2015, ഡിസംബർ 1, ചൊവ്വാഴ്ച

നൗഷാദ്....നിങ്ങളിവിടെയുണ്ട് ...

                                 നൗഷാദ്....നിങ്ങളിവിടെയുണ്ട് ...
                                 ....................................................................
                                                                                                         ---  ശിവനന്ദ .

                  നൗഷാദ്...നിങ്ങളാരാണ്‌ ?   ഞങ്ങളുടെ ഗുരുവോ ?   വഴികാട്ടിയോ ?  സുഹൃത്തോ  ?   സഹോദരനോ ?    അതോ   ഇതിനെല്ലാമപ്പുറം  നിരവ്വചിയ്ക്കാനാവാത്ത  മുജ്ജന്മബന്ധത്തിന്‍റെ   സ്വര്‍ണ്ണനൂലിഴയില്‍    കോര്‍ത്തൊരു   മുത്തോ ?

              ആര് തന്നെയായാലും ,   നന്മയുടെ   അഗാധ നീലിമയിലെയ്ക്ക്   ഊളിയിട്ട്  പോയ   നിങ്ങള്‍   പിന്നെ   കുതിച്ച്ചുയര്‍ന്ന്‍ പൊങ്ങിയത്   ഞങ്ങളുടെ   മനസ്സില്‍.....

നിങ്ങള്‍   മിഴികള്‍   പൂട്ടിയിരുന്നു   എന്നെല്ലാവരും   പറയുന്നു .   പക്ഷെ   ഇല്ല....  എങ്ങനെ   സമ്മതിയ്ക്കും   ഞങ്ങളത് ?   രണ്ട്   നക്ഷത്രങ്ങളായി   മിന്നിത്തിളങ്ങുന്നത്  ആ   മിഴികളല്ലേ ?   അമ്പിളിയമ്മാവനെപ്പോലെ   പ്രകാശിയ്ക്കുന്നത്   ആ   മുഖമല്ലേ ?   നിങ്ങള്‍ക്കെങ്ങനെ   ഞങ്ങളെ   വിട്ടുപോകാനാവും   നൗഷാദ് ?

             കുടിയ്ക്കാന്‍   ബാക്കി വച്ച   ആ  ചായക്കപ്പ് ,  ജന്മങ്ങള്‍   കഴിഞ്ഞാലും   നിങ്ങളെ   കാത്തിരിയ്ക്കുമ്പോള്‍..... കാണാന്‍   ബാക്കി വച്ച   സ്വപ്നങ്ങളുമായി  തട്ടം കൊണ്ട് മറച്ചൊരു   നിലാമുഖം   നിങ്ങളെ  കാത്തിരിയ്ക്കുമ്പോള്‍.... നൗഷാദ്,  എനിയ്ക്ക്   ചോദിയ്ക്കാതിരിയ്ക്കാനാവില്ല....  അവിടെ.....ഭൂമീദേവിയുടെ   ഗര്‍ഭപാത്രത്തില്‍   നീ   സുരക്ഷിതനാണോ ?   കുറെ നാള്‍   ഒളിച്ചിരുന്ന്‍  ഞങ്ങളെ   പറ്റിച്ച് ,   ഒരുദിവസം   ഒരു  കുസൃതിച്ചിരിയുമായി   നിങ്ങളിങ്ങ്   വരുമെന്ന്‍  ആശിച്ചോട്ടെ   ഞങ്ങള്‍ ?

            അന്യ സംസ്ഥാന തൊഴിലാളികളെ   വെറും  ചാവേറുകളെപ്പോലെ   കാണുന്ന   നമ്മുടെ   നാട്ടില്‍ ,   അവരുടെ   ജീവന്‍   എത്തിപ്പിടിയ്ക്കാനിറങ്ങി,   യമലോകത്തെയ്ക്ക്  ചുവട് വച്ച   നൗഷാദ്....... നിങ്ങളക്കുറിച്ച്   എഴുതാന്‍   തുടങ്ങിയപ്പോള്‍...... പ്രിയ സുഹൃത്തേ....സത്യം ....ഞാനെന്‍റെ  ഭാഷ   പോലും   മറന്നുപോയി.........

കണ്ണീരോടെയല്ലാതെ    നിങ്ങളെ   കാണാനും   വായിയ്ക്കാനും  അറിയാനും   എനിയ്ക്കൊട്ടു   കഴിഞ്ഞതുമില്ല.

ആരുടേയും   പിന്‍ വിളികള്‍   കേള്‍ക്കാതെ ,   ഊരും   പേരും,  ജാതിയും മതവും   നോക്കാതെ   ദൈവത്തിന്‍റെ  മനസ്സ്   കടമെടുത്ത് ,  സ്നേഹത്തിന്റെയും   കാരുണ്യത്തിന്‍റെയും  ആഴങ്ങളിലേയ്ക്ക്   നിങ്ങള്‍   മുങ്ങാംകുഴിയിട്ടപ്പോള്‍ ,   ബാക്കി വച്ചുപോയ   കണ്ടുതീരാത്ത   സ്വപ്നങ്ങളില്‍   ഒന്ന്‍   സ്പര്‍ശിയ്ക്കാന്‍   ഞാനും   കടം  ചോദിയ്ക്കുന്നു.... ദൈവത്തിന്‍റെ  മനസ്സ്....

എനിയ്ക്കിനി   വാക്കുകളില്ല..... 

ലോകത്തെ   തോല്‍പ്പിച്ച   ആ  നന്മയ്ക്ക്   മുന്നില്‍ ,   ഭാഷ   മറന്നുപോയ   എന്‍റെ  മനസ്സും,   നീരണിഞ്ഞ   എന്‍റെ  കണ്ണുകളും   കാണിയ്ക്ക വച്ച്   കാല്‍ തൊട്ട്   വണങ്ങി   അര്‍പ്പിയ്ക്കുന്നു,    ഒരിയ്ക്കലും   കണ്ടിട്ടില്ലാത്ത,   ഇനിയൊരിയ്ക്കലും   കാണില്ലാത്ത  പ്രിയ സുഹൃത്തിന് ....

                               .......ആദരാഞ്ജലികള്‍ ...........

                                                *****************

           



                               


0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .