---------------------------------------
-- ശിവനന്ദ .
കൈയ്യിലിരുന്ന് തിളങ്ങുന്ന സ്വർണ്ണ നാണയത്തിലേയ്ക്ക് നോക്കി അവർ വെറുതെ ഇരുന്നു . വിഷുക്കൈനീട്ടം.... മകൻ തന്ന വിഷുക്കൈനീട്ടം ..... മറ്റേ കൈയ്യിൽ ഒരു ഇരുപത്തഞ്ച് പൈസയുടെ തുട്ട് ഉണ്ടോ ? അവർ നോക്കി. ഇല്ല. ഉണ്ടായിരുന്നെങ്കിൽ ഏത് കൈയ്യാവും ഭാരം കൊണ്ട് താഴുക ? അവർ വെറുതെയൊന്നു ചിരിച്ചു. ഇതെങ്ങനെയാണ് ഇതുപോലെ ചിരിയ്ക്കാൻ പഠിച്ചത് ? തിളച്ചുമറിയുന്ന ലാവയെ ഉള്ളിലൊതുക്കിയ അഗ്നിപർവ്വതത്തിന്റെ ശാന്തത പോലെ ? മഴമേഘങ്ങളെ പിന്നിലൊതുക്കി ഒളിഞ്ഞു നോക്കുന്നൊരു നിലാച്ചിന്ത് പോലെ ?
കണിക്കൊന്ന നിറയെ പൂത്തിരിയ്ക്കുന്നു...!! നിറയെ സ്വർണ്ണമണികൾ....!!! കൈയ്യിലിരിയ്ക്കുന്ന സ്വർണ്ണ നാണയത്തിനോ ആ സ്വർണ്ണമണികൾക്കൊ കൂടുതൽ ഭംഗി ? അവർ വീണ്ടും ചിന്തിച്ച് നോക്കി . ചിന്തകൾ ആരോടാണ് പങ്ക് വയ്ക്കുക ? വട്ടു പിടിച്ച ചിന്തകള് എന്നാണ് മക്കൾ വിശേഷിപ്പിയ്ക്കുക. ആയിക്കോട്ടെ. ഈ വട്ടു പിടിച്ച ചിന്തകൾ തനിയ്ക്ക് അത്യാവശ്യമാണെന്ന് അവരോർത്തു . അതൊരു ചെപ്പിനുള്ളിലിട്ടു അടയ്ക്കാം. അതിൽ കാപ്പിപ്പൂവും ശീമക്കൊന്നപ്പൂവും ഗന്ധരാജൻ പൂവും എല്ലാം.....
തൊടിയിൽ ഓടി നടന്നു പിടിച്ച തുമ്പിയും കിടക്കട്ടെ ചെപ്പിനുള്ളിൽ.... കല്ലെടുപ്പിയ്ക്കാത്ത തുമ്പി.... വാലിൽ ചരട് കെട്ടി പറപ്പിയ്ക്കാത്ത തുമ്പി.....
വിഷു സദ്യ കഴിഞ്ഞ് എലാവരും വിശ്രമിയ്ക്കാൻ പോയപ്പോൾ , വിഷുക്കൈനീട്ടം എടുത്ത് വീണ്ടും തിരിച്ചും മറിച്ചും നോക്കി. ഇതിനു മാത്രം ഇതെന്താണ് ഇത്ര നോക്കാനുള്ളത് എന്നവർ ആലോചിച്ചു....
ശ്ശെ ...
ആ ശബ്ദത്തിന് നിരാശയുടെ ചുവയുണ്ടായിരുന്നോ ?
" അമ്മേ "...
ഞെട്ടി.
" അമ്മ കുറെ നേരായല്ലൊ ഈ കോയിൻ നോക്കിക്കൊണ്ടിരിയ്ക്കുന്നു ! എന്തേ ഇഷ്ടായില്ലേ ? എത്ര വില കൊടുത്തെന്നറിയോ ! "
മകന്റെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി.
" സന്തോഷമായോ അമ്മയ്ക്ക് ?"
അവനെ നോക്കി വെറുതെ ചിരിച്ചു . അവർക്ക് മാത്രം സ്വന്തമായുള്ള ആ പ്രത്യേക തരം ചിരി....അതിന്റെ അർത്ഥത്തിനു പോലും പിടി കൊടുക്കാത്ത ചിരി.....
മകൻ സംതൃപ്തിയോടെ തിരിഞ്ഞ് നടന്നു.
"മോനേ .."
ആ പിൻവിളിയ്ക്ക് എന്ത് അർത്ഥമാണുള്ളത് എന്ന് ആ നിമിഷം അവർ ചിന്തിച്ചില്ല. ആ ചിന്തയുടെ അഭാവത്തിൽ അവർ തോറ്റുപോയി ....
മകന്റെ കണ്ണിലെ ചോദ്യചിഹ്നത്തിൽ നോക്കി അവർ പറഞ്ഞു.
" മോനെ ... അമ്മയ്ക്കിത് വേണ്ട. ഇത് നീയെടുത്തോ ..."
"ങേ ..!"
അമ്മയ്ക്ക് സ്വർണ്ണനാണയം വിഷുക്കൈനീട്ടമായി കൊടുത്ത ധനികനായ മകൻ ഞെട്ടുക എന്നത് അവിടെ അത്യാവശ്യമായിരുന്നു...
" വേണ്ടെന്നോ ? എന്തെ ? ഇഷ്ടമായില്ലേ ?"
" ഇഷ്ടമായി. ഇത്രയും വിലപിടിപ്പുള്ള വിഷുക്കൈനീട്ടം ഏത് മക്കളാണ് അമ്മയ്ക്ക് കൊടുത്തിട്ടുണ്ടാവുക ? "
അവൻ ആ അംഗീകാരം അഭിമാനത്തോടെ രുചിച്ചു.
" പിന്നെന്താ "?
" അമ്മയ്ക്ക്.... അമ്മയ്ക്ക്...വേറൊരു സാധനം മതി."
" എന്ത് സാധനം"?
അഭിമാനക്കണ്ണുകളിൽ അതിശയം ...
വിക്കി വിക്കി പറഞ്ഞു ...
" ഒരു...ഒരു പാട്ട് ..."
" പാട്ടോ ? എന്ത് പാട്ട് ?"
ഇക്കുറി വിക്കിയില്ല . ആവേശത്തോടെ പറഞ്ഞു.
"ഉം ... വിഷുപ്പക്ഷിയുടെ പാട്ട്."
" ങേ ?...! "
ആ ശബ്ദം ഞെട്ടലിന്റെയാണോ അതിശയത്തിന്റെയാണോ എന്ന് തരം തിരിയ്ക്കാൻ ശ്രമിച്ചില്ല. വലിയൊരു തമാശ കേട്ടത് പോലെ ചിരിച്ച് മറിയുന്നതിനിടയിൽ അവൻ പറയുന്നുണ്ടായിരുന്നു..
"വിഷുപ്പക്ഷിയുടെ പാട്ടേയ് ...! ഇങ്ങനെയുമുണ്ടോ മനുഷ്യർക്ക് വട്ട് ..!"
എങ്ങു നിന്നെന്നറിയാതെ ഒരു ഈറൻ മേഘം മനസ്സിൽ വന്നു നിറഞ്ഞു....
" നീ പോ ...എനിയ്ക്കല്പം കിടക്കണം..."
കിടക്കയിലേയ്ക്ക് ചാഞ്ഞു... കണ്ണുകളടച്ചു ....
മേഘങ്ങൾക്കിടയിലൂടെ മനസ്സ് ഊളിയിട്ടു..... ആ മനസ്സിനൊരു നിഴൽ രൂപമുണ്ടായി . നീണ്ടിടതൂർന്ന മുടിയും , അതിൽ ഇലഞ്ഞിപ്പൂ മണവുമുള്ളൊരു രൂപം... അത് തൊടിയിൽ ഓടിനടന്ന് കുയിൽപ്പാട്ട് പാടി.... എത്താക്കൊമ്പത്ത് നിന്നും ശീമക്കൊന്നപ്പൂക്കളും കാപ്പിപ്പൂക്കളും എത്തി വലിഞ്ഞ് പറിച്ചു .... വിഷുപ്പക്ഷിയുടെ ഈണത്തിന് ശബ്ദം കൊടുത്തു ...
" അച്ഛൻ കൊമ്പത്ത്... അമ്മ വരമ്പത്ത്.... കള്ളൻ ചക്കേട്ടു ....കണ്ടാ മിണ്ടണ്ട ..."
അതൊരു ഹൃദയഗാനമായി...
കണ്ണ് നനഞ്ഞു..... എവിടെയാണ് .... എവിടെയാണ് ആ ഹൃദയഗാനം ? ഒരു പാവം മനസ്സിനെ ഉപേക്ഷിച്ച് ആ വിഷുപ്പക്ഷി എവിടെയാണ് പോയത് ? മനസ്സിന്റെ മുറ്റത്തെ കണിക്കൊന്നച്ചില്ലയിൽ ഒരിയ്ക്കലും വരാതെ പോയ ആ വിഷുപ്പക്ഷിയുടെ സംഗീതത്തിൽ ഒരു കുഞ്ഞു ബാല്യവും , കുളിരുള്ളൊരു കൗമാരവുമുണ്ടായിരുന്നു ... പിന്നെ...... പിന്നെ.....
" ശാലു ..."
ഞെട്ടി..
" ദാ വിഷുപ്പക്ഷിയുടെ പാട്ട്.."
"ങേ "?.....
" നമ്മളൊന്നിച്ച് കണ്ട കൗമാരസ്വപ്നങ്ങൾക്ക് ഈണം പകർന്ന പാട്ട്..."
" ഇത്..... ഇതെങ്ങനെ.....എവിടുന്ന് ....."
" ഇങ്ങിനി വരാത്ത വണ്ണം പോയില്ലേ എല്ലാം.... അപശ്രുതികൾ..... അവതാളങ്ങൾ...."
" അപ്പൊ ഇത്.... ഇതെങ്ങനെ...."
" നെറ്റിൽ നിന്നും കിട്ടാത്തതെന്തെങ്കിലും ഉണ്ടോ ഇപ്പോൾ? ഡൌൻ ലോഡ് ചെയ്തതാ. നിനക്ക് വേണ്ടി.."
കരച്ചിൽ വന്നു .
" കരയരുത് . നമുക്കും നടക്കാം കാലത്തിനൊപ്പം ..."
................
" അമ്മയെന്താ ഇങ്ങനെ സ്തംഭിച്ചിരിയ്ക്കുന്നെ ? ആ സിഡി ഒന്ന് പ്ലേ ചെയ്ത് നോക്കിയേ .. ഞാൻ ദേ ഇപ്പൊ നെറ്റിൽ നിന്നും ഡൌൻ ലോഡ് ചെയ്തെടുത്തതാ .. അമ്മേടെ വിഷുപ്പക്ഷിയുടെ പാട്ട്.. സന്തോഷമായില്ലേ അമ്മയ്ക്ക് ?"
അവർ ചിരിച്ചു .....കൗമാരസ്വപ്നങ്ങളുടെ ആ ശവപ്പെട്ടിയിൽ നോക്കി അവർ വീണ്ടും ചിരിച്ചു.....
****************
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ