--------------------------------------------------
-- ശിവനന്ദ.
ലാളിത്യത്തിന്‍റെ മനുഷ്യാവതാരമായി , പിതാവേ , അങ്ങ് പിറന്നു, വെറുമൊരു പുല്‍ത്തൊട്ടിയില്‍ ....
ആ പുല്‍ത്തൊട്ടിയിലെ പിന്‍മുറക്കാരിയായൊരു പുല്‍നാമ്പായി ഞാനും പിറന്നു ! എന്‍റെ ജന്മപുണ്യം !
എല്ലാവരും പറഞ്ഞു , ഞാന്‍ ഹിന്ദുവാണ് എന്ന്. പക്ഷെ അങ്ങയുടെ തിരുരൂപത്തിന് മുന്നില്‍ മുട്ടുകുത്തിനിന്ന് കരുണ നിറഞ്ഞ ആ കണ്ണുകളിലേയ്ക്ക് നോക്കിയപ്പോള്‍...സത്യം യേശുവേ! എനിയ്ക്ക് കരച്ചില്‍ വന്നു. ഞാനെന്‍റെ ജാതിമതങ്ങള്‍ മറന്നു.
" ഹല്ലേലുയ്യാ" പാടിയ സണ്ടേസ്കൂളും, "പാവനനാം ആട്ടിടയാ " എന്ന് പാടുന്ന ഉച്ചഭാഷിണിയും , ഉരുകിയമരുന്ന മെഴുകുതിരികളും , വളക്കച്ചവടക്കാരും എന്‍റെ ബാല്യത്തിന്‍റെ വര്‍ണ്ണചിത്രങ്ങളായപ്പോള്‍ ഞാനെന്‍റെ അമ്മയോട് ചോദിച്ചത് അങ്ങും കേട്ടതല്ലേ , "പിതാവ് എന്നാലെന്താണ് " എന്ന് ?
അമ്മ പറഞ്ഞു, " അച്ഛന്‍ എന്നാണ് അര്‍ത്ഥം " എന്ന്. പിന്നീടൊരിയ്ക്കല്‍ ഞാനമ്മയോട് ചോദിച്ചു, " അപ്പോള്‍ കന്യാമറിയം അച്ഛമ്മയാണോ " എന്ന്. ഹോ! എന്തൊരു ബുദ്ധി! എന്ന ഭാവത്തില്‍ പാവം അമ്മ എന്നെ നോക്കി. പക്ഷെ അങ്ങേയ്ക്കറിയാം അല്ലേ , അത് ബുദ്ധിയല്ല, സ്നേഹമാണെന്ന് ?
അച്ഛന്‍ എന്ന സങ്കല്‍പം അമ്മയുടെ വാക്കുകളില്‍ നിന്ന് കിട്ടിയത് കൊണ്ടാണോ , അങ്ങയുടെ മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ എനിയ്ക്ക് കരച്ചില്‍ വരുന്നത് ? അറിയില്ല....
ഇവിടെയിപ്പോള്‍ ഒരുപാട് ഭയപ്പെടുത്തുന്ന വാക്കുകള്‍ കേള്‍ക്കുന്നു...
അസഹിഷ്ണുത....പീഡനം...ഭീകരവാദം.....അങ്ങനെയെന്തൊക്കെയോ....
ഇതൊന്നും എന്താണെന്നോ എന്തിനാണെന്നോ എനിയ്ക്ക് മനസ്സിലാവുന്നില്ല പിതാവേ..
ജാതിമതങ്ങള്‍...മതവൈരങ്ങള്‍....പോര്‍വിളികള്‍...എനിയ്ക്കറിയില്ല...
അങ്ങും , ശ്രീകൃഷ്ണനും , അല്ലാഹുവും നബിതിരുമേനിയുമൊക്കെ ഒരേ ഭാവത്തിന്‍റെ വിവിധ മുഖങ്ങളാണ് എന്നിരിയ്ക്കെ, എന്തൊക്കെ മണ്ടത്തരങ്ങളാണ് മനുഷ്യന്‍ കാണിച്ചു കൂട്ടുന്നതെന്ന് അങ്ങറിയുന്നുണ്ടോ യേശുദേവാ ?
ഞാനില്ല ഒന്നിനും ...എനിയ്ക്കൊന്നും വേണ്ട . എനിയ്ക്കിത് മാത്രം മതി പിതാവേ..
എന്‍റെ അക്ഷരങ്ങള്‍... അതില്‍ അങ്ങയുടെ നന്മയും സ്നേഹവും കാരുണ്യവും നിറയണം. ഞാനീ ഭൂമി വിട്ടു പോയാലും, അങ്ങ് ഉയര്‍ത്തെഴുന്നേറ്റതുപോലെ , കുറെ അക്ഷരങ്ങളായി എനിയ്ക്കും ഉയര്‍ത്തെഴുന്നെല്‍ക്കണം . നന്മയായി, സ്നേഹമായി, കാരുണ്യമായി മനുഷ്യമനസ്സിലെയ്ക്ക് ഇറങ്ങിച്ചെല്ലാന്‍.
യേശുദേവാ , അങ്ങേയ്ക്ക് സ്നേഹപൂർവ്വം ഇതാ , ഒരു മെഴുകുതിരി പോലെ ഉരുകിത്തീരുന്ന എന്‍റെ മനസ്സ് ...എന്‍റെ ജീവന്‍... ജോസഫിലൂടെയും മേരിയിലൂടെയും ദൈവപുത്രനിലൂടെയും അന്നയിലൂടെയും പുനർജ്ജനിയ്ക്കുന്ന കുറെ അക്ഷരങ്ങളായി ....
***********************
ഞാനുറങ്ങാൻ പോകും മുൻപായ് ......
-----------------------------------------------
- ശിവനന്ദ .
മോനെ , നീയുറങ്ങാൻ വേണ്ടിയാണ് ഞാൻ ഉറങ്ങാതിരുന്നത് ....നീ ചിരിയ്ക്കാൻ വേണ്ടിയാണ് ഞാൻ കരഞ്ഞത്...നിനക്ക് വിശക്കാതിരിയ്ക്കാൻ ഞാൻ വിശപ്പറിഞ്ഞത് ....നിന്നെ തീരത്തണയ്ക്കാൻ വേണ്ടിയാണ് ഞാൻ നടുക്കടലിൽ പിടഞ്ഞത്....എന്നിട്ടും....
"അന്നാ .."
ശാന്തമായ സ്വരം ...
"അന്നാ ...നോക്കു...ഇത് ഞാൻ...ജോസഫിന്റെയും മേരിയുടെയും മകൻ ...തെറ്റ് ചെയ്യാതെ ക്രൂശിയ്ക്കപ്പെട്ടവൻ..."
"കർത്താവേ ..."
" നീയെന്താണ് ചെയ്യുന്നത് അന്നാ ? "
" ഈശോയെ ...ഞാൻ കൂടുതലൊന്നും...ഭക്ഷണമോ വസ്ത്രമോ ചോദിച്ചില്ല....ഔഷധമോ പാർപ്പിടമോ ചോദിച്ചില്ല....പോരുമ്പോ ഒരു തുള്ളി കണ്ണുനീർ ...അത്രയേ ഞാൻ ചോദിച്ചുള്ളു..."
"അന്യന്റെ മുതൽ ആഗ്രഹിയ്ക്കരുതെന്നല്ലേ അന്നാ ഞാൻ പറഞ്ഞിട്ടുള്ളത്?"
"പിതാവേ ..ഞാൻ...ഇന്ന് നാല്പ്പതാണ് . ഇന്നെങ്കിലും എനിയ്ക്കങ്ങോട്ട് പോന്നേ തീരൂ...ഒരു തുള്ളി കണ്ണുനീരെങ്കിലും ഞാൻ അർഹിയ്ക്കുന്നില്ലെ പിതാവേ ? ഇതെന്റെ അവസാന യാത്രയല്ലേ ? ഇനിയെനിയ്ക്കൊരു യാത്രയുണ്ടോ ?"
"അന്നാ , നീ വീണ്ടും അതുതന്നെ പറയുന്നു....അത് സ്നേഹത്തിന്റെ കൂലി ചോദിയ്ക്കലാണ് ...അരുത് മകളേ...."
"പിതാവേ....."
"നോക്കൂ, നിനക്ക് വേണ്ടി കരയേണ്ടവൻ ഞാനാണ് . നീയോർക്കുന്നില്ലേ ? ഒരിയ്ക്കൽ കണ്ണുനീരു കൊണ്ട് എന്റെ പാദം കഴുകപ്പെട്ടത് ? ആ കണ്ണുനീരത്രയും ഞാൻ സൂക്ഷിച്ചു വച്ചിരിയ്ക്കുന്നു. എത്ര വേണമോ എടുത്തോളൂ...അന്നാ ..നിനക്ക് വേണ്ടി ഞാനാണ് കരയേണ്ടത് ...അതിനാണ് ഞാൻ ജന്മമെടുത്തത്...വേദനിയ്ക്കുന്നവർക്ക് വേണ്ടി കരയാൻ..."
"പൊറുക്കണേ പിതാവേ.."
ഭൂമിയിൽ ചടങ്ങുകൾ തീർന്നു .....അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി....
***************
( എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ )
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ