2013, സെപ്റ്റംബർ 5, വ്യാഴാഴ്‌ച

മനസ്സിന്റെ ജാലകക്കാഴ്ച്ചകളിൽ തിരുവോണം .

                                     മനസ്സിന്റെ  ജാലകക്കാഴ്ച്ചകളിൽ  തിരുവോണം .

                                                                                                                              - ശിവനന്ദ                                                  
                        മനസ്സിന്റെ ജാലകത്തിലൂടെ  പുറത്തേക്ക്  നോക്കുമ്പോൾ  കാണുന്നത്  പഴയൊരു  തിരുവോണം.  മനോഹരമായൊരു തിരുവോണം...

 പാറയിടുക്കുകളും   മൊട്ടക്കുന്നുകളും  പാടവും  തോട്ടിറമ്പുകളും  നമ്മെ  ഭയപ്പെടുത്താതിരുന്ന  ഒരു  ഓണക്കാലമുണ്ടായിരുന്നു നമുക്ക് . കാട്ടുചെത്തിയും കാട്ടുകോളാമ്പിയും  കൊങ്ങിണിയും  അരിപ്പൂവും  കദളിപ്പൂവും പറിയ്ക്കാൻ  കുന്നുകളിലും  പാടവരമ്പുകളിലും  മത്സരിച്ചോടിയ  ഓണക്കാലം . മുറ്റത്ത്  ചാണകം  മെഴുകി  ചെത്തിയും  ചെമ്പരത്തിയും  തുമ്പയും  തുളസിയുമൊക്കെ  പെറുക്കി വെയ്ക്കുമ്പോൾ  ചാണകത്തിന്റേയും  പൂക്കളുടെയുമൊക്കെ  സമ്മിശ്രഗന്ധം ............

                            പിന്നീട് അതേ  ഗന്ധമന്വേഷിച്ച്  എന്റെ  മനസ്സ് എത്ര  ചുറ്റിത്തിരിഞ്ഞു  ! കിട്ടിയില്ല. കിട്ടുകയുമില്ല .കാടും  കുന്നും  പാടവരമ്പും  നമ്മളുപേക്ഷിച്ചതാണോ  അതോ  നമ്മളെ ഉപേക്ഷിച്ചതാണോ ? അറിയില്ല . എന്തായാലും , ആരോ  എന്തോ  എവിടെയോ  ഉപേക്ഷിയ്ക്കപ്പെട്ടു .

                        നഷ്ടങ്ങൾ  എന്നും  വേദനയാണ് . പൂത്തൊട്ടി  കൊണ്ടുത്തരാറുള്ള  മാണിയും  മാക്കോതയും  ഓർമ്മച്ചിത്രങ്ങളായി . പുള്ളുവൻപാട്ട്  പാടാറുള്ള  അമ്മ്ണിപ്പുള്ളുവത്തിയും  കാലത്തിനപ്പുറം  മറഞ്ഞു .

മനസ്സിന്റെ  ജാലകപ്പഴുതിലൂടെ  ഞാനെന്റെ  സ്വന്തം  ഓണത്തെ  കാണുകയാണ് ........

അവിടെ , ഓണനിലാവിൽ  ഞാനെന്ന  കൊച്ചുകുട്ടി മുത്തച്ഛന്റെ  കൈ പിടിച്ചോടുന്നുണ്ട് . മുത്തശ്ശി  സ്നേഹത്തോടെ  ശകാരിയ്ക്കുന്നുണ്ട് .അമ്മാവൻ  "അനന്തിരവളേ " എന്ന്  നീട്ടി  വിളിയ്ക്കുന്നുണ്ട് . ഞാനും അനിയത്തിയും അരിപ്പൂവ്  പറിയ്ക്കാൻ  മത്സരിച്ചോടുന്നുണ്ട് .ഓണത്തലേന്നു  രാത്രിയിൽ  അമ്മ  പൂവടയും  ശർക്കരവരട്ടിയും  ഉണ്ടാക്കുന്നുണ്ട് . കുഞ്ഞനിയൻ  അടുക്കളയിൽ  വന്നിരുന്ന്  ഉറക്കം തൂങ്ങുന്നുണ്ട് . വിശേഷദിവസങ്ങളിൽ പാചകത്തിൽ  സഹായിയായി  അച്ഛനും  കൂടി  അടുക്കളയിൽ  കയറുമ്പോൾ  പാചകം  ഒരു  ആഘോഷമാകുന്നുണ്ട് . ഓണദിനത്തിൽ  ഇഞ്ചിക്കറിയുടെയും  കാളന്റേയും  കൊതിപ്പിയ്ക്കുന്ന  വാസന  വരുന്നുണ്ട് . അവിയൽ  വേവുന്ന  ഗന്ധം  കേട്ട്  അതിന്റെ ഗുണം  നിർണ്ണയിയ്ക്കാൻ  അമ്മയെന്നെ  പഠിപ്പിയ്ക്കുന്നുണ്ട് . ഓണക്കോടികൾ  മനസ്സിൽ  കാവടിയാട്ടം  നടത്തുന്നുണ്ട്....

 പക്ഷേ ......ഇന്ന് ...എല്ലാം  മനസ്സിന്റെ  ജലകക്കാഴ്ച്ചകൾ  മാത്രമാണെന്നോർക്കുമ്പോൾ  ..........കഷ്ടം ! എന്റെ  നഷ്ടങ്ങൾ  എത്രയോ .....! ആരോ  എന്തോ  എവിടെയോ  ഉപേക്ഷിയ്ക്കപ്പെട്ടു .

                                                             ഇന്ന് ......സിമന്റിട്ട്‌  മിനുക്കിയ  മുറ്റത്ത്  നോക്കി  നമുക്ക്  നെടുവീർപ്പിടാം . മുറ്റത്ത്  ഒരുപിടി  മണ്ണില്ലാതെ  ചെടികൾ  മുളയ്ക്കുകയോ  പൂക്കുകയോ  കായ്ക്കുകയോ  ചെയ്യില്ലെന്ന്  വെറുതെ  ഓർമ്മിയ്ക്കാം . കാടില്ല , കാട്ടുചെത്തിയുമില്ല . വേലിയില്ല, വീണ്ടപ്പൂവുമില്ല. കുന്നില്ല, കദളിപ്പൂവുമില്ല .......കഷ്ടം!  എല്ലാം  എന്റെ  നഷ്ടങ്ങൾ ......

                             
  സാരമില്ല. കാലത്തിനൊപ്പം  നമുക്ക്  നടക്കാം .

 പണം  കൊടുത്ത്  ചന്തയിൽ  നിന്നും  പൂക്കൾ  വാങ്ങാം , ഓണസദ്യ  വാങ്ങാം, ഉപ്പേരി  വാങ്ങാം , പായസവും  വാങ്ങാം. അങ്ങനെ  ഓണം  ആഘോഷിയ്ക്കുകയൊ  അഭിനയിയ്ക്കുകയോ  ചെയ്യാം . കൂട്ടത്തിൽ , എന്നോ  എവിടെയോ  മറഞ്ഞുപോയ  ആ  പഴയ  ഓണക്കാലം എന്നെങ്കിലും  തിരികെ  വരുന്നത്  സ്വപ്നം  കാണുകയും  ചെയ്യാം . സ്വപ്നത്തിന്റെ  തീവ്രത , അത്  നമുക്ക്  പ്രാപ്തമാക്കും . ഉറപ്പ് .

എല്ലാവർക്കും  എൻ്റെ  ഹൃദയം നിറഞ്ഞ ഓണാശംസകൾ..


                                                                 ***************

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .