോ ?  അറിയില്ല.   ചിലപ്പോള്‍  ഏതെങ്കിലും  നാടോടിക്കൂട്ടത്തില്‍  നിന്നും  വഴിതെററിവന്നതാകും.  പാവം.  ചില രാത്രികളില്‍  അവളെ  ആരോ  കൈയ്യില്‍പ്പിടിച്ച്‌   വലിച്ചുകൊണ്ടുപോകുന്നതു  കാണാം.   അവളുടെ  പ്രതിഷേധം  വകവയ്ക്കാതെ  വലിച്ചിഴച്ചാണ്‌  കൊണ്ടുപോവുക.   അതാരാണെന്നോ  എങ്ങോട്ടാണവളെ  കൊണ്ടുപോകുന്നതെന്നോ  അറിയില്ല.   അല്‍പ സമയത്തിനുശേഷം  അവൾ  കരഞ്ഞുകൊണ്ട്‌  തിരിച്ചുവരുന്നത്‌ കാണാം.   കൈയിലൊരു  ഭക്ഷണപ്പൊതിയും  കാണും.   കരഞ്ഞുകൊണ്ടു  തന്നെ  അവളത്‌  ആര്‍ത്തിയോടെ  കഴിക്കും.   കൈയും  മുഖവും  കീറിപ്പറിഞ്ഞ  ഉടുപ്പില്‍  തുടച്ച്‌  ഏങ്ങലടിച്ചുകൊണ്ട്‌  എന്റെ  കാല്‍ച്ചുവട്ടില്‍  കിടക്കും.   മിക്കവാറും  ഞാന്‍  കാണുന്ന  കാഴ്ചയാണിത്‌.   ചെറുപ്പത്തില്‍  ഞാന്‍  കേട്ടത്‌  വിപ്ളവവീര്യമുള്ള,  മൂര്‍ച്ചയുള്ള  വാക്കുകളും  ആശയങ്ങളുമാണെങ്കില്‍  ഇന്ന്‌  ഞാന്‍  കാണുന്നത്‌  ഏതൊക്കെയോ  ആശയങ്ങളുടെ  മൂര്‍ച്ചയില്‍  മുറിവേറ്റു  പിടയുന്ന  പെണ്‍കുഞ്ഞിന്റെ  ഏങ്ങലടികളാണ്‌...............................................................................  .................................  സംസാരിക്കാനും  സഞ്ചരിക്കാനും കഴിയുന്നില്ലെങ്കിലും  എനിക്ക്‌  കാഴ്ചയുണ്ട്‌ ',. കേഴ്‌വിയുണ്ട്‌,  ചിന്തകളുണ്ട്‌,  സ്വപ്നങ്ങളും  സങ്കല്‍പങ്ങളുമുണ്ട്‌.  ഏങ്ങലടിച്ചു  കിടക്കുന്ന  കുഞ്ഞിനെ  വീശിയുറക്കാന്‍  മാത്രമേ  എനിക്ക്‌  കഴിയുന്നുള്ളൂ  എന്നോര്‍ത്തപ്പോള്‍ വല്ലാത്ത  നിസ്സഹായത  തോന്നുന്നു.   ഇപ്പോള്‍  എന്റെ   ദേഹം  നിറയെ  തോരണങ്ങള്‍  തൂക്കിയിരിക്കുകയാണ്‌.   തെരഞ്ഞെടുപ്പുകളും  സമ്മേളനങ്ങളും  തകൃതിയായി  നടക്കുമ്പോള്‍  ഞാന്‍  ഒരുപാട്‌  പീഡനങ്ങള്‍  സഹിക്കേണ്ടിവരുന്നുണ്ട്‌. ..   ചിലപ്പോള്‍  എന്റെ  ദേഹത്ത്‌  കൊടികള്‍  കെട്ടിവയ്ക്കും.   ചിലപ്പോള്‍  ബാനറുകള്‍  കെട്ടിവയ്ക്കും.   വലിച്ചുമുറുക്കി  കെട്ടുമ്പോള്‍  എനിക്ക്‌  വേദനിക്കുമെന്ന്‌  ആര്‍ക്കുമറിയില്ല.   ചിലപ്പോള്‍  തുണികള്‍  കൊണ്ടെന്റെ  ദേഹം  പുതപ്പിക്കും.   അതെനിക്ക്‌  വല്ലാത്ത  അസ്വസ്ഥതയാണ്‌.   പ്രകൃതിയാണെന്റെ പുതപ്പ്‌ .  അതാരോട്‌  പറയാന്‍ !  പണ്ട്‌,  സ്വാതന്ത്യ്രസമരകാലത്ത്‌,  അന്ന്‌  ഞാന്‍  തീരെ  കുഞ്ഞായിരുന്നു.   എന്റെ കൂടെ അച്ഛനുമുണ്ടായിരുന്നു.  ഭീമാകാരനായിരുന്നു  എന്റെ അച്ഛനാൽമരം.   അന്നിതുപോലൊന്നുമായിരുന്നില്ല  കാര്യങ്ങൾ .   ഇന്നത്തെപ്പോലെ  വലിയ  വേദികള്‍  കെട്ടിപ്പൊക്കിയും  വാഹനതടസ്സമുണ്ടാക്കിയും  സമ്മേളനങ്ങള്‍  നടത്താറില്ല  അന്ന്‌.  . ഞങ്ങളുടെ  കാല്‍ച്ചുവട്ടിലിരുന്ന്‌  സഭകൂടുമായിരുന്നു.   വലിപ്പച്ചെറുപ്പില്ലാതെ  , ജാതിമതഭേദമില്ലാതെ,  തൊഴുത്തില്‍ക്കുത്തുകളില്ലാതെ ... ഓര്‍ക്കാന്‍  തന്നെ  എന്തു  സുഖമാണ്‌. !!.............................................! എല്ലാവര്‍ക്കും  പരസ്പരം  ത്യാഗസമ്പന്നമായ  സ്നേഹ മായിരുന്നു.   കോരിത്തരിപ്പിക്കുന്ന  ഒരുപാട്‌  കഥകൾ ,  അല്ല   അനുഭവസാക്ഷ്യങ്ങള്‍  . ...........  ആദര്‍ശശുദ്ധിയുള്ള  രാഷ്ട്രീയചര്‍ച്ചകള്‍   ...  ജയില്‍വാസ കഥകള്‍ .. പോലീസ്‌  മേലാസകലം  ബ്ളേഡ്‌ കൊണ്ട്‌  വരഞ്ഞ്‌  ഉപ്പും  മുളകും  പുരട്ടി  ക്രൂരമായി  പീഡിപ്പിച്ച  കൃഷ്ണപ്പിള്ള,  ഒരു കൈയ്യബദ്ധത്തിന്‌  കൊലപാതകിയാകേണ്ടിവന്ന  പാവം  മുക്കുവപ്പയ്യനെ  രക്ഷിയ്ക്കാന്‍  അവനു  വേണ്ടി  സ്വയം  കുറ്റമേറ്റ്‌  ജയിലില്‍പ്പോയ  നിരപരാധിയായ  ശങ്കരമേനോന്‍.  ...............................സ്വന്തം  സഖാക്കളെ  അന്യായമായി  ലോക്കപ്പിലിട്ട്‌  മര്‍ദ്ദിച്ചപ്പോള്‍  പോലീസ്‌  സ്റ്റേഷന്‍  ആക്രമിച്ച്‌  അവരെ  മോചിപ്പിച്ച  കഥ , തനിക്ക്‌  വിളമ്പുന്ന  ഭക്ഷണം  അയല്‍പക്കത്തുള്ള  ദരിദ്രഭവനങ്ങളിലെ  കുട്ടികളെ  വിളിച്ചുവരുത്തി പങ്കുവച്ചുകൊടുക്കുന്ന  മാധവന്‍,   പോലീസ്‌  ഓടിച്ചപ്പോള്‍  കുറുമ്പ  എന്ന  വൃദ്ധയുടെ  കുടിലിലേക്ക്‌  ഓടിക്കയറിയ  സഖാവ്‌  ശങ്കുപ്പിള്ളയെ  പനമ്പിനുള്ളില്‍  കിടത്തി  തെറുത്തുകെട്ടി  മൂലയില്‍  ചാരി വച്ച്‌  പോലീസിനെ കബളിപ്പിച്ചു . ആ  അഭിവന്ദ്യമാതാവ്‌ .   തങ്ങള്‍ക്കൊരു  അച്ഛനുണ്ടെന്നും  അദ്ദേഹം  വലിയ  ആളാണെന്നും  സ്വാതന്ത്യ്രസമര സേനാനിയാണെന്നും  ഒളിവിലാണെന്നുമൊക്കെ  കേട്ടറിഞ്ഞ  കുരുന്നു കുഞ്ഞ്‌,   ഒളിച്ചും  പാത്തും കയറിവരുന്ന  അച്ഛനെന്ന  വിശിഷ്ടാതിഥിയെ  അപരിചിതത്വത്തോടെ,   നാണത്തോടെ  ഒളികണ്ണിട്ടു നോക്കുന്നതും  അവരെയൊന്നെടുത്ത്‌  ലാളിയ്ക്കാൻ ന്‍  കൊതിക്കുന്നതും  വിവരിക്കുന്ന  ശിവദാസന്‍പിള്ളയുടെ കണ്ണിലപ്പോള്‍  നനവുണ്ടായിരുന്നോ?   ഈ  വിപ്ളവകഥകളെല്ലാം  കേട്ടുവളര്‍ന്ന  എനിക്ക്‌  അല്‍പം  ദേശസ്നേഹവും  വിപ്ളവചിന്തയുമുണ്ടായതില്‍  അത്ഭുതപ്പെടാനുണ്ടോ. ? എന്റെ   വളര്‍ച്ചയുടെ  ഏതോ  ഒരു ഘട്ടത്തില്‍  അച്ഛനെന്നെ  വിട്ടുപോയി.   ഒരു  പ്രഭാതത്തില്‍  ഞാന്‍  കണ്ണുതുറപ്പോള്‍  അച്ഛന്‍  വീണു കിടക്കുന്നതാണ്‌  കണ്ടത്‌.   എന്തുപറ്റിയെന്നറിയില്ല.   പിന്നീട്‌  ആരൊക്കെയോ   വന്ന്‌  അച്ഛനെ  എടുത്തുകൊണ്ടുപോയി.   അതു മുതല്‍  ഞാനൊറ്റയ്ക്കാണ്‌.  .  വര്‍ഷങ്ങളെത്ര കഴിഞ്ഞു!   എന്തെല്ലാം  മാറ്റങ്ങൾ ! രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും  ചിന്തകള്‍ക്കും  വളരെ  വ്യത്യാസം.   ഇപ്പോള്‍  എന്റെ  കാല്‍ച്ചുവട്ടിലിരുന്ന്‌  ആരും ചര്‍ച്ചകള്‍  നടത്താറില്ല   അതുകൊണ്ടുതന്നെ  പുതിയ  മാറ്റങ്ങളെക്കുറിച്ച്‌  എനിയ്ക്കൊന്നുമറിയില്ല.   എന്റെ  മുന്നില്‍  ഒരു  കപ്പലണ്ടിക്കച്ചവടക്കാരന്‍  കപ്പലണ്ടി  വില്‍ക്കുന്നുണ്ട്‌. .  അയാളുടെ  അടുത്ത്‌  രണ്ട്‌  പുസ്തകങ്ങൾ .......... അതില്‍  നിന്നും  താളുകള്‍  വലിച്ചുകീറി  അയാള്‍  കപ്പലണ്ടി  പൊതിയുന്നു.   ഞാന്‍  ആകാംക്ഷയോടെ പുസ്തകത്തിന്റെ  പുറംചട്ട  നോക്കി.   ഒന്ന്‌,  നെഹ്രുവിന്റെ   ,  ' ഒരച്ഛന്‍  മകള്‍ക്കയച്ച  കത്തുകള്‍ '   മറ്റേത്‌,  "പൊരുതിവീണവരുടെ  കത്തുകള്‍  .'    മനസ്സൊന്നു  പകച്ചു.   അടുത്ത നിമിഷം  എനിക്ക്‌  കരയാനാണ്‌ തോന്നിയത്‌  . നന്‍മയുടെ  താളുകളാണ്‌  ഒന്നൊന്നായി  വലിച്ചുകീറി  അയാള്‍  കപ്പലണ്ടി  പൊതിയുന്നത്‌ . സത്യത്തിന്റെയും   നീതിയുടെയും  അക്ഷരപ്പൊട്ടുകളാണ്‌  ഉപ്പും  മുളകും  പുരട്ടി  വില്‍ക്കുന്നത്‌. ........................................... അത്‌  തിരിച്ചറിയാനാവാത്തവിധം  ലോകം  മാറിയെന്ന്‌  ആ നിമിഷം  ഞാനറിഞ്ഞു.   ഇനിയിവിടെ  വിപ്ളവ  വീര്യമുളള  നന്‍മക്കുറിപ്പുകള്‍  ഉണ്ടാവില്ലെന്നും  തോന്നി.   സത്യവും  ന്യായവും  കച്ചവടച്ചരക്കാകും.   ത്യാഗം നിറഞ്ഞ  സ്നേഹഗാഥകള്‍  വെറും  കടലാസുകുമ്പിളുകളാകും.   ഒന്നുമിനി  പ്രതീക്ഷിക്കാനില്ലെന്നിനിക്കുറപ്പായി.   എന്റെ  മൗനത്തിന്‌  മൂര്‍ച്ച  കൂടി...   ഇപ്പോള്‍  എന്റെയടുത്ത്‌   കുറെ  ആളുകള്‍  കൂടിനില്‍ക്കുന്നുണ്ട്‌.   അവരെന്റെ   ദേഹത്ത്‌  ആണികള്‍  തറയ്ക്കും.   പരസ്യ ബോര്‍ഡുകള്‍  വയ്ക്കാന്‍ തറയ്ക്കുന്ന  ആണികള്‍  എന്റെ   ഹൃദയത്തിലാണ്‌  കൊള്ളുന്നതെന്ന്‌  ആര്‍ക്കുമറിയില്ല.   സഹനത്തിനപ്പുറമായിരിക്കുന്നു  എല്ലാം.   ഇപ്പോള്‍  ഞങ്ങളെയാരും  ഗൗനിക്കാറില്ല.   ഇത്തിരി  ദാഹജലം  ഒഴിച്ചുതരുന്നതിനു  പകരം  ആസിഡും  മണ്ണെണ്ണയുമൊക്കെ  ഞങ്ങളുടെ  വേരുകളിലൊഴിയ്ക്കുന്നു.   ഒരു  ഇല പറിച്ചെടുത്താല്‍പോലും  ഞങ്ങള്‍ക്ക്‌  വേദനിക്കുമെന്ന്‌  മനസ്സിലാക്കാതെ , ശിഖരങ്ങള്‍  തന്നെ  മുറിച്ചുമാറ്റുന്നു.   ഇനി  ഈ  വേദന  സഹിക്കാന്‍  വയ്യ.   എല്ലാംകൊണ്ടും  മടുത്തു.   പോവുകയാണ്‌  ഞാന്‍.   എന്റെ  വിത്തിലേക്ക്‌  തന്നെ  മടങ്ങുകയാണ്‌ .   അതാണ്‌  സുരക്ഷിതം.   അവിടെയെനിക്ക്‌  സമാധിയിരിക്കാം.   സന്ധ്യയായി.   നാളെ പുലരുമ്പോള്‍  ആത്മാവ്‌  വിത്തിലേക്ക്‌  മടങ്ങിയ  മൃതശരീരം  മാത്രമേ  കാണൂ.

"അപ്പൂപ്പാ..."

 നനുത്ത  ക്ഷീണിച്ച  ശബ്ദം  കേട്ടപ്പോള്‍  ശ്രദ്ധിച്ചു.   അവള്‍  വരികയാണ്‌.

" ഒന്നും  കഴിച്ചില്ല.   വിശന്നിട്ടു വയ്യ.  ഒന്നു  വീശിത്തര്വോ   അപ്പൂപ്പാ ?"

അവൾ  വന്ന്‌  എന്റെ  കാല്‍ച്ചുവട്ടില്‍  കിടന്നു.   ഞാനവള്‍ക്ക്‌  വീശിക്കൊടുത്തു.   മെല്ലെ  അവളുറങ്ങി.   നാളെ മുതല്‍  ആരാണവള്‍ക്ക്‌  വീശിക്കൊടുക്കുക ?   എവിടെക്കിടന്നാണവളുറങ്ങുക?   പാവം.   അമ്മയുടെ  ഗര്‍ഭപാത്രത്തിലേക്ക്‌  തിരികെപ്പോകാന്‍  ഒരിക്കല്‍  അവളും  ആഗ്രഹിക്കും.   ആരോ  ആ  കുഞ്ഞിന്റെയടുത്തേക്ക്‌   വരുന്നത്‌  കണ്ടു.   അവളെ  വിളിച്ചുകൊണ്ടുപോകാനായിരിക്കും.   ഭക്ഷണം  വാങ്ങിക്കൊടുക്കുമായിരിക്കും.   നന്നായി.   അയാള്‍  അടുത്തെത്തി.   അവളുടെ  അരികില്‍  വന്നിരുന്നു.   കൈകള്‍  മെല്ലെ  ശരീരത്തില്‍  പരതുന്നു.   എനിക്കെന്തോ  അസ്വസ്ഥത  തോന്നി.   അതേ നിമിഷത്തില്‍  കുഞ്ഞ്‌  ഉണര്‍ന്ന്‌  ചാടിയെഴുന്നേറ്റു.   അടുത്ത നിമിഷം  അയാള്‍  കുഞ്ഞിനെ  പിടിച്ചു  നിലത്ത്‌  അമര്‍ത്തിക്കിടത്തി.   അതിന്റെ  മുകളിലേക്ക്‌  ചാഞ്ഞു.   നടുങ്ങിപ്പോയി  ഞാന്‍.  ദൈവമേ?   ഇതെന്താണ്‌ ?   ഇത്രയും നാള്‍  ഈ  കുഞ്ഞിനെ  വലിച്ചിഴച്ചുകൊണ്ടുപോയത്‌ ....  ഹൃദയം  വലിഞ്ഞു മുറുകി.   ആയിരം നാവുള്ള  തീജ്വാലകള്‍   മനസ്സിലേക്ക്‌  പാഞ്ഞടുത്തു.   കത്തിയെരിഞ്ഞു.   വയ്യ   ഇതിന്‌  മൂകസാക്ഷിയാവാനെനിക്ക്‌  വയ്യ.   പ്രകൃതിയാണ്‌  ഞാന്‍.  . ആശ്രയിക്കുന്നവരെ  രക്ഷിച്ചേ തീരൂ.   ചെയ്യണം  എന്തെങ്കിലും  അതിനിടയില്‍  കുഞ്ഞ്‌  എങ്ങനെയോ  കുതറിയെഴുന്നേറ്റ്‌  ഓടി.   എനിക്ക്‌  ചുറ്റുമാണവള്‍  ഓടുന്നത്‌  . അയാള്‍  പിറകെയും.   ഓട്ടത്തിനിടയില്‍  എന്റെ   വേരില്‍ത്തട്ടി  അയാള്‍  വീണു.    ഇതാണ്‌. .......... ഇതാണവസരം .......... മനസ്സിന്റെ   എല്ലാ  ശക്തിയും  ഞാനെന്റെ   ശിഖരങ്ങളിലേക്കാവാഹിച്ചു.   ജീവന്‍  പറിഞ്ഞുപോകുന്ന  വേദന  കടിച്ചമര്‍ത്തി  എന്റെ   ദേഹത്തുനിന്നും  വലിയൊരു  കമ്പടര്‍ത്തി  വന്യമായ  ആവേശത്തോടെ  അയാളുടെ  മുകളിലേക്കിട്ടു.   'അയ്യോ.....'എന്ന  അലര്‍ച്ചയോടെ  അയാള്‍  കിടന്നു  പിടഞ്ഞു.   'അമ്മേ '..............വീണ്ടും  ഞരക്കം.   അമ്മയോ?  ആ  പേര്‌  ഉച്ചരിക്കാന്‍  നിനക്കെവിടെയാണ്‌   യോഗ്യത  ദുഷ്ടാ? ഒരമ്മയുടെ  ഗര്‍ഭപാത്രത്തിലാണ്‌  ഈ  കുഞ്ഞും  ജനിച്ചതെന്ന്‌  നീ  ഓര്‍ത്തോ?  അമ്മമാരുണ്ടാകുന്നത്‌  പെണ്‍ കുഞ്ഞുങ്ങള്‍  വളര്‍ന്നിട്ടാണെന്ന്‌  നീ  ഓര്‍ത്തോ?  സ്ത്രീയെ  കൈക്കുമ്പിളിലെ  ഹരിചന്ദനമായി  കൊണ്ടുനടക്കണമെന്ന്‌  നീ  ഓര്‍ത്തോ?    അനുഭവിക്ക്‌   ദുഷ്ടാ.   ശതകോടി  അമ്മമാര്‍  നിനക്കു  വിധിക്കുന്ന  ശിക്ഷയാണിത്‌.    അനുഭവിക്ക്‌. ...................................................... ...................................  .. ഞാന്‍  സംതൃപ്തിയോടെ  നോക്കി  നിന്നു.    അയാള്‍  കിടന്നു  പിടഞ്ഞു പിടഞ്ഞ്‌.   .........................................ഒടുവില്‍  ആ  പിടച്ചില്‍  നിന്നു.   രക്തത്തില്‍  കുളിച്ചുകിടക്കുന്ന  ആ  രൂപം  കണ്ട്‌  ഒന്ന്‌  അലറിച്ചിരിക്കണമെന്ന്‌  എനിയ്ക്കു  തോന്നി.   കുഞ്ഞ്‌ എന്റെ   പിറകില്‍  നിന്ന്‌  ഭയത്തോടെ  അയാളെ  ഒളിഞ്ഞുനോക്കുകയാണ്‌.  മെല്ലെ  അവളെ  വീശിത്തലോടി.  ഒപ്പം  ഞാനുറപ്പിച്ചു.   അധര്‍മ്മത്തിനുനേരെ  മനുഷ്യന്‍  കണ്ണടക്കുമ്പോള്‍  പ്രകൃതി  രംഗത്തിറങ്ങണം.   പോകുന്നില്ല.   ഞാന്‍  മടങ്ങിപ്പോകുന്നില്ല.   പോയാല്‍  ഈ  കുഞ്ഞിന്‌  ആരുമില്ലാതാകും.   എന്നെ  എല്ലാവരും   ഉപദ്രവിച്ചോട്ടെ.   വേദനിപ്പിച്ചോട്ടെ.   ഒക്കെ  സഹിച്ച്‌  ഞാനിവിടെ  വേണം.   ഇവളെ  വീശിത്തണുപ്പിക്കാന്‍  ഞാന്‍  വേണം.   അവള്‍ക്ക്‌  വിശന്നു  തളര്‍ന്നുറങ്ങാന്‍  എന്റെ   മടിത്തട്ട്‌  വേണം.   അവളെ  ഉപദ്രവിക്കാന്‍  വരുന്നവരുടെ  ഓരോരുത്തരുടേയും  മേല്‍  എന്റെ   അവയവങ്ങള്‍  ഒന്നൊന്നായി  അറുത്തുമുറിച്ചിട്ട്‌  അവരെ  കൊല്ലണം.   മനസ്സില്‍  കത്തിയെരിയുന്ന  തീ  എന്റെ   ഓരോ  അവയവങ്ങളിലേക്കും  പടര്‍ത്തി  ഒരു  കുന്നു  കനലാക്കി  അവരുടെ  ദേഹത്തിടണം.   ഓരോരുത്തരേയും  ഓരോ  പിടി  ചാരമാക്കി   ഊതിപ്പറപ്പിക്കണം.   പേടിച്ചു  തളര്‍ന്ന  കുഞ്ഞിനെ  ചേര്‍ത്തു  പിടിച്ച്‌  ഞാന്‍  കാത്തു  നിന്നു.   കേട്ടുവളര്‍ന്ന  വിപ്ളവകഥകള്‍  ജീവന്‍  വച്ച്‌  എന്റെ  മുന്നില്‍  നൃത്തം  ചവിട്ടി.   ഉള്ളിലെന്നും  അണയാതെ  കിടന്ന  കനല്‍  എരിഞ്ഞുതുടങ്ങി.   വരട്ടെ   ഓരോരുത്തരായി  വരട്ടെ.   കാത്തുനില്‍ക്കുകയാണ്‌  ഞാന്‍.  ............................... അടര്‍ന്നുപോയ  നന്‍മത്താളുകള്‍ക്ക്‌  പകരം  ചോദിക്കാന്‍ ......................

ശിവനന്ദ

 '(ഇത് വെറുമൊരു കഥയല്ല, ഞാൻ അഭിമാനത്തോടെ കേട്ടുവ ളർന്ന  അനുഭവകഥകൾ. കഥയുടെ രൂപത്തിലാക്കിയെന്നേയുള്ളു. ഇതിലെ വിപ്ലവകഥാപാത്രങ്ങൾ  - കൃഷ്ണപിള്ള, ശങ്കരമേനോൻ, മാധവൻ , ശങ്കുപ്പിള്ള, ശിവദാസൻപിള്ള ...ഇവരെല്ലാം പലരല്ല, ഒരേയൊരാൾ  മാത്രം..... എന്റെ പ്രിയപ്പെട്ട അച്ഛൻ.  അദ്ദേഹം  ഒരു സ്വാതന്ത്ര്യസമരസേനാനിയും,   ഇപ്പോൾ,   രാഷ്ട്രീയരംഗത്ത് നേതൃസ്ഥാനത്തുള്ള  ആളും. ഇന്നത്തെ രാഷ്ട്രീയം കാണുമ്പോൾ .............എന്റെ അച്ഛന്  എന്ത് കൊടുത്താൽ മതിയാകുമെന്ന് ഞാനോർക്കും . ഈ കുറെ അക്ഷരപ്പൊട്ടുകളല്ലാതെ മറ്റൊന്നുമില്ല എന്റെ കൈയ്യിൽ അദ്ദേഹത്തിന്‌  സമർപ്പിയ്ക്കാൻ .. അത്രയെങ്കിലും................ശ്രീമതി ഇന്ദിരാഗാന്ധിയുടെ കൈയ്യിൽനിന്നും  താമ്രപത്രവും, ശ്രീ അബ്ദുൾ കലാമിന്റെ കൈയ്യിൽ നിന്നും സ്വാതന്ത്ര്യസമര പുരസ്ക്കാരവും  വാങ്ങിയ  അച്ഛൻ  ,  സമരകാലത്ത് ,  ഒളിവ് ജീവിതവും  ,  ജയിൽവാസവും  ,  പോലീസ് മർദ്ദനവും   ഒക്കെക്കൊണ്ടാവാം ,  അമ്മയുടെ  ശാരീരികമാനസിക ആരോഗ്യം  മോശമായിരുന്നു.  അതുകൊണ്ടാവാം  അമ്മയ്ക്ക്  നാല് കുഞ്ഞുങ്ങൾ   നഷ്ടപ്പെട്ടതിന്   ശേഷം  വളരെ  വൈകിയാണ്  ഞാൻ  ജനിച്ചത്.  അപ്പോഴേയ്ക്കും  ആ കാലമൊക്കെ  കഴിഞ്ഞിരുന്നു.  എങ്കിലും  അപ്പോഴും  അച്ഛൻ  പ്രസ്ഥാനത്തിന്  സ്വന്തമായിരുന്നു.  ഞങ്ങൾക്ക്   വല്ലപ്പോഴും  വരുന്നൊരു  വിരുന്നുകാരനും.  അച്ഛൻ വരുമ്പോൾ  വാതിലിന്റെ  മറവിൽ നിന്ന്  നാണത്തോടെ  ഞാൻ  ഒളിഞ്ഞുനോക്കുമായിരുന്നു   എന്ന്  അമ്മ  പറയാറുണ്ട്.  ഓർക്കുമ്പോൾ  ,  അഭിമാനം  കൊണ്ടാണോ  സന്തോഷം  കൊണ്ടാണോ  സങ്കടം  കൊണ്ടാണോ  എന്നറിയില്ല ,  എന്റെ  കണ്ണുകൾ   നിറയും.  ഈ  വരുന്ന  ഫെബ്രുവരി  ആറിന്   അച്ഛന്റെ   രാഷ്ട്രീയജീവിതം  അറുപത്   വർഷം   പിന്നിടുന്നു.  അന്ന്  അച്ഛനെ  ആദരിയ്ക്കുന്നൊരു  ചടങ്ങുണ്ട്.  ഈ  അവസരത്തിൽ  ,  അച്ഛന്റെ  കാൽക്കൽ  .........എന്റെ  ആത്മപ്രണാമം ............ഒപ്പം,  എന്റെ  ജീവന്റെ  ആകെത്തുകയായ  കുറെ  അക്ഷരപ്പൂക്കളും.............. ..........)      ..അതോടൊപ്പം, ഇന്നത്തെ ഒരു സാമൂഹിക വിപത്ത്- സ്ത്രീ ശിശു പീഡനങ്ങൾ......സ്ത്രീകളെ- പ്രത്യേകിച്ച് കുഞ്ഞുങ്ങളെ ഉപദ്രവിയ്ക്കുന്നവരെ ഇറച്ചി വെട്ടുന്നതുപോലെ കൊത്തിയരിഞ്ഞ് കൊല്ലണമെന്നെനിയ്ക്ക് തോന്നാറുണ്ട് . എന്റെ മുന്നിൽക്കിട്ടിയാൽ ഞാനത് ചെയ്യുകതന്നെ ചെയ്യും. എന്റെ ആത്മരോഷം കുറെ മഷിത്തുള്ളികളായി കടലാസിലേയ്ക്ക് ഞാൻ കുടഞ്ഞുതെറിപ്പിയ്ക്കുന്നു  )

2014 ജനുവരി 20, തിങ്കളാഴ്‌ച

3 അഭിപ്രായ(ങ്ങള്‍)

വരുന്നോ അമ്മവീട്ടിലേയ്ക്ക് .....?


                                                             ശിവനന്ദ .


                                                          ഞാനെന്റെ അമ്മവീട്ടിലെയ്ക്കൊന്നു പോവുകയാണ്. അവിടെ കുറെ മുത്തും മണികളും തൂവിക്കിടക്കുന്നു. അതൊന്ന്  പെറുക്കിയെടുക്കണം . അതിനാണ് . ഇടയ്ക്കിടെ ഞാനിങ്ങനെ പോകാറുള്ളതാണ് .  നിങ്ങൾ വരുന്നോ എന്റെ കൂടെ ?  രസകരമായ ചില കാഴ്ച്ചകളുണ്ട് അവിടെ.  കാണിച്ചുതരാം.  എന്നോടൊപ്പമുള്ള യാത്ര മടുപ്പിയ്ക്കുമൊ?  എങ്കിൽ ഞ്ഞാൻ മുൻകൂറായി  ക്ഷമ ചോദിയ്ക്കുന്നു.  അങ്ങനെയെങ്കിൽ പാതിവഴിയിൽ എന്നെ ഉപേക്ഷിച്ച് തിരികെ പോകാനുള്ള  സ്വാതന്ത്ര്യവും നിങ്ങൾക്കുണ്ടല്ലോ.  എന്തായാലും നമുക്കൊന്ന് പോയിനോക്കാം അല്ലെ ?

                                        എന്റെ അമ്മയ്ക്കുണ്ടല്ലോ  , മൂന്ന് കുഞ്ഞുങ്ങൾ  ഗർഭത്തിൽ വച്ചും, ഒരു കുഞ്ഞ് പ്രസവത്തിലും  മരിച്ചതിന്  ശേഷം  ജനിച്ചത്  കുഞ്ഞു ശിവനന്ദ .  അപ്പോൾപ്പിന്നെ  ഞാനെല്ലാവരുടെയും  ഓമനയായതിൽ  പറയാനുണ്ടോ?  അമ്മയ്ക്ക് ജോലിയ്ക്ക് പോകണം.   അദ്ധ്യാപികയായിരുന്നു  അമ്മ.  അതിനാൽ കുഞ്ഞുശിവനന്ദയ്ക്ക്  തൊട്ടിൽ  കെട്ടിയത്  മുത്തശ്ശിവീട്ടിൽ  ( അമ്മയുടെ അമ്മ  ) .  അതായിരുന്നു സത്യത്തിൽ എന്റെ   വലിയൊരു പഠനക്കളരി .

                                      എനിയ്ക്കൊരുപാട്  പ്രിയപ്പെട്ട ശൈശവബാല്യങ്ങൾക്ക്‌  കാപ്പിപ്പൂവിന്റെ വാസനയാണ് .  നിറയെ പൂത്ത കാപ്പിയും അതിന് നടുക്കൊരു കൊച്ചുവീടും .  അവിടെ എന്റെ മുത്തച്ഛനും മുത്തശ്ശിയും.  മുറ്റത്ത്  ഉണങ്ങാനിട്ട  കച്ചൂലത്തിന്റെയും,  മഞ്ഞളിന്റെയും,  കുരുമുളകിന്റെയും  ഗന്ധം.  കാപ്പിക്കുരു വറുത്തുപൊടിയ്ക്കുന്നതിന്റെ  ഉന്മെഷദായകമായ വാസന.  ആ മലയോരഗ്രാമം  ഗന്ധങ്ങളിലൂടെ തന്നെ  എന്നെ തടവിലാക്കിയിരുന്നു.  തൊടിയിൽ  നിറഞ്ഞുനില്ക്കുന്ന  മാവും,  പ്ലാവും,  പേരയും, കശുമാവും  ഞങ്ങൾക്ക്  മാത്രമല്ല,  പക്ഷികൾക്കും , അണ്ണാരക്കണ്ണൻമാർക്കും  കൂടിയുള്ളതാു എന്നും, മുറ്റത്ത് അടുക്കും ചിട്ടയുമില്ലാതെ  നട്ടുവളർത്തിയ  ചെത്തിയും  ചെമ്പരത്തിയും,  രാജമല്ലിയും,  മന്ദാരവുമെല്ലാം  പൂമ്പാറ്റകൾക്ക്  വേണ്ടിയുള്ളതാു എന്നും  മുത്തച്ഛൻ  പറഞ്ഞിരുന്നു.

                                                       കരിമ്പച്ച നിറത്തിൽ  തിളങ്ങുന്ന ഇലകൾ  ചൂടിയ  ' ഗന്ധരാജനെന്ന  ' വലിയൊരു മരം മുത്തച്ഛന്റെ വീട്ടുമുറ്റത്ത്.  അതിൽ ഇടയ്ക്കിടെ വെളുത്ത പൂക്കൾ  വെള്ളിനക്ഷത്രം  പോലെ.  രാത്രി പൊട്ടിയടർന്നുമാറുന്ന  നക്ഷത്രച്ചില്ലുകൽ  പോലെ അതിന്റെ ഇതളുകൾ  പൊട്ടിവിരിയുന്നത്   മുത്തച്ഛനും  ഞാനും കൂടി  രാത്രി നൊക്കിയിരുന്ന് കണ്ടിട്ടുണ്ട് .

                                                        ഇന്ന് ഞാനെന്റെ വീട്ടുമുറ്റത്ത്   മറ്റ്  ചെടികളുടെ കൂട്ടത്തിൽ  ഗന്ധരാജനും ,  കാപ്പിച്ചെടിയും  വളർത്തിയിരിയ്ക്കുന്നു ,  കുറെ കുളിരോർമ്മപ്പൂക്കൾക്കായി .  കൂട്ടത്തിൽ ഒരു ഇലഞ്ഞിയും. ഇലഞ്ഞിപ്പൂക്കളുടെ  ഗന്ധം നുകരുമ്പോൾ വല്ലാത്തൊരു അനുഭൂതിയിൽ എന്റെ കണ്ണുകൾ  അടഞ്ഞടഞ്ഞുപോകും . കുഞ്ഞുശിവനന്ദയ്ക്ക് അവളെക്കാൾ നീണ്ട മുടിയുണ്ടായിരുന്നു. മുത്തച്ഛൻ  ചീകിമിനുക്കി മെടഞ്ഞിട്ടു തരുന്ന മുടിയിൽ ചൂടാൻ ,  കൂവളത്തിൽ  ചുറ്റിപ്പിണഞ്ഞു കിടക്കുന്ന  കിടക്കുന്ന മുല്ലയിൽ നിന്നും പൂക്കൾ ഇറുത്ത് മാല കെട്ടിത്തരും മുത്തശ്ശി. പക്ഷെ ഇലഞ്ഞിപ്പൂമാല ചൂടാനായിരുന്നു.അവള്ക്കിഷ്ടം.

                                                      കൃഷിയിടങ്ങളിലേയ്ക്ക്  തോട് കീറി മുത്തച്ഛൻ വെള്ളം തിരിച്ച്ചുവിടുമ്പോൾ  ശിവനന്ദയെന്ന  മൂന്നുവയസ്സുകാരിയുടെ കണ്ണിലും മനസ്സിലും പതിഞ്ഞത് , ഉണങ്ങിയ മണ്ണിൽ  നനവ് പടർത്തി  വെള്ളം കിനിഞ്ഞുകിനിഞ്ഞിറങ്ങുന്ന കാഴ്ച്ച !  ആ കാഴ്ച്ച ഞാനെന്നും മനസ്സിൽ  സൂക്ഷിച്ചു.  പിന്നീടെന്നോ ആ കാഴ്ച്ചയ്ക്ക്  ഞാനൊരു പേരിട്ടു.   ' സ്നേഹം ' .  അതെ. അങ്ങനെതന്നെയാണ്  സ്നേഹം.  മനസ്സിൽ  കുളിര് പടർത്തി  കിനിഞ്ഞുകിനിഞ്ഞിറങ്ങുന്ന  സ്നേഹം....!

                                                       മുത്തച്ഛന്റെ  കൈപിടിച്ച്ചുനടന്നാണ്  ഞാൻ പ്രകൃതിയെ സ്നേഹിയ്ക്കാൻ പഠിച്ചത്.  തോട്ടിയുമായി തൊടിയിൽ  കശുവണ്ടി  പറിയ്ക്കാൻ പോകുന്ന മുത്തച്ഛന്റെ  പിന്നാലെ പോയി , തുടുതുടുത്ത കശുമാമ്പഴം കടിച്ചുപറിച്ച്  അതിന്റെ ചവർപ്പും  മധുരവും  കൈയ്യിലൂടെ  ഒലിച്ചിറങ്ങി ....അത് പെറ്റിക്കോട്ടിൽ  തുടച്ച് ...! ഹോ!....അങ്ങനെ പെറ്റിക്കോട്ടിൽ  കറ  പറ്റിയ്ക്കാൻ  ഇന്ന്  Eതെങ്കിലുമൊരു  കുഞ്ഞിന്  ഭാഗ്യമുണ്ടാകുമോ?  വളരെ സമൃദ്ധമായ  ശൈശവബാല്യങ്ങൾ .  അങ്ങനെയാണതിനെ ഞാൻ  വിശേഷിപ്പിയ്ക്കുക .

                                                    മനസ്സിൽ  സംഗീതം  തേൻമഴ  പെയ്യിച്ചുതുടങ്ങിയത്  ,  മുത്തച്ഛന്റെ  കൈയ്യിലെ  ട്രാൻസിസ്റ്റർ  പൊഴിയ്ക്കുന്ന പാട്ടുകൾ  കേട്ടുകേട്ടാണ് .  അദ്ദേഹം  പള്ളിക്കൂടത്തിലെ  മാഷായിരുന്നു.  നന്നായി പാടുകയും ചെയ്യുമായിരുന്നു. അത് തലമുറകളായി ഇന്നും തുടർന്നുപോരുന്നു .

                                               അമ്മയെന്നെ പഠിപ്പിച്ച   ' എങ്ങനെ  നീ  മറക്കും  കുയിലേ  '  ആണോ  ,  അതോ  അച്ഛൻ  പഠിപ്പിച്ച  ദേശീയഗാനമാണോ  മുന്നിൽ  എന്ന്  ചോദിച്ചാൽ  എനിയ്ക്ക്  മറുപടിയില്ല.  മലയാളം  വാക്കുകൾ  സ്ഫുടമായി പറയാതിരുന്നതിന്,  പുളിയുടെ  വടിയൊടിച്ച്  അമ്മയെന്നെ അടിച്ചതാണോ  അതോ  തർക്കുത്തരം   പറഞ്ഞതിന്,   ഒരു  കുഞ്ഞു  വാഴവള്ളിയെടുത്ത്  അച്ഛൻ  അടിച്ചതാണോ  കൂടുതൽ  വേദനിച്ചതെന്നു ചോദിച്ചാലെനിയ്ക്ക്   മറുപടിയുണ്ട്.  അമ്മ  അടിച്ചത്  കാലിൽ  ചുവന്ന് തിണർത്ത്  കിടന്നു.  അച്ഛൻ അടിച്ചത്  ദേഹത്ത്  കൊണ്ടതെയില്ല .  വെറും  വാഴവള്ളിയല്ലേ .  കുട്ടിയുടുപ്പിൽത്തട്ടി   അത്  തെറിച്ചുപോയി.  പക്ഷെ.......കുഞ്ഞുശിവനന്ദയ്ക്ക്  ഒരുപാട്   നൊന്തത്   അച്ഛൻ അടിച്ചതാണ്.  സങ്കടം  വന്നിട്ട്  അവളന്നൊരു   കണ്ണീർപ്രളയം  തന്നെ  സൃഷ്ടിച്ചു. ..........         .അച്ഛന്റെ  ആദ്യത്തേയും   അവസാനത്തേയും   അടിയായിരുന്നു  അത്.

                                                           ഞാൻ ആദ്യത്തെ സ്നേഹക്കുറിപ്പെഴുതിയത്  കേൾക്കണോ  ?  ( തെറ്റിദ്ധരിയ്ക്കല്ലേ , ഞാൻ കുഞ്ഞല്ലേ? )  അത് മൂന്നാംക്ലാസ്സിൽ  വച്ചായിരുന്നു. എന്റെ ക്ലാസ്സിൽ ഉണ്ടായിരുന്ന  തങ്കപ്പൻ  എന്ന  കൂട്ടുകാരന്.  കാണാൻ ഭംഗിയുള്ള  ഒരു കരുമാടിക്കുട്ടനായിരുന്നു  അവൻ.  സ്നേഹമോ, പ്രേമമോ, പ്രേമലേഖനമോ   തിരിച്ചറിയാൻ  പ്രായമാകാത്ത  ശിവനന്ദ   എന്ന  മൂന്നാംക്ലാസ്സുകാരിയ്ക്ക്  തോന്നി ,  തങ്കപ്പൻ നല്ല  ചെക്കനാണെന്ന് .  അന്നും  ഞാനൊരു  ചെറിയ  വായനക്കാരിയാണ്.  ബാലരമയിൽനിന്നും  ,  പൂമ്പാറ്റയിൽ നിന്നും ,  അമർച്ചിത്രകഥകളിൽനിന്നും  ,വളരെ  നേരത്തെ തന്നെ  കോട്ടയം പുഷ്പനാഥിന്റെ  കുറ്റാന്വേഷണകഥകളിലേയ്ക്കും   അവിടുന്ന്  ' പൊരുതിവീണവരുടെ  കത്തുകളി  '  ലേയ്ക്കും  മലയാറ്റൂർ രാമകൃഷ്ണന്റെ  ' യന്ത്ര  ' ത്തിലേയ്ക്കും  പിന്നെ ,  മാക്സിം ഗോർക്കിയുടെ   ' അമ്മ '  യിലേയ്ക്കും  എന്റെ  വായനാതലം  നീങ്ങിയിരുന്നു.  എന്തായാലും പ്രേമമെന്നൊരു   സാധനം  ഉണ്ടെന്നും  അത്  തുണ്ടുകടലാസിൽ  എഴുതിക്കൊടുക്കണമെന്നും   ഞാനെവിടുന്നോ   പഠിച്ചുവച്ചു.  അച്ഛന്റെ  വിപുലമായ  പുസ്തകശേഖരങ്ങളിൽ  നിന്നാവണം  ,  വിപ്ലവവും , കാരുണ്യവും , ത്യാഗവും ,  സ്നേഹവും ,  പ്രണയവുമൊക്കെ  ഞാൻ  മനസ്സിലെഴുതിച്ചെർത്തു .  ..................

                                                           ഒരുദിവസം  ക്ലാസ്സിൽ  ചെന്നപ്പോൾ  ഒട്ടും  മടിയ്ക്കാതെ  ഒരു തുണ്ട് കടലാസ്സിൽ എനിയ്ക്കറിയാവുന്നത് പോലെ ഞാനെഴുതി  ഒറ്റ വരി .

" തങ്കപ്പനോട്‌  എനിയ്ക്ക്  സങ്കടം  . "

എന്റെ  ആദ്യത്തെ  പ്രണയലേഖനം  ! !!

സങ്കടത്തിനും  ,  സന്തോഷത്തിനും ,  പ്രേമത്തിനും ,  സ്നേഹത്തിനും  ഞാൻ ഒരേ  അർത്ഥം  കണ്ടു .  ' ഐ  ലവ്  യു  ' ; മിസ്‌  യു  ഡാ  '  ഇതൊന്നും  അന്നില്ലായിരുന്നല്ലൊ.  അത്  തങ്കപ്പന്  നേരെ  നീട്ടിയപ്പോൾ  അടുത്തുനിന്ന  തല്ലുകൊള്ളി  കൂട്ടുകാരൻ  ദുഷ്ടൻ  അതെന്റെ  കൈയ്യിൽ നിന്നും  തട്ടിപ്പറിച്ച്  സാറിന്റെ  കൈയ്യിൽ  കൊടുത്തു .  ( അവനിപ്പോൾ  ആർമിയിൽ  ക്യാപ്ടനാണ് .. ങും.....പിന്നെ ...എത്ര വലിയവനായാലെന്താ  ,  എന്റെ  മുത്ത്‌പോലത്തെ  പ്രണയം  പൊളിച്ചില്ലേ  നീ ? .ഇന്നും   ക്യാപ്റ്റൻ സാബിനെ  ഇടയ്ക്ക്  അവധിയ്ക്ക്  വരുമ്പോൾ  കാണുമ്പോൾ ഇത് പറഞ്ഞ്  ചിരിയ്ക്കും  ഞങ്ങൾ. )  സാറത്  വായിച്ച്  ചിരിയോട്  ചിരി.  അങ്ങനെ  എന്റെ  ആദ്യ പ്രണയം  പൊളിഞ്ഞു . .

                                                                          ഞാനിപ്പോഴും  ആലോചിയ്ക്കും,  സ്നേഹം  ,  പ്രണയം  ഇവയെക്കുിച്ചൊന്നും   വിശകലനം  ചെയ്യാനുള്ള  വിവരമൊന്നും  അന്നില്ലായിരുന്നു .  അതിനാൽ   തങ്കപ്പനോട്‌  സങ്കടമെന്നെഴുതി . എന്നാൽ  എന്തുകൊണ്ടാണ്‌   സങ്കടമെന്നതിന്   പകരം  സന്തോഷമെന്ന്  എഴുതാതിരുന്നതെന്ന്  !  ശിവനന്ദ   എന്ന   കൊച്ചുകുട്ടിയ്ക്ക്  സന്തോഷം  വരുമ്പോൾ   ചിരിയ്ക്കാനും  സങ്കടം  വരുമ്പോൾ  കരയാനുമാല്ലാതെ  മറ്റെന്തറിയാം  ?  സന്തോഷത്തേക്കാൾ  ഹൃദയസ്പർശിയായി  സങ്കടം  തോന്നിക്കാണുമോ  അവൾക്ക്  ?  ആർക്കറിയാം   !

                                                 ഇനി ,  എനിയ്ക്ക്   ആദ്യമായി കിട്ടിയ  സ്നേഹോപഹാരം  അതിലും  രസം.  അതും  മൂന്നാംക്ലാസ്സിൽ  വച്ച്.  ഞങ്ങളുടെ  പ്രൈമറി സ്കൂളിന്റെ  മതിലരികത്ത്  നിറയെ  അങ്ങോളമിങ്ങോളം  ശീമക്കൊന്നകൾ  ആർത്തുവളർന്നു നിന്നിരുന്നു.  അതിന്റെ  പൂക്കാലം  അതിമനോഹരം.  എനിയ്ക്ക്  വലിയ  ഇഷ്ടമാണ്  ശീമക്കൊന്നയുടെ  പൂക്കൾ .  ഇളം വയലറ്റ് നിറത്തിലുള്ള  വലിയ  പൂക്കുലകൾ  ,  നീളൻ   ശിഖരത്തിന്റെ  അറ്റത്ത് ,  ഞങ്ങളെ  ചെരിഞ്ഞ്  നോക്കി  സൗന്ദര്യം  കാണിച്ച്  കൊതിപ്പിച്ചുകൊണ്ടിരുന്നു.  എന്നും  ഞാനത്  കൊതിയോടെ  നോക്കിനിൽക്കും . ഒരുദിവസം  ഞങ്ങളെ  പഠിപ്പിയ്ക്കുന്ന  പൌലോസ്‌  സാറിനോട്  ഞാൻ  ചോദിച്ചു ,   ഒരു  പൂങ്കുല  പറിച്ചുതരുമോ  എന്ന് .  സാർ  അവിടെ നിന്ന്  വലിയൊരു  പ്രഖ്യാപനം !

" ശിവനന്ദയോട്  ഒരുപാട്  ഇഷ്ടമുള്ളവർ  അവൾക്ക്   ഒരു കുല  കൊന്നപ്പൂവ്  പറിച്ചുകൊടുക്കണം   ".

ഞാൻ  നോക്കിയപ്പോൾ  ,  കണ്ണടച്ചു തുറക്കുന്നതിന്  മുന്നേ  ഒരാൾ   പറക്കുന്നു  !  ആരാണെന്നോ ? കേശവൻ  !  മറ്റൊരു  കരുമാടിക്കുട്ടൻ  !  മൂന്നാംക്ലാസ്സിൽ  തോറ്റുതോറ്റ്   ' വലിയവ'നായവൻ   !

കൊന്നയിൽ  വലിഞ്ഞുകയറി  ശിഖരം  ചായ്ച്ച്  ഒരു കുല പൂവ്  പറിച്ച്  ,   മത്സരം  ജയിച്ചവനെപ്പോലെ   വിജയിയുടെ  ചിരി  ചിരിച്ച്  അവൻ  വന്നു.  ഭീമസേനൻ  ദ്രൗപദിയ്ക്ക്  കല്യാണസൗഗന്ധികം   കൊണ്ടുവന്നതുപോലെ  !  അവന്റെ നേരെ  നീണ്ട  അനേകം  കുഞ്ഞുക്കൈകളെ   അവഗണിച്ച്  എനിയ്ക്ക് മാത്രം  തന്നു  !  പിന്നീടെന്നും  രാവിലെ  സ്കൂളിൽ  വന്നാൽ   കേശവന്റെ  ആദ്യജോലി  എനിയ്ക്ക്  കൊന്നപ്പൂവ്  പറിച്ചുതരിക  എന്നുള്ളതായിരുന്നു.   ഞാൻ ചോദിയ്ക്കാതെ തന്നെ  .  മറ്റാർക്കും  കൊടുത്തിരുന്നുമില്ല.  എല്ലാ  പൂക്കാലത്തും  ഇതാവർത്തിച്ചു ..  അങ്ങനെ  കേശവൻ   അവന്റെ  ഇഷ്ടം ,   ഒരു  കുടന്ന  കൊന്നപ്പൂക്കളിലൂടെ   പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു.  പ്രൈമറി സ്കൂൾ ജീവിതം  അവസാനിയ്ക്കുന്നതുവരെ .  പിന്നീടവനെ  കണ്ടിട്ടില്ല.

സത്യം  പറയാമല്ലോ,  അത്രയും  നിഷ്ക്കളങ്കവും  നിസ്വാർത്ഥവുമായൊരു   സ്നേഹം  പിന്നീട്  ജീവിതത്തിലൊരിയ്ക്കലും  ഞാൻ  അനുഭവിച്ചിട്ടില്ല.  അന്ന്  അതിനേക്കുറിച്ച്   വലിയ  അറിവുണ്ടായിരുന്നില്ല .  പക്ഷെ  ഇന്ന്  ഞാനറിയുന്നു ,  അതൊരു  വിലമതിയ്ക്കാനാവാത്ത  നിക്ഷേപമായിരുന്നു. !  അത്  വളർന്നുവളർന്ന്  മനസ്സൊരു  സ്നേഹത്തിന്റെ  കലവറയാകുമ്പോൾ  ഞാൻ കരുതുന്നു ,  എന്നെങ്കിലുമൊരിയ്ക്കൽ  കേശവനെ  കണ്ടാൽ  ,  അന്ന്  പറയാൻ  കഴിയാതെപോയ  നന്ദി  ഇനിയെനിയ്ക്ക്  അവനോട്   പറയണം ..' ഇതാണ്  സ്നേഹം ,  ഇങ്ങനെയാണ്  സ്നേഹിയ്‌ക്കേണ്ടത്   '   എന്നെന്നെ  പഠിപ്പിച്ചതിന് ....

                                                     ഞാനിന്ന്  ഭാര്യയും   അമ്മയുമായി.  ഇടയ്ക്ക്  സ്വന്തം  നാട്ടിലേയ്ക്ക്  പോകുന്ന  സമയത്ത്  ,  ഞങ്ങളുടെ  പ്രൈമറി  സ്കൂളിന്റെ   മുന്നിലൂടെ  കടന്നുപോകുമ്പോൾ  രസകരമായ  ആ   ഓമ്മകൾ  വന്നെന്നെ  പൊതിയും.  പക്ഷെ  എന്നെ  സങ്കടപ്പെടുത്തുന്നത് ,  ആ  ശീമക്കൊന്നകളത്രയും   എന്നോ  വെട്ടിമാറ്റി  എന്നുള്ളതാണ് .   സ്നേഹം  പൂത്തിരുന്ന  ശീമക്കൊന്നകൾ ! ! !

 ഞാനാലൊചിയ്ക്കും,  ആ ശീമക്കൊന്നകൾ  എത്ര  വലിയൊരു  ദൗത്യമാണ്   നിർവ്വഹിച്ചിരുന്നതെന്ന് !  ആർക്കും   വേണ്ടാതെ ,  ആരാലും  ശ്രദ്ധിയ്ക്കപ്പെടാതെ  ,  വേലിപ്പത്തലായി   നട്ടുവളർത്തി  ,  നിഷ്ക്കരുണം  മുറിച്ച്  തെങ്ങിന്  വളമാക്കുന്ന  ആ ശീമക്കൊന്നകളിൽ   പൂത്തിരുന്നത് ,  നിഷ്ക്കളങ്കമായ ,  നിസ്വാർത്ഥമായ  കുറെ  ഇഷ്ടങ്ങളായിരുന്നു  !

                                    ഇന്ന്  ഞങ്ങളുടെ  വീടിരിയ്ക്കുന്ന  പറമ്പിന്റെ  ഒരു  മൂലയിൽ ,    മറ്റൊന്നിനും  ശല്യമില്ലാതെ  ഒരു  ശീമക്കൊന്ന  ഞാൻ   നട്ടുവളർത്തിയിട്ടുണ്ട് .  അത്  പൂക്കുമ്പോൾ  ഞാനൊരു  മൂന്നാംക്ലാസ്സുകാരിയാകും.   പൂക്കൾ   ഞാനൊരിയ്ക്കലും  പറിയ്ക്കാറില്ല .  തഴുകിത്തലോടി  അങ്ങനെ  നില്ക്കും .  ഓരോ  ശിഖരത്തിലും   ഒരു  കുടന്ന  സ്നേഹം  ഒളിപ്പിച്ചുവച്ച  എന്റെ  ശീമക്കൊന്നയ്ക്ക്   ' കേശവൻ  '  എന്ന്   പേരിട്ടാലോ ?  നന്നായിരിയ്ക്കില്ലേ ?

                                                മഴത്തുള്ളിയിലും ,  മഞ്ഞുതുള്ളിയിലും  ,  നിലാവിലും ,  നക്ഷത്രങ്ങളിലും ,  പൂക്കളിലും ,  ശലഭങ്ങളിലും ,  മാനത്തും ,  മഴവില്ലിലും   ശിവനന്ദ   എന്ന  കുട്ടി  മനസ്സ്  നിക്ഷേപിച്ചിരുന്നു .  ഇന്നും ,  ഒരു  വിമാനം  താഴ്ന്ന്  പറക്കുന്നത്  കണ്ടാൽ  സ്വയമറിയാതെ  എന്റെ  കണ്ണുകൾ   ആകാശത്തേയ്ക്ക്  നീളും .  അപൂർവ്വമായി   വിരിയുന്നൊരു  മഴവില്ല്  കണ്ടാൽ  എന്റെ  മനസ്സിലും  ഏഴ്   വർണ്ണങ്ങൾ  വിരിയും .  രാത്രി  മുറ്റത്തിറങ്ങിയാൽ  എന്റെ  കണ്ണുകൾ   അറിയാതെ  നക്ഷത്രങ്ങളിലേയ്ക്ക്   നീളും .

                                                       ഇന്നിന്റെ  പൂമുഖത്തിണ്ണയിൽ  ഇരുന്ന് ,     " ഒറ്റയ്ക്കിരിക്കുന്നു  ഞാനുമെൻ  മോഹങ്ങളും ....മാറാല  മൂടിയ  മനസ്സിൻ   ദാഹങ്ങളും  "    എന്ന്   കവിത  കുറിയ്ക്കുമ്പോൾ   ഞാനോർക്കുകയാണ്  ,  ഈ ശീമക്കൊന്നയും ,  കാപ്പിച്ചെടിയും  ,  ഗന്ധരാജനും ,,  ഇലഞ്ഞിയുമൊക്കെ  ഓരോരോ  സമയത്ത്  എത്ര  മനോഹരമായാണ്  എന്റെ  ജീവിതത്തിലിടപെട്ടത്  !

                                            ജീവിതപ്രതിസന്ധികളിൽ   സ്വയം  പഴിയ്ക്കുകയും  വിധിയെ  പഴിയ്ക്കുകയുമൊക്കെ  ചെയ്യുന്ന  സമയത്ത് ,  സ്വന്തം  മനസ്സിലേയ്ക്ക്  ഒന്ന്  തിരിഞ്ഞുനോക്കൂ.  അവിടെ ,  നമ്മളറിയാതെ  നമ്മെ  തഴുകിക്കടന്നുപോയ   മധുരമുള്ള  ചിലതുകൾ .....ജീവിതത്തിന്റെ  വരണ്ട  തലങ്ങളിൽ  ഒരു  ഇളംകാറ്റ് പോലെ  ഒഴുകിവന്ന്  കുളിരും  ലാഘവവും  തരുന്ന  ചില  ഓർമ്മത്തുന്ടുകൾ .....മാനം  കാണാതെ  സൂക്ഷിച്ച  മയിൽപ്പീലിത്തുണ്ടുകൾ   പോലെ......അവ   വീണ്ടും  നമ്മെ  തഴുകുന്നില്ലെ?  അവിടെ  നമ്മുടെ  എല്ലാ  വേദനകളും  അലിഞ്ഞുതീരുന്നില്ലെ?

                                                       എനിയ്ക്കറിയാം  ഇത്  നിങ്ങളെ  മടുപ്പിച്ചിട്ടുണ്ടാവും  എന്ന് ..കാരണം , ഞാൻ ,  എനിയ്ക്ക്  പ്രിയപ്പെട്ടവൾ ആകുന്നതുപോലെ  മറ്റാർക്കുമാകുന്നില്ലല്ലോ  ..  എങ്കിലും  ആരുടെയെങ്കിലും  മനസ്സിൽ  ഏതെങ്കിലും  ഒരോർമ്മ   കടന്നുവന്ന്  പാൽമധുരമിറ്റിച്ചിട്ടുണ്ടെങ്കിൽ  ,  അതിന്  ഇത്  കാരണമായെങ്കിൽ ,  ഞാൻ  ധന്യയായി.....

                                                         ഇനി ,  ഇതിന്റെ  മറ്റൊരു  വശം .   ഒരു  മുഴുവൻസമയ കമ്മ്യൂണിസ്റ്റ്കാരന്റെ  ഭാര്യ  എന്ന   നിലയിൽ  ,  എന്റെ  അമ്മ  അനുഭവിച്ച  ഏകാന്തതയും  വേദനയും  ആ  ഗർഭപാത്രത്തിൽക്കിടന്ന്  ഞാനറിഞ്ഞിരിയ്ക്കാം  .  ആ  നിറവയറിൽ  സ്നേഹത്തോടെ  അമ്മ  സ്വയം  തലോടുമ്പോൾ ,  ഗർഭപാത്രത്തിൽക്കിടന്നു  ആ പരിലാളനത്തിൽ  ലയിയ്ക്കുമ്പൊഴും  ഞാൻ അമ്മയോട്   ചോദിച്ചിരിയ്ക്കാം ,  "  അച്ഛനെന്താണ്   എന്നെ  തഴുകാത്തത്   ?"  എന്ന് .  അപ്പോൾ  അമ്മയിങ്ങനെ  മന്ത്രിച്ചിരിയ്ക്കാം , " അത്  രാജ്യത്തിന്‌  വേണ്ടിയുള്ള  സ്വപ്നങ്ങളുടെ  ബലിതർപ്പണം ആണ്  കുഞ്ഞേ "  എന്ന്  .  ആരെ  കുറ്റപ്പെടുത്താനാവുമെനിയ്ക്ക്  ?  അച്ഛനെന്റെ   അഭിമാനവും ,   അമ്മയെന്റെ  അനുഭൂതിയുമാണ്  .

                                                            ഞാൻ  സ്വയം  പാർവതീകരിയ്ക്കുവാൻ  വേണ്ടി  ഈ  പേജ്  ഉപയോഗിച്ചു  എന്ന്  ദയവായി  തോന്നരുത്  .  ഇതെന്റെ  അഭിമാനനിമിഷങ്ങളും,  അനുഭൂതിയും ,  വേദനകളുമാണ് .  അത്  ഞാൻ  നിങ്ങളോടല്ലാതെ   മറ്റാരോടാണ്   പങ്കുവയ്ക്കുക?

                                                       ബാല്യത്തിലേയ്ക്കുള്ള   ഈ  മടക്കയാത്രയിൽ  ആരൊക്കെ  എന്റെയൊപ്പം  വന്നെന്നറിയില്ല .  വന്നവരിൽ ,  ആരൊക്കെ  എന്നെ  പാതിവഴിയിൽ  ഉപേക്ഷിച്ച്  തിരികെപ്പോയെന്നറിയില്ല  .  എങ്കിലും.....നന്ദി.....ഒരുപാട്  നന്ദി.....എല്ലാവർക്കും .....

                                                              **************

                                       



                                               

                                           
                                    
                                                              
                                                             
                                   
 
Copyright © .