2013, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

എവിടെപ്പോയി നമ്മുടെ മഴവില്ലുകൾ ............... ?

എവിടെപ്പോയി  നമ്മുടെ  മഴവില്ലുകൾ ............... ?

                                                                                                                                              - ശിവനന്ദ 

                            എന്റെ  ഗ്രാമത്തിൽ  കുയിലുകൾ  പാടും , പ്രാവുകൾ  കുറുകും , പൂത്താങ്കീരി  കലഹിക്കും , അണ്ണാർക്കണ്ണന്മാർ  കുലുങ്ങിച്ചിരിക്കും , തച്ചൻകോഴി  കൂകും , തോട്ടിറമ്പിൽ  കൈത  പൂക്കും , നാട്ടുമാവിന്റെ  ചുവട്ടിൽ  ഇളവെയിൽ  ചാഞ്ഞുറങ്ങും .....

എന്റെ  കൂട്ടുകാരന്മാർ  സൈക്കിളിന്റെ  ചക്രം  കോലുകൊണ്ട്  തട്ടിത്തട്ടി  നിയന്ത്രിച്ചുകൊണ്ടുപോകും .... അവർ  ജീവിതം  നിയന്ത്രിക്കാൻ  പഠിച്ചതങ്ങനെയാണ് .....

ഞാനും  കൂട്ടുകാരികളും  കഞ്ഞിയും  കറിയും  വച്ചു  കളിക്കും . നല്ല  വീട്ടമ്മയാകാൻ  പഠിച്ചതങ്ങനെയാണ് .... 

ചെളി  കുഴഞ്ഞുകിടക്കുന്ന  പാടവരമ്പിലൂടെ  തെന്നിത്തെറിച്ച്  ചാഞ്ഞും  ചെരിഞ്ഞും  വീഴാതെ  കരുതലോടെ  പാടം  നടന്നു  കയറും . നൃത്തച്ചുവടുകൾ  ആദ്യം   പഠിച്ചതങ്ങനെയാണ് . അത്  പിന്നീട്  ജീവിതത്തിന്റെ  നടനതാളമായി ....

 ചോദ്യം  ചോദിച്ചും  ഉത്തരം  പറയിച്ചും  സാറും  കുട്ടിയും  കളിക്കും . ഉത്തരം  പറയാത്തവരെയും  ക്ലാസ്സിൽ  വർത്തമാനം  പറയുന്നവരെയും  വടിയെടുത്തടിച്ച്  അനുസരിപ്പിക്കും . എന്റെ  ആശയങ്ങൾ  മടുള്ളവരിലേക്കെത്തിക്കാനുള്ള  ആദ്യ  പാഠമായിരുന്നു  അത് ....

സാറ്റു  കളിക്കുമ്പോൾ  ശ്വാസം  പോലും  നിയന്ത്രിച്ച്  മിണ്ടാതെ  പതുങ്ങി  ഒളിച്ചിരിക്കും . നിശ്ശബ്ദതയുടെ  ഈണം  കേട്ടതും  അത്  മനോഹരമായൊരു  സംഗീതമാണെന്ന്  തിരിച്ചറിഞ്ഞതും  അങ്ങനെയാണ് ....

 കളം  വരച്ച്  വരയിൽച്ചവിട്ടാതെ  ശ്രദ്ധിച്ച്  ഓരോ  കളത്തിലും   തൊങ്ങിച്ചാടിക്കളിച്ചത് , ജീവിതത്തിലെ  കളങ്ങൾ  മാറ്റിമാറ്റിച്ചവിട്ടി  മുന്നേറാനുള്ള  ആദ്യപാഠം  ആയിരുന്നു .... 

കല്ലുകൾ   പെറുക്കിക്കൂട്ടി  അഞ്ചുകല്ലുമ്പാറ  കളിച്ചതും , തിരിയും  കാളവെട്ടും  കളിച്ചതും  ജീവിതം  വെട്ടിപ്പിടിക്കാനുള്ള  തയ്യാറെടുപ്പായിരുന്നു .....
                  
  അങ്ങനെ  എന്റെ  നാവിൽ  കുറിക്കുന്നതിന്  മുമ്പേ  മനസ്സിൽ  ആദ്യാക്ഷരം  കുറിച്ചു  പ്രകൃതി ....

                                                        വളരെ സമൃദ്ധമായ ശൈശവബാല്യങ്ങളുണ്ടായിരുന്നു  എനിക്ക് .  അത്  തന്നതും  പ്രകൃതിയാണ് .   മണലിൽ  വിരൽത്തുമ്പുകൊണ്ടെഴുതിയെഴുതി  ഭൂമിയുമായി  അഭേദ്യമായൊരു  ബന്ധം  സ്ഥാപിച്ചു  ഞാൻ .  ഭൂമിയുടെ  സ്പന്ദനം  ഞാനും  എന്റെ  സ്പന്ദനം  ഭൂമിയും  വിരൽത്തുമ്പിലൂടെ  തിരിച്ചറിഞ്ഞു .

ആകാശത്തെ  നക്ഷത്രക്കൂട്ടങ്ങളും  തോട്ടിലെ  പരൽമീനുകളും  പാറയിടുക്കിലെ  കാട്ടുപൂക്കളും  പഴങ്ങളും  എന്റെ  ബാല്യകൗതുകങ്ങളെ  സംപുഷ്ടമാക്കി .  കൗമാരവും  യൗവ്വനവും  എന്നെയൊരിക്കലും  ഭയപ്പെടുത്തിയിരുന്നില്ല .  പ്രണയവഴികൾ  പ്രദക്ഷിണവഴികൾ  പോലെ  പരിശുദ്ധമായിരുന്നു .    ' ഉമ  മഹേശ്വരനെ  സ്നേഹിച്ചതുപോലെ , നളൻ  ദമയന്തിയെ  സ്നേഹിച്ചതുപോലെ  നിന്നെ  ഞാൻ  സ്നേഹിക്കുന്നു '    എന്ന്  പറയാൻ  അന്ന്  മനസ്സുണ്ടായിരുന്നു ..... ' നീ  ചവിട്ടുന്ന  മണ്‍ത്തരികളേപ്പോലും  സ്നേഹിച്ച് , നിന്നെ  തഴുകിയെത്തുന്ന  കാറ്റിനേപ്പോലും  വാരിയണച്ച്  ഞാൻ  കാത്തുനിന്നു '    എന്ന്  സ്നേഹക്കുറിപ്പുകളെഴുതാൻ  അന്ന്  കഴിഞ്ഞിരുന്നു .....

 എന്തിനൊക്കെയോ  വേണ്ടി  കാത്തും  കാതോർത്തും  കാലമെത്രയോ  ഞാൻ  നീന്തിക്കടന്നു ! കഴിഞ്ഞ  നിമിഷവും  വരാൻപോകുന്ന  നിമിഷവും  നമ്മുടെ  കയ്യിലല്ലെന്നും , ഈ  നിമിഷം  മാത്രമാണ്  നമുക്ക്  സ്വന്തമെന്നും  എന്നോ  ഞാൻ  തിരിച്ചറിഞ്ഞു .

 ജീവിതത്തിൽ  വന്നുപെടുന്ന  വിപരീതസാഹചര്യങ്ങളോട്  ഞാൻ  നന്ദി  പറയുന്നു . കാരണം  അവയെന്റെ  കാഴ്ച്ചപ്പാടുകളെ   വിപുലമാക്കുന്നു . തൂലികത്തുമ്പിനെ  കൂടുതൽ മൂർച്ചയുള്ളതാക്കുന്നു . പ്രകൃതിക്കും  കാലത്തിനും  നന്ദി ......തന്നതിനും  തരാത്തതിനും .....

  ഇന്നിനെ  ഇന്നലെയുമായി  ഒന്ന്  താരതമ്യം  ചെയ്തപ്പോൾ  വല്ലാതെ  വേദനിക്കുന്നു . നമ്മുടെ  കുഞ്ഞുങ്ങളെ  ഓർത്ത്‌ ....

 ഭൗതികമായ  സമൃദ്ധിയുടെയും  ഭാഗ്യങ്ങളുടെയും  നടുവിലായിട്ടും   അവർ   എത്രയോ  ദരിദ്രർ !   ശൈശവമില്ലാത്ത  ബാല്യവും , ബാല്യമില്ലാത്ത  കൗമാരവും , കൗമാരമില്ലാത്ത  യൗവ്വനവും  ജീവിച്ചു  തീർക്കുന്ന  പാവം  കുട്ടികൾ .   ജീവിതം  അവരെ  വല്ലാതെ  ഭയപ്പെടുത്തുന്നു .

പ്രണയമന്ത്രധ്വനികളില്ലാതെ , പ്രണയലേഖനങ്ങളില്ലാതെ  മൊബൈൽഫോണെന്ന   കുഞ്ഞുപെട്ടിക്കുള്ളിലൊതുങ്ങിപ്പോയ  പ്രണയങ്ങൾ .    ' വിളിച്ചാൽ   പൈസ  ഒരുപാടാകും , എസ് . എം . എസ്  ആണ്  ലാഭം '   എന്ന്  പറയുന്ന  ഏഴുവയസ്സുകാരിയോട്  ഞാനെന്തുപറയാൻ !   അവളുടെ  ബൗദ്ധികവളർച്ചയെക്കുറിച്ചോർത്ത്  അഭിമാനിക്കണൊ  അതോ  ആത്മാവില്ലാത്ത  ബന്ധങ്ങളേക്കുറിച്ചോർത്ത്  സഹതപിക്കണോ  എന്നെനിക്കറിയില്ല .

മണലിൽ  അക്ഷരങ്ങളെഴുതിപ്പഠിക്കേണ്ട  സമയത്ത് , ബസ്സിൽ  പിൻസീറ്റിലിരുന്ന്  ഞോണ്ടുന്ന  ഞരമ്പുരോഗിയോട് , 'എന്താ  തന്റെ  അസുഖമെന്ന് '   രൂക്ഷമായി   ചോദിയ്ക്കാൻ  പഠിപ്പിയ്ക്കേണ്ടിവരുന്ന  നമ്മുടെ  നിസ്സഹായത .    ജനിച്ചുവീഴുന്ന  കുഞ്ഞുങ്ങളെ  മനോഹരമായി  ജീവിക്കാൻ  തയ്യാറെടുപ്പിയ്ക്കുകയല്ല ,   മറിച്ച്  അവരെ  ഒരു  യുദ്ധത്തിന്  തയ്യാറെടുപ്പിയ്ക്കുകയാണ്  നമ്മൾ . അങ്ങനെ  വേണ്ടി വന്നിരിയ്ക്കുന്നു . കഷ്ടം !.....

 പൂച്ചെടികളില്ലാത്ത  മുറ്റവും  മുറ്റമില്ലാത്ത  വീടുകളും  വരണ്ട  മനസ്സിന്റെ  പ്രതീകങ്ങളായി  മാറിയോ ?   അങ്ങനെയാവാം .

 എന്റെ  കുഞ്ഞിനെ  ഒരു   മഴവില്ല്  കാണിച്ചുകൊടുക്കാൻ  ഞാനെത്രനാൾ  മാനത്തുനോക്കി  കാത്തിരുന്നു !   എവിടെപ്പോയി  നമ്മുടെ  മഴവില്ലുകൾ ?  ആകാശത്ത്  നക്ഷത്രം  പറക്കുകയും  പൊടിഞ്ഞുവീഴുകയും  ചെയ്യുന്ന  നിഷ്കളങ്കമായ  വിസ്മയക്കാഴച്ചകളിൽനിന്നും , ' അത്  ഉൽക്കകളാണ് '   എന്ന്  വളരെ  നിസ്സാരമായി  പറഞ്ഞുതള്ളുന്ന  കാലത്തിലേക്ക്  നമ്മൾ  എത്ര  ദൂരം  നടന്നു !  

  'സ്വപ്‌നങ്ങൾ   കണ്ടുകൊണ്ടേയിരിക്കുക . അതിലേക്ക്  നമ്മൾ  നടന്നടുക്കും  '    എന്ന്  ഉപദേശിക്കുമ്പോൾ ,   ' നിർഗുണമായ  ദിവാസ്വപ്നങ്ങൾ '   എന്ന്   പുച്ചിച്ചുതള്ളുന്ന  നമ്മുടെ  കുഞ്ഞുങ്ങളുടെ  മനസ്സിന്റെ  വർണ്ണവൈവിദ്ധ്യങ്ങളല്ലെ  യഥാർഥത്തിൽ  നഷ്ടമായത് ?   പാവം  നമ്മുടെ  കുഞ്ഞുങ്ങൾ ... കഷ്ടം !.....

   " ഈ  മനോഹരതീരത്ത്  ഇനിയൊരു  ജന്മം  കൂടി  തരുമോ "   എന്ന്  ചോദിച്ച  ആ  മഹാനുഭാവൻ  ഒരിക്കൽക്കൂടി  ജനിച്ചാൽ  എന്തുപറയുമോ  ആവൊ .   പാറമടകളും  മണൽക്കുഴികളും  മരണക്കയം  തീർക്കുമ്പോൾ ,  കൂടൊരുക്കാൻ  ചില്ലകളില്ലാതെ  പക്ഷികൾ  പകയ്ക്കുമ്പോൾ ,  പ്ലാസ്റ്റിക് പൂക്കളെ  നോക്കി  ചിത്രശലഭങ്ങൾ  കണ്ണീർവാർക്കുമ്പോൾ ...... അദ്ദേഹത്തിന്  എന്ത്  തോന്നുമോ  ആവൊ .....

                                                        _______________________

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .