----------------------------------------
ശിവനന്ദ .
രണ്ടാമത്തെ ഷോ കഴിഞ്ഞ് അവനിറങ്ങി . തീയേറ്ററിന്റെ പാർക്കിങ്ങിലേയ്ക്ക് തിക്കിത്തിരക്കി. രണ്ട് പെഗ്ഗടിച്ചതിന്റെയും കഞ്ചാവിന്റെ രണ്ട് പുകയെടുത്തതിന്റെയും അഹങ്കാരത്തിൽ , ഹെൽമറ്റ് എടുത്തത് തിരികെ വച്ച് , അവൻ വണ്ടിയെടുത്തു....
പതിവായി കഴിയ്ക്കാറുള്ള തട്ടുകടയുടെ മുന്നില് വണ്ടി നിന്നു ...
നാശം,,, അത് അടച്ചിരിയ്ക്കുന്നു... വൈകിച്ചെന്നാൽ ഭക്ഷണം തരില്ലെന്ന് പറഞ്ഞ അമ്മയെയും പ്രാകി. സെക്യൂരിറ്റി ജോലിക്കാരൻ അച്ഛൻ രാത്രി പുറപ്പെടും മുൻപ് വീട്ടിലെത്തണമെന്നാണ് ഓർഡർ. പിന്നേ ..എത്തി..
വണ്ടിയെടുക്കാനൊരുങ്ങിയപ്പോൾ വിളക്ക് കാലിനു ചുവട്ടിലൊരു ഞരക്കം...
ഹ.. അതെന്ത് വള്ളിക്കെട്ട്..? ചെന്ന് നോക്കി. ചുവന്ന പഴന്തുണിക്കെട്ട് പോലെ ...
കള്ളും കഞ്ചാവും ഒരുമിച്ച് പ്രവൃത്തിച്ചിട്ടും അതൊരു മനുഷ്യരൂപമാണെന്നവൻ തിരിച്ചറിഞ്ഞു...! നാശം പിടിയ്ക്കാൻ... ഇടിച്ചിട്ടിട്ട് പൊടീം തട്ടി പോയി...
കൊഴുത്ത ചോരയുടെ മണം ... അവൻ മൊബൈലെടുത്തു .
"രക്ഷിയ്ക്കണേ മോനേ ..."
തനിയ്ക്ക് നേരെ നീണ്ട ചോരക്കൈയ്യുടെ വിറയൽ കണ്ടപ്പോൾ അവനിലെ ലഹരിയ്ക്ക് ഭ്രാന്ത് പിടിച്ചു...
അയാളുടെ അടുത്ത് മുട്ടുകുത്തിയിരുന്ന് അവനെടുത്തു , ഒരു ഉഗ്രൻ സെൽഫി ! പിന്നെയുമെടുത്തു ... പിന്നെയും പല കോണുകളിൽ നിന്ന്...
, ..ആഹാ..! തകർത്തു ...! അടിപൊളി സെൽഫി ...! രാത്രി ഇത്രയും വൈകിയത്കൊണ്ട് ഇതാരും കണ്ടുകാണില്ല . ആർക്കും കിട്ടിക്കാണില്ല ഈ ഭാഗ്യം..! ചൂടാറും മുന്നേ ഫേസ് ബുക്കിലിടണം . നേരം വെളുത്താൽ, ഏതെങ്കിലും അവന്മാര് ഓവർ ടേക്ക് ചെയ്യും....
അവൻ വണ്ടി പറപ്പിച്ചു....
വീടിലെത്തിയ പാടെ ഫേസ് ബുക്ക് തുറന്ന് , പടം അതിലിട്ടു . അതിലേയ്ക്ക് നോക്കി അവൻ ചിരിച്ചു... ലഹരി പതഞ്ഞ ചിരി...
കമ്പ്യൂട്ടറിന്റെ സ്ക്രീൻ ഓഫ് ചെയ്ത് , അതിന്റെ മുന്നിൽത്തന്നെ കിടന്നു. സൈൻ ഔട്ട് ചെയ്തില്ല. ഷട്ട് ഡൌൻ ചെയ്തില്ല ... ഉറങ്ങി....
രാവിലെ ചാടിപ്പിടച്ച് എഴുന്നേൽക്കുമ്പോഴും ലഹരി തീർത്തും വിട്ടൊഴിഞ്ഞിരുന്നില്ല . അമ്മയുടെ ദേഷ്യം കൊണ്ട് വീർത്ത മുഖം കണ്ടില്ലെന്ന് നടിച്ച് , ഫേസ് ബുക്കിലെയ്ക്കോടി . എത്ര ലൈക്ക് വീണു കാണുമിപ്പോൾ...! അതെ... ! അൽപ നേരം കൊണ്ട് ഒത്തിരി ലൈക്കുകൾ ..! സന്തോഷം കൊണ്ട് വീർപ്പുമുട്ടി . തന്നെ സൂപ്പർ സറ്റാറാക്കിയ ചിത്രം..! അവനത് ഒത്തിരി ഇഷ്ടത്തോടെ നോക്കി....
നോക്കിയിരിയ്ക്കെ അവന്റെ കണ്ണുകൾ മിഴിഞ്ഞു..... വിശ്വാസം വരാതെ വീണ്ടും ....
വന്യമായൊരു ഭയത്തോടെ സ്ക്രീൻ ഓഫ് ചെയ്തു... വെറുതെ തോന്നിയതാണോ ? ഒരിയ്ക്കൽക്കൂടി ഓൺ ചെയ്ത് നോക്കാൻ നീട്ടിയ കൈകൾ പേടിയോടെ പിൻവലിച്ചു .... ഒരു തിക്കുമുട്ടൽ പാഞ്ഞു വന്ന് തൊണ്ടയിൽ തടഞ്ഞു.... ദേഹത്താകമാനം ഒരു കുളിർ പാഞ്ഞു....
ഫോണിന്റെ ശബ്ദം നടുക്കി... ഫോണെടുത്ത അമ്മയുടെ നിലവിളി കേട്ടവൻ ചെവി പൊത്തി...ഒടുക്കം അവനൊന്നു നിലവിളിച്ചു..അതൊരു അലർച്ചയായി ..
" മോനേ നമ്മുടച്ഛൻ ..."
ഒന്നും കേൾക്കാനവൻ നിന്നില്ല. ബൈക്കെടുത്ത് പാഞ്ഞു. എങ്ങോട്ടെന്നില്ലാതെ.....
..................
കലുങ്കിൽ തട്ടി തലകുത്തി മറിഞ്ഞ ബൈക്കിന്റെ അടിയിൽ അവൻ അമർന്ന് കിടന്നു. കലുങ്കിനു താഴത്തെ ഇരുട്ടിൽ .....
'രക്ഷിയ്ക്കണേ ' എന്നവൻ നിലവിളിച്ചൊ ? ആരെങ്കിലുമൊന്ന് രക്ഷിച്ചെങ്കിൽ എന്നവനാശിച്ചോ ? ഒന്നുമറിയില്ല....
പക്ഷെ അവനറിഞ്ഞു... ചോരച്ചൂട് ... വന്യമായൊരു ആനന്ദം.. ബോധത്തിന്റെയും അബോധത്തിന്റെയും ഇടയിൽ ഏതോ ഒരു നിമിഷം...
വിറയ്ക്കുന്ന കൈ കൊണ്ടവൻ മൊബൈലെടുത്തു ... അച്ഛന്റെ മരണത്തോടൊപ്പം സെൽഫിയെടുത്ത മകന് , അവസാനമായി ഒരു സെൽഫി കൂടി എടുക്കാൻ മോഹമായി....സ്വന്തം ....മരണത്തോടൊപ്പം...
************
4 അഭിപ്രായ(ങ്ങള്‍):
നല്ല ഫീൽ ഉള്ള കഥ ശിവേച്ചീ ..... ഇതൊരു യാഥാർഥ്യമായാൽ അത്ഭുതപ്പെടാനില്ല..
ഇത് കുറെ നാള്‍ മുന്പ് എഴുതിയതാണ് മഹി. ഇതില്‍ പബ്ലോഷ്ഇ ചെയ്തിരുന്നതുമാണ്പ്പൊ. എങ്ങനെയോ അത് ഡിലീറ്റ് ആയിപ്പോയി. അതുകൊണ്ട് വീണ്ടും പോസ്റ്റ് ചെയ്തതാണ്. ഇപ്പൊ ഒന്നുകൂടി വായിച്ചപ്പോള്‍ എനിയ്ക്കും വല്ലാത്ത വീര്‍പ്പുമുട്ടല്‍.. ദൈവമേ !
വിമര്‍ശിക്കാന്‍ ഏതു പട്ടിക്കും പറ്റും എന്നല്ലേ.അതോണ്ട് തന്നെ ഞാനൊന്നു വിമര്‍ശിക്കട്ടെ !!
ശിവനന്ദ എന്ന എഴുത്തുകാരിക്ക് കഥയുടെ ക്ലൈമാക്സ് പ്രവചനാതീതമായി അവതരിപ്പിക്കാന്‍ സാധിക്കും.അവന്‍ സെല്ഫി എടുത്ത സമയം തന്നെ ആരാണ് വീണു കിടക്കുന്നതെന്ന് ഊഹിക്കാന്‍ പറ്റി.
സംഭവം ഡാര്‍ക്ക് ആണ്. ഇത്തരം സംഭവങ്ങള്‍ ഇഷ്ടം പോലെ നടക്കുന്നും ഉണ്ട്... എങ്കിലും ഒരു ക്ലീഷേ ഫീല്‍ ഉണ്ടായി.
അവസാനമായി ഒന്നും കൂടി..
"ഞാനിവിടെ ഇല്ല...പോയി എന്ന് പറയാന്‍ പറഞ്ഞു"
വിമര്ശനം ഇഷ്ടമായി. കുറെ മുന്പ് എഴുതിയതാണ് . ഇപ്പോ വീണ്ടും വായിക്കുമ്പോ ഇത് ഇങ്ങനെയല്ല വേണ്ടത് എന്ന് സ്വയം തോന്നാന് മാത്രം ഞാനും മാരുന്നുണ്ട് എന്നാണ് എന്റെ തോന്നൽ . സന്തോഷം ചങ്ങാതി :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ