- ശിവനന്ദ
വീണ്ടും ഞാൻ നിന്നെക്കുറിച്ച് ഒരു കഥയെഴുതാൻ ശ്രമിയ്ക്കുകയാണ് സുഹൃത്തേ . മുൻപ് എത്രയോ തവണ ഞാനതിന് ശ്രമിച്ചതാണ് ! പക്ഷേ ഒരിയ്ക്കലുമതൊരു കഥയായില്ല. ചിലപ്പോൾ അതൊരു ഡയറിക്കുറിപ്പുപോലെ തോന്നി . മറ്റു ചിലപ്പോൾ ഒരു ആത്മഗതം മാത്രമായി . വേറെ ചിലപ്പോൾ അതൊരു ആത്മരോദനവുമായി . ഇന്ന് ഞാൻ വീണ്ടും എഴുതിത്തുടങ്ങുകയാണ് .
അല്ലെങ്കിൽ .................. എന്തെഴുതാനാണ് ! വിധിയുടെ സർവ്വ ക്രൂരതകളുടെയും നേർക്ക് നനുനനുത്തൊരു പുഞ്ചിരിയോടെ നോക്കുന്ന നിന്നെ വെറുമൊരു കഥയിൽ കഥാപാത്രം മാത്രമായി ഒതുക്കാൻ കഴിയുമോ ? നിന്നെക്കുറിച്ചെഴുതാൻ ഒരു മഹാകാവ്യം തന്നെ വേണ്ടിവരില്ലേ ? നിനക്കെന്ത് പേരാണിടുക ? സത്യത്തിൽ എന്റെ മനസ്സിൽ നിനക്ക് പേരില്ല , രൂപമില്ല , ഭാവവുമില്ല . മറിച്ച് , നീയൊരു ശക്തിയാണ് . സൗഹൃദത്തിന്റെ സർവ്വ നൈർമ്മല്ല്യങ്ങളും ആവാഹിച്ചെടുത്തൊരു ശക്തിപ്രഭാവം..............
.വീട്ടിൽ അതിഥികൾ വരുമ്പോൾ പൂമുഖവാതിലടച്ച് പുറത്തിറങ്ങി നിന്ന് അതിഥികളോട് സംസാരിയ്ക്കുന്ന ചിലരെ കണ്ടിട്ടുണ്ടോ നീ ? എന്തിനാ അത് ? വീടിനുള്ളിലേയ്ക്ക് ആരും കയറുന്നത് ഇഷ്ടപ്പെടാഞ്ഞിട്ടാണ് . അതുപോലെ , നീ നിന്റെ മനസ്സിന്റെ വാതിൽ ചേർത്തടച്ച് പുറത്തിറങ്ങി നില്ക്കുകയാണ് . വരുന്നവരെ മനസ്സിന്റെ മുറ്റത്ത് നിർത്തി സംസാരിയ്ക്കാൻ . എന്നോടും നീ അങ്ങനെതന്നെ ചെയ്തു. പക്ഷേ നീ ചേർത്തടച്ച വാതിൽപ്പാളികൾ മെല്ലെയൊന്നു തുറന്ന് ഞാനകത്തേക്ക് പാളിനോക്കി . നീയതറിഞ്ഞോ എന്തോ ......... ഒരു യുദ്ധക്കളത്തിന് നടുവിൽ ഒറ്റയ്ക്ക് നിന്ന് പൊരുതുന്ന നിന്നിലെ നിന്നെ ഞാനന്ന് കണ്ടു . നിന്റെ കൈയ്യിൽ ആയുധമുണ്ടായിരുന്നില്ല . എന്നാൽ നിന്റെ കണ്ണുകളിൽ കനിവുണ്ടായിരുന്നു . പുഞ്ചിരിയിൽ ആത്മാർത്ഥതയുടെ നിലാവുണ്ടായിരുന്നു . മനക്കരുത്തും ആത്മവിശ്വാസവും ഉപയോഗിച്ചാണ് നീ പൊരുതിയത് .
ഇന്ന് ഒരു മുജ്ജന്മബന്ധത്തിന്റെ സ്നേഹനൊമ്പരങ്ങളും പേറി ഞാനും പൊരുതുകയാണ് സുഹൃത്തേ ! പണ്ടൊരു ചക്രവർത്തി രോഗിയായ സ്വന്തം മകന് വേണ്ടി ഈശ്വരനോട് പ്രാർത്ഥിച്ചില്ലേ ? മകന്റെ അസുഖം തനിയ്ക്ക് നല്കി മകനെ രക്ഷിയ്ക്കുവാൻ ? ഈശ്വരനത് കേട്ടു . അതുപോലെ ഞാനുമൊരിയ്ക്കൽ പ്രാർത്ഥിച്ചതാണ് . ഗുരുതരമായ നിന്റെ രോഗം എനിയ്ക്ക് നല്കി നിന്നെ ഒരു ചിരഞ്ജീവിയാക്കണേ എന്ന് . ഒരുപാട് വഴിപാടുകളും കഴിച്ചു . കാരണം നിന്നെയെനിയ്ക്ക് അത്രയ്ക്കു ഇഷ്ടമായിരുന്നു . നീ അന്നെന്നോട് പറഞ്ഞു , ഈ വഴിപാടുകൾക്ക് കളയുന്ന പണം പാവങ്ങൾക്ക് നല്കാൻ . ഈശ്വരൻ ദേവാലയങ്ങളിലല്ല , നമ്മുടെ ഹൃദയത്തിലാണെന്ന് . എന്നിട്ടും വീണ്ടും വീണ്ടും ഞാൻ എണ്ണമറ്റ വഴിപാടുകളും പ്രാർത്ഥനകളും നടത്തി . അവസാനം ........ ഒരു മഹാത്ഭുതം പോലെ നിന്റെ രോഗം നിന്നെ വിട്ടകന്നു . തികച്ചും അപ്രതീക്ഷിതമായി . അന്ന് നീയത് എന്നോട് പറയുമ്പോൾ , നിന്റെ മുഖത്തുദിച്ച നറുനിലാവും , കണ്ണുകളിൽ കിനിഞ്ഞ സ്നേഹത്തിന്റെ നീരുറവയും ഇന്നുമെന്റെ മനസ്സിലുണ്ട് .
കാലം പോകെ , ഇന്നിതാ മറ്റൊരു അത്ഭുതം കൂടി സംഭവിച്ചിരിയ്ക്കുന്നു കേട്ടോ സുഹൃത്തേ ! ഞാനൊരു രോഗിയായിരിയ്ക്കുന്നു . നിന്നെ ബാധിച്ചിരുന്ന അതേ രോഗം ! ഇന്നത് സ്ഥിരീകരിച്ച ദിവസമാണ് . ഇതെന്റെ പ്രാർത്ഥനയുടെ ഫലമല്ലാതെ മറ്റെന്താണ് ? ഇപ്പോഴെനിയ്ക്കുറപ്പായി . കഴിഞ്ഞ ഏതോ ഒരു ജന്മത്തിൽ നീയും ഞാനും ഒരുമിച്ച് എന്റെ അമ്മയുടെ ഗർഭപാത്രത്തിൽ ജീവിച്ചിരുന്നു . നിന്നെ സ്നേഹിച്ചുതീരാതെ നിനക്ക് മുൻപേ ഞാൻ ഭൂമി വിട്ട് പോയതാണ് . ഇപ്പോൾ വൈകിയാണ് നിന്നെ കണ്ടൂമുട്ടിയതെങ്കിലും ഒരു ജന്മത്തിലെ സ്നേഹം മുഴുവൻ നിനക്ക് തന്ന് വീണ്ടും ഞാൻ നിനക്ക് മുൻപേ പോകാൻ തയ്യാറെടുക്കുകയാണ് സുഹൃത്തേ ...........അർബുദം തലച്ചോറിനെ ഏറെ കാർന്നു തിന്നു കഴിഞ്ഞു .........കണ്ടുപിടിയ്ക്കാൻ വൈകിപ്പോയെന്നേ . സാരമില്ല . അടുത്ത ജന്മം ഞാൻ വീണ്ടും വരുമല്ലോ നിന്നെ സ്നേഹിയ്ക്കാൻ . പിന്നെന്താ ?
നീ ക്ഷമിയ്ക്കണം ......... ഞാൻ നിന്നെക്കുറിച്ചൊരു കഥയെഴുതാൻ തുടങ്ങിയതാണല്ലോ . ഇതിപ്പോൾ ഒരു കത്തിന്റെ രൂപത്തിലായി. ആദ്യവും അവസാനവുമില്ലാത്തൊരു കത്ത് . ഇത് ഞാനെങ്ങനെയാണ് എഴുതിത്തീർക്കുക ? എന്റെ കൈകൾക്ക് തളർച്ച അനുഭവപ്പെടുന്നുണ്ട് . നിന്നോടെനിയ്ക്കുള്ള സ്നേഹം പോലെ തന്നെ, നിന്നെക്കുറിച്ച് എഴുതുന്ന കഥയും നിനക്കെഴുതുന്ന കത്തും അനന്തമായി തുടരുകയാണ് ..............................
( this story is dedicated to my dear friend (doctor) . he is a brain tumour patient.)
1 അഭിപ്രായ(ങ്ങള്‍):
Janmangalil bandhangalkku jeevan vekkumpol, jeevitham sampoornnamakunnu.
Manoharam Nanda, Ashamsakal...!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ