----------------------------------
ശിവനന്ദ .
മനസ്സിൽ കണി നിറച്ച് മേടം വിരുന്ന് വന്നപ്പോൾ ....എന്നോ കേട്ടുമറന്ന ആ വിഷുപ്പക്ഷിയുടെ ഗാനം ഒരിയ്ക്കൽക്കൂടി കേൾക്കാൻ മോഹം......വിഷുപ്പുലരി വരുന്നതിന് എത്രയോ മുൻപേ , ഒരായിരം സ്വർണ്ണമണികൾ തൂക്കിയിട്ടതുപോലെ കണിക്കൊന്നകൾ പൂത്തുനിറയുമ്പോൾ , പ്രകൃതി നമുക്കായി ഒരുക്കിയ കണിയിൽ കണ്ണും മനസ്സും നിറയുന്നു.
കണ്ണനും വിളക്കും കൊന്നപ്പൂവുമായി കണിക്കൂട്ടു പ്രകാശിയ്ക്കുമ്പോൾ ഇരുളകലുന്നത് മനസ്സിലാണ് .. വിഷുക്കൈനീട്ടമായി കൈവെള്ളയിൽ വച്ചുതരുന്നത് വെറുമൊരു നാണയമല്ല , ഒരു നുള്ള് സ്നേഹമാണ് . പൂത്തിരിയും പടക്കവും മത്സരിയ്ക്കുന്നു ദേവാസുരഗാനം പോലെ. വിഷുസദ്യ നാവിലിറ്റിയ്ക്കുന്ന പായസ്സമധുരം സ്നേഹസമത്വങ്ങളുടെ അമൃതാണ് .
മേടത്തിന്റെ വർണ്ണപ്രഭയിൽ കണിയും കണ്ണനും നിലവിളക്കും ഒരുപിടി കൊന്നപ്പൂക്കളും കൈ നിറയെ കൈനീട്ടവുമായി വിഷുവിനെ വരവേൽക്കുമ്പോൾ ....എന്റെ മനസ്സിൽ ഒരു നുള്ള് നൊമ്പരം ബാക്കിയിട്ട് ആ വിഷുപ്പക്ഷി എവിടെയാണ് പോയത് ? ആ സംഗീതം ഇല്ലാതെ എന്റെ വിഷു പൂർണ്ണമാകുമോ ?
പണ്ട് .....നിന്റെ പാട്ട് കേട്ട് ,, " അപ്പൻ കൊമ്പത്ത്...അമ്മ വരമ്പത്ത്.....കള്ളൻ ചക്കേട്ടു ".....എന്ന് എതിർപാട്ട് പാടി നടന്ന ആ കുട്ടിയുടുപ്പുകാരിയെ നീ മറന്നുവോ വിഷുപ്പക്ഷീ ? കാലമെത്ര കഴിഞ്ഞാലും , നിന്നെയും കാത്തവൾ ആ തൊടിയിലുണ്ടാകുമെന്ന് നീ ഒർക്കാത്തതെന്തേ ? അവൾ വളർന്ന് വല്ല്യ പെണ്ണായിട്ടും , അവളുടെ ഉള്ളിന്റെയുള്ളിൽ ഇന്നും വെള്ളിക്കൊലുസ്സിട്ട ആ കുട്ടിയുടുപ്പുകാരി ....ഇടതൂർന്ന മുടിയിൽ ചുവന്ന റിബ്ബണ്‍ കെട്ടി...മുത്തുമാലയിട്ട് ....കുപ്പിവളയിട്ട് .....തുമ്പിയുടെ പിറകെ ഓടുന്ന ആ കുട്ടിക്കുറുംപുകാരി .....അവളിരുന്ന് കൊത്താരം കല്ല് കളിയ്ക്കുന്നു......എന്താണ് നീയത് കാണാതെ പോയത് ?.....
" അപ്പൻ കൊമ്പത്ത്....അമ്മ വരമ്പത്ത് "......
എങ്ങാനും കേൾക്കുന്നുണ്ടോ ആ ഹൃദയഗാനം ? ...എന്നെങ്കിലും വരുമോ നീ എന്റെ മനസ്സിന്റെ മുറ്റത്തെ കണിക്കൊന്നച്ചില്ലയിലെങ്കിലും ? വിഷു മറന്നുവോ നീ വിഷുപ്പക്ഷീ ? അക്കൂട്ടത്തിൽ .....നീ.....നീയെന്നെയും മറന്നുവോ ?
2 അഭിപ്രായ(ങ്ങള്‍):
വിഷുവെന്നോർക്കുമ്പോൾ ചെറുപ്പകാലത്തെ ഓർമ്മകൾ മാത്രം..
നന്ദി സുധി .. എനിയ്ക്കും...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ