അവൾ കരഞ്ഞതേയില്ല . വാചകങ്ങൾ വാക്കുകളിലേക്ക് ചുരുങ്ങി . ഒടുവിൽ .............. മനസ്സിൽ അഗ്നിപർവ്വതങ്ങളെ ഗർഭം ധരിച്ചുകൊണ്ടവൾ മൗനത്തിലമർന്നു ..............
2014, ഏപ്രിൽ 24, വ്യാഴാഴ്‌ച
ദൈവത്തിന്റെതാഴ് വര .
- ശിവനന്ദ
ചങ്ങല ഉരഞ്ഞ് വ്രണമായി പഴുത്തഴുകിയ കാലിലേക്ക് നോക്കിയിരുന്ന് ചിരിച്ചു . ആത്മനിന്ദയുടെ ചിരിയാണോ ? അതോ ആത്മപീഡനത്തിന്റെയൊ ? അതോ ഇനി ആത്മസംതൃപ്തിയാണോ ? ആവോ അറിയില്ല .
"നിങ്ങളെന്റെ ഭർത്തവായിപ്പോയതുകൊണ്ടുമാത്രമാണ് ഞാൻ തിരിച്ചു തല്ലാത്തത് . പക്ഷെ മനസ്സുകൊണ്ട് ഒരായിരം പ്രാവിശ്യമെങ്കിലും ഞാൻ നിങ്ങളെ കൊന്നുകഴിഞ്ഞു ".
അമർന്ന സ്വരത്തിൽ ഭാര്യ പറഞ്ഞു . അവിടെ , അവളിലെ ഭാര്യ ആദരണീയയായെന്നു അന്ന് മനസ്സിലാക്കീല്ലല്ലോ . എന്നിലെ ആധിപത്യമോഹിയായ മണ്ടൻ പുരുഷൻ കരുതി അവൾ തോൽവി സമ്മതിച്ചതാണെന്ന് . പക്ഷെ ജയത്തെ ഉള്ളിലൊളിപ്പിച്ച് തോൽവി പ്രഖ്യാപിച്ച അവൾ , ' ഭാര്യ ' യെന്ന സ്ഥാനത്തിന്റെ മഹനീയത പറയാതെ പറയുകയായിരുന്നു .
മുഖമടച്ചുകൊടുത്ത അടിയിൽ ചെവിയിൽനിന്നൊഴുകിയ രക്തത്തുള്ളികൾ തുടച്ചെടുത്തുകൊണ്ടാണവളതു പറഞ്ഞത് . മുറിവേറ്റ കാട്ടുമൃഗത്തിന്റെ മുരൾച്ചപോലിരുന്നു സ്വരം . കണ്ണുകളിൽ ഒരായിരം സൂര്യന്മാർ കത്തിക്കാളുന്നുണ്ടായിരുന്നു . അതുകണ്ടപ്പോൾ കുറെ ചീഞ്ഞഴുകിയ തെറിവാക്കുകൾ കൊണ്ട് അവളെ അഭിഷേകം ചെയ്യാനാണെനിക്കു തോന്നിയത് . അങ്ങനെതന്നെ ചെയ്തു . പക്ഷെ അവളത് ശ്രദ്ധിച്ചതേയില്ല . പ്രതികരിച്ചുമില്ല . അതുകൊണ്ടുതന്നെ ആ അസഭ്യവാക്കുകളത്രയും എന്റേതുതന്നെയായി അവശേഷിച്ചു . ഞാൻ കൊടുക്കുന്നത് അവൾ സ്വീകരിച്ചില്ലെങ്കിൽ പിന്നെ അത് എന്റെതുമാത്രമായിരിക്കുമെന്ന് ചിന്തിക്കാൻ എത്ര കാലമെടുത്തു !
എന്തിനാവളെ അത്രമേൽ ക്രൂശിച്ചത് ? ഈ ചോദ്യം ഞാനെന്നോടുതന്നെ ചോദിച്ചത് ഇപ്പോഴല്ലേ ? അന്നങ്ങനെ തോന്നിയില്ലല്ലോ . വിഡ്ഢികളുടെ സ്വർഗത്തിൽ കുറെ മിഥ്യാധാരണകളുമായി മദിച്ചുനടന്നു . മദ്യം ............. മദ്യമാണെല്ലം തകർത്തുകളഞ്ഞത് . മദ്യപിച്ചുകഴിഞ്ഞാൽപ്പിന്നെ കണ്ണിന് മഞ്ഞനിറമാണ് . സംശയത്തിന്റെ മഞ്ഞനിറം .അങ്ങനെ ഭാര്യ ഒരു മഞ്ഞസ്ത്രീയായി . ആദ്യമവൾ പകച്ചു . പിന്നെ അവിശ്വസ്സനീയതയോടെ നോക്കി . ശേഷം എതിർത്തു . ആത്മാഭിമാനത്തിന് ക്ഷതമേറ്റപ്പോൾ അവൾ ശൗര്യത്തോടെ നേരിട്ടു . പക്ഷെ എന്റെ നേരെ ചൂണ്ടുന്ന വിരലുകളത്രയും അരിഞ്ഞുകളയുന്നതായിരുന്നല്ലൊ എനിക്കിഷ്ടം . അടിച്ചു , തൊഴിച്ചു , മുടിയിൽപ്പിടിച്ച് വലിച്ചിഴച്ചു ..........
അവൾ കരഞ്ഞതേയില്ല . വാചകങ്ങൾ വാക്കുകളിലേക്ക് ചുരുങ്ങി . ഒടുവിൽ .............. മനസ്സിൽ അഗ്നിപർവ്വതങ്ങളെ ഗർഭം ധരിച്ചുകൊണ്ടവൾ മൗനത്തിലമർന്നു ..............
അവൾ കരഞ്ഞതേയില്ല . വാചകങ്ങൾ വാക്കുകളിലേക്ക് ചുരുങ്ങി . ഒടുവിൽ .............. മനസ്സിൽ അഗ്നിപർവ്വതങ്ങളെ ഗർഭം ധരിച്ചുകൊണ്ടവൾ മൗനത്തിലമർന്നു ..............
"ഞാനൊരാളോട് സംസാരിക്കണമെങ്കിൽ അത് കേൾക്കാനുള്ള ഏറ്റവും കുറഞ്ഞ യോഗ്യതയെങ്കിലും അയാൾക്ക് വേണം . വാക്കുകളെനിക്കു വിലപ്പെട്ടതാണ് ."
പരഞ്ഞവസാനിപ്പിച്ചുകൊണ്ടവൾ തിരിഞ്ഞുനടന്നു . പക്ഷെ ഞാൻ യുദ്ധം നിർത്തിയില്ല . സ്ഥാനത്ത് ആരുമില്ലാത്തിടത്തോളംകാലം ഞാനെന്റെ നിഴലിനോടാണ് യുദ്ധം ചെയ്യുന്നതെന്ന് ചിന്തിക്കാൻ മദ്യമെന്നെ അനുവദിച്ചിരുന്നില്ലല്ലൊ .
"സ്നേഹം ആവശ്യമുള്ളിടത്തേക്ക് അത് സ്വയം ഒഴുകിയെത്തും . ആവശ്യമില്ലാത്തിടത്ത് അതിന്റെ ഒഴുക്ക് നിലക്കുകയും ചെയ്യും ".
അവളൊരിക്കൽ ആത്മഗതം പോലെയാണത് പറഞ്ഞത് . അതൊരു മുന്നറിയിപ്പായിരുന്നോ എന്നറിയില്ല . ഞങ്ങളുടെ ഇടയിൽ സ്നേഹത്തിന്റെ ഒഴുക്കുണ്ടായിരുന്നോ ? ആവോ . ആർക്കറിയാം ! അതെന്നെങ്കിലും നിലച്ചുപോയതാണൊ ? അതുമറിയില്ല . എങ്ങനെയറിയാനാണ് ? എന്റെ കണ്ണിൽ ഭാര്യ ഒരു മഞ്ഞ സ്ത്രീയായിരുന്നല്ലോ .
ഭാര്യ എന്ന നിലയിൽ യാതൊരു പരിഗണനയും കൊടുക്കാതെ ......... വേശ്യയെന്നു വിളിച്ചു , ജീവിതത്തിൽ നിന്നൊഴിഞ്ഞുപോകാൻ പറഞ്ഞു , ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു , പറിച്ചെറിഞ്ഞിട്ടും ഇത്തിക്കണ്ണിപോലെ പിടിച്ചുതൂങ്ങാൻ നാണമില്ലേ എന്ന് ചോദിച്ചു .
എങ്ങനെയാണ് ഭാര്യയെന്ന സ്ത്രീ അതെല്ലാം സഹിച്ചതെന്ന് ആലോചിയ്ക്കാൻ ഇക്കണ്ട കാലമെടുത്തല്ലോ . ഒറ്റ വാചകമേ അവൾ പറഞ്ഞുള്ളൂ .
"എന്റെ മക്കൾ അച്ചനുമമ്മയുമുള്ളവരായിത്തന്നെ ജീവിക്കണം ".
വല്ലാത്ത മൂർച്ചയുണ്ടായിരുന്നു സ്വരത്തിന് . ആത്മരോഷം രാകി മൂർച്ചകൂട്ടിയ ആ വാക്കുകൾ ഏൽപ്പിച്ച പരിക്ക്
വേദന വമിപ്പിച്ചത് ഇപ്പോഴല്ലേ ?
കാലിൽ ആയിരം സൂചികൾ കുത്തിയിറക്കുന്നതുപോലെ ........... വേദനയല്ല . സന്തോഷം ......... സംതൃപ്തി ..... ഇത്രയും പോരാ . ഇനിയുമിനിയും വേണം . ദേഹമാസകലം വൃണങ്ങൾ വരണം . ഓരോ ഇഞ്ച് സ്ഥലവും പുഴുക്കൾ അരിച്ചു തീർക്കണം . മുഷിഞ്ഞുനാറിയ കീറത്തുണികൊണ്ട് മൂടിയിട്ട് പുഴുക്കൾക്ക് സംരക്ഷണം കൊടുത്തു . എന്നെങ്കിലും കൊടുത്തോ ഭാര്യക്കും മകൾക്കും ഒരു സംരക്ഷണം ? മകൾ ? മകളോ ? ഏതു മകൾ ? പെട്ടെന്ന് കീറത്തുണി മാറ്റി പുഴുക്കളോട് സൗഹൃദത്തോടെ പറഞ്ഞു .
"എന്തിനാണിത്ര താമസം ? വേഗമാകട്ടെ ".
വീണ്ടും മകൾ ........ എന്റെ .......... എന്റെ കുഞ്ഞ് ...... ഹോ ! എന്റെ ദൈവമേ ! നിലത്ത് കിടന്നുരുണ്ടു . തലമുടി വലിച്ചുപറിച്ചു . അരിക്കുന്ന പുഴുക്കളോട് അലറിവിളിച്ചു .
"ഞാനെന്റെ ദേഹം ഇഷ്ടദാനം തന്നതല്ലേ ? എന്തിനാണിത്ര അമാന്തം ? തിന്ന് . മത്സരിച്ചു തിന്ന് ".........
പക്ഷെ എന്റെ അലർച്ചക്കുമേലെ ഭാര്യയുടെ അലർച്ച മുഴങ്ങിക്കൊണ്ടേയിരുന്നു .
"ദുഷ്ടാ ..... ഇനി നീയി ഭൂമിയിൽ വേണ്ട ".
കൈയ്യിൽ വെട്ടുകത്തിയുമായി പാഞ്ഞടുത്ത അവൾ പൊട്ടിത്തെറിച്ച അഗ്നിപർവ്വതം പോലെ . കണ്ണിൽ നിന്നുംതിളക്കുന്ന ലാവ ഒഴുക്കികൊണ്ട് . മദ്യത്തിന്റെ ലഹരിയിൽ അന്തംവിട്ടു ഒന്നിനുമാവാതെ നിന്ന നിമിഷം അവളുടെ കൈയ്യിലെ വെട്ടുകത്തി ഉയർന്നുതാണു . ഒഴിഞ്ഞുമാറിയത് കൊണ്ട് കൈയ്യിലാണ് വെട്ടുകൊണ്ടത് .രക്തമൊലിക്കുന്ന കൈയ്യുമായി ഇറങ്ങിയോടുമ്പോൾ മദ്യത്തിന്റെ ലഹരി തീർത്തും വിട്ടൊഴിഞ്ഞിരുന്നു . അല്പദൂരം മാത്രം ഓടി . തളർന്നുവീണപ്പോൾ പിറകിലെവിടെയോനിന്നു അഗ്നിപർവ്വതസ്ഫോടനങ്ങൾ കേൾക്കാമായിരുന്നു . നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിക്കുമ്പോഴും , പോലീസിന്റെയും കോടതിയുടെയും ചോദ്യങ്ങൾക്ക് പരസ്പരബന്ധമില്ലാതെ മറുപടി പറയുമ്പോഴും മനസ്സിൽ വിവിധവിചാരങ്ങളായിരുന്നു . ജയിലിലടച്ചാൽ കുറെ നാൾ കഴിയുമ്പോൾ മോചിപ്പിക്കും . അതുവേണ്ട . പിന്നെ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു . ഒറ്റ നിമിഷംകൊണ്ടെല്ലാം തീരും . അതും വേണ്ട . നീറിനീറി ഇഞ്ചിഞ്ചായി മരിയ്ക്കണം . അതാണെനിക്ക് വേണ്ടത് .
മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛൻ !....... ദൈവമേ ! ഞാനാണോ ആ അച്ഛൻ ? ഞാനാണോ ? എന്താണ് ഞാൻ ചെയ്തത് ? എന്താണ് സംഭവിച്ചത് ? ആരോടാണത് പറയുക ? ആരാണത് വിശ്വസിക്കുക ? മദ്യത്തിന്റെ ലഹരിയിൽ മകളെ .............. അമ്മയോളം വളർന്ന മകളെ ........... എന്റെ ദൈവമേ ! ആരോടാണ് ഞാനൊന്ന് പറയുക ? പിറകിൽ നിന്ന് വട്ടം പിടിക്കുമ്പോൾ ............. മകളാണെന്നറിഞ്ഞില്ല . അമ്മയുടെ നിശാവസ്ത്രമാണ് അവളണിഞ്ഞിരുന്നത് . ഭര്യയാണെന്നൊർത്താണ് ........
അലറിക്കരഞ്ഞുകൊണ്ട് തിരിഞ്ഞ മുഖം കണ്ടപ്പോൾ ......... എന്റെ ദൈവമേ ! എന്റെ കുഞ്ഞ് ......... നടുക്കത്തോടെ പിന്നോട്ടു മാറുമ്പോൾ ........... മദ്യത്തിന്റെ ലഹരി നിമിഷനേരം കൊണ്ട് ഊർന്നുപോയി .
"മോളെ , അച്ഛനറിഞ്ഞില്ല ".........
തൊഴുകൈയ്യോടെ മകളുടെ മുന്നിൽ . എനിക്ക് ചെവി തരാതെ ഭയത്തോടെ അലരിക്കരഞ്ഞ മകളെ നോക്കി സ്തംഭിച്ചുനിന്നപ്പോൾ ......... സ്വന്തം കുഞ്ഞിനെ രക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന , ആരെയും സംഹരിക്കുന്ന അമ്മ എന്ന സത്യം ......ഭാര്യ എന്റെ നേരെ വെട്ടുകത്തി വീശുമ്പോൾ ......... ആ അവസ്ഥയിലും അവളിലെ അമ്മയെ ജീവിതത്തിലാദ്യമായി എന്റെ മനസ്സ് തൊഴുതു . പിന്നെ ഞാൻ എനിക്ക് വേണ്ടി ശബ്ദിച്ചില്ല . നിസ്സഹായത വെളിപ്പെടുത്തിയില്ല . നിരപരാധിത്വം തെളിയിക്കാൻ ശ്രമിച്ചുമില്ല .
ചോദ്യങ്ങൾക്ക് പരസ്പരബന്ധമില്ലാതെ മറുപടി പറഞ്ഞപ്പോൾ , ഭ്രാന്തഭിനയിച്ച് അക്രമം കാട്ടിയപ്പോൾ ........... എന്റെ ശിക്ഷ ഞാൻ സ്വയം വിധിക്കുകയായിരുന്നു . ആക്രമണകാരിയായ ഭ്രാന്തനെ ഭ്രാന്താശുപത്രിയിൽ ചങ്ങലക്കിട്ടു . എത്രനാളുകളായി ? മാസങ്ങൾ ? വർഷങ്ങൾ ? അറിയില്ല . ആരുടെയും ഒരു വിവരവുമറിയില്ല . ആരും അന്വേഷിച്ച് വന്നിട്ടുമില്ല . അത്രയും നന്ന് .
കാലിലെ വൃണത്തിൽ അരിച്ച ഓരോ പുഴുക്കളോടും നന്ദി പറഞ്ഞു . അറിയാതെയാണെങ്കിലും ഒരു നിമിഷം ഞാനെന്റെ കുഞ്ഞിനെ ദുരുദ്ദേശത്തോടുകൂടി സ്പർശിച്ചതിന് സ്വയം വിധിച്ച ശിക്ഷയാണിത് . എന്റെ ഓരോ ജീവാണുവിലും പുഴുവരിക്കണം . അരിച്ചരിച്ച് തീർക്കണം .
"ഒരു പുരുഷാവയവത്തിൽ നിന്നല്ല . പുരുഷന്റെ സ്നേഹത്തിൽ നിന്നാണ് അമ്മയുടെ ഗർഭപാത്രത്തിൽ ഒരു കുഞ്ഞ് പിറക്കേണ്ടത് ".
എന്നോ ഒരിക്കൽ ഭാര്യ പറഞ്ഞ വാക്കുകൾ . ഒരു മന്ത്രധ്വനിപോലെ ചുറ്റും ..............
വളർന്നിറങ്ങിയ താടിരോമങ്ങൾക്കിടയിലൂടെ ഒഴുകിയിറങ്ങിയ വെള്ളത്തുള്ളികൾ ............... വരണ്ടുണങ്ങിയ കണ്ണുകളിൽ നിന്നും .......... ഇടയ്ക്കിടെ പെയ്യുന്ന വേനൽമഴ പോലെ ............... തുടച്ചില്ല . ദൈവത്തിന്റെ താഴ് വരയിലത് വീണ് ചിതറി ....................
____________________________
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
2 അഭിപ്രായ(ങ്ങള്‍):
Manushya jeevithangalude thazvara...!
Manoharam, Ashamsakal...!!!
ഒരു പുരുഷാവയവത്തിൽ നിന്നല്ല . പുരുഷന്റെ സ്നേഹത്തിൽ നിന്നാണ് അമ്മയുടെ ഗർഭപാത്രത്തിൽ ഒരു കുഞ്ഞ് പിറക്കേണ്ടത് "!!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ