2018, ഏപ്രിൽ 27, വെള്ളിയാഴ്‌ച

ആരാണ് കുറ്റവാളി ?

കുറ്റകൃത്യങ്ങളില്‍ എന്തുകൊണ്ട് പെണ്‍സാന്നിദ്ധ്യം വര്‍ദ്ധിയ്ക്കുന്നു ?

പുരുഷനും സ്ത്രീയും ഉഭയസമ്മതപ്രകാരം , തുല്യപങ്കാളിത്തതോടുകൂടി ചെയ്യുന്ന പ്രവൃത്തിയില്‍ സ്തീ മാത്രം കുറ്റവാളിയും പുരുഷന്‍ നല്ലവനും ആകുന്ന തരത്തിലുള്ള സാമൂഹികനീതി നിലനില്‍ക്കുന്നിടത്തോളം കാലം ഇനിയും സ്ത്രീകുറ്റവാളികള്‍ ഇനിയും കൂടാനുള്ള സാദ്ധ്യത കാണുന്നില്ലേ?

ഒരേസമയം ആദ്രതയും കാരുണ്യവും സ്നേഹവുമൊക്കെ സ്ത്രീ കാത്തുസൂക്ഷിയ്ക്കുന്നതുകൊണ്ടാണ് കുടുംബം എന്ന വ്യവസ്ഥിതി ഇന്നും നിലനില്‍ക്കുന്നത് എന്ന് സമൂഹം ചിന്തിയ്ക്കെണ്ടതുണ്ട്. എന്നാല്‍ ആ മഹത്വത്തെ ഞൊടിച്ച് എറിയാന്‍ തക്കവണ്ണം ആധിപത്യമോഹം സമൂഹത്തില്‍ നിലനില്‍ക്കുന്നിടത്തോളം , സ്ത്രീകള്‍ കുറ്റവാളികള്‍ ആകുന്നതരത്തില്‍ ഒരുതരം മാനസികരോഗം പടര്ന്നുപിടിയ്ക്കുകയും ചെയ്യുമെന്ന് മനസ്സിലാക്കണം എന്നെനിയ്ക്ക് തോന്നുന്നു . . ആരെയും ഇടിച്ചുതാഴ്തുകയോ മഹത്വവത്കരിയ്ക്കുകയോ ചെയ്യുകയല്ല. മനസ്സില്‍ കടലോളം സ്നേഹവും കാരുണ്യവും ആര്‍ദ്രതയും സൂക്ഷിയ്ക്കുന്ന ഒരു പെണ്ണ്‍ എങ്ങനെ ഇത്രയും ക്രൂരയായി മാറുന്നു എന്ന് ഒരുമാത്ര ഒന്ന് ചിന്തിയ്ക്കണം നമ്മള്‍.

വലിയൊരു കുഴിയാണ് എന്നറിയുമ്പോഴും അതിലേയ്ക്ക് എടുത്തുചാടാന്‍ സ്ത്രീയെ പ്രേരിപ്പിയ്ക്കുന്നത് എന്താണ്? ചിന്തിയ്ക്കണം നമ്മള്‍...

സ്ത്രീ അടിസ്ഥാനപരമായി പുരുഷന്റെ തണലില്‍ നിന്നുകൊണ്ട് സ്വാതന്ത്ര്യം ആഘോഷിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ( അങ്ങനെയല്ലാത്തവര്‍ ഇല്ലെന്നും പറയുന്നില്ല. അവരെ ഞാന്‍ വിടുന്നു ) ഒരു പെണ്ണിന് തണല്‍ കൊടുത്ത് , കരുതല്‍ കൊടുത്ത് 'നീ സ്വതന്ത്രമായി ചിന്തിയ്ക്കൂ, പ്രവൃത്തിയ്ക്കൂ ' എന്ന പറയാന്‍ മനസ്സ് കാണിയ്ക്കുന്ന എത്ര പുരുഷന്മാരുണ്ടാകും ?

പെണ്ണെന്നാല്‍ വയ്ക്കാനും വിളമ്പാനും ഷൂലേസ് കെട്ടാനും ബട്ടന്‍സ് പിടിപ്പിയ്ക്കാനും കിടപ്പറയില്‍ പങ്കാളിയാവാനും മാത്രമുള്ളവള്‍ എന്ന പുരാതനസങ്കല്‍പത്തില്‍ നിന്നുണ്ടായ മേല്‍നോട്ടങ്ങളുടെ കീഴ് നോട്ടങ്ങള്‍ അവരുടെ മനസ്സിന് ചുറ്റും ട്രഞ്ച് കുഴിയ്ക്കുമ്പോള്‍ , ( പൊതുവതകരിയ്ക്കുന്നില്ല. അങ്ങനെയല്ലാത്തവര്‍ എത്രയോ ഉണ്ട് ! ) വീര്‍പ്പ്മുട്ടിപ്പിടഞ്ഞു ആ കെട്ടുപാടുകളത്രയും കുടഞ്ഞെറിയാന്‍ വെമ്പുന്നൊരു ഭ്രാന്തമായ അവസ്ഥയിലേയ്ക്ക് പെണ്‍മനസ്സ് എത്തിപ്പെടുന്നത് എങ്ങനെയാണ് ?

മുന്‍പ് ഞാന്‍ എഴുതിയിട്ടുണ്ട് , യുദ്ധമുഖത്തെ സ്ത്രീപോരാളികളെ കുറിച്ച്. സ്വെറ്റ് ലാന അലക്സിവിച്ച് എന്ന എഴുത്തുകാരിയുടെ ' War's Unwomanly Face ' എന്ന പുസ്തകത്തിലാണ് ഞാനത് വായിച്ചത്. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത സ്ത്രീപോരാളികളുടെ അനുഭവങ്ങള്‍.

അവള്‍ മാതാവാണ്.ജീവന്‍ നല്‍കുന്നവള്‍ ആണ്. മുലയൂട്ടുന്നവളാണ് . യുദ്ധമുഖത്ത് അവള്‍ക്കെങ്ങനെ മറ്റൊരാളുടെ ജീവനെടുക്കാനാവും ? അനേകായിരം നോവനുഭവങ്ങള്‍ കൊണ്ട് കണ്ണീരണിഞ്ഞു നില്‍ക്കുന്ന ഈ പുസ്തകത്തില്‍ പറയുന്നു , കഠോരമായ യുദ്ധഭൂമിയിലും അവള്‍ പൂക്കള്‍ പെറുക്കുന്നു, ചോരപ്പാടുകള്‍ മായ്ച്ചുകളഞ്ഞു അവള്‍ മുഖം മിനുക്കി നടക്കുന്നു , യുദ്ധത്തിനിടയിലും ഒരു മിഠായി അവളെ മോഹിപ്പിയ്ക്കുന്നു ...

ആര്‍ദ്രതയുടെ നീരൊഴുക്കുകള്‍...

ഒരു സ്ത്രീ പോരാളി വിവരിയ്ക്കുന്നുണ്ട്, മുറിവേറ്റ രണ്ടു സൈനികരെ അവര്‍ ചുമന്ന്‍ കൊണ്ടുവന്ന കാര്യം.. ഒരാളെ ചുമലിലേറ്റി അല്‍പദൂരം കൊണ്ടുവന്നു കിടത്തി തിരിച്ചുപോയി മറ്റേ ആളെ ചുമന്നു കൊണ്ടുവരും . അങ്ങനെ.. അതില്‍ ഒരാള്‍ ശത്രുപക്ഷത്തുള്ള സൈനികനായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോള്‍ അവരൊന്നു പകച്ചു. സ്വന്തം ആളുകള്‍ നൂറ്കണക്കിന് മരിച്ചുവീഴുന്നു. അപ്പോള്‍ ഒരു ശത്രുവിനെ രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുകയോ ? ! രണ്ടുപേരും ഒരുപോലെ കത്തി കരുവാളിച്ചിരിയ്ക്കുന്നു . എങ്കിലും ശത്രുപക്ഷത്തെ സൈനികനെന്നു മനസ്സിലായപ്പോള്‍ , സ്വന്തം പടയാളിയെ മാത്രം ചുമലില്‍ ഏറ്റി മറ്റേയാളെ അവിടെ ഉപേക്ഷിച്ച് മുന്നോട്ടു നടന്ന അവര്‍ക്ക് വീണ്ടും തിരിഞ്ഞു നോക്കാതിരിയ്ക്കാനായില്ല. ശത്രുവാനെലും ഉപേക്ഷിച്ചുപോന്നാല്‍ അയാള്‍ മരിയ്ക്കും.

പിന്നെ നമ്മള്‍ കാണുന്ന കാഴ്ച , അവര്‍ തിരിച്ചു ചെന്ന് ശത്രുസൈനികനെയും കൂടി ചുമലിലേറ്റി നടക്കുന്നതാണ്.. !! കണ്ണ്‍ നനയാതെ അത് വായിയ്ക്കാന്‍ എനിയ്ക്ക് കഴിഞ്ഞില്ല.

അവരുടെ വാക്കുകള്‍.. "നമുക്ക് രണ്ടു ഹൃദയങ്ങള്‍ ഉണ്ടാവാനിടയില്ല. ഒന്ന് വെറുക്കാനും മറ്റൊന്ന് സ്നേഹിയ്ക്കാനും. ഇല്ല.. നമുക്കൊരു ഹൃദയമേയുള്ളൂ . രക്ഷിയ്ക്കാന്‍.."

കാരുണ്യത്തിന്റെ വറ്റാത്ത ഉറവ...

യുദ്ധത്തില്‍ വിജയം കൈവരിച്ചു , ഇനി നമുക്ക് വിവാഹിതരാവാം എന്ന് പറയുന്ന പ്രണയബദ്ധനായ കാമുകനോട് സ്ത്രീ പറയുന്നു.. " യുദ്ധത്തിന്റെ കരി പിടിച്ച ഇഷ്ടികക്കൂമ്പാരങ്ങള്‍ക്കിടയില്‍ എന്റെ മനസ്സ് മരവിച്ചു പോയിരിയ്ക്കുന്നു കൂട്ടുകാരാ .. നീയെനിയ്ക്ക് പൂക്കള്‍ സമ്മാനിയ്ക്കൂ.. നല്ല വാക്കുകള്‍ പറയൂ...പ്രണയപൂര്‍വ്വം പെരുമാറൂ.. ഞാനെന്റെ സ്ത്രീശരീരം വീണ്ടെടുക്കട്ടെ..... "

ഒരു വിങ്ങലോടെയല്ലാതെ ഇതും വായിയ്ക്കാന്‍ എനിയ്ക്ക് കഴിഞ്ഞില്ല... കഥയോ കവിതയോ ഭാവനയോ അല്ലിത്. ചരിത്രം അതിജീവിച്ച സ്ത്രീസമൂഹത്തിന്റെ പച്ചയായ ജീവിതം. അതാണീ വാക്കുകളില്‍ തുടിയ്ക്കുന്നത്.

സത്യത്തില്‍ ഒരു പെണ്‍മനസ്സ് എത്ര തരളമാണ് !

എല്ലാ രംഗത്തുമുള്ളതുപോലെ പോടുകള്‍ ഇവിടെയുമുണ്ടാകും. മൂല്യബോധമില്ലാതെ തോന്നിയത് പോലെ പോകുന്നവര്‍. നവമാധ്യമങ്ങള്‍ കീഴടക്കിയ ഈ കാലത്ത് വീടിനുള്ളിലിരുന്നും പുറംലോകത്തേയ്ക്ക് കൈനീട്ടാനുള്ള അവസരങ്ങള്‍ ഏറെയാണെന്നതിനോട് ചേര്‍ത്തു വായിയ്ക്കേണ്ടതുണ്ട് , അതിനോടനുബന്ധിച്ചുള്ള ചതിക്കുഴികളും.

എല്ലാവര്ക്കും എല്ലാം അറിയാം. എന്നിട്ടും അറിഞ്ഞുകൊണ്ട് ചതിക്കുഴികളിലെയ്ക്ക് ചാടുന്നതിന്റെ ഒരു കാരണം കുടുംബബന്ധങ്ങളിലെ വിള്ളലുകള്‍ ആണെന്ന് പറയേണ്ടിവരും.

ഞാന്‍ പലതവണ ഇതിനെക്കുറിച്ച് എഴുതിക്കഴിഞ്ഞു. ഏകാന്തതയുടെ ഇരുണ്ട മൂലകളില്‍ തെളിയുന്ന പച്ചവെളിച്ചമായും ജീവിതത്തിന്റെ ഇരുണ്ട ഇടനാഴിയില്‍ കാത്തുനില്‍ക്കുന്ന കൈവിളക്കായും, ഒറ്റപ്പെട്ടുപോകുന്ന പെണ്‍മനസ്സുകളിലേയ്ക്ക് ചേക്കേറുന്ന മായാവെളിച്ചങ്ങള്‍.. കരിഞ്ഞുപോകും എന്നറിഞ്ഞുകൊണ്ടുതന്നെ അതിലേയ്ക്ക് പറന്നടുക്കുന്ന പെണ്‍മനസ്സുകള്‍.. ആരെയാണ് കുറ്റപ്പെടുത്തേണ്ടത് ? ആരാണ് തെറ്റുകാര്‍ ?

ഊട്ടിയതുകൊണ്ടോ ഉടുപ്പിച്ചതുകൊണ്ടോ ഉറക്കറ പങ്കിട്ടതുകൊണ്ടോ ഒരു സ്ത്രീമനസ്സ് ശാന്തമാകുമോ ? ' അവൾക്ക് ഇരിയ്ക്കപ്പൊറുതിയില്ലെന്നും തിന്നു എല്ലിന്റെ എടേൽ കുത്തീട്ടാണെന്നും ' ഒക്കെയുള്ള അഴുകിയ വാക്കുകൾ സ്ത്രീയുടെ യഥാർത്ഥ ചിത്രം പ്രകാശനം ചെയ്യുന്നുണ്ടോ ?

സ്ഥാനഭ്രംശം ഭയക്കുന്ന ആണധികാരയുക്തികൾക്ക് മുന്നിൽ സ്ത്രീകൾ കടുത്ത അരക്ഷിതത്വം നേരിടുന്നുണ്ട്. അതിന്റെ ഉപസൃഷ്ടികളായി ഒരുപാട് ദുരന്തങ്ങളും സംഭവിയ്ക്കുന്നുണ്ട്.


പറഞ്ഞാലും എഴുതിയാലും തീരാത്ത വിഷയമാണ്.. ഇതിൽ ചോദ്യങ്ങളും അതിൽത്തന്നെ ഉത്തരങ്ങളും അതിന്റെ പരിഹാരങ്ങളും ഉണ്ട്. ചിന്തിയ്ക്കാം നമുക്ക്..

10 അഭിപ്രായ(ങ്ങള്‍):

സജീവ്‌ പറഞ്ഞു...

ഒരു കാരണം കുടുംബബന്ധങ്ങളിലെ വിള്ളലുകള്‍ ആണെന്ന് പറയേണ്ടിവരും.....*അത് ധാരാളം കാരണങ്ങളിൽ ഒന്ന് മാത്രം*

Sivananda പറഞ്ഞു...

അതെ. ശരിയാണ്. അതുകൊണ്ടാണ് ഒരു കാരണം എന്ന് എടുത്തു പറഞ്ഞത്. :)

Sureshkumar Punjhayil പറഞ്ഞു...

Sthree ... !!!
.
Great words. Best wishes ... !!!

Sivananda പറഞ്ഞു...

Thank u suresh .. :)

ഫ്രാന്‍സിസ് പറഞ്ഞു...

പാശാത്യ നാടുകള്‍ പ്രകൃതത്വത്തില്‍ നിന്ന് ആധുനികതയിലേക്ക് വളര്‍ന്നത്‌ ഒരു സാവകാശ പ്രക്രിയ ആയിരുന്നെങ്കില്‍ ഇന്ത്യ ഒരു എടുത്തു ചാട്ടം ആണ് നടത്തിയത്.സത്യത്തില്‍ അതിന്റെ ദഹനക്കേട്‌ എല്ലാ രംഗത്തും ദര്‍ശിക്കാനാവും.ഒരു വശത്ത്‌ സ്വാതന്ത്ര്യത്തിന്റെയും ആനന്ദത്തിന്‍റെതുമായ വിശാലലോകവും മറുവശത്ത്‌ അസ്വാതന്ത്ര്യതിന്റെയും സങ്കുചിതത്വത്തിന്റെയും ആയ ഇടുങ്ങിയ ലോകവും.കൈവന്ന സൗകര്യങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാന്‍ കഴിയാത്ത സാമൂഹിക ചുറ്റുപാടുകള്‍ ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങളെ അതിജീവിക്കാന്‍ കഴിയാതെ വരുന്നത് വിവേകമില്ലാത്ത പെരുമാറ്റങ്ങള്‍ക്ക് പ്രേരണ ആകുന്നുണ്ട്.ഇല്ലത്ത് നിന്ന് പുറപ്പെട്ടിട്ട് അമ്മാത്ത് എത്താത്ത ഒരു സമൂഹത്തിന്റെ അസ്വസ്തതകലാണിതെല്ലാം.കാലം എല്ലാം കലക്കിതെളിച്ചോളും എന്ന് കരുതുന്നതാവും തല്കാലത്തേക്കെങ്കിലും ആശ്വാസപ്രദം.

Sivananda പറഞ്ഞു...

u r correct francis.. thank u.. :)

അജ്ഞാതൻ പറഞ്ഞു...

പരസ്പരം മനസ്സിലാക്കാനും ഉൾക്കൊണ്ടു ജീവിക്കാനും സ്ത്രീക്കും പുരുഷനും കഴിയുന്നില്ല എങ്കിൽ അവിടെ ഒരു നല്ല കുടുംബം ഇല്ല എന്ന് പറയുന്നതാവും നല്ലതു .ഉപ്പും മുളകും പുലിയും എല്ലാം വേണ്ട അളവിൽ ചേർത്താലേ ഒരു കറിക്കു നല്ല സ്വാദു ഉണ്ടാവു അതേപോലെ ആണ് ബന്ധങ്ങളും . എല്ലാത്തിനും പുരുഷൻ കുറ്റവാളി എന്നോ സ്ത്രീ കുറ്റവാളി എന്നോ ചിന്തിക്കാതെ പരസ്പരം തെറ്റുകുറ്റങ്ങൾ മനസ്സിലാക്കി പരിഹരിച്ചു മുന്നോട്ടു പോവുകയാണ് വേണ്ടത് . ഇന്ന് പല കുടുംബങ്ങളിലും തുറന്ന സംസാരം ഇല്ലാതായിരിക്കുന്നു . സംസാരം കുറയുമ്പോൾ ദൂരവും കൂടുന്നു അത് ബന്ധങ്ങളുടെ ദൃഢതയും കുറയ്ക്കും . സ്ത്രീ വീട്ടിൽ തളച്ചു ഇടേണ്ടവൾ ആണ് എന്ന് ചിന്തിക്കുന്ന മനുഷ്യൻ ഒരു നല്ല പുരുഷൻ ആണ് എന്ന് പറയാൻ കഴിയില്ല. ഭാര്യയെ ബഹുമാനിക്കാത്ത സ്നേഹിക്കാത്ത അവളുടെ വ്യക്തിത്വം അംഗീകരിക്കാത്ത ഭർത്താവു ഒരു തികഞ്ഞ പരാജയമാണ് .

Sivananda പറഞ്ഞു...

ശരിയാണ് സുഹൃത്തെ .. താങ്കള്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. ഞാനൊരു പുരുഷപക്ഷ ചിന്താഗതിക്കാരിയോ സ്ത്രീപക്ഷ ചിന്താഗതിക്കാര്യോ ആയി ക്യാറ്റഗരൈസ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല. പൊതുവായ കാര്യങ്ങളാണ് പറഞ്ഞത്.. നന്ദി ..സന്തോഷം.. ഇന്യും പ്രതീക്ഷിയ്ക്കുന്നു സാന്നിദ്ധ്യം.. പതിവ് പോലെ യുക്തിനിഷ്ടമായ അഭിപ്രായങ്ങളും.. :)

അജ്ഞാതൻ പറഞ്ഞു...

തീർച്ചയായും സമയം കിട്ടുന്നതിന് അനുസരിച്ചു ഉണ്ടാവും എന്റെ സാനിധ്യം

Sivananda പറഞ്ഞു...

അതുമതി. സന്തോഷം :)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .