2016, ജനുവരി 17, ഞായറാഴ്‌ച

എഴുത്തുവഴിയിൽ സൗഹൃദങ്ങൾ .

  എഴുത്തുവഴിയിൽ  സൗഹൃദങ്ങൾ  
---------------------------------------------------------------                      

ഞാൻ   വെറുമൊരു   സാധാരണക്കാരി .   അക്ഷരങ്ങളെ  നെഞ്ചോട്   ചേർത്ത്   , സങ്കടവും  സന്തോഷവും, ദേഷ്യവും  അമർഷവും , എല്ലാം  കണ്ണീരിലും  ചിരിയിലും  ഒളിപ്പിച്ച് , സ്നേഹിയ്ക്കപ്പെടുമ്പോഴും , അവഗണിയ്ക്കപ്പെടുമ്പോഴൂം   കണ്ണു നനഞ്ഞ് ,മനസ്സിന്റെ   രുദ്രവീണ   മീട്ടി   സംഗീതത്തിന്റെ   രാഗമഴ   നനഞ്ഞ് അങ്ങനെയങ്ങനെ...  


അക്ഷരങ്ങളുടെ   കൈ   പിടിച്ച്   ഞാൻ  ചുവട്   വയ്ക്കുമ്പോൾ   കൈത്താങ്ങായി   എന്നുമെന്റെ   സൗഹൃദങ്ങൾ ഉണ്ടായിരുന്നു. 


ഏഴാം ക്ളാസ്സിൽ വച്ച്   പുസ്തകത്താളുകളിൽ   ആരും   കാണാതെ   കുറിച്ചിട്ടിരുന്ന   വരികൾ  കണ്ടുപിടിച്ചത്   ബയോളജി   പഠിപ്പിയ്ക്കുന്ന   സാർ . അത്   കഥയോ   കവിതയോ  എന്ന്   എനിയ്ക്ക് തന്നെ  തിട്ടമില്ലാത്ത  അവസ്ഥ .  സാറും  ഞാനും   നല്ല  കൂട്ടുകാർ .   സാർ   പറഞ്ഞു,


"ആവർത്തന വിരസത വരുത്താതെ  നോക്കണം".

എഴുത്ത് വഴിയിൽ ആദ്യമായി   കിട്ടിയ   ഉപദേശം !   നുറുങ്ങുകഥകളും   കവിതകളും  ബയോളജി സാറെന്ന   ഒരേയൊരു   വായനക്കാരനുമായി   കഴിഞ്ഞുപോയി   എന്റെ  സ്കൂൾ   കാലഘട്ടം .   അച്ഛനോടും അമ്മയോടും മറ്റാരോടും   പറഞ്ഞില്ല   ഞാനിത്.    പരീക്ഷയുടെ  തലേന്ന്   ആരും   കാണാതെ  പുസ്തകത്തിന്റെ   ഉള്ളിൽ കടലാസ്  വച്ച്  ഒരു കുഞ്ഞു കഥയെഴുതിയത് ,  അദ്ധ്യാപികയായിരുന്ന   അമ്മ അറിഞ്ഞാൽ   ക്ഷമിയ്ക്കുമായിരുന്നില്ലല്ലോ.  ആരോടുമൊന്നും  പറഞ്ഞില്ല.

പ്രീഡിഗ്രിക്കാലത്തെ   ഹോസ്റ്റൽ   വാസത്തിനിടയിൽ   എന്റെ   കുത്തിക്കുറിപ്പുകൾ   കണ്ടുപിടിച്ചു ,   പ്രിയപ്പെട്ട   കൂട്ടുകാരി.
അവളത്   ക്ളാസ്സിൽ   പരസ്യമാക്കി .

രണ്ടാം വർഷം  ഞങ്ങളുടെ   ക്ളാസ്സിൽ നിന്നൊരു മാഗസീൻ ഇറക്കി. ( സ്റ്റുഡന്റ്സ്  വോയ്സ് ) .   എന്റെ എഴുത്തിൽ  തീരെ   ആത്മവിശ്വാസമില്ലാതെ പിൻവലിഞ്ഞ   എന്നെക്കൊണ്ട്  നിർബ്ബന്ധിച്ച്   കഥയെഴുതിച്ചു   സുഹൃത്തുക്കൾ.    ' സന്ധിയ്ക്കാത്ത സ്വപ്‌നങ്ങൾ'    എന്ന ആ കഥ    വായിച്ച് , പ്രസിദ്ധീകരണയോഗ്യമാണെന്ന്   വിലയിരുത്തി,   കവിയും   കൂടിയായിരുന്ന   കൂട്ടുകാരൻ .    ( ' പമ്പാരാജ് '   എന്ന തൂലികാനാമത്തിൽ  എഴുതിക്കൊണ്ടിരുന്ന   അദ്ദേഹത്തെ , പ്രീഡിഗ്രി   കഴിഞ്ഞതിനു  ശേഷം   കണ്ടിട്ടില്ല.   അദ്ദേഹത്തിൻറെ ,   "സ്ത്രീയേ   നീയൊരു   പൂവായ്  വിരിഞ്ഞല്ലോ "  എന്ന   കവിത  ,   എന്റെ  പ്രിയ  സമ്പാദ്യങ്ങൾക്കിടയിൽ   ഇന്നും സുഭദ്രം.   ഈ ലോകത്തിന്റെ   ഏതെങ്കിലും  ഒരു  കോണിൽ  ഇരുന്നു ഇപ്പോഴും  അദ്ദേഹം  എന്തെങ്കിലും  കുത്തികുറിയ്ക്കുന്നുണ്ടാവുമോ  ?    അതോ,  ജീവിതത്തിന്റെ  ഏതെങ്കിലും  ഇടനാഴിയിൽ ,  ആ അക്ഷരപ്പൂക്കൾ വീണു  കരിഞ്ഞിട്ടുണ്ടാവുമോ ?  അങ്ങനെ ആകാതിരിയ്ക്കട്ടെ എന്നാണു പ്രാർത്ഥന.   എന്റെ അക്ഷരയാത്രയിൽ ,   ഏതെങ്കിലുമൊരു  പാതയോരത്ത്  അദ്ദേഹത്തെ ഇനിയും  കണ്ടേക്കാം... പ്രതീക്ഷയാണത്...)  


അങ്ങനെ   ആദ്യമായി   എന്റെയൊരു   രചന   എന്റെ സുഹൃത്തുക്കളുടെ   പ്രയത്നത്തിൽ   അച്ചടിമഷി   പുരണ്ടു ,   പതിനേഴാമത്തെ  വയസ്സിൽ .  അന്നുമുതൽ   ഞാൻ  കോളേജ് മാഗസിനിലെ   സ്ഥിരം   എഴുത്തുകാരിയായി .


  ഡിഗ്രി   കാലഘട്ടത്തിൽ   എന്റെ   കഥകളുടെ  ഏറ്റവും   വലിയ   വായനക്കാർ  രണ്ടുപേർ . ഒന്ന്   എന്റെ   ട്യൂഷൻ   മാസ്റ്റർ .   പിന്നെ ,  അയൽവാസിയും   സഹപാഠിയും ആയ   സുഹൃത്ത്. ( അദ്ദേഹം ഇന്ന്, കൊച്ചിൻ  നേവൽ   ബേസിലെ ഉദ്യോഗസ്ഥൻ ).


"കഥകൾ  നന്നാവുന്നുണ്ട്,  പക്ഷെ   കുറേക്കൂടി   താദാത്മ്യം   വരുത്തണം"


അദ്ദേഹം  പറഞ്ഞു.  എഴുത്തുവഴിയിൽ   കിട്ടിയ   രണ്ടാമത്തെ   ഉപദേശം . എല്ലാം  ഞാൻ   മനസ്സിൽ   കുറിച്ചിട്ടു .  എഴുത്ത്  അനസ്യൂതം   തുടർന്നു .


പഠനം   കഴിഞ്ഞു.  വിവാഹവും..... വിവാഹശേഷം , അക്ഷരങ്ങൾ   എന്നെയാണോ   അതോ   ഞാൻ   അക്ഷരങ്ങളെയാണോ   ഉപേക്ഷിച്ചതെന്നറിയില്ല  .   ഫലത്തിൽ ,  ഞാൻഎന്റെ  പേന   അടച്ചുവച്ചു .   ഒരു   ചെറിയ   വൃത്തം   വരച്ച്   അതിനുള്ളിൽ   വെറുതെയിരുന്നു .  വർഷങ്ങൾ...ഞാൻ   ഒന്നും   വായിച്ചില്ല .   എഴുതിയുമില്ല .  സൌഹൃദങ്ങളെയും   ആ  വൃത്തത്തിനുള്ളിലെയ്ക്ക്   ഞാൻ   കയറ്റിയില്ല .


"ഒരു   കമ്മ്യൂണിസ്റ്റ് വിപ്ളവകാരിയുടെ   മകളെന്താ  ഇങ്ങനെ   വെറുതെ ഇരിയ്ക്കുന്നെ?   മണ്ണാങ്കട്ട...നിന്റെ   സ്ഥാനത്ത്   ഞാനായിരുന്നെങ്കിൽ  എന്റെ അക്ഷരങ്ങളും   വാരിപ്പിടിച്ച്   ആകാശത്തുകൂടി   പറന്നേനെ "


എന്റെ   പ്രിയപ്പെട്ട   കൂട്ടുകാരി   ഇങ്ങനെയെന്നെ   ശാസിച്ചത്   എന്നോടുള്ള   സ്നേഹം   കൊണ്ട്  തന്നെയാണ് .  അതെനിയ്ക്കൊരു   പ്രചോദനവുമായിരുന്നു .  നാളുകൾക്ക്   ശേഷം   എന്റെ   പഴയൊരു   സുഹൃത്തിനെ   അപ്രതീക്ഷിതമായി   കണ്ടു.    അദ്ദേഹം ഐ,ഏ .എസ്  റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ .    എന്റെ   മാറിയ   രൂപഭാവങ്ങൾ  അദ്ദേഹത്തിന്   വിശ്വസിയ്ക്കാനായില്ല .    അടുത്ത   ദിവസം തന്നെ  എനിയ്ക്ക്   കുറെ   പുസ്തകങ്ങൾ   കൊടുത്തയച്ചിട്ട്‌   പറഞ്ഞു,,


"എഴുത്തും   വായനയും   പുനരാരംഭിയ്ക്കണം .  ഞങ്ങൾക്ക്   ഞങ്ങളുടെ   പഴയ  ഗീതയെ     തിരികെ   വേണം ."


ആ  പുസ്തകങ്ങൾ   മടിയിൽ വച്ച്   ഏറെ  നേരം   ഞാൻ   കസേരയിൽ ചാരി   കണ്ണുകളടച്ചിരുന്നു .  പിന്നെ പുസ്തകത്താളുകൾ   വെറുതെ   മറിച്ചുകൊണ്ടിരുന്നു .  മനസ്സിനെ   ഒന്ന്   തിരിച്ചുപിടിയ്ക്കാനുള്ള   ശ്രമമായിരുന്നു  അത് .   ഒരുപാട് നാൾ   തളർന്നു കിടന്നുപോയ ഒരാൾ   എഴുന്നേറ്റ്   പിച്ച വയ്ക്കുന്നതുപോലെ ...മെല്ലെ മെല്ലെ ..ഞാൻ   പഴയ   ശിവയിലേയ്ക്ക്    തിരികെ  നടന്നു .   ആർത്തിയോടെ   വായിച്ചുതുടങ്ങി....ആവേശത്തോടെ   എഴുതിത്തുടങ്ങി . അങ്ങനെ 
ഞാൻ പഴയ ശിവയിലേക്ക് .. 

കുറെ   സുഹൃത്തുക്കളിലും   ചില   ആനുകാലിക പ്രസിദ്ധീകരണങ്ങളിലുമായി   എന്റെ  സൃഷ്ടികൾ   നിർവൃതി  പൂണ്ടു .   ഒരു   ആനുകാലികപ്രസിദ്ധീകരണത്തിൽ എന്റെയൊരു   കഥ   ആദ്യമായി   പ്രസിദ്ധീകരിച്ചപ്പോൾ   പ്രതിഫലമായി   അവരയച്ചുതന്ന 150   രൂപ   കൈയ്യിൽ വച്ച്  ഞാൻ  അഭിമാനത്തോടെ   ഇരുന്നു ,   ഒരു  ലക്ഷം   രൂപ   കൈയ്യിൽ  കിട്ടിയത് പോലെ..!    ഒരിയ്ക്കൽ   മറ്റൊരു  പ്രസിദ്ധീകരണത്തിൽ നിന്നും    നിന്നും   അവരയച്ച്ചുതന്ന   750   രൂപയുടെ   ചെക്ക്  തെരുപ്പിടിച്ച്   ഞാനിരുന്നു,  അമ്പിളി അമ്മാവനെ   കൈയിൽ കിട്ടിയതുപോലെ....!


"ഗീതയ്ക്ക്   പ്രതിഫലമായി  ആദ്യമായല്ലേ   ഒരു  ചെക്ക്   കിട്ടുന്നത് ,  ജീവിതം   മുഴുവൻ ഓർക്കാനുള്ളതാണ് "   എന്ന് പറഞ്ഞ്  ആ  ചെക്കിന്റെ   ഫോട്ടോ   എടുത്ത്   എനിയ്ക്ക്   തന്നു,  എന്റെയൊരു   സുഹൃത്ത്.( അദ്ദേഹം  അഭിഭാഷകൻ .) , ... സത്യം..എനിയ്ക്ക്   കരച്ചിൽ  വന്നു.  ആരാണ്   അങ്ങനെയൊക്കെ   ചെയ്യാൻ  അവരോട്   പറഞ്ഞത് ?  ആരും   പറഞ്ഞില്ല ...പക്ഷെ ...എനിയ്ക്ക് വേണ്ടി  അവരങ്ങനെയൊക്കെ   ചെയ്തുകൊണ്ടിരുന്നു .....


"ഗീത ബ്ളോഗ് എഴുതൂ.   ."


എന്റെ വക്കീൽ സുഹൃത്ത്  പറഞ്ഞു.    ഒരു ബണ്ടിൽ  വെള്ളപ്പേപ്പറും   എനിയ്ക്ക്  കൊടുത്തയച്ചു .     വെറുതെ ഒരു പ്രോത്സാഹനം...ബ്ലോഗിനെക്കുറിച്ച്    അന്നെനിയ്ക്ക്   ഒന്നും   അറിയുമായിരുന്നില്ല .   എല്ലാം അവർ  പറഞ്ഞുതന്നു .  ബ്ലോഗ് ഉണ്ടാക്കിയിട്ടത് സുഹൃത്തുക്കൾ  തന്നെയാണ്.   ജീവിതത്തിൽ ആദ്യമായി കമ്പ്യൂട്ടർ  ഉപയോഗിയ്ക്കാൻ തുടങ്ങിയത് അങ്ങനെയാണ്. അതുവരെ അതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയുമായിരുന്നില്ല.  അത് ഓൺ  ചെയ്യാൻ പോലും ഞാൻ  ശ്രമിച്ചിരുന്നുമില്ല...!  എനിക്കത് കൂടിയേ തീരൂ എന്ന അവസ്ഥ വന്നപ്പോൾ  അത്  പഠിയ്ക്കാൻ തന്നെ ഞാൻ  തീരുമാനിച്ചു.  എന്റെ മോളാണ് അതിലെന്റെ  ഗുരുനാഥ.  മോളോട്  ചോദിച്ച് ,   കൊച്ചു കുഞ്ഞുങ്ങൾ   അക്ഷരം   പഠിയ്ക്കുന്നതുപോലെ   ഞാൻ  ഒരോന്നും  പഠിച്ചെടുത്തു .   അങ്ങനെ 2013 ഇൽ ഞാനൊരു ബ്ലോഗറായി.   

ശിവനന്ദ  എന്ന തൂലികാനാമത്തിലാണ് ഞാൻ   എഴുതിയിരുന്നത്.  ആ പേരിനോട് എനിക്ക് വല്ലാത്തൊരു ഇഷ്ടമുണ്ട്. എനിയ്ക്ക് ഒരുപാട് ഐശ്വര്യം തന്ന പേര്. എന്റെ അച്ഛന്റെയും അമ്മയുടെയും പേരിന്റെ അംശം എടുത്ത് ഞാൻ  തന്നെ എനിക്കിട്ട പേര്.     2013 ഇൽ ത്തന്നെ  മറ്റൊരു  ഓൺലൈൻ  സൈറ്റിൽ ( കൂട്ടം )  ഞാൻ എഴുതാൻ തുടങ്ങി.   ആ  കൂട്ടായ്മ   എനിയ്ക്ക്  തന്ന   'നല്ലതുകൾ '  പറഞ്ഞാൽ തീരില്ല.   അവിടുത്തെ  സൗഹൃദങ്ങൾ   എനിയ്ക്ക് തന്ന  വൈകാരിക  പിൻതുണ  ഒരിയ്ക്കലും  മറക്കാനാവില്ല..  എന്റെ   ജീവിതത്തിൽ  അത്   ഒരുപാട്  മാറ്റങ്ങളുണ്ടാക്കി.    എന്നിലെ  എന്നെ  വീണ്ടും വീണ്ടും  ഞാൻ തിരിച്ചറിഞ്ഞു   .  


അവിടെ വച്ചാണ്   എന്റെ  കഥകൾ  പുസ്തകമാകുന്നത്. ( മഞ്ഞ് പൂത്ത വെയിൽമരം ).  2014 ഇൽ .  അതിന്റെ   പബ്ലിഷർ  ലീല. എം .ചന്ദ്രൻ .    അവർ എനിയ്ക്ക് വെറുമൊരു  പബ്ളിഷർ  മാത്രമല്ല.  എന്നെ ഒരുപാട്   സ്നേഹിയ്ക്കുന്ന  സുഹൃത്തും   സഹോദരീതുല്യയും .  ഞങ്ങളുടെ   ചിന്തകളിലും ,  ആശയങ്ങളിലും ,  എന്തിന് ...ഭാഷയിൽപ്പോലുമുള്ള  സാമ്യം  പലപ്പോഴും   എന്നെപ്പോലും  അതിശയിപ്പിയ്ക്കുന്നു.....ഏതൊക്കെയോ   ജന്മാന്തരങ്ങളിൽ   എന്നൊക്കെയോ  ഞങ്ങളുടെ   വേരുകൾ   തമ്മിൽ   കൂട്ടിയിണക്കപ്പെട്ടിട്ടുണ്ടാവാം .  അവർ ഇന്നില്ല.  അസുഖം ബാധിച്ച്  മരണമടഞ്ഞു.  അതൊരു വേദനയും നഷ്ടവുമാണ് . 


 ലീലേച്ചിയെ   എനിയ്ക്ക്   പരിചയപ്പെടുത്തിയതും,  എന്റെ   കഥകൾ  പുസ്തകമാക്കാനുള്ള   എല്ലാ   ഏർപ്പാടുകളും   ചെയ്തതും ,  ആ കൂട്ടായ്മയിലുള്ള    എന്റെയൊരു  പ്രിയ സുഹൃത്ത് .  അദ്ദേഹത്തെ  ഞാനൊരിയ്ക്കലും കണ്ടിട്ടില്ല..!  പുസ്തകത്തിന്റെ   പ്രകാശന കർമ്മങ്ങൾക്ക്   വേണ്ട  കാര്യങ്ങളും   സുഹൃത്തുക്കൾ തന്നെ ചെയ്തു.  


ഇത്തരുണത്തിൽ ,  പുസ്തകം  പ്രകാശനം  ചെയ്ത,  ശ്രീ . കുരീപ്പുഴ  ശ്രീകുമാർ   സാറിനെയും ,  അതേറ്റുവാങ്ങിയ  ബിനോയ് ഏട്ടനേയും ( ബിനോയ് വിശ്വം) ഞാൻ സ്നേഹാദരങ്ങളോടെ  നമിയ്ക്കുന്നു..


പുസ്തകത്തിലുൾപ്പെട്ട  'ആത്മാവിന്റെ കാഴ്ചപ്പാടുകൾ'   എന്ന കഥ മുഴുവൻ , ശ്രീകുമാർ സാർ , വേദിയിൽ നിന്ന്  സദസ്സിനെ   വായിച്ചു കേൾപ്പിച്ചതും , അദ്ദേഹം ഈ പുസ്തകപ്രകാശനത്തെക്കുറിച്ച്‌ ,  'ഓൺലൈൻ മേട്ടിലെ ഒളിപ്പോരാളികൾ '     എന്ന പേരിൽ  ഒരു ലേഖനമെഴുതിയതും  എന്റെ ജീവിതത്തിലെ  അഭിമാന നിമിഷങ്ങൾ...സൗഹൃദത്തിന്റെ മായാത്ത വിരൽപ്പാടുകളും....


നൈനിക നിധി  എന്ന എഴുത്തുകാരിയുടെ   'ശീർഷകം മാഞ്ഞ കവിതകൾ '   എന്ന  പുസ്തകത്തിന്  ഒരു  അവതാരിക  എഴുതിക്കൊടുക്കാൻ  ലീലേച്ചി  എന്നെ  വിളിച്ചു  പറഞ്ഞപ്പോൾ   വിശ്വസിയ്ക്കാനാവാതെ  ഞാൻ  നിന്നത് ,  ആത്മവിശ്വാസക്കുറവ് കൊണ്ടാകാം.   പക്ഷെ ചേച്ചി ധൈര്യം തന്നു.   ചേച്ചി പറഞ്ഞു,


"നിനക്ക്  വളരാനുള്ള  വഴികളാണിതൊക്കെ ...പാഴാക്കരുത് ഒരു അവസരവും "    എന്ന് .


ഞാനാ അവസരം പാഴാക്കിയുമില്ല.   എന്റെ അവതാരികയോടുകൂടി  ആ പുസ്തകം  തപാലിൽ കിട്ടിയ നിമിഷം എനിയ്ക്ക് മറക്കാനാവില്ല..!


സിഎൽഎസ്  ബുക്ക്‌സ്   ഇറക്കിയ  ഒരു കഥാസമാഹാരത്തിൽ ,  ഞാനെഴുതിയ  'മറവിയിൽ ഒരു മറുവാക്ക് '   എന്ന കഥയും ,   അവരുടെതന്നെ  ഒരു കവിതാ സമാഹാരത്തിൽ ,  ഞാനെഴുതിയ   'ഇനി നിയൽപ്പം  മയങ്ങുക'    എന്ന കവിതയും  ഉൾപ്പെട്ടത് ,   സൗഹൃദത്തിന്റെ ബാക്കിപത്രങ്ങൾ....


ഒരിയ്ക്കലും  കാണാതെയും  മിണ്ടാതെയും  ,  അറിയാതെയും  ലോകത്തിന്റെ   ഏതൊക്കെയോ   മൂലകളിലിരുന്ന് ,  യാതൊരു  നിബന്ധനകളുമില്ലാതെ    പരസ്പരം  സ്നേഹിയ്ക്കുന്ന   കുറെ  ആളുകൾ...  അങ്ങനെയും  സ്നേഹിയ്ക്കാം ,  എന്ന്   ഓരോ  അനുഭവങ്ങളും   എന്നെ പഠിപ്പിച്ചു.  വളരെ അവിശ്വസനീയമായിരുന്നു  എനിയ്ക്കത് ..!  

അതിന്റെ പിറ്റേ വർഷം കൂട്ടം ക്ലോസ് ചെയ്തപ്പോൾ  അവിടുന്ന് പിന്നെ 'സുഹൃത്ത്'  എന്ന കൂട്ടായ്മയിൽ  എഴുതാൻ  തുടങ്ങി.  അതിലേക്ക് എന്നെ ക്ഷണിച്ചത്  ഒരു സുഹൃത്താണ്.  ശിവയ്ക്ക് (ഓൺലൈൻ ഇൽ ആർക്കും ഗീത എന്ന പേര് അറിയില്ലായിരുന്നു.)  എഴുതാൻ പറ്റിയ ഒരു സ്ഥലം പറയാമെന്ന് പറഞ്ഞ്  അദ്ദേഹം തന്നെ സുഹൃത്തിൽ  എനിക്കൊരു ഐഡി ഉണ്ടാക്കിയിട്ടിട്ട് 'പോയി എഴുതൂ '  എന്ന് പറഞ്ഞു. 

 അവിടുത്തെ എഴുത്തും സൌഹൃദങ്ങളും  നല്ലൊരു അനുഭവമായിരുന്നു.  അവിടെ  ചേർന്ന  സമയത്ത് തന്നെ സസ്നേഹം, മനസ്സ് എന്നീ കൂട്ടായ്മകളെക്കുറിച്ച് സുഹൃത്തുക്കളിൽ  നിന്നും അറിഞ്ഞു. അങ്ങനെ സസ്നേഹത്തിലും കൂടി  ജോയിൻ  ചെയ്തു. മറ്റൊരു സുഹൃത്ത്  'മനസ്സ്'  എന്ന കൂട്ടായ്മയിലേക്കും ക്ഷണിച്ചു.  അവിടെയും ജോയിൻ  ചെയ്തു. പക്ഷേ അവിടെ എന്റെ അനോണിമിറ്റി പ്രശ്നമായി.  അവിടെ അനോണിമിറ്റി  അനുവദനീയമല്ലായിരുന്നു .  അതുകൊണ്ട് ഞാൻ  അവിടുന്ന് തിരികെ പടിയിറങ്ങി.  സുഹൃത്ത്, സസ്നേഹം ഇവയിൽ  അത് ക്ലോസ് ചെയ്യുന്നതുവരെ ഉണ്ടായിരുന്നു.

പിന്നീട് മറ്റൊരു സുഹൃത്ത് പറഞ്ഞ് ഗൂഗിൾ പ്ലസ്സിൽ ജോയിൻ ചെയ്തു. ഒന്നൊന്നര വർഷം കഴിഞ്ഞപ്പോ എന്തോ സെക്യൂരിറ്റി പ്രശ്നം പറഞ്ഞ് ഗൂഗിൾ തന്നെ അതടച്ചുപൂട്ടി.  ശേഷം അവിടുത്തെ കുറെ സുഹൃത്തുക്കൾ ചേർന്ന്  ഒരു fb ഗ്രൂപ്പ് ഉണ്ടാക്കി.  അന്നെനിക്ക്   fb ഉണ്ടായിരുന്നില്ല.  ഈ ഗ്രൂപ്പില് ചേരാൻ  വേണ്ടി മാത്രം fb യിൽ  ഒരു id ഉണ്ടാക്കി.   അവിടെ എഴുതിയും കുറിച്ചും ഇത്രയും നാൾ .  gplus പൂട്ടും എന്ന് മുന്നറിയിപ്പ് കിട്ടിയപ്പോൾത്തന്നെ  ഞങ്ങൾ അന്വേഷിച്ച് നടന്ന്  MeWe.com എന്നൊരു കൂട്ടായ്മ കണ്ടുപിടിയ്ക്കുകയും അവിടെ ഞങ്ങള് സുഹൃത്തുക്കളെല്ലാം ജോയിൻ ചെയ്യുകയും ചെയ്തു.  അതിപ്പോഴുമുണ്ട്.  

അങ്ങനെ എന്റെ നീണ്ട അക്ഷരയാത്രകൾ...  ഓൺലൈൻ  രംഗത്ത്  എഴുതാൻ  തുടങ്ങിയിട്ട്  ഇത് ഒൻപതാം  വർഷം .    


ഞാനെന്തു പറയണം ഇതിനൊക്കെ ?   കരയണോ   ചിരിയ്ക്കണോ ?  ഇവരൊക്കെ   എന്നെ ഇതുപോലെ   സ്നേഹിയ്ക്കാൻ  ഞാനെന്ത്  പുണ്യമാണ്   ചെയ്തതെന്ന്  എനിയ്ക്കറിയില്ല .    ഞാൻ  ഒന്നുമല്ല...ഒന്നും  ഞാൻ ചെയ്തുമില്ല....വെറുതെ   മനസ്സ്  നിറഞ്ഞ്   സ്നേഹിയ്ക്കുക   മാത്രം   ചെയ്തു.
എന്റെ  നേരെ   സഹായഹസ്തം   നീട്ടുന്ന   ഒരോ   സുഹൃത്തിനെയും കാണുമ്പോൾ  ഞാൻ   ഓർക്കും ....'  എനിയ്ക്ക്   വേണ്ടി  കാലത്തിന്  നേരെ   വിരൽ   ചൂണ്ടാൻ   ഒരാൾ '     .....


ഞാൻ  വിശ്വസിയ്ക്കുന്നു ,  ഓരോന്നിനും  കാലം  ഓരോ  സമയം കണ്ടുവച്ചിട്ടുണ്ട്.....ക്ഷമയോടെ  കാത്തിരിയ്ക്കുകയാണ്   ഞാൻ... ഇനിയും   ഒരുപാട്  അതിശയങ്ങൾക്കായി ..


മഞ്ഞ് പെയ്യുന്ന  മനസ്സിന്റെ   ചില്ലുജാലകത്തിനിപ്പുറം  ആരുമറിയാത്ത നോവുകളും  ആരും കാണാത്ത മുറിവുകളും  നേർത്തൊരു  പുഞ്ചിരി കൊണ്ട് ഒളിപ്പിച്ച് ,  പുറംകാഴ്ചകളിലേയ്ക്ക്  നോക്കുന്ന എന്റെ കണ്ണുകളുടെ  ആർദ്രത  തെല്ലും കുറഞ്ഞിട്ടില്ല.   ഒപ്പം തീക്ഷ്‌ണതയും ..!    ഇല്ലെങ്കിൽ ,   എന്റെ അക്ഷരങ്ങൾ  ഇവിടെ തെളിയുമായിരുന്നില്ല...


2020 ഡിസംബറിൽ  ഞാനെന്റെ അനോണിമിറ്റി  ഉപേക്ഷിച്ചു. ഫേസ് ബുക്കിൽ  ആക്ടിവ് ആയി.  ഇതെന്റെ ജീവിതത്തിന്റെ മറ്റൊരു വഴിത്തിരിവ്... 


 
                                     ****************************






3 അഭിപ്രായ(ങ്ങള്‍):

Unknown പറഞ്ഞു...

.ഞാനെന്തു പറയണം ഇതിനൊക്കെ ? കരയണോ ചിരിയ്ക്കണോ ? ഇവരൊക്കെ എന്നെ ഇതുപോലെ സ്നേഹിയ്ക്കാൻ ഞാനെന്ത് പുണ്യമാണ് ചെയ്തതെന്ന് എനിയ്ക്കറിയില്ല .

എന്ത് പുണ്യമാണ് ചെയ്തതെന്ന് വായിക്കുന്നവര്‍ തീരുമാനിച്ചോളും


ഒടുക്കം...............ഏറ്റവുമൊടുക്കം ഞാൻ വരും നിങ്ങളുടെ മുന്നിലേയ്ക്ക് . എന്നിട്ട് പറയും, " ഞാനാണ് നിങ്ങളുടെ കൂട്ടുകാരി ശിവനന്ദ " എന്ന്.

അതുവരേക്കും കാത്തിരിക്കാനുള്ള ക്ഷമ തരണേ എന്ന് പ്രാര്‍ത്ഥിക്കുന്നു .....

Sureshkumar Punjhayil പറഞ്ഞു...

Sneham, Viswasam, Karuthal ...!
.
manoharam, Ashamsakal....!!!

Sivananda പറഞ്ഞു...

thanks suesh, soman..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .