2013, മേയ് 9, വ്യാഴാഴ്‌ച

ഇന്നലെ

നിബന്ധനകളിലാത്ത ഒരേയൊരു ബന്ധം  സൌഹൃദം മാത്രമാണെന്നിരിക്കെ , അതൊരു മഴപോലെയാണെനിക്ക്‌ തോന്നുന്നത്. കുന്നുകളിലും താഴ്‌വരകളിലും ഉദ്യാനങ്ങളിലും ചെളിക്കു ണ്ടുകളിലും ഒരേപോലെ പെയ്തിറങ്ങുന്ന മഴ പോലെ. വലിപ്പച്ചെറുപ്പങ്ങളില്ല, ഉയര്‍ച്ച താഴ്ചകളില്ല, സ്വാര്‍ത്ഥതയില്ല, മനസ്സിനെ തണുപ്പിച്ച്, എല്ലാ കറകളും കഴുകിക്കളഞ്ഞ്‌ അതങ്ങനെ പെയ്തിറങ്ങിക്കൊണ്ടേയിരിക്കും.

ഞങ്ങള്‍ സുഹൃത്തുക്കള്‍.............വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഒരേ തൂവല്‍പ്പക്ഷി കളേപ്പോലെ പറന്നവർ ഒരു ചങ്ങലയിലെ പൊട്ടിയടര്‍ത്താനാവാത്ത കണ്ണികള്‍പോലെ കരുത്തോടു കൂടി പരസ്പരം കൈകോര്‍ത്തവർ. വിദ്യാഭ്യാസകാലം ജീവിതത്തിലെ സുവര്‍ണ്ണകാലമായിരുന്നു.  കോളേജി ലെത്തിയപ്പോഴാണ്‌ ബന്ധങ്ങള്‍ക്ക്‌ കൂടുതല്‍ ആഴമുണ്ടായത്‌. ഒരമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഒന്നിച്ചു വളര്‍ന്ന കുഞ്ഞുങ്ങള്‍ പോലെ.......എത്ര സ്നേഹിച്ചിട്ടും മതിയാവാതെ..... തളരുമ്പോള്‍ ഒരു ഊന്നുവടിയായി... ഇരുട്ടില്‍ ഒരു റാന്തല്‍ വിളക്കായി..........ഞങ്ങളോരോരുത്തരും പരസ്പരം....... ആ കാലം മനസ്സിനെ നിറവസന്തമാക്കിയിരുന്നു. മുറ്റത്ത്‌ ചിതറിയ മണ്‍തരികളേപ്പോലും സ്നേഹിച്ചിരുന്നു ഞങ്ങള്‍........ആകാശം മുട്ടെ പറന്ന സ്വപ്നങ്ങളെ തഴുകിയെത്തുന്ന കാറ്റിനെപ്പോലും വാരിയണച്ചിരുന്നു ഞങ്ങള്‍........... നീളന്‍ വരാന്തയിലൂടെ സൊറ പറഞ്ഞുനടന്ന്‌, ചതുരത്തൂണു കള്‍ക്ക്‌ മറവില്‍ നില്‍ക്കുന്ന പ്രണയക്കിളികളെ കണ്ണിറുക്കിക്കാണിച്ച്‌, വിശ്രമമുറിയുടെ ബഞ്ചിലിരുന്ന്‌ പൊതിച്ചോറ്‌ പങ്കുവച്ച്‌, ലൈബ്രറിയുടെ നിശ്ശബ്ദതയില്‍ പ്രണയത്തിന്റെ  മിന്നലുകള്‍ പായിച്ച്‌, കടക്കണ്ണറിയുന്ന ഇണപ്രാവുകളെ നോക്കി കുസൃതിയോടെ ചിരിച്ച, വിദ്യയ്ക്കപ്പുറം  കലാസാഹിത്യത്തിന്റെയും  രാഗാനുരാഗങ്ങളുടേയും സൌഹൃദസാഹോദര്യങ്ങളുടേയും സംഗമവേദിയായിരുന്ന ഓഡിറ്റോറിയത്തില്‍ കൂകിയാര്‍ക്കുന്ന കുറുമ്പന്‍മാരെ കണ്ണുരുട്ടിക്കാണിച്ച്‌ അങ്ങനെയങ്ങനെ....

വര്‍ഷങ്ങള്‍ വളരെ വേഗത്തില്‍ തീര്‍ന്നുപോയി. വീണ്ടും കാണാമെന്ന ഉറപ്പ്‌ ആര്‍ക്കും കൊടുക്കാതെ അവസാനം ഞങ്ങള്‍ പിരിഞ്ഞു. ഓരോരുത്തരും ജീവിതത്തിത്തിന്റെ  തിരക്കുകളിലേക്ക്‌ ഉള്‍വലിഞ്ഞു. എങ്കിലും അന്നുമിന്നും എന്റെ  മനസ്സിന്റെ തൂലികയില്‍ മഷി നിറച്ചത്‌ എന്റെ സൌഹൃദങ്ങള്‍. ആരോരുമറിയാതെ ഒളിപ്പിച്ചുവച്ചിരുന്ന എന്റെ  തൂലിക കണ്ടെടുത്ത്‌ എന്നെ അതിശയിപ്പിച്ചത്‌ എന്റെ  സുഹൃത്തുക്കള്‍. ക്ളാവ്‌ പിടിച്ചു കിടന്നിരുന്ന എന്റെ  മനസ്സും ഭാവനയും തേച്ചുമിനുക്കി ചെറിയൊരു നെയ്ത്തിരി കത്തിച്ചതും അവര്‍ തന്നെ. ആദ്യമായി എന്റെയൊരു സൃഷ്ടി അച്ചടിമഷി പുരണ്ടതിനു പിന്നിലും സുഹൃത്തുക്കളുടെ പ്രോത്സാഹനവും പ്രയത്നവും മാത്രം. അതൊരു ചെറുകഥയായിരുന്നു. സന്ധിയ്ക്കാത്ത സ്വപ്നങ്ങള്‍ എന്ന ആ കഥ വായിച്ച്‌, അത്‌ പ്രസിദ്ധീകരണയോഗ്യമാണെന്ന്‌ ആദ്യമായി വിലയിരുത്തിയത്‌ ഞങ്ങളുടെയൊരു പ്രിയ സതീര്‍ത്ഥ്യന്‍. അദ്ദേഹം ഒരു കവിയായിരുന്നു. സ്ത്രീയെ നീയൊരു പൂവായ്‌ വിരിഞ്ഞല്ലോ എന്ന അദ്ദേഹത്തിന്റെ  കവിത, എന്റെ  പ്രിയ സമ്പാദ്യങ്ങളുടെ കൂട്ടത്തില്‍ ഇന്നും ഭദ്രം. (ആ സുഹൃത്ത്‌ ഇപ്പോള്‍ എവിടെയാണോ എന്തോ. വലിയൊരു എഴുത്തുകാരമായിട്ടുണ്ടാവുമോ? അതോ ജീവിതത്തിന്റെ  ഏതെങ്കിലും ഇടനാഴിയില്‍ ആ അക്ഷരപ്പൂക്കള്‍ വീണു കരിഞ്ഞിട്ടുണ്ടാവുമോ? അറിയില്ല. ഒരു സൌമ്യസാന്നിദ്ധ്യമായി, സൌഹൃദപ്പന്തലിലൊരു പൂന്തൊങ്ങലായി മാറിയ ഞങ്ങളുടെ പ്രിയ എഴുത്തുകാരന്‍ ലോകത്തിന്റെ  ഏതെങ്കിലുമൊരു കോണിലിരുന്ന്‌ തിരക്കുകള്‍ക്കിടയിലും സ്വന്തം തൂലികത്തുമ്പ്‌ മൂര്‍ച്ച കൂട്ടുന്നുണ്ടാവുമെന്ന്‌ പ്രതീക്ഷിക്കുന്നു. ആശിക്കുന്നു. ഒരു പക്ഷേ ഞങ്ങളുടെ തൂലികകള്‍, ഒരു കണ്ടുമുട്ടലിന്‌ വേദിയൊരുക്കിയേക്കാം, അങ്ങനെ സംഭവിക്കട്ടെ).

പിന്നീടങ്ങോട്ട്‌ എന്നും എന്റെ അക്ഷരങ്ങള്‍ക്ക്‌ അടിവരയിട്ടുകൊണ്ട്‌ കൂട്ടുകാര്‍ എന്റെ കൂടെ ത്തന്നെയുണ്ട്‌. .........................

വര്‍ഷങ്ങള്‍ക്കുശേഷം ആ മാവിന്‍ ചുവട്ടിലേക്ക്‌ ...................കളരിമുറ്റത്തെ ആ ഓര്‍മ്മമരത്തിന്റെ ചുവട്ടിലേക്ക്‌ ഒരിയ്ക്കല്‍ക്കൂടി ഞങ്ങള്‍ പറന്നെത്തി. ഒരു പുനസ്സമാഗമം അതൊരു ഉത്സവമായിരുന്നു. പരസ്പരം കാണാനുള്ള ആര്‍ത്തിയോടെ... ഒരു പാട്‌ ഉത്തരവാദിത്വങ്ങളില്‍ നിന്നും തലയൂരി ഓടിയെത്തി ഞങ്ങളുടെ അക്ഷരത്തറവാട്ടുമുറ്റത്ത്‌ കാല്‍പാദമൂന്നിയപ്പോള്‍ ....... അടിമുടിയൊരു കോരിത്തരിപ്പ്‌ ! മണല്‍ത്തരികള്‍ക്കിടയില്‍ ചിതറിക്കിടക്കുന്ന ഞങ്ങളുടെ ഓര്‍മ്മകള്‍ കാറ്റിനൊപ്പം പറന്നുനടന്ന ഞങ്ങളുടെ സ്വപ്നങ്ങള്‍ ......... മാവിന്‍ചുവട്ടിലെ സൊറപറച്ചി.

കോളേജിലേക്കുള്ള ചെമ്മണ്‍പാതയിലൂടെ സ്നേഹവും സൌഹൃദവും പ്രണയവും പങ്കുവച്ച്‌ നടന്ന നിമിഷങ്ങള്‍. എല്ലാമെല്ലാം മനസ്സിലോടിയെത്തി. മാറിയ രൂപഭാവങ്ങളും ജീവിതസാഹചര്യങ്ങളും കണ്ട്‌ അത്ഭുതം കൂറി നിന്നു ഞങ്ങള്‍. അതൊരു മറക്കാനാവാത്ത കണ്ടുമുട്ടലായിരുന്നു. ഒറ്റയ്ക്കല്ല, ഒരുവിളിപാടകലെ ഞങ്ങളുണ്ട്‌ എന്ന്‌ ഓരോരുത്തരും പരസ്പരം ഓര്‍മ്മിപ്പിയ്ക്കുകയായിരുന്നു. ആ ഉത്സവദിനത്തിന്‌ ശേഷം തിരിച്ചു പോരുമ്പോള്‍ വല്ലാത്തൊരു പുത്തന്‍ ഊര്‍ജ്ജം എല്ലാവരിലും നിറഞ്ഞിരുന്നു.

ഇന്നലെകളുടെ ആ ഹൃദയത്തുടിപ്പുകള്‍ അക്ഷരപ്പൊട്ടുകളാകുന്നു.
ശിവനന്ദ എന്ന എന്റെ ഇന്നലെകളുടെ ഹൃദയതാളമാകുന്നു.

ഇന്നലെകളുടെ ഹൃദയതാളം

മനസ്സാം മണ്‍വീണയില്‍ മൌനം വീണുടഞ്ഞു
ഉണരും മണിവീണയിലെന്നോര്‍മ്മകള്‍ പിടഞ്ഞുണര്‍ന്നു
ഒരുങ്ങി ഞാനന്ന്‌ കാത്തുകാത്തിരുന്നെത്തും
സൌഹൃദക്കൂട്ടായ്മയെ ഹാര്‍ദ്ദമായെതിരേല്‍ക്കുവാന്‍
കണ്ണിലെ പൂപ്പാലികയില്‍ നിറഞ്ഞ സ്വപ്നപ്പൂക്കളും
നെഞ്ചിലെ പൂവട്ടിയില്‍ കൊഞ്ചിയ സ്നേഹപ്പൂക്കളും
മനസ്സില്‍ മുറ്റത്തു തൂക്കിയ സൌഹൃദപ്പൂന്തൊങ്ങലും
വാരിയണച്ചുഞ്ഞാനോടി വന്നണഞ്ഞെന്റെ 
യക്ഷരമുറ്റത്താദ്യപദമൂന്നവേ
നെഞ്ചകം നമിച്ചെന്റെ മണ്ണിനെ, മാതാവിനെ,
അറിവായലിവായ്‌ വന്ന ഗുരുവരത്തേജസ്സിനെ
നിന്നുഞ്ഞാന്‍ മാത്രനേരം മിഴിപൂട്ടിധ്യാനലീനയായ്‌...
കുളിരാര്‍ന്ന ഹൃത്തിലൂറു മീണത്തിലാഴ്ന്നുമുങ്ങി
 എങ്ങുന്നോ വന്നെന്നെ തഴുകിയൊരിളംകാറ്റില്‍
കേട്ടു ഞാനെന്റെയിന്നലെകളുടെ ഹൃദയതാളം.
നെറ്റിയില്‍ ചന്ദനം വിയര്‍പ്പാല്‍ നനഞ്ഞും
മുടിയിലരിമുല്ലവെയിലാല്‍ക്കരിഞ്ഞും
തൂണിന്‍ മറവില്‍, നീളന്‍ വരാന്തയില്‍
വിശ്രമമുറിയുടെ ജാലകപ്പഴുതില്‍
 എങ്ങാനുമുണ്ടോ ആണ്ടുകള്‍ക്കപ്പുറം
കൗമാരസ്വപ്നങ്ങള്‍ കൈവള ചാര്‍ത്തിയ
കാലില്‍ ക്കൊലുസിട്ട പാവാടക്കാരി ?
സ്നേഹത്തിന്‍ ചിതറിയ ഭാവങ്ങളും പിന്നെ
വിസ്മരിയ്ക്കാനാവാതില്ലാത്ത മുഖങ്ങളും
നിറപുത്തിരിപോല്‍ മുന്നില്‍ വിരിഞ്ഞു തെളിയവേ
മനസ്സൊരു മയില്‍പ്പീലിത്തുണ്ടായ്പ്പറന്നുപോയ്‌...
കൂടെപ്പറന്നെന്റെ കാതില്‍ വിലോലമായ്‌.......
പഴിയാരം ചൊല്ലിയാ സ്നേഹപ്പൂങ്കാറ്റ്‌....
 "വന്നുവോ വീണ്ടും? സ്നേഹമേ, ഞാനറിഞ്ഞില്ല!
 നീയെനിയ്ക്കന്ന്‌ തന്നുപോയ സ്വപ്നക്കൂടും പേറി ഞാന്‍
കാലമെത്രയോ കാത്തും കാതോര്‍ത്തും നി-
ന്നോമല്‍പ്പൂമുഖമൊന്ന്‌ കാണാന്‍ കൊതിച്ചുമെന്‍
മോഹത്തംബുരു പാഴ്ശ്രൂതി മീട്ടവേ വന്നുവോ
വീണ്ടും നീയെന്‍സ്നേഹമേ ഞാനറിഞ്ഞില്ല !
നമ്മുടെ സൌവര്‍ണ്ണ സംഗമോത്സവങ്ങള്‍ക്ക്‌
കൂടയായ്‌ നിന്നൊരീ കളരിയങ്കണവും ഓര്‍മ്മകള്‍
പങ്കിടാന്‍ പീഠമൊരുക്കി മാടിവിളിച്ചൊരീ മാവിന്‍തണലും
മറക്കുന്നതെങ്ങനെയിനിയെന്നെയും നിന്നെയും?
വര്‍ണ്ണശൂന്യമെന്നോതി നാം കൈവിട്ട ചിത്രങ്ങളും
കണ്ടിട്ടും കാണാതെപോയ കാക്കപ്പൂച്ചെടികളും
 കുന്നിന്‍മുകളിലെ സൌഹൃദപ്പന്തലില്‍
ചിരിതന്‍ കളാലാപമായ്‌ നമ്മില്‍ പെയ്തിറങ്ങവേ
ഈ ഹരിതമലകളും ചെമ്മണ്‍പാതയും മണ്ണും
മറക്കുന്നതെങ്ങനെയിനിയെന്നെയും നിന്നെയും?" 
 പായ്യാരം ചൊല്ലലും തീരാക്കഥകളും
 കളിയും ചിരിയുമായ്‌ നേരം പ്രദോഷമായി
പിരിയാന്‍ മടിച്ചെന്തോ പറയാന്‍ മറന്നപോല്‍
നടന്നും തിരിഞ്ഞുനോക്കിയും ഞാനുമെന്‍ സൌഹൃദക്കൂട്ടവും
 എന്നിനിക്കാണുമെന്നും, കാണാം, കാണണമെന്നും
 ചോദിച്ചും പറഞ്ഞും ഞങ്ങള്‍ മടക്കയാത്രയാകവേ
ഏങ്ങലോടിളംതെന്നലെന്റെ മുടിച്ചുരുളൊതുക്കിച്ചൊല്ലി,
" പോകയാണല്ലേ നീയെന്‍സ്നേഹമേ? ഞാനറിഞ്ഞില്ല....
 വീണ്ടും ഞാനുമെന്റെയീ സ്വപ്നക്കൂടും ബാക്കിയായ്‌................ "
പാവമെന്‍ സ്നേഹക്കാറ്റിനെ നെഞ്ചിലേക്കാവാഹിച്ചു ഞാന്‍
 സാന്ത്വനം പൊന്‍ വീണയാക്കി മീട്ടിയാ ലോലതന്ത്രികള്‍
"തേങ്ങുന്നതെന്തിനായ്‌ നീ കുളിരിളം പൂന്തെന്നലേ.
 ഒറ്റയ്ക്കല്ല നീ, ഞാനില്ലേയൊരു ഹൃദയതാളത്തിനിപ്പുറം?
ഒരിയ്ക്കലൊരിക്കല്‍ മാത്രം സ്വപ്നമാറാപ്പും, റാന്തലും,
ഊന്നുവടിയുമായ്‌ ഞാന്‍ സ്വര്‍ഗ്ഗത്തിലേക്ക്‌ യാത്രപോകും.
 ഏറെ ദൂരെയാകുമപ്പോളെന്നില്‍ നിന്നു നീയെങ്കിലും
യാത്ര പറയില്ലന്നെന്‍ സ്നേഹസ്വരൂപമേ
കാണനാവില്ലെനിയ്ക്കു നിന്‍ വേദന തിങ്ങിയ കണ്ണുക ........."
മുറ്റവും പാതയും കടന്നാപ്പച്ചക്കുന്നുകളിറങ്ങുമ്പോളെ-
ന്നക്ഷരത്തറവാടിന്റെ പിന്‍വിളികേട്ടുവോ വീണ്ടും ?
അമ്മേ, ഞാനിറങ്ങട്ടെ, വരണമെനിയ്ക്കിനിയുമെന്നെ
മാറോടണച്ചൊരെന്‍ നിര്‍മ്മലസ്നേഹമേ!
സ്വപ്നങ്ങളെത്തന്ന്‌ സത്യങ്ങളെത്തന്ന്‌
പിച്ചനടത്തിച്ചൊരക്ഷരമുറ്റമേ!
നിനക്ക്‌ കാണിയ്ക്കയായുള്ളില്‍ ഞാനൊരുക്കിയ
ഭദ്രപീഠവും പിന്നെയുയരുന്ന ചോദനയും
 നന്ത്യാര്‍വട്ടത്തിന്റെനറുമണമണിയുറന്നാരീ
കൂട്ടും സ്നേഹഗീതവും തവ പാദത്തില്‍ സമര്‍പ്പണം!


ശിവനന്ദ

2 അഭിപ്രായ(ങ്ങള്‍):

അജ്ഞാതന്‍ പറഞ്ഞു...

"വന്നുവോ വീണ്ടും? സ്നേഹമേ, ഞാനറിഞ്ഞില്ല!
നീയെനിയ്ക്കന്ന്‌ തന്നുപോയ സ്വപ്നക്കൂടും പേറി ഞാന്‍
കാലമെത്രയോ കാത്തും കാതോര്‍ത്തും നി-
ന്നോമല്‍പ്പൂമുഖമൊന്ന്‌ കാണാന്‍ കൊതിച്ചുമെന്‍
മോഹത്തംബുരു പാഴ്ശ്രൂതി മീട്ടവേ വന്നുവോ
വീണ്ടും നീയെന്‍സ്നേഹമേ ഞാനറിഞ്ഞില്ല !

മനോഹരമായിട്ടുണ്ട്
ആശംസകൾ.........

Unknown പറഞ്ഞു...

"തേങ്ങുന്നതെന്തിനായ്‌ നീ കുളിരിളം പൂന്തെന്നലേ.
ഒറ്റയ്ക്കല്ല നീ, ഞാനില്ലേയൊരു ഹൃദയതാളത്തിനിപ്പുറം?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .