2017, മാർച്ച് 30, വ്യാഴാഴ്‌ച

ഇങ്ങനെയും ഒരാൾ ! ( അനുഭവക്കുറിപ്പ് . )



"നിന്റെ   കഥ   പ്രസിദ്ധീകരിയ്ക്കുന്നോ?  നീയാരെടാ   കഥയെഴുതാൻ ? "
ചോദ്യകർത്താവ് പൊട്ടിച്ചിരിയ്ക്കുകയാണ് .    പ്രിയ സുഹൃത്തിനോടാണ്   ചോദ്യം.    ചോദ്യകർത്താവ്   ആരെന്നറിയോ ?   നമ്മുടെ  പ്രശസ്ത   എഴുത്തുകാരൻ  കാക്കനാടൻ !    ചോദിച്ചത് ,  നമ്മുടെ  പ്രിയപ്പെട്ട എഴുത്തുകാരൻ   എം.പി.നാരായണപിള്ളയോട് .(രണ്ടുപേരുടെയും   യൗവ്വനകാലത്താണ് )

അദ്ദേഹം   ഈ ചോദ്യം ചോദിച്ചതിന്   അദ്ദേഹത്തിൻറെ  വിശദീകരണം   കേൾക്കൂ...  കാക്കനാടന്റെ   വാക്കുകളിൽ....

"അന്ന്  മാതൃഭൂമിയിൽ   കഥ  അച്ചടിയ്ക്കുക   എന്നുപറഞ്ഞാൽ   വല്യ  ഗമയാണ് .    ഞാനാണ്  ആദ്യം  കഥയെഴുതാൻ   തുടങ്ങിയത് .    എന്നാൽ   എന്റെ   കഥ   മാതൃഭൂമിയിൽ   അച്ചടിയ്ക്കുന്നതിന്   മുന്നേ   അവൻ്റെ   കഥ   അച്ചടിച്ചു ..!   എനിയ്ക്ക്  അസൂയയായി .   അലമ്പൻ !   അവനാരാ   കഥയെഴുതാൻ ? "

സ്നേഹത്തോടെയുള്ള   ഈ കലഹം   അക്ഷരാർത്ഥത്തിൽ   കൊതിപ്പിയ്ക്കുന്നതാണ് ...  അല്ലെ? 

എം.പി.നാരായണപിള്ളയ്ക്ക്   കഥയെഴുതാൻ   പ്രചോദനം   കൊടുത്തത്   കാക്കനാടനായിരുന്നു.   ആദ്യമായി എഴുതിയ   രണ്ട്   കഥകൾ   വെളിച്ചം   കാണാതെ  പോയി.   മൂന്നാമത്   എഴുതിയ   'കള്ളൻ '   എന്ന  കഥയാണ്   മാതൃഭൂമിയിൽ   അച്ചടിച്ച്  വന്നത് .    അതാണ്   എം.പി നാരായണപിള്ളയുടെ ,   അച്ചടിയ്ക്കപ്പെട്ട   ആദ്യ കഥ. 

തലേ   ആഴ്ച ,   സ്ഥിരം   മാതൃഭൂമി  വാങ്ങുന്ന   കടയിൽ ,  വാരിക   വാങ്ങാൻ   ചെന്ന   കാക്കനാടൻ ,   അത്  വെറുതെ   മറിച്ച്  നോക്കിയപ്പോൾ ,    അടുത്ത   ലക്കം   എം.പി. യുടെ   'കള്ളൻ'  എന്ന  കഥ   പബ്ലിഷ്   ചെയ്യുന്നു   എന്ന  പരസ്യം  കണ്ട് ,    അസൂയ   മൂത്ത് ,   അദ്ദേഹം  വാരിക   വാങ്ങാതെ   തിരിച്ചുപോന്നു   എന്നൊക്കെ   രസകരമായി   എന്റെ അച്ഛൻ   പറയുന്നത്   കേട്ടിട്ടുണ്ട്.

എം.പി.നാരായണപിള്ള.... 

നാട്ടുകാരുടെയും   വീട്ടുകാരുടെയും   കൂട്ടുകാരുടെയും   നാണപ്പൻ .   എനിയ്ക്ക് അദ്ദേഹം   പിതൃതുല്യൻ .   എംപി നാരായണപിള്ള  എന്ന   സാഹിത്യകാരൻ   എന്നതിലുപരി ,    നാണപ്പൻ   എന്ന  വ്യക്തിയെ   ആണ്   ഞാനിവിടെ   പരിചയപ്പെടുത്തുന്നത്.    എനിയ്ക്ക്   നേരിട്ട്   അറിയാവുന്നതും,   വാമൊഴിയിലൂടെ  കിട്ടിയതുമായ    കുറെ   കാര്യങ്ങൾ...

എന്റെ   ചെറുപ്രായത്തിൽ   എനിയ്ക്കദ്ദേഹത്തോട്   സ്നേഹത്തേക്കാൾ അധികം   ഭയഭക്തിബഹുമാനമായിരുന്നു .    കണ്മുന്നിലുണ്ടായിട്ടും  എന്റെ   കോളേജ് പ്രായത്തിലാണ്   എനിയ്ക്കദ്ദേഹത്തെ   കൂടുതൽ  മനസ്സിലാക്കാനായത്   എന്ന് തോന്നുന്നു.    ആ  സമയം ,   അദ്ദേഹം  കുടുംബസമേതം   ബോംബെയിലായിരുന്നു.   എന്റെ പഠനങ്ങളുമായി   ഞാനും  തിരക്കിൽ.

നമ്മെ  വളരെ  അടുപ്പിച്ച്   നിർത്തുന്നതാണ്   അദ്ദേഹത്തിൻറെ   ഭാഷ .    എന്നാൽ   പരുഷവും .   ആ  പാരുഷ്യത്തിന്റെ   സൗന്ദര്യമാണ്   എന്നെ ആകർഷിച്ചതും .   

ഒരു സംഭവം   കേൾക്കൂ ...

അദ്ദേഹത്തിൻറെ     നോവലായ  'പരിണാമം'  എന്ന  പുസ്തകത്തിന്   കേരള സാഹിത്യ അക്കാദമിയുടെ   അവാർഡ്   പ്രഖ്യാപിച്ചു .  അദ്ദേഹത്തിൻറെ   ആദ്യ   അവാർഡായിരുന്നു  അത് .   എന്നാൽ   അദ്ദേഹം  ആ അവാർഡ്  തുക   നിഷേധിച്ചു   എന്ന് തന്നെയല്ല ,   പൗരന്റെ   നികുതിപ്പണം   ഉപയോഗിച്ച്  ഇത്തരം   അവാർഡുകൾ   നൽകാൻ   സാഹിത്യ   അക്കാദമിയ്ക്കോ   സർക്കാരിനോ   അവകാശമില്ലെന്നും ,   പണം   ട്രഷറിയിൽ   തിരിച്ചടച്ച്   വിവരം   അറിയിച്ചാൽ,   താൻ   വന്ന്  പ്രശസ്തിപത്രം   ഏറ്റുവാങ്ങിക്കൊള്ളാമെന്നും   അദ്ദേഹം   അക്കാദമിയെ   അറിയിച്ചു !  
ഭാഗികമായി   അവാർഡ്  നൽകാനാവില്ല   എന്നതായിരുന്നു  അക്കാദമിയുടെ   തീരുമാനം.   അതിനാൽ   അവാർഡ്  നിശ്ചയം   റദ്ദാക്കുകയാണുണ്ടായത് .   (ഈ  സംഭവം   വളരെ  വിവാദങ്ങൾക്ക്   വഴിയൊരുക്കി.)

ഇതാണ്   എം.പി.നാരായണപിള്ള..!   എന്നും  സ്വന്തം  ശരികളിലൂടെ മാത്രം   സഞ്ചരിച്ച   സ്നേഹമുള്ള   നിഷേധി !

"ഇങ്ങനെ   പറയണമെങ്കിൽ ,  നാരായണപിള്ളയിൽ   ഒരു  നാറാണത്ത് ഭ്രാന്തൻ  ഉണ്ടായിരിയ്ക്കണമല്ലോ "     എന്ന്   സുകുമാർ അഴിക്കോട് .

ഈ  സംഭവത്തെത്തുടർന്ന്   നാരായണപിള്ളയോടുള്ള   സ്നേഹാദരങ്ങൾ   മൂലം ,  സുകുമാര അഴിക്കോട് ,  തന്റെ  സാഹിത്യ അക്കാദമി  അവാർഡുകൾ   തിരിച്ചേൽപ്പിച്ചു .    അക്കാദമിയിലെ   മറ്റു    വിശിഷ്ടഅംഗങ്ങളായ   ശ്രീ തകഴിയും   ശ്രീ ബഷീറുമൊക്കെ   അഴിക്കോട് മാഷിനെ   തള്ളിപ്പറയുകയും ,   ശ്രീ  തോപ്പിൽ ഭാസി  നിശിതമായി   വിമർശിയ്ക്കുകയും  അഴിക്കോട് മാഷ്  തന്റെ  സാഹിത്യ അക്കാദമി വിശിഷ്ടഅംഗത്വം   ഉപേക്ഷിയ്ക്കുകയും   ചെയ്തു.   അന്ന്   അതെല്ലാം   വിവാദങ്ങൾ   സൃഷ്ടിയ്ക്കുകയും  മാധ്യമങ്ങൾ   ഏറെ   ആഘോഷിയ്ക്കുകയും  ചെയ്തതാണ്.

അദ്ദേഹത്തിലെ   എഴുത്തുകാരനെയും   വ്യക്തിയെയും   ഞാൻ  ഒരുപോലെ   ഇഷ്ടപ്പെട്ടു .   ലാളിത്യമാർന്ന   ഭാഷ കൊണ്ട്   വായനക്കാരന്റെ   മനസ്സിലേയ്ക്ക്    സന്നിവേശിച്ച   ഈ  കഥാകാരൻ ,   ജീവിതത്തിന്റെ   പുറമ്പോക്കുകളിൽ നിന്നാണ്   കഥാപാത്രങ്ങളെ   കണ്ടെടുത്തത് .    ആരുടേയും   ശ്രദ്ധയിൽപ്പെടാതെ പോകുന്ന   ദയനീയരായ   മനുഷ്യരുടെ   ജീവിത പ്രതിസന്ധികളാണ്   അദ്ദേഹത്തിന്റെ   കഥകൾക്ക്   പാത്രീഭവിച്ചത് .    

"  ഈ   കഥ   എനിയ്ക്കെഴുതാൻ   കഴിഞ്ഞില്ലല്ലോ എന്ന്,   നാരായണപിള്ളയുടെ   കഥകൾ   വായിച്ച്   പലപ്പോഴും  ഞാൻ അസൂയപ്പെട്ടിട്ടുണ്ട് "       എന്ന്  എം.റ്റി.വാസുദേവൻ നായർ .

വളരെ   കുറച്ച്   കഥകളേ   അദ്ദേഹം   എഴുതിയുള്ളൂ.   ഏകദേശം   അൻപതോളം   കഥകൾ   എന്നാണെന്റെ   തോന്നൽ.    കഥാരചനയുടെ  പതിവ് വ്യാകരണം   തെറ്റിച്ച് ,   കാലാതിവർത്തിയായ  ആധുനികതയുടെ   കരുത്ത്  പകർന്ന   ഏതാനും   കഥകൾ.    കഥ   വന്ന്   വിളിച്ചപ്പോൾ   മാത്രം   കഥയെഴുതി.    അല്ലാത്തപ്പോൾ   മറ്റു പലതും   എഴുതി . ( വാരികകളിൽ  പങ്‌ക്തി  എഴുതിയിരുന്നു അദ്ദേഹം .)

കഥാരചനയുടെ   പ്രൊഫഷണലിസം   തൊട്ടുതീണ്ടാത്ത  വല്ലാത്തൊരു   അച്ചടക്കം   ആണിതെന്ന്   എനിയ്ക്ക്   പലപ്പോഴും  തോന്നിയിട്ടുണ്ട്.    പക്ഷേ   എന്തെഴുതിയാലും ,  അല്പമൊരു   ചിരിയോടെയല്ലാതെ   നമുക്കത്   വായിച്ച്  തീർക്കാനുമാവില്ല !    സംസാരിയ്ക്കുമ്പോഴും   അങ്ങനെതന്നെ.   തുടക്കം മുതൽ  ഒടുക്കം   വരെ  നമ്മൾ   ചിരിച്ചുകൊണ്ടേയിരിയ്ക്കും . 

പി.വി.കുര്യാക്കോസ്   എന്ന   നാടകകൃത്തിന്റെ ,  'കുറ്റവാളികൾ '    എന്ന   നാടകം  പ്രസിദ്ധപ്പെടുത്തിയ   കാലത്ത് ,    നാരായണപിള്ള    'ഭൂതദയ'    എന്നൊരു   കഥയെഴുതി.   രണ്ടിലേയും  ആശയം  ദയാവധം   ആയതിനാൽ,   അവർ  രണ്ടുപേരും   കൂടിയിരുന്ന്   ഈ  വിഷയത്തെക്കുറിച്ച്   നീണ്ടൊരു  ചർച്ച  നടത്തി.   അവസാനം   നാരായണപിള്ളയുടെ   ചോദ്യം..

" തനിയ്ക്കിപ്പോ   എന്താ   വേണ്ടത് ?   ചാവണോ ?"

"വേണം.   ഇപ്പോഴല്ല,   ജീവിതം   പ്രയോജനരഹിതം   എന്ന് തോന്നുമ്പോൾ   മരിയ്ക്കാനുള്ള   സ്വാതന്ത്ര്യം   വേണം."

" വിഷമിയ്ക്കണ്ട .   ആരെക്കൊണ്ടെങ്കിലും  ഒരു  പോസ്റ്റ്   കാർഡെഴുതി   എന്നെ  അറിയിച്ചാൽ   മതി.   ഞാൻ  വന്ന്   തന്നെ   കൊന്നുതരാം "

അവഗണിയ്ക്കാനാവാത്ത   രസികത്വം ..!

കുട്ടപ്പൻ ചേട്ടനെപ്പറ്റി  ( നാരായണപിള്ളയുടെ അച്ഛൻ )   നമ്മളാരെങ്കിലും   നാല് വരി  നല്ലതെഴുതിയാൽ ,   അവൻ  അതിനും എതിരെഴുതും ".

പി.ഗോവിന്ദപ്പിള്ള ,   നാരായണപിള്ളയെ  ഇങ്ങനെ  ഒറ്റ  വാചകത്തിൽ   സംഗ്രഹിച്ചു .   

എങ്ങനെ   പറയാതിരിയ്ക്കും ?    സ്വന്തം   അച്ഛനെ   ഈ  മകൻ   പരിചയപ്പെടുത്തുന്നത്   നോക്കൂ...

" തൃകാല ജ്ഞാനിയായ  അബ്‌കാരി .    നല്ല   കൈപ്പുണ്യം .   സ്വന്തം   കൈ   കൊണ്ട്   ആർക്കൊക്കെ   മദ്യം   ഒഴിച്ചുകൊടുത്തിട്ടുണ്ടോ   അവരൊക്കെ   മദ്യപരായി.   അവരിൽ   ഒട്ടുമുക്കാലിനും   മഹോദരം   വന്നു..."

കേവലം   കുസൃതിയ്ക്ക്   വേണ്ടി   ഇത്ര   യുക്തിസഹമായി   നുണ   പറയാനുള്ള  കഴിവ്   എത്ര  പേർക്കുണ്ടാവും ? 

ഒരിയ്ക്കൽ   കണ്ട് ,   രണ്ടു വാക്കുരിയാടിയാൽ ,   നമ്മളെ   അദ്ദേഹം   ഹൃദിസ്ഥമാക്കും.   ഒരിയ്ക്കൽ   പരിചയപ്പെട്ടാൽ   ആജീവനാന്തം  സുഹൃത്താവും.    നമ്മളേപ്പറ്റി   നമ്മളറിയാത്ത   പലതും   അദ്ദേഹം   കണ്ടുപിടിയ്ക്കും.   കഥയ്ക്ക്  ഉതകുന്നതൊക്കെ   ഓർത്ത് വയ്ക്കുകയും ചെയ്യും.   

'നാരായണസൂക്തങ്ങൾ '    എന്ന്   എല്ലാവരും തമാശയോടെ  പറയാറുള്ള,   അദ്ദേഹത്തിൻറെ  ചില   കാഴ്‌ചപ്പാടുകൾ   ഉണ്ട്.  കേൾക്കണോ ?   വളരെ   രസമാണ്...

1 - ഈ  വല്യ   ലോകത്ത്   ഞാനാരുമല്ല.   

2 -ആരുമല്ലെന്ന്   ബോദ്ധ്യമായപ്പോൾ ,   സദാ   അലമ്പുണ്ടാക്കിക്കൊണ്ടിരിയ്ക്കാനുള്ള   മൗലികാവകാശം   എനിയ്ക്ക്  കിട്ടി.   

3 -മറ്റുള്ളവരെ മാത്രമല്ല  , അവനവനേയും  വെറും  കഥാപാത്രമായിക്കണ്ട്   കൈകാര്യം  ചെയ്യണം.   

4 -മനസ്സിന്റെ മലിനീകരണത്തെ  പേടിയ്ക്കണം.   നമ്മുടെ മനസ്സ്  മലിനീകരിയ്ക്കാൻ ശ്രമിയ്ക്കുന്ന മനുഷ്യരെ അകറ്റി നിർത്തണം.  

5 -  ആരെയും  ഗുരുവാക്കാൻ ശ്രമിയ്ക്കരുത്,  ആരുടേയും  ഗുരുവാകാനും ശ്രമിയ്ക്കരുത് .

6 - ശത്രുവിനെ  സംഹരിയ്ക്കരുത്.  ക്ഷമയോടെ  കാത്തിരുന്ന് ,  തരം   കിട്ടുമ്പോഴൊക്കെ  സുഖിപ്പിച്ചും , ദുഖിപ്പിച്ചും , കറക്കിയും  തിരിച്ചും  അവനെ ഒരു പരുവമാക്കണം.  ജീവിതം പിന്നെ ഒരിയ്ക്കലും ബോറടിയ്ക്കില്ല.

7 - ഒന്നും മോഹിയ്ക്കരുത്. പണമോ പ്രശസ്തിയോ ഒന്നും.   (പക്ഷെ  എഴുതിയതിന്റെ  കാശ്  തരാതിരുന്നാൽ , ടി  തുകയുടെ   ഇരട്ടി  നഷ്ടം  ആ ദുഷ്ടന്   ഉണ്ടാക്കി വയ്ക്കണം.)

8 - കൊടുക്കുന്നതാണ്  കിട്ടുന്നതിനേക്കാൾ  സുഖം.

9 - അവനവനെ ഒരിയ്ക്കലും  ഗൗരവമായിട്ടെടുക്കരുത് .

ഇനിയും ഉണ്ട് ഏറെ ... എഴുതിയാൽ തീരാത്തത്ര  .   തമാശയും   കാര്യവും  ഒത്തുചേർന്നത് ...  പലതും  ഞാൻ ഓർത്തുവയ്ക്കുകയും  എന്റെ മനസ്സിൽ എഴുതിച്ചേർക്കുകയും   ചെയ്തു .    

ഒടുവിൽ  ...  ഇങ്ങനെ കുറെ അക്ഷരങ്ങൾ അവശേഷിപ്പിച്ച്   അദ്ദേഹം  പോയി...  വളരെ   നേരത്തെതന്നെ ... 

പ്രമേഹരോഗിയായിരുന്നു .    നാളുകൾ   പോകെ   ഹൃദയവും   തകരാറിലായി .   

"സ്വയംചികിത്സയാണ്   അവനെ    ചതിച്ചത് "    എന്ന്  പി.കെ.വി .

ആര്   പറഞ്ഞാലും  കേൾക്കില്ലായിരുന്നു.    ഇന്റർനെറ്റ്   മുഖാന്തിരം   എവിടുന്നെങ്കിലും ( മിയ്ക്കവാറും  വിദേശത്ത് നിന്നും)   ഒരു ഉപദേശം  തേടും.    അതിന്റെ   മറുപടിയുടെ   പ്രിന്റ് ഔട്ട്   എടുത്ത്   സ്വയം  ചികിത്സയ്ക്കും. 

മൗനവൃതം   അദ്ദേഹത്തിൻറെ  ഒരു  ചികിത്സാരീതിയായിരുന്നു .   ആറ്   മാസക്കാലമൊക്കെ   വൃതമെടുത്തുകളയും .    ഊർജ്ജനഷ്ടം   തടയുന്നു   എന്നതാണത്രേ  അതിന്റെ  ഗുണം.    അടുത്ത   എഴുത്തിനായുള്ളൊരു    ധ്യാനം   എന്ന് പലപ്പോഴും  എനിയ്ക്ക് തോന്നിയിട്ടുണ്ട് . 

"അവൻ   മൗനവൃതത്തിലാണ്   ,    ഇപ്പൊ  വിളിച്ചാൽ   ഫോണിൽ   കിട്ടില്ല "     എന്ന്  എന്റെ  അച്ഛൻ   ചിലപ്പോഴൊക്കെ   പറയുന്നത്   കേട്ടിട്ടുണ്ട് .

പക്ഷേ   അദ്ദേഹത്തിൻറെ  ഈ  മൗനവൃതം  കുടുംബത്തേയും   സുഹൃത്തുക്കളെയുമൊക്കെ   വളരെ   വിഷമിപ്പിച്ചിട്ടുണ്ട് .   സ്വന്തം അമ്മയുടെ  മരണസമയത്തും   അദ്ദേഹം   മൗനവ്രതത്തിലായിരുന്നു .   ആ  സമയത്ത്  മാത്രമാണ്  എന്ന് തോന്നുന്നു ,   അദ്ദേഹം  വൃതം  മുറിച്ച്   നാട്ടിൽ   വന്നത്.    

സ്വന്തം   മരണസമയത്തും   അദ്ദേഹം  മൗനവൃതത്തിലായിരുന്നു .... 

 തനിയ്ക്ക്   ചുറ്റും   വാചാലമായി   സ്പന്ദിച്ചു നിൽക്കുന്ന   നിശ്ശബ്ദതയെ   തൊട്ടറിഞ്ഞ്   അദ്ദേഹം   പോയി ...... 

വെറുതെ  ഞാൻ   ചിന്തിച്ചുനോക്കും ..

ശരിതെറ്റുകളെ    കവച്ചുവച്ച്  ,   ഒറ്റയാന്റെ   ശീലങ്ങളും ,   തലതിരിഞ്ഞ   തത്വശാസ്ത്രങ്ങളുമായി   വിവാദങ്ങൾക്ക്   വഴിമരുന്നിട്ട്  ,   മുണ്ടും   മാടിക്കുത്തി ,  കുസൃതിച്ചിരിയുമായി ,   ഗ്രാമത്തിന്റെ   ഏതെങ്കിലുമൊരു   നാട്ടിടവഴിയിലൂടെ ,  സ്നേഹം നിറഞ്ഞ  ആ  നിഷേധി    നടന്നുവരുന്നുണ്ടാകുമോ  ???   

അങ്ങനെയൊന്ന്   വന്നെങ്കിൽ...  എനിയ്ക്ക്   ഒരുപാട്  കാര്യങ്ങൾ   ചോദിച്ച്   പഠിയ്ക്കാനുണ്ടായിരുന്നു ...

കുടുംബവൃക്ഷങ്ങളുടെ   തായ്‌വേരുകൾ   ഇങ്ങനെ   ഒന്നൊന്നായി  പൊള്ളിയടരുമ്പോൾ ,    വളർന്നതും   വളരാത്തതും   വളർച്ച  മുരടിച്ചതുമായ   എത്രയോ   ഇലകൾ   കണ്ണീർ   പൊഴിയ്ക്കുന്നുണ്ടാവണം...   ഇല്ലേ ?


                                   -----   പ്രണാമം ------

13 അഭിപ്രായ(ങ്ങള്‍):

Sureshkumar Punjhayil പറഞ്ഞു...

Bandhangal...!!!
.
Manoharam, Ashamsakal...!!!

സുധി അറയ്ക്കൽ പറഞ്ഞു...

ഇതെന്നതാ ഈ എഴുതിത്തുടങ്ങിയതെന്ന് കരുതി വായന തുടങ്ങി.ഇതിൽപ്പറഞ്ഞിരിക്കുന്ന ഒരു കാര്യവും ഞാൻ കേട്ടിട്ടില്ലായിരുന്നു.

Sivananda പറഞ്ഞു...

നന്ദി സുരേഷ്

Sivananda പറഞ്ഞു...

ഹ്ഹ നന്ദി സുധി.. ഇതൊരു അനുഭവക്കുറിപ്പോ അഥവാ ormmakkurippo ഒക്കെയാണ്..

Sivananda പറഞ്ഞു...

ഹ്ഹ..നന്ദി സുധി .. ഇതൊരു അനുഭവക്കുറിപ്പ് അഥവാ ഓര്‍മ്മക്കുറിപ്പ് ആണ്..

Sivananda പറഞ്ഞു...

ഹ്ഹ..നന്ദി സുധി .. ഇതൊരു അനുഭവക്കുറിപ്പ് അഥവാ ഓര്‍മ്മക്കുറിപ്പ് ആണ്..

Unknown പറഞ്ഞു...

92 കാലഘട്ടത്തിൽ ആണെന്ന് തോന്നു നു ബോംബെയിൽ പ്രസിദ്ധീകരിച്ചിരുന്ന ഒരു മലയാള പത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥിരം പംക്തി ഉണ്ടായിരുന്നു. തമാശകലർന്നത്. അന്നൊക്കെ പത്രം കിട്ടിയാൽ എം പി യുടെ ആ പംക്തി ആയിരുന്നു ആദ്യം നോക്കിയിരുന്നത്.

Unknown പറഞ്ഞു...

92 കാലഘട്ടത്തിൽ ആണെന്ന് തോന്നു നു ബോംബെയിൽ പ്രസിദ്ധീകരിച്ചിരുന്ന ഒരു മലയാള പത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥിരം പംക്തി ഉണ്ടായിരുന്നു. തമാശകലർന്നത്. അന്നൊക്കെ പത്രം കിട്ടിയാൽ എം പി യുടെ ആ പംക്തി ആയിരുന്നു ആദ്യം നോക്കിയിരുന്നത്.

Sivananda പറഞ്ഞു...

ഹ്ഹ ശരിയാണ് ശിവാ.. ചെറിയചച്ഛന്‍ മാസികകളില്‍ കോളമിസ്റ്റും ആയിരുന്നു. സന്തോഷം ശിവാ

NEERAJ.R.WARRIER പറഞ്ഞു...

ശരിതെറ്റുകളെ കവച്ചുവച്ച് , ഒറ്റയാന്റെ ശീലങ്ങളും , തലതിരിഞ്ഞ തത്വശാസ്ത്രങ്ങളുമായി വിവാദങ്ങൾക്ക് വഴിമരുന്നിട്ട് , മുണ്ടും മാടിക്കുത്തി , കുസൃതിച്ചിരിയുമായി , ഗ്രാമത്തിന്റെ ഏതെങ്കിലുമൊരു നാട്ടിടവഴിയിലൂടെ , സ്നേഹം നിറഞ്ഞ ആ നിഷേധി നടന്നുവരുന്നുണ്ടാകുമോ ??? ആ നിഷേധി !!!

Sivananda പറഞ്ഞു...

സന്തോഷം നീരജ്..

animeshxavier പറഞ്ഞു...

മനസ്സ് നിറഞ്ഞു

Sivananda പറഞ്ഞു...

സന്തോഷം അനി :)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .