2017, മാർച്ച് 27, തിങ്കളാഴ്‌ച

                                    വിഷു   മറന്നുവോ   വിഷുപ്പക്ഷി............ ?
                                      ----------------------------------
   
                                                                                                ശിവനന്ദ .

  മനസ്സിൽ കണി നിറച്ച് മേടം വിരുന്ന് വന്നപ്പോൾ ....എന്നോ കേട്ടുമറന്ന ആ വിഷുപ്പക്ഷിയുടെ ഗാനം  ഒരിയ്ക്കൽക്കൂടി  കേൾക്കാൻ    മോഹം......വിഷുപ്പുലരി   വരുന്നതിന്    എത്രയോ   മുൻപേ ,  ഒരായിരം   സ്വർണ്ണമണികൾ   തൂക്കിയിട്ടതുപോലെ   കണിക്കൊന്നകൾ   പൂത്തുനിറയുമ്പോൾ  ,  പ്രകൃതി   നമുക്കായി   ഒരുക്കിയ  കണിയിൽ   കണ്ണും   മനസ്സും   നിറയുന്നു.


  കണ്ണനും   വിളക്കും   കൊന്നപ്പൂവുമായി   കണിക്കൂട്ടു   പ്രകാശിയ്ക്കുമ്പോൾ ഇരുളകലുന്നത്   മനസ്സിലാണ് ..   വിഷുക്കൈനീട്ടമായി   കൈവെള്ളയിൽ   വച്ചുതരുന്നത്   വെറുമൊരു   നാണയമല്ല ,  ഒരു  നുള്ള്   സ്നേഹമാണ് .   പൂത്തിരിയും പടക്കവും   മത്സരിയ്ക്കുന്നു   ദേവാസുരഗാനം  പോലെ.   വിഷുസദ്യ   നാവിലിറ്റിയ്ക്കുന്ന   പായസ്സമധുരം   സ്നേഹസമത്വങ്ങളുടെ   അമൃതാണ് .


 മേടത്തിന്റെ   വർണ്ണപ്രഭയിൽ   കണിയും കണ്ണനും  നിലവിളക്കും  ഒരുപിടി   കൊന്നപ്പൂക്കളും   കൈ നിറയെ    കൈനീട്ടവുമായി   വിഷുവിനെ വരവേൽക്കുമ്പോൾ ....എന്റെ മനസ്സിൽ ഒരു നുള്ള്  നൊമ്പരം   ബാക്കിയിട്ട്   ആ  വിഷുപ്പക്ഷി   എവിടെയാണ്  പോയത് ?   ആ  സംഗീതം   ഇല്ലാതെ   എന്റെ   വിഷു   പൂർണ്ണമാകുമോ ?
                                                                                                                                               

 പണ്ട് .....നിന്റെ   പാട്ട്   കേട്ട്   ,,  " അപ്പൻ   കൊമ്പത്ത്...അമ്മ വരമ്പത്ത്.....കള്ളൻ   ചക്കേട്ടു ".....എന്ന്  എതിർപാട്ട്  പാടി നടന്ന   ആ  കുട്ടിയുടുപ്പുകാരിയെ   നീ  മറന്നുവോ   വിഷുപ്പക്ഷീ ?  കാലമെത്ര  കഴിഞ്ഞാലും   ,  നിന്നെയും കാത്തവൾ   ആ തൊടിയിലുണ്ടാകുമെന്ന്    നീ  ഒർക്കാത്തതെന്തേ ?   അവൾ   വളർന്ന്   വല്ല്യ   പെണ്ണായിട്ടും  ,   അവളുടെ   ഉള്ളിന്റെയുള്ളിൽ   ഇന്നും   വെള്ളിക്കൊലുസ്സിട്ട   ആ  കുട്ടിയുടുപ്പുകാരി ....ഇടതൂർന്ന   മുടിയിൽ   ചുവന്ന   റിബ്ബണ്‍   കെട്ടി...മുത്തുമാലയിട്ട് ....കുപ്പിവളയിട്ട് .....തുമ്പിയുടെ  പിറകെ   ഓടുന്ന   ആ   കുട്ടിക്കുറുംപുകാരി .....അവളിരുന്ന്   കൊത്താരം കല്ല്‌   കളിയ്ക്കുന്നു......എന്താണ്   നീയത്   കാണാതെ പോയത്   ?.....


 " അപ്പൻ   കൊമ്പത്ത്....അമ്മ  വരമ്പത്ത്  "......


എങ്ങാനും   കേൾക്കുന്നുണ്ടോ   ആ   ഹൃദയഗാനം  ?  ...എന്നെങ്കിലും   വരുമോ   നീ   എന്റെ   മനസ്സിന്റെ   മുറ്റത്തെ   കണിക്കൊന്നച്ചില്ലയിലെങ്കിലും  ?   വിഷു   മറന്നുവോ   നീ  വിഷുപ്പക്ഷീ ?  അക്കൂട്ടത്തിൽ  .....നീ.....നീയെന്നെയും   മറന്നുവോ ?  

2 അഭിപ്രായ(ങ്ങള്‍):

സുധി അറയ്ക്കൽ പറഞ്ഞു...

വിഷുവെന്നോർക്കുമ്പോൾ ചെറുപ്പകാലത്തെ ഓർമ്മകൾ മാത്രം..

Sivananda പറഞ്ഞു...

നന്ദി സുധി .. എനിയ്ക്കും...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .